സമഗ്ര ടൂറിസംപദ്ധതിയെപ്പറ്റി സംഘങ്ങള്‍ ആലോചിക്കണം

moonamvazhi

കേരളത്തിലെ സഹകാരികള്‍ക്കായി ഇക്കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി
വയനാട് ബത്തേരിയിലെ സഹകരണ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ്
സ്പായില്‍ ‘ സഹകരണവും ടൂറിസവും ‘ എന്ന വിഷയത്തില്‍ ലാഡര്‍ നടത്തിയ
സെമിനാറിനെക്കുറിച്ചുള്ള അവലോകനത്തിന്റെ രണ്ടാം ഭാഗം. 920 സഹകരണ
സംഘങ്ങളില്‍നിന്നുള്ള 2760 സഹകാരികള്‍ പങ്കെടുത്ത സെമിനാര്‍
സഹകരണത്തിന്റെ ഭാവി ഇനി ടൂറിസംമേഖലയിലാണെന്നു
ഊന്നിപ്പറയുകയുണ്ടായി. വിവിധ സെഷനുകളില്‍ അധ്യക്ഷത
വഹിച്ച പ്രമുഖ സഹകാരികളുടെ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം.

മനയത്ത് ചന്ദ്രന്‍
( പ്രസിഡന്റ്, ഏറാമല സര്‍വീസ്
സഹകരണബാങ്ക് )

സഹകരണപ്രസ്ഥാനത്തിനു ബാങ്കിങ്-വായ്പയുമായിമാത്രം മുന്നോട്ടുപോകാനുള്ള ബുദ്ധിമുട്ട് കാര്‍ഷിക-ടൂറിസ-ആരോഗ്യരംഗങ്ങളെ ശക്തമാക്കുന്ന പദ്ധതികള്‍ നടപ്പാക്കി നേരിടണം. 2015 ല്‍ മൂന്നാറില്‍ നടന്ന സഹകാരിസംഗമത്തില്‍ കേരളത്തില്‍ ഹൈവേനിര്‍മാണത്തിനു വേണ്ട 25,000 കോടി എങ്ങനെയുണ്ടാക്കാമെന്നു ചര്‍ച്ച ചെയ്തപ്പോള്‍ അന്നു രണ്ടു ലക്ഷം കോടി രൂപ നിക്ഷേപമുള്ള കേരള സഹകരണമേഖലയില്‍നിന്നു കണ്‍സോര്‍ഷ്യമുണ്ടാക്കിയാല്‍ ഇതു സാധിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു. സഹകരണമേഖലയില്‍ ഊരാളുങ്കല്‍ സൈബര്‍പാര്‍ക്ക് തുടങ്ങിയപ്പോള്‍ അതിനുള്ള പണം സഹകരണബാങ്കുകളില്‍നിന്നുതന്നെ സമാഹരിക്കണമെന്ന് അതിന്റെ ചെയര്‍മാന്‍ പാലേരി രമേശനും ജില്ലാ ബാങ്ക് പ്രസിഡന്റായിരുന്ന എനിക്കും നിര്‍ബന്ധമുണ്ടായിരുന്നു. കാസര്‍ഗോഡുമുതല്‍ പാലക്കാടുവരെയുള്ള ജില്ലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമുണ്ടാക്കി പണം നല്‍കി. കോഴിക്കോട്ടെ പ്രധാനറോഡുകളുടെ നിര്‍മാണത്തിനുവേണ്ട 200 കോടി രൂപ ജില്ലയിലെ 32 സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണു നല്‍കിയത്. യു.എല്‍.സി.സി.എസ്. നിര്‍മിക്കുന്ന ഹൈവേക്കു പണം നല്‍കുന്നതു മലബാറിലെ രണ്ടുമൂന്നു ജില്ലകളിലെ സഹകരണസ്ഥാപനങ്ങളാണ്.

