കളിമണ്ണില്‍ കൗതുകമൊരുക്കുന്ന ചേളന്നൂര്‍ സഹകരണ സംഘം

moonamvazhi
യു.പി. അബ്ദുള്‍ മജീദ്

 

2020 ഫെബ്രുവരി ലക്കം

കാലത്തിന്റെ മാറ്റത്തിനൊപ്പം നടന്നതിനാലാണ് ചേളന്നൂര്‍ കളിമണ്‍പാത്ര നിര്‍മാണ വ്യവസായ സഹകരണ സംഘം ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. അറുപതംഗങ്ങളും ഏഴു ജോലിക്കാരും മാത്രമേ സംഘത്തിലുള്ളു. കരുതലോടെ നീങ്ങിയതിനാല്‍ സംഘത്തെ ലാഭത്തിലാക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു കേരളത്തിലെ കളിമണ്‍ പാത്ര നിര്‍മാണ വ്യവസായം . പാടത്ത് നിന്ന് കളിമണ്ണ് ശേഖരിച്ച്, കുഴച്ച് പാകപ്പെടുത്തി, ചക്രത്തില്‍ വെച്ച് കരവിരുത് മാറ്റുരച്ച്, ചൂള വെച്ച് ഉണക്കിയ പാത്രങ്ങള്‍ കുട്ടകളിലാക്കി വില്‍പ്പനക്ക് വീടുകയറുന്നവര്‍ ഗ്രാമങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ലോഹങ്ങളും പ്ലാസ്റ്റിക്കും കയ്യടക്കിയ പാത്രവിപണിയില്‍ പിടിച്ചുനില്‍ക്കാനാവാതെ കുടില്‍ വ്യവസായം പ്രതിസന്ധിയിലായിട്ടും പഠിച്ച തൊഴിലില്‍ നിന്നു പിന്‍മാറാതെ നില്‍ക്കുന്ന കുറെ മനുഷ്യരുണ്ട് വടക്കന്‍ കേരളത്തിന്റെ ഉള്‍നാടുകളിലിപ്പോഴും. കളിമണ്‍ പാത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഏതാനും പേര്‍ 1960 ല്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂരില്‍ രൂപവല്‍ക്കരിച്ച സഹകരണ സംഘം കാലത്തിനൊപ്പം പതുക്കെ നടന്നു നീങ്ങി. വിപണിയിലെ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് നിലനില്‍പ്പിനുള്ള തന്ത്രങ്ങള്‍ പയറ്റി, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു.

മണ്‍പാത്രങ്ങളുടെ ഉപയോഗവും മനുഷ്യചരിത്രവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണ്. ചരിത്രകാലഗണനക്ക് ഏറ്റവും സഹായകരമായ തെളിവുകളായി ചരിത്രകാരന്മാര്‍ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളെ ഉപയോഗിക്കുന്നുണ്ട്. മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസമാക്കിയവരും അവരുടെ സംസ്‌കാരവും കേരള ചരിത്രത്തിന്റെ ഭാഗമാണ്.

വടക്കന്‍ കേരളത്തില്‍ പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയായി അഞ്ഞൂറോളം പ്രധാന കേന്ദ്രങ്ങളില്‍ മണ്‍പാത്ര നിര്‍മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുണ്ടായിരുന്നു. കുശവന്‍, കുംഭാരന്‍, വേളാന്‍, കുലാലന്‍, കുലാലനായര്‍, ആന്ധ്ര നായര്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന വിഭാഗങ്ങളാണ്. മണ്‍പാത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ഇരുമ്പും ചെമ്പും അലൂമിനിയവും സ്റ്റീലും പ്ലാസ്റ്റിക്കും വ്യാപകമായി ഉപയോഗത്തിലില്ലാതിരുന്ന കാലത്ത് ഭക്ഷണം പാകം ചെയ്യാനും ധാന്യവും പണവും സൂക്ഷിക്കാനും മണ്‍പാത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഹോമത്തിനും യാഗത്തിനുമുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നതിനാല്‍ ബ്രാഹ്മണ പാരമ്പര്യവും ഈ കുലത്തൊഴിലുകാര്‍ അവകാശപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പങ്കാളിത്തമുള്ള കുലത്തൊഴില്‍ എന്ന നിലയിലും മണ്‍പാത്ര നിര്‍മാണം പഴയ കാലത്ത് ശ്രദ്ധേയമായിരുന്നു. കളിമണ്ണിന്റെ ലഭ്യതക്കനുസരിച്ചാണ് മണ്‍പാത്ര നിര്‍മാണത്തൊഴിലാളികളുടെ കോളനികള്‍ രൂപപ്പെട്ടത്. സീസണില്‍ വീടിനോട് ചേര്‍ന്ന് കളിമണ്ണ് ശേഖരിച്ചുവെക്കുന്നതിലും ആവശ്യത്തിനനുസരിച്ച് എടുത്ത് കുതിര്‍ത്ത് മണല്‍ ചേര്‍ത്ത് കുഴച്ചെടുത്ത് ചക്രത്തില്‍ വെച്ച് പാത്രങ്ങളാക്കി മാറ്റുന്നതിലും സ്ത്രീകളും സജീവ പങ്കാളിത്തം വഹിച്ചു. നാട്ടു ചന്തകളിലും ഉത്സവപ്പറമ്പിലും വില്‍ക്കുന്നതിനു പുറമെ വീടുകളില്‍ കൊണ്ടുപോയും പാത്രങ്ങള്‍ വിറ്റിരുന്നു.

