ആറര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന ചരിത്രവുമായി കൊയിലാണ്ടി സഹകരണ ബാങ്ക്

moonamvazhi

67 വര്‍ഷം മുമ്പു ഐക്യനാണയ സംഘമായിട്ടാണു
കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ
തുടക്കും. ഇരുനൂറോളം അംഗങ്ങളുമായി തുടക്കമിട്ട
ഈ സഹകരണ സ്ഥാപനത്തിലിപ്പോള്‍ ആറായിരത്തോളം
എ ക്ലാസംഗങ്ങളുണ്ട്. ആരോഗ്യ മേഖലയില്‍
സ്‌പെഷലിസ്റ്റുകളുടെ സേവനം ജനങ്ങള്‍ക്കു നല്‍കാന്‍
ബാങ്ക് ഒരുങ്ങുകയാണ്.

 

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിനോടു ചേര്‍ന്നുളള വിസ്തൃതമായ കൊല്ലം ചിറ. കൊല്ലം ചിറയിലേക്കുളള പ്രവേശന കവാടത്തിനു നടുവിലായി ഗാന്ധിപ്രതിമയും സ്തൂപവും. മുമ്പൊക്കെ ഈ സ്തൂപത്തിനു സമീപം കാറ്റു കൊളളാനും നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കാനും ആളുകളെത്തുമായിരുന്നു. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ തൊട്ട് സാധാരണക്കാര്‍വരെ ഇക്കൂട്ടത്തിലുണ്ടാവും. അങ്ങനെ ഗാന്ധിപ്രതിമയ്ക്കു ചുവട്ടില്‍ നടന്ന ഒരു നാടന്‍ ചര്‍ച്ചയില്‍ നിന്നാണു കൊയിലാണ്ടി ഐക്യനാണയ സംഘത്തിന്റെ തുടക്കം. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സി.കെ. ഗോവിന്ദന്‍ നായരുടെ സര്‍വപിന്തുണയോടെയും മാര്‍ഗനിര്‍ദേശത്തോടെയും സമാരംഭിച്ച സംഘം. അതിന്റെ ആദ്യകാല മെമ്പറും അധ്യാപകനുമായിരുന്ന കൊല്ലം വിയ്യൂര്‍ ഉണിച്ചാംവീട്ടില്‍ ബാലന്‍ മാഷ് കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ പൂര്‍വ്വചരിത്രം ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്.

തുടക്കം
1956 ല്‍

1956 ല്‍ ഐക്യനാണയ സംഘം എന്ന പേരില്‍ കൊയിലാണ്ടിയില്‍ രൂപം കൊണ്ട സഹകരണസംഘമാണു പിന്നീട് പന്തലായനി സര്‍വീസ് സഹകരണ സംഘമായും ഒടുവില്‍ കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കായും വളര്‍ന്നു വികസിച്ചത്. അഞ്ചേകാല്‍ ഉറുപ്പികയുടെ മെമ്പര്‍ഷിപ്പ് എടുത്ത ഇരുന്നൂറോളം പേരായിരുന്നു ഐക്യനാണയ സംഘത്തിലെ അംഗങ്ങള്‍. മുന്‍ കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റായിരുന്ന അഡ്വ. ഇ. രാജഗോപാലന്‍ നായരുടെ സഹോദരന്‍ കൊല്ലം ചെറുകാണിച്ചം വീട്ടില്‍ ( ഈച്ചനാട്ടില്‍ ) വാസുദേവന്‍ നായര്‍, രാരോത്ത് കുഞ്ഞിരാമന്‍ നായര്‍, കളത്തില്‍ മാധവ മേനോന്‍, സി.പി. ഗോവിന്ദന്‍ മാഷ്, ഉണിച്ചാംവീട്ടില്‍ നാരായണന്‍ നായര്‍ എന്നിവരെല്ലാമായിരുന്നു ഐക്യനാണയ സംഘത്തിന്റെ സാരഥികള്‍. വാസുദേവന്‍ നായരായിരുന്നു ആദ്യ പ്രസിഡന്റ്. പിന്നീട് ബി. അച്ചുതന്‍ മാഷ് നേതൃത്വമേറ്റെടുത്തു. പില്‍ക്കാലത്ത്് ഐക്യനാണയ സംഘം കൊയിലാണ്ടി അര്‍ബ്ബന്‍ ബാങ്കായും കൊയിലാണ്ടി റൂറല്‍ സര്‍വീസ് സഹകരണ ബാങ്കായും പ്രവര്‍ത്തനം തുടങ്ങി. അര്‍ബ്ബന്‍ ബാങ്കും റൂറല്‍ ബാങ്കും കൂടിച്ചേര്‍ന്നു പന്തലായനി സര്‍വീസ് സഹകരണ സൊസൈറ്റിയായും ഒടുവില്‍ കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കായും രൂപാന്തരപ്പെട്ടു.

