കയര്‍ മേഖലയില്‍ നിന്നു കേള്‍ക്കുന്നത് നല്ല കഥകള്‍

moonamvazhi

ഒരു പരമ്പരാഗത വ്യവസായ മേഖല ഇല്ലാതാകുമെന്ന ഘട്ടത്തിലാണു
കയര്‍ പുന:സംഘടനാ പദ്ധതി ആരംഭിച്ചത്. ഒന്നാമത്തെ കയര്‍ പുന:സംഘടനാ
പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണു നടപ്പാക്കിയത്.
രണ്ടാം പുന:സംഘടന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും കൊണ്ടുവന്നു.
തൊണ്ട് സംഭരണം മുതല്‍ കയര്‍ നിര്‍മാണം വരെ കേരളത്തില്‍ത്തന്നെ
നടപ്പാക്കാന്‍ ഇതുവഴി സാധിച്ചു. കയര്‍ മേഖലയുടെ അഭിവൃദ്ധിക്കായുള്ള രണ്ടാം കയര്‍
പുന:സംഘടനയുടെ പ്രധാന ലക്ഷ്യമാണു ചകിരി ഉല്‍പ്പാദനത്തിലെ സ്വയംപര്യാപ്തത.
അഞ്ചു വര്‍ഷത്തിനകം 200 ചകിരിയുല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കാനാണു
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

കുറഞ്ഞ കൂലി. അത് എന്നു കിട്ടുമെന്നുപോലും ഉറപ്പില്ല. ജീവിതത്തിന്റെ താളം ചകിരിനാരുപോലെ നേര്‍ത്തതാകുന്ന തൊഴിലാളികള്‍. പരമ്പരാഗത വ്യവസായ മേഖലയായ കയര്‍രംഗത്ത് എത്രയോ കാലമായി നിലനില്‍ക്കുന്നതാണിത്. ഒരുകാലത്ത് ആലപ്പുഴയിലും തിരുവിതാംകൂറിലെ മറ്റു മേഖലകളിലും വളര്‍ന്നുപൊങ്ങിയ വ്യവസായമാണിത്. തൊഴിലാളികള്‍ ശക്തരായതും സംഘടിച്ചതും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവകാശപ്പോരാട്ടത്തിന്റെ പിന്നില്‍ അണിനിരന്നതുമെല്ലാം കയര്‍ മേഖലയുടെ കരുത്തിലാണ്. കയര്‍ മാത്രമല്ല, കശുവണ്ടിയും കൈത്തറിയുമെല്ലാം പരമ്പരാഗത വ്യവസായത്തിന്റെ തുടിപ്പുണര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. പഴയകാല പ്രതാപത്തിന്റെ കഥകളില്‍ മാത്രം രമിച്ച്, വര്‍ത്തമാനകാലത്തെ ദുരിതങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തൊഴിലാളികള്‍. കയര്‍ സഹകരണ സംഘങ്ങള്‍ പലതും പൂട്ടിപ്പോയി. ഉള്ളവ പ്രവര്‍ത്തിക്കാന്‍ പാടുപെട്ടു. പഴയ തൊഴിലാളികള്‍ കിതച്ചുകൊണ്ട് പിടിച്ചുനില്‍്ക്കുന്നുവെന്നല്ലാതെ പുതിയ തൊഴിലാളികളാരും ഈ രംഗത്തേക്കു കടന്നുവന്നില്ല. പ്രത്യേകിച്ച് യുവാക്കള്‍. ഒരു വ്യവസായ മേഖല ഇല്ലാതാകുമെന്ന ഘട്ടത്തിലാണ് കയര്‍പുന:സംഘടനാ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. ഒന്നാം കയര്‍ പുന:സംഘടനാ പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണു നടപ്പാക്കിയത്. രണ്ടാം പുന:സംഘടന ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും കൊണ്ടുവന്നു.

