സഹകരണ ഉല്‍പ്പന്നങ്ങളുടെ വിപണിപ്പൂരമായി എക്‌സ്‌പോ 2022

moonamvazhi

‘- വി.എന്‍. പ്രസന്നന്‍

കറിച്ചട്ടി മുതല്‍ റോബോട്ട് വരെ അണിനിരന്ന സമ്പന്നമായ
ഉല്‍പ്പന്നനിര. എറണാകുളം മറൈന്‍ ഡ്രൈവില്‍
2022 ഏപ്രില്‍ 18 മുതല്‍ 25 വരെ നടന്ന സഹകരണ
എക്‌സ്‌പോ നമ്മുടെ സഹകരണ മേഖലയുടെ വളര്‍ച്ചയെ
സൂചിപ്പിക്കുന്നു. ഒന്നോരണ്ടോ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി
വില്‍ക്കുന്ന കൊച്ചു സഹകരണ സംഘങ്ങള്‍ മുതല്‍
സഹകരണ രംഗത്തെ ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ
ബാങ്കായ കേരള ബാങ്കും ലോകപ്രശ്‌സ്തമായ ഊരാളുങ്കല്‍
ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും
പോലുള്ള സഹകരണഭീമന്മാര്‍ വരെ മേളയില്‍ തങ്ങളുടെ
സാന്നിധ്യമറിയിച്ചു.

 

‘ജനനം മുതല്‍ മരണംവരെ ജനങ്ങളോടൊപ്പമുണ്ട് സഹകരണ പ്രസ്ഥാനം’. എറണാകുളം മറ്റൈന്‍ ഡ്രൈവില്‍ സഹകരണ വകുപ്പിന്റെ എക്‌സ്‌പോ 2022 പ്രദര്‍ശനം ഓണ്‍ലൈനായി ഉദ്ഘാടനചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഈ വാക്കുകള്‍ അന്വര്‍ഥമാക്കുന്നതായിരുന്നു പ്രദര്‍ശനത്തില്‍ അണിനിരന്ന സ്റ്റാളുകള്‍. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ട്രിപ്പിള്‍ തായമ്പകയോടെയാണ്് ഒരുമയുടെ പൂരം എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട മേള അരങ്ങേറിയത്. കേരളത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്കും പ്രഭാവവും വെളിപ്പെടുത്തുന്ന കാഴ്ചപ്പെട്ടിയായി മാറുക എന്ന ലക്ഷ്യത്തോടെ നടത്തിയ മേളയ്ക്കു കൊച്ചിയെത്തന്നെ തിരഞ്ഞെടുത്തത് ഇന്ത്യയിലെ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മെഗാസിറ്റികളില്‍ ഒന്നാണിതെന്നതും കേരളത്തിന്റെ സാമ്പത്തിക, വ്യാവസായിക, വാണിജ്യ തലസ്ഥാനമാണിതെന്നതുമാണ്. അഞ്ച് അപ്പെക്‌സ് സഹകരണ സംഘങ്ങളടക്കം 1500 ലധികം സഹകരണ സംഘങ്ങള്‍ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍പ്പെടുത്തി ഏപ്രില്‍ 18 മുതല്‍ 25 വരെ നടന്ന മേളയില്‍ 60,000 ചതുരശ്ര അടിയുള്ള ഹാളില്‍ വിവിധ സഹകരണ സ്ഥാപനങ്ങളുടെതായി 210 പവലിയനുകളിലായി മുന്നൂറില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ അണിനിരന്നു. പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത ഹാളിലായിരുന്നു പ്രദര്‍ശനം. 8000 ചതുരശ്ര അടിയില്‍ ഭക്ഷണ വൈവിധ്യങ്ങളുമായി സഹകരണ സ്ഥാപനങ്ങളും കുടുംബശ്രീ കൂട്ടായ്മകളുമൊക്കെ ഒരുക്കിയ ഫുഡ് കോര്‍ട്ടും സജീവമായിരുന്നു. സെമിനാറുകളും പുസ്തക പ്രകാശനങ്ങളും കലാപരിപാടികളും ഒക്കെക്കൂടിയായപ്പോള്‍ കേരളത്തിലെ സഹകരണ മേഖലയുടെ മഹാവിപണനമേളയായി അതു മാറി. കറിച്ചട്ടി മുതല്‍ റോബോട്ട് വരെ സമ്പന്നമായിരുന്നു ഉല്‍പ്പന്നനിര. ഒന്നോ രണ്ടോ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കൊച്ചു സഹകരണ സംഘങ്ങള്‍ മുതല്‍ സഹകരണ രംഗത്തെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ബാങ്കായ കേരള ബാങ്കും ലോകപ്രശ്‌സ്തമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും പോലുള്ള സഹകരണ ഭീമന്‍മാര്‍ വരെ അണിനിരന്നത് എല്ലാ ദിവസവും വന്‍ ജനപ്രവാഹത്തെ ആകര്‍ഷിച്ചു.

ഉല്‍പ്പന്നസമൃദ്ധമായ സ്റ്റാളുകള്‍

സംഘങ്ങളുടെ കീഴിലുള്ള സ്വയംസഹായ സംഘങ്ങളും സംരംഭങ്ങളുമൊക്കെ തയാറാക്കിയ ഉല്‍പ്പന്നങ്ങളുടെ നിര ജൈവപ്രധാനവും വൈവിധ്യം നിറഞ്ഞതുമായിരുന്നു. വനവിഭവങ്ങളുടെ സ്റ്റാളുകളുടെ പരിസരത്ത് യൂക്കാലിപ്റ്റസിന്റെ സുഗന്ധം പരന്നൊഴുകി. ഏവരും പ്രൊഫഷണലായും കലാപരമായും വൃത്തിയായും പാക്ക് ചെയ്ത് ആകര്‍ഷകമായ ദൃശ്യമികവോടെയാണ് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താന്‍ ഇതേ ആകര്‍ഷകത്വം തുളുമ്പുന്നതും വന്‍കിട സ്ഥാപനങ്ങളുടെ ബ്രോഷറുകളോടു കിടപിടിക്കുന്നതുമായ പരിചയപ്പെടുത്തല്‍ക്കുറിപ്പുകള്‍ സന്ദര്‍ശകര്‍ക്കു നല്‍കാനും മിക്ക സംഘങ്ങളും ശ്രദ്ധിച്ചു. മിക്ക സ്റ്റാളും ഉല്‍പ്പന്നസമൃദ്ധമായിരുന്നു. എല്ലാ സ്റ്റാളിലും വിലക്കിഴിവും ഉണ്ടായിരുന്നു. ഭാവിസഹകരണക്കുതിപ്പിനായി പുത്തന്‍ ആശയങ്ങള്‍ വിരിയിച്ച സെമിനാറുകളില്‍ സഹകാരികളും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച സദസ്സില്‍ അധ്യക്ഷത വഹിച്ചതു സഹകരണ മന്ത്രി വി.എന്‍. വാസവനായിരുന്നു. എക്‌സ്‌പോ സ്റ്റാളുകള്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എം.എല്‍.എ മാരായ ടി.ജെ. വിനോദ്, കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍, കെ.ജെ. മാക്‌സി, പി.വി. ശ്രീനിജന്‍, വി. ജോയ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അദീല അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. 18 നാരംഭിച്ച എക്‌സ്‌പോ 25നു സമാപിച്ചത് ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിവിധ വിഭാഗങ്ങളെ ആദരിച്ചുകൊണ്ടാണ്.

മേളയിലേക്കു സ്വാഗതം ചെയ്തതു സഹകരണ വകുപ്പിന്റെ സ്റ്റാളാണ്. സഹകരണത്തിന്റ പിതാവ് റോബര്‍ട്ട് ഓവന്റെ ശില്‍പം ഈ പവലിയനില്‍ പ്രതിഷ്ഠിതമായിരുന്നു. കേരളത്തിലെ സഹകരണ മന്ത്രിമാരുടെ ചിത്രങ്ങളും സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളും നടപ്പാക്കിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കിയ സ്റ്റാള്‍ ഒരു സെല്‍ഫി മേഖലകൂടിയായി മാറി. മുഖ്യമന്ത്രി പിണറായി വിജയന്റെയും സഹകരണ മന്ത്രി വി.എന്‍. വാസവന്റെയും ചിത്രങ്ങള്‍ക്കു മുന്നില്‍നിന്ന് ഏറെപ്പേര്‍ സെല്‍ഫിയെടുത്തു.

നാലു വിഭാഗമായി യു.എല്‍.സി.സി.എസ്.

മേളയിലെ ഏറ്റവും വലിയ സ്റ്റാള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെതായിരുന്നു. യു.എല്‍. ടെക്‌നോളജി സൊലൂഷന്‍സ്, കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ്, മാറ്റര്‍ ലാബ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ചാണു യു.എല്‍.സി.സി.എസ.് തങ്ങളെയും അനുബന്ധ സംരംഭങ്ങളെയും പരിചയപ്പെടുത്തിയത്. അഭ്യസ്തവിദ്യര്‍ക്കു പുതിയ തൊഴില്‍മേഖല കണ്ടെത്താന്‍ യു.എല്‍. ടെക്‌നോളജി സൊലൂഷന്‍സ് സഹായിക്കുന്നു. ടൂറിസപ്രധാനമായ കരകൗശലവേലകള്‍ക്കായിരുന്നു ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ പ്രാമുഖ്യം. നിര്‍മാണ മേഖലയില്‍ വിദഗ്ധ പഠനത്തിനു സൗകര്യമൊരുക്കുന്ന കൊല്ലം ചവറയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനെക്കുറിച്ചുള്ള വിശദവിവരങ്ങളും നല്‍കി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പരിശോധനാലാബായ മാറ്റര്‍ ലാബിനെയും പരിചയപ്പെടുത്തി.

കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനായ ടൂര്‍ഫെഡ് ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി യാത്രാപദ്ധതികളൊരുക്കുന്നുണ്ട്. ടൂര്‍ഫെഡ് തങ്ങളുടെ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍നിന്നു നറുക്കെടുത്തു സൗജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡിന്റെ സ്റ്റാളില്‍ പെന്‍ഷന്‍ഫണ്ട് വിഹിതം ഓണ്‍ലൈനായി അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചു ക്ലാസ് നടത്തി. സംശയങ്ങള്‍ തീര്‍ക്കാന്‍ ഐ.ടി. ടീമും ഉണ്ടായിരുന്നു. സഹകരണ പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങളും നടപടിക്രമങ്ങളും- ഒരു സംക്ഷിപ്ത വിവരണം എന്ന കൈപ്പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോ-ഓപ് മാര്‍ട്ട് ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഒരുക്കിയത്. കോഓപ്മാര്‍ട്ട് എന്ത്, എന്തിന് എന്ന കൈപ്പുസ്തകവും സഹകരണ വിപണിയുടെ ഉദയം എന്ന എന്‍.എം.ഡി.സി. പ്രസിദ്ധീകരണവും ഇവിടെ നല്‍കിയിരുന്നു

കേരള ബാങ്കിന്റെ സഞ്ചരിക്കുന്ന എ.ടി.എം.

കേരള കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റ്് ഗ്യാരണ്ടി ഫണ്ട് ബോര്‍ഡ്, കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, കേരള സംസ്ഥാന വനിതാ സഹകരണ ഫെഡറേഷനായ വനിതാഫെഡ് തുടങ്ങിയവയ്ക്കും സ്റ്റാളുകളുണ്ടായിരുന്നു. കേരള ബാങ്കിന്റെ സ്റ്റാളില്‍ ബാങ്കിന്റെ വിശദവിവരങ്ങളും പദ്ധതികളും ലഭ്യമായിരുന്നു. ഒപ്പം കിഡ്‌സ് സോണും ഒരുക്കി. മേള കാണാനെത്തുന്ന കുട്ടികള്‍ക്കു കൂപ്പണ്‍ നല്‍കി നറുക്കെടുത്തു സമ്മാനങ്ങള്‍ നല്‍കുന്ന സംവിധാനം ഇവിടെയുണ്ടായിരുന്നു. മേളഹാളിനു പുറത്തു വാഹനത്തില്‍ സഞ്ചരിക്കുന്ന എ.ടി.എമ്മും ബാങ്ക് പ്രവര്‍ത്തിപ്പിച്ചു. കേരള ബാങ്കിന്റെ ബീ ദി നമ്പര്‍ വണ്‍ കാംപെയ്ന്‍ ബിസിനസ് വളര്‍ച്ചയിലും നിഷ്‌ക്രിയ സ്വത്തു കുറയ്ക്കുന്നതിലും വന്‍വിജയം കൈവരിച്ചതിന്റെ വിശദവിവരങ്ങള്‍ മന്ത്രി വി.എന്‍. വാസവനും കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കലും മാധ്യമങ്ങളുമായി പങ്കുവച്ചതു മേളയില്‍ വച്ചാണ്. കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ സ്റ്റാളില്‍ വിവിധ വായ്പാ പദ്ധതികളെയും നിക്ഷേപ സൗകര്യങ്ങളെയുംകുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കി.

ചകിരിച്ചോറും റബ്ബര്‍പ്പാലും ചേര്‍ത്തുണ്ടാക്കുന്ന ഉറപ്പും ഭംഗിയുമുള്ള ചെടിച്ചട്ടികളും മറ്റും കയര്‍ഫെഡിന്റെ സ്റ്റാളിനെ ആകര്‍ഷകമാക്കി. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ഇനോക്കുലേറ്റഡ് പിത്ത്, ചകിരിച്ചോറു കൊണ്ടുള്ള കൊക്കോഫെര്‍ട്ട് ജൈവവളം എന്നിവയുമുണ്ടായിരുന്നു. ധവളവിപ്ലവ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ചിത്രത്തിനു താഴെ അമുല്‍ തങ്ങളുടെ ലോകപ്രസിദ്ധമായ ഉല്‍പ്പന്നങ്ങളുടെ നിര അണിനിരത്തി. ‘കേരളം കണികണ്ടുണരുന്ന നന്‍മ’യായ മില്‍മയുടെ സ്റ്റാളില്‍ പ്രോബയോട്ടിക് ഷുഗര്‍ഫ്രീ ഐസ്‌ക്രീം വരെയെത്തുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നനിരയുണ്ടായിരുന്നു.

കാപ്പക്‌സിന്റെ സ്റ്റാളില്‍ കശുവണ്ടികള്‍ വിവിധയിനം പാക്കറ്റുകളില്‍ നിറഞ്ഞുനിന്നു. കേരഫെഡിന്റെ സ്റ്റാളില്‍ കേരജം കേശാമൃത് ഹെര്‍ബല്‍ ഹെയര്‍ ഓയില്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചു. മീന്‍ അച്ചാറുകളും മീന്‍കറി മിക്‌സും ചെമ്മീന്‍ ചമ്മന്തിപ്പൊടിയും മീന്‍പിടിത്തവലകളും പി.വി.സി. ഫ്്‌ളോട്ടുകളുമായി മത്സ്യഫെഡിന്റെ സ്റ്റാള്‍ സാധാരണക്കാരെയും മീന്‍പിടിത്തോല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരെയും മാടിവിളിച്ചു. കൈത്തറി നെയ്ത്തുകാരുടെ തുണിത്തരങ്ങളുമായി ഹാന്റക്‌സ്, ഹാന്‍വീവ് സ്റ്റാളുകളും തുറന്നു.

സ്റ്റേറ്റ് അഗ്രിഹോര്‍ട്ടി സൊസൈറ്റി എന്നറിയപ്പെടുന്ന സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് സൊസൈറ്റി ലാന്റ് സ്‌കേപ് ആര്‍ക്കിടെക്ച്ചറിന്റെയും ഗാര്‍ഡനിങ്ങിന്റെയും സമ്പൂര്‍ണ സൊലൂഷനുകളുമായി സ്റ്റാളൊരുക്കി. മാര്‍ക്കറ്റ് ഫെഡ് എന്നു പ്രസിദ്ധമായ കേരള മാര്‍ക്കറ്റ് ഫെഡിന്റെ സ്റ്റാളില്‍ മെനിഫുഡ് എന്ന ബ്രാന്റില്‍ സള്‍ഫേറ്റ് ചെയ്യാത്ത പഞ്ചസാരയും സുഗന്ധവ്യഞ്ജനങ്ങളും ജിന്‍ജെല്ലി ഓയിലും വെളിച്ചെണ്ണയും കശുവണ്ടിയും നെയ്യും ഏലക്കായും കരയാമ്പുവും ചോളവും കുരുമുളകുമൊക്കെ ലഭ്യമായി. ദേശീയ സഹകരണ വികസനകോര്‍പ്പറേഷന്റെ (എന്‍.സി.ഡി.സി) സ്റ്റാളിലുണ്ടായിരുന്നതു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും സ്ഥാപനം നല്‍കുന്ന അവാര്‍ഡുകളെപ്പറ്റിയുമുള്ള വിവരങ്ങളായിരുന്നു.

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (റബ്ബര്‍മാര്‍ക്ക്) സ്റ്റാളില്‍ ഭാരത് ജൈവ ഗോള്‍ഡ് എന്ന ജൈവവളം വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഒപ്പം, റബ്ബര്‍മാര്‍ക്കിന്റെ മറ്റ് ജൈവ രാസവളക്കൂട്ടുകളും റബ്ബര്‍ മിക്‌സചറും. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റാളില്‍ ത്രിവേണി ഗോതമ്പുപൊടിയും വറുത്ത റവയും വെളിച്ചെണ്ണയും എക്‌സ്ട്രാ സ്‌ട്രോങ് ടീയുമൊക്കെ കിട്ടിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തിരുവവനന്തപുരം മണ്‍വിളയിലെ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരണ ജീവനക്കാര്‍ക്കായി നല്‍കുന്ന പരിശീലനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കി. സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെ സ്റ്റാളില്‍ അവിടത്തെ എം.ബി.എ. കോഴ്‌സുകളുടെ വിശദാംശങ്ങള്‍ ലഭ്യമായി. സ്ഥാപനം പ്രസിദ്ധീകരിക്കുന്ന ജേര്‍ണല്‍ ഓഫ് മാനേജ്‌മെന്റിന്റെ കോപ്പികളും കണ്ടു.

കോഴിക്കോട്ടെ എം. ദാസന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് എഞ്ചിനിയറിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കെ റെയിലിന്റെ രൂപമാതൃക നിര്‍മിച്ചു പ്രദര്‍ശിപ്പിച്ചു അതിഥികളെ ഹസ്തദാനം ചെയ്തു സ്വീകരിക്കാന്‍ മാര്‍ക്ക് രണ്ട് എന്ന റോബോട്ടിനെ ഒരുക്കിയതും ഇവരെ ശ്രദ്ധയരാക്കി. കോഴ്‌സുകളുടെ വിശദവിവരങ്ങളും ഇവിടെ നിന്നു നല്‍കിയിരുന്നു. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഷണല്‍ എഡ്യുക്കേഷന്റെ (കേപ്പ്) സ്റ്റാളില്‍ കേപ്പിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെപ്പറ്റിയും വിവിധ വിദ്യാഭ്യാസ സംരംഭങ്ങളെപ്പറ്റിയും മാര്‍ഗനിര്‍ദേശ സംവിധാനങ്ങളെപ്പറ്റിയും വിവരങ്ങള്‍ നല്‍കപ്പെട്ടു.