 

കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിന്റെ അധികാരപരിധി കൊയിലാണ്ടി നഗരസഭയും ( നഗരസഭയോട് കൂട്ടിച്ചേര്‍ത്ത നടേരി ഭാഗം ഒഴിച്ച് ), അത്തോളി, മൂടാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തുകളുമാണ്. കൂടാതെ, കോഴിക്കോട് താലൂക്കിന്റെ പരിധിയില്‍ വരുന്ന എടക്കര, പട്ടര്‍പാലം പ്രദേശങ്ങളും ഈ സഹകരണ ബാങ്കിന്റെ പരിധിയില്‍ വരും. സേവനപാതയില്‍ അറുപത്തിയേഴാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുകയാണു കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക്. മുന്‍ കെ.പി.സി.സി. പ്രസിഡന്റും രാജ്യസഭാംഗവുമായിരുന്ന സി.കെ. ഗോവിന്ദന്‍ നായര്‍ എന്ന സി.കെ.ജി. ഉള്‍പ്പടെ തലയെടുപ്പുളള നേതാക്കളുടെ തണലില്‍ വളര്‍ന്ന ഈ സ്ഥാപനം മുന്നോട്ടുള്ള കുതിപ്പ് തുടരുകയാണ്.

1956 ജനുവരി 31 നു രജിസ്റ്റര്‍ ചെയ്ത കൊയിലാണ്ടി സഹകരണ ബാങ്ക് ഫെബ്രുവരി ഒന്നിനു പ്രവര്‍ത്തനം തുടങ്ങി. അഡ്വ. ഇ. രാജഗോപാലന്‍ നായര്‍, അഡ്വ. കെ.പി. ദേവദാസ്, കെ.എ. നാരായണന്‍ നായര്‍, ടി. ബാലന്‍ മാസ്റ്റര്‍, സി.വി. ബാലകൃഷ്ണന്‍, വായനാരി രാമകൃഷ്ണന്‍, കെ. ശിവരാമന്‍, യൂ. രാജിവന്‍ എന്നിവര്‍ ബാങ്കിന്റെ ഭരണസാരഥികളായിട്ടുണ്ട്. മുന്‍ ഡി.സി.സി. പ്രസിഡന്റായിരുന്ന യൂ. രാജീവന്‍ ബാങ്ക് പ്രസിഡന്റ് പദവിയിലിരിക്കെയാണു കഴിഞ്ഞ വര്‍ഷം അന്തരിച്ചത്. തുടര്‍ന്ന് കെ.പി.സി.സി. മെമ്പറും കൊയിലാണ്ടി നഗരസഭ പ്രതിപക്ഷ നേതാവുമായ പി. രത്നവല്ലി പ്രസിഡന്റായി. യൂ.ഡി.എഫ് നിയന്ത്രണത്തിലുളള ഈ ബാങ്കില്‍ വി.പി. ഭാസ്‌കരന്‍, കെ.പി. വിനോദ് കുമാര്‍, പി.കെ. ശങ്കരന്‍, എന്‍. മനോജ്, എ. സത്യവതി, പി.പി. മണി, വി.എം. ബഷീര്‍ എന്നിവരാണു നിലവിലെ ഭരണസമിതി അംഗങ്ങള്‍. കെ.എ. അജയകുമാര്‍ സെക്രട്ടറിയും എ.ആര്‍. സജിന മാനേജരുമാണ്. കൊയിലാണ്ടി മെയിന്‍ ബ്രാഞ്ച്, ഈവനിംഗ് ബ്രാഞ്ച്, അത്തോളി, മുചുകുന്ന്, കൊല്ലം ശാഖകളിലായി 32 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

