പുനരുജ്ജീവനം തേടുന്ന കുപ്പടം സാരി

moonamvazhi

നമ്മുടെ പൈതൃക സ്വത്തായ കുപ്പടം സാരിയെ ഭൗമസൂചികാ പദവി നല്‍കി
സംരക്ഷിക്കേണ്ട കാലം കഴിഞ്ഞു. പൂര്‍ണമായും കൈകൊണ്ടു നെയ്‌തെടുക്കുന്ന
ഈ സാരി ഇന്നു കേരളത്തില്‍ ഒരിടത്തു മാത്രമേ ഉല്‍പ്പാദിപ്പിക്കുന്നുള്ളു. അതും
നാമമാത്രമായ എണ്ണം.

 

കോഴിക്കോട് സര്‍വോദയ സംഘത്തിനു കീഴിലുള്ള ചേമഞ്ചേരിയിലെ ഖാദി നെയ്ത്തുകേന്ദ്രത്തില്‍ നെയ്തെടുക്കുന്ന കുപ്പടം സാരിയ്ക്കും മുണ്ടിനും വിപണിയില്‍ ഇന്നും പ്രിയം. ഓണ വിപണി ലക്ഷ്യമാക്കി കുപ്പടം സാരികളുടെയും മുണ്ടുകളുടെയും വിപുലമായ ശേഖരംതന്നെ ഈ നെയ്ത്തു കേന്ദ്രത്തില്‍ തയാറാക്കിവെച്ചിരുന്നു. സ്ത്രീകളെ ഏറെ ആകര്‍ഷിക്കുന്ന വിശേഷപ്പെട്ട കുപ്പടം സാരിയ്ക്കു വിപണിയില്‍ 6048 രൂപ മുതലാണു വില. ഉത്സവ സീസണുകളില്‍ റിബേറ്റ് നല്‍കുമ്പോള്‍ വില 30 ശതമാനം കുറയും. വര്‍ഷങ്ങളോളം കേടു കൂടാതെ നില്‍ക്കുന്ന വിശേഷപ്പെട്ട സാരിയാണിത്. അമ്മമാരില്‍ നിന്നു അനന്തര തലമുറകളിലേക്കു പൈതൃകമായി കൈമാറുന്ന കുപ്പടം സാരികള്‍ ആഘോഷവേളകളിലും മറ്റു വിശേഷപ്പെട്ട ദിവസങ്ങളിലും ധരിക്കുമ്പോള്‍ പകിട്ടേറും. പൊതുരംഗത്തു തിളങ്ങുന്ന ചില വനിതാ നേതാക്കള്‍ വിശേഷദിനങ്ങളില്‍ ഉടുത്തൊരുങ്ങുന്നതു കുപ്പടം സാരി ധരിച്ചാണ്. സി.പി.ഐ. നേതാവ് ആനിരാജ, ബി.ജെ.പി. നേതാവ് ശോഭാസുരേന്ദ്രന്‍ തുടങ്ങിയവരുടെ ഇഷ്ടടപ്പെട്ട ഇനമാണു കുപ്പടം സാരികള്‍. കോഴിക്കോട്ട് സര്‍വ്വോദയ സംഘത്തിന്റെ വില്‍പ്പന സ്റ്റാളിലെത്തി പല ദേശീയ നേതാക്കളും കുപ്പടം സാരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒരു സാരിക്ക് ആറു ദിവസം