ഒരു ജില്ല ഒരുല്‍പ്പന്നം

കാര്‍ഷികമേഖലയില്‍ ഒരു ജില്ല ഒരുല്‍പ്പന്നം എന്ന കേന്ദ്രനയമുണ്ട്. കോഴിക്കോട്ട് അതു നാളികേരമാണ്. ഞാന്‍ കേരഫെഡ് ചെയര്‍മാനായിരിക്കെയാണു നാളികേരത്തിന്റെ വിലയിടിവു തടയാന്‍ പച്ചത്തേങ്ങസംഭരണം സര്‍ക്കാര്‍സഹായത്തോടെ തുടങ്ങിയത്. ആറേഴു രൂപയുണ്ടായിരുന്ന ഒരു കിലോ നാളികേരത്തിന് അതോടെ 37 രൂപയായി. കേരഫെഡ് തേങ്ങാപ്പൊടി, തേങ്ങാക്രീം, ഹെയര്‍ഓയില്‍ തുടങ്ങിയ വൈവിധ്യവത്കൃത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി. നഷ്ടത്തിലായിരുന്ന കേരഫെഡിനെ ഒരു കൊല്ലംകൊണ്ടു പതിമൂന്നരക്കോടി രൂപ ലാഭത്തിലാക്കി. ഏറാമലബാങ്ക് ഒരു നാളികേരകോംപ്ലക്‌സ് ഉണ്ടാക്കിയിട്ടുണ്ട്. അഞ്ചുല്‍പ്പന്നങ്ങളുണ്ട.് വിപണനം പ്രശ്‌നമാണ്. എങ്കിലും, 48 ലക്ഷം രൂപയുടെ വ്യാപാരലാഭം കിട്ടി. ഇങ്ങനെ ചെറുസഹകരണസ്ഥാപനങ്ങള്‍ക്കു കാര്‍ഷികമേഖലയെ വൈവിധ്യവത്കരിച്ചു വളരാം.

അമേരിക്കയില്‍ ഹൃദയശസ്ത്രക്രിയക്ക് ഒരു ലക്ഷം ഡോളറും ബ്രിട്ടനില്‍ 50,000 ഡോളറും വേണ്ടപ്പോള്‍ കേരളത്തില്‍ 1000-2000 ഡോളര്‍ മതി. കേരളത്തില്‍ ഏറ്റവും ആധുനികചികിത്സ ലഭ്യവുമാണ്. ഇതിനു പ്രചാരം നല്‍കിയാല്‍ വിദേശികള്‍ക്കു ശസ്ത്രിക്രിയകള്‍ കേരളത്തില്‍ നടത്താന്‍ പ്രചോദനമാകും. അങ്ങനെ കേരളത്തിലെത്തുന്നവരെ ആകര്‍ഷിക്കുംവിധം ആരോഗ്യടൂറിസവികസനം ആസൂത്രണം ചെയ്യണം. ഇതിനു പ്രകൃതിയെ പരമാവധി ഉപയോഗിക്കണം. മതസൗഹാര്‍ദവും സമാധാനവുമുള്ള ഇവിടെ അതിനു കൂടുതല്‍ സാധ്യതയുണ്ട്. വാഗ്ഭടാനന്ദന്റെ പാര്‍ക്ക്, സര്‍ഗാലയ, പയംകുറ്റിമല, ലോകനാര്‍കാവ്, വടക്കന്‍പാട്ടിലെ തച്ചോളിക്ഷേത്രം, പുതുപ്പണം, നാദാപുരം പള്ളി, നടുത്തുരുത്തി, വടകര-മാഹി കനാല്‍, വെളളിയാങ്കല്ല്, കക്കാടംപൊയില്‍, അകലാപ്പുഴ, ഇരുവഴഞ്ഞിപ്പുഴ എന്നിവയൊക്കെ ചേര്‍ത്തുള്ള സമഗ്ര ടൂറിസംപദ്ധതി ആലോചിക്കണം. ഇതിനു ലാഡറിന്റെ സഹായം തേടാം.

