കേന്ദ്ര സഹകരണ മന്ത്രാലയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

moonamvazhi

– ശശികുമാര്‍ എം.വി

പത്താം പഞ്ചവത്സരപദ്ധതി മുതല്‍ സഹകരണ മേഖലയ്ക്കുമതിയായ പ്രാമുഖ്യം
ലഭിച്ചിട്ടില്ല. ഈയൊരുപശ്ചാത്തലത്തിലാണുകേന്ദ്രത്തിലെ സഹകരണ മന്ത്രാലയ
രൂപവത്കരണത്തിനു പ്രാധാന്യം കൈവരുന്നത്. ഗ്രാമീണ വികസനത്തില്‍
മുഖ്യ പങ്കു വഹിക്കുന്ന സഹകരണ സംഘങ്ങള്‍ക്കു ഇനിയും ഉയര്‍ന്ന
തോതില്‍ ആ പങ്കു നിര്‍വഹിക്കാനുള്ള കരുത്തും സൗകര്യങ്ങളും പുതിയ
നീക്കത്തിലൂടെഉണ്ടാകുമോ എന്നാണു സഹകാരികള്‍ ഉറ്റുനോക്കുന്നത്.

 

രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പുനസ്സംഘടനയെ ശ്രദ്ധേയമാക്കിയതു പ്രമുഖരായ മന്ത്രിമാരെ ഒഴിവാക്കിയതോ വനിതകളെ ഉള്‍പ്പെടുത്തിയതോ ആയിരുന്നില്ല. മറിച്ച,് കൃഷിവകുപ്പിനെ വിഭജിച്ചു സഹകരണ മേഖലയ്ക്കായി ഒരു പ്രത്യേക വകുപ്പ് രൂപവത്കരിച്ചതും ആഭ്യന്തരമന്ത്രി അമിത് ഷായെ ആ വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചതുമായിരുന്നു.

സഹകരണത്തിന് ഒരു പ്രത്യേക വകുപ്പും സ്വതന്ത്ര ചുമതലയുള്ള ഒരു മന്ത്രി എന്നതും ഇന്ത്യയില്‍ നടാടെയുള്ള കാര്യമാണ്. ഈയൊരു തീരുമാനത്തിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിട്ടിയതു സമ്മിശ്ര പ്രതികരണമാണ്. നിരവധി പേര്‍ ഈ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ചില കോണുകളില്‍ നിന്നു ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് ഏറെ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടും എന്നുള്ള വാദവുമായി അനുകൂലിക്കുന്നവര്‍ മുന്നോട്ടു വരുമ്പോള്‍ ഈ തീരുമാനം വഴി നിലവിലുള്ള സഹകരണ സംഘങ്ങള്‍ക്കു പുതിയ പ്രതിസന്ധികളുണ്ടാവും എന്നുള്ള വാദവുമായി മറുവശവും നിലകൊള്ളുന്നു.

2021 – 22 ലെ കേന്ദ്ര ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങളിലൊന്നു നടപ്പായി എന്ന രീതിയിലാണു സര്‍ക്കാര്‍ ഇതിനെ കാണുന്നത്. പുതിയ സഹകരണ മന്ത്രാലയത്തിന്റെ രൂപവത്കരണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത് ‘സഹകാരി സെ സമൃദ്ധി’ എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടി എന്നാണ്. പുതിയ തീരുമാനം വഴി സഹകരണ മേഖലയില്‍ വ്യാപാരാനുകൂല സാഹചര്യം ( ഋമലെ ീള ഉീശിഴ ആൗശെില ൈ) സൃഷ്ടിക്കാന്‍ സാധിക്കും എന്നുള്ള ഒരു വാദം കൂടി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നുണ്ട്.

