സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയും കമ്മീഷനും

- ബി.പി. പിള്ള ( മുന്‍ ഡയരക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലും ( 2022 ) കേരള സഹകരണസംഘം നിയമവും – 2

മള്‍ട്ടി സ്‌റ്റേറ്റ് ( ബഹുസംസ്ഥാന ) സഹകരണസംഘം ഭേദഗതിബില്ലിലെ തിരഞ്ഞെടുപ്പധികാരി എന്ന തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിയമനരീതിയും അതോറിറ്റിയുടെ കര്‍ത്തവ്യങ്ങളും അധികാരങ്ങളുമാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംഘംഭരണസമിതിക്കും സംഘാംഗങ്ങള്‍ക്കും പ്രധാന നിര്‍വഹണോദ്യോഗസ്ഥനും മറ്റു ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് അതോറിറ്റി ഉത്തരവുകളിലൂടെ നല്‍കും. അവയനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതും സസ്‌പെന്റ് ചെയ്യുന്നതുമായ സാഹചര്യങ്ങളെക്കുറിച്ചാണ് ഉപവകുപ്പ് 45 ബി യില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പാപ്പരായി വിധിക്കുകയോ സദാചാര ദുര്‍ന്നടപ്പിനു ശിക്ഷിക്കുകയോ ശാരീരികമായോ മാനസികമായോ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ അശക്തനാവുകയോ സംഘത്തില്‍ സാമ്പത്തികമോ അല്ലാത്തതോ ആയ താല്‍പ്പര്യം ആര്‍ജിച്ചാലോ അധികാരദുര്‍വിനിയോഗം നടത്തിയാലോ മറ്റേതെങ്കിലും തൊഴിലില്‍ വ്യാപൃതനാവുകയോ ചെയ്താല്‍ അങ്ങനെയുള്ള ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും അതോറിറ്റിയംഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ഉത്തരവിലൂടെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്യുമെന്നാണു ഭേദഗതിനിര്‍ദേശത്തിലുള്ളത്. സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനോ വൈസ് ചെയര്‍മാനോ അംഗങ്ങളോ മേല്‍സൂചിപ്പിച്ചവിധം ഏതെങ്കിലുമൊരു അയോഗ്യതയുള്ളവരാണെന്നു അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടശേഷംമാത്രമേ കേന്ദ്രസര്‍ക്കാര്‍ അവരെ നീക്കം ചെയ്യുകയുള്ളു. അന്വേഷണം നടക്കുന്ന വേളയില്‍ ഇവരെ തല്‍സ്ഥാനത്തു തുടരാനനുവദിക്കാതെ സസ്‌പെന്റ് ചെയ്യും.

തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്കു തങ്ങളുടെ ഔദ്യോഗികകര്‍ത്തവ്യം നിര്‍വഹിക്കുന്നതിനു ഹാനികരമായ സാമ്പത്തികമോ മറ്റുവിധത്തിലോ ഉള്ള താല്‍പ്പര്യങ്ങളൊന്നും ഇല്ലെന്നു ബോധ്യപ്പെട്ടശേഷമേ കേന്ദ്രസര്‍ക്കാര്‍ നിയമനം നല്‍കുകയുള്ളു എന്നാണ് ഉപവകുപ്പ് 45 സി യില്‍ പറയുന്നത്. തങ്ങള്‍ക്കു ഒരു സഹകരണസ്ഥാപനത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ ഒരുവിധ സാമ്പത്തികതാല്‍പ്പര്യമോ സാമ്പത്തികേതര താല്‍പ്പര്യമോ ഇല്ലെന്നു ഇവര്‍ ചുമതലയേറ്റെടുത്താല്‍ ഉടനെത്തന്നെ പ്രഖ്യാപനം നടത്തേണ്ടതാണ്. തുടര്‍ന്ന് എല്ലാ വര്‍ഷവും, തല്‍സ്ഥാനത്തു തുടരുന്ന നാളത്രയും, ഇപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതാണ്. ഇങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ സഹകരണതിരഞ്ഞെടുപ്പ് അതോറിറ്റി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടതാണ്.

