മലപ്പുറത്ത് ഇനി ബലപ്രയോഗം

moonamvazhi

2020 ഫെബ്രുവരി ലക്കം

കേരള ബാങ്കിലേക്കില്ല എന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധപൂര്‍വം ലയിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കിക്കഴിഞ്ഞു. ഇനിയെന്തു സംഭവിക്കും ? നമുക്ക് കാത്തിരിക്കാം.

ലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനായി നിര്‍ബന്ധ ലയനത്തിന് വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സിറക്കി. കേരള ബാങ്കിനുവേണ്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ നിയമ ഭേദഗതിയാണിത്. കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിയതിന് പിന്നാലെ 2019-ലായിരുന്നു ആദ്യ ഭേദഗതി. ഇതില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് 14-എ. എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തി. ലയന പ്രമേയം കേവല ഭൂരിപക്ഷത്തോടെ അംഗീകരിച്ചാല്‍ മതിയെന്നായിരുന്നു 2019-ലെ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്ന പ്രധാന വ്യവസ്ഥ. രണ്ട് സഹകരണ സംഘങ്ങളുടെ അമാല്‍ഗമേഷനോ ലയനമോ നടക്കണമെങ്കില്‍ പ്രത്യേക പൊതുയോഗം ചേരുകയും അതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കുകയും വേണമെന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇത് കേരള ബാങ്ക് രൂപവത്കരണത്തിനായി കേവല ഭൂരിപക്ഷം മതിയെന്നാക്കി.

കേരള ബാങ്ക് രൂപവത്കരണത്തിന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ റിസര്‍വ് ബാങ്ക് പരിഗണിച്ചപ്പോള്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് 19 നിബന്ധനകള്‍ നിര്‍ദേശിച്ചു. ഈ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയാണ് കേരള ബാങ്ക് രൂപവത്കരണവുമായി മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിന് തത്വത്തില്‍ അനുമതി നല്‍കിയത്. ആ നിബന്ധനകളില്‍ നാലാമത്തേത് ലയനത്തിന് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിക്കണം എന്നതായിരുന്നു. ഒന്നാമത്തെ നിബന്ധനയായി കേരള സംസ്ഥാന സഹകരണ നിയമവും ചട്ടവും പാലിച്ചാവണം ലയനനടപടികള്‍ സ്വീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സഹകരണ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അപ്രമാദിത്തവും കേരള ബാങ്ക് രൂപവത്കരണത്തിന് യു.ഡി.എഫ്. എതിരുനില്‍ക്കുന്നതും കാരണം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലയനപ്രമേയം അംഗീകരിക്കാനിടയില്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഇതനുസരിച്ചാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ലയനപ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാകണമെന്നത് നേരത്തെ കേരള സഹകരണ നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥയാണ്. സഹകരണ നിയമം അനുസരിച്ച് ലയന നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതിനാല്‍ കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ മതിയെന്ന ഭേദഗതി അംഗീകരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടിയത്. അന്തിമാനുമതിക്ക് അപേക്ഷ നല്‍കിയപ്പോള്‍ ഇക്കാര്യം സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അത് റിസര്‍വ് ബാങ്ക് അംഗീകരിക്കുകയും ചെയ്തു. അങ്ങനെയാണ് കേരളബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയത്.

