പ്രതീക്ഷകളുടെ വര്‍ഷം

Deepthi Vipin lal

ഡോ. ടി. പി. സേതുമാധവന്‍

( പ്രൊഫസര്‍, ട്രാന്‍സ് ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ്
ഹെല്‍ത്ത് സയന്‍സസ് ആന്റ് ടെക്‌നോളജി, യെലഹങ്ക, ബംഗളൂരു )

ഏറെ പ്രതീക്ഷകളോടെയാണു നമ്മള്‍ 2022 നെ വരവേല്‍ക്കുന്നത്. 2020 മുതല്‍ തുടങ്ങിയ കോവിഡ് ഭീഷണി ഒമിക്രോണ്‍ വകഭേദത്തിന്റെ വരവോടെ 2022 ലും തുടരാനാണു സാധ്യത. 2022 പകുതിയോടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിട്ട 70 ശതമാനം വാക്‌സിനേഷനിലെത്തുന്നതോടെ ഏറെ മാറ്റങ്ങള്‍ തൊഴില്‍മേഖലയില്‍ പ്രതീക്ഷിക്കാം.

2022 ലും സേവനമേഖലയില്‍ കോര്‍പ്പറേറ്റുകള്‍ റിമോട്ട് രീതിതന്നെ തുടരാനാണു സാധ്യത. മൈക്രോസോഫ്റ്റ്, ആപ്പിള്‍, അഡോബ്, സിറ്റി ഗ്രൂപ്പ്, ട്വിറ്റര്‍, ആമസോണ്‍, ഡ്രോപ്പ് ബോക്‌സ് മുതലായവ പൂര്‍ണമായും 2022 ല്‍ ‘വര്‍ക്ക് ഫ്രം ഹോം’ തുടരാനുള്ള തയാറെടുപ്പിലാണ്. ഇതോടൊപ്പം ഹൈബ്രിഡ് രീതിയിലേക്കുള്ള ചര്‍ച്ചകള്‍ മൈക്രോസോഫ്റ്റിലും ആപ്പിളിലും നടന്നുവരുന്നു. ആഴ്ചയില്‍ തൊഴില്‍ദിനങ്ങള്‍ നാലാക്കിയുള്ള നടപടിക്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഷാര്‍ജയിലും നിലവില്‍ വന്നുകഴിഞ്ഞു.

അസമത്വം
പ്രതിസന്ധിയുണ്ടാക്കും

ഓണ്‍ലൈന്‍ തൊഴിലും ഓണ്‍ലൈനും ഓഫ്‌ലൈന്‍ രീതിയും ചേര്‍ന്നുള്ള ഹൈബ്രിഡ് രീതിയും രണ്ടിനം തൊഴിലാളികളെ സൃഷ്ടിക്കുന്നതായുള്ള ആക്ഷേപങ്ങളും വര്‍ധിച്ചു വരാനിടയുണ്ട്. തൊഴില്‍ മേഖലയിലെ അസമത്വം ഏറെ പ്രതിസന്ധികള്‍ സൃഷ്ടിക്കും. മികച്ച തൊഴിലാളികള്‍ കൂടുതലായി രാജിവെച്ചൊഴിഞ്ഞ് പുത്തന്‍ മേഖലകളിലെത്തും, സംരംഭകരാകും.

ഡിജിറ്റലൈസേഷനും അനുബന്ധ സാങ്കേതികവിദ്യകളും വിപുലപ്പെടും. ഓട്ടോമേഷന്‍, റോബോട്ടിക്‌സ് എന്നിവ നിര്‍മാണ, ഭൗതിക സൗകര്യ, കാള്‍ സെന്റര്‍ മേഖലകളില്‍ കൂടുതലായി പ്രാവര്‍ത്തികമാകും. കൃത്രിമബുദ്ധിയുടെ സ്വാധീനം പതിന്മടങ്ങ് വര്‍ധിക്കും. ഗാര്‍ഡനറുടെ പഠനങ്ങള്‍ പറയുന്നത് 2022 ല്‍ ഓട്ടോമേഷന്‍ രംഗത്തെ കുതിച്ചുചാട്ടം സാങ്കേതിക രംഗത്തു 60,000 കോടി ഡോളറിന്റെ വളര്‍ച്ചയ്ക്കിടവരുത്തുമെന്നാണ്. ഇതിലൂടെ സാങ്കേതിക ബിസിനസ് സംരംഭങ്ങളുടെ പ്രവര്‍ത്തനച്ചെലവ് 30 ശതമാനം കുറയും.

