ദ്വീപ്ശ്രീ വനിതാ കൂട്ടായ്മ കരുത്ത് നേടുന്നു

ദീപ്തി വിപിന്‍ലാല്‍

മലബാര്‍ തീരത്തുനിന്നു ഏതാണ്ട് 400 കിലോ മീറ്റര്‍ അകലെയാണു ലക്ഷദ്വീപ്. ഇവിടെ 11 ദ്വീപുകളില്‍ മാത്രമാണു പ്രധാനമായും ജനവാസമുള്ളത്. ദ്വീപ് ജനതയ്ക്കിടയിലും ഒത്തൊരുമയുടെയും സഹകരണത്തിന്റെയും കൈകോര്‍ക്കലുകളുണ്ട്. പ്രധാനമായും ഇവിടെ കണ്ടുവരുന്നതു വനിതാകൂട്ടായ്മകളാണ്. സാക്ഷരതയില്‍ പിറകിലുള്ള സമൂഹത്തെ പുരോഗതിയിലേക്കു കൊണ്ടുവരാനായി ആദ്യമായി ആരംഭിച്ച കൂട്ടായ്മയാണു മഹിളാ സമാജം. സ്ത്രീകളുടെ സാമൂഹികപുരോഗതിയായിരുന്നു ഈ കൂട്ടായ്മയുടെ പ്രധാനലക്ഷ്യം. തയ്യല്‍ പരിശീലന കേന്ദ്രം, തയ്യല്‍ യൂണിറ്റ്, കൊട്ട മെടയല്‍, അലങ്കാരവസ്തുക്കളുടെ നിര്‍മാണം, മേളകളും കലാകായിക മത്സരങ്ങളും സംഘടിപ്പിക്കല്‍ എന്നിവയായിരുന്നു ഇതിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇവയ്‌ക്കെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍, കളക്ടര്‍, ദ്വീപ് കൗണ്‍സിലംഗങ്ങള്‍ തുടങ്ങിയവരുടെ സഹകരണമുണ്ടായിരുന്നു.

മഹിളാസമാജത്തിന്റെ അമരക്കാരായി പ്രവര്‍ത്തിച്ച പലരും പിന്നീട് ജോലികിട്ടി പുറത്തുപോയതോടെ ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. പതിയെ ഇവ ഇല്ലാതായിത്തുടങ്ങി. ഈ സമയത്താണു സ്വയംസഹായ സംഘങ്ങള്‍ ഉടലെടുത്തുതുടങ്ങിയത്. ഭക്ഷണ ഓര്‍ഡറുകള്‍ ഏറ്റെടുത്തുനടത്തിയാണ് ഈ സംഘത്തിന്റെ ആദ്യകാലപ്രവര്‍ത്തനങ്ങള്‍. ഇതൊന്നും ആധികാരികമായി രേഖപ്പെടുത്തിയിരുന്നില്ല എന്നതിനാല്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ സാധിച്ചില്ല. ഇത്തരം കൂട്ടായ്മകള്‍ സംരംഭക സംഘങ്ങളായി അങ്ങനെ നിലനിന്നുപോയി എന്നുമാത്രം. എന്നാല്‍, 2017 ല്‍ അവസ്ഥയ്ക്കു മാറ്റം വന്നുതുടങ്ങി. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ ( ചഞഘങ) നിലവില്‍ വന്നതോടെ ലക്ഷദ്വീപില്‍ ദ്വീപ്ശ്രീ കൂട്ടായ്മകള്‍ രൂപം കൊള്ളാന്‍ തുടങ്ങി. 1998 ല്‍ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് രൂപം നല്‍കിയ കുടുംബശ്രീ സാമൂഹിക-സാമ്പത്തിക ശാക്തീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നീ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി സ്ത്രീകളുടെ കരുത്തുളള സംഘടനയായി വളര്‍ന്നു. കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ അംഗീകരിച്ചു. കേരളത്തിന്റെ അതേമാതൃകയില്‍ ലക്ഷദ്വീപില്‍ വനിതാകൂട്ടായ്മ നടപ്പാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മെന്റര്‍മാരുടെ സേവനങ്ങള്‍ ഉറപ്പുവരുത്തി. സ്ത്രീകളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന കൃത്യമായ രൂപരേഖയിലൂടെയാണ് ഈ കൂട്ടായ്മ സ്ഥാപിതമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്വയംസഹായ സംഘങ്ങളില്‍നിന്നു വ്യത്യസ്തമായി സാമൂഹികവിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്ന രീതിയിലാണു രൂപരേഖ തയാറാക്കിയിരിക്കുന്നത്.