നബാര്‍ഡിന്റെ നിബന്ധനകള്‍

കേരള ബാങ്കിനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് പരിഗണിക്കുന്ന ഘട്ടത്തില്‍ നബാര്‍ഡ് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ജില്ലാ ബാങ്കുകളിലെ അംഗങ്ങളുടെ ഓഹരിമൂല്യം നല്‍കിയ തുകയുടെ അടിസ്ഥാനത്തിലല്ല ബാങ്കിന്റെ മൊത്തം ആസ്തിയെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കേണ്ടത് എന്നതായിരുന്നു ഇതിലൊന്ന്. ഇതിന് നബാര്‍ഡ് നല്‍കിയ വിശദീകരണം ‘അംഗങ്ങളുടെ വിയര്‍പ്പാണ് സഹകരണ സ്ഥാപനങ്ങളുടെ ആസ്തി’ എന്നായിരുന്നു. ഈ വ്യവസ്ഥ അന്തിമാനുമതി നല്‍കിയുള്ള ഉത്തരവില്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. റിസര്‍വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിലപാടാണ് മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങളിലും കേരള ബാങ്കുമായി ബന്ധപ്പെട്ട അറിയിപ്പുകളിലും പ്രതിഫലിച്ചത്. അംഗങ്ങളുടെ തീരുമാനത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചത് എന്നര്‍ഥം.

14 ജില്ലാ ബാങ്കുകളില്‍ പ്രത്യേക പൊതുയോഗം ചേര്‍ന്ന് ലയനപ്രമേയം അവതരിപ്പിച്ചപ്പോള്‍ പതിമൂന്നിടത്തും അത് പാസായി. രണ്ടു തവണ മലപ്പുറത്ത് ഇതിനായി പൊതുയോഗം വിളിച്ചുചേര്‍ത്തെങ്കിലും രണ്ടു തവണയും പ്രമേയം പരാജയപ്പെട്ടു. ഇത് അംഗീകരിച്ചാണ് റിസര്‍വ് ബാങ്ക് 13 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്. ഇതോടെ മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകാതെ പുറത്തായി. 2019 നവംബര്‍ 29ന് 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. അതായത്, ഉത്തരവ് തീയതിമുതല്‍ കേരള ബാങ്ക് സാങ്കേതികമായി നിലവില്‍വന്നു.

മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകാത്തതിന്റെ പേരില്‍ അവിടത്തെ ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മലപ്പുറത്തെയും കേരള ബാങ്കിന്റെ ഭാഗമാക്കണമെന്ന് ജില്ലാ ബാങ്കിലെ എല്ലാ ജീവനക്കാരും ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയിരുന്നു. അതേസമയം, യു.ഡി.എഫ്. കേരള ബാങ്കിനെതിരെയുള്ള നിലപാടില്‍ ഉറച്ചുനിന്നു. അതിനാല്‍, ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം ഉണ്ടാക്കാനായില്ല. സമ്മര്‍ദം ശക്തമാക്കി ജില്ലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക് കടന്നു. പണിമുടക്കും റിലേ നിരാഹാര സമരവും സംഘടിപ്പിച്ചു. മലപ്പുറത്തെ കേരള ബാങ്കിന്റെ ഭാഗമാക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുമുണ്ടായിരുന്നത്. എന്നാല്‍, ഭൂരിപക്ഷം അംഗ സംഘങ്ങളും യു.ഡി.എഫ്. നിയന്ത്രണത്തിലുള്ളതായതിനാല്‍ പൊതുയോഗത്തിന്റെ ഭൂരിപക്ഷ പിന്തുണയോടെ ലയനം സാധ്യമാവില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിരുന്നു. ഇത് മറികടക്കാനുള്ള വഴിയുമായാണ് സര്‍്ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

