വിദ്യാവഴിയില്‍ വിജയത്തിന്റെ തിളക്കവുമായി മണ്ണാര്‍ക്കാട് സംഘം

moonamvazhi
– അനില്‍ വള്ളിക്കാട്

സംസ്ഥാന സഹകരണ അവാര്‍ഡ് നേടിയ മണ്ണാര്‍ക്കാട് സഹകരണ വിദ്യാഭ്യാസ സംഘം പബ്ലിക് സ്‌കൂള്‍ മുതല്‍ കോളേജ് വരെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇതിലെല്ലാംകൂടി 3000 വിദ്യാര്‍ഥികള്‍. സംഘത്തിനു കീഴിലെ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് സഹകരണ വിദ്യാഭ്യാസ സമുച്ചയം തുടങ്ങാനാണ്പരിപാടി.

 

ആയിരങ്ങള്‍ക്ക് അറിവ് പകരുന്നതിന്റെ അഭിമാനത്തിളക്കം. മികവാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാരിന്റെ പുരസ്‌കാരപ്പെരുമയും. പാലക്കാട് മണ്ണാര്‍ക്കാട്ടെ സഹകരണ വിദ്യാഭ്യാസ സംഘം വിജയപ്പടവുകള്‍ ഒന്നൊന്നായി കയറുകയാണ്. സഹകരണ വകുപ്പ് ഈ വര്‍ഷം പ്രഖ്യാപിച്ച പുരസ്‌കാരപ്പട്ടികയില്‍ ആശുപത്രി – വിദ്യാഭ്യാസ വിഭാഗത്തില്‍ സംസ്ഥാനത്തു രണ്ടാം സ്ഥാനം മണ്ണാര്‍ക്കാട് സംഘം നേടി. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനത്തുനിന്നും ഒരു ചുവടുയര്‍ച്ച.

അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ഒരുകൂട്ടം ആളുകളുടെ വിദ്യാസംരംഭമെന്ന നിലയിലാണു 1987 ല്‍ മണ്ണാര്‍ക്കാട് കോ – ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്ന പേരില്‍ ഒരു സ്ഥാപനം ഉടലെടുക്കുന്നത്. ഈ മേഖലയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിനുള്ള അസൗകര്യവും സംഘത്തിന്റെ ആവിര്‍ഭാവത്തിനു കാരണമായി. മണ്ണാര്‍ക്കാട്ടെ ഏക കോളേജ് കഴിഞ്ഞാല്‍ പാലക്കാടാണ് അക്കാലത്ത് ഉപരിപഠനത്തിനുള്ള ആശ്രയം. ഒരു പാരലല്‍ കോളേജ് സ്ഥാപിച്ചുകൊണ്ട് തുടങ്ങിയ സംഘത്തിന്റെ പ്രവര്‍ത്തനം ഇന്നു യൂണിവേഴ്‌സിറ്റി അംഗീകൃത കലാലയം ഉള്‍പ്പെടെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലേക്കുയര്‍ന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും കുറഞ്ഞ ഫീസില്‍ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കിക്കൊണ്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു.

വിജയത്തിന് വഴിമാറ്റം

വിദ്യാഭ്യാസരംഗത്തു കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയാണു സംഘം വിജയവഴികള്‍ തുറന്നത്. തുടക്കത്തില്‍ത്തന്നെ പാരലല്‍ കോളേജ് പ്രവര്‍ത്തിച്ചതു റഗുലര്‍ കാമ്പസിനോടു കിടപിടിക്കുന്ന അക്കാദമിക് നിലവാരവും വിജയശതമാനവും നിലനിര്‍ത്തിക്കൊണ്ടാണ്. സംഘത്തിന്റെ വളര്‍ച്ചയും വിപുലീകരണവും ലക്ഷ്യമാക്കി കാഞ്ഞിരപ്പുഴ, എടത്തനാട്ടുകര എന്നിവിടങ്ങളില്‍ ഓരോ ഇംഗ്ലീഷ് മീഡിയം എല്‍.പി. സ്‌കൂളും അലനല്ലൂരില്‍ ഒരു സഹകരണ വനിതാ കോളേജും തുടങ്ങി. പ്രീപ്രൈമറി, ഹിന്ദി അധ്യാപക പരിശീലന കോഴ്‌സുകളാണു വനിതാ കോളേജിലുള്ളത്. കോളേജും സ്‌കൂളുകളും ഇപ്പോഴും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