ജലവിതരണം
ഏറ്റെടുക്കണം

ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രശ്‌നമാണു ജലമലിനീകരണം. ഇതിനു പരിഹാരമായി ജലാശയങ്ങളെ ഉള്‍പ്പെടുത്തി സഹകരണമേഖല ജലവിതരണരംഗത്തേക്കു കടക്കണം. ടൂറിസത്തിന്റെ മറ്റൊരു വശമണു മാലിന്യം. മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചു പ്രത്യുല്‍പ്പാദനപരമായി മാറ്റാന്‍ കഴിയുംവിധം മാലിന്യസംസ്‌കരണമേഖലയിലേക്കു സഹകരണപ്രസ്ഥാനം കടക്കണം. ജലത്തിന്റെയും മാലിന്യനിര്‍മാര്‍ജനത്തിന്റെയും പ്രവര്‍ത്തനങ്ങളെ ടൂറിസംപദ്ധതികളുമായി കോര്‍ത്തിണക്കി പ്രത്യേക സഹകരണസ്ഥാപനമുണ്ടാക്കിയോ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചോ പദ്ധതികള്‍ നടപ്പാക്കിയാല്‍ തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാനാവും.

സഹകരണോല്‍പ്പന്നങ്ങള്‍ക്ക്
പ്രചാരം നല്‍കണം

സി.എ. അജീര്‍
( ഡയറക്ടര്‍, ലാഡര്‍ )

സപ്തയുടെയും മറ്റും വിജയം ടൂറിസത്തിലും സഹകരണപ്രസ്ഥാനത്തിനു വിജയിക്കാമെന്നതിനു തെളിവാണ്. കളിയാട്ടക്കാലമാണിപ്പോള്‍. കണ്ണൂരില്‍ പല ക്ഷേത്രങ്ങളിലും പത്തും പന്ത്രണ്ടും കൊല്ലം കൂടുമ്പോള്‍ നടക്കുന്ന കളിയാട്ടമഹോത്സവങ്ങളുണ്ട്. ലക്ഷങ്ങളാണു കാണാനെത്തുന്നത്. തലശ്ശേരിയിലെ പല ട്രാവല്‍ ഏജന്‍സികളും അതു നന്നായി വിപണനം ചെയ്യുന്നുണ്ട്. സഹകരണസംഘങ്ങള്‍ക്കും ഇതൊക്കെ ചെയ്യാം. ഞാന്‍ ഭാരവാഹിയായ കണ്ണൂര്‍ സര്‍വീസ് സഹകരണബാങ്ക് ഗോവയില്‍ ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പലതവണ പോയി കാര്യങ്ങള്‍ പഠിച്ച് അവിടത്തെ മാതൃകയില്‍ ലൈഫ്ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി. നീന്തല്‍ക്കുളങ്ങളില്‍ മുതല്‍ ഓഖി പോലുള്ള ദുരന്തങ്ങളില്‍ വരെ സേവനം നടത്താന്‍ ഇവര്‍ക്കു പറ്റും. ഇങ്ങനെ പരിശീലനം നേടിയ കുറെപ്പേരെ ഓഖി ദുരന്തത്തിനുശേഷം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. പിന്നീടു സാങ്കേതികപ്രശ്‌നം മൂലം കോഴ്‌സ് നടത്താനാവുന്നില്ല. ഇതു നടത്താന്‍ അനുവദിക്കണമെന്നു നിവേദനം നല്‍കിയിട്ടുണ്ട്. ടൂറിസംസംഘങ്ങളെ ബിയര്‍ പാര്‍ലര്‍ നടത്താനെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ടും നിവേദനം നല്‍കി. എം.വി. ഗോവിന്ദന്‍ എക്‌സൈസ് മന്ത്രിയായിരിക്കെ ഇതു പരിഗണിക്കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല. നയപരമായ തീരുമാനം വേണം.

