അര്‍ബന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ.യുടെ കടിഞ്ഞാണ്‍

moonamvazhi

2020 ഫെബ്രുവരി ലക്കം

സഹകരണ മേഖലയുടെ കരുത്തായി കരുതപ്പെടുന്ന അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണം നടപ്പായിത്തുടങ്ങി. ക്രമേണ എല്ലാ സഹകരണ ബാങ്കുകളിലും ഇത് നടപ്പാക്കുമെന്നുറപ്പാണ്.

ഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ അര്‍ബന്‍ ബാങ്കില്‍ ഈയിടെ നടന്ന കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ അര്‍ബന്‍ ബാങ്കുകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. പത്തു വര്‍ഷത്തോളമായി റിസര്‍വ് ബാങ്ക് നടപ്പാക്കാന്‍ ശ്രമിക്കുന്ന ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഉയര്‍ന്ന വായ്പകളുടെയും നിക്ഷേപത്തിന്റെയും കണക്ക് റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. അഞ്ചു ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ റിസര്‍വ് ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദേശം വന്നു. പല പേരുകളില്‍ ഒരേ കമ്പനിക്കും വ്യക്തികള്‍ക്കും വായ്പ നല്‍കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. സഹകരണ മേഖലയില്‍ അര്‍ബന്‍ ബാങ്കുകളാണ് ശക്തം എന്നതുകൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ ആദ്യഘട്ടത്തില്‍ ഇവയിലേക്ക് നീങ്ങുന്നത്. പതിയെ ഇത് മറ്റ് സഹകരണ ബാങ്കുകളിലേക്കും നീങ്ങുമെന്ന് ഉറപ്പാണ്.

സഹകരണ ബാങ്കുകള്‍ തങ്ങളുടെ പൂര്‍ണ നിയന്ത്രണത്തില്‍ വരുന്നില്ലെന്നതാണ് വര്‍ഷങ്ങളായി റിസര്‍വ് ബാങ്ക് ഉന്നയിക്കുന്ന വാദം. ബാങ്കിങ് കാര്യങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ചാണെങ്കിലും ഭരണപരമായ കാര്യങ്ങള്‍ സംസ്ഥാന സഹകരണ നിയമത്തിനനുസരിച്ചാണ്. ഓരോ സംസ്ഥാനത്തെയും സഹകരണ സംഘം രജിസ്ട്രാറാണ് അതിന്റെ അതോറിറ്റി. ഭരണനിര്‍വഹണം നടത്തുന്നത് ബാങ്കിന്റെ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ്. നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ അങ്ങനെ ചെയ്തില്ലെങ്കില്‍ നടപടി യെടുക്കാനോ ഈ ഇരട്ട നിയന്ത്രണം കാരണം കഴിയുന്നില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ പരാതി. ഇതിന് എന്ത് പരിഹാരമുണ്ടാക്കാമെന്ന് പരിശോധിക്കാന്‍ 2011 ല്‍ റിസര്‍വ് ബാങ്ക് വൈ.എച്ച്. മാലേഗം അധ്യക്ഷനായ ഒരു കമ്മിറ്റിയെ നിയോഗിച്ചു. പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ പുനരവലോകനം ചെയ്യുകയായിരുന്നു കമ്മിറ്റിയുടെ പ്രധാന ഉദ്ദേശ്യം.

അര്‍ബന്‍ ബാങ്കുകളില്‍ നിലനില്‍ക്കുന്ന ഇരട്ട നിയന്ത്രണം എങ്ങനെ മറികടക്കാനാകുമെന്ന് മാലേഗം കമ്മിറ്റി പരിശോധിച്ചു. ഇതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തു. റിസര്‍വ് ബാങ്കിന് സഹകരണ ബാങ്കുകളുടെ നിയന്ത്രണവും മേല്‍നോട്ടവും മറ്റിടപെടലില്ലാതെ സാധ്യമാക്കുന്നതിന് മാലേഗം കമ്മിറ്റി നിര്‍ദേശിച്ചതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നത്. അര്‍ബന്‍ ബാങ്കുകളില്‍ ഭരണസമിതിക്ക് പുറമെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്നായിരുന്നു ശുപാര്‍ശ. പക്ഷേ, ഇത് നടപ്പാക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ എങ്ങനെ പുതിയ ഭരണസംവിധാനം നിര്‍ദേശിക്കുമെന്നതായിരുന്നു ആശയക്കുഴപ്പം. 2015-ല്‍ ആര്‍. ഗാന്ധി അധ്യക്ഷനായ റിസര്‍വ് ബാങ്കിന്റെ ഹൈപവര്‍ കമ്മിറ്റിയും മാലേഗം കമ്മിറ്റി നിര്‍ദേശിച്ച ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തു. പുതിയ അര്‍ബന്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോഴും നിലവിലുള്ള ബാങ്കുകള്‍ വിപുലീകരണത്തിന് അപേക്ഷിക്കുമ്പോഴും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്നാണ് ഗാന്ധി കമ്മിറ്റി നിര്‍ദേശിച്ചത്. ഈ റിപ്പോര്‍ട്ട് 2015 ആഗസ്റ്റ് 20ന് റിസര്‍വ് ബാങ്കിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍, അര്‍ബന്‍ ബാങ്കുകളിലെ ഓഹരി ഉടമകള്‍ എന്നിവരില്‍ നിന്നെല്ലാം അഭിപ്രായം തേടിയായിരുന്നു ഇത്. ഒപ്പം, ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, അര്‍ബന്‍ ബാങ്കുകള്‍ക്കായുള്ള സ്ഥിരം ഉപദേശക സമിതി അംഗങ്ങള്‍, സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ചശേഷമാണ് അര്‍ബന്‍ ബാങ്കുകളില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കണമെന്ന മാലേഗം കമ്മിറ്റി ശുപാര്‍ശ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പി.എം.സി. ബാങ്കിലുണ്ടായ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ ഇതിനുള്ള നടപടി വേഗത്തിലും കര്‍ശനവും ആയെന്ന് മാത്രം.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന് മാര്‍ഗരേഖ