വിപണി പിടിച്ച് പൂച്ചട്ടി

ചേളന്നൂര്‍ അമ്പലത്തുകുളങ്ങര ഭാഗത്ത് താമസിച്ചിരുന്ന ആന്ധ്രനായര്‍ വിഭാഗത്തില്‍പ്പെട്ട കുടുബങ്ങളില്‍ നല്ല പങ്കും മണ്‍പാത്രമുണ്ടാക്കുന്നവരായിരുന്നു. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായതിനാല്‍ മണ്‍പാത്രങ്ങളുടെ വിപണന സാധ്യത കൂടുതലായിരുന്നു. കളിമണ്ണും തൊഴിലാളികളുമുള്ള സാഹചര്യത്തില്‍ വന്‍തോതില്‍ ഉല്‍പാദിപ്പിച്ച് വിപണി പിടിക്കാനും സമുദായത്തിലെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുമെന്ന് മനസ്സിലാക്കിയാണ് സംഘം രൂപവല്‍ക്കരിക്കാന്‍ ശ്രമം തുടങ്ങിയത്. കുറ്റിയാടന്‍ പറമ്പത്ത് അപ്പുണ്ണി നായര്‍ പ്രസിഡന്റായി ചേളന്നൂര്‍ ഗ്രാമീണ മണ്‍പാത്ര നിര്‍മാണ വ്യവസായ സഹകരണ സംഘം നിലവില്‍ വന്നു. മണ്‍പാത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സമുദായാംഗങ്ങള്‍ക്ക് മാത്രമായിരുന്നു ഷെയര്‍ എന്നതിനാല്‍ സംഘത്തിന്റെ വളര്‍ച്ച വളരെ പതുക്കെയായിരുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിനോട് ചേര്‍ന്ന് സംഘത്തിന് കെട്ടിടം പണിയാന്‍ സ്ഥലം കിട്ടിയതോടെ വികസന പദ്ധതികള്‍ക്ക് വേഗം കൂടി. ഓട് മേഞ്ഞ കെട്ടിടവും ചൂളയും സജ്ജമായതോടെ ഉല്‍പാദനം ഗണ്യമായി വര്‍ധിച്ചു. ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെയും സഹകരണ
വകുപ്പിന്റെയും സഹായങ്ങള്‍ ഇക്കാലത്ത് ലഭിച്ചത് സംഘത്തിന് ആശ്വാസമായി. കളിമണ്ണ് ഉള്‍പ്പെടെയുള്ള അസംസ്‌കൃത സാധനങ്ങള്‍ പ്രാദേശികമായി ലഭിക്കുന്നത് കുറഞ്ഞപ്പോള്‍ മാവൂര്‍ , ഫറോക്ക് ഭാഗങ്ങളില്‍ നിന്ന് എത്തിച്ച് ഉല്‍പാദനം വര്‍ധിപ്പിച്ചു. മുപ്പതോളം തൊഴിലാളികള്‍ സംഘത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നു. മണ്‍പാത്രങ്ങള്‍ക്ക് പുറമെ പൂച്ചട്ടികളുടെ നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത് സംഘത്തിന് വലിയ വിപണി നേടിക്കൊടുത്തു. വലിയ വീട്ടില്‍ രാമന്‍കുട്ടി നായര്‍, കുറ്റിപ്പുറത്ത് അച്ചുതന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആദ്യകാലത്ത് സംഘത്തിന് നേതൃത്വം നല്‍കി.

