ആഴക്കടലിലെ മീന്‍ പിടിക്കാന്‍ സഹകരണ സംഘങ്ങളും

moonamvazhi

12 നോട്ടിക്കല്‍ മൈല്‍വരെ പോയി മീന്‍ പിടിക്കാനേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അനുവാദമുള്ളു. ഇതിനപ്പുറത്തേക്ക് ഇന്ത്യന്‍
പരിധിയായ 200 നോട്ടിക്കല്‍ മൈല്‍വരെയാണ് ആഴക്കടല്‍ മീന്‍പിടിത്തം. കേരളത്തിലെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കും ഇനി ആഴക്കടലില്‍
പോയി മീന്‍ പിടിക്കാം. ഇങ്ങനെ അനുവാദം കിട്ടിയ പത്തു സംഘങ്ങളില്‍ രണ്ടെണ്ണം
കോഴിക്കോട് ജില്ലയിലാണ്.

 

സഹകരണ കൂട്ടായ്മകള്‍ക്കുകൂടി ആഴക്കടലിലെ മീന്‍പിടിത്തത്തിനു അവസരം ലഭിയ്ക്കുന്നു. സംസ്ഥാനത്തു പത്തു മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളാണ് ഈ മേഖലയിലേക്കു കടന്നുചെല്ലാന്‍ പോകുന്നത്. കോഴിക്കോട് ജില്ലയിലെ രണ്ടു സംഘങ്ങള്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. പുതിയങ്ങാടി-എലത്തൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനും കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിനുമാണ് ആഴിക്കടല്‍ മീന്‍പിടിത്തത്തിനു അവസരം കൈവന്നിരിക്കുന്നത്. ഈ കൂട്ടായ്മയില്‍പ്പെട്ട മലപ്പുറം ജില്ലയിലെ രണ്ടു മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു ഫിഷിങ് ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി കിട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ഏജന്‍സികളുടെ പങ്കാളിത്തത്തോടെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ നേതൃത്വത്തിലുളള ചെറുകൂട്ടായ്മകളാണ് ആഴക്കടല്‍ മീന്‍പിടിത്തത്തിനിറങ്ങുക. ഇപ്പോള്‍ വിദേശ ട്രോളറുകളും മറ്റു സംസ്ഥാനങ്ങളില്‍നിന്നുളളവരും സ്വകാര്യ ബോട്ടുകളുമാണ്
ആഴക്കടല്‍ മീന്‍പിടിത്തത്തിലേര്‍പ്പെട്ടിരിക്കുന്നത്. ആദ്യമായാണ് ആഴക്കടലിലെ മീന്‍പിടിത്തത്തില്‍ സര്‍ക്കാര്‍പങ്കാളിത്തമുണ്ടാകാന്‍ പോകുന്നത്.