30 ദിവസത്തെ
നോട്ടീസ്

എക്‌സ് ഒഫീഷ്യോ അംഗങ്ങളല്ലാത്ത അംഗങ്ങള്‍ക്കോ വൈസ് ചെയര്‍മാനോ ചെയര്‍മാനോ തങ്ങളുടെ രാജിക്കത്തു കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്തുകൊണ്ട് 30 ദിവസത്തില്‍ കുറയാത്ത നോട്ടീസ് നല്‍കി സ്ഥാനമൊഴിയാവുന്നതാണെന്നു ഉപവകുപ്പ് 45 ഡി യില്‍ നിര്‍ദേശിക്കുന്നു. സര്‍ക്കാര്‍ അവരുടെ രാജി അംഗീകരിക്കുമ്പോള്‍ മാത്രമേ സ്ഥാനമൊഴിഞ്ഞതായി കരുതുകയുള്ളു.

ചെയര്‍മാന്റെയോ വൈസ് ചെയര്‍മാന്റെയോ അംഗങ്ങളുടെയോ സ്ഥാനം ഉടനെ ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ മാത്രമേ രാജിസമര്‍പ്പണത്തിന്റെ ഫലമായി സ്ഥാനമൊഴിയാന്‍ കഴിയൂ. സര്‍ക്കാര്‍ ഉടനെ അനുവാദം നല്‍കുന്നില്ലെങ്കില്‍ രാജിനോട്ടീസ് കിട്ടിയ തീയതി മുതല്‍ മൂന്നു മാസം വരെയോ അല്ലെങ്കില്‍ തന്റെ പിന്‍ഗാമിയായി നിയമിച്ച വ്യക്തി ഓഫീസ്ചുമതലയേറ്റെടുക്കുന്നതുവരെയോ അല്ലെങ്കില്‍ ചെയര്‍മാന്റെ, വൈസ് ചെയര്‍മാന്റെ, അംഗത്തിന്റെ ഓദ്യോഗിക കാലാവധി അവസാനിക്കുന്നതുവരെയോ, ഇതില്‍ ഏത് ആദ്യം സംഭവിക്കുന്നുവോ അതുവരെ, തല്‍സ്ഥാനത്തു തുടരാവുന്നതാണ്.

രാജിമൂലമോ അല്ലെങ്കില്‍ മരണംമൂലമോ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അതോറിറ്റിയംഗം എന്നീ സ്ഥാനങ്ങളിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ 90 ദിവസത്തിനുള്ളില്‍ നികത്തേണ്ടതാണ്. വകുപ്പ് 45 പ്രകാരം നടത്തുന്ന മേല്‍സൂചിപ്പിച്ച സന്ദര്‍ഭങ്ങളിലുള്ള പുതിയ നിയമനങ്ങളിലൂടെ വരുന്ന ചെയര്‍മാനോ വൈസ് ചെയര്‍മാനോ അംഗത്തിനോ ബന്ധപ്പെട്ട അധികാരസ്ഥാനത്തുണ്ടായിരുന്ന വ്യക്തിയുടെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാകുന്നതുവരെ മാത്രമേ തല്‍സ്ഥാനത്തു തുടരാന്‍ കഴിയൂ എന്ന് ഉപവകുപ്പ് 45 ഇ യില്‍ വ്യക്തമാക്കുന്നുണ്ട്.

സംഘത്തില്‍ രണ്ടു വര്‍ഷം
ജോലിക്ക് വിലക്ക്

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗം എന്നീ സ്ഥാനങ്ങളില്‍ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഒരു സഹകരണസംഘത്തിലും വിദഗ്ധഉപദേശകനായോ മറ്റു രീതിയിലോ ജോലിയൊന്നും സ്വീകരിക്കാന്‍ പാടില്ലെന്നു ഉപവകുപ്പ് 45 എഫില്‍ നിയന്ത്രണവ്യവസ്ഥയുണ്ട്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള ജോലിയോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയമത്തിന്‍കീഴിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലോ കമ്പനികളിലോ ജോലി സ്വീകരിക്കാന്‍ ഉപവകുപ്പ് 45 എഫിലെ നിയന്ത്രണം ബാധകമല്ല.

സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയിലെ ഏതെങ്കിലും സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതുമൂലമോ അല്ലെങ്കില്‍ അതോറിറ്റിയുടെ രൂപവത്കരണത്തില്‍ എന്തെങ്കിലും പോരായ്മകള്‍ ഉള്ളതിനാലോ അധ്യക്ഷനെയോ അംഗത്തെയോ നിയമിച്ചതില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉള്ളതിനാലോ കേസിന്റെ മെറിറ്റിനെ ബാധിക്കാത്ത നടപടിക്രമങ്ങളിലെ ക്രമക്കേടുകളുടെയോ അടിസ്ഥാനത്തില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നടപടികളോ പ്രവൃത്തികളോ ഒന്നും അസാധുവാകുന്നതല്ലെന്ന സംരക്ഷണവ്യവസ്ഥയാണ് ഉപവകുപ്പ് 45 ജി യില്‍ നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍ണയിക്കപ്പെടുന്ന സമയങ്ങളിലും സ്ഥലങ്ങളിലും അതോറിറ്റി സംഗമിക്കുമെന്നും അതിലെടുക്കുന്ന തീരുമാനങ്ങളുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും നിര്‍ണയിക്കപ്പെടുംവിധമായിരിക്കണമെന്നും ഉപവകുപ്പ് 45 എച്ചില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതോറിറ്റി യോഗങ്ങളുടെ അധ്യക്ഷന്‍ ചെയര്‍മാനായിരിക്കുമെന്നും ഏതെങ്കിലും തിരഞ്ഞെടുപ്പ് അതോറിറ്റിയോഗത്തില്‍ ചെയര്‍മാന്‍ ഹാജരാകാതിരുന്നാല്‍ വൈസ് ചെയര്‍മാന്‍ അധ്യക്ഷനായിരിക്കണമെന്നും പ്രസ്തുത ഉപവകുപ്പില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അധ്യക്ഷന്
കാസ്റ്റിങ് വോട്ട്

സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ സംഗതികളിലും ഭൂരിപക്ഷവോട്ടിലൂടെയായിരിക്കും തീരുമാനമെടുക്കുക. ഏതെങ്കിലും വിഷയത്തില്‍ വോട്ടുകള്‍ തുല്യമായി വന്നാല്‍ അധ്യക്ഷനായിരിക്കുന്ന ചെയര്‍മാന് / വൈസ് ചെയര്‍മാന് ഒരു കാസ്റ്റിങ് വോട്ടിനുള്ള അധികാരമുണ്ടായിരിക്കും. യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു വോട്ടു വീതമായിരിക്കും ഉണ്ടായിരിക്കുക.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ തിരഞ്ഞെടുപ്പുകള്‍ നടത്തുക, വോട്ടര്‍പട്ടികയുടെ തയാറാക്കലുമായി ബന്ധപ്പെട്ട മേല്‍നോട്ടം, നിയന്ത്രണം, പരിശോധന, നിര്‍ണയിക്കപ്പടുന്ന മറ്റു ചുമതലകള്‍ നിര്‍വഹിക്കുക എന്നതാണ് ഉപവകുപ്പ് 45 ഐ പ്രകാരം സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കര്‍ത്തവ്യങ്ങള്‍.

ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ ഭരണസമിതിയംഗമായോ ഭാരവാഹിയായോ തിരഞ്ഞെടുക്കപ്പെടാന്‍ ഒരു വ്യക്തി അര്‍ഹനാകണമെങ്കില്‍ അയാള്‍ ആ സംഘത്തിന്റെ പൊതുയോഗത്തിന്റെ സജീവാംഗമായിരിക്കണമെന്നു ഉപവകുപ്പ് 45 ജെ യില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. സജീവാംഗം എന്നതിനുള്ള നിര്‍വചനവും ഉപവകുപ്പില്‍ നല്‍കിയിട്ടുണ്ട്. സംഘത്തിന്റെ സേവനങ്ങള്‍ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ നിലവാരത്തിലെങ്കിലും പ്രയോജനപ്പെടുത്തുക, അല്ലെങ്കില്‍ വകുപ്പ് 29 ല്‍ വ്യക്തമാക്കിയിട്ടുള്ളതുവിധം കുറഞ്ഞതു തുടര്‍ച്ചയായ മൂന്നു പൊതുയോഗങ്ങളില്‍ പങ്കെടുക്കുക എന്നതാണു സജീവാംഗമാകാനുള്ള യോഗ്യതയായി നിര്‍ദേശിച്ചിട്ടുള്ളത്.

