അസാധാരണസാഹചര്യം വ്യക്തമാക്കാത്ത സംഘംപിരിച്ചുവിടല്‍ ഹൈക്കോടതി റദ്ദാക്കി

Moonamvazhi
  • മല്‍സ്യഫെഡിനെ ഫിഷറീസ്‌ സംഘങ്ങളുടെ ഫൈനാന്‍സിങ്‌ ബാങ്ക്‌ ആയി കണക്കാക്കാം
  • അഫിലിയേഷനില്ലെങ്കിലും പിരിച്ചുവിടുംമുമ്പു സഹകരണയൂണിയനുമായി ചര്‍ച്ച ചെയ്യണം

മല്‍സ്യഫെഡിനെ അതിനുകീഴിലുള്ളപ്രാഥമികസംഘങ്ങളുടെ `ഫൈനാന്‍സിങ്‌ ബാങ്ക്‌’ ആയി കണക്കാക്കാമെന്നു ഹൈക്കോടതി. സഹകരണയൂണിയനില്‍ അഫിലിയേഷനില്ലെങ്കിലും അതുമായി ചര്‍ച്ച ചെയ്യാതെ സംഘത്തെ പിരിച്ചുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എറണാകുളം വെസ്‌റ്റ്‌ റൂറല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ്‌ ആന്റ്‌ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ച നടപടി റദ്ദാക്കി ഭരണസമിതിയെ പുനസ്ഥാപിച്ചാണു വിധി.സംഘംമുന്‍പ്രസിഡന്റ്‌ എറണാകുളം പച്ചാളം കല്ലുവീട്ടില്‍ കെ.വി. സാബുവിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ്‌ കെ. ബാബുവിന്റെതാണ്‌ ഉത്തരവ്‌. അതേസമയം, സംഘത്തിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയിലേക്കു കോടതി കടന്നിട്ടില്ലെന്നും പിരിച്ചുവിടലിന്റെ നടപടിക്രമത്തിലെ വീഴ്‌ചകള്‍മാത്രമാണു പരിഗണിച്ചതെന്നും നിയമം പാലിച്ചുകൊണ്ടു ഭരണസമിതിക്കെതിരെ പുതുതായി നടപടികള്‍ ആരംഭിക്കുന്നതിനു രജിസ്‌ട്രാര്‍ക്കു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

2020 ഒക്ടോബര്‍ 30നാണു സംഘം ഭരണസമിതി ചുമതലയേറ്റത്‌. ഫിഷറീസ്‌ വകുപ്പ്‌ സഹകരണസംഘം രജിസ്‌ട്രാറുടെ (എറണാകുളം) ഉത്തരവു പ്രകാരം സംഘത്തില്‍ പരിശോധനയും അന്വേഷണവുമുണ്ടായി.2025 ജനുവരി 13നു രജിസ്‌ട്രാര്‍ ഡയറക്ടര്‍ബോര്‍ഡിനെ മറികടന്നു സംഘത്തില്‍ പാര്‍ട്‌ടൈം അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഭരണസമിതി നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണു കാരണം പറഞ്ഞത്‌. ഇതിനെതിരെയാണു ഹര്‍ജി. ഭരണസമിതിയെ മറികടന്ന്‌ ഉത്തരവിടുംമുമ്പു രജിസ്‌ട്രാര്‍ ഫൈനാന്‍സിങ്‌ ബാങ്കുമായും സര്‍ക്കിള്‍ സഹകരണയൂണിയനുമായും (അല്ലെങ്കില്‍ കേസിന്റെ സ്വഭാവമനുസരിച്ച്‌ സംസ്ഥാനസഹകരണയൂണിയന്‍) ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്നു ഹര്‍ജിക്കാരന്റെ വക്കീല്‍ വാദിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ അതു വേണ്ടെന്നു സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ നിലപാടെടുത്തു. കാരണം സംഘം സര്‍ക്കിള്‍ സഹകരണയൂണിയനില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടില്ല. മല്‍സ്യത്തൊഴിലാളിവികസനക്ഷേമസഹകരണസംഘത്തിനു ഫൈനാന്‍സിങ്‌ ബാങ്കില്ലെന്നും അദ്ദേഹം വാദിച്ചു. സഹകരണസംഘം നിയമത്തിന്റെ 32-ാംവകുപ്പിന്റെ രണ്ടാംഉപവകുപ്പു പ്രകാരമുള്ള അര്‍ഥത്തിലുള്ള ഫൈനാന്‍സിങ്‌ ബാങ്കായി കണക്കാക്കാന്‍ കഴിയുന്നതു സംസ്ഥാനസഹകരണബാങ്കിനെയോ മുന്‍പുണ്ടായിരുന്ന ജില്ലാസഹകരണബാങ്കിനെയോ മാത്രമാണെന്ന വാദവും അദ്ദേഹം ഉന്നയിച്ചു.

