ചായ വില്‍പ്പനക്കാരി വൈറ്റ് ഹൗസില്‍

moonamvazhi
-അഞ്ജു വി.ആര്‍.

(2020 ഡിസംബര്‍ ലക്കം)

‘ ധീര വനിത ‘ എന്ന യു.എസ്. ബഹുമതി നേടിയിട്ടുള്ള അവദേയ മഹ്മൂദ് എന്ന സുഡാന്‍കാരിയുടെ സേവന പ്രവര്‍ത്തനം സഹകരണ മേഖലയിലാണ്. തെരുവില്‍ ചായ വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിനു വനിതകളെ അവദേയ സഹകരണത്തിന്റെ വഴിയിലേക്ക് കൊണ്ടുവന്നു.

ഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ നിന്നുള്ള ഒരു ചായ വില്‍പ്പനക്കാരിയുടെ കഥയാണിത്. വെറും ചായവില്‍പ്പനക്കാരിയല്ല ഇവര്‍. ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന സഹകാരി കൂടിയാണ് അവദേയ മഹ്മൂദ് എന്ന ഈ അമ്പത്തിയേഴുകാരി. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് 2016 മാര്‍ച്ച് 28 ന് അവദേയ വൈറ്റ്ഹൗസിന്റെ പടികള്‍ കയറിച്ചെന്നു. ‘ ലോകത്തെ ധീരവനിത ‘ എന്ന അമേരിക്കന്‍ ബഹുമതി ഏറ്റുവാങ്ങാന്‍. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ അവദേയ സുഡാനിലെ പൊരുതുന്ന വനിതകളുടെ അഭിമാനമായി വാര്‍ത്തകളില്‍ നിറഞ്ഞു.

അവദേയ മഹ്മൂദ് മറ്റു സഹകാരികള്‍ക്കൊപ്പം

സ്വന്തം നിലനില്‍പ്പ് അപകടത്തിലാകുമ്പോള്‍ ഏതറ്റം വരെയും പ്രതിരോധിക്കാന്‍ തയാറാവുന്ന മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്. ഇത്തരത്തില്‍ ചെറുത്തുനില്‍പ്പിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വനിതയാണ് അവദേയ മഹ്മൂദ്. സഹകരണ പ്രസ്ഥാനത്തിലൂടെയാണ് അവദേയ തന്റെ കൂട്ടുകാരികള്‍ക്ക് പോരാട്ടത്തിന്റെ വഴി കാണിച്ചുകൊടുത്തത്. ‘ സമാധാനത്തിനും നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ അസാമാന്യ ധീരതയും നേതൃശേഷിയും പ്രകടിപ്പിച്ച വനിത ‘ എന്നാണ് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് ജോണ്‍ കെറി അവദേയയെ വിശേഷിപ്പിച്ചത്.

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമാണ് അവദേയയുടെ പോരാട്ടഭൂമി. തന്നെപ്പോലെ പാവപ്പെട്ട ആയിരക്കണക്കിനു സ്ത്രീകളുടെ അഭിമാനമാണ് അവര്‍ കാത്തു സംരക്ഷിക്കുന്നത്. സുഡാനിലെ സംഘര്‍ഷ മേഖലകളായ ഡാര്‍ഫര്‍, തെക്കന്‍ കൊര്‍ദോഫാന്‍ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനു സ്ത്രീകളാണ് കുടുംബത്തോടൊപ്പം ഖാര്‍ത്തൂമിലേക്ക് പലായനം ചെയ്തത്. റോഡരികില്‍ കെട്ടിയുണ്ടാക്കുന്ന ചായക്കടകളില്‍ ചായയും ലഘു ഭക്ഷണവും ഉണ്ടാക്കിവിറ്റാണ് അവര്‍ ജീവിതം തള്ളിനീക്കുന്നത്. അഭയാര്‍ഥികളായ ഈ സ്ത്രീകളെ സഹായിക്കുന്നതിലല്ല ദ്രോഹിക്കുന്നതിലാണ് പോലീസ് ആനന്ദം കണ്ടെത്തുന്നത്. പോലീസുകാര്‍ക്ക് സ്ത്രീകളുടെ വര്‍ക്ക് പെര്‍മിറ്റ് കാണണം. സാംക്രമിക രോഗമൊന്നുമില്ലെന്നു സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് കാണണം. രേഖകളൊന്നും കാണിക്കാനില്ലാത്തവരുടെ ടീസ്റ്റാളുകള്‍ പോലീസ് കണ്ടുകെട്ടും. കനത്ത പിഴയും ഈടാക്കും. തകരം കൊണ്ടു മേഞ്ഞ കൊച്ചു ചായക്കടയില്‍ , കത്തുന്ന വെയിലില്‍ ഇരുപത് വര്‍ഷമാണ് അവദേയ ജീവിതം ഹോമിച്ചത്. അനുഭവങ്ങള്‍ പകര്‍ന്ന ചൂടില്‍ നിന്നാണ് അവര്‍ സഹകരണത്തിന്റെ പുതുവഴിയിലേക്കു കടന്നത്.

