വര്‍ഗീസ് കുര്യന്റെ വികസന മന്ത്രങ്ങള്‍

moonamvazhi

വി.എന്‍.ബാബു
( കണ്ണൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ്
മാനേജ്‌മെന്റില്‍ ഫാക്കല്‍റ്റി അംഗമാണ്)

(2021 ജനുവരി ലക്കം)

കാര്‍ഷിക രംഗത്ത് വിലയില്‍ ചാഞ്ചാട്ടമില്ലാത്തത് ക്ഷീര മേഖലയിലാണ്. വളര്‍ച്ചനിരക്ക് ഇവിടെ സ്ഥിരമാണ്. ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് കടന്നു കയറാനാവാത്തവിധം ഇന്ത്യയിലെ ക്ഷീരമേഖലയെ എവറസ്റ്റ് കൊടുമുടിപോലെ പ്രതിരോധം തീര്‍ത്തു വെച്ചിരിക്കുന്നതിനു പിന്നിലെ ശക്തികേന്ദ്രം ഡോ. വര്‍ഗീസ് കുര്യനാണ് 

മരണം എന്നൊന്നില്ല എന്ന മഹാസത്യമാണ് ഇന്ത്യയുടെ പാല്‍ക്കാരന്‍ ഡോ. വര്‍ഗീസ് കുര്യന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. വര്‍ഗീസ് കുര്യന്‍ എന്ന യുഗപ്രഭാവന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ പുതുതലമുറയ്ക്ക് അദ്ദേഹം കരുതിവെച്ച വികസന മന്ത്രങ്ങളെപ്പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

അസംഘടിതരായിരുന്ന ലക്ഷോപലക്ഷം ക്ഷീര കര്‍ഷകരുടെ രക്ഷകനാകാനായിരുന്നു മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്ന വര്‍ഗീസ് കുര്യന്റെ നിയോഗം. 1940 ല്‍ മദ്രാസ് ലയോള കോളേജില്‍ നിന്നു ഫിസിക്‌സ് ബിരുദവും ഗ്വിണ്ടി എന്‍ജിനിയറിങ് കോളേജില്‍നിന്നു മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദവും നേടിയ അദ്ദേഹം ടിസ്‌കോ (TISCO) യില്‍ നിന്നാണ് തൊഴില്‍ പരിശീലനം നേടിയത്. ബംഗളൂരുവിലെ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹസ്ബന്ററി ഡയറീയിങ് മുഖാന്തിരമാണ് വര്‍ഗീസ് കുര്യനു ക്ഷീര മേഖലയിലേക്കു വഴി തുറന്നു കിട്ടിയത്. ക്ഷീര മേഖലയിലെ യന്ത്രശാസ്ത്ര പഠനം അമേരിക്കയിലെ മിഷിഗന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. പഠനാനന്തരം 1949 മെയ് 13 നു ഗുജറാത്തിലെ ആനന്ദിലുള്ള സര്‍ക്കാര്‍ വെണ്ണ നിര്‍മാണശാലയില്‍ ജോലിയില്‍ ചേര്‍ന്നു. കെയ്‌റ ജില്ലയിലെ ക്ഷീരോല്‍പ്പാദക യൂണിയന്റെ ചെയര്‍മാന്‍ ത്രിഭുവന്‍ദാസ് പട്ടേലിന്റെ നേതൃഗുണങ്ങള്‍ കുര്യനില്‍ മതിപ്പുളവാക്കി. ഇവര്‍ക്കിടയില്‍ അന്യോന്യ ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും രസതന്ത്രം വളര്‍ന്നുവന്നു. ഉടമ്പടിക്കാലം കഴിഞ്ഞ് ആനന്ദില്‍ നിന്നു പോകാനുള്ള ഉത്തരവ് ലഭിച്ച കുര്യന്‍ ഗുരുതുല്യനായ ത്രിഭുവന്‍ദാസ് പട്ടേലിനോട് യാത്ര പറയാന്‍ ചെന്നതാണ് ആ ജീവിതത്തിലെ വഴിത്തിരിവായത്. ആനന്ദില്‍ ഒരു ക്ഷീര സംഭരണ ശാല തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു അപ്പോള്‍ പട്ടേല്‍. അതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളുമെല്ലാം എത്തിയിരുന്നു. പക്ഷേ, എല്ലാമൊന്നു ഓര്‍ഡറിലാക്കണം. അതിനു കുര്യന്റെ സഹായം വേണം. കുറച്ചുനാള്‍കൂടി ആനന്ദില്‍ കഴിയാന്‍ പട്ടേല്‍ കുര്യനോട് നിര്‍ദേശിച്ചു. കുര്യന്‍ അതനുസരിക്കാന്‍ തയാറായി. കുര്യനിലൂടെ ഇന്ത്യയിലെ ക്ഷീരമേഖലയുടെ ജൈത്രയാത്ര ഇവിടെനിന്നു തുടങ്ങുന്നു.