2017 ജൂലായിലാണു ദ്വീപ്ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഔദ്യോഗികമായി തുടക്കം കുറിച്ചത്. നിലവിലുള്ള സ്വയംസഹായ സംഘങ്ങളില്‍ നിന്നു കുറച്ചു പേരെ തിരഞ്ഞെടുക്കുകയും അതില്‍നിന്നു കണ്ടെത്തിയ പത്തു പേര്‍ക്കു പരിശീലനം നല്‍കുകയും ചെയ്തു. വാര്‍ഡ്തല യോഗങ്ങള്‍ സംഘടിപ്പിക്കുകയും പരിശീലനപരിപാടികള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് അടുത്തടുത്ത വീടുകളിലെ 18 വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി പത്തു പേരില്‍ കുറയാത്ത അയല്‍ക്കൂട്ടങ്ങള്‍ രൂപവത്കരിച്ചു. കവരത്തി, കടമത്ത്, അമിനി, അഗത്തി എന്നീ നാലു ദ്വീപുകളിലാണ് ആദ്യമായി ദ്വീപ്ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഷാഹിദ, നദീറ, റസീന, റംല, ജമീല, സെരീഹത്ത് തുടങ്ങിയവര്‍ക്കാണു തുടക്കത്തില്‍ പരിശീലനം കിട്ടിയത്. ഇവരില്‍ ഷാഹിദ, നദീറ, റസീന എന്നിവര്‍ ഇപ്പോഴും ദ്വീപ്ശ്രീയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദ്വീപ്ശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു സലീംഭായ് എന്ന അസി. പ്രോഗ്രാം ഓഫീസറാണ്.

പ്രത്യേകതകള്‍, പ്രവര്‍ത്തനങ്ങള്‍

പഞ്ചസൂത്രയാണ് ഓരോ അയല്‍ക്കൂട്ടവും പിന്തുടരുന്നത്. കൃത്യമായി ആഴ്ചയോഗം, ആഴ്ചസമ്പാദ്യം, വായ്പയെടുക്കല്‍, കൃത്യമായ വായ്പാ തിരിച്ചടവ്, കണക്കുകള്‍ എഴുതിസൂക്ഷിക്കല്‍ എന്നിവയാണു പഞ്ചസൂത്ര. സാമൂഹിക -സാമ്പത്തിക-അടിസ്ഥാന മേഖലകളില്‍ പങ്കാളിത്തം ഉറപ്പു നല്‍കുന്ന വിധത്തിലാണ് ഓരോ അയല്‍ക്കൂട്ടത്തിനും രൂപം നല്‍കിയിട്ടുള്ളത്. ഒരു സ്ത്രീയില്‍നിന്നു കുടുംബത്തിലേക്കും കുടുംബത്തില്‍നിന്നു സമൂഹത്തിലേക്കും സ്ത്രീശാക്തീകരണം നിര്‍വഹിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഓരോ അയല്‍ക്കൂട്ടത്തിലും പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായകവളണ്ടിയര്‍, ആരോഗ്യവളണ്ടിയര്‍, വിദ്യാഭ്യാസവളണ്ടിയര്‍, അടിസ്ഥാന സൗകര്യവളണ്ടിയര്‍ എന്നിങ്ങനെയുള്ള ഭാരവാഹികളാണു ഗ്രൂപ്പുകളെ നയിക്കുന്നത്. ഓരോ കുടുംബത്തില്‍നിന്നും ഒന്നോ രണ്ടോ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നതിലൂടെ ആ കുടുംബത്തിനു ദ്വീപ്ശ്രീയുടെ സംരക്ഷണം ലഭിക്കുന്നു. പിന്നീട് എല്ലാ ഗ്രൂപ്പുകളിലും ബുക്ക് കീപ്പിംഗിനായി വളണ്ടിയര്‍മാര്‍ക്കു പരിശീലനം നല്‍കി. കനറാ ബാങ്കില്‍ ഗ്രൂപ്പുകളുടെ പേരില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനും ആഴ്ചസമ്പാദ്യങ്ങള്‍ കൃത്യമായി നിക്ഷേപിക്കാനും തുടങ്ങി.

