അമുല്‍ തേയിലവിപണിയിലേക്കും

moonamvazhi

പാലിനും വെണ്ണക്കും പാല്‍ക്കട്ടിക്കും പിന്നാലെ അമുല്‍ തേയില വിപണിയിലേക്കും കടക്കുന്നു. പാലിന്റെ കാര്യത്തിലെന്നപോലെ ദക്ഷിണേന്ത്യയിലെ തേയില സഹകരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണീ സംരംഭം തുടങ്ങുക. നീലഗിരിയിലെ തേയിലക്കൃഷിക്കാരുമായി അമുല്‍ ബന്ധപ്പെട്ടുകഴിഞ്ഞു. ദേശീയ സഹകരണ കയറ്റുമതിസ്ഥാപനംവഴിയും വിപണിക്കു ശ്രമിക്കും. കേന്ദ്രമന്ത്രി പീയൂഷ്‌ഗോയലുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നു അമുല്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍മേത്ത പറഞ്ഞു. അമുല്‍ ഇന്‍സ്റ്റന്റ് ടീ വിപണിയിലിറക്കിക്കഴിഞ്ഞു. തേയിലഅനുബന്ധ ഉല്‍പന്നങ്ങളായ റസ്‌ക്, കുക്കികള്‍, ഡയറിവൈറ്റ്‌നറുകള്‍ തുടങ്ങിയവയും അമുലിന്റെതായുണ്ട്.

അമുല്‍ ബ്രാന്റിന്റെ ഉടമകളായ ഗുജറാത്ത് സഹകരണക്ഷീരവിപണന ഫെഡറേഷന്റെ 50-ാം വാര്‍ഷികപൊതുയോഗം കഴിഞ്ഞദിവസം നടന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെക്കാള്‍ എട്ടു ശതമാനം വളര്‍ച്ചയുണ്ട്. വിറ്റുവരവ് 59,445 കോടി രൂപയായി. അമുല്‍ബ്രാന്റിന്റെ ഗ്രൂപ്പ് വിറ്റുവരവ് 80,000 കോടിയാണ്. കഴിഞ്ഞവര്‍ഷം 72,000 കോടിയായിരുന്നു. അമുല്‍ ഐസ് ലൗഞ്ചിന് മികച്ച ഐസ്‌ക്രീം ലൗഞ്ചിനുള്ള 2024 ലെ ടൈംസ് ഫുഡ് ആന്റ് നൈറ്റ്‌ലൈഫ് പുരസ്‌കാരം ലഭിച്ചു. മിഷിഗണ്‍ ക്ഷീരോല്‍പാദക അസോസിയേഷനുമായി ചേര്‍ന്ന് അമേരിക്കയില്‍ ഫ്രഷ് മില്‍ക്ക് വിപണനം ആരംഭിച്ചു. കാനഡയിലേക്കുംമറ്റും വിപണി വ്യാപിപ്പിക്കുകയാണ്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും നാസ്ഡാക്കിലെ മാര്‍ക്കറ്റ് സൈറ്റിലും വന്‍പരസ്യബോര്‍ഡുകളില്‍ അമുല്‍ ഫീച്ചര്‍ ചെയ്യപ്പെട്ടു. ടി 20 ലോകകപ്പില്‍ യുഎസ്. മെന്‍സ്് ക്രിക്കറ്റ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അമുലാണ്.