കര്‍ഷകരെ ചൂഷണം ചെയ്തു കൊള്ളലാഭം നേടിക്കൊണ്ടിരുന്ന പെസ്റ്റോണ്‍ ജി ഏദുല്‍ ജി ആരംഭിച്ച പോള്‍സണ്‍ ഡെയറി നടത്തിയ നീതി ബോധമില്ലാത്ത ബിസിനസ്സിനെതിരെ 1946 ഡിസംബര്‍ 14 നാരംഭിച്ച കെയ്‌റ ഡിസ്ട്രിക്ട് ക്ഷീരോല്‍പ്പാദക യൂണിയനെ ഒരു അംഗ കേന്ദ്രീകൃത വ്യാപാര സഹകരണ സംഘമായി ഡോ. വര്‍ഗീസ് കുര്യന്‍ രൂപകല്‍പ്പന ചെയ്‌തെടുത്തു. ഒരു ടെക്‌നോക്രാറ്റിന്റെ കൈകളില്‍ ജനാധിപത്യ മൂല്യങ്ങളും ഭദ്രമായി നിര്‍ത്താനായി എന്നതാണ് കുര്യന്റെ വിജയം.

ഇന്ത്യയിലെ പാലുല്‍പ്പാദനം 1951 ല്‍ 17 ദശലക്ഷം ടണ്‍ ആയിരുന്നത് 2011 ആയപ്പോള്‍ 16 ശതമാനം വളര്‍ച്ചനിരക്കോടെ 121 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു . ഒരു മേഖലയും കൈവരിക്കാത്ത അസൂയാവഹമായ നേട്ടം. വര്‍ത്തമാന കാലത്തു ( 2018-19 ) 187.7 ദശലക്ഷം ടണ്‍ ഉല്‍പ്പാദിപ്പിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ നില്‍ക്കുന്നു . ആളോഹരി പാല്‍ ഉപയോഗം 1951 ല്‍ 132 ഗ്രാം ആയിരുന്നത് 1960 ആയപ്പോള്‍ 110 ഗ്രാമായി കുറഞ്ഞെങ്കിലും ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ വരവോടെ ഉയര്‍ന്ന വളര്‍ച്ചനിരക്ക് നേടി ഇപ്പോള്‍ ( 2018 -19 ) 394 ഗ്രാമായി നില്‍ക്കുന്നു. അന്തര്‍ദേശീയ തലത്തില്‍ ആളോഹരി പാല്‍ ഉപയോഗം പ്രതിദിനം 294 ഗ്രാം മാത്രമായിരിക്കേ ഇന്ത്യയുടേത് 394 ഗ്രാം ആയി വളര്‍ന്നത് അസൂയവഹമായ നേട്ടമാണ്.


വിലയില്‍ ചാഞ്ചാട്ടം ഇല്ലാത്ത ക്ഷീരമേഖല

കാര്‍ഷിക വിളകളില്‍ വിലയുടെ ചാഞ്ചാട്ടവും വ്യാപാരികളുടെ ചൂഷണവും ഇപ്പോഴും കൊടികുത്തി വാഴുകയാണ്. എന്നാല്‍, ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതി തുടങ്ങിയശേഷം പാലിനു കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയില്‍ ഒരിക്കലും ചാഞ്ചാട്ടമുണ്ടായിട്ടില്ല. കാര്‍ഷിക മേഖലയില്‍ സ്ഥിരമായ വളര്‍ച്ചനിരക്ക് കഴിഞ്ഞ രണ്ട് ദശാബ്ദത്തില്‍ 4.3 ശതമാനവും ആളോഹരി പാല്‍ ലഭ്യതയുടെ വളര്‍ച്ചനിരക്ക് 2.79 ശതമാനവും നേടി സ്ഥിരതയാര്‍ന്ന ഒരു മേഖലയായി ക്ഷീരമേഖല വളര്‍ന്നുനില്‍ക്കുന്നു.

