ധവളവിപ്ലവദൗത്യം ഏറ്റെടുത്ത മദര്‍ഡെയറി വിജയക്കുതിപ്പില്‍

moonamvazhi
  • അമ്പതു കൊല്ലം മുമ്പ് രണ്ടു പാല്‍ബൂത്തില്‍ തുടക്കം
  • ഒരു വര്‍ഷത്തെ വരുമാനം 10,000 കോടി രൂപ

ക്ഷീരകര്‍ഷകര്‍ക്കും ക്ഷീരസഹകരണസംഘങ്ങള്‍ക്കും അത്താണിയായ മദര്‍ഡെയറി അമ്പതാം പിറന്നാളിലേക്ക്. 1974 നവംബര്‍ നാലിന് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലും ആര്‍.കെ.പുരത്തും രണ്ടു മദര്‍ ഡെയറി ബൂത്തുകള്‍ തുറന്നു. നാണയമിട്ടാല്‍ വെന്‍ഡിങ് മെഷീന്‍വഴി പാല്‍ വാങ്ങാമെന്നതായിരുന്നു പ്രത്യേകത. അതു ഡല്‍ഹിക്കാരെ അദ്ഭുതപ്പെടുത്തി. ഇന്ന് 50 കൊല്ലം കഴിയുമ്പോള്‍ മദര്‍ഡെയറി ഡല്‍ഹിയിലെങ്ങും പരിചിതം; നിത്യജീവിതത്തിന്റെ ഭാഗം.

1960കളിലും 70കളിലും ക്ഷീരസഹകരണപ്രസ്ഥാനമായി വേരൂന്നിവളര്‍ന്ന അമുലിനെപ്പോലൊരു വിജയകഥയാണു മദര്‍ഡെയറിയുടെതും. ദേശീയക്ഷീരവികസനബോര്‍ഡിനു (എന്‍.ഡി.ഡി.ബി) കീഴിലാണു സ്ഥാപിച്ചത്. 1964ലാണു എന്‍.ഡി.ഡി.ബി. സ്ഥാപിച്ചത്. ധവളവിപ്ലവത്തിന്റെ ഭാഗമായാണു മദര്‍ഡെയറിയുടെയും രംഗപ്രവേശം. ഡല്‍ഹിയിലെ പാല്‍ക്ഷാമം പരിഹരിക്കല്‍ മദര്‍ഡെയറിയുടെ ദൗത്യമായിരുന്നു.

1972ലാണു കെട്ടിടംപണി തുടങ്ങിയത്. അമ്മയുടെ സ്‌നേഹം ഓര്‍മിപ്പിക്കല്‍തന്നെയാണു മദര്‍ എന്ന പേരിന്റെ ഉദ്ദേശ്യം. മദര്‍ഡെയറി വരുംമുമ്പു ഡല്‍ഹി മില്‍ക് സ്‌കീം (ഡി.എം.എസ്) ആണു പാല്‍ വിതരണം ചെയ്തിരുന്നത്. 1959 നവംബര്‍ ഒന്നിനു രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണു ഡി.എം.എസ്. ഉദ്ഘാടനം ചെയ്തത്. ഡി.എം.എസിനു ഷാദിപ്പൂരില്‍ വലിയ ഡിപ്പോയും ഡല്‍ഹിയില്‍ പലേടത്തും ബൂത്തുമുണ്ടായിരുന്നു. രാവിലെയും വൈകിട്ടും ബൂത്തുകളില്‍ കുപ്പികളില്‍ എത്തിയിരുന്ന പാല്‍ പ്രദേശത്തെ ചെറുപ്പക്കാരാണു വിറ്റിരുന്നത്. താമസിക്കാന്‍ ഫ്‌ളാറ്റുകള്‍ കുറവായിരുന്ന അക്കാലത്തു സര്‍ക്കാര്‍ഫ്‌ളാറ്റുകള്‍ അനുവദിച്ചുകിട്ടാന്‍ ഏറെ കാത്തിരിക്കണമായിരുന്നു. അത്തരം ഫ്‌ളാറ്റുകളില്‍ റേഷന്‍ പോലെയായിരുന്നു ഡി.എം.എസ്സിന്റെ പാല്‍വിതരണം. സൈക്കിളില്‍ വലിയ അലുമിനിയംപാത്രങ്ങളില്‍ പാല്‍ കൊണ്ടുനടന്നു വിറ്റ സ്വകാര്യകച്ചവടക്കാരാണു പാല്‍ക്ഷാമം കുറെയൊക്കെ പരിഹരിച്ചത്. മുക്കിലും മൂലയിലും മദര്‍ഡെയറി ബൂത്തുകള്‍ വന്നതോടെയാണിതു മാറിയത്.

