ഊരാളുങ്കല്‍ സൊസൈറ്റിയുടെ തുടക്കവും നിലയ്ക്കാത്ത പ്രയാണവും

moonamvazhi

 

ജനകീയാസൂത്രണവും
സംഘങ്ങളും

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു പുതുജീവന്‍ കൈവന്നു. മരാമത്തു ജോലികള്‍ തൊഴിലാളി സംഘങ്ങളെ ഏല്‍പ്പിക്കാന്‍ തുടങ്ങി. ജനകീയാസൂത്രണം തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കു പുതിയ അവസരമുണ്ടാക്കിക്കൊടുത്തു.

1990 കളുടെ രണ്ടാം പാദം ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചരിത്രത്തിലെ പ്രധാന ഘട്ടമായിരുന്നു. പ്രവൃത്തികളുടെ എണ്ണത്തിലും അടങ്കല്‍ തുകയിലുമൊക്കെ സംഘം മുന്നോട്ടു കുതിച്ചു. കേരളത്തിലെ മറ്റു തൊഴിലാളി സഹകരണ സംഘങ്ങളുമായി ഒത്തുനോക്കുമ്പോള്‍ ഊരാളുങ്കല്‍ അസാധാരണ മുന്നേറ്റം കൈവരിച്ചു. ആദ്യകാലത്തുണ്ടായിരുന്ന തൊഴിലാളി സഹകരണ സംഘങ്ങള്‍ പലതും പ്രവര്‍ത്തനരഹിതങ്ങളായിരുന്നു. എന്നാല്‍, ജനകീയാസൂത്രണത്തിന്റെ വരവോടെ തൊഴിലാളി സംഘങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 1991 – 95 ല്‍ 173 തൊഴിലാളി സംഘങ്ങളാണുണ്ടായിരുന്നത്. എന്നാല്‍, 1997 – 2003 കാലത്തു ഇതു 272 ആയി വര്‍ധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലായി ഉയര്‍ന്നുവന്ന ജോലിസാധ്യതകളെ ഊരാളുങ്കല്‍ നന്നായി പ്രയോജനപ്പെടുത്തി. സ്വയം നവീകരിക്കാനും വൈവിധ്യവത്കരിക്കാനും സംഘം ഈയവസരം ഉപയോഗിച്ചു. ‘ തൊഴിലാളി സഹകരണ സംഘവും ജനകീയാസൂത്രണവും ‘ എന്ന അധ്യായത്തില്‍ ഗ്രന്ഥകാരന്മാര്‍ വിശദീകരിക്കുന്നത് 1996 – 2001 കാലത്തെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടന്ന കാര്യങ്ങളെക്കുറിച്ചാണ്. ജനാധിപത്യ വികേന്ദ്രീകരണത്തിനായി രാജ്യത്ത് ഇതുവരെയുണ്ടായ മുന്നേറ്റങ്ങളില്‍ എന്തുകൊണ്ടും മാതൃകാപരമായിരുന്നു 1996 ല്‍ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനം എന്നു ഡോ. തോമസ് ഐസക്കും പ്രൊഫ. മിഷേല്‍ വില്യംസും പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനും വിലയിരുത്തുന്നു.