അര്‍ബന്‍ ബാങ്കുകള്‍ക്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള കരട് മാര്‍ഗരേഖ 2018 ജൂണ്‍ 25 നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ഇതിനുള്ള നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇങ്ങനെ ലഭിച്ച നിര്‍ദേശങ്ങളും വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകളുടെയുമെല്ലാം അടിസ്ഥാനത്തിലുള്ള തിരുത്തലുകള്‍ വരുത്തി 2019 ഡിസംബര്‍ 31 ന് അന്തിമ മാര്‍ഗരേഖ പുറത്തിറക്കി. അര്‍ബന്‍ ബാങ്കുകളില്‍ ഭരണസമിക്ക് ഉപരിയായി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ബൈലോ ഭേദഗതി ചെയ്യണമെന്നാണ് ആര്‍.ബി.ഐ. നിര്‍ദേശം. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗരേഖ അനുസരിച്ച് ബാങ്കിങ് കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തിയാകണം ഈ ബോര്‍ഡ് രൂപവത്കരിക്കേണ്ടത്. ഈ പ്രൊഫഷണല്‍ മാനേജ്‌മെന്റിന്റെ പ്രധാന കര്‍ത്തവ്യം ബാങ്കിങ് കാര്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ്. റിസര്‍വ് ബാങ്ക് വ്യവസ്ഥ ചെയ്തിട്ടുള്ള ‘ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍’ രീതി അനുസരിച്ചാവണം ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തിരഞ്ഞെടുക്കുമ്പോഴുള്ള കരുതലാണ് ഈ അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും ഉണ്ടാകേണ്ടത്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച വിഷയങ്ങളിലുള്ള വൈദഗ്ധ്യം മാത്രം പോര, സമിതിയിലെ അംഗങ്ങള്‍ കളങ്കിതരാവരുതെന്നും വ്യവസ്ഥയുണ്ട്.

100 കോടി രൂപ നിക്ഷേപമുള്ള എല്ലാ അര്‍ബന്‍ ബാങ്കുകളും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കണമെന്ന നിബന്ധനയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് നല്കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് പുതിയ ശാഖ തുറക്കുന്നതിനടക്കം ഈ നിബന്ധന പാലിക്കേണ്ടതുണ്ട്. 100 കോടി രൂപ നിക്ഷേപമില്ലാത്ത ബാങ്കുകള്‍ക്കും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കാം. ബാങ്കിങ് പ്രവര്‍ത്തനത്തില്‍ പ്രൊഫഷണല്‍ രീതി കൊണ്ടുവരുന്നതിന് ഇത് നല്ലതാണെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. എന്നാല്‍, ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. 100 കോടി രൂപ നിക്ഷേപമുള്ള അര്‍ബന്‍ ബാങ്കുകള്‍ ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പുതിയ സി.ഇ.ഒ.യെ നിയമിക്കുന്നതിന് മൂന്നു മാസം മുമ്പായി റിസര്‍വ് ബാങ്കിന്റെ റഗുലേഷന്‍ വകുപ്പിനെ അറിയിക്കണം. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ ബൈലോയുടെ പകര്‍പ്പ് റിസര്‍വ് ബാങ്കിന്റെ റീജിയണല്‍ ഓഫീസിന് കൈമാറണം. ഒപ്പം, ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന അംഗങ്ങളുടെ വിശദാംശങ്ങളടക്കം റീജിയണല്‍ ഓഫീസിലെ സൂപ്പര്‍വിഷന്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് റെക്കോര്‍ഡ്‌സ് വകുപ്പിനെ അറിയിക്കണം. മാത്രവുമല്ല, എല്ലാവര്‍ഷവും ഡിസംബര്‍ പതിനാറിനകം ബോര്‍ഡിലെ അംഗങ്ങളുടെ വിശദാംശങ്ങളടങ്ങിയ വാര്‍ഷിക റിപ്പോര്‍ട്ട് റിസര്‍വ് ബാങ്കിന് നല്‍കുകയും വേണം.