യുവജന സ്റ്റാളുകള്‍

അടുത്ത കാലത്തു രൂപവത്കരിക്കപ്പെട്ട യുവജന സഹകരണ സംഘങ്ങളുടെ സ്റ്റാളുകള്‍ ശ്രദ്ധേയമായിരുന്നു. മേളയുടെ പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പങ്കു വഹിച്ചതു പുനലൂര്‍ കേന്ദ്രമാക്കിയുള്ള കലാപ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ സഹകരണ സംഘമായ ആര്‍ടിസ്റ്റ് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അയ്‌കോപ്‌സ്) ആണ്. പാലക്കാട് ചിറ്റൂര്‍ ബ്ലോക്ക് യുവജന സഹകരണസംഘം പിണ്ടിനീരുകളുടെ വിവിധയിനങ്ങള്‍ പ്രദര്‍ശിപ്പിച്ചു. രാമചന്ദ്രന്‍കത്തിയും ഇവിടെ ലഭ്യമായിരുന്നു. അടുക്കളയിലേക്കാവശ്യമായ വിവിധയിനം കത്തികള്‍ പരമ്പരാഗതരീതിയില്‍ തയാറാക്കുന്ന രാമചന്ദ്രന്‍ എന്ന തൊഴിലാളിയുടെ ഉല്‍പ്പന്നങ്ങളാണിവ. ഇങ്ങനെ നിര്‍മിച്ച ലോഹച്ചട്ടികളും ഉണ്ടായിരുന്നു. പാലക്കാട് നെന്‍മാറ ബ്ലോക്ക് യുവസഹകരണ സംഘം വിവിധയിനം ചെടികളാണു പ്രദര്‍ശിപ്പിച്ചത്. ആലത്തൂര്‍ യുവ സ്‌കില്‍ഡ് ആന്റ് അണ്‍സ്‌കില്‍ഡ് ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും വിവിധ ഉല്‍പ്പന്നങ്ങളുമായി പ്രദര്‍ശനത്തിനെത്തി.

തങ്ങള്‍ നല്‍കുന്ന ഗുണമേന്‍മയുള്ള ആരോഗ്യ പരിചരണ സേവനങ്ങളുടെ വിവരങ്ങളുമായാണു തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രംഗത്തെത്തിയത്. ആതുരസേവനം കുറഞ്ഞ ചെലവില്‍ വീടുകളില്‍ എത്തിക്കുന്ന വൈബ് ഹെല്‍ത്ത് എന്ന സംവിധാനം ഇവര്‍ക്കുണ്ട്. ഡോക്ടര്‍മാരും വെര്‍ച്വല്‍ ഹോസ്പിറ്റലുമൊക്കെ ഇതിന്റെ ഭാഗമായുണ്ട്. ഗ്രീന്‍ എന്ന ഉറവിട മാലിന്യസംസ്‌കരണത്തിനുള്ള ബയോ കമ്പോസ്റ്ററും മറ്റും ഇവര്‍ നല്‍കുന്നുണ്ട്. കോട്ടയം ജില്ലാ യുവജന സംരംഭക സഹകരണ സംഘമായ ഇ-നാട് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള ജി ബിന്‍ അവതരിപ്പിച്ചു. ഹോം കമ്പോസ്റ്റര്‍ ആണിത്. മേളയുടെ ഫുഡ് കോര്‍ട്ടില്‍ കെ ട്രാക്ക് എന്ന സ്റ്റാള്‍ ഒരുക്കിയതു നെയ്യാറ്റിന്‍കര കേന്ദ്രമാക്കിയുള്ള യുവജന സഹകരണ സംഘമാണ്.

ആശുപത്രി സംഘങ്ങള്‍

ആശുപത്രി സഹകരണ സംഘങ്ങളുടെ സ്റ്റാളുകളില്‍ സൗജന്യ പരിശോധനകളുണ്ടായിരുന്നു. കോവാക്‌സിന്‍ മൂന്നാം ഡോസ് എടുക്കാറായവര്‍ക്കു കുറഞ്ഞ നിരക്കില്‍ അത് എടുത്തുകൊടുക്കുന്ന സംവിധാനം ചില ആശുപത്രി സഹകരണ സംഘം സ്റ്റാളുകളില്‍ ഉണ്ടായിരുന്നു. തൃക്കാക്കര മുനിസിപ്പല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഒരു മെഡിക്കല്‍ ടീമുമായാണു പ്രദര്‍ശനത്തിനെത്തിയത്. മേളയുടെ പ്രഥമശുശ്രൂഷാ സംഘം ഈ ആശുപത്രിയുടെതായിരുന്നു. ഒരു മെഡിസിറ്റിയായി വളരുന്ന കൊല്ലത്തെ എന്‍.എസ്. കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഒരു ഡോക്ടറുടെ സൗജന്യസേവനമുള്ള മെഡിക്കല്‍ എയ്ഡ് പോസ്റ്റ് ഒരുക്കി. കൊല്ലം ജില്ലാ സഹകരണ ആശുപത്രിസംഘത്തിന്റെതാണ് ഈ ആശുപത്രി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനം, മനുഷ്യന്റെ ആന്തരാവയവങ്ങളുടെ സ്‌പെസിമെനുകളുടെ പ്രദര്‍ശനം എന്നിവയും ഇവിടെയുണ്ടായിരുന്നു.

തൃശ്ശൂര്‍ ജില്ലാ സഹകരണ ആശുപത്രിയുടെ സ്റ്റാളില്‍ 250 രൂപയ്ക്കു കോവിഷീല്‍ഡ് ഇഞ്ചക്ഷന്‍ എടുക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
പെരിന്തല്‍മണ്ണ ഇ.എം.എസ.് സഹകരണ ആശുപത്രി ടെലിമെഡിസിന്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി. കടവന്ത്രയില്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി നടത്തുന്ന കൊച്ചിന്‍ ഹോസ്പിറ്റല്‍ സഹകരണ സംഘം തങ്ങളുടെ സേവന-സൗകര്യങ്ങളുടെ വിശദ വിവരങ്ങളുമായി അണിനിരന്നു. കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലും തിരൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററും സേവനങ്ങളുടെ വിശദ വിവരങ്ങള്‍ തങ്ങളുടെ സ്റ്റാളുകളില്‍ ജനങ്ങളുമായി പങ്കുവച്ചു. കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ സഹൃദയ കാര്‍ഡിയോ കെയര്‍, ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങളുടെ പ്രത്യേകതകള്‍ ഇവിടെ വിശദമാക്കപ്പെട്ടു.

സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍

മലബാര്‍ കോ-ഓപ് ടെക്കിന്റെ സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളുമായി സ്റ്റാള്‍ ഉണ്ടായിരുന്നു. പരപ്പനങ്ങാടിയിലാണ് ഈ സ്ഥാപനം.
മലബാര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( മിറ്റ്‌കോ ) തങ്ങളുടെ സാങ്കേതികവിദ്യാ സേവനങ്ങളുടെ നിര അവതരിപ്പിച്ചു. സഹകരണ മേഖലയില്‍ നൂറിലേറെ കോര്‍ബാങ്കിങ് ഇന്‍സ്റ്റലേഷനുകള്‍ നടത്തിയിട്ടുള്ള ഇവര്‍ക്ക് മിറ്റ്‌കോ ഷോപ്പ്, മിറ്റ്‌കോ മെഡി എന്നിങ്ങനെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റുമായുള്ള സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളും ഫാര്‍മസികള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ സൊലൂഷനുകളുമുണ്ട്.

വിവിധ വികസന പദ്ധതികള്‍ക്കു സാങ്കേതികസഹായം നല്‍കിയ കൊച്ചിന്‍ ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കിഡ്‌കോ) സ്റ്റാള്‍ തികച്ചും കടലാസ്‌രഹിതമായിരുന്നു. എന്റെ ഗ്രാമം എന്റെ സ്വപ്‌നം – നമുക്കും സൃഷ്ടിക്കാം ടൂറിസം പദ്ധതികള്‍ എന്ന മുദ്രാവാക്യവുമായുള്ള പ്രവര്‍ത്തനവും കിഡ്‌കോയ്ക്കുണ്ട്. കോഴിക്കോട്ടെ പെര്‍ഫെക്ട് സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും സ്റ്റാളുണ്ടായിരുന്നു. ക്ലൗഡ് സൊലൂഷനുകള്‍ ലഭ്യമാക്കുന്ന ഇവര്‍ക്കു പതിനഞ്ചില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ നീണ്ട നിരയുണ്ട്. സഹകരണ മേഖലയില്‍ മുന്നൂറില്‍പ്പരം കോര്‍ബാങ്കിങ് ഇന്‍സ്റ്റലേഷനുകള്‍ ഇവര്‍ നിര്‍വഹിച്ചിട്ടുണ്ട്.

ടി.ഡി.എല്‍.സി. എന്നു പ്രസിദ്ധമായ തൃശ്ശൂര്‍ ഡിസ്ട്രിക്ട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കൈരളി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് ട്രെയിനിങ് സൊലൂഷന്‍സ് ( കിറ്റ്‌സോ ) സ്വന്തമാണ്. കൂടാതെ, ഗ്രാമവ്യവസായ സംരംഭകത്വ വികസന പദ്ധതിയും പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നിക്ഷേപ പദ്ധതികളുമുണ്ട്. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ ( കോസ്‌ടെക്ക് ) തങ്ങളുടെ ബാങ്കിങ് സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങള്‍ അവതരിപ്പിച്ചു. സൈബര്‍ സെക്യൂരിറ്റി, സ്റ്റുഡന്റ് കെയര്‍, സി.സി.ടി.വി. സര്‍വെയ്‌ലന്‍സ്, ബര്‍ഗ്ലര്‍ അലാറം സംവിധാനം, അധുനാധുന ജോലികള്‍ക്കും വൈദഗ്ധ്യങ്ങള്‍ക്കുമായുള്ള എഡ്ജ് വാഴ്‌സിറ്റി സംവിധാനങ്ങള്‍ ഉള്ള സ്ഥാപനമാണിതെന്ന് അവരുടെ വിവരണം വ്യക്തമാക്കുന്നു.