കയര്‍മേഖലയില്‍നിന്നു നല്ല കഥകള്‍ കേട്ടുതുടങ്ങിയെന്നതാണു സര്‍ക്കാര്‍ ഇടപെടലുണ്ടാക്കിയ മാറ്റം. കയര്‍ സഹകരണ സംഘങ്ങളെ ആധുനികീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കി. തൊഴിലാളികള്‍ക്കു കൂലി ഉറപ്പാക്കാന്‍ കയറുല്‍പ്പന്നങ്ങള്‍ക്കു വിപണി കണ്ടെത്തി. വിദേശ വിപണിയില്‍ കേരളത്തിന്റെ കയറുല്‍പ്പന്നങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. ആ സാധ്യത പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കയറ്റുമതിവ്യാപാരികളെ പങ്കെടുപ്പിച്ച് ട്രേഡ് ഫെയര്‍ നടത്തി. അങ്ങനെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ വലിയ ഉണര്‍വ് കയര്‍മേഖലയില്‍ പൊതുവേയും, കയര്‍ സംഘങ്ങളുടെ കാര്യത്തില്‍ പ്രത്യേകമായും, പ്രകടമായിരുന്നു. ചകിരിനാരിനു തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. നാളികേരത്തിന്റെ നാടായിട്ടും തൊണ്ട് സംഭരിക്കുകയോ അതു നാരാക്കി മാറ്റുകയോ ചെയ്യുന്നില്ല എന്നതായിരുന്നു ഈ സ്ഥിതിക്കു കാരണം. പരമാവധി ഫൈബര്‍ നിര്‍മാണ യൂണിറ്റുകള്‍ എന്ന നിര്‍ദേശവും അതിനു സാമ്പത്തിക സഹായം അനുവദിക്കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉല്‍പ്പാദിപ്പിക്കുന്ന ചകിരിനാര് പൂര്‍ണമായി കയര്‍ഫെഡ് വാങ്ങുമെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതോടെ സഹകരണ സംഘങ്ങള്‍ക്കും സംരംഭകര്‍ക്കും ആവശ്യത്തിനു ചകിരിനാര് കേരളത്തില്‍ത്തന്നെ കിട്ടുന്ന സ്ഥിതിയുണ്ടായി.

ആത്മനിര്‍ഭറാകാന്‍
കേരളം

കുറഞ്ഞ വിലയ്ക്കു ചകിരിനാര് ലഭിക്കുന്നതുകൊണ്ടാണു സഹകരണ സംഘങ്ങള്‍ തമിഴ്‌നാടിനെ ആശ്രയിച്ചിരുന്നത്. ഈ രീതിക്ക് ഇപ്പോള്‍ മാറ്റം വന്നു. തൊണ്ട് സംഭരണം മുതല്‍ കയര്‍ നിര്‍മാണം വരെ കേരളത്തില്‍ത്തന്നെ നടപ്പാക്കാനായി. 2017 മുതല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയത് 132 സംരംഭങ്ങളാണ്. ഇവയെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ സംരംഭങ്ങളും ഈ രംഗത്തു കൂടുതലായി വന്നിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ വന്നതോടെ കേരളത്തിലെ ചകിരിനാര് ഉല്‍പ്പാദനം 42 ശതമാനമായി വര്‍ധിച്ചു. നേരത്തേ ഇതു പത്തു ശതമാനത്തില്‍ താഴെയായിരുന്നു. അഞ്ചു വര്‍ഷത്തിനകം ഉപഭോഗത്തിന്റെ 100 ശതമാനം ഉല്‍പ്പാദനവും കൈവരിക്കാനാകുമെന്നാണു പ്രതീക്ഷ. 25 യൂണിറ്റുകള്‍ കൂടി അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കും. ഓരോ യൂണിറ്റിനും കുറഞ്ഞ മുതല്‍മുടക്ക് 15 ലക്ഷം രൂപയാണ്. മുതല്‍മുടക്കിന്റെ 50 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയുണ്ട്. പരമാവധി 25 ലക്ഷം രൂപയാണു സബ്‌സിഡിയായി അനുവദിക്കുക. ഉല്‍പ്പാദിപ്പിക്കുന്ന ചകിരിനാര് കിലോയ്ക്ക് 22 രൂപ നിരക്കില്‍ കയര്‍ഫെഡ് നേരിട്ടുവാങ്ങും. കയര്‍മേഖലയുടെ അഭിവൃദ്ധിക്കായുള്ള രണ്ടാം കയര്‍ പുന:സംഘടനയുടെ പ്രധാന ലക്ഷ്യമാണു ചകിരി ഉല്‍പ്പാദനത്തിലെ സ്വയംപര്യാപ്തത. അഞ്ചു വര്‍ഷത്തിനകം ഇത്തരം 200 യൂണിറ്റുകള്‍ ആരംഭിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. .