ഒരു തറിയില്‍ രണ്ടു പേര്‍ ചേര്‍ന്നാണു കുപ്പടം സാരി നെയ്തെടുക്കുക. തറിയുടെ രണ്ടു ഭാഗത്തായി ഇരുന്നാണു നെയ്യുക. രണ്ടുപേരുണ്ടെങ്കിലേ കുപ്പടം വസ്ത്രം നിര്‍മിക്കാനാവൂ. പരമ്പരാഗത ശൈലിയിലുള്ള ഡിസൈനേ ഉപയോഗിക്കാറുള്ളൂ. മികച്ച പരിശീലനം നേടിയവരാണു ഇതു നെയ്യുക. ഓരോ സാരിയിലും പുതു പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഓരോ സാരിയും ഒന്നിനൊന്നു വ്യത്യസ്തവുമായിരിക്കും. ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തില്‍ കമല, ബിന്ദു, സജിത, പത്മിനി എന്നിവരാണു കുപ്പടം സാരി നെയ്ത്തില്‍ കൂടുതല്‍ പരിശീലനം നേടിയവര്‍. രണ്ടുപേര്‍ അഞ്ചോ ആറോ ദിവസം ഇരുന്നാണ് ഓരോ സാരിയും പൂര്‍ത്തിയാക്കുന്നതെന്നു നെയ്ത്തുകാരിയായ കുന്നത്തു മീത്തല്‍ കമല പറഞ്ഞു. കുപ്പടം കരനെയ്ത്തിന് ഏറെ അധ്വാനവും സമയവും സൂക്ഷ്മതയും ആവശ്യമുള്ളതിനാല്‍ വില കൂടും. തുണിയുടെ ഗുണമേന്മയും ചിത്രത്തുന്നലിലെ കരവിരുതും കൃത്യതയുമൊക്കെയാണു കുപ്പടം സാരിയെ വേറിട്ടതാക്കുന്നത്. വെള്ള കോറത്തുണിയില്‍ കറുപ്പും വെളുപ്പും മഞ്ഞയും നീലയും പച്ചയും പിങ്കും നിറഭേദങ്ങളില്‍ കരകള്‍ നെയ്യുന്നു. കമല ഡിസൈനിങ്ങില്‍ നടത്തിയ ചില പരീക്ഷണങ്ങളും സാരിക്കു പുതുമ നല്‍കുന്നു. നാലുപേര്‍ ചേര്‍ന്നു മാസം പരമാവധി 12 സാരിയേ ഇപ്പോള്‍ നെയ്യുന്നുള്ളൂ. കൂടുതല്‍ ആവശ്യക്കാര്‍ വന്നാല്‍ പുതിയ തറികള്‍ സജ്ജമാക്കി ഉല്‍പ്പാദനം കൂട്ടുകയാണു ലക്ഷ്യം. പ്രദര്‍ശനങ്ങളിലൂടെ സാരിക്കു കൂടുതല്‍ പ്രചാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണിവര്‍.

ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പാഠ്യവിഷയമാക്കിയാല്‍ കുപ്പടം സാരിയുടെ നെയ്ത്തുരീതി അന്യം നിന്നുപോകാതെ കാക്കാനാകും. കാര്യമായ പ്രചാരണം കിട്ടിയാല്‍ സാരിക്കു മികച്ച വിപണി കണ്ടെത്താനാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ പരിപാടികള്‍ക്കും മറ്റുമെത്തുന്ന അതിഥികള്‍ക്കു സമ്മാനമായി നല്‍കിയും വന്‍കിട പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തും കുപ്പടം സാരിയെന്ന നമ്മുടെ ഈ പൈതൃക സമ്പത്തിനെ ലോകവിപണിയില്‍ എത്തിക്കാനാകുമെന്നും നെയ്ത്തുകാര്‍ പറയുന്നു.

കേരളത്തിന്റെ പൈതൃക സ്വത്തുകളിലൊന്നാണു കുപ്പടം സാരികള്‍. കേരളാ ഖാദി ബോര്‍ഡിനു കീഴില്‍ നിര്‍മിക്കുന്ന ഈ സാരികള്‍ പക്ഷേ ഇന്നു കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതു ചേമഞ്ചേരിയിലെ കേന്ദ്രത്തില്‍ മാത്രമാണ്. കുപ്പടം സാരി നെയ്യാനറിയുന്ന തൊഴിലാളികളും നാമമാത്രമാണ്. തുണിയുടെ ഗുണമേന്മ, ഏറെക്കാലം ഈടു നില്‍ക്കുന്ന വിധത്തിലുള്ള നിര്‍മാണം, സാരികളില്‍ തീര്‍ക്കുന്ന ചിത്രത്തുന്നല്‍ – ഇതൊക്കെയാണു മറ്റു സാരികളില്‍ നിന്നു കുപ്പടം സാരികളെ വേറിട്ടതാക്കുന്നത്. പരുത്തിയില്‍ നിന്നു കൈകൊണ്ട് നൂറ്റെടുക്കുന്ന നൂലു കൊണ്ടാണു സാരി നെയ്യുന്നത്. യന്ത്രങ്ങളുടെ സഹായമില്ലാതെ പൂര്‍ണമായി കൈ കൊണ്ടാണു തറികളില്‍ സാരി നെയ്യുന്നത്. നാല്‍പത്തി എട്ടായിരത്തോളം നൂല്‍ ഉപയോഗിച്ച് അഞ്ചര മീറ്റര്‍ നീളത്തിലും 1.15 മീറ്റര്‍ വീതിയിലുമായി ഒരു സാരി നെയ്തെടുക്കാന്‍ ഏകദേശം ആറ് ദിവസത്തോളം അധ്വാനമുണ്ട്. സങ്കീര്‍ണവും കുറ്റമറ്റതുമായ ഈ നിര്‍മാണരീതിയാണു കുപ്പടം സാരികള്‍ വേറിട്ടു നില്‍ക്കാനും ഏറെക്കാലം ഈട് നില്‍ക്കാനും കാരണം.