ആനന്ദ് മാതൃകാ ക്ഷീരോല്‍പ്പാദക സഹകരണ മേഖലയില്‍ 2018-19 വര്‍ഷത്തില്‍ 1,90,516 സംഘങ്ങളിലൂടെ 16.9 ദശലക്ഷം ഉല്‍പ്പാദകര്‍ അണിനിരന്നതില്‍ 5.06 ദശലക്ഷം പേര്‍ സ്ത്രീകളാണ് ( 30 ശതമാനം ) . വിലനിലവാരം കൃത്യമായി നിയന്ത്രിച്ച് നിറുത്തുന്ന ഏക കാര്‍ഷിക ഉല്‍പ്പന്നമാണ് പാല്‍. കഴിഞ്ഞ രണ്ടര പതിറ്റാണ്ടില്‍ വിലയിലുള്ള അസ്ഥിരത 10 ശതമാനത്തില്‍ താഴെ നിലനിറുത്തി കര്‍ഷകനു ആത്മവിശ്വാസം നല്‍കിയത് ക്ഷീര മേഖല മാത്രമാണ്. അമേരിക്കയില്‍ പാലിന്റെ ചില്ലറ വില്‍പ്പനവിലയുടെ 30 ശതമാനം മാത്രമാണ് കര്‍ഷകനു കിട്ടുന്നത്. എന്നാല്‍, ഇന്ത്യയില്‍ ഇത് 70-80 ശതമാനത്തോളമാണ് . ഉല്‍പ്പാദന പ്രക്രിയയില്‍ കര്‍ഷകന്‍ മുഖേന ഉണ്ടാകുന്ന മിച്ചമൂല്യം കര്‍ഷകനുതന്നെ കിട്ടുന്നു. ഉല്‍പ്പാദന ബോണസ്, ഉല്‍പ്പാദന ആസ്തിയായ ഉരുക്കളുടെ ചികിത്സ, ഇന്‍ഷ്വറന്‍സ് സബ്‌സിഡി, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് സബ്‌സിഡി, സജീവ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍, പാലുല്‍പ്പാദനത്തിനുള്ള അസംസ്‌കൃത പദാര്‍ഥങ്ങളുടെ സബ്‌സിഡിയോടെയുള്ള വിതരണം, ജനുസ്സുകളുടെ ഗുണമേന്മ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍, നിരന്തര വിജ്ഞാന വ്യാപനത്തിലൂടെ അംഗങ്ങളെ പാലുല്‍പ്പാദനത്തില്‍ നിപുണരാക്കല്‍ എന്നിവ കാര്യനിര്‍വ്വഹണത്തില്‍ മികവു നേടിയ ഡോ. വര്‍ഗീസ് കുര്യന്റെ സംഭാവനകളാണ്. ചൂഷണലക്ഷ്യത്തോടെ കടന്നുവരുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ക്കു കയറാന്‍ കഴിയാത്ത രീതിയില്‍ ക്ഷീര മേഖലയെ എവറസ്റ്റ് കൊടുമുടി പോലെ പ്രതിരോധം തീര്‍ത്തുവച്ചിരിക്കയാണ് കുര്യന്‍.

ആനന്ദ് എന്ന ക്ഷീര വികസന മാതൃക

ആനന്ദിനെ ക്ഷീര വികസനത്തിന്റെ മാതൃകയായാണ് ഡോ. കുര്യന്‍ വികസിപ്പിച്ചെടുത്തത്. മാതൃകയുടെ കേന്ദ്രബിന്ദു കര്‍ഷകനാണ്. ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ ശമ്പളം പറ്റുന്ന ജീവനക്കാര്‍ മാത്രം. ആനന്ദ് മാതൃകാസംഘങ്ങളില്‍ രാഷ്ട്രീയം, ജാതി, മതം എന്നിവയ്ക്ക് ഒരു സ്ഥാനവുമില്ല. ധവളവിപ്ലവത്തിന്റെ തുടക്കകാലത്തു ആനന്ദ് മാതൃകാസംഘങ്ങളില്‍ പാലളക്കുന്നതിനുള്ള വരിയില്‍ തങ്ങളുടെ ഊഴം കാത്തുനിന്ന ദളിതനും ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനും തുല്യാവകാശത്തില്‍ പാലളന്നു സാമൂഹിക വിപ്ലവംതന്നെ സൃഷ്ടിച്ചു. നന്നായി പാല്‍ തരുന്ന കറവപ്പശുവിന്റെ ഉടമസ്ഥനാവുക എന്നതായിരുന്നു ഏക യോഗ്യത ( എല്ലാ വര്‍ഷവും വോട്ടവകാശം നിലനിര്‍ത്തുന്ന കര്‍ഷകനാവുക ). വോട്ടവകാശം ഓഹരിയുടെ അടിസ്ഥാനത്തിലല്ല. ചുരുങ്ങിയ തോതിലെങ്കിലുമുള്ള ബിസിനസ്് ( 500 ലിറ്റര്‍ പാല്‍. അല്ലെങ്കില്‍ 180 ദിവസം പാലളക്കുക ) നടത്തുന്നവര്‍ മാത്രമാണ് സംഘത്തിന്റെ പൊതുയോഗത്തില്‍ ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉല്‍പ്പാദക ബോണസ്സും പെന്‍ഷനും വാങ്ങാനും യോഗ്യതയുള്ളവര്‍. യഥാര്‍ഥ സഹകാരിയുടെ പങ്കാളിത്തമെന്ന ശക്തമായ പ്രതിരോധം തീര്‍ത്ത ആനന്ദ് മാതൃക 1951 നു ശേഷം തിരിഞ്ഞു നോക്കിയിട്ടില്ല.