പ്രതിവര്‍ഷം 50,000 മുതല്‍ 60,000 ടണ്‍വരെ ചകിരിയാണ് കയര്‍നിര്‍മാണത്തിനായി കേരളത്തിലെ കയര്‍ ഫാക്ടറികള്‍ക്കാവശ്യം. ഇപ്പോള്‍ വൈവിധ്യങ്ങളായ കയറുല്‍പ്പന്നങ്ങള്‍ കേരളത്തിലെ സഹകരണ യൂണിറ്റുകളും സംരംഭകരും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നല്ല ചകിരിനാരിനനുസരിച്ചിരിക്കും ഉല്‍പ്പന്നങ്ങളും ഗുണനിലവാരവും. ചില ഉല്‍പ്പന്നങ്ങള്‍ക്കു തമിഴ്‌നാട് നാരാണു നല്ലത്. കേരളത്തില്‍നിന്നുള്ള നാരുതന്നെ കൂടുതല്‍ ഉപയോഗിക്കാന്‍വേണ്ടി മറ്റു സംസ്ഥാനങ്ങളില്‍നിന്നു ചകിരിനാര് വാങ്ങുന്നതിനു സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നിരുന്നു. കയര്‍ഫെഡില്‍നിന്നുതന്നെ സംഘങ്ങള്‍ ചകിരിനാര് വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യത്തിനു തമിഴ്‌നാട് നാരും ആവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നേരത്തേ കേരളത്തിലെ യൂണിറ്റുകള്‍ക്കാവശ്യമായ ചകിരി നാരിന്റെ 90 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് എത്തിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ ഉല്‍പ്പാദനം 42 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പൊള്ളാച്ചിയില്‍ നിന്നുള്ള ചകിരിയെ ആശ്രയിച്ചാണു പ്രധാനമായും കേരളത്തിലെ കയര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിലെ പുതിയ യൂണിറ്റുകളില്‍ നിന്നുകൂടി ചകിരി കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ചകിരിക്കു 32 രൂപ വരെ ഉയര്‍ന്നതാണു സ്വകാര്യ സംരംഭകരെ ചകിരി സംസ്‌കരണമേഖലയിലേക്ക് ആകര്‍ഷിച്ചത്. ഇതുവഴി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. 21 രൂപയ്ക്കുവരെ കേരളത്തില്‍ ചകിരിനാര് കിട്ടും.

രാശി മാറ്റിയ
ഭൂവസ്ത്രം

കൈത്തറിയില്‍ സ്‌കൂള്‍ യൂണിഫോം പദ്ധതി പോലെ, കയറില്‍ ഭൂവസ്ത്രമാണു സംസ്ഥാനത്തെ കയര്‍ സഹകരണ സംഘങ്ങളുടെ രാശി മാറ്റിയത് എന്നു പറയാം. മണ്ണൊലിപ്പ് തടയാനും ജലാശയ ഭിത്തി സംരക്ഷിക്കാനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കാമെന്ന തീരുമാനമാണ് ഇതിനിടയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഈ പണി ഉള്‍പ്പെടുത്തിയതോടെ സംഘങ്ങള്‍ക്കു കൂടുതല്‍ വിപണിയും വരുമാനവും ലഭിച്ചു. രണ്ടാം കയര്‍ പുന:സംഘടനാ പാക്കേജിന്റെ ഭാഗമായി നടന്ന ട്രേഡ് ഫെയറില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രദേശങ്ങളില്‍ ആവശ്യമായ കയര്‍ഭൂവസ്ത്രത്തിന് ഓര്‍ഡര്‍ നല്‍കാനുള്ള അവസരമൊരുക്കിയതോടെ ഈ പദ്ധതി കൂടുതല്‍ ജനകീയമായി. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം വലിയ രീതിയില്‍ പ്രോത്സാഹിപ്പിച്ചു. കോടികളുടെ ഓര്‍ഡറാണു കോവിഡിനു മുമ്പ് കയര്‍സംഘങ്ങള്‍ക്കു ഭൂവസ്ത്രത്തിനായി ലഭിച്ചത്.