ലക്ഷ്യവും പ്രവര്‍ത്തനവും

നിലവിലെ നിയമ സംവിധാനം അനുസരിച്ച് അര്‍ബന്‍ ബാങ്കുകളിലെ ഭരണനിര്‍വഹണവും മേല്‍നോട്ടവും ഭരണസമിതിയാണ് ചെയ്യുന്നത്. പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നവയാണ് അര്‍ബന്‍ ബാങ്കുകള്‍. അതിനാല്‍, നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തില്‍ ഭരണസമിതിക്ക് പുറമെ പ്രത്യേക ഭരണസംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നാണ് പുതിയ പരിഷ്‌കാരത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം. പ്രത്യേക മേഖലകളില്‍ അവഗാഹമുള്ളവരും ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരും ഉള്‍പ്പെട്ട പുതിയ ഭരണസംവിധാനം അര്‍ബന്‍ ബാങ്കുകളിലെ ബാങ്കിങ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബോര്‍ഡ് ഓഫ് മാനേജ്‌മെന്റില്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലുമുണ്ടാകണമെന്നാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത്. പരമാവധി 12 പേരാകാം. ഈ പരിധിക്കുള്ളില്‍നിന്നുകൊണ്ട് എണ്ണം നിശ്ചയിക്കാനുള്ള അധികാരം ഭരണസമിതിക്ക് നല്‍കിയിട്ടുണ്ട്. ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബോര്‍ഡില്‍ അംഗമായിരിക്കും. എന്നാല്‍ ഇദ്ദേഹത്തിന് വോട്ടവകാശമുണ്ടാവില്ല.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗങ്ങള്‍ എല്ലാ സമയത്തും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ മാനദണ്ഡം പാലിക്കണം. ഈ മാനദണ്ഡം പാലിക്കുന്ന ഭരണസമിതി അംഗങ്ങള്‍ക്ക് ബോര്‍ഡിലെ അംഗങ്ങളുമാകാം. എന്നാല്‍, ഇത് ആകെ അംഗങ്ങളുടെ പകുതിയിലേറെയാകാന്‍ പാടില്ല. എതു സാഹാചര്യത്തിലായാലും രണ്ട് അംഗങ്ങള്‍ ഭരണസമിതിക്ക് പുറത്തുനിന്നായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ക്ക് ഒന്നിലേറെ ബാങ്കുകളുടെ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ തടസ്സമില്ല. എന്നാല്‍, പരമാവധി മൂന്നു ബാങ്കില്‍ മാത്രമെ അംഗമാകാന്‍ പാടുള്ളൂ. സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ അംഗമാകുന്നതിന് തടസ്സമാകുന്ന എല്ലാ നിബന്ധനകളും ബോര്‍ഡിലെ അംഗങ്ങള്‍ക്കും ബാധകമാണ്. ഭരണസമിതിയുടെ കാലാവധി എത്രയാണോ അത്രയുമാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിയും കാലാവധി. കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇത് അഞ്ചു വര്‍ഷമായിരിക്കും. ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സിറ്റിങ് ഫീസോ അലവന്‍സോ നല്‍കാം. അര്‍ബന്‍ ബാങ്കുകളുടെ ബൈലോയില്‍ പറഞ്ഞിരിക്കുന്ന നിരക്കിലോ ഭരണസമിതി തീരുമാനിക്കുന്ന നിരക്കിലോ ആണ് ഇത് നല്‍കേണ്ടത്.

ബോര്‍ഡിന്റെ പരിഗണയില്‍ വരുന്ന കാര്യങ്ങള്‍

* ഭരണസമിതിയുടെ പരിഗണനയിലെത്തുന്ന എല്ലാ കാര്യങ്ങളിലും വായ്പ അനുവദിക്കുന്നതിലും ആവശ്യമായ
ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കണം.

* കുടിശ്ശിക പിരിക്കല്‍, ഒറ്റത്തവണ തീര്‍പ്പാക്കല്‍, ഒത്തുതീര്‍പ്പുകള്‍ എന്നിവയ്‌ക്കെല്ലാം കര്‍മപദ്ധതി     നിര്‍ദേശിക്കണം.

* ബാങ്ക് കടമെടുക്കുന്നതും ഫണ്ട് കൈകാര്യം ചെയ്യുന്നതും പരിശോധിക്കണം.