നാല്
സവിശേഷതകള്‍

ഊരാളുങ്കല്‍ സംഘത്തിന്റെ നാലു സവിശേഷതകളാണു ജനകീയാസൂത്രണ സംഘാടകരെ അതുമായി കൂടുതല്‍ അടുപ്പിച്ചത് എന്നു ഗ്രന്ഥകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍ തന്നെ ഉടമകളും മാനേജര്‍മാരും പണിക്കാരും എന്നതാണ് ആദ്യത്തെ സവിശേഷത. അംഗത്വം തൊഴിലാളികള്‍ക്കു മാത്രമാണ്. ഡയരക്ടര്‍ ബോര്‍ഡിലും തൊഴിലാളികള്‍ മാത്രം. ജോലിസ്ഥലത്തു തീരുമാനങ്ങളെടുക്കുന്നതില്‍ ഓരോ തൊഴിലാളിയും പങ്കാളിയാകുന്നു. ഇതു വ്യവസായത്തിലെ തൊഴിലിട ജനാധിപത്യത്തില്‍ വളരെ അപൂര്‍വമാണ്. രണ്ടാമത്തെ സവിശേഷത തനതായ സംഘടനാരീതിയാണ്. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും സുതാര്യത ഉറപ്പാക്കലും കാര്യശേഷി നേടലുമൊക്കെ ഈ സംഘാടനരീതിയുടെ ഭാഗമായിരുന്നു. വര്‍ഷംതോറും കൂടിവരുന്ന ലാഭവും വരവ് – ചെലവും സംഘത്തിന്റെ കാര്യശേഷി പ്രതിഫലിപ്പിക്കുന്നു എന്നതാണു മൂന്നാമത്തെ സവിശേഷത. നാലാമത്തേതു വാഗ്ഭടാനന്ദനില്‍ നിന്നു തുടങ്ങിയിട്ടുള്ള സംഘത്തിന്റെ മഹത്തായ ചരിത്രമാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മൂല്യബോധങ്ങളുമായി യോജിച്ചുപോവുന്ന പ്രസ്ഥാനം തന്നെ ഊരാളുങ്കല്‍ സംഘം. കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തില്‍ ഊരാളുങ്കല്‍ പോലുള്ള തൊഴിലാളി സഹകരണ സംഘങ്ങള്‍ നിര്‍ണായക പങ്കു വഹിച്ചതായി ഗ്രന്ഥകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തിന്റെ പല ഭാഗങ്ങളിലും തൊഴിലാളി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതില്‍ ഊരാളുങ്കല്‍ സംഘം ആവേശമായി മാറിയതിന്റെ ഏതാനും ഉദാഹരണങ്ങള്‍ പുസ്തകത്തില്‍ എടുത്തുകാട്ടുന്നുണ്ട്. മൂന്നു വ്യത്യസ്ത സംഘങ്ങളെ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. കാസര്‍ഗോഡ് കോഡോം – ബേളൂര്‍ പഞ്ചായത്തിലെ ഉദയാപുരം സംഘമാണ് ഇവയിലൊന്ന്. തിരുവനന്തപുരത്തെ കുന്നത്തുകാല്‍ ലേബര്‍ ബാങ്കാണു രണ്ടാമത്തേത്. ജനകീയാസൂത്രണകാലത്തെ ഏറ്റവും പുതുമയാര്‍ന്ന പദ്ധതികളിലൊന്നായിരുന്നു ചാരിറ്റബിള്‍ സൊസൈറ്റി നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിരുന്ന ഈ ലേബര്‍ ബാങ്ക് എന്നു ഗ്രന്ഥകാരന്മാര്‍ പറയുന്നു. മൂന്നാമത്തെ പരീക്ഷണം കണ്ണൂര്‍ പിണറായിയിലെ എന്‍ജിനിയറിങ് നിര്‍മാണ സഹകരണ സംഘത്തിന്റേതാണ്. കോണ്‍ക്രീറ്റ് വൈദ്യുത പോസ്റ്റുകളായിരുന്നു ഈ സംഘം പ്രധാനമായും നിര്‍മിച്ചിരുന്നത്. അങ്ങനെ, ഊരാളുങ്കല്‍ മാതൃക കേരളമെങ്ങും പ്രചരിച്ചു.

നിര്‍മാണ രംഗത്തെ ഒരു ഉയര്‍ന്ന സ്ഥാപനമായ ഊരാളുങ്കല്‍ സംഘം എന്തുകൊണ്ടാണു വൈവിധ്യത്തിന്റെ ഭാഗമായി ഐ.ടി. മേഖലയിലേക്കു തിരിഞ്ഞത് എന്നതിന്റെ സംശയനിവാരണമാണു ‘ വൈവിധ്യവത്കരണത്തിന്റെ രാഷ്ട്രീയം ‘ എന്ന അധ്യായത്തില്‍ നല്‍കുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം പശ്ചാത്തല സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ദാതാവായി മാറിയതിന്റെ കഥയാണ് കോഴിക്കോട്ട് തുടങ്ങിയ യു.എല്‍. സൈബര്‍ പാര്‍ക്ക്. മലബാറിലെ ഒന്നാമത്തെ ഐ.ടി. പാര്‍ക്കാണിത്. തൊഴില്‍മേഖലയില്‍ വന്ന മാറ്റവും തൊഴിലാളികളുടെ ക്ഷാമവുമാണ് ഐ.ടി, ടൂറിസം മേഖലകളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇടയാക്കിയതെന്നു യു.എല്‍.സി.സി.എസ്. ചെയര്‍മാന്‍ രമേശന്‍ പാലേരി വ്യക്തമാക്കുന്നു.