2022 ല്‍ സാങ്കേതികവിദ്യാ ഷെയറിങ്് കൂടുതലായി പ്രാബല്യത്തില്‍ വരും. ക്ലൗഡ് സാങ്കേതികവിദ്യ 80 ശതമാനം സ്ഥാപനങ്ങളും അവലംബിക്കും. ഇതിനനുസൃതമായി യഥേഷ്ടം ആപ്ലിക്കേഷനുകള്‍ രൂപപ്പെടും. 2021 ഏപ്രിലില്‍ ഒന്നരക്കോടി തൊഴിലാളികള്‍ക്കാണു ലോകത്താകമാനം തൊഴിലില്‍ നിന്നു രാജിവെയ്‌ക്കേണ്ടി വന്നത്. കോര്‍പ്പറേറ്റുകള്‍ ആകര്‍ഷകമായ ശമ്പള പാക്കേജ് നടപ്പാക്കും. തുടര്‍ നൈപുണ്യ വികസനത്തിലൂന്നിയ അപ്പ് സ്‌കില്ലിങ് വിപുലപ്പെടും. സമ്മര്‍ദങ്ങളെ അതിജീവിച്ച് ജോലിയില്‍ തുടരുന്നവരുടെ എണ്ണം കുറയാനിടവരും. തൊഴിലാളികളുടെ അഭിപ്രായം മനസ്സിലാക്കാന്‍ തൊഴില്‍ദാതാക്കള്‍ നിര്‍ബന്ധിതരാകും. ഇന്നവേഷന്‍, ഭാവി സാങ്കേതികവിദ്യ, തൊഴിലുകള്‍ എന്നിവ കമ്പനികള്‍ പ്രയോജനപ്പെടുത്തും. തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, മാനസികാരോഗ്യം എന്നിവയ്ക്കു മുന്തിയ പരിഗണന ലഭിയ്ക്കും. കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാവരും എടുക്കേണ്ടി വരും.

റീ സ്‌കില്ലിങ്
വേണ്ടിവരും

പുത്തന്‍ നൈപുണ്യശേഷി ഓണ്‍ലൈന്‍ തൊഴിലിന് ആവശ്യമായി വരും. 2025 – ഓടെ 40 ശതമാനം തൊഴിലാളികള്‍ക്കും റീ സ്‌കില്ലിങ്് ആവശ്യമായി വരും. ഡിജിറ്റല്‍ ഐ.ടി. സ്‌കില്ലുകള്‍ക്കും സോഫ്റ്റ് സ്‌കില്ലുകള്‍ക്കും പ്രാധാന്യമേറും. ടീം മാനേജ്‌മെന്റ്, ആശയവിനിമയം, ഇമോഷണല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് ആവശ്യകതയേറും. നിലവിലുള്ള തൊഴിലില്‍ നിന്നു മാറി പുത്തന്‍ തൊഴില്‍ മേഖലകളിലെത്താന്‍ സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള ശ്രമം ഊര്‍ജിതമാകും.

പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ മേഖലകള്‍ക്കിണങ്ങിയ നയരൂപവത്കരണത്തിനു പ്രാധാന്യമേറും. ഇവയ്ക്കിണങ്ങിയ സുസ്ഥിര സാങ്കേതികവിദ്യാനിര്‍മാണം, ഭൗതിക സൗകര്യ വികസനം, ആര്‍ക്കിടെക്ചര്‍, അഗ്രി ബിസിനസ് എന്നിവ വിപുലപ്പെടും. യു.എന്‍. കാലാവസ്ഥാ ഉച്ചകോടി COP 26 ന്റെ ചുവടുപിടിച്ച് പാരിസ്ഥിതിക മേഖലയില്‍ കൂടുതല്‍ ഗവേഷണത്തിനു പ്രാധാന്യമേറും. ഇലക്ട്രിക് വാഹന മേഖല, ഓട്ടോമേഷന്‍, സുസ്ഥിര സാങ്കേതികവിദ്യ, ഡാറ്റാ മാനേജ്‌മെന്റ് എന്നിവയിലും സയന്‍സ്, ടെക്‌നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്‌സ് എന്നിവയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെടും. കടുത്ത സാമ്പത്തിക മാന്ദ്യത്തിനുശേഷം 2022 ല്‍ മാനേജ്‌മെന്റ്, അക്കൗണ്ടിങ്, ഇന്‍ഷുറന്‍സ് എന്നിവയില്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കാം.

ആരോഗ്യമേഖലയില്‍ ടെക്‌നോളജി, ഡയഗ്നോസ്റ്റിക്‌സ്, കെയറിങ്, നഴ്‌സിങ്, പാലിയേറ്റീവ് കെയര്‍, പാരാമെഡിക്കല്‍ രംഗത്ത് ലോകത്താകമാനം റിക്രൂട്ട്‌മെന്റ് വര്‍ധിക്കാനിടയുണ്ട്. കാര്‍ഷിക മേഖലയില്‍ അഗ്രിക്കള്‍ച്ചര്‍, അഗ്രി ബിസിനസ്, വെറ്ററിനറി സയന്‍സ്, ഫുഡ് ടെക്‌നോളജി, ഡെയറി സയന്‍സ് എന്നിവയില്‍ അവസരങ്ങളേറും. ഭക്ഷ്യ റീട്ടെയില്‍, ഇ-കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, കുലിനറി ആര്‍ട്‌സ്, ഹോസ്പിറ്റാലിറ്റി, എയര്‍ലൈന്‍ മാനേജ്‌മെന്റ് എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. രോഗനിര്‍ണയ വാക്‌സിന്‍ നിര്‍മാണ മേഖലയില്‍ ബയോടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവ വിപുലപ്പെടും. സോഷ്യല്‍ സയന്‍സ്, ലിബറല്‍ ആര്‍ട്‌സ്, ബിസിനസ് ഇക്കണോമിക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡിസൈന്‍, ഫാഷന്‍ , കമ്യൂണിക്കേഷന്‍, സൈക്കോളജി കോഴ്‌സുകള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കും.