* ബാങ്കിന്റെ ഫണ്ട് നിക്ഷേപിക്കുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ നല്‍കണം.

* ബാങ്കിന്റെ ആഭ്യന്തര നിയന്ത്രണവും റിസ്‌ക് മാനേജ്‌മെന്റും പരിശോധിച്ച് ഉറപ്പാക്കണം.

* കമ്പ്യൂട്ടര്‍വല്‍ക്കരണം, സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തല്‍, ആകസ്മികമായുണ്ടാകുന്ന
മറ്റു സംഭവങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കണം.

* ഇന്റേണല്‍ ഓഡിറ്റ്, ഇന്‍സ്‌പെക്ഷന്‍ എന്നിവയുടെ മേല്‍നോട്ടം.

* പരാതി പരിഹാര സംവിധാനങ്ങളുടെ മേല്‍നോട്ടച്ചുമതല

* ഭരണസമിതിയുടെ നയപരമായ തീരുമാനം റിസര്‍വ് ബാങ്കിന്റെ എല്ലാ നിര്‍ദേശങ്ങളും  പാലിക്കുന്നവിധത്തിലാകാനുള്ള ഇടപെടല്‍.

 

ആര്‍.ബി.ഐ.യുടെ അധികാരങ്ങള്‍

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ ഏത് അംഗത്തെയും നീക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനുണ്ട്. ചീഫ് എക്‌സിക്യുട്ടീവിനെയും സമാനരീതിയില്‍ റിസര്‍വ് ബാങ്കിന് ഒഴിവാക്കാം. റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന എന്തെങ്കിലും പാലിക്കാതിരുന്നാല്‍ ഇത്തരത്തില്‍ നടപടിയെടുക്കാനാകും. ബാങ്കിന്റെയോ നിക്ഷേപകന്റെയോ താല്‍പര്യത്തിന് വിരുദ്ധമായാണ് ബോര്‍ഡിലെ അംഗം പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാലും റിസര്‍വ് ബാങ്കിന് നടപടിയെടുക്കാം. ഏതെങ്കിലും അംഗം രാജിവെക്കുകയോ അംഗത്തെ ഒഴിവാക്കുകയോ ചെയ്യണമെങ്കില്‍ അത് ഭരണസമിതി അംഗീകരിക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങണം. ബോര്‍ഡിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഈ സമിതിയെ ആകെ പുറത്താക്കുന്നതിന് ആര്‍.ബി.ഐ.ക്ക് അധികാരമുണ്ട്. ഇങ്ങനെ സമിതിയെ ആകെയോ ഏതെങ്കിലും അംഗത്തെയോ ചീഫ് എക്‌സിക്യുട്ടീവിനെയോ റിസര്‍വ് ബാങ്ക് നീക്കുകയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ നിയമനം നടത്തണം. ഇത് ഭരണസമിതിയുടെ ചുമതലയാണ്. ബോര്‍ഡിനെ മൊത്തമായാണ് പുറത്താക്കുന്നതെങ്കില്‍ പുതിയ സമിതി വരുന്നതുവരെയുള്ള അവരുടെ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തം ഭരണസമിതിക്കായിരിക്കും.

അര്‍ബന്‍ ബാങ്കുകളുടെ മൊത്തത്തിലുള്ള നിയന്ത്രണവും ഉത്തരവാദിത്തവും ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. സഹകരണ സംഘം നിയമം അനുസരിച്ചുള്ള ഭരണപരമായ എല്ലാ ചുമതലകളും ഭരണസമിതിക്കാണ്. ബാങ്കിന്റെ നയപരമായ തീരുമാനമെടുക്കുന്നതും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ഉള്‍പ്പടെയുള്ള വിവിധ സമിതികളെ നിയമിക്കുന്നതും ഭരണസമിതിയാണ്. ഭരണപരമായ സൗകര്യത്തിനായി നിയമിക്കുന്ന ഓരോ കമ്മിറ്റിക്കും അധികാരം നിശ്ചയിച്ചുനല്‍കണം. എന്നാല്‍, ഈ അധികാരം പങ്കുവെക്കുമ്പോള്‍ ബോര്‍ഡുമായി തര്‍ക്കമുണ്ടാകുന്നവിധമാകരുത്. ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കുന്നതും ഭരണസമിതിയാണ്. ഇത് റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന ഫിറ്റ് ആന്റ് പ്രോപ്പര്‍ മാനദണ്ഡം അനുസരിച്ചാകണമെന്ന് മാത്രം. 100 കോടിക്ക് മുകളില്‍ നിക്ഷേപമുള്ള ബാങ്കാണെങ്കില്‍ ആര്‍.ബി.ഐ.യുടെ മുന്‍കൂര്‍ അനുമതിയും വാങ്ങണം.

Leave a Reply

Your email address will not be published.

Latest News