ഊരാളുങ്കലിന്റെ പ്രാഥമിക ലക്ഷ്യം അതിന്റെ അംഗങ്ങള്‍ക്കു തൊഴില്‍ നല്‍കുക എന്നതായിരുന്നു. എന്നാല്‍, സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലുള്ള പ്രദേശത്തുനിന്നു നിര്‍മാണപ്പണിയെടുക്കാന്‍ വേണ്ടത്ര ആള്‍ക്കാരെ കിട്ടാതായി. അതേസമയം, സാങ്കേതിക വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ ധാരാളമായി തൊഴിലിനായി ഊരാളുങ്കല്‍ സംഘത്തെ സമീപിക്കാനും തുടങ്ങി. ഇവരെക്കൂടി ഉള്‍ക്കൊള്ളാനുംകൂടിയാണു നിര്‍മാണത്തൊഴിലിനു പുറമേ ഐ.ടി, ടൂറിസം മേഖലയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചതെന്നു രമേശന്‍ പാലേരി ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് നഗരത്തിനടുത്ത്, ദേശീയ പാതക്കുള്ള ബൈപ്പാസില്‍ ഗതാഗത സൗകര്യങ്ങളുള്ള കുന്നിന്‍മുകളിലാണു ഊരാളുങ്കലിന്റെ ഐ.ടി. പാര്‍ക്കായ യു.എല്‍. സൈബര്‍ പാര്‍ക്ക്. ഊരാളുങ്കലിന്റെ ടൂറിസം പദ്ധതിയായ സര്‍ഗാലയ വടകരക്കടുത്ത ഇരിങ്ങലിലാണു പ്രവര്‍ത്തിക്കുന്നത്. 20 ഏക്കര്‍ സ്ഥലത്തുള്ള സര്‍ഗാലയയില്‍ 200 പേര്‍ക്കു കരകൗശല വസ്തുക്കള്‍ നിര്‍മിക്കാനും പ്രദര്‍ശിപ്പിക്കാനും കരവിരുതു പ്രകടിപ്പിക്കാനും അവസരമൊരുക്കുന്നു. പുതിയ ദിശാമാറ്റത്തിനനുസരിച്ചു ഊരാളുങ്കല്‍ സംഘത്തിന്റെ ബൈലോവിലും മാറ്റങ്ങളുണ്ടായി.

 

