അന്ത്യയാത്രയിലെ സഹകരണ സാന്ത്വനം

moonamvazhi

– വി.എന്‍. പ്രസന്നന്‍

മരണാനന്തര കര്‍മങ്ങള്‍ നടത്തിക്കൊടുക്കുന്ന സഹകരണ സംഘങ്ങളുണ്ട് പല രാജ്യങ്ങളിലും. ഉറ്റവര്‍ നഷ്ടപ്പെടുന്ന വേളയില്‍ ഉചിതമായി മരണാനന്തരച്ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പലര്‍ക്കും കഴിയാതെ വരും. അത്തരം കുടുംബങ്ങളെ സഹായിക്കുക എന്നതാണ് ചരമോപചാര സഹകരണ സംഘങ്ങളുടെ ലക്ഷ്യം. മരിച്ചവര്‍ക്ക് സമുചിതമായ അന്ത്യയാത്ര ഒരുക്കുന്നു ഇത്തരം സംഘങ്ങള്‍.

ശവസംസ്‌കാരത്തിനും സഹകരണ സംഘമോ ? വിചിത്രം എന്നു തോന്നാമെങ്കിലും ഇത് യാഥാര്‍ഥ്യമാണ് ; പ്രത്യേകിച്ച് വിദേശങ്ങളില്‍. കേരളത്തില്‍ പലേടത്തും ചില ബോര്‍ഡുകള്‍ കാണാം : ചരമോപചാര സംഘം, മരണാനന്തര സഹായ സംഘം, മരണ ധനസഹായ സംഘം, മരണഫണ്ട് എന്നൊക്കെയുള്ള ബോര്‍ഡുകള്‍. സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തവയും അല്ലാത്തവയും ഇതിലുണ്ട്. കേരളത്തിലെ പണ്ടത്തെ ദാരിദ്ര്യത്തിന്റെ അടയാളങ്ങള്‍ കൂടിയാണ് ഇവ. അന്നൊക്കെ വീട്ടില്‍ ഒരാള്‍ മരിച്ചാല്‍ സംസ്‌കാരത്തിനുള്ള വക പോലും പല വീട്ടിലും ഇല്ലായിരുന്നു. അന്ന് അതിനുവേണ്ട തുകയെങ്കിലും സമാഹരിക്കാന്‍ ആരംഭിച്ച കൂട്ടായ്മകളാണു മരണ ഫണ്ടുകളും ചരമോപചാര സംഘങ്ങളും മരണധനസഹായ സംഘങ്ങളുമൊക്കെ. അംഗങ്ങള്‍ ചെറിയ വിഹിതം നല്‍കുകയും ആരുടെയെങ്കിലുമൊക്കെ വീട്ടില്‍ മരണമുണ്ടാകുമ്പോള്‍ എല്ലാവരും കൂടി മരണാനന്തരച്ചടങ്ങുകള്‍ക്കു വേണ്ടതൊക്കെ ഒരുക്കുകയും ചെലവു വഹിക്കുകയും ചെയ്യും. പണ്ട് മരണാനന്തരച്ചടങ്ങുകളുടെ നടത്തിപ്പിലും ഇത്തരം സംഘങ്ങളുടെ ഭാരവാഹികളും അംഗങ്ങളും സജീവമായിരുന്നെങ്കിലും ഇന്ന് ചടങ്ങു നടത്താനുള്ള ധനസഹായം നല്‍കുന്നതില്‍ മാത്രമായി മിക്കവയും ഒതുങ്ങി. ഇൗ ആവശ്യത്തിനായി രൂപംകൊണ്ട സഹകരണ സംഘങ്ങള്‍ മിക്കതും മറ്റിനം സേവനങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വൈവിധ്യവത്കരിക്കുകയും കൂട്ടത്തില്‍ മരണാനന്തര ധനസഹായം നല്‍കുന്ന പതിവു തുടരുകയുമാണു ചെയ്യുന്നത്. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നതു മിക്കവാറും അതതു മതസമുദായ സംഘടനകളുടെ പ്രാദേശിക യൂണിറ്റുകളായിരിക്കും. മരണാനന്തരച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സഹകരണ കൂട്ടായ്മകളും ( കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലെ ചില മരണാനന്തര സഹായ സംഘങ്ങളെക്കുറിച്ച് ‘ മൂന്നാംവഴി ‘ യുടെ 2019 ജൂലായ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘ മരണമെത്തുന്ന നേരത്ത് ‘ എന്ന ലേഖനം ഓര്‍ക്കുക ) ഉണ്ട്.

ഈവന്റ് മാനേജ്‌മെന്റും

കേരളത്തില്‍ ചില സമ്പന്നര്‍ ബന്ധുക്കളുടെ മരണാനന്തരച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ചുമതല ഈവന്റ് മാനേജ്‌മെന്റ് കമ്പനികളെ ഏല്‍പ്പിക്കാറുണ്ട്. അലങ്കരിച്ച എ.സി. ആംബുലന്‍സ്, മൊബൈല്‍ മോര്‍ച്ചറി, പൂക്കള്‍, താത്കാലിക പന്തല്‍, ശവപ്പെട്ടി, ബാന്റ്-സംഗീത സംഘം, മൈക്ക്, സെക്യൂരിറ്റി ഗാര്‍ഡുമാര്‍, ഭക്ഷണം തുടങ്ങിയവയുമായി അവരെത്തി ചടങ്ങു സംഘടിപ്പിച്ച് സ്ഥലത്തില്ലാത്ത ബന്ധുക്കള്‍ക്കു വെബ്കാസ്റ്റ് ചെയ്യുന്നു. പുരോഹിതരുടെ സേവനവും അവര്‍ ലഭ്യമാക്കും. പ്രവാസികളാണ് ഇതിന് ഈവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ആശ്രയിക്കാറ്്. വലിയ ചെലവു വരും. കേരളത്തില്‍ ഇതത്ര വ്യാപകമല്ലെങ്കിലും വിദേശങ്ങളില്‍, പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളില്‍ , ഇതല്ല സ്ഥിതി. അവിടങ്ങളില്‍ മരണാനന്തരച്ചടങ്ങുകള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഏറെയുണ്ട്. അത് ബിസിനസ്സാണ്. അവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ വീട്ടുകാര്‍ക്ക് ആ ദു:ഖവേളയില്‍ അത്തരം കാര്യങ്ങള്‍ക്കായി പിരിമുറുക്കത്തോടെ ഓടിനടക്കുകയും ദു:ഖാകുലമായ മനസ്സിന്റെ ഭാരം ഇത്തരം കാര്യങ്ങളെക്കുറിച്ചുകൂടി ഓര്‍ത്ത് വര്‍ധിപ്പിക്കുകയും ചെയ്യാതെ കഴിക്കാം. ഈ രംഗത്ത് ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമല്ല സഹകരണ സ്ഥാപനങ്ങളുമുണ്ട്.