 

വ്യാപാരാനുകൂല അന്തരീക്ഷം

സ്വാതന്ത്ര്യാനന്തരം വികസനവഴിയില്‍ നാം സ്വീകരിച്ച മിശ്ര സമ്പദ്‌വ്യവസ്ഥ മറ്റു വികസന മാതൃകകളില്‍ നിന്നു വ്യത്യസ്തമായ ഒന്നായിരുന്നു. മുതലാളിത്തത്തിന്റെ ഭാഗമായുള്ള സ്വകാര്യ മേഖലയും സോഷ്യലിസ്റ്റ് ആശയത്തിന്റെ ഭാഗമായുള്ള പൊതുമേഖലയും ചേര്‍ന്ന ഒന്നായിരുന്നു ഇത്. ഈ സമ്പദ്ക്രമത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ കാലാകാലങ്ങളിലായി പൊതുമേഖലയെയും സ്വകാര്യമേഖലയെയും പറ്റി പറയുമെങ്കിലും ഉല്‍പ്പാദന പരിപാടികളിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ഒരു സുപ്രധാന പങ്കു വഹിക്കുന്ന സഹകരണ മേഖലയെ മതിയായ തോതില്‍ പരിഗണിച്ചിരുന്നില്ല. ഒരു മൂന്നാം ശക്തിയായി ഇക്കാലമത്രയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ മേഖലയെ ചില ഘട്ടങ്ങളില്‍ അവഗണിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ സഹകരണാശയം ഇന്ത്യയില്‍ ജന്‍മം കൊണ്ടിരുന്നു. നിയമത്തിന്റെ പിന്‍ബലമില്ലാതെ അസംഘടിതമായി സഹകരണ മാതൃകകളുണ്ടായിരുന്നു.

ഇന്നു നമ്മള്‍ ചര്‍ച്ച ചെയ്യുന്ന നിധികള്‍ മറ്റൊരു രൂപത്തില്‍ 1800 കളില്‍ നിലനിന്നിരുന്നു. ഉദാഹരണമായി കാര്‍ഷിക മേഖലയില്‍ കൃഷിക്കാര്‍ക്കിടയില്‍ വിത്തും മറ്റു ഉപകരണങ്ങളുടെയും പങ്കുവയ്ക്കലും സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടങ്ങളില്‍ പരസ്പര സഹായ സംവിധാനങ്ങളും നിലനിന്നിരുന്നു. ഇത്തരം അനൗപചാരിക സഹകരണ രീതികള്‍ക്കു പരിമിതികളുള്ളതിനാല്‍ ധനികരായ ഭൂവുടമകളെ ആശ്രയിക്കേണ്ട സ്ഥിതി വിശേഷം ഏറെ വര്‍ധിച്ചു. ഈ അമിതമായ ആശ്രയത്വം ഉയര്‍ന്ന തോതിലുള്ള ചൂഷണത്തിനു വഴിവെച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടങ്ങളില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കു പരിഹാരം എന്ന നിലയില്‍ രണ്ട് നിയമങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നോട്ടുവച്ചു. 1879 ലെ ഡെക്കാന്‍ അഗ്രിക്കള്‍ച്ചറല്‍ റിലീഫ് ആക്ടും 1883 ലെ ലാന്‍ഡ് എംപ്ലോയ്‌മെന്റ് ആക്ടുമായിരുന്നു ഇവ.

ഈ നിയമങ്ങള്‍ കൊണ്ടൊന്നും കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിഞ്ഞില്ല. സഹകരണം തന്നെയാണു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം എന്ന കാഴ്ചപ്പാടില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ബാങ്ക് ഓഫ് ഈജിപ്തിലെ പ്രവര്‍ത്തനമാണു കാര്‍ഷിക മേഖലയ്ക്ക് അനുയോജ്യമെന്നു വിലയിരുത്തുകയുണ്ടായി. 1892 ല്‍ മദിരാശി പ്രവിശ്യാ സര്‍ക്കാര്‍ നിയോഗിച്ച ഫ്രെഡറിക് നിക്കോള്‍സണ്‍ റിപ്പോര്‍ട്ട് ജര്‍മനിയിലെ റൈഫീസണ്‍ മാതൃകയാണു രാജ്യത്തിന് അനുയോജ്യമെന്നു ശുപാര്‍ശ ചെയ്തിരുന്നു. ഇതിനിടെ മറ്റു പ്രദേശങ്ങളിലും ഗ്രാമീണ മേഖലക്ക് അനുയോജ്യമായ വ്യവസ്ഥാപിത സംവിധാനം രൂപപ്പെടുത്തിയെടുക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതെല്ലാം പരിശോധിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നിയമിച്ച എഡ്വാര്‍ഡ് ലോ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സഹകരണ വായ്പാ സംഘങ്ങളുടെ രൂപവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സഹകരണ നിയമം 1904 ല്‍ കൊണ്ടുവന്നു. കടക്കെണിയിലകപ്പെട്ടു സംഘര്‍ഷഭരിതമായ ജീവിതം നയിക്കുന്ന കര്‍ഷകരെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള ഒരു അടവായിരുന്നു ഈ നിയമമെന്ന വിമര്‍ശനവും അക്കാലത്ത് ഉയര്‍ന്നിരുന്നു.

സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു നിരവധി വകുപ്പുകള്‍ 1904 ലെ നിയമത്തില്‍ ഉണ്ടായിരുന്നെങ്കിലും പരിമിതികളും ഏറെയായിരുന്നു. ഈ പരിമിതികള്‍ പരിഹരിക്കാനായി 1912 ല്‍ കൊണ്ടുവന്ന പരിഷ്‌കരിച്ച സഹകരണ നിയമം വായ്പാ സംഘങ്ങള്‍ക്കു പുറമേ വായ്‌പ്പേതര സംഘങ്ങള്‍ രൂപവത്കരിക്കാനും ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഫെഡറല്‍ സംഘങ്ങള്‍ രൂപവത്കരിക്കാനുമുള്ള വകുപ്പുകള്‍ ചേര്‍ത്തു സഹകരണ പ്രസ്ഥാനത്തിനു ഘടനാപരമായ രൂപം നല്‍കാനും വ്യാപാര പ്രവര്‍ത്തനങ്ങളില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുമുതകുന്ന തരത്തിലായിരുന്നു.

സഹകരണം പ്രവിശ്യാ വിഷയം

1919 ലെ മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങളിലൂടെ സഹകരണം പ്രവിശ്യാ വിഷയമായതോടെ സഹകരണ മേഖലയുടെ വ്യാപനം മറ്റു വ്യാപാര പ്രവര്‍ത്തനങ്ങളിലുമുണ്ടായി. മാത്രമല്ല, പ്രവിശ്യാ സര്‍ക്കാരുകള്‍ അവരുടേതായ പ്രദേശങ്ങളുടെ സാഹചര്യമനുസരിച്ച് സഹകരണ നിയമങ്ങള്‍ കൊണ്ടുവരാനും തുടങ്ങി. 1925 ല്‍ ബോംബെ പ്രവിശ്യ കൊണ്ടുവന്ന സഹകരണ നിയമത്തിനു ചുവടു പിടിച്ചുകൊണ്ട് ബംഗാള്‍, മദ്രാസ് പ്രവിശ്യകളും അവരുടെ പ്രദേശത്തിനു അനുകൂലമായിട്ടുള്ള സഹകരണ നിയമങ്ങള്‍ നടപ്പാക്കി. 1935 ല്‍ റിസര്‍വ് ബാങ്കിന്റെ കീഴില്‍ പ്രത്യേക അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് വകുപ്പ് രൂപവത്കരിക്കുക വഴി കാര്‍ഷിക വായ്പാ വിതരണം ഊര്‍ജിതപ്പെടുത്താന്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തിനുള്ള കളമൊരുങ്ങി. 1944 ലെ ഗാഡ്ഗില്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമുള്ള നിര്‍ദേശങ്ങള്‍ വച്ചിരുന്നു. ചുരുക്കത്തില്‍, സഹകരണ മേഖലയ്ക്ക് അടിത്തറ പാകുന്നതിലും സഹകരണ സാമ്പത്തിക പ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിലും ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു പ്രധാന പങ്കു വഹിച്ചിരുന്നു എന്നതില്‍ തര്‍ക്കമില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യവര്‍ഷങ്ങളില്‍ ഔപചാരികമായി ആരംഭം കുറിച്ച വായ്‌പ്പേതര മേഖലയില്‍ സഹകരണ സംഘങ്ങള്‍ക്കു ഏറെയൊന്നും സംഭാവന ചെയ്യാന്‍ സാധിച്ചില്ല എന്നതിനു തെളിവായിരുന്നു 1951 ല്‍ നിയമിച്ച ഗോര്‍വാല കമ്മിറ്റി ( ഓള്‍ ഇന്ത്യ റൂറല്‍ ക്രെഡിറ്റ് സര്‍വ്വേ കമ്മിറ്റി ) യുടെ കണ്ടെത്തലുകള്‍. മൊത്തം കാര്‍ഷിക വായ്പയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രമേ സഹകരണ മേഖലയ്ക്കു ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുള്ളൂ എന്നതും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും വ്യക്തികളും 70 ശതമാനത്തിലധികം കയ്യടക്കിയിരുന്നു എന്നതും ഈ പ്രസ്ഥാനത്തിന്റെ ഘടനാപരവും പ്രവര്‍ത്തനപരവുമായ വീഴ്ചയായി കണ്ടിരുന്നു. അതായതു ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് അത്താണിയാവേണ്ട സഹകരണ മേഖലയ്ക്കു പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിച്ചില്ല എന്നര്‍ഥം.