കളിമണ്ണ് കിട്ടാതാവുന്നു

എണ്‍പതുകളുടെ അവസാനത്തില്‍ കേരളത്തിലെ കളിമണ്‍ വ്യവസായ മേഖലയില്‍ ആരംഭിച്ച പ്രതിസന്ധി 90 കളില്‍ പൂര്‍ണമായതോടെ മണ്‍പാത്ര വ്യവസായം നടത്തിക്കൊണ്ടു പോവാന്‍ പ്രയാസം വന്നു. ഓട് നിര്‍മാണത്തിനു പേരു കേട്ട ഫറോക്കില്‍ ഓട്ടുകമ്പനികള്‍ ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങിയതോടെ പ്രതിദിനം മൂന്നു ലക്ഷം ഓട് നിര്‍മിച്ചിരുന്ന ജില്ലയിലെ ഉല്‍പ്പാദനം മുപ്പതിനായിരത്തിലേക്ക് ഇടിഞ്ഞതുതന്നെ കളിമണ്‍ വ്യവസായത്തിന്റെ തകര്‍ച്ചയുടെ തെളിവായി. കളിമണ്ണിന്റെ ലഭ്യത കുറഞ്ഞതാണ് ആയിരങ്ങളുടെ ആശ്രയമായിരുന്ന വ്യവസായത്തിന്റെ നട്ടെല്ലൊടിച്ചത് . നെല്‍ക്കൃഷി നടത്താത്ത പാടങ്ങള്‍ വിലയ്ക്ക് വാങ്ങിയാണ് വ്യവസായത്തിന് ആവശ്യമായ കളിമണ്ണ് ശേഖരിച്ചിരുന്നത് . ഓട്ടുകമ്പനികള്‍ നേരിട്ട് തന്നെ പാടങ്ങള്‍ വാങ്ങിയപ്പോള്‍ ചെറുകിട സ്ഥാപനങ്ങള്‍ ഏജന്റുമാരെ ആശ്രയിച്ചു. പാടങ്ങളില്‍ നിന്ന് കളിമണ്ണ് ശേഖരിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുകയും നെല്‍പ്പാട തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തതോടെ കളിമണ്ണ് ശേഖരിക്കുക എന്നത് പ്രയാസമായി.

ബദല്‍ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റവും കളിമണ്‍ വ്യവസായത്തിന്റെ കണ്ടകശ്ശനിക്ക് കാരണമായിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായിട്ടും ഈടും ഉറപ്പും സൗകര്യവും പരിഗണിച്ച് ആളുകള്‍ ലോഹപ്പാത്രങ്ങളിലേക്ക് മാറിയത് മണ്‍പാത്ര വിപണിയെ വല്ലാതെ ബാധിച്ചു. പ്ലാസ്റ്റിക്കിന്റെ മത്സരം കൂടിയായതോടെ വിപണി തളര്‍ന്നു. തൊഴിലാളികളുടെ കൂലിയിലുണ്ടായ വര്‍ധനവും ചൂളക്കാവശ്യമായ വിറകിന്റെ വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് പോലുള്ള പ്രവര്‍ത്തനച്ചെലവ് കൂടിയതും കളിമണ്‍ പാത്രങ്ങളുടെ ഉല്‍പാദനച്ചെലവ് വര്‍ധിക്കാന്‍ കാരണമായി. സ്വാഭാവികമായും പാത്രങ്ങളുടെ വില വര്‍ധനവില്‍ ഇത് കലാശിച്ചതോടെ മണ്‍പാത്രങ്ങളോട് ഗ്രാമീണര്‍പോലും മുഖം തിരിച്ചു തുടങ്ങി.