യു.കെ.യിലാണ് മരണാനന്തരച്ചടങ്ങുകള്‍ നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഏറെയുള്ളത്. വിദേശങ്ങളില്‍ ഇത് ഒരു വ്യവസായമാണ്. ചരമോപചാര വ്യവസായം ( Death Care Industry ) എന്ന് ഇതിനെ വിളിക്കാം. ഒരു ബില്യണ്‍ പൗണ്ടിന്റെ വ്യവസായമാണ് യു.കെ.യിലെ ചരമോപചാര വിപണി. ഒരു വര്‍ഷം ആറു ലക്ഷത്തിലേറെ ശവസംസ്‌കാരങ്ങളാണ് ഈ വ്യവസായം കൈകാര്യം ചെയ്യുന്നത്. നാലായിരത്തോളം ഫ്യൂണറല്‍ ഡയരക്ടര്‍മാര്‍ യു.കെ.യിലുണ്ട്. ഈ രംഗത്തെ രണ്ടു പ്രമുഖന്‍മാരാണ് സി.ഡബ്ലിയു.എസ.് ലിമിറ്റഡ് എന്നറിയപ്പെടുന്ന സഹകരണ ഗ്രൂപ്പും ഡിഗ്നിറ്റി പിക് ( Dignity Pic) എന്നറിയപ്പെടുന്ന ഡിഗ്നിറ്റി കെയറിംഗ് ഫ്യൂണറല്‍ സര്‍വീസസും. സഹകരണ ഗ്രൂപ്പിന് 675 ല്‍പ്പരം ശാഖകളുണ്ട്. പ്രതിവര്‍ഷം ഏകദേശം 90,000 സംസ്‌കാരങ്ങള്‍ ഇവര്‍ നടത്തുന്നു. വടക്കു കിഴക്കന്‍ സഹകരണ സംഘവും ( The North Eastern Coþoperative) സഹകരണഗ്രൂപ്പിന്റെ സ്ഥാപനമാണ്. സഹകരണ ഗ്രൂപ്പിനു പുറമെ മേഖലാ തലത്തിലും ഈ രംഗത്തു സഹകരണ സ്ഥാപനങ്ങളുണ്ട്. മിഡ്‌ലാന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സതേണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, യോര്‍ക്ഷയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ലിങ്കണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ലീഡ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഓക്‌സ്‌ഫോര്‍ഡ്-സ്വിന്‍ഡണ്‍ ആന്റ് ഗ്ലൗസെസ്‌റ്റെര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി , ഹാര്‍ട്ട് ഓഫ് ഇംഗ്ലണ്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ആംഗ്ലിയ റീജ്യണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി , ചെംസ്‌ഫോര്‍ഡ് സ്റ്റാര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങിയവയാണിവ.

ഒരു നൂറ്റാണ്ടിന്റെ ചരിത്രം

മരണാനന്തര കര്‍മ സഹകരണ സംഘങ്ങള്‍ അഥവാ ചരമോപചാര സഹകരണ സംഘങ്ങള്‍ ( funeral co-operatives ) എന്നത് പുതിയ ആശയമല്ല. നൂറില്‍ പ്പരം വര്‍ഷങ്ങളായി ബ്രിട്ടനില്‍ ഇതു നിലവിലുണ്ട്. മൃതദേഹം ഒരുക്കുകയും വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുക, ബന്ധുക്കളുമായി ചേര്‍ന്ന് ശവസംസ്‌കാരച്ചടങ്ങുകളും മറ്റു വിശദാംശങ്ങളും സംബന്ധിച്ച ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക, മതപരമായ അനുഷ്ഠാനങ്ങളും കര്‍മങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ ഉപദേശം നല്‍കുക, ചടങ്ങുകള്‍ക്കു വേണ്ടിവരുന്ന ചെലവു സംബന്ധിച്ച് രേഖാമൂലം കണക്ക് നല്‍കുക, സംസ്‌കാരച്ചടങ്ങുകള്‍ക്ക് എവിടെനിന്നെങ്കിലും ധനസഹായം കിട്ടാന്‍ സാധ്യതയുണ്ടെങ്കില്‍ അതു സംബന്ധിച്ച് കുടുംബാഗങ്ങളെ അറിയിക്കുക തുടങ്ങിയവയാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നത്. ശവസംസ്‌കാരച്ചടങ്ങുകള്‍ക്കാവശ്യമായ പൂക്കള്‍ ഒരുക്കുക, ഭക്ഷണം ഒരുക്കുക, മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുക, പുരോഹിതന്‍മാരുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയൊക്കെ ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യും. വിവിധ മതസംസ്‌കാര വിശ്വാസങ്ങള്‍ക്കനുസരിച്ച് ഇവ വ്യത്യസ്തമായിരിക്കും. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങളില്‍ പരിശീലനം നല്‍കുന്ന കോഴ്‌സുകളുണ്ട്. ആ കോഴ്‌സ് ജയിച്ചവരായിരിക്കും ഇവയിലെ ജീവനക്കാര്‍. ശവസംസ്‌കാരച്ചടങ്ങുകളുടെ ചെലവുകള്‍ വര്‍ധിച്ചതാണ് ഫ്യൂണറല്‍ ഹൗസുകള്‍ നടത്തുന്ന സഹകരണ സംഘങ്ങളെ ആശ്രയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. ചരമോപചാരം നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്കായി 1905 മുതല്‍ തന്നെ യു.കെ.യില്‍ ദേശീയ അതോറിട്ടിയുണ്ട്. അതാണ് ഫ്യൂണറല്‍ ഡയരക്ടര്‍മാരുടെ ദേശീയ അസോസിയേഷന്‍ ( National Association of Funeral Directors – NAFD ) . സഹകരണ സ്ഥാപനങ്ങളും എന്‍.എ.എഫ്.ഡി.യില്‍ അംഗങ്ങളാണ്.

പ്രിയപ്പെട്ടവര്‍ക്ക് സമുചിതമായ അന്ത്യയാത്ര

” ഞങ്ങളെ തിരഞ്ഞെടുക്കുക വഴി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ക്കിണങ്ങുന്ന നിരക്കില്‍ സമുചിതമായ അന്ത്യയാത്ര ഉറപ്പാക്കാം. എക്കാലവും ഞങ്ങള്‍ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ആദരവോടെ പരിചരിക്കുകയും ആത്മാര്‍ഥതയോടെ പെരുമാറുകയും ചെയ്യും. ഏതു പ്രത്യേകാഗ്രഹങ്ങളും അഭ്യര്‍ഥനകളും സാക്ഷ്ാത്കരിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും ”- യു.കെ.യിലെ ഒരു ചരമോപചാര സഹകരണ സംഘത്തിന്റെ ബ്രോഷറിലെ പരസ്യവാചകങ്ങളാണിത്. ” പ്രിയപ്പെട്ടവരുടെ ജീവിതങ്ങളെ തലമുറകളോളം പ്രഘോഷിക്കാന്‍ കുടുംബങ്ങളെ സഹായിക്കുന്നു ” എന്നാണ് ബ്രോഷറിന്റെ ഉപശീര്‍ഷകം.

ലൈസന്‍സ് ലഭിച്ച ചരമോപചാര ഡയരക്ടര്‍ ( funeral director ) ആണു സേവനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ( ഇത്തരം സ്ഥാപനങ്ങളെയും ഫ്യൂണറല്‍ ഡയരക്ടര്‍ എന്നു വിശേഷിപ്പിക്കാറുണ്ട് ). അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇതിനായി ഉണ്ടാകും. ജീവിതത്തില്‍ നിന്നു കടന്നുപോയ പ്രിയപ്പെട്ട വ്യക്തിയുടെ യാത്ര അന്തസ്സോടും കുടുംബാംഗങ്ങള്‍ നിശ്ചയിക്കുന്ന വിധത്തിലും ആയിരിക്കാന്‍ അനുതാപ പൂര്‍ണവും പ്രൊഫഷണലുമായ സേവനം നല്‍കാന്‍ തങ്ങള്‍ ബാധ്യതപ്പെട്ടിരിക്കുന്നു എന്ന് ഇത്തരം സംഘങ്ങള്‍ വിശ്വസിക്കുന്നു.

സഹകരണ മേഖലയിലായാലും സ്വകാര്യ ഉടമസ്ഥതയിലായാലും ചരമോപചാര ഭവനം ( funeral home ) എന്ന വാക്കുകൊണ്ടാണ് ഇത്തരം സ്ഥാപനങ്ങളെ അവിടെ വിശേഷിപ്പിക്കുന്നത്. സ്വകാര്യ സംരംഭമാണെങ്കില്‍ ഫ്യൂണറല്‍ ഡയരക്ടര്‍ തന്നെയായിരിക്കും മിക്കപ്പോഴും സ്ഥാപന ഉടമ. ചെറിയ സ്ഥാപനങ്ങളാണെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും മൃതദേഹം ഒരുക്കല്‍ പോലുള്ള കാര്യങ്ങളും ചെയ്യുക. വലിയ സ്ഥാപനങ്ങളില്‍ മോര്‍ട്ടീഷ്യന്‍ ( mortician ) തുടങ്ങിയ തസ്തികകളുണ്ടാകും. ശവസംസ്‌കാരച്ചടങ്ങിനുവേണ്ടിയുള്ള പെട്ടി അടക്കമുള്ള സാധനങ്ങള്‍ ഇത്തരം മരണാനന്തരകര്‍മഭവനങ്ങളാണു നല്‍കുക. ഇവ അവിടങ്ങളില്‍നിന്നു തന്നെ വാങ്ങണം എന്നു നിര്‍ബന്ധമില്ല.