സഹകരണ സംഘം, ബാങ്ക് സ്റ്റാളുകള്‍

വന്‍കിട ഫ്‌ളാറ്റ് സമുച്ചയങ്ങളും വ്യാപാരസമുച്ചയങ്ങളും സിനിമാശാലകളും നിര്‍മിക്കുന്ന കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ( ലാഡര്‍ ) യുടെ സ്റ്റാളില്‍ അവരുടെ വിവിധ പ്രൊജക്ടുകളുടെയും നിക്ഷേപാവസരങ്ങളുടെയും വിശദവിവരങ്ങള്‍ ലഭ്യമായിരുന്നു. ലാഡര്‍ ഇന്ത്യന്‍മാള്‍, ലാഡര്‍ മാങ്കാവ് ഗ്രീന്‍സ്, ലാഡര്‍ തറവാട്, ലാഡര്‍ ലിങ്ക്‌സ്, ലാഡര്‍ ടെറസ്, ലാഡര്‍ സിനിമാസ് ഒറ്റപ്പാലം, ലാഡര്‍ സിനിമാസ് കായംകുളം, ലാഡര്‍ കാപ്പിറ്റല്‍ ഹില്‍, ലാഡര്‍ സപ്ത ( സഹകരണ മേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ ) എന്നിങ്ങനെ നീളുന്നു ആ നിര.

വിദേശത്തു ശാഖയുള്ള എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ജനോപകാര സേവനങ്ങളില്‍ പങ്കാളിയായ കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയുടെ വിശദ വിവരങ്ങളടക്കമുള്ള സേവന വിശദാംശങ്ങള്‍ നല്‍കി. മാസ് കെയര്‍, മാസ് കെയര്‍ ഫാമിലി, മാസ് കെയര്‍ പ്ലസ് എന്നീ കാന്‍സര്‍ പരിരക്ഷാ പദ്ധതികളുടെ വിവരങ്ങള്‍ ഇവിടെയുണ്ടായിരുന്നു. മൂന്നാംവഴി സഹകരണ മാസികയുടെ കോപ്പികളുടെ പ്രദര്‍ശനവും സ്റ്റാളിലുണ്ടായിരുന്നു.

എന്‍.എം.ഡി.സി. എന്നു പ്രസിദ്ധമായ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിങ് സൊസൈറ്റി വിവിധ ബ്രാന്റ് നാമങ്ങളോടെ എത്തിച്ച ഉല്‍പ്പന്നങ്ങളില്‍ സ്‌പൈസസ് വയനാട്, കോപ്പോള്‍ വെളിച്ചെണ്ണ, കോപ്പോള്‍ ഹെയര്‍ ഓയില്‍, കോഫി വയനാട്, ജിഞ്ചെല്ലി ഓയില്‍, ജിഞ്ചര്‍ കോഫി, ഗ്രീന്‍ ടീ തുടങ്ങിയവ ഉള്‍പ്പെടുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ ബിസിനസ് സംരംഭം തുടങ്ങാനുള്ള അവസരവും ഒരുക്കുന്നുണ്ട് എന്‍.എം.ഡി.സി. നവയരി, ചാമയരി, മുളയരി, വാക്വംഫ്രൈഡ് ചക്കപ്പഴച്ചിപ്‌സ്, മസാല കോഫി, ബ്ലെന്‍ഡഡ് കോഫി, ഫില്‍ട്ടര്‍ കോഫി, കാന്താരിമുളക് എന്നിവ എന്‍.എം.ഡി.സി. എക്‌സ്‌പോയില്‍ വിപണിയിലിറക്കി. കേരള ദിനേശ് ബീഡി വര്‍ക്കേഴ്‌സ് സഹകരണ സംഘം വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങളുമായി അണിനിരന്നു. ദിനേശ് റിയല്‍ വിര്‍ജിന്‍ വെളിച്ചെണ്ണ, ലോങ് ആന്റ് സ്‌ട്രോങ് കോക്കനട്ട് മില്‍ക്ക് ക്രീം, കല്‍പ നീര്‍, കോക്കനട്ട് വിനാഗിരി തുടങ്ങിയവ ഈ സ്റ്റാളിലുണ്ടായിരുന്നു. റബ്‌കോയുടെ സ്റ്റാളില്‍ റബ്‌വുഡിന്റെ ഫര്‍ണിച്ചറുകളും എഡ്ജ് ഗ്ലൂഡ് പാനലുകളും ബീമുകളും റബ്‌കോ കിടക്കകളും ചെരിപ്പുല്‍പ്പന്നങ്ങളും ജനങ്ങളെ ആകര്‍ഷിച്ചു.

മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് സ്റ്റാളില്‍ എ.ടി.എം. സ്ഥാപിച്ചു. സുവര്‍ണം എന്ന ജൈവ പച്ചക്കറി വിപണന ശൃംഖലയുള്ള ബാങ്ക് കുട്ടിസഞ്ചി എന്നു പേരിട്ട തുണിസഞ്ചിയിലാണു ജൈവ ഉല്‍പ്പന്നങ്ങളുടെ വില്‍പന നടത്തുന്നത്. പല്ലശ്ശന സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ രാമകൃഷ്ണന്‍കത്തികളായിരുന്നു പ്രത്യേകത. പരമ്പരാഗത രീതിയില്‍ ഉരുക്കിലും വാളിലും അരത്തിലും രാമകൃഷ്ണന്‍ എന്ന തൊഴിലാളി നിര്‍മിക്കുന്ന കത്തികളാണിവ. രാമചന്ദ്രന്‍കത്തികള്‍ വിറ്റ ചിറ്റൂര്‍ ബ്ലോക്ക് യൂവജന സഹകരണ സംഘത്തിന്റെ സ്റ്റാളിനു സമീപം തന്നെയായിരുന്നു ഈ സ്റ്റാളും.

സുഭക്ഷ്യ എന്ന ബ്രാന്റ് മഞ്ഞള്‍പ്പൊടിയും ആട്ടിന്‍കാഷ്ടം ഉണക്കിപ്പൊടിച്ചുണ്ടാക്കിയ അജാമൃതം എന്ന ജൈവവളവുമായിരുന്നു അളഗപ്പനഗര്‍ സഹകരണ കണ്‍സോര്‍ഷ്യവും ആമ്പല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നൊരുക്കിയ സ്റ്റാളിലെ പ്രത്യേകത. ആമ്പല്ലൂര്‍ സര്‍വീസ് സഹകരണബാങ്കും വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നാണു കണ്‍സോര്‍ഷ്യം ഉണ്ടാക്കിയിരിക്കുന്നത്. പ്ലാന്റ് ടിഷ്യു കള്‍ച്ചര്‍ വിഭാഗമുള്ള ചുങ്കത്തറ സര്‍വീസ് സഹകരണ ബാങ്ക് ജൈവ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ടിഷ്യൂകള്‍ച്ചര്‍ ലാബില്‍ നിന്നാണു തൈകള്‍ മണ്ണിലെത്തിക്കുന്നത്. നേന്ത്രന്‍, സ്വര്‍ണമുഖി, പൂവന്‍, റോബസ്റ്റ, ഗ്രാനൈന്‍, ചെങ്കദളി തുടങ്ങിയ വാഴയിനങ്ങളാണ് ഇവര്‍ വിറ്റഴിച്ചത്. വെല്‍നസ് സെന്ററും നീതി മെഡിക്കല്‍സും അഗ്രി സൂപ്പര്‍മാര്‍ക്കറ്റുമൊക്കെ നടത്തുന്ന സംഘമാണിത്.

കൊതി ചിപ്‌സ്, ജൈവ അരി, അവില്‍

നാട്ടിക സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളില്‍ ‘കൊതി’ ബ്രാന്റിലുള്ള ചിപ്‌സ് ആയിരുന്നു ആകര്‍ഷണം.
ഒക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തങ്ങളുടെ ചുരുക്കപ്പേരായ ഓസ്‌കോ എന്ന ബ്രാന്റില്‍ ഇറക്കുന്ന ജൈവ അരിയും അവിലും ഉണക്കലരിയും എള്ളും മഞ്ഞള്‍പ്പൊടിയുമൊക്കെയാണ് അണിനിരത്തിയത്. ഗുരുവായൂരില്‍ കദളിപ്പഴം എത്തിക്കുന്നതിലൂടെ പ്രശസ്തമായ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളില്‍ നിവേദ്യക്കദളി കൊണ്ടുള്ള ഹല്‍വയും കദളിപ്പഴം കൊണ്ടും കദളിപ്പഴവും ഈന്തപ്പഴവും ചേര്‍ത്തുകൊണ്ടുമുള്ള കേക്കുകളും ഏറെ വിറ്റുപോയി. നെയ്ത്തു സംഘമായ കൊമ്മേരി സര്‍വീസ് സഹകരണ ബാങ്ക് പ്രത്യേകതയാര്‍ന്ന കൈത്തറി ഷര്‍ട്ടുകള്‍ക്കും കിടക്കവിരികള്‍ക്കും പുതപ്പുകള്‍ക്കും പുറമെ കോഴിക്കോടന്‍ ഹല്‍വയ്ക്കും വിപണിയൊരുക്കി.