യു.എസ്. അവാര്‍ഡ് സമ്മാനിച്ച സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിക്കൊപ്പം അവദേയ

ചായക്കടക്കാരുടെ സഹകരണ സംഘം

‘വനിതാ ഫുഡ് ആന്റ് ടീ സെല്ലേഴ്സ് കോ-ഓപ്പറേറ്റീവ്’, ഖാര്‍ത്തൂം സംസ്ഥാനമാകെ പ്രവര്‍ത്തന പരിധിയുള്ള ‘വനിതാ മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ്’ എന്നിവയുടെ സ്ഥാപകയും ചെയര്‍പേഴ്‌സണുമാണ് അവദേയ. 1963 ല്‍ തെക്കന്‍ കൊര്‍ദോഫാന്‍ മേഖലയിലാണ് അവദേയ മഹ്മൂദ് ജനിച്ചത്. സംഘര്‍ഷഭൂമിയായ കൊര്‍ദോഫാനില്‍ നിന്ന് കുടുംബം ഖാര്‍ത്തൂമിലേക്ക് പലായനം ചെയ്യുമ്പോള്‍ അവള്‍ കൊച്ചുകുട്ടിയായിരുന്നു. നാട്ടുനടപ്പനുസരിച്ച് ചെറിയപ്രായത്തില്‍ത്തന്നെ വിവാഹം കഴിച്ചു. സാമ്പത്തികനില വഷളായതിനെത്തുടര്‍ന്ന് അവദേയ ചായ വില്‍പ്പനക്കാരിയായി തെരുവിലിറങ്ങി. അവദേയയെപ്പോലെ ആയിരക്കണക്കിനു സ്ത്രീകളും ഈ തൊഴില്‍ ചെയ്യാനിറങ്ങി. 1990 ല്‍ അവര്‍ ഖാര്‍ത്തൂമിലെ ഹജ്ജ് യൂസിഫ് പ്രദേശത്ത് ആദ്യത്തെ വനിതാ ഭക്ഷണ-ചായ വില്‍പ്പന സഹകരണ സ്ഥാപനം തുടങ്ങി. നുമ്പ്രയിലെ മലമ്പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പാവപ്പെട്ട സ്ത്രീകള്‍ക്കു വേണ്ടിയായിരുന്നു ഈ സംഘം. അംഗങ്ങളില്‍ നിന്ന് ചെറിയൊരു സംഖ്യ സഹകാരികള്‍ പിരിച്ചെടുക്കും. ഈ പണമുപയോഗിച്ചാണ് സംഘം പോലീസിന്റെ ദുര്‍ന്നടപടികള്‍ക്കെതിരെ നിയമ പോരാട്ടം നടത്തുന്നത്. ‘ഏറ്റവും കുറഞ്ഞ നിക്ഷേപം വേണ്ടിവരുന്ന ഏറ്റവും എളുപ്പമുള്ള ജോലി ‘ എന്നാണ്് അവദേയ തങ്ങളുടെ ചായവില്‍പ്പന സംരംഭത്തെ വിശേഷിപ്പിക്കുന്നത്.