ചടങ്ങുകള്‍ പൊലിപ്പിക്കുകയുമാവാം

അതേസമയം, ചടങ്ങുകള്‍ക്കു പൊലിമയും ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്ക് അതും ഒരുക്കിനല്‍കും. ഇക്കാര്യത്തില്‍ ആളുകള്‍ വ്യത്യസ്ത തരക്കാരായിരിക്കും. ചരമോപചാര ഡയരക്ടര്‍ കാല്‍നടയായി മുന്നില്‍ നിന്നു നയിച്ചുകൊണ്ട് പരമ്പരാഗത രീതിയില്‍ കുതിരകള്‍ വലിക്കുന്ന ശവവാഹനത്തില്‍ അന്ത്യയാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. അത്ര ഔപചാരികത വേണ്ട എന്നു കരുതുന്നവരുമുണ്ടാകും. തികച്ചും സ്വകാര്യവും ലളിതവുമായിരിക്കണം ചടങ്ങുകള്‍ എന്ന് ആഗ്രഹിക്കുന്നവരും കാണും. അത്തരക്കാര്‍ക്കായി തയാറാക്കുന്ന ചരമ അറിയിപ്പുകളില്‍ ഇക്കാര്യം വ്യക്തമാക്കി ആദരാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ മുന്‍കൂട്ടി കുടുംബാഗങ്ങളോട് അനുമതി വാങ്ങണം എന്നു നിര്‍ദേശിക്കാറുണ്ട്. മരണാനന്തരച്ചടങ്ങുകളിലെ വര്‍ണാഭയെയും ആര്‍ഭാടത്തെയും പൊങ്ങച്ചമായി കാണുന്നതു ശരിയായിരിക്കില്ല. മനുഷ്യമനസ്സിന്റെ വൈചിത്ര്യങ്ങള്‍ ഇക്കാര്യത്തിലും പ്രകടമാണ്. അന്തരിച്ച പ്രിയപ്പെട്ടവരോട് മരിച്ച ശേഷവും സ്‌നേഹം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ തിരഞ്ഞെടുക്കുന്ന രീതികള്‍ വൈവിധ്യമാര്‍ന്നവയാണ്.

ചരമോപചാര ബിസിനസ്സില്‍ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ടാംവര്‍ത്ത് സഹകരണ സംഘത്തിന്റെ ഭാഗമായ ഉട്ടോക്‌സെറ്റെര്‍ സഹകരണ ചരമോപചാര സര്‍വീസിന്റെ ( Uttoxeter Co-operative Funeral Service ) പരസ്യം ഇതു വ്യക്തമാക്കുന്നു: ” ഞങ്ങളുടെ വിഷയാധിഷ്ഠിത സംസ്‌കാരച്ചടങ്ങുകള്‍ ( themed fuerals ) നിങ്ങളുടെ ജീവിതത്തില്‍ പ്രത്യേക സ്ഥാനമുള്ള ഒരാളുടെ വ്യക്തിത്വവും താല്‍പ്പര്യങ്ങളും ആഘോഷിക്കാന്‍ അവസരമൊരുക്കുന്നു. ഏതെങ്കിലും വിധത്തില്‍, ഒരുപക്ഷേ, അഞ്ജലീ പുഷ്പങ്ങളായോ ശവപ്പെട്ടിയുടെ വിശേഷപ്പെട്ട രൂപത്താലോ ഒക്കെ പ്രത്യേക തരത്തില്‍ അനുസ്മരിക്കപ്പെടേണ്ട പ്രിയപ്പെട്ട നിറമോ തൊഴിലോ വിനോദമോ അവര്‍ക്കുണ്ടായിരിക്കാം. ഞങ്ങള്‍ക്കിത് ഏര്‍പ്പാടു ചെയ്യാന്‍ കഴിയും. ഒപ്പം, നിരവധി മറ്റു ഫീച്ചറുകളും. ഉദാഹരണമായി, മോട്ടോര്‍സൈക്കിളാല്‍ നയിക്കപ്പെടുന്നതും കുതിരകള്‍ വലിക്കുന്നതുമൊക്കെയായ ശവവാഹനങ്ങളും ശവകുടീരത്തിനരികില്‍ ഏകാന്ത സംഗീതം ആലപിക്കുന്നതുമൊക്കെ.”

ഇത്തരം വിവിധങ്ങളായ അഭിരുചികള്‍ പരിഗണിച്ച് ശവസംസ്‌കാരത്തിനായി സാധാരണ ഗതിയിലുള്ള പതിവുകാര്യങ്ങള്‍ അടങ്ങിയ പ്ലാനും കുടുംബത്തിന്റെ നിലയും വിലയുമനുസരിച്ചു വ്യത്യസ്ത പ്ലാനുകളും പല സ്ഥാപനങ്ങളിലും ലഭ്യമായിരിക്കും. ഉദാഹരണമായി ‘ കോ-ഓപ്പ് ഫ്യൂണറല്‍ കെയറി ‘ല്‍ ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെയുള്ള പ്ലാനുകളുണ്ട്. ഇത്തരം കാര്യങ്ങളും മറ്റു സേവനങ്ങളും മിക്ക ഫ്യൂണറല്‍ ഹോമുകള്‍ക്കും സമാനമാണ്. ഡയരക്ടറുടെ സേവനങ്ങള്‍, ഫീസ്, തേര്‍ഡ് പാര്‍ട്ടി നിരക്കുകള്‍ എന്നിവ ഓരോന്നിലും വ്യത്യസ്തമായിരിക്കും. അധികസേവനങ്ങള്‍ക്ക് അധികനിരക്കുകളും ഉണ്ടാകും. ഉദാഹരണമായി, ശവസംസ്‌കാര സ്ഥലത്തല്ലാതെ നടത്തുന്ന അനുഷ്ഠാനങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും അധികനിരക്ക് നല്‍കേണ്ടിവരും. അടക്കം ചെയ്യല്‍, ചിതാഭസ്മം കൈകാര്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും വേറെ തുകയുണ്ട്. ശ്മശാനത്തില്‍ കല്ലറ വാങ്ങല്‍, സ്മാരകം സ്ഥാപിക്കല്‍, സ്മാരകശില വയ്ക്കല്‍ എന്നിവയ്‌ക്കൊക്കെ പ്ലാനുകളില്‍ വ്യത്യസ്ത നിരക്കായിരിക്കും. ചില പ്ലാനുകളില്‍ ഇവ ഉണ്ടാകണം എന്നുമില്ല. കൂടുതല്‍ പൂക്കള്‍, ചരമശുശ്രൂഷാ സംഗീതം, മാധ്യമങ്ങളില്‍ അറിയിപ്പും പരസ്യവും നല്‍കല്‍ എന്നിങ്ങനെ വിവിധ പ്ലാനുകളില്‍ വ്യത്യസ്ത സേവനങ്ങള്‍ കൂടുതലുണ്ടാകും. അതിനു നിരക്കും കൂടും. ഇതനുസരിച്ചുള്ള പ്ലാന്‍ നേരത്തേ വാങ്ങുകയോ പിന്നീട് അറിയിക്കുകയോ ചെയ്യാം. വിദേശത്തുവച്ചാണ് മരിക്കുന്നതെങ്കില്‍ മൃതദേഹം നാട്ടിലെത്തിക്കാനും ഇത്തരം സംഘങ്ങള്‍ സഹായിക്കും. അതിനു വേറെ നിരക്കുണ്ട്.