തലശ്ശേരിയിലെ
അപ്പത്തരങ്ങള്‍

തലശ്ശേരിയില്‍ സ്ത്രീകള്‍ തയാറാക്കുന്ന അപ്പത്തരങ്ങള്‍ ധാരാളമുണ്ട്. ഇവരെ ബ്ലേഡ്കമ്പനികള്‍ ചൂഷണം ചെയ്യുകയാണ്. ഇവരെ സഹായിച്ച് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ടൂറിസംരംഗത്ത് ഉപയോഗപ്പെടുത്താന്‍ സഹകരണസംഘങ്ങള്‍ക്കു കഴിയും. വയനാട്ടിലും കോഴിക്കോട്ടുമൊക്കെ ഇതു ചെയ്യാനാവും. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണസംഘങ്ങളുടെ 450 ഉല്‍പ്പന്നങ്ങളാണു വില്‍പ്പനയ്ക്കുണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രധാനം മെഡിക്കല്‍സഹകരണസ്ഥാപനങ്ങളായിരുന്നു. ഗണേഷ് ബീഡിക്കമ്പനി പൂട്ടി തൊഴിലാളികള്‍ പട്ടിണിയിലായപ്പോള്‍ എ.കെ.ജി. സ്ഥാപിച്ച ദിനേശ്ബീഡി സഹകരണസംഘം ബീഡിവ്യവസായം തകര്‍ന്നപ്പോള്‍ ഗുണമേന്‍മയേറിയ തേങ്ങാപ്പാലും കുടകളുമൊക്കെ ഉണ്ടാക്കുന്നതിലേക്കു മാറിയതു സഹകരണരംഗത്തിന്റെ ശക്തിയാണു കാട്ടുന്നത്. 1982 ല്‍ ഒരു പഴയവീട്ടില്‍ ആറു കിടക്കയുമായി എം.വി. രാഘവന്‍ തുടങ്ങിയ തലശ്ശേരിയിലെ എ.കെ.ജി. സഹകരണാശുപത്രി കണ്ണൂരിന്റെ തിലകക്കുറിയായി വളര്‍ന്നു. എം.വി.ആര്‍. സഹകരണമേഖലയില്‍ സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും വര്‍ഷം 100 എം.ബി.ബി.എസ്സുകാര്‍ പുറത്തിറങ്ങുന്ന വന്‍സ്ഥാപനമായി. ആ കോളേജിന്റെ ശില്‍പ്പിയെ എത്ര ആദരിച്ചാലും മതിയാകില്ലെന്നു ഡോ. ഇഖ്ബാല്‍ മനോരമയില്‍ എഴുതിയിരുന്നു. സഹകരണസംഘങ്ങളെ നാടിന് ഏറ്റവും ഗുണമുളള സ്ഥാപനങ്ങളാക്കാമെന്നു കാട്ടിത്തന്നയാളാണ് എം.വി.ആര്‍.

പരമ്പരാഗത നിലപാടുകള്‍ മാറണം

ബി. വേലായുധന്‍തമ്പി
( വൈസ് ചെയര്‍മാന്‍, ലാഡര്‍ )