കുറ്റവും
ശിക്ഷയും

ഊരാളുങ്കല്‍ സംഘാംഗങ്ങള്‍ക്കെതിരെ അപൂര്‍വമായി അച്ചടക്ക നടപടികള്‍ കൈക്കൊള്ളാറുണ്ട്. ഡയരക്ടര്‍ ബോര്‍ഡിന്റെ മിനിറ്റ്‌സ് പ്രകാരംതന്നെ അതിന്റെ പട്ടിക ഒരധ്യായത്തില്‍ വായനക്കാര്‍ മുമ്പാകെ വെക്കുന്നുണ്ട്. 2004 മുതല്‍ 2015 വരെയുണ്ടായ അച്ചടക്കലംഘനങ്ങളെയും ശിക്ഷാ നടപടികളെയും കുറിച്ച് ഈ പട്ടികയില്‍ പ്രതിപാദിക്കുന്നുണ്ട്. ഉത്തരവാദിത്തമില്ലായ്മ, അച്ചടക്കരാഹിത്യം, സാമ്പത്തികക്കുറ്റം, ഹാജര്‍കുറ്റം, പണിസ്ഥലത്തെയും പുറത്തെയും സ്വഭാവദൂഷ്യം, അറിയിപ്പില്ലാതെ വരാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണു ശിക്ഷ വിധിച്ചിരുന്നത്. പട്ടികയില്‍ പരാമര്‍ശിക്കുന്ന കാലത്തു 147 പേര്‍ക്കെതിരെയാണു നടപടിയെടുത്തിട്ടുള്ളത്. ഗ്രൂപ്പ് ലീഡറെ അനുസരിക്കാതിരിക്കല്‍, വ്യാജ ഹാജര്‍ രേഖപ്പെടുത്തല്‍ എന്നിവയായിരുന്നു പ്രധാന കുറ്റങ്ങള്‍. കുറ്റക്കാരില്‍ 83 ശതമാനം പേരെയും സസ്‌പെന്റ് ചെയ്തതായി കാണാം. പക്ഷേ, അവര്‍ക്കുള്ള ശിക്ഷയായി തൊട്ടടുത്ത ക്വാറിയില്‍ കല്ലുടയ്ക്കല്‍ പണി കൊടുത്തിരുന്നു. മറ്റു പണികളുമായി തട്ടിച്ചുനോക്കുമ്പോള്‍ കല്ലുടയ്ക്കലിനു കൂലി കുറവായിരുന്നു. അതിനാല്‍, ഈ പണിയെ സസ്‌പെന്‍ഷന്‍ കാലത്തെ ഉപജീവന അലവന്‍സായിട്ടാണു കണക്കാക്കിയിരുന്നത്. അച്ചടക്ക നടപടി ശിക്ഷയായല്ല കണ്ടിരുന്നത്. തെറ്റു തിരുത്താനുള്ള അവസരമായിട്ടാണ്.

എട്ടാം അധ്യായത്തില്‍ വിശദമായി അവലോകനം ചെയ്യുന്നത് ഊരാളുങ്കല്‍ സംഘത്തില്‍ അംഗങ്ങളായ തൊഴിലാളികളുടെ സാമൂഹിക – സാമ്പത്തിക പദവിയെക്കുറിച്ചാണ്. സംഘത്തിലെ തൊഴില്‍ സാഹചര്യം, തൊഴില്‍ സംതൃപ്തി, ആഗ്രഹാഭിലാഷങ്ങള്‍ എന്നിവ ഇതില്‍ അവലോകനം ചെയ്യുന്നു. കൃത്യമായ കണക്കുകളോടെ ചാര്‍ട്ടുകള്‍ സഹിതമാണ് ഓരോ വിഷയവും അപഗ്രഥിക്കുന്നത്. 2014 ല്‍ ഊരാളുങ്കല്‍ സംഘത്തിലെ തൊഴിലാളി അനുപാതം, കമ്പനിയില്‍ പണിക്കു വരുന്നതിനു മുമ്പത്തെ ജോലി, ബന്ധുക്കളുടെ തൊഴില്‍ വിവരം, തൊഴിലാളികളുടെ ജാതി, വിഭാഗം, തൊഴിലാളികളുടെ വയസ്, വിദ്യാഭ്യാസ നിലവാരം, കുടുംബവലിപ്പം, വരുമാനം, വൈവാഹിക നിലവാരം, കുട്ടികള്‍ എന്നിവയുടെ വിശദമായ കണക്കുകള്‍ നമുക്കിതില്‍ വായിക്കാം. സംഘത്തില്‍ ചേരാനുള്ള കാരണം, സംഘത്തിലെ വേതനഘടന, ശരാശരി അടിസ്ഥാന വേതന നിരക്കിലെ മാറ്റങ്ങള്‍, കല്ലുടയ്ക്കുന്നവരുടെ പ്രമോഷന്‍, ശരാശരി തൊഴില്‍ ലഭ്യത, തൊഴിലാളി കുടുംബത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം, കടബാധ്യത, തൊഴിലാളികുടുംബങ്ങളിലെ ഈടുറ്റ ഉപഭോക്തൃ വസ്തുക്കള്‍ എന്നിവയുടെ കണക്കെടുപ്പു തുടങ്ങി പൂര്‍ണ തൃപ്തരും തൃപ്തരുമായ തൊഴിലാളികളും അവരുടെ വിദ്യാഭ്യാസ നിലവാരവും തൊട്ട് ഇതര സംസ്ഥാനക്കാര്‍ സംഘത്തില്‍ എത്തിയ വഴി വരെ കൃത്യമായ കണക്കോടെ ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

തൊഴിലാളിസംഘങ്ങള്‍
എന്തുകൊണ്ട്
നിലനില്‍ക്കണം ?