മത്സ്യോല്‍പ്പാദനം
കൂടും

കേന്ദ്രസര്‍ക്കാറിന്റെ പ്രധാന്‍മന്ത്രി മത്സ്യസമ്പാദക യോജന (പി.എം.എം.എസ്.വൈ) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായാണു കേരളത്തിലും ഇതു നടപ്പാക്കുന്നത്. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലും ഈ പദ്ധതിയുണ്ട്. രാജ്യത്തെ മത്സ്യോല്‍പ്പാദനം വര്‍ഷംതോറും ഒമ്പതു ശതമാനംകണ്ട് വര്‍ധിപ്പിക്കുകയും മത്സ്യക്കയറ്റുമതിയിലൂടെ വരുമാനം ഇരട്ടിയാക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യം.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ 12 നോട്ടിക്കല്‍ മൈല്‍വരെ പോയാണു മീന്‍ പിടിക്കുന്നത്. ഇതിനപ്പുറത്തേക്ക് ഇന്ത്യന്‍ പരിധിയായ 200 നോട്ടിക്കല്‍ മൈല്‍വരെയാണ് ആഴക്കടലിലെ മീന്‍പിടിത്തം. ഇപ്പോള്‍ കേരളത്തിന്റെ തീരപരിധിയില്‍ മീന്‍പിടിത്തം വളരെക്കൂടുതലായി നടക്കുന്നുണ്ട്. ഇതിലൂടെ മത്സ്യസമ്പത്തു വല്ലാതെ കുറയുന്നതു തടയാന്‍ ആഴക്കടലിലെ മീന്‍പിടിത്തം സഹായിക്കുമെന്നതാണ് ഈ പദ്ധതിയിലേക്കു തിരിയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ പത്തു ബോട്ടുകള്‍ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ മേല്‍നോട്ടത്തിലാണു ബോട്ടുകളുടെ നിര്‍മാണം. മംഗലാപുരത്തു ബോട്ടുകളുടെ നിര്‍മാണം ആരംഭിച്ചതായാണു വിവരം. പത്തു പേരടങ്ങുന്ന സ്വയംസഹായ സംഘം മാതൃകയിലുളള ഉപഭോക്തൃ ഗ്രൂപ്പുകള്‍ രൂപവത്കരിക്കും. ഇവര്‍ക്കു പരിശീലനം നല്‍കും. ഓരോ സംഘത്തിനും ബോട്ടും അനുബന്ധസംവിധാനങ്ങളും നല്‍കും. ഒന്നരക്കോടി രൂപയാണ് ഒരു യൂനിറ്റിനു ചെലവ് കണക്കാക്കുന്നത്. ഇതിനു സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

മത്സ്യ സമ്പാദക യോജനയുടെ മാനദണ്ഡപ്രകാരം പൊതുവിഭാഗത്തില്‍ 60 ശതമാനം ഗുണഭോക്തൃവിഹിതവും 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയുമാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ക്കു ഗുണകരമായ വിധത്തില്‍ 75 ശതമാനം വരെ സബ്‌സിഡി നല്‍കണമെന്ന ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ അവസരം ലഭിച്ച പുതിയങ്ങാടി -എലത്തൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡന്റ് വി.കെ. മോഹന്‍ദാസും വൈസ്പ്രസിഡന്റ് പി.കെ. ശിവദാസനുമാണ്. സി.പി. രാമദാസന്‍, എം.കെ. ദിനേശന്‍, അനിത, ജീജ സെരീക്കത്ത്, ശ്രീലേഷ്, ഹരിദാസന്‍, സുധീഷ് ബാബു, അസീസ് എന്നിവര്‍ ഡയറക്ടര്‍മാരും സത്യഭാമ സെക്രട്ടറിയുമാണ്. 2200 അംഗങ്ങളുളള ഈ സഹകരണ സംഘം 1987 ലാണു രൂപീകൃതമായത്. കോഴിക്കോട് ഭട്ട് റോഡ് മുതല്‍ കോരപ്പുഴവരെയാണ് ഈ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനപരിധി.

1987 ല്‍ തുടങ്ങിയ കൊല്ലം-മൂടാടി-ഇരിങ്ങല്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നാലായിരത്തോളം അംഗങ്ങളാണുളളത്. സന്തോഷ് പ്രസിഡന്റായിട്ടുള്ള ഈ സംഘത്തില്‍ കണ്ണന്‍, വി.എം. ജയചന്ദ്രന്‍, പുതിയോട്ടില്‍ നാരായണന്‍, യൂ.പി. പ്രസന്നന്‍, കൂടത്താഴ ബാലകൃഷ്ണന്‍, പി.വി. സജീന്ദ്രന്‍, സന്തോഷ്, ധന്യ സുരേന്ദ്രന്‍, പി.വി. വിനീത, ശോഭ എന്നിവരാണു ഡയറക്ടര്‍മാര്‍.