നിര്‍ദേശങ്ങള്‍ സ്വന്തമായി നല്‍കാം

ഒരാള്‍ക്ക് തന്റെ സംസ്‌കാരം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരത്തേതന്നെ സംഘത്തെ അറിയിക്കാം. ആ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കും. ഇതിനായി മരണാനന്തരകാര്യ അപേക്ഷാ സേവനം ( funeral requests service ) ലഭ്യമാണ്. ഒരാള്‍ വാങ്ങുന്ന പ്ലാനനുസരിച്ച് അതിന്റെ വിശദവിവരങ്ങളും രേഖകളും തപാലില്‍ അയച്ചുകൊടുക്കും. പ്ലാന്‍ സ്വീകരിക്കുന്നതിന്റെ സ്ഥിരീകരണവും അതിലുണ്ടാവും. വാങ്ങുന്നയാള്‍ അവ പൂരിപ്പിച്ച് തിരിച്ചയച്ചുകൊടുക്കണം. പ്ലാനില്‍ നിര്‍ദിഷ്ട ചുറ്റളവിലുള്ള സ്ഥലത്തേക്കു മൃതദേഹം എത്തിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനുള്ള ചെലവുകളാണ് ഉണ്ടാവുക. അതിനു പുറത്തേക്കുള്ള സ്ഥലത്തേക്കു കൊണ്ടുപോകാന്‍ അധിക നിരക്ക് നല്‍കണം. തവണകളായും പണമടയ്ക്കാം. ദീര്‍ഘകാലത്തവണകളാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ നിരക്കു കൂടുതലായിരിക്കും. തവണകള്‍ അടയ്ക്കുംമുമ്പ് ആള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ പ്രതിനിധി തുക അടയ്ക്കണം. പരേതനുവേണ്ടി മരണാനന്തരച്ചടങ്ങുകള്‍ ക്രമീകരിക്കുന്നയാള്‍ക്ക് വേണമെങ്കില്‍ പണമടച്ച സ്ഥാപനത്തിന്റെ സേവനം വേണ്ടെന്നുവയ്ക്കാം. അങ്ങനെ പ്ലാന്‍ റദ്ദാക്കിയാല്‍ തുക തിരിച്ചുകിട്ടാന്‍ അര്‍ഹതയുണ്ട്. നിശ്ചിതതുക കിഴിക്കുമെന്നു മാത്രം.

പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തിയില്‍നിന്നും ലഭിക്കുന്ന പണം റോയല്‍ ലണ്ടന്‍ പരസ്പര ഇന്‍ഷുറന്‍സ് സംഘത്തില്‍ ( Royal London Mutual Insurance Society Limited ) ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയായി നിക്ഷേപിക്കുന്ന രീതിയാണ് ‘ കോ-ഓപ്പ് ഫ്യൂണറല്‍ കെയര്‍ ‘ സ്വീകരിച്ചിട്ടുള്ളത്. അവിടെനിന്ന് സംഘത്തിന് പ്ലാന്‍ വില്‍പനയ്ക്കുള്ള പ്രാഥമികച്ചെലവുകള്‍ക്കും സംസ്‌കാര പ്ലാന്‍ ക്രമീകരിക്കുന്നതിനുമായി വേണ്ടിവരുന്ന പ്രാഥമികച്ചെലവുകള്‍ക്കും ഒരു തുക ലഭിക്കും. പ്ലാന്‍ എടുക്കുന്നയാള്‍ മരിക്കുമ്പോള്‍ ചടങ്ങുകള്‍ക്കുള്ള തുക വിട്ടുകൊടുക്കും. പ്ലാന്‍ റദ്ദാക്കിയാലും തുക നല്‍കും. ഒരു നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അടവുകള്‍ മുടങ്ങിയാല്‍ പ്ലാന്‍ റദ്ദാക്കപ്പെടും. പ്ലാന്‍ വാങ്ങി നിശ്ചിത ദിവസത്തിനകം കവറിങ് ലെറ്റര്‍, പ്ലാനിന്റെ സംഗ്രഹത്തിന്റെയും കെയര്‍ കാര്‍ഡുകളുടെയും രണ്ടു കോപ്പികള്‍ ( ഇതിലൊരെണ്ണം പ്ലാന്‍ എടുത്തയാളിന്റെ മരണശേഷം ചടങ്ങുകള്‍ നടത്തുന്നതിന്റെ ചുമതലക്കാരനാവാന്‍ സാധ്യതയുള്ളയാളെ ഏല്‍പ്പിക്കണം ), പ്ലാന്‍ എടുത്തയാള്‍ മരിക്കുമ്പോള്‍ ചുമതലക്കാരന്‍ എന്താണു ചെയ്യേണ്ടതെന്ന വിവരം എന്നിവയടങ്ങിയ ഫോള്‍ഡര്‍ തപാലില്‍ ലഭിക്കും.

ഫ്യൂണറല്‍ ഹൗസ് നടത്തുന്ന സഹകരണ സംഘത്തിലെ അംഗമാണു പ്ലാന്‍ വാങ്ങുന്നതെങ്കില്‍ പ്രത്യേകാനുകൂല്യങ്ങള്‍ ഉണ്ടാകും. അംഗങ്ങള്‍ക്കായുള്ള പ്രത്യേക പ്ലാനുകളും ചില സംഘങ്ങള്‍ക്കുണ്ട്. അംഗം നല്‍കുന്ന തുകയുടെ ഒരു ചെറിയ വിഹിതം ആ പ്രദേശത്തെ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുന്ന സംഘങ്ങളുമുണ്ട്. പല സ്ഥാപനങ്ങളും ഫ്യൂണറല്‍ പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് പിന്നീട് അവര്‍ മരിക്കുമ്പോള്‍ പ്ലാന്‍ എടുത്ത കാലത്തെ നിരക്കില്‍ മരണാനന്തരച്ചടങ്ങുകള്‍ നല്‍കും. പ്ലാന്‍ എടുക്കുന്നയാള്‍ മരിക്കുന്ന സമയത്ത് കുടുംബാംഗങ്ങള്‍ക്ക് ദു:ഖാകുലമായ അന്തരീക്ഷത്തില്‍ പണത്തിനും മറ്റും ഓടി നടക്കാതെ ഒരു ഫോണ്‍കോള്‍ കൊണ്ട് സംസ്‌കാര സംബന്ധമായ കാര്യങ്ങള്‍ ഉറപ്പാക്കാം.

ഉയര്‍ന്ന നിലവാരം നിലനിര്‍ത്തണം

2002 ല്‍ യു.കെ.യില്‍ ഒരു മരണാനന്തരച്ചടങ്ങ് ആസൂത്രണ അതോറിട്ടി ( Funeral Planning Authority – FPA ) സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും. രജിസ്റ്റര്‍ ചെയ്ത ചരമോപചാരക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണിത്. സേവനദാതാക്കള്‍ ഉയര്‍ന്ന നിലവാരം നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ വര്‍ഷവും ഫ്യൂണറല്‍ ഹോമുകള്‍ എഫ്.പി.എ.യില്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി സാമ്പത്തികം അടക്കമുള്ള കാര്യങ്ങളുടെ വിശദരേഖകള്‍ എഫ്.പി.എ.യ്ക്കു സമര്‍പ്പിക്കണം.

മരണാനന്തരച്ചടങ്ങുകള്‍ക്കുള്ള ചെലവു വളരെ കൂടിയതിനെത്തുടര്‍ന്ന് ക്വാക്കര്‍ സോഷ്യല്‍ ആക്ഷന്‍ ( Quaker Social Action ) എന്ന ജീവകാരുണ്യ സംഘടന 2015 ല്‍ ചരമോപചാര നടത്തിപ്പു സ്ഥാപനങ്ങള്‍ കാര്യങ്ങള്‍ നീതിപൂര്‍വകമായ നിരക്കില്‍ നിര്‍വഹിക്കുന്നതു സംബന്ധിച്ച് ഒരു പ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രചരണം സംഘടിപ്പിച്ചു. സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്കു കൊക്കിലൊതുങ്ങുന്ന ഓപ്ഷനുകള്‍ നല്‍കാന്‍ സ്വയം സന്നദ്ധമാവാന്‍വേണ്ടിക്കൂടിയായിരുന്നു ഇത്. 2019 സെപ്റ്റംബറോടെ യു.കെ.യിലെ 1700 ല്‍പ്പരം ചരമോപചാര നടത്തിപ്പു സ്ഥാപനങ്ങള്‍ പ്രതിജ്ഞയില്‍ ഒപ്പുവച്ചിട്ടുണ്ട്. യു.കെ.യിലെ ചരമോപചാര നടത്തിപ്പു സ്ഥാപനങ്ങളുടെ 35 ശതമാനം വരുമിത്.