ഡി.എം.എസ്സിനുംമുമ്പ് കേവെന്റേഴ്‌സ് എന്ന സ്ഥാപനമാണു ഡല്‍ഹിയില്‍ പാല്‍വിതരണം നടത്തിയിരുന്നത്. 1924ല്‍ എഡ്‌വേര്‍ഡ് കേവെന്റേഴ്‌സ് എന്ന സ്വീഡിഷ് ഡെയറി ടെക്‌നോളജിസ്റ്റ് ആണ് അതു സ്ഥാപിച്ചത്. ചാണക്യപുരിയിലായിരുന്നു അതിന്റെ ഡെയറി പ്ലാന്റ്. ഇപ്പോഴും ഡല്‍ഹിയില്‍ കേവെന്റേഴ്‌സ് ലെയിന്‍ എന്ന തെരുവുണ്ട്്. കൊണാട്ട് പ്ലേസില്‍ കേവെന്റേഴ്‌സ് എന്ന പേരില്‍ ഒരു പാല്‍വില്‍പനശാലയുമുണ്ട്. പക്ഷേ, അതിന് ഒറിജിനല്‍ കേവെന്റേഴ്‌സുമായി ബന്ധമില്ല.

കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസനമന്ത്രാലയത്തിന്റെ കീഴിലാണു മദര്‍ഡെയറി. 1500 പാല്‍ബൂത്തും 400 സഫല്‍ശാലകളും അതിനുണ്ട്. ഡല്‍ഹിയില്‍ ദിവസവും 30 ലക്ഷംലിറ്റര്‍ പാല്‍ വില്‍ക്കുന്നു. ബംഗളൂരുവിലെ സഫല്‍പ്ലാന്റില്‍ കൊല്ലത്തില്‍ 23,000 ടണ്‍ അസപ്റ്റിക് ഫ്രൂട്ട് പള്‍പ് ഉല്‍പാദിപ്പിക്കുന്നു. കൊക്കകോള, പെപ്‌സി, യൂണിലിവര്‍, നെസ്ലെ തുടങ്ങിയവയ്ക്കു പാലും പാലുല്‍പന്നങ്ങളും നല്‍കുന്നു. 40 രാജ്യങ്ങളില്‍ സഫല്‍സ്ഥാപനങ്ങളുണ്ട്. പഴങ്ങളും പച്ചക്കറികളും പഴച്ചാറുകളും പഴസത്തുകളും കയറ്റുമതി ചെയ്യുന്നു. മിഠായികളും ഉണ്ടാക്കിത്തുടങ്ങി. 2020 ലെ കണക്കുപ്രകാരം മദര്‍ഡെയറിയുടെ വരുമാനം 10,000 കോടി രൂപയാണ്. എട്ടിനം സാധാരണപാലുകള്‍, അഞ്ചിനം വെണ്ണകള്‍, ലസ്സി, നാലിനം ചാച്ചുകള്‍, ന്യൂട്രിഫിറ്റ് പ്രോബയോടിക് പാല്‍, സുഗന്ധപ്പാല്‍, പനീര്‍, വെണ്ണ, ബ്രഡ,് ചീസ്, നെയ്യ്, ഫ്രൂട്ട് യോഗര്‍ട്ട്, ഡെയറി ക്രീം, പാക്കേജ്ഡ് ഭക്ഷ്യവസതുക്കള്‍, മില്‍ക്‌ഷേക്കുകള്‍, മിഠായികള്‍ തുടങ്ങിയവയാണ് ഉല്‍പന്നങ്ങള്‍.