ഒരു വ്യക്തി പൊതുയോഗത്തിന്റെ സജീവാംഗം അല്ലാതായിത്തീരുമ്പോള്‍ അയാള്‍ ആ സംഘത്തിന്റെ ഭരണസമിതിയംഗവും അല്ലെങ്കില്‍ ഔദ്യോഗികഭാരവാഹിയും അല്ലാതായിത്തീരുന്നതാണ്. ഭരണസമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് നിര്‍ണയിക്കപ്പെടുംവിധം രഹസ്യബാലറ്റിലൂടെയായിരിക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ പൊതുയോഗത്തില്‍വെച്ചായിരിക്കും ഭരണസമിതിയംഗങ്ങളെ തിരഞ്ഞെടുക്കുക. സംഘനിയമാവലിവ്യവസ്ഥകള്‍ അനുവദിക്കുന്നപക്ഷം ഒരിക്കല്‍ ഭരണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കു വീണ്ടും ഭരണസമിതിയംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കും.

കോ-ഓപ്ഷന്‍
എങ്ങനെ?

ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ യഥാര്‍ഥ കാലാവധിയുടെ പകുതിയില്‍ത്താഴെയേ ശേഷിക്കുന്നുള്ളുവെങ്കില്‍ ആ കാലയളവിലുണ്ടാകുന്ന ഭരണസമിതിയിലെ ആകസ്മിക ഒഴിവുകള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിന്റെ ഭരണസമിതിക്കുതന്നെ കോ-ഓപ്ഷനിലൂടെ നികത്താവുന്നതാണ്. എന്നാല്‍, ഈ അധികാരമുപയോഗിച്ചു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗങ്ങളുടെ മൂന്നിലൊരു ഭാഗം അംഗങ്ങളെ മാത്രമേ കോ-ഓപ്റ്റ് ചെയ്യാന്‍ കഴിയൂ. മാത്രമല്ല, ഏതുവിഭാഗം അംഗങ്ങളെ പ്രതിനിധാനം ചെയ്തുള്ള ഭരണസമിതിയംഗത്തിന്റെ ഒഴിവാണോ ഉണ്ടായത് ആ വിഭാഗം അംഗങ്ങളില്‍നിന്നുതന്നെ കോ-ഓപ്ഷന്‍ നടത്തേണ്ടതുമാണ്. എന്നാല്‍, ഭരണസമിതിയുടെ ഭരണകാലത്തു തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗങ്ങളുടെ ആകെ എണ്ണത്തിന്റെ മൂന്നിലൊരു ഭാഗത്തില്‍ക്കൂടുതല്‍ ആകസ്മിക ഒഴിവുകളുണ്ടായാല്‍ മൂന്നിലൊന്നില്‍ അധികരിച്ച ഭാഗം ഭരണസമിതിയംഗങ്ങളുടെ ഒഴിവ് തിരഞ്ഞെടുപ്പിലൂടെത്തന്നെ നികത്തേണ്ടതാണ്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പ് അതോറിറ്റി നടത്തുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവും നിര്‍ണയിക്കപ്പെടുംവിധം അതതു സംഘംതന്നെ വഹിക്കേണ്ടതാണ്. അതോറിറ്റിയുടെ അധികാരങ്ങള്‍, തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്നിവ പ്രതിപാദിക്കുന്ന ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കും. നിലവിലുള്ള സംഘംഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുമ്പുതന്നെ നിശ്ചിതസമയത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തുന്നതിനു സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിക്കു സംഘംചെയര്‍മാനും പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥനുംകൂടി അറിയിപ്പ് നല്‍കേണ്ടതാണ്. ഭരണസമിതിയിലേക്കു തിരഞ്ഞെടുപ്പ് നടത്തേണ്ട സംഘം അതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ആളുകള്‍, വിവരങ്ങള്‍, രേഖകള്‍, മറ്റു സഹായങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് അതോറിറ്റി ആവശ്യപ്പെടുന്നതനുസരിച്ചു ലഭ്യമാക്കേണ്ടതാണ്.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിലെ തിരഞ്ഞെടുപ്പ് നടത്തുന്നതിനുവേണ്ടി തിരഞ്ഞെടുപ്പ് അതോറിറ്റി ഒരു റിട്ടേണിങ് ഓഫീസറെ ഏര്‍പ്പെടുത്തുമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നവിധവും നിര്‍ണയിക്കപ്പെടുന്ന രീതിയിലുമുള്ള ചുമതലകള്‍ റിട്ടേണിങ് ഓഫീസര്‍ നിര്‍വഹിക്കണമെന്നും ഉപവകുപ്പ് 45 കെ യില്‍ നിര്‍ദേശിക്കുന്നു. നിയമത്തിന്‍കീഴില്‍ സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങളും ചുമതലകളും കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനാവശ്യമായ ഓഫീസര്‍മാരെയും ജീവനക്കാരെയും കേന്ദ്രസര്‍ക്കാര്‍ അതോറിറ്റിക്കു ലഭ്യമാക്കുന്നതാണ്. തിരഞ്ഞെടുപ്പു മേല്‍നോട്ടത്തിനും നിര്‍ണയിക്കപ്പെടുന്ന മറ്റു ചുമതലകള്‍ നിര്‍വഹിക്കുന്നതിനുമായി നിരീക്ഷകരെയും റിട്ടേണിങ് ഓഫീസറെ സഹായിക്കാനായി ആവശ്യമെന്നു തോന്നുന്നത്രയും അസി. റിട്ടേണിങ് ഓഫീസര്‍മാരെയും അതോറിറ്റി നിയമിക്കും.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ സ്വതന്ത്രവും ഉചിതവുമായ തിരഞ്ഞെടുപ്പുകള്‍ നടത്താനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍, പൊതുവായതോ പ്രത്യേകമായതോ ആയ ഉത്തരവുകളിലൂടെ സംഘംഭരണസമിതിക്കും സംഘാംഗങ്ങള്‍ക്കും പ്രധാന നിര്‍വഹണോദ്യോഗസ്ഥനും മറ്റു ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പ് അതോറിറ്റി നല്‍കുന്നതും അവയനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമായിരിക്കും.