പ്രശ്‌നം ക്വാക്കര്‍ സോഷ്യല്‍ ആക്ഷന്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ” ഒരു ചരമോപചാര പ്ലാന്‍ വാങ്ങുക എന്നതു ചെലവേറിയതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ്. കാര്യങ്ങള്‍ക്ക് എന്തു ചെലവു വരുമെന്നും എപ്പോഴാണു പണം അടയ്‌ക്കേണ്ടതെന്നുമൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് സുവ്യക്തവും താരതമ്യം ചെയ്തു മനസ്സിലാക്കാവുന്നതുമായ വിധത്തില്‍ വിവരങ്ങള്‍ കിട്ടാന്‍ വിഷമമാണ്. ചരമോചാര സ്ഥാപനങ്ങള്‍ ഈടാക്കുന്ന നിരക്കുകളില്‍ വലിയ അന്തരങ്ങളുണ്ട്. ഏതൊക്കെയാണ് ഓപ്ഷന്‍സ് എന്നറിയാതെ കൊക്കിലൊതുങ്ങാത്ത ചരമോപചാര പ്ലാന്‍ വാങ്ങിയാല്‍ കടക്കെണിയില്‍ അകപ്പെടും.” ഇതാണ് ഇത്തരമൊരു പ്രതിജ്ഞയ്ക്കായി പ്രചരണം നടത്താന്‍ ക്വാക്കര്‍ സോഷ്യല്‍ ആക്ഷനെ പ്രേരിപ്പിച്ചത്.

കോവിഡ് കാലത്തെ നിയന്ത്രണം

കോവിഡ് – 19 മഹാമാരി മൂലം സ്ഥാപനങ്ങള്‍ പല സേവനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. ഇതനുസരിച്ചു നിരക്കുകളും മാറ്റി. വേര്‍പിരിഞ്ഞുപോയ പ്രിയപ്പെട്ടവരെ ‘ സമുചിതമായി പ്രഘോഷിക്കാന്‍ ‘ ( properly celebrate ) കൊറോണ പ്രതിസന്ധി മറികടന്നശേഷം തങ്ങള്‍ കുടുംബങ്ങളെ സഹായിക്കാമെന്നാണ് ടാംവര്‍ത്ത് കോ-ഓപ്പറേറ്റീവ് ഫ്യൂണറല്‍ സര്‍വീസിന്റെ വാഗ്ദാനം. കോവിഡ് കാലത്ത് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി. ഫോണിലൂടെയോ ഇ-മെയിലിലൂടെയോ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയോ മാത്രമേ സ്ഥാപനവുമായി ആദ്യം ബന്ധപ്പെടാവൂ എന്നു നിര്‍ദേശിച്ചതാണ് ഒരു നിയന്ത്രണം. രേഖകള്‍ വീട്ടില്‍ വച്ച് ഒപ്പിട്ട് തപാലിലോ അല്ലാതെയോ എത്തിക്കണമെന്നും നിര്‍ദേശിക്കുന്നു. മുന്‍കൂട്ടി അനുമതി വാങ്ങി പരേതന്റെ ഏറ്റവും അടുത്ത രണ്ടു ബന്ധുക്കള്‍ക്കു മാത്രം സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചും അകലം പാലിച്ചും മൃതദേഹ സംസ്‌കാരവുമായി ബന്ധപ്പെട്ട ക്രമീകരണമുറിയില്‍ പ്രവേശിക്കാം. മൃതദേഹം വയ്ക്കുന്ന നിര്‍ദിഷ്ട ആരാധനാലയത്തില്‍ മുന്‍കൂട്ടി അനുമതിയുള്ള ചുരുക്കം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമേ പ്രവേശനമുണ്ടാകൂ. സംസ്‌കാരങ്ങള്‍ വൈകിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്യില്ലെന്നും ആവശ്യപ്പെടുന്ന സേവനത്തിന്റെ സ്വഭാവമനുസരിച്ച് കഴിയുന്നത്ര നേരത്തേയുള്ള തീയതിയില്‍ത്തന്നെ സംസ്‌കാരം നടത്തുമെന്നും അറിയിപ്പുകളില്‍ കാണാം. ആളുകള്‍ പങ്കെടുക്കാത്തതോ അടിസ്ഥാനകാര്യങ്ങള്‍ മാത്രം അടങ്ങുന്നതോ ആയ ശവസംസ്‌കാരമാണ് ഇപ്പോള്‍ മിക്ക കുടുംബങ്ങളും തിരഞ്ഞെടുക്കുന്നത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം അനുസ്മരണ ശുശ്രൂഷയും നന്ദിയര്‍പ്പിക്കലും പോലുള്ള കാര്യങ്ങള്‍ സമുചിതമായി നടത്താന്‍ സഹായിക്കാമെന്ന വാഗ്ദാനം സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്.

മരണാനന്തരച്ചടങ്ങുകളില്‍ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ പ്രധാനമാണ്. അവയൊക്കെ പാലിച്ചു ചടങ്ങുകള്‍ നടത്തിക്കൊടുക്കുന്നതില്‍ അധിഷ്ഠിതമായതുകൊണ്ടുതന്നെ ഈ വ്യവസായം അത്രയേറെ ഓണ്‍ലൈന്‍ ആയിരുന്നില്ല. കോവിഡ് അതിനെ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലേക്കു മാറാന്‍ നിര്‍ബന്ധിതമാക്കി. നേരിട്ടു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു പകരം ചടങ്ങുകളുടെ ദൃശ്യങ്ങള്‍ പങ്കെടുക്കേണ്ടവര്‍ക്കു സംപ്രേഷണം ചെയ്തു നല്‍കുക എന്ന രീതിയിലേക്കു മാറേണ്ടിവന്നു. പലേടത്തും ചരമോപചാര സേവനങ്ങള്‍ സൂം ( Zoom ) സംവിധാനത്തിലൂടെയാണ്. മരണങ്ങള്‍ കൂടിയപ്പോള്‍ ഇത്തരം സ്ഥാപനങ്ങളുടെ ജോലിഭാരം ഇരട്ടിച്ചു. സംസ്‌കാരച്ചടങ്ങിനു സൗകര്യം ലഭിക്കുന്നതുവരെ നിരവധി മൃതദേഹങ്ങള്‍ റഫ്രിജറേറ്റ് ചെയ്ത ട്രക്കുകളില്‍ സൂക്ഷിക്കേണ്ടിവന്നു. കോവിഡിനെത്തുടര്‍ന്ന് ചരമോപചാര രംഗത്തെ കമ്പനികളുടെ ഓഹരിവിലകളില്‍ ഇടിവും നേരിട്ടു.

