തമിഴ്‌നാട്ടില്‍ സ്വയംസഹായഗ്രൂപ്പുകളുടെ 1756 കോടി രൂപയുടെ വായ്പാബാധ്യത സര്‍ക്കാര്‍ ഒഴിവാക്കി

moonamvazhi

തമിഴ്‌നാട്ടിലെ സേലം നഗരത്തില്‍ സഹകരണവകുപ്പു മുഖേന സ്വയംസഹായ ഗ്രൂപ്പുകള്‍ക്കു വിതരണം ചെയ്ത 134 കോടി രൂപയുടെ വായ്പകള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു ( Waived off ). 5241 സ്വയംസഹായ ഗ്രൂപ്പുകളിലെ 51,023 അംഗങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. മുനിസിപ്പല്‍ ഭരണവകുപ്പു മന്ത്രി കെ.എന്‍. നെഹ്‌റു, ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ എന്നിവര്‍ ചേര്‍ന്നു വായ്പാബാധ്യത ഒഴിവാക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കു വിതരണം ചെയ്തു.

സഹകരണവകുപ്പുവഴി വിവിധ സ്വയംസഹായ സംഘങ്ങള്‍ക്കു വിതരണം ചെയ്ത 2756 കോടി രൂപയുടെ വായ്പാബാധ്യത മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ടെന്നു മന്ത്രി നെഹ്‌റു അറിയിച്ചു. 2021 മാര്‍ച്ച് 31 വരെ വിവിധ സഹകരണ ബാങ്കുകളില്‍ കുടിശ്ശികയായതാണ് ഈ തുക. സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പത്തുക മുഖ്യമന്ത്രി വര്‍ധിപ്പിച്ചിട്ടുമുണ്ട്. പത്തു ലക്ഷം രൂപയാണ് ഇപ്പോള്‍ വായ്പയായി നല്‍കുന്നത്. ഇത് ഇരുപതു ലക്ഷമാക്കിയിട്ടുണ്ട്. 36 മാസംകൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതി – മന്ത്രി പറഞ്ഞു.

2021-22 ല്‍ സേലം ജില്ലയിലെ 819 സ്വയംസഹായ സംഘങ്ങള്‍ക്കു സഹകരണവകുപ്പു മുഖേന 30.7 കോടി രൂപയുടെ വായ്പ കിട്ടിയിട്ടുണ്ട്. 2022-23 ല്‍ 1780 സ്വയംസഹായ സംഘങ്ങള്‍ക്കു 52.37 കോടിയും നല്‍കിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News