 

വികസന ഏജന്‍സി

സ്വാതന്ത്ര്യാനന്തരം സ്വകാര്യ മേഖലയുടെയും പൊതു മേഖലയുടെയും സവിശേഷതകളെ സമന്വയിപ്പിച്ചുകൊണ്ട് മിശ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിച്ചപ്പോള്‍ സഹകരണ മേഖലയ്ക്കും മതിയായ പ്രാമുഖ്യം നല്‍കിയിരുന്നു. ഒന്നാം പഞ്ചവത്സരപദ്ധതി മുതല്‍ ഒമ്പതാം പഞ്ചവത്സരപദ്ധതി വരെ ഒരു പ്രത്യേക അധ്യായം പദ്ധതിരേഖകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സഹകരണ മേഖലയ്ക്കു മാത്രമായി പ്രത്യേകം തുക നീക്കിവെച്ചിരുന്നു എന്നതും അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിത്തന്നെ കാണാവുന്നതാണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒരു വികസന ഏജന്‍സിയായി വളര്‍ന്നുവരാന്‍ സഹകരണ മേഖലയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളായിരുന്നു നേരത്തെ സൂചിപ്പിച്ച സര്‍വേ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ ഏറെയും. ഉദാഹരണമായി റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ കാര്‍ഷിക വായ്പാ ദീര്‍ഘകാല പ്രവര്‍ത്തനഫണ്ട് വഴി സംഘങ്ങളില്‍ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം കൊണ്ടുവരിക, വായ്പയെ വിപണനവുമായി ബന്ധിപ്പിക്കുക, അതുവഴി തിരിച്ചടവ് ഉറപ്പാക്കുക, കര്‍ഷകര്‍ക്കു മതിയായ വില നേടിക്കൊടുക്കുക, കൃഷിനാശം സംഭവിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി നാഷണല്‍ അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സ്റ്റബിലൈസേഷന്‍ ഫണ്ട് രൂപവത്കരിക്കുക എന്നിവ സഹകരണ മേഖലയുടെ വികസനത്തിനുള്ള അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഉതകുന്നതായിരുന്നു. മാത്രമല്ല, കഴിഞ്ഞ കാലങ്ങളില്‍ ഇരുപത്തിയഞ്ചിലധികം കമ്മിറ്റികളുടെയും കമ്മീഷനുകളുടെയും വിവിധ ശുപാര്‍ശകളിലൂടെയും നിര്‍ദേശങ്ങളിലൂടെയും സാമ്പത്തികവും ഘടനാപരവുമായ വളര്‍ച്ചയ്ക്കുതകുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ ഫലമായുണ്ടായ ഗണനീയമായ വളര്‍ച്ച മൊത്തം സംഘങ്ങളുടെ എണ്ണത്തിലും ( 854355 ), അംഗസംഖ്യയിലും ( 29 കോടി ), കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിതരണത്തിലും ( 67.3 ശതമാനം ) , ഗ്രാമങ്ങളുടെ ഉള്‍ച്ചേര്‍ക്കലിലും ( 98 ശതമാനം ), സ്വയം തൊഴില്‍ സൃഷ്ടിക്കലിലും ( 10.91 ശതമാനം ) ദൃശ്യമാണ്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സഹകരണ പ്രസ്ഥാനം ഓരോ പ്രദേശത്തും വിവിധ മേഖലകളിലാണു അതിന്റെ സ്വാധീനം കാണിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ പഞ്ചസാര ഉല്‍പ്പാദന സംഘങ്ങള്‍ പ്രബലമായ ഒരു സാമ്പത്തിക ശക്തിയാണ്. ഗുജറാത്തിലെ സമ്പദ്ഘടനയില്‍ പാലുല്‍പ്പാദന സംഘങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറക്കുറെ സഹകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദൃശ്യമാകുന്നതു വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെയാണ്. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘങ്ങളുടെ വളര്‍ച്ച വളരെ ചെറിയ തോതില്‍ മാത്രമാണ്. ഇതിനിടയില്‍ വ്യത്യസ്തമായ ചില മേഖലകളിലും സഹകരണം കടന്നുവന്നിട്ടുണ്ട്. ഉദാഹരണമായി കേരളത്തിലെ ഹോസ്പിറ്റല്‍ സംഘങ്ങള്‍, ടൂറിസം സംഘങ്ങള്‍, വ്യാവസായിക സംഘങ്ങള്‍, കോഫി ഹൗസ്, ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംഘങ്ങള്‍ എന്നിവ.