പ്രധാന ചരമോപചാര സഹകരണ സ്ഥാപനങ്ങള്‍

നേരത്തെ പരാമര്‍ശിച്ച ‘ കോ-ഓപ് ഫ്യൂണറല്‍ കെയര്‍ ‘ യു.കെ.യിലെ ഒരു പ്രധാന ചരമോപചാര സഹകരണ സ്ഥാപനമാണ്. ഫ്യൂണറല്‍ സര്‍വീസ് ലിമിറ്റഡിന്റെ വാണിജ്യ നാമമാണ് ‘ കോ-ഓപ് ഫ്യൂണറല്‍ കെയര്‍ ‘ എന്നത്. മാഞ്ചസ്റ്റര്‍ കേന്ദ്രമാക്കിയുള്ള കോ-ഓപ്പറേറ്റീവ് ഗ്രൂപ്പിന്റെ അനുബന്ധസ്ഥാപനമാണ് ഫ്യൂണറല്‍ സര്‍വീസ് ലിമിറ്റഡ്. ആയിരത്തിലേറെ ഫ്യൂണറല്‍ ഹൗസുകള്‍ ഇതിനുണ്ട്. യു.കെ.യിലെ ഏറ്റവും വലിയ ഫ്യൂണറല്‍ സ്ഥാപനം ഇതാണ്. 2016 ല്‍ ഫ്യൂണറല്‍ വിപണിയുടെ 16.5 ശതമാനവും ഇവര്‍ക്കായിരുന്നു. ഫ്യൂണറല്‍ ഡയരക്ടര്‍മാരുടെ ദേശീയ അസോസിയേഷനില്‍ അംഗമായ ഈ സംഘം ഫ്യൂണറല്‍ പ്ലാനിങ്് അതോറിട്ടിയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഫ്യൂണറല്‍ ഹോം നടത്തിപ്പിനു പുറമെ റിപ്പാട്രിയേഷന്‍ സേവനങ്ങള്‍, ക്രിമറ്റോറിയവും സെമിത്തേരികളും നടത്തല്‍, പരിസ്ഥിതിഹിതമായ വുഡ്‌ലാന്റ് ശവസംസ്‌കാര കേന്ദ്രങ്ങള്‍ നടത്തല്‍, സ്മാരകശിലാ നിര്‍മാണശാല, ശവപ്പെട്ടി നിര്‍മാണശാല, വര്‍ക് ഷോപ്പ് എന്നിവയും ഇതിനു കീഴിലുണ്ട്. സഹകരണ സ്ഥാപനത്തില്‍ അംഗത്വം എടുത്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇതില്‍ ലാഭത്തിന്റെ ഒരു വിഹിതം കരസ്ഥമാക്കാനുമാവും. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ എടുത്തുവയ്ക്കാവുന്ന ഫ്യൂണറല്‍ പ്ലാനുകള്‍ ഈ രംഗത്തെ മറ്റു പല സ്ഥാപനങ്ങള്‍ക്കുമുള്ളതുപോലെ ഇതിനുമുണ്ട്.

സ്വകാര്യവ്യക്തികളുടെ പേരിലുള്ള ഫ്യൂണറല്‍ ഹോമുകളും ‘കോ-ഓപ്പ് ഫ്യൂണറല്‍ കെയര്‍’ ഏറ്റെടുത്തു നടത്തുന്നുണ്ട്. മുമ്പ് സ്വകാര്യ വ്യക്തികളുടെയോ കുടുംബങ്ങളുടെയോ ഉടമസ്ഥതയില്‍ ആയിരുന്നവയാണിവ. അവ ആ പേരുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കോ-ഓപ്പ് ഫ്യൂണറല്‍ കെയര്‍ ഏറ്റെടുത്തു നടത്തുന്നു. യു.കെ.യിലെ ഏറ്റവും വലിയ ശവപ്പെട്ടി നിര്‍മാണശാലയും വര്‍ക്‌ഷോപ്പും ‘ കോ-ഓപ് ഫ്യുണറല്‍ കെയറി ‘ന്റെതാണ്. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലേറെ ശവപ്പെട്ടികള്‍ ഇവിടെ നിര്‍മിക്കുന്നു. മേഖലാതല സഹകരണ സ്ഥാപനങ്ങളായ മധ്യ ഇംഗ്ലണ്ട് സഹകരണ സംഘം , മിഡ്കൗണ്ടീസ് സഹകരണ സംഘം തുടങ്ങിയവയും ‘കോ-ഓപ്പറേറ്റീവ് ഫ്യൂണറല്‍ കെയറി’ന്റെ ബ്രാന്റ് നാമത്തില്‍ ഫ്യൂണറല്‍ ഹോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

ജീവിച്ചിരിക്കുന്നവരുടെ കാര്യംകൂടി ശ്രദ്ധിക്കും

ബ്രിട്ടനില്‍ സഹകരണ രംഗത്തുള്ള മറ്റൊരു പ്രമുഖ ചരമോപചാര സ്ഥാപനമാണ് ടാംവര്‍ത്ത് കോ-ഓപ്പറേറ്റീവ് ഫ്യൂണറല്‍ സര്‍വീസ്. അപ്പര്‍ ഗണ്‍ഗേറ്റിലാണ് ഇവരുടെ ഫ്യൂണറല്‍ ഹോം. ‘ പരേതര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നത്ര പ്രധാനമാണ് ജീവിച്ചിരിക്കുന്നവരുടെ കാര്യംകൂടി ശ്രദ്ധിക്കുക എന്നത് ‘ എന്ന് ഈ സ്ഥാപനത്തിന്റെ പരസ്യം വ്യക്തമാക്കുന്നു. അതിനാല്‍ പ്രിയപ്പെട്ടവരുടെ നഷ്ടത്തോട് മാനസികമായി പൊരുത്തപ്പെടാന്‍ സഹായിക്കാന്‍ വിരഹോപദേശകേന്ദ്രം ( Bereavement Advice Centre ) ഇവര്‍ നടത്തുന്നുണ്ട്. മരണമെന്ന പ്രതിഭാസത്തെ മനസ്സിലാക്കാനും മരിച്ചവര്‍ക്കായി ഉചിതമായി കര്‍മങ്ങള്‍ ചെയ്യാനും ജീവിച്ചിരിക്കുന്നവര്‍ക്ക് വിഷമം തരണം ചെയ്യാനും നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്ത് ടാംവര്‍ത്ത് ചരമോപചാര സഹകരണ സംഘത്തിന് 2016 ല്‍ ദേശീയ തലത്തിലുള്ള നല്‍ച്ചരമോപചാര പുരസ്‌കാരങ്ങള്‍ ( Good Funeral Awards ) ലഭിച്ചു. മരണം എന്ന വിഷയത്തോടുള്ള വിമുഖത നീക്കാനും തുറന്ന ചര്‍ച്ചയ്ക്ക് അതു വിധേയമാക്കാനും സംഘം നടത്തുന്ന പ്രവര്‍ത്തനത്തെ അന്നു ജഡ്ജിമാര്‍ പ്രശംസിച്ചു. ഇവരുടെ ക്രിസ്മസ് കരോളും സ്മരണശുശ്രൂഷയും സംയുക്തമായുള്ള ചടങ്ങ് ( Christmas carol and memorial service ) പ്രശസ്തമാണ്. ക്രിസ്മസിന്റെ ഐശ്വര്യത്തെ വരവേല്‍ക്കുന്നതിനൊപ്പം അന്തരിച്ച ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഓര്‍മയ്ക്കായി ഒരു മെഴുകുതിരി കത്തിക്കുക കൂടി ചെയ്യുന്ന ചടങ്ങാണിത്. വിശാലമായ മൈതാനം നിറയെ മെഴുകുതിരികള്‍ കത്തുന്നത് ഹൃദയാവര്‍ജകമായ കാഴ്ചയാണ്. ജഗ്വാര്‍ ചരമോപചാര വാഹനങ്ങളുടെ നീണ്ടനിര ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിനു ചരമോപചാര വാഹനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തില്‍ നിന്നാണ് തങ്ങള്‍ ഈ ഫ്യൂണറല്‍ കാറുകള്‍ സ്വന്തമാക്കിയതെന്ന് സംഘം അവകാശപ്പെടുന്നു.