എല്ലാ ദ്വീപുകളിലും നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മെന്റര്‍മാരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കും ബോധവല്‍ക്കരണക്ലാസുകള്‍ നടത്തി. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മെന്റര്‍മാര്‍ ആഴ്ചയോഗങ്ങളില്‍ പങ്കെടുത്ത് ഓരോ വീടിന്റെയും സാമ്പത്തികാവസ്ഥയും സാഹചര്യങ്ങളും വിലയിരുത്തി. രൂപവത്കരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ അതതു പഞ്ചായത്തുകളിലാണു രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡില്‍ നിന്നു ലഭിക്കുന്ന ഫണ്ട് ഗ്രാമവികസന പദ്ധതി വഴി പഞ്ചായത്തിലൂടെ അയല്‍ക്കൂട്ടം കുടുംബങ്ങളിലേക്ക് എത്തുന്നു. ഫണ്ടുകള്‍ കൈകാര്യം ചെയ്യാനായി എല്ലാ പഞ്ചായത്തുകളിലും ഗ്രാമ റോസ്ഗാര്‍ സേവക് പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ, 2020-21 ല്‍ ദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതികള്‍ ആസൂത്രണം ചെയ്തു. ഫിനാന്‍സ് കമ്മീഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു കീഴിലുള്ള ധനപരമായ കൈമാറ്റത്തിലും ഗ്രാമപ്പഞ്ചായത്ത് വികസനപദ്ധതി നടപ്പാക്കാന്‍വേണ്ട പങ്കാളിത്ത പ്രക്രിയകളിലും നേരിടേണ്ടിവന്ന വെല്ലുവിളികളാണു ദേശീയ ഗ്രാമീണ ഉപജീവന മിഷനു കീഴിലുള്ള വനിതാ അയല്‍ക്കൂട്ടങ്ങളെ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഗ്രാമപ്പഞ്ചായത്ത് വികസന പദ്ധതി ( ജി.പി.ഡി.പി ) മുന്നോട്ടു നയിക്കാനായി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളിലൂടെ കൂട്ടായ്മയ്ക്കു സാധിക്കുന്നു. ഓരോ കുടുംബാംഗത്തിന്റെയും ആവശ്യങ്ങള്‍ പരിഗണിക്കുകയും അതു ഗ്രാമസഭയിലൂടെ സാധിച്ചെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുള്ളവരുടെയും ആവശ്യങ്ങള്‍ക്കു പ്രാതിനിധ്യം ലഭിക്കുന്നു. ഇത്തരത്തില്‍ സമൂഹത്തിന്റെ സുസ്ഥിരവികസനത്തിനും സ്ത്രീശാക്തീകരണത്തിനുമായി ഈ കൂട്ടായ്മ കൈകോര്‍ക്കുന്നു.

ദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയുടെ നാലു ഘടകങ്ങളായ അവകാശപദ്ധതി, ഉപജീവനപദ്ധതി, പൊതു ആസ്തികളുടെ വിഭവ വികസനപദ്ധതി, സാമൂഹിക വികസനപദ്ധതി എന്നിവ വഴിയാണ് അംഗങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതു വാര്‍ഡ്തലത്തില്‍ വേര്‍തിരിച്ച് ഏരിയ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കുന്നു. രണ്ടോ മൂന്നോ വാര്‍ഡുകള്‍ ചേര്‍ന്ന് ഒരു ഏരിയ ലെവല്‍ ഫെഡറേഷന്‍ ( എ.എല്‍.എഫ് ) രൂപവത്കരിക്കുന്നു. കവരത്തിയില്‍ നാലു എ.എല്‍.എഫുകളാണു നിലവിലുള്ളത്. ഓരോ എ.എല്‍.എഫിലും പ്രസിഡന്റ്, സെക്രട്ടറി, എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിങ്ങനെ അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ളവരെ ഭാരവാഹികളായി തിരഞ്ഞെടുക്കുന്നു. ഇവര്‍ക്കു പരിശീലം നല്‍കിയാണു പ്രവര്‍ത്തനമേഖലയിലേക്ക് അയയ്ക്കുന്നത്.