എറണാകുളം ഡിസ്ട്രിക്ട് ഓര്‍ഗാനിക് ഫാമിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്റ്റാളില്‍ വിവിധങ്ങളായ ജൈവ വൃക്ഷത്തൈകളുടെ നിര തന്നെയുണ്ടായിരുന്നു. മേളയുടെ ഹാളിനു പുറത്തും ഇവര്‍ ടെന്റില്‍ വൃക്ഷത്തൈകള്‍ പ്രദര്‍ശനത്തിനായി അണിനിരത്തിയിരുന്നു. മൂവാറ്റുപുഴ താലൂക്ക് എംബ്രോയ്ഡറി തൊഴിലാളി വെല്‍ഫെയര്‍ സഹകരണ സംഘം ഫര്‍ണിച്ചര്‍ മാര്‍ട്ടും പേപ്പര്‍ കാരിബാഗുകളും പ്രദര്‍ശനത്തിനെത്തിച്ചു.

കാലടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് ജാതിക്കയുടെയും മറ്റു നാടന്‍ ഇനങ്ങളുടെയും അച്ചാറുകള്‍ കൊണ്ടുവന്നു. ഒപ്പം ചെറിയ ധാന്യപ്പൊടിയന്ത്രം അടക്കമുള്ള കാര്‍ഷികോപകരണങ്ങളും. കാംകോയുടെ മിനി ഫ്‌ളവര്‍മില്ലും മറ്റു യന്ത്രോപകരണങ്ങളുമായിരുന്നു ഇവ. 40 മുതല്‍ 80 വരെ ശതമാനം സബ്‌സിഡിയോടെ ഇവ ബുക്കു ചെയ്യാനുള്ള സൗകര്യം മേളയിലുണ്ടായിരുന്നു. രജിസ്‌ട്രേഡ് സ്വാശ്രയഗ്രൂപ്പുകള്‍ക്കാണ് 80 ശതമാനം സബ്‌സിഡി. ടില്ലര്‍, പമ്പുസെറ്റ്, പവര്‍ സ്‌പ്രേയര്‍, ബ്രഷ് കട്ടര്‍ എന്നിവയാണുണ്ടായിരുന്നത്. ആനിക്കാട് സര്‍വീസ് സഹകരണബാങ്ക് വിവിധ ലാബ് പരിശോധനാ സൗകര്യങ്ങളാണ് ഒരുക്കിയത്.

ഓണാട്ടുകര എള്ള്

ഓണാട്ടുകരയുടെ നാടന്‍ ഉല്‍പ്പന്നങ്ങളായിരുന്നു ഭരണിക്കാവ് സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍. ഇവയിലൊന്നു ഭൗമസൂചികാപദവി കിട്ടിയിട്ടുള്ള ഓണാട്ടുകര എള്ളാണ്. നാടന്‍ മഞ്ഞളും മറ്റുമായിരുന്നു മറ്റുള്ള ഇനങ്ങള്‍. നായരമ്പലം സര്‍വീസ് സഹകരണ ബാങ്ക് ഒരുക്കിയ ഹരിതഗ്രാമം സ്റ്റാളില്‍ വൈപ്പിന്‍ വിഭവങ്ങളായിരുന്നു. ഉണക്കച്ചെമ്മീനും കടല്‍ബ്രാല്‍, സ്രാവ് തുടങ്ങിയവ ഉണക്കി പാക്കറ്റുകളിലാക്കിയതും ഇവിടെ ലഭ്യമായിരുന്നു. വെങ്ങിണിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് കൊപ്രൊ ബ്രാന്റ് വെളിച്ചെണ്ണയാണ് അവതരിപ്പിച്ചത്. പാണഞ്ചേരി മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സഹകരണ സംഘം പൂരം എന്ന ബ്രാന്റിലാണ് ഉല്‍പ്പന്നങ്ങള്‍ നിരത്തിയത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് സഹകാരി എന്ന ബ്രാന്റ് നാമത്തിലാണു വെളിച്ചെണ്ണയും മറ്റുല്‍പ്പന്നങ്ങളും എത്തിച്ചത്. സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് പ്ലാന്റുള്ള സ്ഥാപനമാണ് ഈ ബാങ്ക്. വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ ജൈവ ഉല്‍പ്പന്നങ്ങളാണ് ഉണ്ടായിരുന്നത്. കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്റ്റാളില്‍ കിസ്‌കോ എന്ന ബ്രാന്റ് നാമത്തിലായിരുന്നു ഉല്‍പ്പന്നങ്ങള്‍. കിസ്‌കോ മില്‍ക്ക് എന്ന പേരില്‍ പാല്‍ വിതരണ സംരംഭവും മറ്റുമുള്ള കിസ്‌കോ സഫലം എന്നൊരു പ്രസിദ്ധീകരണവും നടത്തുന്നുണ്ട്. അതിരമ്പുഴ ജനറല്‍ മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജെംസ് വെളിച്ചെണ്ണ ലഭ്യമാക്കി. നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനി നീലൂര്‍ വെളിച്ചെണ്ണയും നീലൂര്‍ കൂവപ്പൊടിയും പോലുള്ള ഇനങ്ങളാണ് എത്തിച്ചത്. കമ്പനി ഇവ കയറ്റുമതി ചെയ്യുന്നുമുണ്ട്.

നാടന്‍ കുത്തരി, എല്‍.ഇ.ഡി. ബള്‍ബ്

നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നീണ്ടൂര്‍ സോര്‍ടെക്‌സ് നാടന്‍ കുത്തരി പായ്ക്കറ്റുകളിലാക്കി എത്തിച്ചു. പാപ്പിനിവട്ടം സര്‍വീസ് സഹകരണബാങ്ക് പാപ്‌സ്‌കോ എന്ന ബ്രാന്റില്‍ എല്‍.ഇ.ഡി. ബള്‍ബുകളും ട്യൂബുകളും വില്‍പന നടത്തി. ബാങ്ക് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി നടപ്പാക്കുന്ന സോളാര്‍ഗ്രിഡ് ടൈ സംവിധാനത്തിന്റെ പ്രചരണവുമുണ്ടായിരുന്നു. ഇവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി വൈദ്യുതിബോര്‍ഡില്‍ ശേഖരിച്ച് ആവശ്യമുള്ളപ്പോള്‍ തിരിച്ചെടുക്കാവുന്ന സംവിധാനമാണിത്. കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് കല്‍പശ്രീ ബ്രാന്റില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ അണിനിരത്തി. കാറളം സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ മൈക്രോഫില്‍റ്റര്‍ ചെയ്ത നീതി ബ്രാന്റ് അഗ് മാര്‍ക്ക് വെളിച്ചെണ്ണ വില്‍പ്പനയ്ക്കുണ്ടായിരുന്നു. കാക്കൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിലും വെളിച്ചെണ്ണയായിരുന്നു താരം – കാസ്‌കോ -163 എന്ന പച്ചവെളിച്ചെണ്ണ. വെങ്ങോല സര്‍വീസ് സഹകരണ ബാങ്ക് പുനര്‍ജനി റൈസ് എന്ന പേരില്‍ വിഷരഹിത ജൈവ അരി കാഴ്ചവച്ചു.
സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ഫാഷന്‍ കോഴ്‌സുകള്‍ നടത്തുന്ന കൊല്ലത്തെ ജി. രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് ലേബര്‍ വെല്‍ഫെയര്‍ മിക്‌സചറുകളും ചിപ്‌സുകളും വില്‍പനയ്‌ക്കെത്തിച്ചു.

മറയൂരിന്റെ തനത് ഉല്‍പ്പന്നങ്ങളുമായി അണിനിരന്ന മറയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിലെ പ്രത്യേകാകര്‍ഷണം മറയൂര്‍ ശര്‍ക്കരയായിരുന്നു. മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കും ഉല്‍പ്പന്നങ്ങളുമായെത്തി. സാഹസിക വിനോദസഞ്ചാര സൗകര്യങ്ങളുള്ള മാക്‌സിമൂന്നാര്‍ എന്ന ടി.ആന്റ് യു ലിഷര്‍ ഹോട്ടല്‍ ഈ സഹകരണ സ്ഥാപനത്തിനു സ്വന്തം. കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഹൈഫ്രെഷ് ബ്രാന്റ് ധാന്യപ്പൊടികളാണു രംഗത്തിറക്കിയത്. വൈറ്റ് പുട്ടുപൊടി, ഗോതമ്പ് പുട്ടുപൊടി, ചെമ്പാ പുട്ടുപൊടി, മള്‍ട്ടി ഗ്രെയിന്‍ പുട്ടുപൊടി തുടങ്ങിയവ.

മലനാട് സര്‍വീസ് സഹകരണ ബാങ്ക് മാസ്‌കോ ടീ എന്ന തേയില അവതരിപ്പിച്ചു. തങ്കമണി സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിലെ പ്രത്യേകത സഹ്യ സുപ്രീം ടീ തേയിലയായിരുന്നു. ടിഷ്യൂ കള്‍ച്ചര്‍ ലാബ് നടത്തുന്ന കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കും കൃഷിപ്രധാനമായ സ്റ്റാള്‍ ഒരുക്കി. പീരുമേട് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ആ മേഖലയിലെ വിഭവങ്ങളും ഉല്‍പ്പന്നങ്ങളുമായി എത്തി.