2018 ഡിസംബര്‍ 29 നു മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്ത ഉദ്ധരിച്ചുകൊണ്ടാണു അവസാനത്തെ അധ്യായമായ ‘ ഊരാളുങ്കല്‍ സൊസൈറ്റി അനുഭവപാഠങ്ങള്‍ ‘ തുടങ്ങുന്നത്. കോഴിക്കോട് തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങളുടെ പണി ഏറ്റെടുത്ത ഊരാളുങ്കല്‍ സംഘം അനുവദിച്ച കരാര്‍ത്തുകയില്‍ നിന്നു മിച്ചം വന്ന 14 കോടി രൂപ സര്‍ക്കാരിനു തിരിച്ചുനല്‍കി മാതൃകയായതിനെക്കുറിച്ചുള്ളതാണീ വാര്‍ത്ത. സംഘത്തിന്റെ സത്യസന്ധത, കാര്യക്ഷമത, സമയനിഷ്ഠ എന്നിവയ്‌ക്കെല്ലാമുള്ള പ്രത്യക്ഷ തെളിവായി ഈ സംഭവം നിലകൊള്ളുന്നു എന്നാണു ഗ്രന്ഥകാരന്മാരുടെ വിലയിരുത്തല്‍. ഒരു തൊഴിലാളി സഹകരണ സംഘത്തിനു ലഭിക്കാവുന്ന ഏറ്റവും ഔന്നത്യമുള്ള അംഗീകാരമാണിതെന്ന അഭിപ്രായത്തില്‍ രണ്ടുപക്ഷമുണ്ടാവില്ല. എന്തുകൊണ്ട് തൊഴിലാളി സഹകരണ സംഘങ്ങള്‍ നിലനില്‍ക്കണമെന്നതാണു ഈ ഗ്രന്ഥം ഉന്നയിക്കുന്ന മൗലികമായ ചോദ്യമെന്നും ഈ ചോദ്യത്തിനുള്ള ഉത്തരമാണു മേലുദ്ധരിച്ച പത്രവാര്‍ത്തയെന്നും ഗ്രന്ഥകാരന്മാര്‍ നിരീക്ഷിക്കുന്നു.

തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കെതിരെ കമ്പോള ധനശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന അഞ്ചു വാദമുഖങ്ങളെക്കുറിച്ചാണ് അടുത്തതായി പ്രതിപാദിക്കുന്നത്. സംരംഭം തുടങ്ങാനും അതു നിലനിര്‍ത്താനും വേണ്ടത്ര മൂലധനം സമാഹരിക്കാന്‍ തൊഴിലാളിസംഘങ്ങള്‍ക്കു ഏറെ പ്രയാസപ്പെടേണ്ടിവരും എന്നതാണ് ആദ്യത്തെ വാദമുഖം. ഉയര്‍ന്ന കൂലി, മെച്ചപ്പെട്ട തൊഴില്‍ പശ്ചാത്തലം, സാമൂഹിക സമത്വം എന്നിങ്ങനെ ഒരേസമയം വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയായതിനാല്‍ തൊഴിലാളിസംഘങ്ങള്‍ക്കു മുതലാളിത്ത സ്ഥാപനത്തിന്റെ ഏകലക്ഷ്യമായ ലാഭവര്‍ധനയില്‍ പ്രധാനമായും ഊന്നിനില്‍ക്കാനാവില്ല എന്നതാണു രണ്ടാമത്തെ വാദം. മാനേജ്‌മെന്റ് തലത്തില്‍ ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണു മൂന്നാമത്തെ വാദം. തൊഴിലാളികള്‍തന്നെ നിശ്ചയിക്കുന്നതാകയാല്‍ മാനേജര്‍മാര്‍ക്കു തൊഴിലാളികളുടെ മേല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇതു തൊഴിലാളിസംഘങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും ഉല്‍പ്പാദനക്ഷമത കുറയാനും നഷ്ടത്തിലാകാനും ഇടയാക്കുന്നു എന്നതാണു മൂന്നാമത്തെ വാദം. തൊഴിലാളിസംഘങ്ങള്‍ ലാഭമുണ്ടാക്കിയാല്‍ത്തന്നെ അതു മൂലധനമായി സ്വരൂപിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല എന്നതാണു നാലാമത്തെ വാദം. ഇനി അഥവാ വിജയിക്കുന്ന ഒരു തൊഴിലാളിസംഘം അവസാനം മുതലാളിത്ത സ്ഥാപനമായി തരംതാഴും എന്നതാണു ഒടുവിലത്തെ വാദം. ഇത്തരം ശക്തമായ വാദമുഖങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പോലൊരു സ്ഥാപനം ഏവര്‍ക്കും മാതൃകയായി തലയുയര്‍ത്തിനില്‍ക്കുന്നത് എന്നു ഗ്രന്ഥകാരന്മാര്‍ അഭിമാനത്തോടെ അടിവരയിടുന്നു.