കയര്‍ ഭൂവസ്ത്ര പദ്ധതി ഒരു ഘട്ടത്തില്‍ മാത്രം നടപ്പാക്കി അവസാനിപ്പിക്കുന്ന ഒന്നായിരുന്നില്ല. എഴുപത്തെട്ട് ലക്ഷം സ്‌ക്വയര്‍ മീറ്ററില്‍ 12,500 ടണ്‍ ഭൂവസ്ത്രമൊരുക്കാനാണ് ഇപ്പോള്‍ കയര്‍ വികസന വകുപ്പ് തയാറെടുക്കുന്നത്. കയര്‍ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി മൂന്നു മാസത്തിനുള്ളില്‍ 14 ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജലസ്രോതസ്സുകള്‍ക്കു ഭൂവസ്ത്രം വിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ 121 കോടിയുടെ പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തില്‍ 80 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കും. 875 തദ്ദേശ സ്ഥാപനങ്ങളിലായാണു പദ്ധതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ആദ്യ ഘട്ടം. 585 സൊസൈറ്റികള്‍ നല്‍കുന്ന കയര്‍ ആലപ്പുഴയിലെ 108 മില്ലുകളിലാണു ഭൂവസ്ത്രമായി മാറ്റുന്നത്. 850 പഞ്ചായത്തുകളിലായി 100 കോടിയുടെ ഭൂവസ്ത്രം വിരിയ്ക്കല്‍ പദ്ധതി മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം മൂലം കാലം തെറ്റിപ്പെയ്യുന്ന പ്രളയമഴയെ അതിജീവിക്കാന്‍ കയര്‍ ഭൂവസ്ത്രത്തിനു കഴിയുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളുമായി മുന്നോട്ടെത്തുകയായിരുന്നു. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗത്തിലൂടെ വലിയ നേട്ടമുണ്ടെന്ന് ഇതുവരെയുള്ള നടപടികളില്‍ നിന്നു ബോധ്യപ്പെട്ടിട്ടുണ്ട്. മണ്ണൊലിപ്പ് തടയുമെന്നതാണ് ഇതില്‍ പ്രധാനം. ജല സംരക്ഷണത്തിനുള്ള പ്രകൃതിസൗഹൃദ മാര്‍ഗമാണിത്. ഒരു തവണ വിരിക്കുന്ന ഭൂവസ്ത്രം മൂന്നു വര്‍ഷം നിലനില്‍ക്കും. നദികള്‍, തോടുകള്‍, ജലാശയങ്ങള്‍, കുളങ്ങള്‍ തുടങ്ങിയവയുടെ അരികുഭിത്തി സംരക്ഷണത്തിനാണു പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. റോഡ് നിര്‍മാണത്തിന് അടിത്തറ ഒരുക്കുമ്പോഴും കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. ഇതു റോഡിന്റെ ആയുസ്സു നീട്ടുന്നുണ്ടെന്നാണു കണ്ടെത്തല്‍. കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ ലഭിക്കാനും ഇടയാക്കുന്നുണ്ട്. കോവിഡ് വ്യാപനഘട്ടത്തില്‍ അടിസ്ഥാന ജനവിഭാഗത്തിന്റെ കൈയില്‍ പണമെത്തിക്കുന്ന ചാലകശക്തിയായി മാറാന്‍ കയര്‍ഭൂവസ്ത്രത്തിന്റെ ഉല്‍പ്പാദനവും വിപണനവും ഉപയോഗവും വഴിയൊരുക്കുന്നുണ്ടെന്നതാണ് ഇതിന്റെ സാമ്പത്തികശാസ്ത്രം. ചകിരി സംസ്‌കരണ യൂണിറ്റുകള്‍, കയര്‍പിരി സംഘങ്ങള്‍, ഭൂവസ്ത്ര നിര്‍മാണ യൂണിറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെല്ലാം ഈ ചാലക സാമ്പത്തിക ഇടപാടുകളിലെ കണ്ണികളാകുന്നുണ്ട്.