സംഘം പ്രവര്‍ത്തനം തുടങ്ങി രണ്ട് ദശാബ്ദം പിന്നിടുമ്പോഴേക്കും കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അടിമുടി മാറി. ധാരാളം സ്വാശ്രയ സ്ഥാപനങ്ങള്‍ ഉടലെടുത്തു. പുതുതലമുറയെ ആകര്‍ഷിക്കുന്ന വിവിധ കോഴ്‌സുകളുമായി അന്യസംസ്ഥാന കലാലയങ്ങള്‍ മലയാളി വിദ്യാര്‍ഥികളെ മാടിവിളിച്ചു. ഈ സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേഷനോടെ ഒരു കോളേജ് ആരംഭിക്കണമെന്ന ആശയം ഭരണസമിതിക്കുണ്ടായി. ഇതിനായി മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ അഞ്ച് ഏക്കര്‍ സ്ഥലം വാങ്ങി. 2015 – 16 അധ്യയന വര്‍ഷത്തില്‍ യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്ന പേരില്‍ യൂണിവേഴ്‌സിറ്റി അഫിലിയേറ്റഡ് കോളേജ് തുടങ്ങി. പതിനഞ്ചോളം പ്രോഗ്രാമുകളിലായി എഴുനൂറിലധികം വിദ്യാര്‍ഥികള്‍ കോളേജില്‍ പഠിക്കുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുച്ചയം, ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, ഇ – ലൈബ്രറി, ലിറ്റില്‍ തിയറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ കോളേജിലുണ്ട്. എട്ട് ബിരുദ കോഴ്‌സുകള്‍ക്കും നാല് ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കുമുള്ള അപേക്ഷ യൂണിവേഴ്‌സിറ്റിയുടെ പരിഗണനയിലുമാണ്. കോളേജ് തുടങ്ങിയതിനോടൊപ്പം യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ എല്‍.കെ.ജി. മുതല്‍ പത്തുവരെ സര്‍ക്കാര്‍ അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളും തുടങ്ങി. ഇവിടെ എണ്ണൂറിലേറെ കുട്ടികള്‍ പഠിക്കുന്നു. ആകെ ആറു വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി മൂവായിരത്തോളം വിദ്യാര്‍ഥികളുണ്ട്. 175 ലധികം അധ്യാപക, അധ്യാപകേതര ജീവനക്കാരും.

പൊതു സ്വീകാര്യത

സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ ചൂഷണവിമുക്തമാക്കി സംഭാവനയും കാപ്പിറ്റേഷന്‍ ഫീയും കൂടാതെ മിതമായ ഫീസ് നിരക്കില്‍ മികച്ച വിദ്യാഭ്യാസം ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണു സംഘം ലക്ഷ്യമിടുന്നത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സംഘം എന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയോടെ, സാമൂഹിക നീതി ഉറപ്പു വരുത്തി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് സംഘത്തിനു ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ പൊതുസ്വീകാര്യതയുണ്ടെന്നു ഭരണസമിതി ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ പി.കെ. ശശി പറഞ്ഞു. 100 ശതമാനം മെറിറ്റ്, നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പുകള്‍, പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ്, 100 ശതമാനം വിജയം, മികച്ച യാത്രാസൗകര്യം, വിദഗ്ധരും പരിചയ സമ്പന്നരുമായ അധ്യാപകരുടെ സേവനം തുടങ്ങിയ സവിശേഷതകളോടെയാണു സംഘത്തിനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.