 

സഹകരണ നിയമത്തിനെതിരെ

ഇന്ത്യ 1904 ല്‍ സഹകരണ നിയമം കൊണ്ടുവന്നപ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് പണം വായ്പ നല്‍കാം എന്നാണ് ഉദാരമതിയായ ഏതോ സായിപ്പ് വിചാരിച്ചത്. എന്നാല്‍, സര്‍ക്കാര്‍പണം സംരക്ഷിക്കാന്‍ ഒരു ഐ.സി.എസ്. ഉദ്യോഗസ്ഥനെ സഹകരണ സംഘം രജിസ്ട്രാറായി നിയമിച്ച് സഹകരണ സംഘങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി സഹകരണ ബിസിനസ് വ്യവസ്ഥയെ താറുമാറാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വാതന്ത്ര്യം ലഭിച്ചിട്ടും ഈ നീരാളിപ്പിടിത്തത്തില്‍ നിന്നു മോചനം ലഭിക്കാതായപ്പോള്‍ സഹകരണ നിയമം അംഗങ്ങളുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടുള്ള ബിസിനസ് പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിലേക്ക് മാറ്റണമെന്ന് വര്‍ഗീസ് കുര്യന്‍ ആവശ്യപ്പെട്ടു. പല വേദികളിലും ഈയാവശ്യം ഉന്നയിച്ചുവെങ്കിലും ഫലമുണ്ടായില്ല. സഹകരണ സംഘങ്ങളെ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ തളച്ചിട്ട് സഹകരണ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ സ്വഭാവത്തെ ഭരണകൂടം നശിപ്പിച്ചു. തൊണ്ണൂറ്റിയേഴാം ഭരണഘടനാ ഭേദഗതിയനുസരിച്ച്് സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 16 A , 19 A വകുപ്പുകള്‍ കേരളം എടുത്തുകളഞ്ഞതും സംഘത്തില്‍ ഓഹരിയെടുത്താല്‍ മതി വോട്ട് ചെയ്യാം എന്ന ഭേദഗതിയില്‍ ആനന്ദ് മാതൃകയിലുള്ള ക്ഷീര സംഘങ്ങളെ ഉള്‍പ്പെടുത്തിയതുമെല്ലാം ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു വായിക്കണം . ഇന്ത്യയില്‍ ‘ഉല്‍പ്പാദനക്കമ്പനി’ ( പ്രൊഡ്യൂസര്‍ കമ്പനി ) എന്ന ബിസിനസ്് രൂപം കമ്പനി നിയമത്തില്‍ രജിസ്റ്റര്‍ ചെയ്യാം എന്ന നിലയില്‍ എത്തിയത് ഡോ. കുര്യന്റെ പോരാട്ടത്തിന്റെ ഫലമായാണ്. 2002 ല്‍ നിയോഗിക്കപ്പെട്ട വൈ.കെ. അലാഗ് കമ്മിറ്റിയാണ് ഇത്തരമൊരു ആശയത്തിനു പച്ചക്കൊടി കാട്ടിയത്. കമ്പനി നിയമത്തിലെ ഭാഗം കത അ യില്‍ 581-ാം വകുപ്പു പ്രകാരം പ്രൊഡ്യൂസര്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവകാശമുണ്ട്. ഡോ. കുര്യന്‍ വിഭാവനം ചെയ്ത് വിജയകരമായി നടപ്പാക്കിയ സജീവാംഗത്വം, മൂലധനത്തിന്മേല്‍ നിശ്ചിത ലാഭവിഹിതം, പരസ്പര സഹായം, ബിസിനസ് പങ്കാളിത്തത്തിനനുസരിച്ചുള്ള ബോണസ് എന്നിവ സഹകരണ ബിസിനസ്സിന്റെ വിജയമാതൃകകളായി കാലം തെളിയിച്ചതാണ്. ഈ വിജയമാതൃക കമ്പനിനിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉല്‍പ്പാദനക്കമ്പനികള്‍ അനുവര്‍ത്തിക്കുന്നതിനു വേണ്ടി ആവശ്യമായ ഭേദഗതി നിയമത്തില്‍ കൊണ്ടുവന്നതും ചരിത്രമാണ്. കേരള സഹകരണ നിയമത്തില്‍ സംഘവും അംഗവും തമ്മില്‍ ബിസിനസ് നടക്കണം എന്നു ഒരിടത്തും പറയുന്നില്ല. സംഘം നിയമാവലികളും അംഗങ്ങള്‍ സംഘവുമായി ബിസിനസ്് നടത്തണം എന്നു പറയുന്നില്ല.