സുഡാനിലെ യാഥാസ്ഥിതിക സമൂഹത്തില്‍ സ്ത്രീകള്‍ പരസ്യമായി അപമാനിക്കപ്പെടുകയും പോലീസ് പീഡനങ്ങള്‍ തുടരുകയും ചെയ്തപ്പോഴാണ് അവദേയ സഹകരണ മേഖലയിലേക്ക് തിരിഞ്ഞത്. നിലവിലുള്ള തൊഴിലാളി യൂണിയനുകളൊന്നും ചായക്കടക്കാരികളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയാറായില്ല. കാരണം, അവര്‍ സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാള്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചാണ് കൂടുതലും ശ്രദ്ധിച്ചിരുന്നത്. അതിനാല്‍ സ്ത്രീകള്‍ക്ക് നിയമസഹായങ്ങള്‍ കിട്ടില്ലെന്ന് അവദേയയ്ക്ക് അറിയാമായിരുന്നു. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ പത്രങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനും അവദേയ പ്രത്യേകം ശ്രദ്ധിച്ചു.

കടം കയറി ജയിലിലായി

2007 ല്‍ പക്ഷേ, കാര്യങ്ങള്‍ തകിടം മറിഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനം നഷ്ടത്തിലായി. അവദേയയും കൂട്ടുകാരും കടക്കെണിയിലാവുകയും ഇതിന്റെ പേരില്‍ ജയിലിലാവുകയും ചെയ്തു. സുഡാനിലെ കുപ്രസിദ്ധമായ ആര്‍ട്ടിക്കിള്‍ 243 പ്രകാരം കുടിശ്ശികയുള്ള കടം തിരിച്ചടയ്ക്കുന്നതുവരെ കടക്കാരെ തടവിലിടാം. ഇതേത്തുടര്‍ന്ന് അവദേയ നാല് വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ജയില്‍ അധികാരികള്‍ അവദേയയുടെ ആക്ടിവിസത്തെ തടഞ്ഞില്ല. തടവുകാരെ സഹായിക്കാന്‍ ജയിലിനുള്ളില്‍ അവര്‍ ഒരു താല്‍ക്കാലിക ചായക്കട തുടങ്ങി. ജയിലില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ എല്ലാം മതിയാക്കി കുടുംബത്തില്‍ ഒതുങ്ങിക്കഴിയാനല്ല അവദേയ മഹ്മൂദ് ശ്രമിച്ചത്. വര്‍ധിത വീര്യത്തോടെ അവര്‍ സഹകരണ മേഖലയിലേക്കു തന്നെ തിരിച്ചെത്തി.

2013 ല്‍ ഖാര്‍ത്തൂം സംസ്ഥാനത്തെ ‘മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഫോര്‍ വിമന്‍’ എന്ന സംഘടനയുടെ പ്രസിഡന്റായി അവദേയ തിരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തില്‍ 13 അസോസിയേഷനുകള്‍ മാത്രമാണ് ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 20 അസോസിയേഷനുകളും 27,000 അംഗങ്ങളുമുള്ള വലിയ സംഘടനയായി യൂണിയന്‍ മാറിക്കഴിഞ്ഞു. ചായ-ലഘു ഭക്ഷണ വില്‍പ്പനക്കാര്‍, വീട്ടുജോലിക്കാര്‍, ചില്ലറക്കച്ചവടക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും ഈ സംഘത്തില്‍ അംഗങ്ങളാണ്. കാര്‍ഷിക രംഗത്തേക്കും മറ്റും കടന്ന സംഘം ഒട്ടേറെ റസ്റ്റോറന്റുകളും നടത്തിവരുന്നു. തങ്ങളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ സംഘാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഈ കുട്ടികളും ഇപ്പോള്‍ യൂണിയനെ പല രീതിയിലും സഹായിക്കുന്നു.