മാറ്റം അനിവാര്യം

വിലക്കൂടുതലും വേണ്ടത്ര പ്രചാരം കിട്ടാത്തതും നിറങ്ങളും ആധുനിക ഡിസൈനുകളും സാരികളില്‍ പ്രയോഗിക്കാത്തതും വിപണിയില്‍ കുപ്പടം സാരികള്‍ക്കു തിരിച്ചടിയാവുന്നുണ്ട്. ആനുകൂല്യങ്ങളും വേതനവും കൃത്യമായി ലഭിക്കാത്തതും തൊഴിലാളികളെ കുപ്പടം സാരി നെയ്ത്തില്‍ നിന്നു പിന്മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. 2010ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണു മിനിമം കൂലിക്കു സമാനമായ പൂരകവരുമാനം ഖാദിത്തൊ ഴിലാളികള്‍ക്കു നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍, രണ്ടോ മൂന്നോ മാസത്തെ ഇടവേളകളില്‍ മാത്രം ലഭിക്കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ കൃത്യസമയത്തു ഖാദിത്തൊഴിലാളികള്‍ക്കു കിട്ടുന്നില്ല എന്നാണു പരാതി. പുതിയ ആളുകള്‍ ഈ മേഖലയിലേക്കു വരാത്തതിനു കാരണവും ഇതൊക്കെയാണ്. ഒരു യന്ത്രസംവിധാനവും ഉപയോഗിക്കാന്‍ ഖാദിക്കമ്മീഷന്‍ അനുമതി നല്‍കാത്തതു കാരണം കഠിനമായി അധ്വാനിക്കാനും തൊഴിലാളികള്‍ നിര്‍ബന്ധിതരാവുന്നു. ചെറുപ്പക്കാരെ ആകര്‍ഷിക്കാനോ മാറ്റങ്ങള്‍ വരുത്താനോ തയാറായില്ലെങ്കില്‍ ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരുമെന്നു കുപ്പടം സാരി നെയ്ത്തുകാരിയായ കമല പറഞ്ഞു.

കുപ്പടം മുണ്ട്

കുപ്പടം സാരികള്‍ക്കു ഭൗമ സൂചികാ പദവി ലഭ്യമാക്കാന്‍ നടപടിയുണ്ടാകണമെന്നു തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. കുപ്പടം സാരി നിര്‍മാണത്തില്‍ സര്‍ക്കാറിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍ പൈതൃക സ്വത്തുക്കളിലൊന്നായ ഇവ ചരിത്രത്താളുകളിലേക്കു ചുരുങ്ങും. 1952 ല്‍ സ്ഥാപിച്ച ചേമഞ്ചേരി നെയ്ത്തുകേന്ദ്രത്തില്‍ ഇരുന്നൂറോളം സ്ത്രീത്തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഇന്നിപ്പോള്‍ അതു എണ്‍പതായി കുറഞ്ഞു. കുപ്പടം കോറ ഡബിള്‍മുണ്ടും കാവിമുണ്ടും തുടക്കം മുതല്‍തന്നെ ഇവിടെ നെയ്യുന്നുണ്ട്. 602 രൂപയുടെ കളര്‍മുണ്ട് ഏറെ ജനപ്രിയമാണ്. കുപ്പടം മുണ്ട് നെയ്യുന്ന നൂറോളം പേര്‍ ഇവിടെയുണ്ട്. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന മുണ്ടാണിത്. കരയുടെ ഭംഗികൊണ്ടും നെയ്തെടുക്കുന്ന രീതി കൊണ്ടും വ്യത്യസ്തമാണിത്. മുണ്ടിന്റെ കരയാണു പ്രത്യേകതയും ആകര്‍ഷണീയതയും. കുപ്പടം സാരികളും മുണ്ടുകളും കിട്ടുന്ന വില്‍പ്പന സ്റ്റാളുകള്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ദേശീയ പാതയോരങ്ങളിലും തുടങ്ങിയാല്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ വാങ്ങാനും അതുവഴി ഉല്‍പ്പാദനം കൂട്ടാനും കഴിയും.

ഖാദി ഗ്രാമ വികസന കമ്മീഷന്റെ കീഴില്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണു കോഴിക്കോട് സര്‍വ്വോദയ സംഘം. സര്‍വ്വോദയ സംഘത്തിന്റെ പ്രസിഡന്റ് എം. പ്രകാശനും വൈസ് പ്രസിഡന്റ് ടി. ഷൈജുവും ഖജാന്‍ജി വിജയ പ്രകാശുമാണ്. എന്‍. കൃഷ്ണകുമാറാണു സെക്രട്ടറി. മറ്റ് ഭരണ സമിതി അംഗങ്ങള്‍ എം. പ്രസാദ്, വി. സുരേഷ്ബാബു,എം. ശ്രീജ, സി.ടി. വിനോദ് കുമാര്‍, ജി.എം. വിജിത്ത് എന്നിവരാണ്.

Leave a Reply

Your email address will not be published.

Latest News