സഹകരണനിയമഭേദഗതിബില്‍, ക്ഷീരസഹകരണ ബില്‍ എന്നിവയടക്കം അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

moonamvazhi

മാസങ്ങളായി തന്റെ പരിഗണനയിലായിരുന്ന സഹകരണനിയമ ഭേദഗതി ബില്‍, ക്ഷീര സഹകരണ ബില്‍ എന്നിവയടക്കം അഞ്ചു ബില്ലുകള്‍ക്കു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകാരം നല്‍കി. ഭൂപതിവ് നിയമഭേദഗതി ബില്‍, നെല്‍വയല്‍ നീര്‍ത്തട നിയമഭേദഗതി ബില്‍, അബ്കാരി നിയമഭേദഗതി ബില്‍ എന്നിവയിലും ഗവര്‍ണര്‍ ഒടുവില്‍ ഒപ്പിട്ടു. ഇതോടെ, ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിക്കഴിഞ്ഞു.

സഹകരണനിയമത്തിലെ 57 വ്യവസ്ഥകളിലാണു കേരള നിയമസഭ ഭേദഗതി വരുത്തിയിരുന്നത്. സഹകരണമേഖലയിലെ ക്രമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാനും അതിനുത്തരവാദികളാകുന്നവരെ ശിക്ഷിക്കാനും സഹകരണസംഘങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തികനഷ്ടം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നതാണു പുതിയ ഭേദഗതി. സഹകാരികളും സഹകരണമേഖലയിലെ വിദഗ്ധരും പരിശോധിച്ചും അവര്‍കൂടി നല്‍കിയ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുമാണ് ഈ ഭേദഗതികള്‍ കൊണ്ടുവന്നത്. കേരള നിയമസഭ ഏകകണ്ഠമായാണു സഹകരണ ഭേദഗതി ബില്‍ പാസാക്കിയത്. 1969 ല്‍ കേരള സഹകരണസംഘം നിയമം നിലവില്‍ വന്നതിനുശേഷം ഏറ്റവും വിപുലമായ ഭേദഗതികളാണ് 2023 സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയ ഈ ബില്ലിലുള്ളത്.

കേരള നിയമസഭ പാസാക്കിയ സഹകരണസംഘം നിയമഭേദഗതിക്കു ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത നടപടിക്കെതിരെ ഇക്കഴിഞ്ഞ ജനുവരി 21, 22 തീയതികളില്‍ തിരുവനന്തപുരത്തു ചേര്‍ന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയ്ക്കു വിരുദ്ധമല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സഹകരണനിയമഭേദഗതിക്കു കേരളത്തിലെ ഗവര്‍ണര്‍മാരാരും തടസ്സം നില്‍ക്കുകയോ അംഗീകാരം നല്‍കാന്‍ കാലതാമസം വരുത്തുകയോ ചെയ്തിട്ടില്ലെന്നു സഹകരണ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ജനാധിപത്യതത്വങ്ങള്‍ക്കു വിരുദ്ധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിയെന്നും സഹകരണ കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്തെ സഹകരണസംഘം ലയിക്കണമെങ്കില്‍ രജിസ്ട്രാറുടെ അനുമതി വേണമെന്നു പുതിയ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു രാഷ്ട്രീയ കാരണങ്ങളാല്‍ ഗവര്‍ണര്‍ക്കു സ്വീകാര്യമല്ലാത്തതിനാലാണ് അംഗീകാരം നല്‍കാതെ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നതെന്ന ആരോപണവും സഹകരണ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!