കൈത്തറി വസ്ത്രം, ബാഗ്, കേക്ക്

കണ്ണൂര്‍ കല്യാശ്ശേരി വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കൈത്തറിവസ്ത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. കാഞ്ഞിരോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കൈത്തറിവസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉവാകോ എന്ന കേക്ക് ആന്റ് ബേക്‌സ് യൂണിറ്റും കേറ്ററിംഗ് സര്‍വീസും നടത്തുന്ന കാസര്‍കോട് ഉദുമ വനിതാ സര്‍വീസ് സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ കേക്കുകളും ബാഗുകളുമൊക്കെ ഉണ്ടായിരുന്നു. മാറാടി പഞ്ചായത്ത് വനിതാ സഹകരണ സംഘം മനോഹരമായ പേപ്പര്‍ബാഗുകളും തുണിസഞ്ചികളും നിര്‍മിച്ചെത്തി. കാസര്‍കോട് ബേഡടുക്ക വനിതാ സഹകരണ സംഘം പ്രകൃതി എന്ന ബ്രാന്റ് നാമത്തോടെയാണു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. ഉണ്ണിക്കുളം വനിതാ സഹകരണ സംഘം ചണബാഗുകള്‍ നിര്‍മിച്ചു വില്‍പന നടത്തി. കണ്ടാണശ്ശേരി പഞ്ചായത്ത് വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തങ്ങളുടെ വനിതാഅംഗങ്ങള്‍ നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു.

പൊക്കാളി അരി, പുഴുങ്ങലരി

സംസ്ഥാന സര്‍ക്കാരിന്റെ കേരള ഫുഡ് പ്ലാറ്റ് ഫോം എന്ന ഡിജിറ്റല്‍ സംവിധാനത്തിനാധാരമായ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പൊക്കാളി അരിയും മറ്റു ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. പൊക്കാളി പുഴുങ്ങലരി അടക്കമുള്ള കാര്‍ഷികവിഭവങ്ങള്‍ പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ഒരുക്കി. മാല്‍കോ ഫുഡ്‌സ് എന്ന പേരില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തയാറാക്കിയതു മലയിടംതുരുത്ത് കോ-ഓപ്പറേറ്റീവ് ബാങ്കാണ്. ഗ്രാമിക എന്ന ബ്രാന്റില്‍ പൊക്കാളി അരിയും പൊക്കാളിപ്പച്ചരിയും പൊക്കാളി പുട്ടുപൊടിയും പൊക്കാളി അവലും ഹെര്‍ബല്‍ ഉമിക്കരിയും എത്തിച്ചതു കോരാമ്പാടം സര്‍വീസ് സഹകരണബാങ്കാണ്. ബഡ്‌സ് സ്‌കൂളിലെ മാനസിക വെല്ലുവിളിയുളള കുട്ടികള്‍ നിര്‍മിച്ച കോട്ടണ്‍ ചവിട്ടികളുണ്ടായിരുന്നു അശമന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍. ബാങ്ക് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും ഉണ്ടാക്കിയ ചിരട്ടയുല്‍പ്പന്നങ്ങളും ബീറ്റ്‌റൂട്ട് അച്ചാര്‍ തുടങ്ങിയവയും ഇവിടെയുണ്ടായിരുന്നു.

പാണിയേലി വനം സംരക്ഷണ സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കാരിയേലി സര്‍വീസ് സഹകരണ ബാങ്ക്് വനവിഭവപ്രധാനമായ വനശ്രീ ഇക്കോഷോപ്പാണ് ഒരുക്കിയത്. മുളയരി, ഗ്രീന്‍ടീ, കാട്ടുകുരുമുളക്, മറയൂര്‍ ശര്‍ക്കര, ഗ്രാമ്പൂ, ഏലക്ക, കുടംപുളി, ഇഞ്ച, ദന്തപ്പാലഎണ്ണ, കസ്തൂരിമഞ്ഞള്‍, ഇഞ്ചിപ്പുല്‍ത്തൈലം, കല്ലൂര്‍വഞ്ചി, യൂക്കാലിപ്റ്റസ് ഓയില്‍, കറുത്ത കുന്തിരിക്കം, താളിപ്പൊടി, കാട്ടുതേന്‍, ചെറുതേന്‍, നെല്ലിക്കാത്തേന്‍, കല്ലൂര്‍വാഴക്കായ എന്നിവ ഇവിടെയുണ്ടായിരുന്നു. എം.പി.ഇ.ഡി.എ. യുടെ സങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന അക്വാപോണിക്‌സ് കൃഷിരീതിയുടെ വിശദവിവരങ്ങള്‍ പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രദര്‍ശിപ്പിച്ചു.

ആയുര്‍വേദ ഔഷധ നിര്‍മാണ യൂണിറ്റുള്ള കടുക്കശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് കേരളശ്രീ ആയുര്‍വേദിക്‌സ് എന്ന ബ്രാന്റില്‍ വില്‍ക്കുന്ന ആയുര്‍വേദ ഉല്‍പ്പന്നങ്ങളുമായാണ് എത്തിയത്. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിശ്വാസ് ഗോള്‍ഡ് പ്രീമിയം സി.ടി.സി. ഡസ്റ്റ് ടീ എന്ന പേരിലുള്ള തേയിലയുമായാണു രംഗത്തെത്തിയത്. കുറ്റ്യാടി തെങ്ങിന്‍തൈകള്‍ അടക്കമുള്ള കാര്‍ഷികയിനങ്ങളുമായി ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാള്‍ സജീവമായി. ബാങ്കിന്റെ കര്‍ഷക സേവന കേന്ദ്രത്തിന്റെതാണ് ഉല്‍പ്പന്നങ്ങള്‍.

കരാറിനകം സര്‍വീസ് സഹകരണ ബാങ്ക് വെളിച്ചെണ്ണ വിപണനം നടത്തിയത് സഹകരണ എന്ന ബ്രാന്റ് നാമത്തിലാണ്. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ ഓര്‍ഗാനിക് ഗ്രാനറി രംഗത്തിറക്കിയത് ഓര്‍ഗാനിക് കുരുമുളക് അടക്കമുള്ള വിഭവങ്ങള്‍. 3000 ഏക്കറില്‍ കോള്‍പടവു സംരക്ഷണവും നെല്‍ക്കൃഷിയും നടത്തുന്ന അടാട്ട് ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സ്റ്റാള്‍ കാര്‍ഷിക സംരംഭങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കി. കോ-ഓപ്പറേറ്റര്‍ ബ്രാന്റ് ഷര്‍ട്ടുകളായിരുന്നു കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിനെ എടുത്തുകാട്ടിയത്. ചൈതന്യ വിളക്കെണ്ണ, പ്രിയങ്ക റെഡിവെയേഴ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഈ സ്റ്റാളില്‍ തിളങ്ങി.

വെളിച്ചെണ്ണ, അച്ചാര്‍,
കുടംപുളി

വെള്ളി എന്ന ബ്രാന്റിലുള്ള വെളിച്ചെണ്ണയായിരുന്നു കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സ്റ്റാളിന്റെ സവിശേഷത. മണിയൂര്‍ ഓര്‍ഗാനിക് ഫാം നടത്തുന്ന നടക്കുതാഴ സര്‍വീസ് സഹകരണ ബാങ്ക് ജൈവ സസ്യനിരയുമായെത്തി. കേരാമൃത് വെളിച്ചെണ്ണ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിനെ ശ്രദ്ധേയമാക്കി. മാങ്കുളം അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് കമ്പനിയും സഹകരണ ഗസ്റ്റ്ഹൗസുമൊക്കെ നടത്തുന്ന മാങ്കുളം സര്‍വീസ് സഹകരണ ബാങ്ക് മാങ്കുളം എന്ന ബ്രാന്റില്‍ത്തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചത്. ഫ്രൂട്ട് ജാം, പാഷന്‍ഫ്രൂട്ട് സ്‌ക്വാഷ്, പാഷന്‍ ഫ്രൂട്ട് അച്ചാര്‍, മഞ്ഞള്‍പ്പൊടി, മുളകുപൊടി. മല്ലിപ്പൊടി തുടങ്ങിയവ. മാം സ്‌പൈസസ് എന്ന പേരില്‍ കുടംപുളിയും കുരുമുളകുമുണ്ടായിരുന്നു.
നന്തിയോട് സഹകരണ ബാങ്ക് സ്റ്റാളില്‍ തനതായ ഗ്രീന്‍ഡ്യൂ വെളിച്ചെണ്ണ വില്‍പ്പനക്കെത്തി.

വാഴക്കുളം സര്‍വീസ് സഹകരണബാങ്ക് സ്വാദിമ എന്ന പേരിലുള്ള അച്ചാറുകളും മറ്റും തയാറാക്കി കൊണ്ടുവന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ നിയന്ത്രണത്തിലുളള ട്രാവന്‍കൂര്‍ സോയില്‍ ആന്റ് ഫൈബര്‍ ഇന്‍ഡസ്ട്രീസ് കോ-ഓപ്പറേറ്റീവ് (ട്രാവന്‍കോര്‍ സോയില്‍സ് എന്നു ചുരുക്കപ്പേര്) ചകിരിനാരും ചകിരിച്ചോറും കൊണ്ടുള്ള ട്രാവന്‍കൂര്‍ ഗ്രോമിക്‌സ് എന്ന ജൈവവളം വിപണിയിലിറക്കി. കണയന്നൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിവിധ കാര്‍ഷികോല്‍പ്പന്നങ്ങളും ബാങ്കിന്റെ കാര്‍ഷിക പദ്ധതികളുടെ വിവരങ്ങളും ലഭ്യമാക്കി. കൊച്ചി താലൂക്ക് കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ വായ്പാ പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങളും ലഭ്യമായിരുന്നു.