ശാക്തീകരണ മാതൃക

ഡോ. കുര്യന്‍ വിഭാവനം ചെയ്ത ആനന്ദ് മാതൃക ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണ്. രണ്ടോ മൂന്നോ കറവമാട് മാത്രമുള്ള ചെറുകിട കര്‍ഷകരുടെ ഉടമസ്ഥതയില്‍ ഉന്നത നൈപുണ്യമുള്ള വിദഗ്ധരെ ജോലി ചെയ്യിപ്പിക്കുന്ന ബൃഹത് പ്രസ്ഥാനമാണിത്. നഷ്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ബജറ്റ് മുഖേന ആനന്ദിനു ഇന്നേവരെ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടി വന്നിട്ടില്ല. വര്‍ത്തമാന കാലത്ത് കാഷ് ലസ് ഇടപാടുകള്‍, ആനുകൂല്യം നേരിട്ടു കൈമാറുന്ന ഡി.ബി.ടി. ( Direct Benefit Transfer ) , സാമ്പത്തിക ഉള്‍ക്കൊള്ളല്‍ എന്നിവ ശരിയായ അര്‍ഥത്തില്‍ നടത്തുന്നതും രണ്ടു കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി പ്രതിദിനം 120 കോടിയുടെയും പ്രതിവര്‍ഷം 44,000 കോടിയുടെയും ബാങ്കിടപാട് നടത്തുന്നതുമായ ശക്തമായ പ്രസ്ഥാനമാണ് കുര്യന്‍ കെട്ടിയുയര്‍ത്തിയത്. വ്യാപാരികളെ ഒഴിവാക്കിക്കൊണ്ടുള്ള ബിസിനസ് പാലിലും എണ്ണക്കുരുക്കളിലും ചെറിയ അളവില്‍ പച്ചക്കറി, പഴം എന്നിവയിലും നടത്തി വിജയമാതൃക കാണിച്ചാണ് ഡോ. കുര്യന്‍ വിട പറഞ്ഞത്.

ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് കുര്യന്‍ എന്നും കണ്ണിലെ കരടായിരുന്നു. യൂറോപ്പിലും അമേരിക്കയിലും പാല്‍ അധികമായപ്പോള്‍ ഉല്‍പ്പാദിപ്പിച്ച പാല്‍പ്പൊടിയും വെണ്ണയും ‘WFP 348’ എന്ന പദ്ധതി പ്രകാരം ഇന്ത്യക്ക് സൗജന്യമായി നല്‍കാനുള്ള കരാറായപ്പോള്‍ അപകടം തിരിച്ചറിഞ്ഞ കുര്യന്‍ അതിനെ ക്ഷീരമേഖലയ്ക്ക് അനുകൂലമാക്കിത്തീര്‍ത്തു. കിട്ടിയ പാല്‍പ്പൊടിയും വെണ്ണയും പാലിന്റെ ക്ഷാമ സമയത്ത് പാലാക്കി നഗരങ്ങളില്‍ സുസ്ഥിര വിപണി ഉറപ്പിച്ചു. അന്നത്തെ സൗജന്യപദ്ധതി അതേപോലെ നടപ്പാക്കിയിരുന്നുവെങ്കില്‍ പാല്‍വില തകര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്ക് തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു .

ക്ഷീരവികസനത്തില്‍ സുസ്ഥിരത നേടുന്നതിനു സ്വകാര്യ കോര്‍പ്പറേറ്റുകളോട് രാജ്യത്ത് ഡെയറികള്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എരുമപ്പാല്‍ സംസ്‌കരിക്കാന്‍ ഡെയറി അനുഗുണമല്ല എന്ന വിദഗ്ധാഭിപ്രായം നല്‍കി പാലും പാലുല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്ത് കൊള്ള ലാഭമുണ്ടാക്കുകയാണ് ബഹുരാഷ്ട്രക്കുത്തകകള്‍ ചെയ്തത്. ഈ നടപടിയെ വെല്ലുവിളിച്ച് ഡോ. കുര്യന്‍ ലോകത്തിലാദ്യമായി എരുമപ്പാലില്‍ നിന്നു വെണ്ണയും പാല്‍പ്പൊടിയും നിര്‍മിച്ച് ‘ മെയ്ക്ക്-ഇന്‍-ഇന്ത്യ ‘ -ക്ക് തുടക്കം കുറിച്ചു.

കുര്യനിലാണ് വിശ്വാസം

1964 ല്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അമൂല്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട വിസ്മയം ഇന്ത്യയെങ്ങും നടപ്പാക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതിക്കായി തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ക്ഷീര വികസന ബോര്‍ഡ് ( NDDB ) രൂപവത്കരിച്ചു. പക്ഷേ, സാമ്പത്തിക പ്രയാസം കാരണം പദ്ധതിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. 1969 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ലോക ബാങ്ക് പ്രസിഡന്റ് ഓപ്പറേഷന്‍ ഫ്‌ളഡ് പദ്ധതിക്ക് പണം നല്‍കാന്‍ വിമുഖത കാണിച്ചപ്പോള്‍ കുര്യന്‍ പറഞ്ഞത് ‘പണം എനിക്ക് തരിക, പിന്നെയെല്ലാം നിങ്ങള്‍ മറന്നേക്കു’ എന്നാണ്. ലഭിച്ച തുകകൊണ്ട് അദ്ദേഹം കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തെ മികച്ച ബഹുരാഷ്ട്ര ബിസിനസ് സ്ഥാപനം കെട്ടിപ്പടുത്തു. ഇപ്പോഴും രണ്ടു കോടി കര്‍ഷകരെ ഒരുമിപ്പിച്ചു നിറുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഗ്രാമവികസന പ്രവര്‍ത്തനമായി ആനന്ദ് നിലകൊള്ളുന്നു.

ആനന്ദ് മാതൃകാ സഹകരണ മേഖല വ്യാജ സഹകാരികള്‍ക്ക് ഒരു താക്കീതാണ്. അമുലിന്റെ ചരിത്രം പറയുന്ന ‘മന്ഥന്‍’ എന്ന സിനിമ ( 1976 ല്‍ നിര്‍മിച്ച ഈ സിനിമ സംവിധാനം ചെയ്തത് ശ്യാം ബനഗലാണ് ) അഞ്ചു ലക്ഷം കര്‍ഷകരില്‍ നിന്ന് രണ്ടു രൂപ വീതം ശേഖരിച്ചാണ് നിര്‍മിച്ചത്. സിനിമ റിലീസായപ്പോള്‍ ട്രക്കുകളില്‍ ആഘോഷമായെത്തി കര്‍ഷകര്‍ സ്വന്തം സിനിമയുടെ കാഴ്ചക്കാരായി മാറിയത് കുര്യന്റെ കാര്യനിര്‍വ്വഹണശേഷിയുടെ തെളിവാണ്.

വിപണി ഒരുക്കി ഉല്‍പ്പാദനത്തിലേക്ക് മുഴുകുകയെന്ന വിജയമന്ത്രമാണ് ആനന്ദ് മാതൃകയിലുടെ കുര്യന്‍ നമ്മുടെ തലമുറക്ക് നല്‍കുന്നത്. റോബര്‍ട്ട് ഓവന്‍ തൊഴിലാളികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്നതുപോലെ ആനന്ദ് മാതൃക റോബര്‍ട്ട് ഓവന്റെ കാഴ്ചപ്പാടുകളെ മൂര്‍ത്തഭാവത്തിലേക്ക് നയിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മൂന്നാം ലോകരാജ്യങ്ങളിലും പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ നടപടികളെടുത്ത യു.എന്‍.ഡി.പി. കുര്യന്റെ മാതൃകയാണ് സ്വീകരിച്ചത്.

 

Leave a Reply

Your email address will not be published.

Latest News