എം.വി.ആര്‍. കാന്‍സര്‍ സെന്ററിനു ദുബായില്‍പ്പോലും ശാഖ തുടങ്ങുകവഴി പ്രവര്‍ത്തനപരിധി ഒരു പരിമിതിയല്ല എന്നു തെളിയിക്കപ്പെട്ടു. കാന്‍സര്‍ സെന്ററിന്റെ മാസ് കെയറുമായി സഹകരിച്ചു മുതുകുളം സര്‍വീസ് സഹകരണബാങ്ക് കെയര്‍ അറ്റ് 731 എന്ന സൗജന്യ കാന്‍സര്‍ ചികിത്സാപദ്ധതി നടപ്പാക്കി. ഇതില്‍ ചേരാന്‍ ആരോഗ്യസുരക്ഷാവായ്പാപദ്ധതി കൊണ്ടുവന്നു. 6650 ല്‍പ്പരം അംഗങ്ങള്‍ അതിന്റെ ഭാഗമായി. അഞ്ചുപേര്‍ക്കു സൗജന്യചികിത്സ കിട്ടി. ഒരു രൂപ ചെലവില്ലാതെ ചികിത്സാസഹായപദ്ധതി നടപ്പാക്കിയപ്പോള്‍ അംഗീകാരം വാങ്ങിയോ സബ്‌റൂള്‍ പാസ്സാക്കിയോ തുടങ്ങിയ തടസ്സവാദങ്ങള്‍ സഹകരണവകുപ്പില്‍നിന്നുണ്ടായി. നിയമാവലി ഭേദഗതി ചെയ്ത് അതു പരിഹരിച്ചു. ലാഭത്തില്‍നിന്നു മാറ്റിവയ്ക്കുന്ന തുക കൊണ്ടേ ഇതൊക്കെ ചെയ്യാവൂ എന്നതു പോലുള്ള പരമ്പരാഗതനിലപാടുകള്‍ മാറണം.

പഴയകാലരീതികളറിയാനുള്ള താല്‍പ്പര്യം ടൂറിസംവളര്‍ച്ച കൂട്ടും

അഡ്വ. എം.പി. സാജു,
( ഡയറക്ടര്‍, ലാഡര്‍ )

കണ്ടലയിലെയും കരുവന്നൂരെയും പ്രശ്‌നംതീര്‍ക്കാന്‍ 200 കോടിയേ വേണ്ടൂ. 600 കോടി രൂപ നിക്ഷേപഗ്യാരണ്ടിനിധിയിലുണ്ട്. അതില്‍നിന്നു 150 കോടി കൊടുത്താല്‍ പ്രശ്‌നം തീരും. കരുവന്നൂര്‍ പ്രശ്‌നം ആദ്യമേ തീര്‍ത്തിരുന്നെങ്കില്‍ കണ്ടലപ്രശ്‌നം ഉണ്ടാവില്ലായിരുന്നു. ഒരു സംഘം പൊളിയുമ്പോള്‍ ചുറ്റുമുള്ളവയെയെല്ലാം ബാധിക്കും. കേരള ബാങ്കില്‍ മാര്‍ച്ച് 31 ന് 74,000 കോടി രൂപ നിക്ഷേപമുണ്ടായിരുന്നു. പക്ഷേ, നവംബറില്‍ അതു 68,000 കോടിയായി. അതേസമയം 45,000 കോടി വായ്പയുണ്ടായിരുന്നതു 49,000 കോടിയായി. സംഘങ്ങള്‍ നിക്ഷേപം കൂടുതലായി പിന്‍വലിക്കുകയും വായ്പയും ഓവര്‍ഡ്രാഫ്റ്റും കൂടുതല്‍ എടുക്കുകയും ചെയ്യുന്നുവെന്നാണ് ഇതിനര്‍ഥം. ഇതു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ ലാഡറും ഊരാളുങ്കലുംപോലുള്ള സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തണം. നമ്മള്‍ കടന്നുവന്ന പഴയകാലരീതികളെ മനസ്സിലാക്കാനുള്ള ജനങ്ങളുടെ താല്‍പ്പര്യം ടൂറിസംവളര്‍ച്ചക്കു ഗുണകരമാണ്. യു.കെ.യില്‍ കല്‍ക്കരിത്തീവണ്ടിയില്‍ കയറാന്‍ ആളുകള്‍ വരി നില്‍ക്കുന്നു. 5000 രൂപയ്ക്കു തുല്യമായ 50 പൗണ്ടാണു ടിക്കറ്റ്. അത്തരത്തിലുള്ള ഏതെല്ലാം ടൂറിസംമേഖലകളിലേക്കു കടക്കാം എന്നു സംഘങ്ങള്‍ ചിന്തിക്കണം.

