ഡിജിറ്റല്‍ പണമിടപാട് കൂടുന്നുവെന്ന് ആര്‍.ബി.ഐ; സഹകരണ ബാങ്കുകള്‍ പിന്നില്‍

Deepthi Vipin lal

സാങ്കേതിക മേഖലയില്‍ ബാങ്കിങ് രംഗത്തെ മാറ്റം സഹകരണ ബാങ്കുകള്‍ക്ക് ഉള്‍കൊള്ളാനാവുന്നില്ലെന്ന് വിലയിരുത്തല്‍. രാജ്യത്തെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴിയുള്ള പണമിടപാടുകള്‍ ഗണ്യമായ വളര്‍ച്ചാനിരക്ക് കാണിക്കുന്നുവെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, സഹകരണ വായ്പ രംഗത്ത് ഏറ്റവും ശക്തമായ കേരളത്തിലടക്കം ഡിജിറ്റല്‍ ബാങ്കിങ് വേണ്ടത്ര ഉപയോഗപ്പെടുത്താനായിട്ടില്ല. ഇടപാടുകാര്‍ക്ക് അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിനുള്ള എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്. സേവനത്തില്‍ ഒതുങ്ങുകയാണ് കേരളത്തിലെ സഹകരണ വായ്പ ശൃംഖലയിലെ സംഘങ്ങള്‍.

രാജ്യത്തെ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റുകളുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് ആര്‍.ബി.ഐ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 61 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുള്ളത്. ഈ ഇടപാടുകളുടെ മൂല്യത്തില്‍ 19 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എ.ടി.എം. വഴിയുള്ള പണം പിന്‍വലിക്കുന്നതില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എണ്ണത്തില്‍ 9 ശതമാനവും മൂല്യത്തില്‍ പത്തുശതമാനവുമാണ് വളര്‍ച്ച. എന്നാല്‍, ഡിജിറ്റല്‍ ഇടുപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പരിമിതമായ വളര്‍ച്ചയാണ്. രാജ്യത്തെ ബാങ്കിങ് മേഖല ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുന്നുവെന്നതിന്റെ സൂചനയാണിത്.

കേരളബാങ്ക് രൂപവല്‍കരിച്ചപ്പോള്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സേവനം ഉറപ്പാക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, കേരള ബാങ്ക് രൂപവല്‍കരിച്ച് ഒരുവര്‍ഷം കഴിയുമ്പോള്‍, ആ ബാങ്കിനുതന്നെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. എല്ലാ ജില്ലാസഹകരണ ബാങ്കുകളെയും കോര്‍ബാങ്കിങ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാക്കാന്‍ കേരളബാങ്കിന് കഴിഞ്ഞിട്ടില്ല. കേരളബാങ്കിന്റെ ഭാഗമായ ഒരുജില്ലാബാങ്കില്‍ അക്കൗണ്ടുള്ളയാള്‍ക്ക്, കേരളബാങ്കിന്റെ ഭാഗമായ മറ്റൊരുജില്ലാബാങ്കില്‍ ഇടപാടുനടത്താന്‍ ഇപ്പോഴും കഴിയില്ല. ഈ ഘട്ടത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിങ് സേവനം ലഭ്യമാക്കുമെന്ന അവകാശവാദം എളുപ്പത്തില്‍ സാധ്യമാകുന്നതുമല്ല.

ബാങ്കിങ് മേഖലയിലെ സാങ്കേതിക മുന്നേറ്റം വളരെ വലിയപ്രതീക്ഷയുണ്ടാക്കുന്നതാണെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ഐ.ടി.രംഗത്തുള്ള പുതിയ കണ്ടെത്തലുകള്‍ ബാങ്കുകള്‍ക്ക് ഉപയോഗപ്പെടുത്താനാകുന്നുണ്ട്. പ്രത്യേകിച്ച് ഇ-കൊമേഴ്‌സ് രംഗത്തുള്ള മുന്നേറ്റമാണ് ഇനി ബാങ്കുകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ബാങ്ക് ശാഖയിലെത്തി ഇടപാടുനടത്തുന്ന രീതിയില്‍നിന്ന് ജനങ്ങള്‍ പിന്മാറിതുടങ്ങുകയാണ്. ഒരാള്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം ഒരു ബാങ്ക് അക്കൗണ്ടും അതുമായി ബന്ധിപ്പിച്ച ആപ്പുകളോ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളോ വഴി സാധ്യമാകുമ്പോഴാണ് ഇനി ബാങ്കിങ് ബിസിനസ് മെച്ചപ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നത്. ഈ ഘട്ടത്തിലേക്ക് ഇടപാടുകാര്‍ മാറുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്നത് സഹകരണ ബാങ്കുകളാകും. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്തേക്ക് സഹകരണ ബാങ്കിങ് മേഖല മാറേണ്ടത് അനിവാര്യമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

എ.ടി.എം. വഴിയുള്ള പണം കൈമാറ്റത്തില്‍ വര്‍ദ്ധന ജി.ഡി.പി.യുടെ 17ശതമാനം ആയി തുടരുകയാണ്. ഇതില്‍ ചൈനയ്ക്ക് പിന്നില്‍ രാജ്യം രണ്ടാം സ്ഥാനത്താണ്. ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് പെയ്മെന്റുകളുടെ വളര്‍ച്ചയില്‍ എണ്ണത്തില്‍ 44 ശതമാനവും മൂല്യത്തില്‍ 40ശതമാനവും വളര്‍ച്ച കാണിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയിലെ ഉപഭോക്താക്കളുടെ ഇടപാടുകളില്‍ 72 ശതമാനവും പണത്തിലാണ് നടക്കുന്നതെന്ന് ക്രെഡിറ്റ് സൂയിസ് റിപ്പോര്‍ട്ട് വിലയിരുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് പറയുന്നു. ഇതിന് കാരണം ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ ബാങ്കിങ് ജനപ്രീയമാകാത്തതുകൊണ്ട് കൂടിയാണ്. ഇന്റര്‍നെറ്റ് കവറേജ് വേണ്ടത്ര ലഭ്യമല്ലാത്തതും നെറ്റ്‌വര്‍ക്കുകളിലെ പോരായ്മകളും ഗ്രാമീണമേഖലയിലെ ഇടപാടുകളെ ബാധിക്കുന്നുണ്ട്. അതേസമയം, ഇതിന് കേരളം അപവാദമാണ്. ഇന്റര്‍നെറ്റ് സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍, കേരളത്തിലെ സഹകരണ ബാങ്കുകള്‍ ആധുനിക ബാങ്കിങ് സങ്കേതങ്ങള്‍ സായത്തമാക്കേണ്ടത് ഇടപാടുകാരെ കൂടെ നിര്‍ത്തുന്നതിന് പ്രധാനമാണ്.

ന്യൂജനറേഷന്‍ മാത്രമല്ല, കേരളത്തില്‍ 50 വയസ്സിന് മുകളിലുള്ളവരും പണം കൈമാറ്റം ഇപ്പോള്‍ ഡിജിറ്റല്‍ രീതിയിലേക്ക് മാറി. ഭക്ഷണശാലകളില്‍ പണം നല്‍കുന്നതിന് പോലും ഗൂഗിള്‍ പേയും ഫോണ്‍പേയും ഒക്കെ ഉപയോഗിക്കുന്നു. ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. ടോളുകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഡിജിറ്റല്‍ രീതിയിലേക്ക് ആളുകള്‍ മാറി. ഒരുവര്‍ഷത്തിനകം വലിയ മുന്നേറ്റം ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗത്തുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News