വിവിധ സര്‍ക്കാര്‍ കോളേജുകളിലെ അധ്യാപനത്തിലൂടെ വിപുലമായ ശിഷ്യ സമ്പത്തുള്ള പ്രൊഫ. ടി. ജോണ്‍ മാത്യുവാണു യൂണിവേഴ്‌സല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍. ഭരണസമിതിയംഗം കൂടിയായ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ അടുപ്പവും പരിചയവും കോളേജിനു വലിയ മുതല്‍ക്കൂട്ടാണെന്നു പി.കെ. ശശി പറഞ്ഞു. അതോടൊപ്പംതന്നെ വിവിധ തുറകളിലെ പ്രഗത്ഭരാണു ഭരണസമിതിയംഗങ്ങള്‍. ഇവരുടെ വിലയേറിയ നിര്‍ദേശങ്ങള്‍ തീരുമാനങ്ങളായി നടപ്പാക്കിക്കൊണ്ടാണു സംഘം പുതിയ വിജയവഴികള്‍ കണ്ടെത്തുന്നതെന്നും ശശി അഭിപ്രായപ്പെട്ടു.

തമിഴ്‌നാടിന്റെ അതിര്‍ത്തി ജില്ലയായതുകൊണ്ട് ധാരാളം കുട്ടികള്‍ ഇപ്പോഴും കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കു പാലക്കാടു നിന്നും ഉപരിപഠനത്തിനായി പോകുന്നുണ്ടെന്നു വൈസ് ചെയര്‍മാന്‍ ഡോ. കെ.എ. കമ്മാപ്പ ചൂണ്ടിക്കാട്ടി. ഇവരുടെ യാത്രാ ആവശ്യത്തിനായി അവിടത്തെ കോളേജുകളില്‍ നിന്നു ഇരുനൂറോളം ബസ്സുകള്‍ പാലക്കാട്ടേക്കു സര്‍വീസ് നടത്തുന്നുണ്ട്. വിപുലവും വൈവിധ്യവുമായ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൊണ്ടേ ഇതിനു തടയിടാന്‍ കഴിയൂ എന്നു കമ്മാപ്പ പറഞ്ഞു. ഇതിലൂടെ മിതമായ ചെലവില്‍ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയും എന്നു മാത്രമല്ല തമിഴ്‌നാട്ടിലേക്കുള്ള സാമ്പത്തിക ഒഴുക്ക് പിടിച്ചുനിര്‍ത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലക്ഷ്യം വിദ്യാഭ്യാസ കോംപ്ലക്‌സ്

സംഘത്തിന്റെ ഉടമസ്ഥതയില്‍ നിലവില്‍ ആറേക്കര്‍ സ്ഥലവും കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, വാഹനങ്ങള്‍ ഉള്‍പ്പടെ 30 കോടി രൂപയിലധികം വിപണിവില വരുന്ന വസ്തുക്കളുമുണ്ട്. 1834 അംഗങ്ങളാണു സംഘത്തിനുള്ളത്. 8.79 കോടി രൂപ ഓഹരി മൂലധനവും 14.36 കോടി രൂപ പ്രവര്‍ത്തന മൂലധനവുമുണ്ട്. സംഘത്തിന്റെ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും വിപുലീകരണവും ലക്ഷ്യമാക്കി സംഘത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സഹകരണ വിദ്യാഭ്യാസ സമുച്ചയം തുടങ്ങും. പുതുതായി മാനേജ്‌മെന്റ് പഠനത്തിനുള്ള കലാലയവും പോളിടെക്‌നിക് കോളേജും ഇതിലുണ്ടാകും. യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും. ഇതിനായി നൂറു കോടി രൂപ നിക്ഷേപിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി സംഘം സെക്രട്ടറി എം. മനോജ് പറഞ്ഞു.