ചേളന്നൂര്‍ മണ്‍പാത്ര നിര്‍മാണ സംഘം പ്രസിഡന്റ് എം.കെ. രാജേന്ദ്രന്‍

തൊഴിലാളികള്‍ തന്നെ ഡയരക്ടര്‍മാര്‍

മണ്‍പാത്ര നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ വളരെ കരുതലോടെ നീങ്ങിയതിനാലാണ് ചേളന്നൂരിലെ സംഘം ഇപ്പോഴും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് . ഉല്‍പ്പന്നങ്ങളുടെ ഗുണമേ•യില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്തതിനാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനായി. പഴയ തൊഴിലാളികള്‍ പ്രായമായി പിരിഞ്ഞതോടെ എണ്ണം ഏഴിലെത്തി. പുതുതായി പാത്ര നിര്‍മാണത്തൊഴിലിലേക്ക് വരുന്നവര്‍ കുറഞ്ഞതോടെ അത്യാവശ്യത്തിന് മാത്രം തൊഴിലാളികളെ വെച്ചാണ് സ്ഥാപനം നടത്തുന്നത്. തൊഴിലാളികള്‍ തന്നെയാണ് സ്ഥാപനത്തിന്റെ ഡയരക്ടര്‍മാര്‍. അതുകൊണ്ട് സംഘത്തിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞു കൊണ്ടുതന്നെ തീരുമാനങ്ങളെടുക്കാനും അത് നടപ്പാക്കാനും കഴിയുന്നു. നിര്‍മിക്കുന്ന പാത്രങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് വേതനം. ജോലിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത് സഹായകരമാണ്. തൊഴിലാളികള്‍ക്ക് പി.എഫ് , ഗ്രാറ്റിവിറ്റി, ലീവ് അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ബോണസ് തുടങ്ങി എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നു.

ചേളന്നൂര്‍ മണ്‍പാത്ര നിര്‍മാണ വ്യവസായ സഹകരണ സംഘം ഭരണസമിതി

വിപണി അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങളില്‍ മാറ്റം വരുത്തുന്നതാണ് സംഘത്തിന്റെ പ്രധാന തന്ത്രം. ഓടും ഇഷ്ടികയും മൂലയോടും മണ്‍പാത്രങ്ങളുമൊക്കെ നിര്‍മിച്ച് മുന്നോട്ടുപോയ പല സംഘങ്ങളും സ്വകാര്യ യൂണിറ്റുകളും അടച്ചുപൂട്ടിയപ്പോള്‍ അത്തരം ഉല്‍പ്പന്നങ്ങളില്‍ നിന്ന് മാറി കാലത്തിന്റെ കൗതുകമായ പൂച്ചട്ടികളുടെ ഉല്‍പാദനത്തിലേക്ക് തിരിഞ്ഞതാണ് ചേളന്നൂര്‍ സംഘത്തിന്റെ വിജയ രഹസ്യം. റൗണ്ട് ചട്ടി, സ്‌പെഷ്യല്‍ ചട്ടി, ഗെയിറ്റ് ചട്ടി, ഫ്‌ളവര്‍ ചട്ടി, തൂക്കു ചട്ടി, പറച്ചട്ടി തുടങ്ങി താഴികക്കുടം, ഈര്‍ച്ചപ്പൊടി അടുപ്പ്, പ്ലേറ്റുകള്‍ വരേയുള്ളതാണ് സംഘത്തിന്റെ ഇപ്പോഴത്തെ ഉല്‍പ്പന്നങ്ങള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ തന്നെ സംഘത്തിന്റെ ഉല്‍പ്പന്ന ഗുണമേന്മക്ക് ലഭിക്കുന്ന അംഗീകാരമാണ്. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കൂത്താളി കൃഷിഫാം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കോഴിക്കോട് പ്ലാനറ്റേറിയം , ആര്‍ട്ട് ഗാലറി, ആഗ്രോ ഇന്‍ഡസ്ടീസ് കോര്‍പ്പറേഷന്‍, കലിക്കറ്റ് സര്‍വ്വകലാശാല തുടങ്ങിയ സ്ഥാപനങ്ങള്‍ സംഘത്തിന് എല്ലാ വര്‍ഷവും വലിയ ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതിയില്‍ പച്ചക്കറിക്കൃഷിക്ക് മണ്‍ചട്ടികള്‍ പ്രോത്സാഹിപ്പിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളും ചേളന്നൂര്‍ മണ്‍പാത്ര സംഘത്തിന്റെ ചട്ടികള്‍ വാങ്ങുന്നു. സ്വകാര്യ വ്യക്തികളും കച്ചവടക്കാരും സംഘം ഉല്‍പ്പന്നങ്ങളുടെ നല്ല പങ്കും നേരിട്ട് വാങ്ങുന്നുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ സാധനങ്ങളുടെ വില പുതുക്കാറുണ്ട്.