ഒരു നൂറ്റാണ്ട് പഴക്കമുള്ള മന്ദിരത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1886 ല്‍ സ്ഥാപിച്ച സഹകരണ സംഘമാണിത്. ക്വാക്കര്‍ സോഷ്യല്‍ ആക്ഷന്റെ ‘ ഫെയര്‍ ഫ്യൂണറല്‍ പ്രതിജ്ഞ ‘ ഒപ്പുവച്ച ആദ്യ ചരമോപചാര സ്ഥാപനങ്ങളില്‍ ഒന്നാണിത്. സുതാര്യവും കൊക്കിലൊതുങ്ങുന്നതുമായ സേവനം നല്‍കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇതു വ്യക്തമാക്കുന്നതായി സംഘം അവകാശപ്പെടുന്നു. തങ്ങളുടെ ഫ്യൂണറല്‍ ഡയരക്ടര്‍മാരും ക്രമീകരണക്കാരും വര്‍ഷങ്ങളുടെ പരിചയമുള്ളവരും ആത്മാര്‍ഥമായ അനുതാപമുള്ളവരുമാണെന്നും പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദന മനസ്സിലാക്കുന്ന അവര്‍ ചരമോപചാര ഓപ്ഷനുകള്‍ സംബന്ധിച്ച് നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും സംഘം പരസ്യത്തില്‍ പറയുന്നു. തങ്ങളുടെ വിഷയോന്മുഖമായ ചരമോപചാരങ്ങള്‍ വളരെ ജനപ്രിയമാണെന്നും വര്‍ണാഭമായ ശവപ്പെട്ടികളും മോട്ടോര്‍ സൈക്കിള്‍ ശവവാഹനങ്ങളുമടക്കം വൈവിധ്യമാര്‍ന്ന രീതികള്‍ തങ്ങള്‍ക്കുണ്ടെന്നും പരസ്യത്തിലുണ്ട്. ‘പിങ്ക് നിറത്തിലുള്ള ശവവാഹനം മുതല്‍ വെള്ളരിപ്രാവുകളെ പറത്തുന്ന ചടങ്ങുകള്‍ വരെ സംഘം നടത്താറുണ്ട്. എല്ലാ നിറത്തിലും ഡിസൈനുകളിലും തയാറാക്കിയ അഞ്ജലീപൂഷ്പങ്ങള്‍ തങ്ങളുടെ പക്കല്‍ കിട്ടും. എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന മനോഹരങ്ങളായ സ്മാരകശിലകളും സൊസൈറ്റിയിലുണ്ട് ‘.- സംഘം അറിയിക്കുന്നു.

യു.എസ്സിലും ചരമോപചാര സംഘങ്ങള്‍ സജീവം

അമേരിക്കയിലും ചരമോപചാര സഹകരണ സംഘങ്ങള്‍ സജീവമാണ്. ചരമോപചാര ഉപഭോക്തൃ സഖ്യം അവിടെയുണ്ട്. നൂറോളം ചരമോപചാരആസൂത്രണ സംഘങ്ങളെ പരസ്പരം പിന്‍ബലമേകി പ്രവര്‍ത്തിക്കാന്‍ സഖ്യം സഹായിക്കുന്നു. ‘ പ്രിയപ്പെട്ടവരുടെ വേര്‍പാട് കഠിനമാണ്; എന്നാല്‍, അവരുടെ ശവസംസ്‌കാരം കഠിനമാകരുത് ‘ – ഇതാണ് സഖ്യത്തിന്റെ ആമുഖവാക്യം. കാനഡയിലും ഈ സഖ്യം പ്രവര്‍ത്തിക്കുന്നുണ്ട്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ചരമോപചാര വിവര സംഘങ്ങളുടെ ഫെഡറേഷനാണ് ഈ സഖ്യം.

മരണാനന്തരച്ചടങ്ങുകളുടെ ആവശ്യകത മുന്‍നിര്‍ത്തി ആളുകള്‍ മരണാനന്തരച്ചടങ്ങ് ഉപഭോക്തൃ ഗ്രൂപ്പുകള്‍ ( funeral consumer group ) നേരത്തേതന്നെ രൂപവത്കരിച്ചിരുന്നു. ഇത്തരത്തിലൊന്നാണ് പീപ്പിള്‍സ് മെമ്മോറിയല്‍ അസോസിയേഷന്‍ ( PMA ). 1939 ല്‍ സ്ഥാപിച്ച ഇത് അവിടത്തെ ഏറ്റവും പഴയതും വലുതുമായ ഒരു മരണാനന്തരച്ചടങ്ങ് ഉപഭോക്തൃ ഗ്രൂപ്പാണ്. വാണിജ്യാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന മോര്‍ച്ചറി ബിസിനസിനെ മറികടക്കാന്‍ പി.എം.എ. 2007 ജൂണ്‍ 11ന് സ്വന്തമായി ഫ്യൂണറല്‍ സര്‍വീസ് ആരംഭിച്ചു. ഒരു ലക്ഷത്തോളം പേര്‍ ഇതില്‍ അംഗങ്ങളാണ്. പീപ്പിള്‍സ് മെമ്മോറിയല്‍ ഫ്യൂണറല്‍ കോ-ഓപ്പറേറ്റീവ് ( PMFC ) എന്നാണ് ഇതിന്റെ പേര്. നേരത്തെ പി.എം.എ. സ്വകാര്യ ഫ്യൂണറല്‍ സര്‍വീസുകളെയാണ് ചരമോപചാരത്തിന് ആശ്രയിച്ചിരുന്നത്. പി.എം.എ.യും അവരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ പി.എം.എ. അംഗങ്ങള്‍ക്ക് അവര്‍ കുറഞ്ഞ ചെലവില്‍ ചരമോപചാര സേവനങ്ങള്‍ നല്‍കിയിരുന്നു. സ്വകാര്യ സര്‍വീസുകാര്‍ തുക ഉയര്‍ത്തിയതോടെയാണ് സ്വന്തം സഹകരണ സംരംഭത്തിലേക്കു പി.എം.എ. തിരിഞ്ഞത്. പി.എം.എ.യിലെ എല്ലാം അംഗങ്ങളും പി.എം.എഫ്.സി.യിലും അംഗങ്ങളാണ്. ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള തുകയിളവായാണ് അംഗങ്ങള്‍ക്കു ലാഭവിഹിതം അനുവദിക്കുന്നത്. അംഗങ്ങളല്ലാത്തവര്‍ക്കും പി.എം.എഫ്.സി.യുടെ സേവനം ഉപയോഗിക്കാം. നിരക്ക് വ്യത്യാസമുണ്ടാകും. നിലവില്‍വന്ന് രണ്ടു മാസത്തിനകംതന്നെ ഈ സഹകരണ സംഘത്തിന് 135 ഉപഭോക്താക്കള്‍ക്കു സേവനം നല്‍കേണ്ടിവന്നു. ഇതില്‍ 128 എണ്ണം ശവസംസ്‌കാരങ്ങളായിരുന്നു. ഒരെണ്ണം മരണാനന്തര അനുസ്മരണ ശുശ്രൂഷ കൂടി ഉള്‍പ്പെടുന്നതായിരുന്നു. ആറെണ്ണം പരമ്പരാഗതമായ എല്ലാ ചടങ്ങുകളോടും കൂടിയ ശവസംസ്‌കാരങ്ങളായിരുന്നു. സിയാറ്റില്‍ ആണ് പി.എം.എഫ്.സി.യുടെ ആസ്ഥാനം.

മറ്റൊന്നാണ് താനെക്‌സസ് ( Thanexus). ന്യൂജഴ്‌സിയിലെ നൂറില്‍പ്പരം ചരമോപചാര ഭവനങ്ങളുടെ സേവനപങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമാണിത്. അംഗങ്ങള്‍ക്കായി മനുഷ്യവിഭവം, ആശയവിനിമയം, സാമ്പത്തികസഹായം എന്നീ സേവനങ്ങള്‍ ഇതു നല്‍കുന്നു.

കാനഡയില്‍ ചെലവു കുറവ്

കാനഡയിലെ ഏറ്റവും പഴയ മരണാനന്തര കര്‍മ സഹകരണ സംഘങ്ങളിലൊന്ന് സ്ഥാപിച്ചത് 1952ല്‍ ഒണ്ടാറിയോയിലെ സഡ്ബറിയിലാണ്. ക്യൂബെക്കിലും പ്രിന്‍സ് എഡ്‌വേര്‍ഡ് ഐലന്റിലും ഇത്തരം സഹകരണ സംഘങ്ങള്‍ വേരുന്നിയിരുന്നു. ഇത്തരം സംഘങ്ങള്‍ക്കു ലാഭേച്ഛയില്ല. അതുകൊണ്ടു കാനഡയില്‍ ശവസംസ്‌കാരച്ചടങ്ങുകളുടെ ചെലവു കുറഞ്ഞിട്ടുണ്ട്.