ചകിരിച്ചോറിന്
ആവശ്യക്കാരേറി

ജീവിതരീതിയിലെ മാറ്റം ചകിരിച്ചോറിനു വിപണിസാധ്യതയുണ്ടാക്കി എന്നതും ശ്രദ്ധേയമാണ്. കയറുല്‍പ്പന്നങ്ങളോളംതന്നെ ചകിരിച്ചോറിനും ഇന്നു വിപണിയില്‍ ആവശ്യക്കാരുണ്ട്. ഇതു കാരണം കയര്‍സംഘങ്ങള്‍ക്ക് അധികവരുമാനം കിട്ടുന്നു. ജൈവക്കൃഷിക്കും ചെടികളുടെ നഴ്‌സറികള്‍ക്കും പച്ചക്കറിത്തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുമൊക്കെ ചകിരിച്ചോര്‍ ഇപ്പോള്‍ പ്രിയവസ്തുവാണ്. കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ കയര്‍ സഹകരണ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ചകിരിച്ചോര്‍ വില്‍പ്പന വലിയ ആശ്വാസമായിട്ടുണ്ട്. വീടുകളില്‍ ചട്ടികളിലെ കൃഷിരീതി കോവിഡ് കാലത്തു കൂടിയതാണ് ഇതിനു കാരണം. ചെടികള്‍ക്കും പച്ചക്കറികള്‍ക്കുമെല്ലാമുള്ള വളര്‍ച്ചാ മാധ്യമമെന്ന രീതിയിലാണു ചകിരിച്ചോര്‍ ഉപയോഗിക്കുന്നത്. പൊട്ടാഷ് അടങ്ങിയ ജൈവവളമാക്കാമെന്നതും മണ്ണ്, ജലസംരക്ഷണ ഉപാധിയാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

കയര്‍ സംഘങ്ങളുടെ വളപ്പിലും തൊണ്ട് തല്ലി ചകിരിയാക്കുന്ന പുരയിടങ്ങളിലും ചകിരിച്ചോര്‍ കൂട്ടിയിടുകയായിരുന്നു പതിവ്. ഇതു നീക്കാന്‍ പണം ചെലവാക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ചകിരിച്ചോര്‍ തേടി കര്‍ഷകരെത്തുന്നു. ഗ്രോബാഗുകളില്‍ നിറയ്ക്കാനും തൈകള്‍ മുളപ്പിക്കാനുമാണു ചകിരിച്ചോര്‍ പ്രധാനമായും കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ചകിരിച്ചോറിനൊപ്പം മറ്റ് മിശ്രിതങ്ങള്‍ ചേര്‍ത്തു ഗ്രോബാഗുകളിലാക്കിയാണു ചെടികളും പച്ചക്കറിത്തൈകളും നടുന്നത്. കോഴി ഫാമുകളില്‍ ഈര്‍പ്പം കുറയ്ക്കാന്‍ അറക്കപ്പൊടിക്കു പകരം ചകിരിച്ചോര്‍ കൂടുതലായി വിതറുന്നുണ്ട്. കയര്‍ സംഘങ്ങള്‍ ചകിരി ഉല്‍പ്പാദനത്തിനു വാങ്ങുന്ന പച്ചതൊണ്ടിന്റെ 90 ശതമാനം വിലയുമിപ്പോള്‍ ചകിരിച്ചോര്‍ വിറ്റ് ലഭിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍. ഒരു തൊണ്ടില്‍ 70 ശതമാനം ചകരിച്ചോറാണ്്. നാര് 30 ശതമാനവും. വേനല്‍ക്കാലത്തു വിള സംരക്ഷിക്കാന്‍ ഏറ്റവും ഉത്തമം ചകിരിച്ചോറാണ്. ജലാഗിരണശേഷി 800 ശതമാനമായതിനാല്‍ മണ്ണില്‍ രണ്ടു ശതമാനം ചേര്‍ത്താല്‍ത്തന്നെ ജലാഗിരണശേഷി 40 ശതമാനം കൂട്ടാം. ചകിരിച്ചോര്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചുചേരും.