കേരള സഹകരണസംഘം നിയമത്തില്‍ 2000 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതാണു വകുപ്പ് 28 ബി യിലെ സംസ്ഥാന സഹകരണതിരഞ്ഞെടുപ്പു കമ്മീഷന്‍. സഹകരണസംഘങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക തയാറാക്കുന്നതു നിയന്ത്രിക്കുക, തിരഞ്ഞെടുപ്പു നടത്തുക, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രാതിനിധ്യപൊതുയോഗപ്രതിനിധികള്‍ എന്നിവരെ തിരഞ്ഞെടുക്കുക തുടങ്ങിയ ചുമതലകളാണു സഹകരണ തിരഞ്ഞെടുപ്പു കമ്മീഷനില്‍ നിക്ഷിപ്തമായിട്ടുള്ളത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമപ്രകാരം തിരഞ്ഞെടുപ്പ് അതോറിറ്റിയില്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും മൂന്നു പേരില്‍ അധികരിക്കാത്ത അംഗങ്ങളുമുള്‍പ്പെടെ പരമാവധി അഞ്ചുപേരുണ്ടായിരിക്കും. എന്നാല്‍, കേരള സഹകരണ തിരഞ്ഞെടുപ്പുകമ്മീഷനില്‍ മൂന്നു പേരില്‍ അധികരിക്കാത്ത അംഗങ്ങളാണുണ്ടായിരിക്കുക. അതിലൊരാള്‍ മുഖ്യ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു കമ്മീഷണറും മറ്റുള്ളവര്‍ കമ്മീഷണര്‍മാരുമാണ്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സര്‍ക്കാരിന്റെ സ്‌പെഷല്‍ സെക്രട്ടറിതസ്തികയില്‍ കുറയാത്ത ഓഫീസറും കമ്മീഷണര്‍മാര്‍ സഹകരണവകുപ്പിലെ അഡീഷണല്‍ രജിസ്ട്രാര്‍തസ്തികയില്‍ കുറയാത്ത തസ്തികയിലുള്ളവരുമാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ കേന്ദ്രസര്‍ക്കാരില്‍ അഡീഷണല്‍ സെക്രട്ടറിറാങ്കിലുള്ളയാളും വൈസ് ചെയര്‍മാന്‍ ഗവണ്‍മെന്റ് സെക്രട്ടറിറാങ്കിലുള്ളയാളും ആയിരിക്കണമെന്നും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കാലാവധിയില്‍
വ്യത്യാസം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാലാവധി ചുമതലയേറ്റെടുക്കുന്ന ദിവസംമുതല്‍ മൂന്നു വര്‍ഷംവരെയോ അല്ലെങ്കില്‍ 65 വയസ് പൂര്‍ത്തിയാകുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെയായിരിക്കും. എന്നാല്‍, കേരള സഹകരണ തിരഞ്ഞെടുപ്പുകമ്മീഷനിലെ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കും മറ്റു കമ്മീഷണര്‍മാര്‍ക്കും ചുമതലയേറ്റെടുക്കുന്ന തീയതിമുതല്‍ അഞ്ചു വര്‍ഷത്തേക്കോ 62 വയസുവരെയോ, ഏതാണോ ആദ്യം വരുന്നത് അതുവരെയായിരിക്കും കാലാവധി.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ നീക്കം ചെയ്യാനും സസ്‌പെന്റ് ചെയ്യാനും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്ലില്‍ നിര്‍ദേശമുണ്ട്. എന്നാല്‍, കേരള സഹകരണസംഘംനിയമത്തില്‍ സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പു മുഖ്യ കമ്മീഷണറെയോ കമ്മീഷണര്‍മാരെയോ നീക്കാനോ സസ്‌പെന്റ് ചെയ്യാനോ വ്യവസ്ഥകളില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനും അംഗങ്ങള്‍ക്കും തങ്ങളുടെ ഔദ്യോഗികകൃത്യനിര്‍വഹണത്തിനു ഹാനികരമായ സാമ്പത്തിക-സാമ്പത്തികേതര താല്‍പ്പര്യങ്ങളൊന്നുമില്ലാത്തവരാണെന്നു നിയമനത്തിനു മുമ്പു കേന്ദ്രസര്‍ക്കാരിനു ബോധ്യപ്പെടണം. കൂടാതെ, ചുമതലയേറ്റെടുത്ത ഉടനെയും തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും തങ്ങള്‍ക്ക് ഒരു സംഘത്തിലും ഒരുവിധ താല്‍പ്പര്യവുമില്ലായെന്നു പ്രഖ്യാപനം നടത്തേണ്ടതുമുണ്ട്. ഈ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് അതോറിറ്റി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, മേല്‍സൂചിപ്പിച്ചവിധമുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു നമ്മുടെ നിയമത്തില്‍ വ്യവസ്ഥയില്ല. മുഖ്യകമ്മീഷണര്‍ക്കും കമ്മീഷണര്‍മാര്‍ക്കും ഒരു സഹകരണസംഘത്തിലും സാമ്പത്തിക-സാമ്പത്തികേതര താല്‍പ്പര്യങ്ങളൊന്നുംതന്നെയില്ലായെന്നു സംസ്ഥാനസര്‍ക്കാര്‍ പരിശോധിക്കാറില്ല. അതിന്റെ ആവശ്യകതയും കേരള സഹകരണസംഘം നിയമത്തിലില്ല. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞാല്‍ തുടര്‍ന്നുള്ള രണ്ടു വര്‍ഷം ഒരു സഹകരണസംഘത്തിലും പ്രതിഫലം പറ്റുന്ന ജോലിയൊന്നും സ്വീകരിച്ചുകൂടെന്നു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്ലില്‍ നിഷ്‌കര്‍ഷിക്കുമ്പോള്‍ അങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും കേരള സഹകരണസംഘം നിയമമനുസരിച്ചു മുഖ്യ തിരഞ്ഞെടുപ്പുകമ്മീഷണര്‍ക്കോ മറ്റു കമ്മീഷണര്‍മാര്‍ക്കോ ബാധകമല്ല.

