ജനിക്കുമ്പോള്‍ വീട്ടില്‍ വരും, പിന്നെ കൂടെ നടക്കും

moonamvazhi

സഹകരണത്തിന്റെ പുതുവഴികളില്‍ കഞ്ഞിക്കുഴി ബാങ്ക്

 കുട്ടനാടന്‍

(2020 ഏപ്രില്‍ ലക്കം)

സ്വാശ്രയഗ്രാമം എന്ന ഗാന്ധിയന്‍ ആശയത്തോട് ചേര്‍ന്നു നില്‍ക്കുകയാണ് ആലപ്പുഴയിലെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക്. നവീനാശയങ്ങള്‍ മുന്നോട്ടുവെക്കുക മാത്രമല്ല അവ എങ്ങനെ സാധ്യമാക്കാമെന്നും ഈ സഹകരണ സ്ഥാപനം ലോകത്തിനു കാണിച്ചുകൊടുക്കുന്നു. ഗ്രാമത്തിന്റെ എല്ലാ വികസന വഴികളിലും കഞ്ഞിക്കുഴി ബാങ്ക് കടന്നുചെല്ലുന്നുണ്ട്. സഹകരണ മേഖലയിലെ ആദ്യത്തെ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ വനിതാ സെല്‍ഫി സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകയായി തിളങ്ങി നില്‍ക്കുന്നു

കല്യാണം ആലോചിക്കണോ, പറമ്പില്‍ കപ്പ നടണോ, അതോ വീട് തൂത്തുതുടച്ച് വൃത്തിയാക്കണോ ? എന്തിനാണെങ്കിലും കഞ്ഞിക്കുഴിക്കാര്‍ക്ക് ഒറ്റ വിളിയേയുള്ളൂ. നേരേ കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്കിലേക്ക്. അവിടെ എന്തിനും തയാറാണ്.

ചൊരിമണലില്‍ കാര്‍ഷിക വിപ്ലവം തീര്‍ത്ത ഗ്രാമത്തിന്റെ പേരാണ് കഞ്ഞിക്കുഴി. ജനകീയ പച്ചക്കറി എന്ന മഹത്തായ ആശയം ലോകത്തിന് സമ്മാനിച്ച മണ്ണാണ് ആലപ്പുഴ ജില്ലയിലെ ഈ ഗ്രാമം. ആ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഒക്കെ താങ്ങും തണലുമായി മുന്നില്‍ നിന്ന് നയിച്ച സ്ഥാപനമാണ് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ 1558. ഒരുപാട് നേട്ടങ്ങള്‍ പതിഞ്ഞ പേരാണിത്. സാമ്പത്തിക സഹായത്തിനൊപ്പം നവീനാശയങ്ങളെ മുന്നില്‍ വച്ചുകൊണ്ട് നിരന്തരം പ്രവര്‍ത്തിക്കുന്നു. സഹകരണത്തിന്റെ പുതുപാതകള്‍ കണ്ടെത്തി സഞ്ചരിക്കുന്നു. അതുവഴി നാടിന്റെ എല്ലാ വികസന വഴികളിലൂടെയും കടന്നുചെല്ലുന്നു എന്നതാണ് കഞ്ഞിക്കുഴി സഹകരണ ബാങ്കിനെ വ്യത്യസ്തമാക്കുന്നത്. പുത്തന്‍ ആശയങ്ങള്‍, പുത്തന്‍ രീതികള്‍, പിഴവില്ലാത്ത ആസൂത്രണം- ഇവയൊക്കെക്കൊണ്ട് സ്വാശ്രയ ഗ്രാമം എന്ന ഗാന്ധിയന്‍ ആശയത്തോട് ചേര്‍ന്നുനില്‍ക്കുകയാണ് ഈ ബാങ്കും കഞ്ഞിക്കുഴി ഗ്രാമവും. ബാങ്ക് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും ഇങ്ങനെയൊക്കെ നമുക്കും ചെയ്യാനാകുമെന്ന്. ഞെട്ടിച്ചുകളയുന്ന ഒരുപാട് ആശയങ്ങള്‍ മുന്നോട്ടുവെക്കുക മാത്രമല്ല, അത് എങ്ങനെ സാധ്യമാക്കാമെന്ന് കാണിച്ചുകൊടുക്കുന്നു ഈ സഹകരണ സ്ഥാപനം.