സാമ്പത്തിക വിദഗ്ധനായ ഡോ. ഹസ്സന്‍ അബ്ദെലാറ്റി 2016 ല്‍ നടത്തിയ പഠനത്തില്‍ കണ്ടത് ഖാര്‍ത്തൂമിലെ ചായ വില്‍പ്പനക്കാരില്‍ 88 ശതമാനവും സ്ത്രീകളാണ് എന്നാണ്. പണപ്പെരുപ്പം, യുദ്ധം, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍, വിദ്യാഭ്യാസമില്ലായ്മ എന്നിവ കാരണം ചായ വില്‍പ്പനക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. ഹസ്സന്‍ അബ്ദെലാറ്റിയുടെ പഠനം വ്യക്തമാക്കുന്നു.

2016 ലാണ് അമേരിക്ക ‘ഇന്റര്‍നാഷണല്‍ വിമന്‍ ഓഫ് കറേജ്’ അവാര്‍ഡ് പ്രഖ്യാപിച്ചത്. നേതൃത്വം, ധൈര്യം, മറ്റുള്ളവര്‍ക്കായി ത്യാഗം ചെയ്യാനുള്ള സന്നദ്ധത, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. 60 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് സ്ത്രീകളെ പിന്‍തള്ളിയാണ് അവദേയയും മറ്റു പതിമൂന്നു പേരും അവാര്‍ഡിന് അര്‍ഹത നേടിയത്.

ഖാര്‍ത്തൂമിലെ ചായവില്‍പ്പനക്കാരി

കോവിഡ് -19 ന്റെ സാഹചര്യത്തില്‍ ചായയും കാപ്പിയും ഗ്ലാസുകള്‍ക്ക് പകരം പേപ്പര്‍ കപ്പുകളിലാണ് നല്‍കുന്നതെന്ന് അവദേയ മഹ്മൂദ് പറയുന്നു. ഓരോ മാസവും ചായക്കാരികള്‍ക്ക് അവരുടെ എ.ടി.എം. കാര്‍ഡിലൂടെ ഒരു തുക എടുക്കാം. ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാന്‍ മൂവായിരത്തോളം കാര്‍ഡുകളാണ് അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. ചികിത്സാ ചെലവുകള്‍ക്കും സൊസൈറ്റി സഹായിക്കാറുണ്ട്. കോവിഡ് -19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് കൂടുതല്‍ ശക്തമായി സഹകരണ സംഘത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് അവദേയയും സംഘാംഗങ്ങളും.

സുഡാനിലെ സ്ത്രീ പ്രസ്ഥാനങ്ങള്‍

പാശ്ചാത്യ രാജ്യങ്ങളും മുതലാളിത്ത സംസ്‌കാരവും സുഡാനെക്കുറിച്ച് പലതരത്തിലുള്ള വാര്‍പ്പ് മാതൃകകളാണ് സൃഷ്ടിച്ചിട്ടുള്ളത്. സുഡാന്‍ ജനതയെയും അവരുടെ സംസ്‌കാരത്തെയും അപരിഷ്‌കൃതം എന്നാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍, ഇത്തരം വിലയിരുത്തലുകളെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് സുഡാന്‍ ജനതയുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ , സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് രാജ്യത്തെ വനിതാ സഹകരണ സംഘങ്ങള്‍ കാര്യമായ സംഭാവനയാണ് നല്‍കുന്നത്.

4.3 കോടിയാണ് സുഡാനിലെ ജനസംഖ്യ. 2019 ലെ കണക്കനുസരിച്ച് സുഡാനിലെ സ്ത്രീകളുടെ എണ്ണം 2.14 കോടിയാണ്. ലിംഗസമത്വം സംബന്ധിച്ച് നിരവധി വെല്ലുവിളികള്‍ നേരിടുന്ന വികസ്വര രാജ്യമാണ് സുഡാന്‍. മനുഷ്യശേഷി വികസന സൂചിക ( ഹ്യൂമണ്‍ ഡവലപ്‌മെന്റ് ഇന്‍ഡെക്‌സ് ) പ്രകാരം 186 രാജ്യങ്ങളില്‍ 171 ാം സ്ഥാനത്താണ് സുഡാനുള്ളത്. സ്ത്രീകള്‍ക്കെതിരായ എല്ലാ തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷനില്‍ ഒപ്പിടാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സുഡാന്‍.