ചകിരിച്ചോറിന്റെ പ്രത്യേക ബ്ലോക്കുകളാക്കി മാറ്റി വിപണിയിലിറക്കുന്ന രീതി റെയ്ഡ്‌കോ പോലുള്ള സഹകരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംരംഭങ്ങളും വിപണനരീതിയും ജനകീയമാകാനാണു സാധ്യത. ചകിരിച്ചോറിനു ഡിമാന്റേറിയപ്പോള്‍ വിലയും കൂടി. കൃഷിഭവന്‍ ചകിരിച്ചോര്‍ വിതരണം ചെയ്ത് അതിനു സബ്‌സിഡി നല്‍കുന്നതു ജൈവ കര്‍ഷകര്‍ക്കും കയര്‍ സംഘങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒരേപോലെ സഹായകരമാകുമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഒരു കിലോയ്ക്ക് 1115 രൂപ നിരക്കിലാണു ചകിരിച്ചോര്‍ ലഭിക്കുന്നത്. ഒരു ഏക്കര്‍ പാടത്ത് 200 കിലോ ചകിരിച്ചോര്‍ ആവശ്യമാണെന്നാണു കര്‍ഷകര്‍ പറയുന്നത്. ചെടികളും പച്ചക്കറിത്തൈകളും വില്‍ക്കുന്ന നഴ്‌സറികളില്‍ ചകിരിച്ചോറിനൊപ്പം മറ്റു മിശ്രിതങ്ങള്‍ കൂടി ചേര്‍ത്താണു തൈകള്‍ നിറച്ച ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നത്. ജൈവക്കൃഷിക്ക് ഉത്തമമാണ് ചകിരിച്ചോര്‍. വേനല്‍ക്കാലത്ത് ചകിരിച്ചോര്‍ ജലാഗിരണം ചെയ്യുന്നതു ചെടിയുടെ വളര്‍ച്ചയ്ക്കു കൂടുതല്‍ ഗുണം ചെയ്യും. അതാണു കൃഷിഭവനില്‍ നിന്നു സബ്‌സിഡിയായി ചകരിച്ചോര്‍ നല്‍കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടുവെക്കാന്‍ കാരണം.

മാറ്റമുണ്ടാക്കാന്‍
യന്ത്രങ്ങളും

കയര്‍ മേഖലയിലുണ്ടായ മുന്നേറ്റത്തിന് ആധുനിക സങ്കേതങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി വേഗം കൂട്ടാനുള്ള പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കയര്‍ സംഘങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ ഒട്ടേറെ യന്ത്രങ്ങള്‍ ഇതിനകം കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി തയാറാക്കിയിട്ടുണ്ട്. ഹൈഡ്രോളിക് ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍ മേക്കിംഗ് പ്രസ്, ഹൈഡ്രോളിക് ബ്രിക്കിംഗ് മെഷീന്‍ എന്നിവയാണ് നിര്‍മിച്ചത്. കുട്ടിച്ചകിരിയില്‍ നിന്നു വൈവിധ്യമാര്‍ന്ന ചെടിച്ചട്ടികള്‍ നിര്‍മിക്കുന്നതാണ് ഹൈഡ്രോളിക് ഗാര്‍ഡന്‍ ആര്‍ട്ടിക്കിള്‍ മേക്കിംഗ് പ്രസ് യന്ത്രം. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ അച്ചുകള്‍ മാറ്റി ചെടിച്ചട്ടികള്‍ നിര്‍മിക്കാം. പ്രോഗ്രാമബിള്‍ ലോജിക്കല്‍ കണ്‍ട്രോള്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ യന്ത്രമുപയോഗിച്ച് കമുകിന്‍ പാള കൊണ്ടുള്ള ഉല്‍പ്പന്നങ്ങളും നിര്‍മിക്കാം. 11 ലക്ഷം രൂപയാണ് ഇതിന്റെ വില. മണിക്കൂറില്‍ 120 ചെടിച്ചെട്ടികള്‍ ഇതുവഴി നിര്‍മിക്കാനാകും.