 

വിദേശ ട്രോളറുകള്‍ക്കു സമാനമായാണു ബോട്ട് നിര്‍മിക്കുന്നതെങ്കിലും വലയ്ക്കുപകരം ചൂണ്ട (ഹൂക്ക്) ഉപയോഗിച്ച് സൂത, അയക്കുറ പോലുളള വലിയ മത്സ്യങ്ങളെ പിടിക്കുന്ന നൂതന സാങ്കേതികവിദ്യയുളള ബോട്ടുകളാണു മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കായി നിര്‍മിക്കുന്നത്. പിടിക്കുന്ന മീന്‍ കേട് വരാതിരിക്കാന്‍ സാധാരണഗതിയില്‍ ബോട്ടുകാര്‍ ഐസാണ് ഉപയോഗിക്കുക. ഇതിനു പകരമായി പ്രത്യേകതരം സ്ലറിയാണ് ഈ ബോട്ടുകളില്‍ ഉപയോഗിക്കുകയെന്നറിയുന്നു.

പത്തു പേരടങ്ങുന്ന ഒരു ഗ്രൂപ്പിനു ബോട്ട് വാങ്ങാന്‍ ഒന്നരക്കോടി രൂപയാണു വേണ്ടത്. എന്നാല്‍, ജി.എസ്.ടി.യടക്കം 1.65 കോടി വരുമെന്നാണു സൂചന. ഇതില്‍ 60 ശതമാനം ഗുണഭോക്തൃവിഹിതവും 40 ശതമാനം സര്‍ക്കാര്‍സബ്സിഡിയുമാണ്. സംഘത്തിലെ ഓരോരുത്തരും 10 ലക്ഷം രൂപയാണ് എടുക്കേണ്ടത്. ഇതില്‍ എട്ട് ലക്ഷം രൂപ ബാങ്ക്‌വായ്പയായി കിട്ടാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും. ബാക്കി രണ്ട് ലക്ഷം രൂപ വ്യക്തികള്‍തന്നെ സ്വരൂപിക്കണം. ബോട്ടുകള്‍ നിര്‍മിക്കുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇതിനിടയില്‍ത്തന്നെ ആഴക്കടല്‍ മീന്‍പിടിത്തത്തില്‍ സംഘാംഗങ്ങള്‍ക്കു പരിശീലനവും നല്‍കും. ബോട്ട് ഇറക്കുമ്പോഴേക്കും ഇവരെ ആഴക്കടല്‍ മീന്‍പിടിത്തത്തില്‍ പ്രാപ്തരാക്കാനാണ് ഇത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മീന്‍പിടിത്തത്തിനു പ്രാപ്തരാക്കുക, പിടിച്ചെടുത്ത മത്സ്യം എത്രയും പെട്ടെന്നു കരയ്ക്കെത്തിക്കുന്നതിനു മത്സ്യത്തൊഴിലാളികള്‍ക്കു സാങ്കേതികപരിശീലനം നല്‍കുക, വിദേശ- ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ഗുണനിലവാരമുള്ള കേരളചൂരയുടെ വിപണനസാധ്യത പ്രയോജനപ്പെടുത്തുക, തീരക്കടലില്‍ നിലനില്‍ക്കുന്ന അനാരോഗ്യകരമായ മത്സരം ഒഴിവാക്കുക, ആഴക്കടല്‍ മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ ചൂഷണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റേ ഫിഷിംഗ് രീതി പ്രോത്സാഹിപ്പിക്കുന്ന തരത്തിലും മീന്‍പിടിത്തരംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു പ്രാപ്തമാക്കുന്ന രീതിയിലും നടപ്പാക്കുന്ന ഈ പദ്ധതിയില്‍ മീന്‍പിടിത്ത ഉപകരണങ്ങളായ ചൂണ്ട, കൃത്രിമ ഇര തുടങ്ങിയവയും കടല്‍സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ജി.പി.എസ്. മുതലായവയും മത്സ്യം കേടുകൂടാതെ സൂക്ഷിച്ചുവെയ്ക്കുന്നതിനുള്ള ഇന്‍സുലേറ്റഡ് ബോക്സുമാണു ഗുണഭോക്താക്കള്‍ക്കു നല്‍കുന്നത്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!