കോ-ഓപ്ഷന്
പരിധി വെക്കാം

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ യഥാര്‍ഥകാലാവധിയുടെ പകുതിയില്‍ത്താഴെമാത്രമാണു ശേഷിക്കുന്നതെങ്കില്‍ ആ കാലയളവിലുണ്ടാകുന്ന ആകസ്മിക ഒഴിവുകള്‍ ഭരണസമിതിക്കുതന്നെ കോ-ഓപ്ഷനിലൂടെ നികത്താമെന്നും എന്നാല്‍ ഈ വ്യവസ്ഥയിന്‍കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട മൊത്തം ഭരണസമിതിയംഗങ്ങളുടെ മൂന്നിലൊരു ഭാഗം അംഗങ്ങളെമാത്രമേ കോ-ഓപ്ഷനിലൂടെ നിയമിക്കാവൂ എന്ന നിയന്ത്രണവ്യവസ്ഥ കുടിലമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്. കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 28 ന്റെ ക്ലോസ് ഒന്നു ജെ യില്‍ സംഘത്തിന്റെ നിയമാവലിയില്‍ എന്തൊക്കെ വ്യവസ്ഥ ചെയ്തിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗത്തിന്റെ ആകസ്മിക ഒഴിവ് അതേമണ്ഡലത്തില്‍നിന്നുള്ള അംഗത്തെ നാമനിര്‍ദേശം ചെയ്തുകൊണ്ട് ഭരണസമിതിക്കു അതിന്റെ പൂര്‍ണകാലാവധിയുടെ പകുതിയില്‍ കുറവാണെങ്കില്‍ നികത്താവുന്നതാണെന്നുമാത്രമേ വ്യവസ്ഥ ചെയ്തിട്ടുള്ളു. തിരഞ്ഞെടുക്കപ്പെട്ട മൊത്തം ഭരണസമിതിയംഗങ്ങളുടെ എത്ര ഭാഗത്തെ ഇതുപോലെ കോ-ഓപ്റ്റ് ചെയ്യാം എന്ന നിയന്ത്രണം നിലവിലില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളതുപോലെ കേരള സഹകരണസംഘം നിയമത്തിലും കോ-ഓപ്റ്റ് ചെയ്യാവുന്ന അംഗങ്ങള്‍ക്കു പരിധി നിര്‍ണയിക്കുന്നതു തെറ്റായ പ്രവണതകള്‍ ഒഴിവാക്കാന്‍ സഹായകമായിരിക്കും.

ചുമതലകളും
അധികാരങ്ങളും

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിലെ വകുപ്പ് 49 ഭരണസമിതിയുടെ ചുമതലകളും അധികാരങ്ങളും വ്യക്തമാക്കുന്ന വകുപ്പാണ്. അംഗങ്ങളെ ചേര്‍ക്കുക, സ്ഥാപനത്തിന്റെ ഉദ്ദേശ്യങ്ങള്‍ വ്യാഖ്യാനിക്കുകയും അവ കൈവരിക്കാനുള്ള നിര്‍ദിഷ്ടലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുക, സമയാസമയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, പ്രധാന നിര്‍വഹണോദ്യോഗസ്ഥനെയും മറ്റു ജീവനക്കാരെയും നിയമിക്കുക, നീക്കം ചെയ്യുക, ജീവനക്കാരുടെ നിയമനം, അടിസ്ഥാനശമ്പളം, ബത്തകള്‍, മറ്റു സേവനവ്യവസ്ഥകള്‍, ശിക്ഷണനടപടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളുണ്ടാക്കുക, വാര്‍ഷികറിപ്പോര്‍ട്ട്, വാര്‍ഷിക സാമ്പത്തിക സ്റ്റേറ്റ്‌മെന്റ്, വാര്‍ഷികപദ്ധതി, ബജറ്റ് തുടങ്ങിയവ പൊതുയോഗഅംഗീകാരത്തിനായി സമര്‍പ്പിക്കുക, ഓഡിറ്റ് റിപ്പോര്‍ട്ട്, ആജ്ഞാപാലനറിപ്പോര്‍ട്ട് എന്നിവ പരിഗണിക്കുകയും പൊതുയോഗംമുമ്പാകെ സമര്‍പ്പിക്കുകയും ചെയ്യുക, സ്ഥാവരവസ്തുക്കള്‍ സംഘത്തിനുവേണ്ടി വാങ്ങുകയും വില്‍ക്കുകയും ചെയ്യുക, വാര്‍ഷികബജറ്റും സപ്ലിമെന്ററി ബജറ്റും അംഗീകരിക്കുക, വിഭവസമാഹരണം നടത്തുക, അംഗങ്ങള്‍ക്കു വായ്പകള്‍ അനുവദിക്കുക, നിയമത്തിലോ സംഘനിയമാവലിയിലോ നിര്‍ണയിച്ചിട്ടുള്ള മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുക, പൊതുയോഗം ചുമതലപ്പെടുത്തുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക തുടങ്ങിയ കാര്യങ്ങളാണു നിലവിലെ നിയമത്തില്‍ നിര്‍ണയിച്ചിട്ടുള്ളത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗങ്ങളില്‍നിന്നു സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി തിരഞ്ഞെടുക്കുക എന്ന പുതിയ വ്യവസ്ഥ 49-ാം വകുപ്പില്‍ കൂട്ടിച്ചേര്‍ക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലില്‍ നിര്‍ദേശിക്കുന്നു. കേരള സഹകരണസംഘം നിയമത്തില്‍ സംഘഭരണസമിതിയുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും ഒരു പ്രത്യേകവകുപ്പിന്‍കീഴില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. സഹകരണസംഘത്തിലെ അംഗത്വം, പൊതുയോഗം, വിശേഷാല്‍ പൊതുയോഗം, ഓഡിറ്റ് തുടങ്ങിയവ പ്രതിപാദിക്കുന്ന നിയമത്തിലെ വിവിധവകുപ്പുകളില്‍ ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിശദമാക്കുന്നുണ്ട്.

