ബാലുശ്ശേരി സഹകരണ കോളേജ് കൂടുതല്‍ കോഴ്‌സുമായി സ്വന്തം കെട്ടിടത്തിലേക്ക്

moonamvazhi

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ 52 ബിരുദധാരികളില്‍ നിന്നു ഓഹരി പിരിച്ചു 2002 ല്‍ തുടങ്ങിയ സഹകരണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഇന്നും നൂറുകണക്കിനു വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമാണ്. 21 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നു. കോളേജിനായി രണ്ടു ഏക്കറോളം സ്ഥലം വാങ്ങിക്കഴിഞ്ഞു. ഇവിടെ സ്വന്തം കെട്ടിടം പണിതു പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനാണു പരിപാടി.

 

കോഴിക്കോട് ബാലുശ്ശേരിയിലെ ഉന്നത വിദ്യാഭ്യാസരംഗത്തു 21 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുളള ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വളര്‍ച്ചയുടെ പടവുകള്‍ കയറുന്നു. ബാലുശ്ശേരിയില്‍ സര്‍ക്കാര്‍ കോളേജ് ഇല്ലാതിരുന്ന കാലത്തു വിദ്യാര്‍ഥികള്‍ ഏറെയും ആശ്രയിച്ചിരുന്നതു സമാന്തരകോളേജുകളെയായിരുന്നു. അസംഖ്യം സമാന്തര കോളേജുകളാണു ബാലുശ്ശേരിയില്‍ പിറവിയെടുത്തിരുന്നത്. അഭ്യസ്ഥവിദ്യരായ നൂറുകണക്കിനു യുവതീയുവാക്കളുടെ അത്താണിയായിരുന്നു അക്കാലത്തു സമാന്തര കോളേജുകള്‍. ഇതിനിടയില്‍ത്തന്നെയാണു 2002 ജൂണ്‍ 20 ന് ഏതാനും സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തില്‍ ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പിറവിയെടുത്തത്. ബാലുശ്ശേരി ടൗണിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു ശാന്തമായ അന്തരീക്ഷത്തിലാണു കോളേജ് പ്രവര്‍ത്തിക്കുന്നത്.

സഹകരണമേഖലയില്‍ പിറവിയെടുത്ത ചില കോളേജുകള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ പോയപ്പോഴും ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജ് പിടിച്ചു നിന്നുവെന്നു മാത്രമല്ല പുരോഗതിയിലേക്കു മുന്നേറുകകൂടിയാണ്. രണ്ട് ഏക്കറോളം സ്ഥലം വാങ്ങി സ്വന്തമായി കെട്ടിടവും പുതിയ കോഴ്സുകളും ആരംഭിക്കാനുളള ശ്രമത്തിലാണ് ഈ സഹകരണ സ്ഥാപനം.

ഓഹരിയെടുത്തത്
ബിരുദധാരികള്‍

മറ്റു സമാന്തര കോളേജുകാര്‍ വാങ്ങുന്നതില്‍നിന്നു താരതമ്യേന കുറച്ച് ഫീസീടാക്കി വിദ്യാര്‍ഥികള്‍ക്കു പഠിക്കാനവസരം ഒരുക്കുന്നതിനൊപ്പം ബിരുദവും ബിരുദാനന്തരബിരുദവുമുളള യുവാക്കള്‍ക്കു താല്‍ക്കാലികമായെങ്കിലും ഒരു അത്താണിയാവുകയെന്ന ലക്ഷ്യവും ബാലുശ്ശേരി സഹകരണ കോളേജിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഹകരണ കോളേജില്‍ അംഗത്വം നല്‍കിയതു ബിരുദമുളളവര്‍ക്കു മാത്രമായിരുന്നു. തുടക്കത്തില്‍ 52 ബിരുദധാരികളില്‍ നിന്ന് ഓഹരി സമാഹരിച്ചാണു കോ-ഓപ്പറേറ്റീവ് കോളേജ് സ്ഥാപിച്ചത്. ജില്ലയില്‍ അഴിയൂര്‍ ഒഴികെയുളള പഞ്ചായത്തുകളും നഗരസഭകളും ഈ കോളേജിന്റെ പ്രവര്‍ത്തനപരിധിയില്‍ വരും. കെ.പി.സി.സി. സെക്രട്ടറി കെ. ബാലകൃഷ്ണന്‍ കിടാവ് പ്രസിഡന്റും എ.കെ. അബ്ദുള്‍ സമദ് ഓണററി സെക്രട്ടറിയും വാളങ്ങല്‍ ബാലകൃഷ്ണന്‍, കെ.പി. മനോജ് കുമാര്‍, കെ. അഹമ്മദ് കോയ, കെ. വാസുദേവന്‍, കെ. മനോജ്, പി. മൈമൂന്നത്ത് എന്നിവരും ഉള്‍പ്പെട്ട പ്രൊമോട്ടര്‍മാരാണു ബാലുശ്ശേരി സഹകരണ കോളേജിന്റെ രൂപവത്കരണത്തില്‍ പ്രധാന പങ്കു വഹിച്ചത്.