ചകിരിച്ചോറുപയോഗിച്ച് വിവിധതരം പിത്ത് ബ്രിക്കുകള്‍ നിര്‍മിക്കുന്നതാണു ഹൈഡ്രോളിക് ബ്രിക്കിംഗ് മെഷീന്‍. മണിക്കൂറില്‍ അഞ്ച് കിലോയുടെ 80 പിത്ത് ബ്രിക്കുകളുണ്ടാക്കാം. 15.65 ലക്ഷം രൂപയാണ് ഈ മെഷിനിന്റെ വില. ഡീഫൈബറിംഗ് യൂണിറ്റ്, ഓട്ടോമാറ്റിക് സ്പിന്നിംഗ് മില്‍, ഇലക്ട്രോണിക് റാട്ട്, കയര്‍ഭൂവസ്ത്രം നിര്‍മിക്കുന്ന യൂണിറ്റ്, മാനുവല്‍ ഹാന്‍ഡ്‌ലൂം എന്നീ യ്ന്ത്രങ്ങളും കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി നിര്‍മിച്ചിട്ടുണ്ട്. നാളികേരം കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷദ്വീപ് ഈ യന്ത്രങ്ങള്‍ കേരളത്തില്‍നിന്നു വാങ്ങിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയില്‍ കുട്ടിച്ചകിരിയും ഉണക്കത്തൊണ്ടിന്റെ ചകിരിയും ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതാണ് ഈ യന്ത്രങ്ങളുടെ നേട്ടം.

ഉയര്‍ച്ചയിലും വീഴുന്ന
ആഭ്യന്തര വിപണി

ഉല്‍പ്പാദനത്തിലും കയറ്റുമതിയിലുമെല്ലാം ഉണര്‍വുണ്ടാകുമ്പോഴും കയര്‍ വിപണി ശോഭനമായ അവസ്ഥയിലാണെന്നു പറയാനായിട്ടില്ല. ആഭ്യന്തര വിപണിയില്‍ ഗണ്യമായ കുറവുണ്ട്. ഉല്‍പ്പാദകരിലും കയര്‍ കോര്‍പ്പറേഷനിലുമായി 70 കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. അതുമൂലം ചെറുകിട ഉല്‍പ്പാദകര്‍ക്കു പുതിയ ഓര്‍ഡറുകളില്ല. ചെറുകിട ഉല്‍പ്പാദന മേഖലയിലെ സ്തംഭനം കയര്‍പിരി മേഖലയിലും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കോവിഡുകാലത്തുപോലും കയര്‍ കയറ്റുമതിയിലുണ്ടായ കുതിപ്പ് അടിസ്ഥാന മേഖലയ്ക്കു ഗുണമായിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. ആഭ്യന്തര വിപണിയില്‍ മുന്നേറ്റമുണ്ടാക്കാനാകുമ്പോഴാണു കയര്‍ സഹകരണ സംഘങ്ങള്‍ക്കും ചെറുകിട ഉല്‍പ്പാദന യൂണിറ്റുകള്‍ക്കും നേട്ടമുണ്ടാകുന്നത്. 2021 -22 സാമ്പത്തികവര്‍ഷം അവസാനിക്കാറാകുമ്പോള്‍ കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ 20 ശതമാനംവരെ വര്‍ധനയുണ്ടാകുമെന്നാണു കണക്ക്. എന്നാല്‍, കയറ്റുമതിയിലെ നേട്ടം അടിസ്ഥാനമേഖലയിലേക്ക് എത്തിയില്ല.