ആരോഗ്യടൂറിസം വികസിപ്പിക്കണം

– അബ്ദുള്‍മജീദ്,
( മുന്‍ ഡയറക്ടര്‍, ലാഡര്‍ )

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മുസ്ലിംതീര്‍ഥാടനകേന്ദ്രമാണു മലപ്പുറം ജില്ലയിലെ മമ്പറം. കാടാമ്പുഴ ഭഗവതിക്ഷേത്രം, തളിക്ഷേത്രം, തിരുമാന്ധാംകുന്ന്, ആലത്തിയൂര്‍ ക്ഷേത്രം, രണ്ടു സര്‍വകലാശാലകളുടെ ആസ്ഥാനം, മോയിന്‍കുട്ടിവൈദ്യര്‍ അക്കാദമി, പൂക്കോട്ടൂര്‍ കലാപം നടന്ന സ്ഥലം, നിലമ്പൂര്‍ തേക്കുമ്യൂസിയം, കക്കാടംപൊയില്‍ – ഇതിന്റെയൊക്കെ ടൂറിസംസാധ്യതകളുടെ വികസനത്തിനു സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി ചിന്തിക്കണം. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ അഞ്ചു ലക്ഷത്തിനു സാധിച്ച മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു മലേഷ്യയില്‍ അതിന്റെ എത്രയോ ഇരട്ടിയാണു ചോദിച്ചതെന്ന കാര്യം ഒരു സുഹൃത്തു പറഞ്ഞു. അതുകൊണ്ട് ആരോഗ്യടൂറിസത്തെ ഉഴിച്ചിലും പിഴിച്ചിലും ധാരയുമായി ഒതുക്കാതെ കൂടുതല്‍ മേഖലയിലേക്കു വികസിപ്പിക്കണം. കേരളത്തിനു സമീപമുള്ള മംഗലാപുരം കൂടി കൂട്ടിയാല്‍ അഞ്ചു വിമാനത്താവളങ്ങളുണ്ട്. അവയെ ഉപയോഗപ്പെടുത്തി സഹകരണമേഖലയ്ക്കു ആരോഗ്യടൂറിസം വളര്‍ത്താം. തൊഴില്‍ സൃഷ്ടിക്കാനും കഴിയും.

സീനിയര്‍ സിറ്റിസന്‍ വില്ലകള്‍ക്ക് ഡിമാന്റ്

കെ.വി. മണികണ്ഠന്‍
( ഡയറക്ടര്‍, ലാഡര്‍ )

ലാഡര്‍ മുതലമടയില്‍ തുടങ്ങുന്ന സീനിയര്‍ സിറ്റിസന്‍ വില്ലേജിലെ വില്ലയില്‍ ആളുവരുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഫ്‌ളാറ്റുകള്‍ ബുക്കു ചെയ്യുന്നതിനെക്കാള്‍ ആളുകളാണു ഇതില്‍ വില്ല ബുക്കു ചെയ്യാന്‍ വരുന്നത്. സാധാരണക്കാര്‍ക്കും താമസിക്കാന്‍പറ്റുംവിധമാണു ഇതിന്റെ രൂപകല്‍പ്പന. അതുകൊണ്ടാണു കുറെ വില്ലകളും ബാക്കി ഒറ്റമുറി അപ്പാര്‍ട്ടുമെന്റുകളുമാക്കിയത്. ഡബിള്‍ ബെഡ് റൂമുകളുമുണ്ട്. ഫാമിങ്ങുമുണ്ട്.