 

പാത്ര നിര്‍മാണം പരമ്പരാഗത രീതിയില്‍

കടബാധ്യതകള്‍ വരുത്താതെയും അനാവശ്യ ചെലവുകള്‍ ഇല്ലാതെയും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇപ്പോള്‍ സ്വന്തം വിറ്റുവരവ് മാത്രമാണ് വരുമാന മാര്‍ഗ്ഗം. പഴയ കാലത്ത് കൈ കൊണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്ന ചക്രങ്ങള്‍ വൈദ്യൂതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന തൊഴിച്ചാല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് ഇപ്പോഴും പാത്ര നിര്‍മാണം. കഴിഞ്ഞ മൂന്നു വര്‍ഷവും സംഘം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്.മുമ്പ് ആയിരം രൂപക്ക് ലഭിച്ചിരുന്ന ലോഡ് കളിമണ്ണ് ഇപ്പോള്‍ ഒമ്പതിനായിരം രൂപക്കാണ് വാങ്ങുന്നത്. മുമ്പ് പാടങ്ങളായിരുന്ന പ്രദേശങ്ങളില്‍ കെട്ടിടങ്ങളും കിണറുകളും മറ്റും നിര്‍മിക്കുമ്പോള്‍ നീക്കം ചെയ്യുന്ന കളിമണ്ണാണ് വില കൊടുത്ത് വാങ്ങുന്നത്.

അഞ്ചംഗ ഭരണ സമിതിയാണ് 60 അംഗങ്ങളുള്ള സംഘത്തിനുള്ളത്. എം.കെ. രാജേന്ദ്രനാണ് പ്രസിഡന്റ്. നേരത്തേ രണ്ടു തവണ രാജേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. വി.എന്‍. രമേശന്‍, എന്‍. ഗിരീഷ്, കെ. സുനില്‍ കുമാര്‍, കെ. ജാനകി എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ. സനലാണ് സെക്രട്ടറി ഇന്‍ചാര്‍ജ്.

തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലാളികള്‍ നടത്തുന്ന ഇത്തരം പരമ്പരാഗത വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാനും ആധുനികീകരിച്ച് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതാണ് ഈ സ്ഥാപനങ്ങളുടെ വളര്‍ച്ച മുരടിക്കാന്‍ കാരണം. അസംസ്‌കൃത സാധനങ്ങളുടെ വിലയും കൂലിച്ചെലവും കഴിച്ചാല്‍ വികസനത്തിന് പണം കണ്ടെത്താന്‍ സംഘങ്ങള്‍ക്ക് കഴിയില്ല. ധനകാര്യ സ്ഥാപനങ്ങള്‍ വെച്ചുനീട്ടുന്ന വായ്പ എടുത്താല്‍ കടക്കെണിയിലേക്കാകും കൂപ്പുകുത്തുക. കളിമണ്ണ് സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുകയോ നിയമത്തില്‍ ഇളവ് വരുത്തി ഇത്തരം ചെറു വ്യവസായങ്ങള്‍ക്ക് മണ്ണ് ശേഖരിക്കാന്‍ അനുമതി നല്‍കുകയോ വേണം.

ചേളന്നൂര്‍ മണ്‍പാത്ര നിമാണസംഘം സെക്രട്ടറി ഇന്‍ചാര്‍ജ് കെ. സനല്‍

മണ്‍പാത്രം മടങ്ങിവരുന്നു

പ്ലാസ്റ്റിക് നിരോധനം കേരളത്തിലും നടപ്പായ സാഹചര്യത്തില്‍ മണ്‍പാത്ര വ്യവസായത്തിന്റെ സാധ്യത വളരെ വര്‍ധിച്ചിരിക്കുകയാണ്. പച്ചക്കറി ക്കൃഷിക്ക് ഗ്രോ ബാഗുകള്‍ക്ക് പകരം മണ്‍ചട്ടികള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം പാകം ചെയ്യാന്‍ മണ്‍പാത്രങ്ങളാണ് നല്ലതെന്ന് വീട്ടമ്മമാര്‍ തിരിച്ചറിഞ്ഞു തുടങ്ങി. നാം എല്ലാ അര്‍ത്ഥത്തിലും തിരിച്ചു പോക്ക് തുടങ്ങി. തകര്‍ന്നു എന്നു കരുതിയ കളിമണ്‍ പാത്ര വ്യവസായത്തിന് മടങ്ങിവരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുകഴിഞ്ഞു. ഇനി വേണ്ടത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ പിന്തുണയാണ്.

Leave a Reply

Your email address will not be published.

Latest News