ക്രിസ്മസിനുശേഷം യുറോപ്യന്‍ വിപണിയിലുണ്ടായ മാന്ദ്യവും കണ്ടെയ്‌നറിന്റെ കുറവും ഷിപ്പിങ് നിരക്കിലുണ്ടായ 250-300 ശതമാനം വര്‍ധനയുമെല്ലാം മറികടന്നാണു കയറ്റുമതി ഉയര്‍ന്നത്. ചെറുകിട ഉല്‍പ്പാദകരില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും സ്വകാര്യസ്ഥാപനങ്ങള്‍ വഴിയാണു കയര്‍ കോര്‍പ്പറേഷന്‍ കയറ്റുമതി ചെയ്യുന്നത്. വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജിയോ ടെക്‌സ്‌റ്റൈല്‍ ( കയര്‍ ഭൂവസ്ത്രം ) ഉല്‍പ്പന്നങ്ങളും മറ്റും കയറ്റുമതി ചെയ്യുക സാധ്യമല്ലെന്നാണു സ്ഥാപനങ്ങളുടെ നിലപാട്. അതേസമയം, കയര്‍ഭൂവസ്ത്രത്തിനു പ്രാദേശിക ഭരണകൂടങ്ങള്‍വഴി വിപണി കണ്ടെത്താന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ വിജയമാണ്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്ത് മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു കയര്‍ഭൂവസ്ത്രം ഉപയോഗിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ശ്രമിച്ചിരുന്നു. കോടികളുടെ കയറുല്‍പ്പന്നമാണ് ഇതിലൂടെ വിറ്റഴിക്കാനായത്. കയര്‍മേളയില്‍ തദ്ദേശ സ്ഥാപനങ്ങളെ പങ്കാളിയാക്കി ഓര്‍ഡര്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നു. ഇതുവഴി വിപണന സാധ്യത കണക്കാക്കി ഉല്‍പ്പാദനത്തോതുയര്‍ത്താന്‍ കയര്‍സംഘങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍, ഇതൊരു സ്ഥായിയായ വിപണനരീതിയായി കണക്കാക്കാനാവില്ല. അതുകൊണ്ടാണു സ്വതന്ത്ര വിപണിയില്‍ സാധ്യതകള്‍ കുറയുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നതും സംഘങ്ങള്‍ പ്രതിസന്ധിയിലാകുന്നതും.

കയര്‍ കോര്‍പ്പറേഷനില്‍മാത്രം 40 കോടിയുടെ ഉല്‍പ്പന്നങ്ങളാണു കെട്ടിക്കിടക്കുന്നത്. ഇവ സംഭരിച്ചതിന് 25 കോടിയോളം രൂപ ചെറുകിട ഉല്‍പ്പാദകര്‍ക്കു കോര്‍പ്പറേഷന്‍ നല്‍കാനുമുണ്ട്. ചെറുകിട സൊസൈറ്റികളിലായി 30 കോടിയുടെ സാധനങ്ങള്‍ വേറെയുമുണ്ട്. അടിസ്ഥാനമേഖലയില്‍ ഓര്‍ഡറില്ലാത്തതാണ് ഇത്തരമൊരു പ്രതിസന്ധിക്കു കാരണം. ആഭ്യന്തരവിപണി ഉണര്‍ത്താനുള്ള ശ്രമങ്ങളാണു കയര്‍ കോര്‍പ്പറേഷന്‍ നടത്തുന്നത്. എല്ലാ മാളുകളിലും കയറുല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികളാണ് ഇതിലൊന്ന്. കയറ്റുമതി മേഖലയിലുള്ളവരുമായി സംസാരിച്ച് വിപണി സാധ്യത കണ്ടെത്താനും നോക്കുന്നുണ്ട്. ഇതിനു സര്‍ക്കാരിന്റെ സഹായം തേടുന്നുണ്ട്. റിലയന്‍സ് പോലുള്ള മുന്‍നിര കമ്പനികളുമായി കരാറിലേര്‍പ്പെടാനുള്ള ആലോചനയും നടക്കുന്നുണ്ട്. 2016-2021 കാലത്തു പരമ്പരാഗത തൊഴിലാളികളുടെ 732 കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങളാണു കോര്‍പ്പറേഷന്‍ സംഭരിച്ചത്. ഇതില്‍ വലിയ ശതമാനവും വിറ്റഴിച്ചു. അവശേഷിക്കുന്നതു 40 കോടിയുടെ ഉല്‍പ്പന്നങ്ങളാണ്. പി.വി.സി., ലാറ്റക്‌സ്, ടഫ്റ്റഡ് ഉല്‍പ്പന്നങ്ങള്‍ കാരണം പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്കു വിദേശത്തും സ്വദേശത്തും വിപണി കുറയുന്നതാണു പ്രശ്‌നമാകുന്നത്. ഇതു പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നു കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു. ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം, പുതുവര്‍ഷ സ്വര്‍ണമഴ, ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ എന്നിങ്ങനെ ഒട്ടേറെ ചുവടുകളുമായി കയര്‍ഫെഡും വിപണിയെ ഉത്തേജിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!