പുതിയ വികസന
രാഷ്ട്രീയ സംസ്‌കാരം

ഊരാളുങ്കല്‍ സഹകരണ സംഘത്തെ വാര്‍ത്തെടുത്ത പ്രാദേശിക സമൂഹവും അവിടത്തെ സാമൂഹിക – രാഷ്ട്രീയ മൂല്യങ്ങളും വളരെ വളരെ പവിത്രമാണ് എന്നു ഊന്നിപ്പറഞ്ഞുകൊണ്ടാണു ഗ്രന്ഥകാരന്മാര്‍ തങ്ങളുടെ അന്വേഷണ – ഗവേഷണ ഫലങ്ങള്‍ അവസാനിപ്പിക്കുന്നത്. അവരുടെ വാക്കുകളില്‍ത്തന്നെ അക്കാര്യം വ്യക്തമാക്കാം. ‘ മലബാര്‍ മേഖലയില്‍ പൊതുവിലും , ഊരാളുങ്കല്‍ പ്രദേശത്തു പ്രത്യേകിച്ചും , വളര്‍ന്ന് അവിടുത്തെ ജനങ്ങളുടെ ശ്വാസവായുവായി മാറിയ പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പിന്തുണ കഴിഞ്ഞ 90 വര്‍ഷത്തെ യു.എല്‍.സി.സി.എസ്സിന്റെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും വഴികാട്ടിയായിട്ടുണ്ടായിരുന്നു. അതേപോലെത്തന്നെ ഇതിലൊന്നും ഇടുങ്ങിയ രാഷ്്ട്രീയ നിലപാടോ വിഭാഗീയ പ്രവണതയോ ആരോടും കാണിക്കാതെ, സമത്വം, ക്ഷേമം, പുരോഗതി തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സംഘത്തിന്റെ രാഷ്ട്രീയ സമര്‍പ്പണം ആശ്ചര്യജനകമാണ്. ജാതി, വര്‍ണ, രാഷ്ട്രീയ ബന്ധങ്ങള്‍ക്കതീതമായി കൂലിത്തൊഴിലാളികള്‍ക്കുള്ള ഒരു വേദിയാണ് ഇന്നത്തെ സംഘം. ഈ രീതിയില്‍ പരിശോധിക്കുമ്പോള്‍ ഇന്നത്തെ കേരളീയ സമൂഹം ആവശ്യപ്പെടുന്ന തികച്ചും പുതിയൊരു വികസന രാഷ്ട്രീയത്തിന്റെ സംസ്‌കാരം വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഊരാളുങ്കല്‍ തൊഴിലാളി പരസ്പര സഹകരണ സംഘം എന്തുകൊണ്ടും രണ്ടടി മുന്നില്‍ത്തന്നെയാണ്. അതൊരു വഴികാട്ടിയാണ്.’ ( അവസാനിച്ചു ).

Leave a Reply

Your email address will not be published.

Latest News
error: Content is protected !!