സര്‍ക്കാര്‍, ഐ.സി.ഡി.പി., സഹകരണ സംഘങ്ങള്‍, സഹകാരികള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സഹായത്തോടെയാണു നിലവില്‍ കോളേജിനുള്ള ഭൂമിയും കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും സാധ്യമാക്കിയത്. ഇതേരീതിയില്‍ ഓഹരി മൂലധനം വര്‍ധിപ്പിച്ചുകൊണ്ടാകും പുതിയ പദ്ധതി നടപ്പാക്കുകയെന്നു സെക്രട്ടറി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് ഒരു തരത്തിലും പഠനത്തിനായി സംഭാവനയോ ക്യാപിറ്റേഷന്‍ ഫീയോ സ്വീകരിക്കില്ല. യൂണിവേഴ്‌സിറ്റി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കാണു ഫീസായി ഇപ്പോള്‍ ഈടാക്കുന്നത്. അതു തുടരുമെന്നും സെക്രട്ടറി പറഞ്ഞു.

അനുകൂല നയവും നിലപാടും വേണം

സഹകരണ മേഖലക്കും വിദ്യാഭ്യാസ മേഖലക്കും ഒരുപോലെ മുതല്‍ക്കൂട്ടാവുന്ന മണ്ണാര്‍ക്കാട്ടെ സംഘം മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ നടത്തിപ്പിലൂടെ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ്. കേരളത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം സഹകരണ കോളേജുകള്‍ ഇതുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെയെല്ലാം യോജിപ്പിലൂടെ കേരളത്തിലെ സഹകരണ വിദ്യാഭ്യാസ മേഖലക്കു സര്‍ക്കാരില്‍ നിന്നു കൂടുതല്‍ അനുകൂലമായ നയവും നിലപാടും ലഭ്യമാക്കുന്നതിനു ശ്രമം തുടരുമെന്നു സംഘം ചെയര്‍മാന്‍ പി.കെ. ശശി പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ സഹകരണ മേഖലക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെങ്കിലും സഹകരണ വിദ്യാഭ്യാസ രംഗത്തെ കാര്യമായി ശ്രദ്ധിക്കാത്ത അവസ്ഥയാണുള്ളത്. നിലവില്‍ സഹകരണ കോളേജുകളെ സ്വകാര്യ സ്വാശ്രയ കോളേജുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, സഹകരണ വിദ്യാഭ്യാസ സംഘം എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ ചൂഷണ വിമുക്തമാക്കി, സാമൂഹിക നീതി ഉറപ്പു വരുത്തി, മികച്ച വിദ്യാഭ്യാസം ചുരുങ്ങിയ ചെലവില്‍ സംഘങ്ങളുടെ കീഴിലുള്ള കലാലയങ്ങളില്‍ സാധ്യമാക്കുന്നുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളോട് കിടപിടിക്കുന്ന ഭൗതിക സാഹചര്യങ്ങള്‍ സഹകരണ കോളേജുകളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും വരുത്താതെ വിദ്യാര്‍ഥിപ്രവേശനം, ഫീസ് എന്നിവയുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കാന്‍ സഹകരണ കോളേജുകള്‍ തയാറാണ്. സഹകരണ കോളേജുകളുടെ സവിശേഷതകള്‍ പരിഗണിച്ചു സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ കഴിഞ്ഞാല്‍ ഒരു പ്രത്യേക വിഭാഗമാക്കി ഈ കോളേജുകളെ ഉയര്‍ത്തണമെന്നും യു.ജി.സി. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ സ്ഥിരം അഫിലിയേഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അനുകൂലമായ നടപടികള്‍ കൈക്കൊള്ളണമെന്നുമാണു കേരളത്തിലെ സഹകരണ വിദ്യാഭ്യാസ മേഖലയുടെ ഒരുമിച്ച് ആവശ്യപ്പെടുന്നത് – ശശി പറഞ്ഞു.

അഡ്വ. കെ. സുരേഷ്, ടി.എം. അനുജന്‍, കെ.എ. കരുണാകരന്‍, കെ. അബൂബക്കര്‍, പി. അനിത, ടി.പി. സുഗതകുമാരി, പി. ബിന്ദു എന്നിവരാണു വിദ്യാഭ്യാസ സഹകരണ സംഘത്തിന്റെ മറ്റു ഭരണസമിതി അംഗങ്ങള്‍.

Leave a Reply

Your email address will not be published.

Latest News