ബാലുശ്ശേരി കൈരളി റോഡിലൂടെ അര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിലെത്താം. രണ്ടു നിലയുളള വാടകക്കെട്ടിടത്തിലാണു കോളേജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഡിഗ്രി, പി.ജി. ക്ലാസുകളിലായി 850 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ബി.എ. ഇംഗ്ലീഷ്, സോഷ്യോളജി, ബി. കോം കോ-ഓപ്പറേഷന്‍, ബി. കോം ഫിനാന്‍സ് എന്നീ കോഴ്സുകളാണ് ഇവിടെയുളളത്. 21 അധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫുമുണ്ട്. കോളേജ്‌വികസനത്തിന്റെ ഭാഗമായി കോക്കല്ലൂര്‍ എരമംഗലത്ത് രണ്ട് ഏക്കറോളം സ്ഥലം വാങ്ങിക്കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഇവിടെ നിര്‍മിക്കും. എരമംഗലത്ത് എം.ബി.എ, എം.സി.എ, അധ്യാപക പരിശീലന കോഴ്സുകള്‍ എന്നിവ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. പുതിയ കോഴ്സുകള്‍ക്ക് അനുമതി ലഭിക്കാനുളള അപേക്ഷകള്‍ ബന്ധപ്പെട്ടവര്‍ക്കു നല്‍കിക്കഴിഞ്ഞു.

വിജയശതമാനത്തില്‍ കോളേജ് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്. കോഴിക്കോട് സര്‍വകലാശാല ഡിഗ്രി സോഷ്യോളജി വിഷയത്തില്‍ രണ്ടാം റാങ്ക് ലഭിച്ചത് ഇവിടെ പഠിച്ച വിദ്യാര്‍ഥിക്കായിരുന്നു. അതേപോലെ കെ.എ.എസ.് പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയ ഉദ്യോഗാര്‍ഥിയും ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.

കെ. ബാലകൃഷ്ണന്‍ കിടാവാണു ബാലുശ്ശേരി സഹകരണ കോളേജിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. എ.കെ. അബ്ദുള്‍ സമദ് വൈസ് പ്രസിഡന്റും. വാളങ്ങല്‍ ബാലകൃഷ്ണന്‍, കെ. വാസുദേവന്‍, കെ.അഹമ്മദ് കോയ, പി. മൈമുന്നത്ത്, ഡോ. പി.പി. ലിഷ, കെ. ഷൈന, വി.കെ. സിനി എന്നിവര്‍ ഡയരക്ടര്‍മാരും പി.എം. ഉണ്ണിക്കൃഷ്ണന്‍ സെക്രട്ടറിയും വൈശാഖ് കണ്ണോറ പി.ആര്‍.ഒ.യുമാണ്. മുന്‍ നടക്കാവ് എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ പി.കെ. ശശീന്ദ്രനാണു പ്രിന്‍സിപ്പാള്‍. ഇ. ദീപ വൈസ് പ്രിന്‍സിപ്പാളാണ്.

നിര്‍ധനര്‍ക്ക്
ഫീസ് വേണ്ട

ഫീസിനത്തില്‍ 80 ലക്ഷം രൂപയോളം കോളേജിനു വാര്‍ഷിക വരുമാനമായി ലഭിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നൂറോളം വിദ്യാര്‍ഥികളെ ഫീസൊന്നും ഈടാക്കാതെ ഇവിടെ പഠിപ്പിക്കുന്നുണ്ട്. കോവിഡ് മൂലം കോളേജ് അടച്ചുപൂട്ടിയ സമയത്തുപോലും അധ്യാപകര്‍ക്കു ശമ്പളം നല്‍കിയിരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇ.എസ്.ഐ. ആനുകൂല്യം അധ്യാപകര്‍ക്കുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ബാലുശ്ശേരി കോ-ഓപ്പറേറ്റീവ് കോളേജ് സജീവമാണ്. എല്ലാ വര്‍ഷവും കോളേജ് മാഗസിന്‍ പുറത്തിറക്കുന്നുണ്ട്. ഗ്രീന്‍ കമ്യൂണിറ്റി, റോട്ടറാക്റ്റ് ക്ലബ്ബുകളും സര്‍ഗ്ഗവേദിയും സജീവം. പ്രളയം-കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 60,000 രൂപ കുട്ടികള്‍മാത്രം സമാഹരിച്ചു കൈമാറിയിരുന്നു. കോവിഡ് കാലത്തു ബാലുശ്ശേരി താലൂക്കാശുപത്രിയിലും എരമംഗലം പി.എച്ച്.സി.യിലും സാനിറ്റൈസറും മാസ്‌ക്കും നല്‍കിയിരുന്നു.

 

 

 

Leave a Reply

Your email address will not be published.

Latest News