ടൂറിസത്തിലൂടെയേ മുന്നോട്ടു പോകാനാവൂ

സി.ഇ. ചാക്കുണ്ണി, (ഡയറക്ടര്‍, എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ )

സഹകരണമേഖലക്ക് ഇനി ടൂറിസത്തിലൂടെയേ മുന്നോട്ടുപോകാനാവൂ. നയാഗ്രാ വെള്ളച്ചാട്ടപ്രദേശത്തു മാലിന്യം സമ്പത്താക്കി മാറ്റുമ്പോലെ ഇവിടെയും സാധിക്കണം. വിദേശത്തൊക്കെ സൈക്കിളിനു പ്രാധാന്യം ഏറുകയാണ്. ബക്കിങ്ഹാം കൊട്ടാരത്തില്‍വരെ സൈക്കിള്‍ കിട്ടും. ഇവിടെയും അതു പ്രോത്സാഹിപ്പിക്കാം. സര്‍ക്കാര്‍ കപ്പല്‍സര്‍വീസ് പോലുള്ള പല നല്ല കാര്യത്തിനും തുടക്കമിടുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ വരുന്നില്ല.

പുതിയ മേഖലകളിലേക്ക് കടക്കണം

-കെ.എ. കുര്യന്‍,
( ഡയറക്ടര്‍, ലാഡര്‍ )

നിക്ഷേപത്തിന്റെ വലിപ്പം നോക്കിയല്ല, പൊതുജനങ്ങള്‍ക്ക് എത്രത്തോളം ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു സഹകരണസംഘങ്ങളെ വിലയിരുത്തേണ്ടത്. ഇക്കാര്യത്തില്‍ പല സംഘങ്ങളും നീതി മെഡിക്കല്‍സ്റ്റോര്‍പോലുള്ള കാര്യങ്ങള്‍ നടത്തുന്നിടത്തോളമേ എത്തിയിട്ടുള്ളു. ആ ഘട്ടത്തില്‍നിന്നു ടൂറിസംപോലുള്ള പുതിയമേഖലകളിലേക്കു കടന്നുവരേണ്ടിയിരിക്കുന്നു.

പ്രമുഖ സഹകാരിയായ അഡ്വ. രാജീവും ‘ സഹകരണവും ടൂറിസവും ‘ എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

സംഘങ്ങള്‍ ആരോഗ്യസേവന രംഗത്തേക്കു വരണം

സാജു ജെയിംസ്,
( ജനറല്‍ മാനേജര്‍, കാലിക്കറ്റ് സിറ്റി
സഹകരണബാങ്ക് )

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് എം.വി.ആര്‍. കാന്‍സര്‍ സെന്ററുമായി ചേര്‍ന്നു കാന്‍സര്‍ചികിത്സക്കു നിക്ഷേപാധിഷ്ഠിത സൗജന്യചികിത്സാപദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതാണു മാസ് കെയര്‍. ഇതില്‍ 15,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തിനുശേഷം ( 70 വയസ്സിനകം ) കാന്‍സര്‍ വന്നാല്‍ അഞ്ചു ലക്ഷം രൂപയുടെ കാന്‍സര്‍ചികിത്സ സൗജന്യമാണ്. പദ്ധതി ആറു വര്‍ഷമായി. 25,000 പേര്‍ ചേര്‍ന്നു. ഇവരില്‍ നിലവില്‍ 58 പേര്‍ ചികിത്സയെടുക്കുന്നു. സഹകരണസംഘങ്ങള്‍ക്കും ഇതു പ്രയോജനപ്പെടുത്താം. സംഘങ്ങള്‍ 100 അംഗങ്ങളെ ചേര്‍ത്താല്‍ ഒരാള്‍ക്കു പത്തു ലക്ഷം രൂപയുടെ ചികിത്സ നല്‍കാനാവും. സഹകരണസംഘം രജിസ്ട്രാര്‍ അനുവദിക്കുന്ന പരമാവധി നിക്ഷേപപ്പലിശവച്ചു കണക്കാക്കിയാലും ഇതു ലാഭമാണ്. വ്യക്തിക്കു 15,000 രൂപ നിക്ഷേപിച്ചു സ്വയം സംരക്ഷിക്കുകയോ കുടുംബാംഗങ്ങളെ ഒരുമിച്ചു ചേര്‍ക്കുകയോ ( നാലംഗകുടുംബത്തിന് 60,000 രൂപ ) കമ്പനികള്‍ക്കും മറ്റും മാസ്‌കെയര്‍ പ്ലസ് എടുക്കുകയോ ചെയ്യാം. നാലംഗകുടുംബം ചേര്‍ന്നാല്‍ ഒരാള്‍ക്കു കാന്‍സര്‍ വന്നാലും 20 ലക്ഷം രൂപയുടെ ചികിത്സ സൗജന്യമായെടുക്കാം. ഒരാള്‍ക്കു രണ്ടു യൂണിറ്റും മറ്റും വച്ച് എടുത്തു കൂടുതല്‍ തുകയുടെ സൗജന്യാചികിത്സാവകാശം നേടാം. സ്ഥാപനങ്ങള്‍ക്കു മൊത്തം ജീവനക്കാരെയും അംഗങ്ങളെയും മറ്റും ചേര്‍ക്കാവുന്നതാണു മാസ്‌കെയര്‍ പ്ലസ്. ഓരോരുത്തര്‍ക്കും 15,000 രൂപ വച്ച് സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചാല്‍ സ്ഥാപനാധികാരി നല്‍കുന്ന പട്ടികയനുസരിച്ചുള്ളവരെ ചേര്‍ക്കും.

