പഞ്ചാബില്‍ നെല്ലിന്‍കുറ്റി കത്തിക്കാതെ സംസ്‌കരിക്കാന്‍ സഹകരണബാങ്ക്‌വായ്പ

moonamvazhi

നെല്ലിന്‍കുറ്റികള്‍ കത്തിക്കുന്നതുകൊണ്ടുള്ള മലിനീകരണം തടയാന്‍ അവ കത്തിക്കാതെ സംസ്‌കരിക്കുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പ്രത്യേക വായ്പാപദ്ധതി പ്രഖ്യാപിച്ചു. പഞ്ചാബില്‍ പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു ബാക്കിയാവുന്ന കുറ്റികള്‍ക്കു തീയിടുന്നതു അയല്‍സംസ്ഥാനമായ ഡല്‍ഹിയില്‍പോലും പരിസര മലിനീകരണമുണ്ടാക്കുന്നുണ്ട്. സംസ്ഥാനസഹകരണബാങ്കിന്റെ ചണ്ഡിഗഢ് ശാഖ വഴിയും ജില്ലാസഹകരണബാങ്കുകളുടെ 802 ശാഖകള്‍ വഴിയും വായ്പ കിട്ടും. ഗ്രാമങ്ങളിലെ പ്രാഥമികകാര്‍ഷികബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഇതു പ്രയോജനപ്പെടുത്താം. പൊതുവാടകകേന്ദ്രസ്‌കീം (കോമണ്‍ ഹയറിങ് സെന്റര്‍ സ്‌കീം) പ്രകാരം വിളയവശിഷ്ടസംസ്‌കരണയന്ത്രങ്ങള്‍ വാങ്ങി കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ 80 ശതമാനം സബ്‌സിഡി പ്രാഥമിക കാര്‍ഷികസഹകരണസംഘങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും കിട്ടും. വിളയവശിഷ്ടം അമര്‍ത്തി ചെറുകട്ടിയാക്കുന്ന ബേലറും സൂപ്പര്‍സീഡറുകളുംമറ്റും വാങ്ങാന്‍ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡിയും നല്‍കും.

കര്‍ഷകരില്‍നിന്നു ജൈവോര്‍ജവ്യവസായത്തിനു ജൈവോര്‍ജവസ്തുക്കള്‍ കിട്ടാന്‍ ഈ വായ്പാപദ്ധതി പ്രയോജനപ്പെടുത്തുകവഴി സഹായകമാകുമെന്നാണു പ്രതീക്ഷ. അഞ്ചു കൊല്ലംകൊണ്ടു വായ്പ തിരിച്ചടച്ചാല്‍മതി. വര്‍ഷം രണ്ടു തവണ വീതമേ അടയ്‌ക്കേണ്ടൂ.