മേല്‍സൂചിപ്പിച്ച ഗുണപരമായ വളര്‍ച്ച ഒരു പരിധിവരെ അഭിനന്ദനാര്‍ഹമാണു എന്നു പറയാതെ വയ്യ. പക്ഷേ, സഹകരണ മേഖലയെക്കുറിച്ചുള്ള പരിശോധനയില്‍ ഗുണപരമായ വശം വിലയിരുത്താതെയുള്ള സമീപനം വസ്തുനിഷ്ഠമായ ഒന്നായി കാണാന്‍ കഴിയില്ല. ഈയൊരു ചുറ്റുപാടിലാണു കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനവും അതില്‍ മുന്നോട്ടു വെച്ചിട്ടുള്ള ലക്ഷ്യങ്ങളായ സഹകരണത്തിലൂടെ സമൃദ്ധി, വ്യാപാരാ നുകൂല സാഹചര്യം എന്നിവയും പരിശോധിക്കേണ്ടത്.

രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സഹകരണ പ്രസ്ഥാനം നിരവധി ആന്തരികവും ബാഹ്യവുമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ആന്തരിക പ്രതിസന്ധികളില്‍ പ്രധാനപ്പെട്ടതു സഹകരണ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം, അംഗങ്ങളിലെ സഹകരണബോധ നിലവാരമില്ലായ്മ, കുറഞ്ഞ സാമ്പത്തിക പങ്കാളിത്തം, അംഗ കേന്ദ്രീകൃതമല്ലാത്ത പ്രവര്‍ത്തനരീതി എന്നിവയാണ്. സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന അനാരോഗ്യകരമായ മത്സരവും സര്‍ക്കാര്‍ കൊണ്ടുവരുന്ന ചില അശാസ്ത്രീയ നിയന്ത്രണങ്ങളുമാണു ബാഹ്യ ഘടകങ്ങളില്‍ പ്രധാനം. ഈ രണ്ടു ഘടകങ്ങളും വരുത്തിവെക്കുന്ന പ്രതിസന്ധികളെ മുറിച്ചുകടക്കുക എന്ന ഉദ്ദേശ്യത്തിലാണു ഹ്രസ്വകാല വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കാന്‍ 2004 ല്‍ വൈദ്യനാഥന്‍ കമ്മിറ്റിയെ നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവ ഇവയാണ് : 1. സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകളോടു തുല്യതപ്പെടുത്തുന്നതിനുള്ള ബാങ്കിങ് റെഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തുക. 2. ബാങ്കിങ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദം ഉപയോഗിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുക. 3. പുനരുദ്ധാരണ പദ്ധതിക്കായി 14,839 കോടി രൂപ മാറ്റി വക്കുക. 4. ഹ്രസ്വകാല വായ്പാ മേഖലയിലെ ബാങ്കിങ് സ്ഥാപനങ്ങളിലെ മൂലധന പര്യാപ്തത നിശ്ചയിക്കുകയും മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒമ്പതു ശതമാനമാക്കുകയും ചെയ്യുക. 2011 ല്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയും സഹകരണ സംഘ രൂപവത്കരണം മൗലികാവകാശമായി പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു.