പക്ഷേ, ഇവയല്ല, സംഘത്തിന്റെ അപ്പെക്‌സ്‌ സ്ഥാപനം മത്സ്യഫെഡ്‌ (കേരളസംസ്ഥാന ഫിഷറീസ്‌ വികസന ഫെഡറേഷന്‍) ആണെന്നു ഹര്‍ജിക്കാരന്റെ വക്കീല്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഉപവകുപ്പ്‌ 2(ജെ) പ്രകാരം ഫൈനാന്‍സിങ്‌ ബാങ്ക്‌ എന്നാല്‍ അര്‍ഥം മറ്റുസഹകരണസംഘങ്ങള്‍മാത്രം അംഗങ്ങളായിട്ടുള്ളതും,പണം സമാഹരിക്കലും അംഗങ്ങള്‍ക്കു വായ്‌പ കൊടുക്കലും മാത്രം മുഖ്യലക്ഷ്യമായിട്ടുള്ളതും ആയ ഒരു സഹകരണസംഘം എന്നാണ്‌ എന്നു കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഹര്‍ജി നല്‍കിയ സംഘത്തെപ്പോലുള്ള സംഘങ്ങള്‍ മാത്രമാണ്‌ അപ്പെക്‌സ്‌ സംഘമായ മല്‍സ്യഫെഡിലെ അംഗങ്ങള്‍. സംഘത്തിനു മല്‍സ്യഫെഡ്‌ മൈക്രോഫിനാന്‍സ്‌ വായ്‌പ നല്‍കിയിട്ടുണ്ട്‌. വായ്‌പ നല്‍കാന്‍ ഉദ്ദേശിച്ചുള്ള ഫണ്ടുകളില്‍നിന്നാണ്‌ അതു നല്‍കിയിട്ടുള്ളതും. ഇത്‌ അപ്പെക്‌സ്‌ സംഘമായ മല്‍സ്യഫെഡിനെ `ഫൈനാന്‍സിങ്‌ ബാങ്ക്‌’ ആക്കിമാറ്റുന്നുണ്ട്‌.

ജില്ലാസഹകരണബാങ്കിനെയോ സംസ്ഥാനസഹകരണബാങ്കിനെയോ മാത്രമേ ഫൈനാന്‍സിങ്‌ ബാങ്കായി കണക്കാക്കാവൂ എന്നു സ്റ്റാറ്റിയൂട്ടറി വ്യവസ്ഥയില്ല എന്ന സംഘത്തിന്റെ വക്കീലിന്റെ വാദത്തോടു കോടതി യോജിച്ചു. പ്രാഥമികവായ്‌പാസഹകരണസംഘങ്ങള്‍മാത്രമാണ്‌ സംസ്ഥാനസഹകരണബാങ്കിലെ (പഴയ ജില്ലാസഹകരണബാങ്കുകള്‍) അംഗങ്ങള്‍. ഗവണ്‍മെന്റ്‌ പ്ലീഡറുടെ വാദം അംഗീകരിച്ചാല്‍ വായ്‌പേതരസംഘങ്ങള്‍ക്കു ഫൈനാന്‍സിങ്‌ ബാങ്ക്‌ ഇല്ല എന്ന നില വരും. ഈ വാദം ശരിയാണെന്നു കോടതി വിലയിരുത്തി. ഹര്‍ജി നല്‍കിയ സംഘത്തെപ്പോലുള്ള സംഘങ്ങളുടെ കാര്യത്തില്‍ അപ്പെക്‌സ്‌ സംഘമായ മല്‍സ്യഫെഡ്‌ ആണ്‌ `ഫൈനാന്‍സിങ്‌ ബാങ്ക്‌’.