മൂന്നു മാസത്തില്‍
ഒരു യോഗം ചേരണം

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ വകുപ്പ് 50 ഭരണസമിതിയോഗങ്ങളുമായി ബന്ധപ്പെട്ടതാണ്. സംഘംപ്രസിഡന്റ് ആവശ്യപ്പെടുന്നതിനനുസരിച്ചു മുഖ്യനിര്‍വഹണോദ്യോഗസ്ഥന്‍ കമ്മിറ്റിയോഗങ്ങള്‍ വിളിച്ചുകൂട്ടും. നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളപ്രകാരം ഒരു വര്‍ഷം കുറഞ്ഞത് എത്ര യോഗങ്ങള്‍ കൂടണമെന്നും യോഗവേദി എവിടെയായിരിക്കണമെന്നും നിര്‍ണയിക്കും. ഒരു ത്രൈമാസ കാലയളവില്‍ കുറഞ്ഞത് ഒരു കമ്മിറ്റിയോഗമെങ്കിലും കൂടണമെന്നും പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ യോഗത്തില്‍ പങ്കെടുക്കുന്ന ഒരംഗത്തെ ആ യോഗത്തിന്റെ അധ്യക്ഷനായി അംഗങ്ങള്‍ തിരഞ്ഞെടുക്കുമെന്നും നിലവില്‍ 50-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു ത്രൈമാസത്തില്‍ കമ്മിറ്റിയോഗം വിളിച്ചുകൂട്ടാനുള്ള നിര്‍ദേശം പ്രധാനനിര്‍വഹണോദ്യോഗസ്ഥനു നല്‍കുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടാല്‍ വൈസ് പ്രസിഡന്റോ കമ്മിറ്റിയംഗമോ ആവശ്യപ്പെടുന്നതനുസരിച്ചു പ്രധാന നിര്‍വഹണോദ്യോഗസ്ഥന്‍ യോഗം വിളിച്ചുകൂട്ടേണ്ടതാണെന്നും മൊത്തം കമ്മിറ്റിയംഗങ്ങളുടെ അമ്പതു ശതമാനം അംഗങ്ങള്‍ അഭ്യര്‍ഥിക്കുന്നതനുസരിച്ചു കമ്മിറ്റിയോഗം പ്രധാന കാര്യനിര്‍വഹണോദ്യോഗസ്ഥന്‍ വിളിച്ചുചേര്‍ക്കണമെന്നും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിബില്ലില്‍ നിര്‍ദേശിക്കുന്നു. പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ ഹാജരായിട്ടുള്ള ഏതെങ്കിലും ഒരു കമ്മിറ്റിയംഗവും യോഗത്തിന്റെ അധ്യക്ഷനായിരിക്കുമെന്നും യോഗത്തിന്റെ ക്വോറം തിരഞ്ഞെടുക്കപ്പെട്ട മൊത്തം കമ്മിറ്റിയംഗങ്ങളുടെ മൂന്നിലൊരുഭാഗമായിരിക്കുമെന്നും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരള സഹകരണസംഘം നിയമത്തിലെ വകുപ്പ് 28 ( 5 ) പ്രകാരം ഒരു കമ്മിറ്റിയുടെ യോഗത്തിനുള്ള കുറഞ്ഞ അംഗസംഖ്യ ( ക്വോറം ) മൊത്തം കമ്മിറ്റിയംഗങ്ങളുടെ 50 ശതമാനത്തില്‍ അധികരിച്ചതായിരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്നു. ( തുടരും )

Leave a Reply

Your email address will not be published.

Latest News
error: Content is protected !!