ബ്രിട്ടന്റെ കീഴിലായിരുന്ന സുഡാനില്‍ 1952 ലാണ് സുഡാനീസ് വിമന്‍സ് യൂണിയന്‍ രൂപം കൊണ്ടത്. ഫാത്തിമ താലിബ് (സുഡാനീസ് അധ്യാപികയും വനിതാവകാശ പ്രവര്‍ത്തകയും) , ഖാലിദ സാഹിര്‍ ( സുഡാനിലെ ആദ്യത്തെ വനിതാ ഡോക്ടര്‍മാരില്‍ ഒരാളും വനിതാവകാശ പ്രവര്‍ത്തകയും ), ഫാത്തിമ അഹമ്മദ് ഇബ്രാഹിം ( സുഡാന്‍ എഴുത്തുകാരിയും വനിതാവകാശ പ്രവര്‍ത്തകയും സോഷ്യലിസ്റ്റ് നേതാവും ) എന്നിവര്‍ ചേര്‍ന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി രൂപവല്‍കരിച്ചു. ഫാത്തിമ താലിബ് ആയിരുന്നു യൂണിയന്റെ ആദ്യ പ്രസിഡന്റ്.

2014 മാര്‍ച്ച് 18 നാണ് സുഡാനില്‍ വനിതാ സഹകരണ യൂണിയന്‍ രൂപവല്‍കരിച്ചത്. 13 സഹകരണ സംഘങ്ങളാണ് തുടക്കത്തില്‍ ഈ യൂണിയനില്‍ ഉള്‍പ്പെട്ടിരുന്നത്. ഖാര്‍ത്തൂമിന്റെ വിവിധ ഭാഗങ്ങളിലുള്ള ചായ, ഭക്ഷ്യ വില്‍പ്പനക്കാരും വീട്ടുജോലിക്കാരും ചെറുകിട വ്യാപാരികളും മാര്‍ക്കറ്റുകളിലും പരിസരങ്ങളിലും സാധനങ്ങള്‍ വില്‍ക്കുന്ന സ്ത്രീകളും ഉള്‍പ്പെടുന്നതായിരുന്നു വനിതാ സഹകരണ യൂണിയന്‍.

‘സിഹ’യുടെ പ്രവര്‍ത്തനം

‘സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് ഫോര്‍ വുമണ്‍ ഇന്‍ ദി ഹോണ്‍ ഓഫ് ആഫ്രിക്ക’ ( SIHA ) ആഫ്രിക്കന്‍ സ്ത്രീകളുടെ അവകാശ സംഘടനയാണ്. 1990 കളുടെ മധ്യത്തില്‍ സൊമാലിലാന്‍ഡ്, എത്യോപ്യ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ പ്രവര്‍ത്തകരാണ് സംഘടന രൂപവത്കരിച്ചത്. ഉഗാണ്ട, എത്യോപ്യ, ജിബൂട്ടി, എറിത്രിയ, സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവിടങ്ങളില്‍ ‘സിഹ’ പ്രവര്‍ത്തിക്കുന്നു. വിമന്‍സ് ഫുഡ് ആന്‍ഡ് ടീ സെല്ലേഴ്സ് കോ-ഓപ്പറേറ്റീവ് , വനിതാ മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് എന്നീ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് സിഹ നേതൃത്വം നല്‍കുന്നു.

സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കുറയ്ക്കുക, ഡാര്‍ഫര്‍ മേഖലയിലെ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക, ആരോഗ്യ, സേവന രംഗങ്ങളിലെ സ്ത്രീസാന്നിധ്യം മെച്ചപ്പെടുത്തുക, സാമ്പത്തിക – സാമൂഹിക- സാംസ്‌കാരിക അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുക, വനിതാ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിഹ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഇപ്പോള്‍ 136 അംഗ സംഘടനകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!