ഇന്ത്യയിലെ ഏറ്റവും നല്ല കാന്‍സര്‍ ചികിത്സാകേന്ദ്രത്തിനുള്ള ഇക്കണോമിക് ടൈംസിന്റെ പുരസ്‌കാരം എം.വി.ആര്‍. കാന്‍സര്‍ സെന്ററിനു ലഭിച്ചിട്ടുണ്ട്. സഹകരണസംഘങ്ങളടക്കം ആര്‍ക്കും ഈ കേന്ദ്രം സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കാം. സംഘങ്ങള്‍ക്കു വേണ്ട മാറ്റം വരുത്തി കാന്‍സര്‍ഇതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത്തരം പദ്ധതികള്‍ നടപ്പാക്കാനാവും. സംഘങ്ങള്‍ക്കു പ്രവര്‍ത്തനം വൈവിധ്യവത്കരിക്കാവുന്ന ഒരു മേഖലയാണ് ഇത്തരം ആരോഗ്യസേവനങ്ങള്‍. വിദേശങ്ങളില്‍നിന്നുപോലും ആളുകളെ ആകര്‍ഷിക്കാനാവും.

ഏറ്റവുംകുറഞ്ഞചെലവില്‍ ലോകോത്തരചികിത്സ ലഭ്യമാക്കുന്ന ഇടമാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍. സഹകരണസംഘങ്ങള്‍ക്കു മാസ്‌കെയറിന്റെ ഏജന്‍സി എടുക്കാവുന്നതാണ്. ഓണ്‍ലൈനായി ലോകത്ത് എവിടെയിരുന്നും ഇതില്‍ ചേരാം. സംഘങ്ങള്‍ ഏജന്‍സിയെടുത്താല്‍ ആ ലിങ്ക് ഉപയോഗിച്ച് ആരു ചേര്‍ന്നാലും അത് ആ സംഘംവഴി ചേര്‍ന്നതായി കണക്കാക്കും. വായ്പാപദ്ധതിയായും ഇതു നടപ്പാക്കാം. സേവനമായി ഏറ്റെടുക്കാവുന്നതുമാണ്. സംഘങ്ങള്‍ക്ക് അതതു പ്രദേശത്തു നിശ്ചിതഎണ്ണം ആളുകളെ ഇതില്‍ ചേര്‍ക്കാനാവുമോ എന്ന് ആലോചിക്കാവുന്നതാണ്.

 

                                           (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം)

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!