സംഘം സര്‍ക്കിള്‍ സഹകരണയൂണിയനില്‍ അഫിലിയേറ്റു ചെയ്‌തിട്ടില്ല. 32-ാംവകുപ്പിന്റെ രണ്ടാംഉപവകുപ്പുപ്രകാരം രജിസ്‌ട്രാര്‍ ഭരണസമിതിയെ മറികടന്ന്‌ ഉത്തരവിടുംമുമ്പു ഫൈനാന്‍സിങ്‌ ബാങ്കുമായും ഒപ്പം കേസിന്റെ സ്വഭാവമനുസരിച്ചു സര്‍ക്കിള്‍ സഹകരണയൂണിയനുമായോ സംസ്ഥാനസഹകരണയൂണിയനുമായോ ചര്‍ച്ച ചെയ്യണം. എന്നാല്‍ സര്‍ക്കിള്‍ സഹകരണയൂണിയനുമായി അഫിലിയേറ്റു ചെയ്‌തിട്ടില്ലാത്തതുകൊണ്ട്‌ ഇതു ബാധകമല്ലെന്നാണു സര്‍ക്കാര്‍വക്കീല്‍ വാദിച്ചത്‌. സഹകരണനിയമത്തിന്റെ പതിനാലാം അധ്യായത്തിലാണു സര്‍ക്കിള്‍ സഹകരണയൂണിയനുകളെക്കുറിച്ചു പറയുന്നത്‌. 88-ാം വകുപ്പുപ്രകാരം സര്‍ക്കാര്‍ ഗസറ്റ്‌ വിജ്ഞാപനത്തിലൂടെയാണു സംസ്ഥാനത്തെ ഓരോ സര്‍ക്കിളിലും സര്‍ക്കിള്‍ സഹകരണയൂണിയന്‍ രൂപവല്‍കരിക്കേണ്ടത്‌. അഫിലിയേറ്റുചെയ്‌ത വിവിധ കാറ്റഗറികളില്‍പെട്ട സംഘങ്ങള്‍ തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍, ജീവനക്കാര്‍ തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍, ഒരു വനിതാഅംഗം, ഒരു പട്ടികജാതി-വര്‍ഗഅംഗം, ജില്ലാസഹകരണബാങ്ക്‌ തിരഞ്ഞെടുക്കുന്ന ഒരു അംഗം, ചില എക്‌സ്‌ഒഫീഷ്യോഅംഗങ്ങള്‍ എന്നിവരാണ്‌ ഇതില്‍ വരിക. ഓരോ സര്‍ക്കിള്‍ സഹകരണയൂണിയനും എക്‌സ്‌ഒഫീഷ്യോ അല്ലാത്ത ഒരു അംഗത്തെ ചെയര്‍മാനായി തിരഞ്ഞെടുക്കും. പതിമൂന്നാംഅധ്യായവും സര്‍ക്കിള്‍ സഹകരണയൂണിയനുകളെക്കുറിച്ചു പറയുന്നുണ്ട്‌. ചുമതലകളെക്കുറിച്ചാണ്‌ അതിലുള്ളത്‌.