ഇനി നിര്‍ബന്ധ ലയനം

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ നിര്‍ബന്ധമായി ലയിപ്പിക്കാനുള്ള നിര്‍ദേശമടങ്ങിയതാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ്. സഹകരണ സംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന 74-ാം വകുപ്പിലാണ് പുതിയ വ്യവസ്ഥ കൊണ്ടുവന്നത്. ലയനപ്രമേയം ജില്ലാസഹകരണ ബാങ്ക് അംഗീകരിച്ചില്ലെങ്കില്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി രജിസ്ട്രാര്‍ക്ക് ഉത്തരവിറക്കാമെന്നാണ് വ്യവസ്ഥ. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിന് മുമ്പായി ജില്ലാ ബാങ്കിലെ എല്ലാ അംഗ സംഘങ്ങള്‍ക്കും ലയനം സംബന്ധിച്ചുള്ള നിര്‍ദേശം രജിസ്‌ട്രേഡ് തപാലില്‍ അയക്കും. മലപ്പുറം ജില്ലയില്‍ നല്ല പ്രചാരമുള്ള രണ്ട് പ്രാദേശികഭാഷാ പത്രങ്ങളില്‍ ഇതുസംബന്ധിച്ച അറിയിപ്പ് പരസ്യപ്പെടുത്തും. അംഗസംഘങ്ങള്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ നിര്‍ദേശവും എതിര്‍പ്പും സഹകരണ സംഘം രജിസ്ട്രാറെ അറിയിക്കാന്‍ അവസരം നല്‍കും. രജിസ്‌ട്രേഡ് തപാല്‍ നല്‍കിയ തീയതി മുതല്‍ 15 ദിവസമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. തപാല്‍ ലഭിക്കാന്‍ വൈകിയാലോ കിട്ടാതിരുന്നാലോ നിലപാടറിയിക്കാന്‍ സംഘങ്ങള്‍ക്ക് കഴിയാതെ വരും. സംഘങ്ങളോ നിക്ഷേപകരോ നല്‍കുന്ന നിര്‍ദേശങ്ങള്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ലയനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന അംഗ സംഘങ്ങള്‍ക്കും നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപവും ഓഹരിയും പിന്‍വലിക്കാന്‍ അനുമതി നല്‍കും. ഇതാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ.

ഇത്തരമൊരു നിര്‍ബന്ധ ലയനം സംസ്ഥാനത്ത് നടന്നിട്ടില്ല. സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് മാത്രമല്ല, അവയുടെ പ്രവര്‍ത്തനവും ജനാധിപത്യപരമാണ്. ഇത് അംഗീകരിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളേ സര്‍ക്കാരിന് സഹകരണ സംഘങ്ങളുടെ മേലുള്ളൂ. സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഭരണസമിതിയോട് നിര്‍ദേശിക്കാന്‍ മാത്രമേ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പോലും അധികാരമുള്ളൂ. എന്നാല്‍, നിയമപരമായാണോ സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പരിശോധിക്കാനും അല്ലെങ്കില്‍ നടപടിയെടുക്കാനും സര്‍ക്കാരിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കും അധികാരമുണ്ട്. ഈ സാഹചര്യം ഉണ്ടായതിന് സര്‍ക്കാരിന് വിശദീകരണമുണ്ട്. സംസ്ഥാനത്ത് ഹ്രസ്വകാല സഹകരണ വായ്പാഘടന രണ്ടു തട്ടിലേക്ക് മാറ്റുന്ന നടപടിയാണ് കേരള ബാങ്ക് രൂപവത്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുമ്പോള്‍ ഇടത്തട്ട് ഇല്ലാതാകും. എന്നാല്‍, 13 ജില്ലാ ബാങ്കുകളെ മാത്രമാണ് നിയമപരമായി സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കാനായത്. മലപ്പുറം ജില്ലാ ബാങ്കായി തുടരുന്ന വിധത്തിലാണ് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയത്. ഇത് ഭരണപരവും ഘടനാപരവുമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മലപ്പുറത്ത് മാത്രമായി മൂന്നു തട്ടിലുള്ള വായ്പാഘടന പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കും. മാത്രവുമല്ല, ഭൂരിപക്ഷം സഹകാരികളും സഹകരണ ജീവനക്കാരും മലപ്പുറത്തെക്കൂടി കേരളബാങ്കിന്റെ ഭാഗമാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതാണ് പൊതുതാല്‍പര്യം മുന്‍നിര്‍ത്തി മലപ്പുറത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധ ലയനത്തിനുള്ള വഴിതേടിയതും ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും.