തങ്ങളുടെ വായ്പാ, സേവനപദ്ധതികളുടെ വിശദ വിവരങ്ങള്‍ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ ബാങ്ക് അണിനിരത്തി. നവപാലാത്തുരുത്ത് സെല്‍ഫ് എന്റര്‍പ്രണോറിയല്‍ സോഷ്യല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒപ്പം എന്ന ബ്രാന്റ് നാമത്തില്‍ ചിപ്‌സുകളും ഭക്ഷ്യപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്ന പൊടികളും പ്രദര്‍ശിപ്പിച്ചു. കയറ്റുമതിയിലൂടെ ശ്രദ്ധനേടിയ, പച്ചത്തേങ്ങ യന്ത്രവല്‍കൃതമായി ഡ്രൈ ചെയ്തുണ്ടാക്കുന്ന വെളിച്ചെണ്ണയും വാക്വംഫ്രൈ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയ ഏത്തപ്പഴ വിഭവങ്ങളും കപ്പയും കൊണ്ട് ആകര്‍ഷകമായിരുന്നു വാരപ്പെട്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാള്‍. മാസ് എന്ന ബ്രാന്റ് നാമത്തില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിച്ചെത്തിച്ചതാണു കോതമംഗലം താലൂക്ക് മെര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രത്യേകത.

കഞ്ഞിക്കുഴി കൃഷി മാതൃക പണ്ടേ പ്രശസ്തമാണല്ലോ. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളില്‍ നിറഞ്ഞതു ഹരിതമിത്രം കെ.പി. ശുഭകേശന്റെ പച്ചക്കറിവിത്തുകളാണ്. മേജോള്‍ എന്ന ബ്രാന്റില്‍ പ്രീമിയം ഡിഷ് വാഷ് ജെല്‍ തയാറാക്കി വിപണിയിലെത്തിച്ചിരിക്കുകയാണു കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം. ഈ സംഘത്തിനു ക്ലീന്‍ ക്ലബ്ബ് എന്നൊരു സംരംഭവുമുണ്ട്. ഡീപ് ക്ലീനിങ് സര്‍വീസുകള്‍ ചെയ്തുകൊടുക്കുന്നതാണിത്. കിച്ചണ്‍ ഡീപ് ക്ലീന്‍, വാട്ടര്‍ ടാങ്ക് ക്ലീനിങ്, കാര്‍പെറ്റ്-സോഫാ ക്ലീനിങ്, പുല്ലുവെട്ട്, ഗ്ലാസ് ക്ലീനിങ് തുടങ്ങിയവ ആധുനികോപകരണങ്ങളുടെ സഹായത്തോടെ ചെയ്തുകൊടുക്കും. ഗോഡൗണ്‍ ക്ലീനിങ്, വൈദ്യുതി-പ്ലംബിംഗ ജോലികള്‍, പെയിന്റിങ് എന്നിവയും ചെയ്യും.

വടകര താലൂക്ക് പ്രൈമറി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ സ്റ്റാളില്‍ കേരോദയ ബ്രാന്റ് വെന്തവെളിച്ചണ്ണ ഉണ്ടായിരുന്നു. വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ ചെടികളുടെ ശേഖരം നിറസാന്നിധ്യമായി. തിരുവനന്തപുരം ഡിസ്ട്രിക്ട് എംബ്രോയിഡറി വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചിത്രത്തുന്നല്‍ നടത്തിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നു. കേരള പോലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ സംഘത്തിന്റെ സേവന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും വായ്പാപദ്ധതികളുടെയും വിശദവിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ചണ്ണപ്പേട്ട സര്‍വീസ് സഹകരണ ബാങ്ക് തങ്ങളുടെ ടൂറിസം പദ്ധതികളുടെ വിവരങ്ങള്‍ സ്റ്റാള്‍ സന്ദര്‍ശിച്ചവര്‍ക്കു കൈമാറി. കുടുക്കത്തുപാറ, തെന്‍മല, പാലരുവി, പൊന്‍മുടി, കുറ്റാലം കോട്ടുക്കല്‍ ഗുഹാക്ഷേത്രം, ജഡായുപ്പാറ, പുനലൂര്‍ തൂക്കുപാലം, മീന്‍പിടിപ്പാറ, മലമേല്‍പ്പാറ, ശെന്തുരുണി വന്യമൃഗ സങ്കേതം എന്നിവ ഉള്‍പ്പെടുന്നതാണു സംഘത്തിന്റെ ടൂറിസം പ്രോജക്ടുകള്‍. സഞ്ചാരികള്‍ക്കായി എയര്‍ക്കണ്ടീഷന്‍ ചെയ്തവ അടക്കമുള്ള മുറികള്‍, ഡോര്‍മിറ്ററികള്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയൊരുക്കുകയാണു സംഘം ചെയ്യുന്നത്. വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കാനും സൗകര്യമൊരുക്കും.

ടീം കോ-ഓപ്പറേറ്റീവ് – കോ-ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് സെല്‍ എന്ന സ്ഥാപനവും സ്റ്റാള്‍ ഒരുക്കി. വിദഗ്ധരും സഹകരണ രംഗം വാട്‌സ്ആപ് ഗ്രൂപ്പുമൊക്കെയുള്ള ഇവര്‍ തിരഞ്ഞെടുത്ത സഹകരണ സംഘങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിജ്ഞാന
സംഘങ്ങള്‍

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തകങ്ങളുടെ നീണ്ടനിര എക്‌സ്‌പോയിലുണ്ടായിരുന്നു. അച്ചടിയിലില്ലാതിരുന്ന ശ്രദ്ധേയമായ ചില പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ എത്തി. ഹോമറിന്റെ ഇലിയഡും റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണിന്റെ ട്രഷര്‍ ഐലന്റും പോലുള്ള കൃതികളാണിവ. എസ്.പി.സി.എസ.് സ്റ്റാളിനോടു ചേര്‍ന്നു എസ്.പി.സി.എസ്സിന്റെ പുതിയ പ്രോജക്ടായ അക്ഷര മ്യൂസിയത്തിന്റെ സ്റ്റാളും ഉണ്ടായിരുന്നു. അക്ഷര മ്യൂസിയത്തിന്റെ മാതൃക ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒപ്പം ആദ്യകാല മലയാളപാഠപുസ്തകങ്ങള്‍, ആദ്യകാല മലയാളം-ഇംഗ്ലീഷ് നിഘണ്ടു, പത്തൊമ്പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച ചില മലയാള പുസ്തകങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. ദിവസവും സാംസ്‌കാരിക സദസ്സോടെ പുതിയ പുസ്തകങ്ങള്‍ എസ്.പി.സി.എസ്. പ്രകാശിപ്പിക്കുകയും ചെയ്തു. സമൂഹ് എന്നറിയപ്പെടുന്ന സാമൂഹിക സംരംഭക സഹകരണ സംഘവും പുസ്തകപ്രദര്‍ശനമൊരുക്കി. പ്രൊഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണിവര്‍.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് സ്റ്റോഴ്‌സിന്റെ സ്റ്റാളില്‍ പുസ്തകങ്ങളായിരുന്നു. കനപ്പെട്ട ഉള്ളടക്കമുള്ളവയും ഗവേഷണമൂല്യമുള്ളവയുമായ പുസ്തകങ്ങളായിരുന്നു ഏറെ. 25 മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടായിരുന്നു. ജി. മുരളീധരന്‍ പിള്ളയുടെ ‘ സഹകരണത്തെ അറിയാന്‍- സഹകാരികള്‍ക്കൊരു കൈപ്പുസ്തകം ‘ എന്ന ഗ്രന്ഥം ഇവിടെ വില്‍പ്പനക്കുണ്ടായിരുന്നു.

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപനമായ ലൈബ്‌കോസ് പുസ്തക വില്‍പനയിലാണു ശ്രദ്ധ കേന്ദ്രീകരിച്ചത്. രാമനാട്ടുകര എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ നൂതന സംരംഭമായ കോ-ഓപ്പറേറ്റീവ് ബുക്ക് സ്റ്റാളില്‍ അക്കാദമിക് ലൈബ്രറി പുസ്തകങ്ങളും ഹയര്‍ സെക്കണ്ടറി, ബിരുദ വിദ്യാര്‍ഥികള്‍ക്കുളള ടെക്സ്റ്റ് ബുക്കുകളും നോട്ടുബുക്കുകള്‍ അടക്കമുള്ള പഠനോപകരണങ്ങളും നിരന്നു.

പട്ടികജാതി /
വര്‍ഗസംഘങ്ങള്‍

കേരള സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്‍ ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന പേരില്‍ ആയുര്‍വേദഔഷധങ്ങളും മറ്റും ഒരുക്കി. വനസമ്പത്ത് ജനാരോഗ്യത്തിന് എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഇവിടെ ആയുര്‍ധാര എന്ന സംവിധാനത്തിനു ആയുര്‍വേദ ഡോക്ടറുടെ സേവനവും ലഭ്യമായിരുന്നു. വനമാലിക എന്ന ഇവിടത്തെ വില്‍പ്പനശാലയില്‍ കാട്ടുജീരകം, കാട്ടുള്ളി സത്ത്, വയനാടന്‍ മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍ തുടങ്ങിയവ വില്‍പ്പനക്കുണ്ടായിരുന്നു. നാലു മരുന്നുകള്‍ക്കു പേറ്റന്റ് ഉള്ള സ്ഥാപനമാണ് ആയുര്‍ധാര. ചക്കയുല്‍പ്പന്നങ്ങള്‍ക്കു മാത്രമായി യൂണിറ്റുള്ള സ്ഥാപനമാണു കൊടുവള്ളി പട്ടികജാതി സഹകരണ സംഘം. മധുരം ജാക്ക്ഫ്രൂട്ട് എന്ന പേരില്‍ ഇവര്‍ ചക്ക അച്ചാറും ചക്കപ്പള്‍പ്പുമൊക്കെ ഒരുക്കി. ഇടിച്ചക്കകൊണ്ടാണു ചക്കഅച്ചാര്‍.