രണ്ടധ്യായങ്ങളും പരിശോധിച്ചാല്‍, രജിസ്‌ട്രാര്‍ ഭരണസമിതിയെ മറികടന്നു തീരുമാനമെടുക്കുമ്പോള്‍ അതു സ്വേച്ഛാപരമായിപ്പോകാതിരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്‌ രണ്ടാം ഉപവകുപ്പു കൊണ്ടുവന്നിട്ടുള്ളതെന്നു വ്യക്തമാണെന്നു കോടതി വിലയിരുത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിള്‍ സഹകരണയൂണിയനുമായോ സംസ്ഥാനസഹകരണയൂണിയനുമായോ ചര്‍ച്ച ചെയ്യണമെന്ന വ്യവസ്ഥ ജനാധിപത്യപ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതിയെ സ്വേച്ഛാപരമായി മറികടക്കുന്നതില്‍നിന്നു സംരക്ഷണം നല്‍കാന്‍വേണ്ടിയുള്ളതാണ്‌. സര്‍ക്കിള്‍ സഹകരണയൂണിയന്റെ സ്വഭാവം അതിന്റെ ജനാധിപത്യഘടന വ്യക്തമാക്കുന്നുണ്ട്‌. രജിസ്‌ട്രാര്‍ സ്വേച്ഛാപരമായി അധികാരം പ്രയോഗിക്കുന്നതു നിയന്ത്രിക്കുകയാണ്‌ ഈ ഉപവകുപ്പിന്റെ ഉദ്ദേശ്യം. ഈ വ്യവസ്ഥ കേരളസഹകരണനിയമത്തിന്റെ ഒരു മുഖ്യസവിശേഷതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ എല്ലാ സഹകരണസംഘവും സംസ്ഥാനസഹകരണയൂണിയനില്‍ അഫിലിയേറ്റ്‌ ചെയ്‌തിരിക്കണമെന്ന സഹകരണനിയമത്തിലെ 90-ാം വകുപ്പ്‌ ഹര്‍ജിക്കാരന്റെ സംഘം ലംഘിച്ചെന്നു ഗവണ്‍മെന്റ്‌ പ്ലീഡര്‍ വാദിച്ചു.

എന്നാല്‍ അങ്ങനെ അഫിലിയേറ്റു ചെയ്യാത്ത സംഘങ്ങള്‍ക്കു സഹകരണനിയമത്തിലെ അഞ്ചാംഅധ്യായപ്രകാരമുള്ള പ്രത്യേകാനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹതയില്ലാതാകുമെന്നല്ലാതെ സഹകരണയൂണിയനുമായി ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കാന്‍ രജിസ്‌ട്രാര്‍ക്ക്‌ അധികാരമൊന്നും കൈവരുന്നില്ലെന്ന്‌ ഹര്‍ജിക്കാരന്റെ വക്കീല്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ മുന്‍പു ഹൈക്കോടതിയില്‍നിന്നുണ്ടായ വിവിധ വിധികള്‍ കോടതി പരിശോധിച്ചു. വല്ലപ്പുഴ സര്‍വീസ്‌ സഹകരണബാങ്കും ജോയിന്റ്‌ രജിസ്‌ട്രാറും തമ്മിലുള്ള കേസ്‌, സംസ്ഥാനസര്‍ക്കാരും ഉറുകുന്ന്‌ സര്‍വീസ്‌ സഹകരണബാങ്കും തമ്മിലുള്ള കേസ്‌, കൃഷ്‌ണന്‍നായരും സഹകരണജോയിന്റ്‌ രജിസ്‌ട്രാറും തമ്മിലുള്ള കേസ്‌, ജോസ്‌കുറ്റിയാനി തുടങ്ങിയവരും സഹകരണജോയിന്റ്‌ രജിസ്‌ട്രാറും തമ്മിലുള്ള കേസ്‌, ജോണി കാച്ചപ്പള്ളിയും സഹകരണജോയിന്റ്‌ രജിസ്‌ട്രാറും (തൃശ്ശൂര്‍) തമ്മിലുള്ള കേസ്‌, സജീവന്‍ ബി യും മറ്റുള്ളവരും സഹകരണജോയിന്റ്‌ രജിസ്‌ട്രാറും (ജനറല്‍) തമ്മിലുള്ള കേസ്‌ എന്നിവയാണിവ.

ഇവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കിള്‍ സഹകരണയൂണിയനിലോ സംസ്ഥാനസഹകരണയൂണിയനിലോ അഫിലിയേറ്റു ചെയ്‌തിട്ടില്ലെങ്കിലും ഭരണസമിതിയെ മറികടന്ന്‌ ഉത്തരവിടുംമുമ്പു രജിസ്‌ട്രാര്‍ അവയുമായി ചര്‍ച്ച ചെയ്യാന്‍ ബാധ്യസ്ഥമാണെന്നു കോടതി വ്യക്തമാക്കി.