ആരോഗ്യ
മേഖലയിലേക്ക്

ആറായിരത്തോളം എ ക്ലാസ് മെമ്പര്‍മാര്‍ ബാങ്കിനുണ്ട്. ഏകദേശം 150 കോടി രൂപയുടെ ഡെപ്പോസിറ്റ് ബാങ്കിനിപ്പോഴുണ്ട്. വായ്പയിനത്തില്‍ 110 കോടി രൂപയോളം നല്‍കി. ആരോഗ്യമേഖലയില്‍ വലിയൊരു കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ബാങ്കിപ്പോള്‍. നീതി മെഡിക്കല്‍ ലാബും നീതി മെഡിക്കല്‍ സ്റ്റോറുമുളള ബാങ്ക് വിവിധ സ്പെഷ്യാലിറ്റി വിഭാഗത്തിലുളള ഡോക്ടര്‍മാരുടെ സേവനം കൊയിലാണ്ടിയില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിപുലമായ കണ്‍സള്‍ട്ടിംഗ് സൗകര്യം ഒരുക്കുകയാണ്. ഈവനിംഗ് ബ്രാഞ്ച് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്നു നീതി മെഡിക്കല്‍ ലബോറട്ടറി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് മറ്റൊരു കെട്ടിടത്തില്‍ ഡോക്ടര്‍മാര്‍ക്കു കണ്‍സള്‍ട്ടിംഗ് സൗകര്യം ഏര്‍പ്പാടാക്കുന്നത്. എട്ടു ഡോക്ടര്‍മാര്‍ക്കു ഇവിടെ രോഗികളെ പരിശോധിക്കാം. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന വിവിധ പരിശോധനകള്‍ ചുരുങ്ങിയ ചെലവില്‍ നീതി മെഡിക്കല്‍ ലാബില്‍ നിന്നു ചെയ്തു കൊടുക്കും. എല്ലാവിധ ലാബ് ടെസ്റ്റുകളും 10 മുതല്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് ചെയ്തുകൊടുക്കുന്നത്. പുറത്ത് 1500 രൂപയോളം ചെലവു വരുന്ന ഫുള്‍ ബോഡി ഹെല്‍ത്ത് ചെക്കപ്പിന് ഇവിടെ 499 രൂപയാണ് ഈടാക്കുന്നത്. സ്പെഷ്യല്‍ ഹെല്‍ത്ത് ചെക്കപ്പ് 999 രൂപയ്ക്കാണു ചെയ്യുന്നത്. പുറത്ത് ഇതിനു 2500 രൂപവരെ ചെലവുവരും.

കൊയിലാണ്ടിയിലെ കണ്ണായ സ്ഥലത്ത് 96 സെന്റോളം സ്ഥലം കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കിനു സ്വന്തമായുണ്ട്. കൊയിലാണ്ടി സ്റ്റെയിറ്റ് ബാങ്കിന് എതിര്‍വശത്താണു ഹെഡ്ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് ബാങ്കിന്റെ സ്വന്തം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ 40 സെന്റ് സ്ഥലമുണ്ട്. സി.കെ.ജി. സ്മാരക മന്ദിരത്തിലാണു മെയിന്‍ ബ്രാഞ്ച്. താലൂക്കാസ്പത്രിക്കു പിന്നിലുളള 56 സെന്റ് സ്ഥലത്താണ് ഈവനിംഗ് ബ്രാഞ്ച് കെട്ടിടമുളളത്. ഇവിടെയാണു നീതി മെഡിക്കല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ബാക്കി വരുന്ന സ്ഥലത്ത് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു പഴം – പച്ചക്കറി സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ ബാങ്ക് ആലോചിക്കുന്നുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും കേടുകൂടാതെ സൂക്ഷിച്ചുവെക്കാനുതകുന്ന തരത്തില്‍ ശീതീകരണ സംവിധാനത്തോടു കൂടിയാവും സംഭരണകേന്ദ്രം നിര്‍മിക്കുക. നബാര്‍ഡിന്റെ സഹായത്തോടെയായിരിക്കും ഈ ശീതീകരണ സംഭരണകേന്ദ്രം സ്ഥാപിക്കുക. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കൊയിലാണ്ടിയില്‍ ഇങ്ങനെയുളള ഒരു പഴം- പച്ചക്കറി സംഭരണകേന്ദ്രം ആദ്യമായാണു വിഭാവനം ചെയ്യുന്നത്. രണ്ടു കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രധാന ശാഖ പ്രവര്‍ത്തിക്കുന്ന സി.കെ.ജി. ബില്‍ഡിങ്ങിലെ പതിനഞ്ചോളം മുറികള്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഇതില്‍ നിന്നു നല്ലൊരു വരുമാനം ബാങ്കിനു ലഭിക്കുന്നുണ്ട്. വിവിധ ബാങ്ക് ശാഖകളെ ബന്ധിപ്പിച്ച് കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തവേളകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ബാങ്ക് വലിയൊരു തുക സഹായധനമായി നല്‍കിയിരുന്നു. കൂടാതെ, കോവിഡ്കാലത്തു കൊയിലാണ്ടി സബ്ബ് ജയിലില്‍ മാസ്‌ക്ക് നിര്‍മാണത്തിനു തുന്നല്‍യന്ത്രങ്ങളും നല്‍കിയിരുന്നു. എല്ലാ വര്‍ഷവും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിനോദ യാത്രകളും ബാങ്ക് സംഘടിപ്പിക്കാറുണ്ട്. ഓണം, വിഷു തുടങ്ങിയ ഉല്‍സവനാളുകളില്‍ സംഘടിപ്പിക്കുന്ന ഓണച്ചന്തകള്‍ ഒരുപാട് പേര്‍ക്കു പ്രയോജനപ്പെടുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!