ഗ്രാമീണ ദാരിദ്ര്യ ലഘൂകരണപദ്ധതിയിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഏരിയാതലത്തില്‍ ക്രോഡീകരിച്ച് ഗ്രാമസഭകളില്‍ സമര്‍പ്പിക്കുന്നു. ഇങ്ങനെ സമര്‍പ്പിക്കപ്പെട്ട ഡേറ്റകള്‍ ഗ്രാമപ്പഞ്ചായത്ത് വികസനപദ്ധതിയില്‍പ്പെടുത്തി എന്‍.ആര്‍.എല്‍.എമ്മിലേക്കു സമര്‍പ്പിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതിയില്‍ വെച്ച പദ്ധതികളുടെ കണക്കനുസരിച്ച് എന്‍.ആര്‍.എല്‍.എം. ഫണ്ടുകള്‍ ഗ്രാമവികസനപദ്ധതി വഴി പഞ്ചായത്തിലേക്കു കൈമാറുകയും ജനങ്ങളുടെ ആവശ്യങ്ങള്‍ നടത്താനായി അയല്‍ക്കൂട്ട അംഗങ്ങളിലൂടെ വിതരണം നടത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ സമൂഹത്തിന്റെ വികസനക്കുതിപ്പിനു ദ്വീപ്ശ്രീ പ്രധാന കണ്ണിയായി മാറുന്നു. അതോടൊപ്പംതന്നെ ഉപജീവനവികസനത്തിനും സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തികകാര്യങ്ങള്‍ക്കും ഉപസമിതികളും ദ്വീപ്ശ്രീ രൂപവത്കരിച്ചു. കൂടാതെ, സമൂഹത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി പ്രത്യേക അയല്‍ക്കൂട്ടങ്ങളും രൂപവത്കരിച്ചു. 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വയോജനക്കൂട്ടവും 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ബാലസഭകളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ സമൂഹത്തിലെ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ദ്വീപ്ശ്രീ അംഗത്വം നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്നു.

സാമൂഹിക സേവനങ്ങള്‍

ഫോറസ്റ്റ് വകുപ്പ് നടത്തിയ മാലിന്യ ശേഖരണദൗത്യം പരാജയപ്പെടുകയും മണ്ണ്, ജലം, വായു, പരിസരം എന്നിവ മലിനീകരിക്കപ്പെടുകയും ജീവജാലങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തപ്പോള്‍ അതിനെതിരെ ജില്ലാ കോടതിയില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു പദ്ധതി കോടതി നിര്‍ത്തിവെപ്പിച്ചു. ദ്വീപ്ശ്രീ സമൂഹത്തിനു ചെയ്തുകൊടുത്ത വലിയൊരു സഹായമായിരുന്നു അത്. കിടപ്പിലായ രോഗികളെ സന്ദര്‍ശിക്കുകയും ചികിത്സയുടെ ഭാഗമായി പ്രയാസമനുഭവിക്കുന്നവരെ പണം നല്‍കി സഹായിക്കുകയും ചെയ്യുന്നു. ആവശ്യമുള്ള രോഗികള്‍ക്കു രക്തം നല്‍കാനായി ആളുകളെ എത്തിക്കുന്നു. മാസത്തിലൊരിക്കല്‍ പൊതുശുചീകരണം നടത്തുന്നു. സ്‌കൂള്‍, ഹോസ്പിറ്റല്‍, മദ്രസ, ബീച്ച്, എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുന്നു. അതോടൊപ്പം ആഴ്ചയിലൊരിക്കല്‍ അംഗങ്ങളുടെ വീടുകളും ശുചിയാക്കുന്നു.

പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ദ്വീപ്ശ്രീ അംഗങ്ങള്‍ പേപ്പര്‍ കവറുണ്ടാക്കി വീടുകളില്‍ എത്തിക്കുന്നുണ്ട്. ലഹരിവിമുക്ത കവരത്തി എന്ന ആശയം മുന്‍നിര്‍ത്തി സ്‌കൂളുകളിലും അമ്മമാര്‍ക്കും ബോധവല്‍ക്കരണക്ലാസ് നടത്തി. കുട്ടികളുടെ ലഹരിയുപയോഗം, രാത്രിസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയും നൈറ്റ് പട്രോളിങ് ഉറപ്പുവരുത്തുകയും ചെയ്തു. ഇതുവഴി ഒരു പരിധിവരെ കുട്ടികളുടെ രാത്രിസഞ്ചാരം തടയാന്‍ സാധിച്ചിട്ടുണ്ട്. ആശുപത്രികളിലെ രോഗികള്‍ക്കു ഭക്ഷണം നല്‍കുകയും ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ കണ്ടെത്തി വസ്ത്രവും പണവും എത്തിക്കുകയും ചെയ്യുന്നു. നിര്‍ധനരായ സ്ത്രീകളെ ജോലിനല്‍കി സഹായിക്കുന്നു. അനാഥക്കുട്ടികളെ ദത്തെടുക്കുകയും വര്‍ഷംതോറും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിനു പാലിയേറ്റീവ് കെയറിന്റെ ഭാഗമായും അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൗമാരപ്രായക്കാര്‍ക്കും സ്ത്രീകള്‍ക്കും ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നു. വയോജനങ്ങളെ പല പരിപാടികള്‍ക്കും ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തുവരുന്നു. കോവിഡ്കാലത്ത് വാര്‍ഡുകളില്‍ കോവിഡ് ബോധവത്കരണപരിപാടികള്‍ നടത്തി. ആരോഗ്യവകുപ്പിനുവേണ്ടി ഇക്കാലത്തു മുഴുവന്‍ സമയവും സൗജന്യസേവനങ്ങള്‍ നടത്തി. മാസ്‌ക്കും ധാരാളമായി നിര്‍മിച്ചുനല്‍കി.