സംഘംപ്രവര്‍ത്തനത്തില്‍ രജിസ്‌ട്രാര്‍ ക്രമക്കേടു കണ്ടെത്തിയതായി ഗവണ്‍മെന്റ്‌ പ്ലീഡര്‍ വാദിച്ചു. പരിശോധനാഓഫീസര്‍ ആവശ്യപ്പെട്ട രേഖകള്‍ അവര്‍ ഹാജരാക്കിയില്ലെന്നും പരിശോധനയുമായി സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഘം പ്രസിഡന്റ്‌ 2023 സെപ്‌റ്റംബര്‍ 16നു ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചെന്നും, പൊതുയോഗത്തില്‍ അവതരിപ്പിക്കാനായി 25ന്‌ അവ തിരിച്ചുവാങ്ങിയെന്നും, ഒക്ടോബര്‍ ആറിനു വീണ്ടും സമര്‍പ്പിച്ചെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി 18നു തിരിച്ചുവാങ്ങിയെന്നും ഹര്‍ജിക്കാരന്റെ വക്കീല്‍ മറുപടി നല്‍കി.

വിശദീകരണം ചോദിച്ചിട്ടു തന്നില്ലെന്നും, പരിശോധനക്കിടെ കൃത്യമായ കണക്കുകളും രേഖകളും തന്നില്ലെന്നും, നിയമാവലിപ്രകാരം ഭരണസമിതിയോഗങ്ങളും വാര്‍ഷികപൊതുയോഗവും ചേര്‍ന്നിട്ടില്ലെന്നും അന്വേഷണറിപ്പോര്‍ട്ടിലുള്ളതിനാല്‍ സഹകരണസംഘംചട്ടങ്ങള്‍ പ്രകാരം തനിക്കുള്ള അധികാരം ഉപയോഗിച്ചു ഭരണസമിതിയെ പിരിച്ചുവിടുകയും കണക്കുകളും രേഖകളും അറ്റാച്ച്‌ ചെയ്യുകയും ചെയ്യുന്നു എന്നാണ്‌ രജിസ്‌ട്രാറുടെ ഉത്തരവിലുള്ളത്‌. എറണാകുളം യൂണിറ്റ്‌ നാലിലെ സീനിയര്‍ സഹകരണഇന്‍സ്‌പെക്ടറെ അഡ്‌മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്‌തു.

എന്നാല്‍ 32-ാംവകുപ്പിലെ രണ്ടാംഉപവകുപ്പുപ്രകാരമുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകാതിരിക്കാനുള്ള അസാധാരണസാഹചര്യമൊന്നുംതന്നെ രജിസ്‌ട്രാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട്‌ ഇവിടെ 32-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പ്‌ ലംഘിക്കപ്പെട്ടിട്ടുണ്ട്‌. 32-ാംവകുപ്പുപ്രകാരം നടത്തേണ്ട ചര്‍ച്ച നടത്താതിരുന്നതിനു യുക്തിഭദ്രമായ കാരണമന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ഈ ഉത്തരവില്‍ ഇടപെടേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ടും അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ടുമുള്ള രജിസ്‌ട്രാറുടെ ഉത്തരവ്‌ കോടതി റദ്ദാക്കി. ഭരണസമിതിയെ പുനസ്ഥാപിച്ചും ഉത്തരവായി. എന്നാല്‍ നിയമം പാലിച്ചുകൊണ്ടു ഭരണസമിതിക്കെതിരെ പുതുതായി നടപടികള്‍ നീക്കാന്‍ രജിസ്‌ട്രാര്‍ക്കു തടസ്സമില്ല. ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങളുടെ മെരിറ്റിലേക്കു കോടതി കടന്നിട്ടില്ലെന്നും ഭരണസമിതിയെ മറികടന്നുകൊണ്ട്‌ ഉത്തരവിറക്കിയതിലെ നടപടിക്രമങ്ങളിലെ വീഴ്‌ചകള്‍ മാത്രമാണു പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.

 

Moonamvazhi

Authorize Writer

Moonamvazhi has 925 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!