അക്വാ കള്‍ച്ചര്‍
വര്‍ഷം

ഫാഷന്‍, ന്യൂ മീഡിയ, അപ്പാരല്‍ ഡിസൈന്‍, അനിമേഷന്‍, മോളിക്കുലാര്‍ ബയോളജി, എംബ്രിയോളജി, സോഷ്യോളജി, ഭാഷ എന്നിവയ്ക്കു പ്രാധാന്യമേറും. 2022 ല്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് രംഗത്തു കൂടുതല്‍ സാങ്കേതികവിദ്യകള്‍ പ്രാവര്‍ത്തികമാക്കും. 2022 ഐക്യരാഷ്ട്ര സംഘടന മത്സ്യമേഖലയ്ക്കു പ്രാധാന്യം നല്‍കി ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ വര്‍ഷമായാണ് ആചരിക്കുന്നത്. ഫിഷറീസ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ തൊഴിലും ഗവേഷണ പദ്ധതികളും രൂപപ്പെടും.

2022 ല്‍ വിദേശ പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കും. കാനഡയിലും അമേരിക്കയിലും ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യം കാണിക്കും. കാനഡ ഇമിഗ്രേഷന്‍ വിപുലപ്പെടും. പ്ലസ് ടു വിനു ശേഷം വിദേശ പഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കും. സ്‌കില്‍ വികസനം, റീ സ്‌കില്ലിങ്, അപ്പ്‌സ്‌കില്ലിങ് എന്നിവ 2022 ല്‍ മികച്ച തൊഴിലിനുള്ള വിജയമന്ത്രങ്ങളാകും.

നിഫ്റ്റിലേക്ക്
ഇപ്പോള്‍
അപേക്ഷിക്കാം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി യു.ജി, പി. ജി. പ്രവേശന പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ 2022 ജനുവരി 17 വരെ സ്വീകരിക്കും. ബാച്ചിലര്‍ ഇന്‍ ഡിസൈന്‍ ( ബി. ഡെസ് ), ബാച്ചിലര്‍ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി / ബി.എഫ്. ടെക്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളുണ്ട്. പരീക്ഷയുടെ അടിസ്ഥാനത്തിലാണു പ്രവേശനം. പ്രവേശനപ്പരീക്ഷയ്ക്ക് എഴുത്തു പരീക്ഷയുണ്ടാകും. ഒബ്ജക്ടീവ് മാതൃകയിലാണു പരീക്ഷ. ബി.ഡെസ്സിനു ക്രിയേറ്റീവ് ടെസ്റ്റുമുണ്ടാകും. പ്ലസ് ടു രണ്ടാം വര്‍ഷം പഠിയ്ക്കുന്നവര്‍ക്കും പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം. രാജ്യത്തു കണ്ണൂരിലടക്കം 17 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളുണ്ട്.

ഫാഷന്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ആക്‌സസറി ഡിസൈന്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍ എന്നിവയില്‍ ബി. ഡെസ് പ്രോഗ്രാമുകളുണ്ട്. പ്ലസ് ടു ഏതു വിഷയമെടുത്തവര്‍ക്കും ബി. ഡെസിന് അപേക്ഷിക്കാം. ബി.എഫ്. ടെക്കിന് പ്ലസ് ടു വിനു കണക്ക് പഠിച്ചിരിക്കണം. കണ്ണൂര്‍, ബംഗ്ലൂരു, ഭോപ്പാല്‍, ചെന്നൈ, ഗാന്ധി നഗര്‍, മുംബൈ, ന്യൂഡെല്‍ഹി, പട്‌ന, പഞ്ച്്കുല, റായ്ബറേലി, ജോധ്പൂര്‍, ഭൂവനേശ്വര്‍, ശ്രീനഗര്‍, കംഗ്‌റ എന്നിവിടങ്ങളില്‍ നിഫ്റ്റ് കാമ്പസ്സുകളുണ്ട്. മികച്ച ഉപരിപഠനം, കാമ്പസ് പ്ലേസ്‌മെന്റ് സാധ്യതയുള്ള കോഴ്‌സുകളാണിവ.

പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കു 3000 രൂപയും മറ്റുള്ളവര്‍ക്ക് 1500 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nift.ac.in/admission എന്ന
വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

Leave a Reply

Your email address will not be published.

Latest News