ദ്വീപ് ശ്രീ സംരംഭങ്ങള്‍

നാട്ടുകാരില്‍നിന്നും സന്ദര്‍ശകരില്‍നിന്നും കിട്ടുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ദ്വീപ്ശ്രീ അംഗങ്ങള്‍ പലഹാരങ്ങള്‍, മസാലകള്‍, നാടന്‍ ഹലുവ, അച്ചാറുകള്‍ എന്നിവ ഉണ്ടാക്കിക്കൊടുക്കുന്നുണ്ട്. പരമ്പരാഗത പലഹാരങ്ങളും അച്ചാറുകളും മസാലകളും കടകളിലും ആവശ്യക്കാര്‍ക്കും വില്‍ക്കുന്നു. മറ്റു ദീപുകളിലേക്കും ദ്വീപിനു പുറത്തേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്കു കെയ്ക്കുണ്ടാക്കാന്‍ പരിശീലനം നല്‍കുന്നു. ചിലരിതു ബിസിനസായി നടത്തുന്നുണ്ട്. വീടുകളില്‍ വെന്ത നെയ് (വെര്‍ജിന്‍ കോക്കനട്ട് ഓയില്‍) ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. കാട, കോഴി, താറാവിറച്ചി എന്നിവ വില്‍ക്കുന്ന വീടുകളുണ്ട്. വനിതാഹോട്ടലുകള്‍, തയ്യല്‍ യൂണിറ്റുകള്‍, ലേഡീസ് ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ ദ്വീപ്ശ്രീയുടെ കീഴില്‍ നടത്തുന്നു. ജൈവ പച്ചക്കറി കൃഷിചെയ്യുകയും അംഗങ്ങള്‍ക്കിടയില്‍ത്തന്നെ വില്‍ക്കുകയും ചെയ്യുന്നു. കച്ചവടവും നടത്തുന്നുണ്ട്. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നു. പൊട്ടിയ ചെരുപ്പുകള്‍ തുന്നിക്കൊടുക്കുന്നു. മെയിന്‍ ജെട്ടിയുടെ പരിസരത്തു വനിതാ ഹട്ട് ആരംഭിക്കുകയും പൊതുജനങ്ങള്‍ക്കു ഭക്ഷണം വിതരണം നടത്തുകയും ചെയ്യുന്നു. ഇതിലൂടെ രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി 12 കുടുംബങ്ങള്‍ ജീവിച്ചുപോകുന്നു. നാടന്‍ഭക്ഷണങ്ങള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്നു, ട്യൂഷന്‍ സെന്ററുകളും ഡേ കെയര്‍ സെന്ററുകളും ദ്വീപ്ശ്രീ ഗ്രൂപ്പുകള്‍ നടത്തിവരുന്നു.

അഗതികളായ കിടപ്പുരോഗികളുടെ പരിപാലനത്തിനായി പരിശീലനം നല്‍കാന്‍ ദ്വീപ്ശ്രീക്കു പരിപാടിയുണ്ട്. ഇതിനു പുറമേ സൂപ്പര്‍മാര്‍ക്കറ്റ്, ബുക്ക് ബൈന്‍ഡിങ്, കരകൗശല, വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റുകളും ചകിരി, പേപ്പര്‍ബാഗ,് സോഫ റിപ്പയറിംഗ് യൂണിറ്റുകളും ആരംഭിക്കും. സ്ത്രീ സുരക്ഷക്കായുള്ള ബോധവത്കരണപരിപാടിയും അറബി അക്ഷരങ്ങള്‍ അറിയാത്തവര്‍ക്കുവേണ്ടി അറബി സാക്ഷരതാ ക്ലാസും നടത്താന്‍ പരിപാടിയുണ്ട്.

 

 

 

 

Leave a Reply

Your email address will not be published.

Latest News