കഴിഞ്ഞ കാലങ്ങളിലെ വിവിധ സര്‍ക്കാരുകളുടെ നേരിട്ടും പരോക്ഷവുമായ ഇടപെടലുകളുടെയും സഹായത്തിന്റെയും പരിണിത ഫലമാണ് ഇന്നത്തെ സഹകരണ മേഖല എന്നതില്‍ സംശയമില്ല. നിയമ പരിരക്ഷയിലൂടെയും സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും സാമ്പത്തിക സഹായത്തോടെയും കടന്നുവന്ന ഈ മേഖല ചില പ്രദേശങ്ങളില്‍ ഇന്നും ആശ്രയ മനോഭാവം പ്രകടിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ചില ഒറ്റപ്പെട്ട മേഖലകളില്‍ സുസ്ഥിരമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

ഉയരുന്ന ചോദ്യങ്ങള്‍

ഈയൊരു പശ്ചാത്തലത്തിലാണു പുതിയ മന്ത്രാലയ രൂപവത്കരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടത്. പത്താം പഞ്ചവത്സര പദ്ധതി മുതല്‍ സഹകരണ മേഖലയ്ക്കു മതിയായ പ്രാധാന്യം ലഭിച്ചില്ല എന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ പുതിയൊരു മന്ത്രാലയം വഴി വരുംകാലത്തു ബജറ്റിലും നീതി ആയോഗിന്റെ പദ്ധതികളിലും ഈ മേഖലക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുമോ എന്ന ചോദ്യമാണു സഹകാരി സമൂഹം ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണം മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘങ്ങളിലാണ്. മറ്റു സംഘങ്ങള്‍ക്കു സംസ്ഥാന നിയമമാണു പ്രസക്തം. ഈയൊരു സാഹചര്യത്തില്‍ സാമ്പത്തികതലത്തിലും മറ്റുമുള്ള പ്രോത്സാഹനം ആര്‍ക്കാണു ലഭിക്കുക എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. വില്ലേജ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു പുതിയ നിയമം അനാരോഗ്യ മത്സരം സൃഷ്ടിക്കുമോ എന്നതും സഹകാരികളുടെ ഭാഗത്തുനിന്നുയരുന്ന മറ്റൊരു ചോദ്യമാണ്. ഗ്രാമീണ വികസനത്തില്‍ മുഖ്യപങ്കു വഹിക്കുന്ന സംഘങ്ങള്‍ക്ക് അവയുടെ പങ്ക് ഇനിയും ഉയര്‍ന്ന തോതില്‍ നിര്‍വഹിക്കാനുള്ള കരുത്തും സൗകര്യങ്ങളും പുതിയ നീക്കങ്ങള്‍ പ്രദാനം ചെയ്യുമോ? ആയിരത്തിയഞ്ഞൂറിലധികം മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രാജ്യത്തുള്ളപ്പോള്‍ ഇനിയും പുതിയവ വളര്‍ന്നുവരുന്നതു വ്യാപാര അനുകൂല സാഹചര്യം എന്ന ആശയത്തിനു കടകവിരുദ്ധമാവുമോ? ഇത്തരം ചോദ്യങ്ങളെ അഭിസംബോധന ചെയ്യുന്ന ക്രിയാത്മകമായ ഉത്തരങ്ങള്‍ നല്‍കാന്‍ ഈ മാറ്റത്തിനു സാധിക്കുമെങ്കില്‍ മാത്രമേ വ്യാപാരാനുകൂല സാഹചര്യം സൃഷ്ടിക്കാനും സംഘങ്ങളിലൂടെ സമൃദ്ധി കൈവരിക്കാനും സാധിക്കൂ.

Leave a Reply

Your email address will not be published.

Latest News