ചൊള്ളണവയല്‍ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘം ആകര്‍ഷകമായി വിവിധയിനം മുളയുല്‍പ്പന്നങ്ങള്‍ ഒരുക്കി. തിരുനെല്ലി പട്ടികവര്‍ഗസര്‍വീസ് സഹകരണ സംഘം വയനാടന്‍ കാട്ടുതേന്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ നിരത്തി. സുല്‍ത്താന്‍ബത്തേരി പട്ടികവര്‍ഗ സഹകരണ സംഘം എത്തിച്ചതും വയനാടന്‍ കാട്ടുതേന്‍ അടക്കമുള്ള വിഭവങ്ങള്‍. ഭരതന്നൂര്‍ പട്ടികജാതി സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പക്കലുണ്ടായിരുന്നതു ബാഗുകളും സഞ്ചികളുമാണ്. വടക്കഞ്ചേരി പട്ടികജാതി ഈറ്റത്തൊഴിലാളി സഹകരണ സംഘം ഈറ്റ കൊണ്ടുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചെത്തിച്ചു. നിലമ്പൂര്‍ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘം ശുദ്ധമായ കാട്ടുതേനും കുന്തിരിക്കവുമൊക്കെ സ്റ്റാളില്‍ കൊണ്ടുവന്നു. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം നളന്ദ ടേസ്റ്റി എന്ന ബ്രാന്റില്‍ വിവിധയിനം ധാന്യപ്പെടികള്‍ പാക്കുചെയ്‌തെത്തിച്ചു. കലയപുരം പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ സ്റ്റാളില്‍ ഏകനായകം, കസ്തൂരി മഞ്ഞള്‍, കുന്തിരിക്കം എന്നിവയുണ്ടായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ തിരുവനന്തപുരം ജില്ലയിലെ പട്ടികജാതി വര്‍ഗക്കാര്‍ക്കായി നടപ്പാക്കിയ ഒരു പ്രൊജക്ടിന്റെയും സ്റ്റാള്‍ ഉണ്ടായിരുന്നു. വന്‍തേനും ബാഗുകളുമാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്

തങ്ങളുടെ കീഴിലുള്ള സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന, വില്‍പ്പനയ്ക്കു വിവിധ സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ വേദിയൊരുക്കി. മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ വര്‍ഷംമുഴുവന്‍ കായ്ക്കുന്ന പ്ലാവ് അടക്കമുള്ള തൈകളുടെ പ്രദര്‍ശനം നടത്തി. വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ സ്റ്റാളില്‍ അണിനിരന്നതു നെയ്ത്തുസംഘങ്ങളുടെ വസ്‌ത്രോല്‍പ്പന്നങ്ങളായിരുന്നു. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം സര്‍ക്കിള്‍ സഹകരണ യൂണിയനുകളും ഉല്‍പ്പന്നങ്ങള്‍ നിറഞ്ഞ സ്റ്റാളുകള്‍ ഒരുക്കി.

കലാപ്രവര്‍ത്തകരുടെ
സംഘങ്ങള്‍

മേളയുടെ മാധ്യമപ്രചരണം നിയന്ത്രിച്ചതും ഒരു സഹകരണ സംഘമാണ് – കലാപ്രവര്‍ത്തകരുടെ സഹകരണ സംഘം. അയ്‌കോപ്‌സ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ടിസ്റ്റ് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 45 പേരുടെ സംഘമാണിത്. മേളയുടെ പബ്ലിക് റിലേഷന്‍സ് വീഡിയോകള്‍ തയാറാക്കിയതും ദിവസവും പ്രകാശനം ചെയ്ത ഡെയ്‌ലി ന്യൂസ് ബുള്ളറ്റിനുകളുടെ ഉള്ളടക്കം തയാറാക്കി രൂപകല്‍പന ചെയ്തു നല്‍കിയതും ഇവരായിരുന്നു. പെയിന്റിങ്ങുകളും സൈക്കിളിന്റെയും വാഹനഭാഗങ്ങളുടെയുമൊക്കെ ഇന്‍സ്റ്റലേഷനുകളും കൊണ്ട് ആകര്‍ഷകമായിരുന്നു ഇവരുടെ മീഡിയാ റൂം. പ്രസിഡന്റ് പി. മുഹമ്മദ് ഷാഫി അടക്കമുള്ളവര്‍ മേളയുടെ പ്രൊമോഷനുവേണ്ടി തയാറാക്കിയ വീഡിയോകളില്‍ അഭിനയിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പ് ആയ ഇതില്‍ ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ഗ്രാഫിക് ഡിസൈനര്‍മാരും കണ്ടന്റ് റൈറ്റര്‍മാരുമൊക്കെയുണ്ട്. സംസ്ഥാനത്തെ ആദ്യ സഹകരണ മീഡിയാ പ്രൊഡക്ഷന്‍ ഹൗസ് ഇതായിരിക്കുമെന്നു സംഘാംഗങ്ങള്‍ കരുതുന്നു.

മേളയില്‍ ലൈവ് കാരിക്കേച്ചര്‍ ഷോയുമായി കലാപ്രവര്‍ത്തകരുടെ മറ്റൊരു സഹകരണ സംഘവും രംഗത്തുവന്നു. കോട്ടയം ആസ്ഥാനമായി രൂപവല്‍ക്കരിച്ചിട്ടുള്ള ആര്‍ടിസ്റ്റ് ആന്റ് ആര്‍ടിസ്റ്റെസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ആര്‍ടിക് കേരള) ആണിത്. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ പ്രസന്നന്‍ ആനിക്കാട് പ്രസിഡന്റായി പ്രൊമോട്ടിങ് കമ്മറ്റി രൂപവത്കരിച്ചിട്ടുള്ള ഇവര്‍ മേളയിലെത്തിയവര്‍ക്കു സൗജന്യമായി കാരിക്കേച്ചറുകള്‍ വരച്ചു നല്‍കി. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ ആത്മകഥയില്‍ ഇടം പിടിച്ച ഒരു ചിത്രം വരച്ച, സെറിബ്രല്‍ പാള്‍സി ബാധിതനായ അഞ്ജന്‍ സതീശന്‍ ഇവര്‍ക്കായി ഒരു ദിവസം കാരിക്കേച്ചറുകള്‍ വരയ്ക്കാന്‍ മേളയിലെത്തി.

ഫുഡ്‌കോര്‍ട്ടും
സഹകരണമയം

മേളയില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി ഫുഡ്‌കോര്‍ട്ട് സദാസജീവമായിരുന്നു. ഇവിടെ വിഭവങ്ങളൊരുക്കിയതും സഹകരണ സ്ഥാപനങ്ങളും സഹകരണസ്വഭാവമുള്ള കൂട്ടായ്മകളും തന്നെ. മില്‍മ, മത്സ്യഫെഡ്, കുടുംബശ്രീ എറണാകുളം സെന്റര്‍, മാതൃശ്രീ, ഉന്ത്യന്‍ കോഫീ ഹൗസ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്), ഉദയംപേരൂര്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘം, കെ ട്രാക്ക് എന്നിവയാണു ഭക്ഷണ സ്റ്റാളുകള്‍ നടത്തിയത്. പഴയകാല മിഠായികളും വൈപ്പിനിലെ പ്രശസ്തമായ മത്സ്യവിഭവങ്ങളും നാടന്‍മീന്‍കറി ഊണും ചായയും കാപ്പിയും പലഹാരങ്ങളുമൊക്കെക്കൊണ്ട് ഇവര്‍ വിരുന്നൂട്ടി.

സഹകരണ
കവിത

കവിയും സഹകാരിയുമായ ദിനേഷ് കാരന്തൂരിന്റെ നുറുങ്ങുകവിതകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ചിത്രപ്രദര്‍ശനം പോലെ കവിതകള്‍ വലിയഅക്ഷരങ്ങളില്‍ ചിത്രങ്ങള്‍ക്കു സദൃശമായി പ്രദര്‍ശിപ്പിച്ചു എന്നതാണു പ്രത്യേകത. വാക്കുകളുടെ വസന്തം എന്നു പേരിട്ട ഈ നുറുങ്ങുകളില്‍ ഒന്നു സഹകരണത്തെപ്പറ്റിത്തന്നെയാണ്. അതിങ്ങനെ: ”ദിശയറിയാതെയലയുന്ന കപ്പിത്താന്‍ വെളിച്ചത്തിന്റെ നൂല്‍ കാണുന്നതുപോലെയാണു ജീവിതക്കടലിലയുന്ന മാലോകര്‍ക്കു സഹകരണമെന്ന വാക്കും സ്ഥാപനവും”. കോഴിക്കോട് കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ ‘എക്‌സ്‌പോ ഗാനം’ മേളയില്‍ പ്രകാശിപ്പിച്ചു.

ഇപ്റ്റ ആലപ്പുഴയുടെ നാട്ടരങ്ങ്, ആത്മ ടെലിവിഷന്റെ താരസംഗമം മെഗാഷോ, ഗൗരീലക്ഷ്മിയുടെ മ്യൂസിക് ഷോ, ഊരാളി ബാന്റിന്റെ മ്യൂസിക്, പുഷ്പവതിയുടെ വെറൈറ്റി മ്യൂസിക് മിക്‌സ്, കൃഷ്ണപ്രഭയുടെ നൃത്തം, വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകം, സ്റ്റീഫന്‍ ദേവസ്സിയുടെ സോളിഡ് ബാന്‍ഡ് പ്ലസ്, ശിങ്കാരിമേളം എന്നിവ വിവിധ ദിവസങ്ങളില്‍ അരങ്ങേറി.

Leave a Reply

Your email address will not be published.

Latest News