ഇനി റിസര്‍വ് ബാങ്ക് തീരുമാനിക്കണം

സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് ഒരുത്തരവിലൂടെ മലപ്പുറം ജില്ലാ ബാങ്കിനെ സംസ്ഥാന ബാങ്കിന്റെ ഭാഗമാക്കാമെന്നാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. എന്നാല്‍, അത്തരമൊരു തീരുമാനമെടുക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെയാണ് മലപ്പുറം ജില്ലാ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ബാങ്കിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ മാറ്റം വരുത്തണമെങ്കില്‍ ആര്‍.ബി.ഐ.യുടെ മുന്‍കൂര്‍ അനുമതി വേണം. കേരള ബാങ്കിന് തത്വത്തില്‍ അനുമതി നല്‍കിയുള്ള വ്യവസ്ഥയിലും നബാര്‍ഡ് നിര്‍ദേശിച്ച അധിക വ്യവസ്ഥയിലും അംഗങ്ങളുടെ അവകാശം ഊന്നിപ്പറയുന്നുണ്ട്. പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന ആദ്യ നിര്‍ദേശം സര്‍ക്കാര്‍ കേവല ഭൂരിപക്ഷമാക്കിയത് റിസര്‍വ് ബാങ്ക് അംഗീകരിച്ചിരുന്നു. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലയനത്തിനുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇപ്പോഴത്തെ നടപടി രണ്ടു തരത്തില്‍ റിസര്‍വ് ബാങ്കിന്റെ നിലപാടിനെ ബാധിക്കുന്നതാണ്. നേരത്തെ രണ്ടു തവണ ലയന നിര്‍ദേശം തള്ളിയ ബാങ്കംഗങ്ങളുടെ നിലപാടിനെ പാടെ നിരാകരിക്കുന്നതാകും പുതിയ തീരുമാനം. രണ്ടാമത്തേത്, സഹകരണ സംഘം നിയമത്തിന് കീഴിലാണെങ്കിലും റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തെ നിര്‍ബന്ധമായി ലയിപ്പിക്കുന്നത് അംഗീകരിക്കാനാകുമോയെന്നതാണ്. എന്തായാലും, ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

ബാങ്കിങ് കമ്പനികളുടെ ലയനം സംബന്ധിച്ചുള്ള മാര്‍ഗരേഖയാണ് റിസര്‍വ് ബാങ്കിന് നിലവിലുള്ളത്. അതില്‍ മൂന്നില്‍ രണ്ട് ഓഹരി ഉടമകളുടെ സമ്മതത്തോടെ മാത്രമേ ലയനം നടത്താവൂവെന്നാണ് നിര്‍ദേശിക്കുന്നത്. ബാങ്കിങ് റഗുലേഷന്‍ ആക്ടില്‍ സഹകരണ ബാങ്കുകള്‍ക്ക് ബാധകമായ പൊതുകാര്യങ്ങളുണ്ട്. അതില്‍ ലയനത്തെക്കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുമില്ല. അതിനാലാണ് കേവല ഭൂരിപക്ഷത്തോടെ പാസായ ലയന പ്രമേയം അംഗീകരിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. സംസ്ഥാന-ജില്ലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച കേരളത്തിന്റെ മാതൃക മിക്ക സംസ്ഥാനങ്ങളും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. പൊതുയോഗത്തിന്റെ അനുമതിയില്ലാതെ അംഗങ്ങളെ ഒരു കത്തിലൂടെ മാത്രം അറിയിച്ച് സര്‍ക്കാരിന് ലയനം നടത്താമെന്ന വ്യവസ്ഥ റിസര്‍വ് ബാങ്ക് അംഗീകരിച്ചാല്‍ അത് കീഴ്‌വഴക്കമായി മാറും. അതിനാല്‍, റിസര്‍വ് ബാങ്കിന്റെ തീരുമാനം കേരള ബാങ്കിന്റെ കാര്യത്തില്‍ മാത്രമല്ല, സഹകരണ ബാങ്കുകളുടെ ലയനം സംബന്ധിച്ചും നിര്‍ണായകമാകും.

Leave a Reply

Your email address will not be published.

Latest News