1979ല്‍ ഗാട്ടിന്യൂവില്‍ സ്ഥാപിച്ച ഇത്തരമൊരു സഹകരണ സംഘമാണ് ഘമ ഇീീുലൃമശേ്‌ല ളൗിലൃമശൃല റല ഘ’ഛൗമേീൗമശ െ ( CFO). ആയിരം അംഗങ്ങളോടെയായിരുന്നു തുടക്കം. ഇന്ന് ഇതില്‍ ആയിരക്കണക്കിന് അംഗങ്ങളുണ്ട്. ക്വട്ടോവോയിസ് പ്രദേശത്ത് ശവസംസ്‌കാരങ്ങളില്‍ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സി.എഫ്.ഒ. ആണ്. ഒട്ടാവയിലുമുണ്ട് ഇത്തരമൊരു സംഘം. അതാണ് ഒട്ടാവ മരണാനന്തരച്ചടങ്ങ് സഹകരണ സംഘം. ഇത് ഒരു സമൂഹസംരംഭമാണ്. അംഗങ്ങള്‍ക്കു ലാഭേച്ഛയില്ലാതെ അനുതാപപൂര്‍ണവും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ മരണാനന്തര ക്രമീകരണങ്ങള്‍ ചെയ്തുകൊടുക്കലാണ് ഉദ്ദേശ്യം. വിവിധ കുടുംബങ്ങളുടെ ഇത്തരം കാര്യങ്ങള്‍ക്കുള്ള ബജറ്റ് അനുസരിച്ച് സംഘം കാര്യങ്ങള്‍ ചെയ്തുകൊടുക്കും. സി.എഫ്.ഒ.യുടെ അത്ര വ്യാപകമായി ഒട്ടാവയിലെ സംഘം മാറിയിട്ടില്ല. അംഗങ്ങളല്ലാത്തവര്‍ക്കും സംഘം സേവനം നല്‍കും. ലാഭേച്ഛയില്ലാതെയാണു സംഘം സേവനങ്ങള്‍ നല്‍കുന്നത്. എത്ര തുക മരണാനന്തരച്ചടങ്ങുകള്‍ക്കു ചെലവഴിക്കണമെന്നത് കുടുംബമാണു നിശ്ചയിക്കുന്നത്. അംഗങ്ങള്‍ക്ക് സേവനച്ചെലവുകളില്‍ 10 ശതമാനം ഇളവു ലഭിക്കും. അംഗമാണെങ്കില്‍ വാര്‍ഷികപൊതുയോഗത്തിലും മറ്റും പങ്കെടുക്കുകയും വോട്ടുചെയ്യുകയും ചെയ്യാം.

” മരണം നമുക്കെല്ലാം അനിവാര്യമാണ്. അത് ചെലവേറിയതുമാണ്. ആ വന്‍തുക ചെലവഴിക്കാന്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ സഹായിക്കാം ” – ഇതാണ് കാനഡയിലെ കല്‍ഗാരി സഹകരണ അനുസ്മരണ സംഘത്തിന്റെ ആമുഖവാക്യം. ഇത് പ്രത്യേകതയുള്ള സംഘമാണ്. കല്‍ഗാരി മേഖലയില്‍ ജനങ്ങള്‍ക്കു മാനുഷികവും ചെലവു കുറഞ്ഞതുമായ ചരമോപചാര സേവനം നല്‍കുകയാണു ലക്ഷ്യം. അര നൂറ്റാണ്ടിലേറെ പഴക്കമുണ്ടിതിന്. ചരമോപചാര സേവനങ്ങളുടെ അമിതച്ചെലവില്‍നിന്നു മുക്തമാകാന്‍ ഏതാനും പേര്‍ ചേര്‍ന്നു രൂപവത്കരിച്ചതാണീ സംഘം. ലാഭേച്ഛയോടെയല്ല ഇതു രൂപവത്കരിച്ചത്. നടത്തിപ്പും ലാഭേച്ഛയില്ലാതെതന്നെ. ” അംഗമാകൂ, സുന്ദരവും സമ്മര്‍ദരഹിതവുമായ ശവസംസ്‌കാരച്ചടങ്ങിനു തയാറാവൂ ” എന്നാണ് അടയാളവാക്യം. അംഗത്വമെടുത്താല്‍ മരണാനന്തരച്ചടങ്ങുകളുടെ 50 ശതമാനം വരെ ലാഭിക്കാം എന്നാണു വാഗ്ദാനം. പ്രാദേശിക തലങ്ങളിലുള്ള മികച്ച ഫ്യൂണറല്‍ ഹോമുകളുടെ പങ്കാളിത്തത്തോടെയാണു പ്രവര്‍ത്തനം. സംസ്‌കാര സേവനദാതാക്കള്‍ക്ക് ഉപകരാര്‍ നല്‍കിയാണ് സംഘം കാര്യങ്ങള്‍ നീക്കുന്നത്. അവയവദാനത്തെയും ഈ സംഘം പ്രോത്സാഹിപ്പിക്കുന്നു. ശരീരമോ അവയവങ്ങളോ ശരീരകോശങ്ങളോ ഗവേഷണം, അവയവം മാറ്റിവയ്ക്കല്‍, പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങളും സംഘം നല്‍കും. വര്‍ഷം എഴുനൂറോളം ശവസംസ്‌കാരങ്ങള്‍ ഇവര്‍ നടത്തുന്നു.

ജപ്പാനില്‍ ഇത് വളരുന്ന വ്യവസായം

ജപ്പാന്റെ ജനസംഖ്യയില്‍ പ്രായമായവര്‍ വര്‍ധിക്കുന്നതിനാല്‍ വളരുന്ന ഒരു വ്യവസായമായാണ് ചരമോപചാര നടത്തിപ്പ് വിലയിരുത്തപ്പെടുന്നത്. ഇത്തരം 6500 ഓളം ഓപ്പറേറ്റര്‍മാര്‍ ജപ്പാനിലുണ്ട്. ചില കാര്‍ഷിക, ഉപഭോക്തൃ സഹകരണസംഘങ്ങളും ഇതില്‍പ്പെടും. ചരമോപചാര വിപണിയുടെ 7-9 ശതമാനം ഇപ്പോള്‍ കാര്‍ഷിക സഹകരണ സംഘങ്ങളുടെതാണ്. പല പരസ്പര സഹായ സംഘങ്ങളും ( mutual aid societies) മരണാനന്തര അനുഷ്ഠാനങ്ങള്‍ നടത്തിക്കൊടുക്കുന്നുണ്ട്. അംഗങ്ങള്‍ മുന്‍കൂര്‍ അടയ്ക്കുന്ന പണം കൊണ്ടാണ് ഇതു ചെയ്യുന്നത്. പ്രവര്‍ത്തനത്തിനും ചരമോപചാരഹാള്‍ ഒരുക്കാനും മറ്റും വേണ്ടിവരുന്ന ചെലവുകള്‍ക്കും തുക ഇങ്ങനെയാണു കണ്ടെത്തുന്നത്. ജപ്പാനില്‍ മരണാനന്തരച്ചടങ്ങുകളില്‍ സ്‌പെഷ്യലൈസ്ഡ് ബിസിനസ് നടത്തുന്ന ഏറ്റവും വലിയ സ്ഥാപനം അഖില ജപ്പാന്‍ ചരമോപചാര ഡയരക്ടേഴ്‌സ് സഹകരണം (All Japan Funeral Directors Coþoperation) ആണ്. അഖില ജപ്പാന്‍ ചരമോപചാര സേവന സഹകരണ ഫെഡറേഷന്‍ എന്നും ഇതറിയപ്പെടുന്നു. ഫുറുസാവ ( Furusawa ) എന്നാണ് ജാപ്പനീസ് ഭാഷയില്‍ ഇതിന്റെ പേര്. 57 സഹകരണ സ്ഥാപനങ്ങളും 1342 ചരമോപചാരക്കമ്പനികളും ഇതില്‍ അംഗങ്ങളാണ്.

അവലംബം:
www.ukfunerals.co.uk
www.calgarymemorial.com
www.funerals.org
www.thanexus.coop
www.funeralcare.co.uk
www.tamworthcoopfunerals.com

Leave a Reply

Your email address will not be published.

Latest News
error: Content is protected !!