കാര്‍ഷിക വിളകള്‍ക്ക് ഒരാശുപത്രി

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആശുപത്രിയുണ്ട്. കാര്‍ഷിക വിളകള്‍ക്ക് രോഗം വന്നാല്‍ എവിടെപ്പോകും? കഞ്ഞിക്കുഴിയിലാണെങ്കില്‍ പേടിക്കണ്ട, സഹകരണ ബാങ്കില്‍ കാര്‍ഷിക വിളകള്‍ക്ക് മാത്രമായി ഒരാശുപത്രിയുണ്ട്. 24 മണിക്കൂറും ഡോക്ടര്‍മാരെ ഫോണില്‍ കിട്ടും. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന ഏതു രോഗവും ഇവിടെ ചികിത്സിക്കാം. പരിഹാരമുണ്ടാകും. കൃഷി വകുപ്പില്‍ നിന്ന് വിരമിച്ചവും പരമ്പരാഗത കര്‍ഷകരുമായ ആറു പേരാണ് ഡോക്ടര്‍മാര്‍. കര്‍ഷകമിത്ര അവാര്‍ഡ് ജേതാവും മുന്‍ കൃഷി ഓഫീസറുമായ ടി.എസ.് വിശ്വനാണ് ആശുപത്രിയിലെ ചീഫ് കണ്‍സള്‍ട്ടന്റ്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ബാങ്കിന്റെ ഹെഡ് ഓഫീസിലുള്ള പ്രത്യേക മുറിയില്‍ രാവിലെ ഒരു മണിക്കൂര്‍ ഒ.പി. പ്രവര്‍ത്തിക്കും. രോഗവിവരങ്ങള്‍ പറയാം. ബാക്കി സമയങ്ങളില്‍ ഫോണില്‍ രോഗവിവരങ്ങള്‍ പറഞ്ഞ് കാര്‍ഷിക ഡോക്ടറില്‍ നിന്ന് പരിഹാരം തേടാം. കൃഷിത്തോട്ടങ്ങളിലെത്തി രോഗചികിത്സ നടത്താനും ഡോക്ടര്‍മാരെ കിട്ടും. അതിന് ചെറിയൊരു ഫീസ് നല്‍കണം.

കൃഷി വകുപ്പില്‍ നിന്ന് വിരമിച്ച ജി. ഉദയപ്പന്‍, മികച്ച പച്ചക്കറി കര്‍ഷകരെന്ന് പേരെടുത്ത കെ.പി. ശുഭകേശന്‍, സി. പുഷ്പജന്‍, ജി. മണിലാല്‍, ആനന്ദന്‍ അഞ്ചാതറ എന്നിവരാണ് കൃഷിഡോക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ ശുഭകേശന്‍ ഈ വര്‍ഷത്തെ സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചയാളാണ്. ഏറെ പ്രശസ്തമായ കഞ്ഞിക്കുഴി പയറിന്റെ ജനയിതാവ് കൂടിയാണ് ശുഭകേശന്‍. രോഗബാധ കണ്ടറിഞ്ഞ് മരുന്ന് കുറിച്ചാല്‍ അത് ബാങ്കിലെ കാര്‍ഷിക ഡിസ്പെന്‍സറിയില്‍ നിന്ന് വാങ്ങാം. എല്ലാം പുറത്തെ കടകളില്‍ കിട്ടണമെന്നില്ല. പ്രാദേശികമായി തയാറാക്കുന്ന നാട്ടുമരുന്നുകളും ഒറ്റമൂലികളും അക്കൂട്ടത്തിലുണ്ടാകും. പുകയിലക്കഷായം, വെളുത്തുള്ളിക്കഷായം, കാന്താരി ക്കഷായം, മത്തിശര്‍ക്കര മിശ്രിതം, ജീവാമൃതം തുടങ്ങിയ നാടന്‍ മരുന്നുകള്‍ ഇവിടെ കിട്ടും.

പുതിയ ആളുകള്‍ കൃഷിയിലേക്ക് കടന്നുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ച് ബാങ്ക് ചിന്തിച്ചത്. വലിയ തോതില്‍ പണം മുടക്കി കൃഷി ചെയ്യാന്‍ ഇന്ന് ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവരുന്നുണ്ട്. എന്നാല്‍, കൃഷി നടത്തുമ്പോഴുണ്ടാകുന്ന രോഗബാധ ഇവരെ നിരാശരാക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. പിന്തിരിപ്പിക്കുന്നുവെന്നു മാത്രമല്ല പലരെയും വലിയ കടക്കാരാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്രശ്നം നേരിടാനാണ് കാര്‍ഷിക വിളകള്‍ക്ക് ആശുപത്രി എന്ന ആശയം ബാങ്ക് മുന്നോട്ട് വെച്ചത്. കൃഷിക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരോട് പറയുന്നതുവഴി കുറച്ചൊക്കെ പരിഹരിക്കപ്പെടുമെങ്കിലും പരിചയക്കുറവ് ഇവിടെ ഒരു തടസ്സമായി ഉയര്‍ന്നുവരുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ പറയുന്നു. വര്‍ഷങ്ങളായി കൃഷി ചെയ്ത് തഴക്കവും പഴക്കവും വന്നവര്‍ പറഞ്ഞുകൊടുക്കുന്നതുപോലെ കൃഷി ഓഫീസര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനാവില്ല. നീണ്ട കാലത്തെ കൃഷി അനുഭവങ്ങളുള്ളവരെ പുതിയ തലമുറയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണ് കാര്‍ഷിക വിളകള്‍ക്കുള്ള ആശുപത്രിയിലൂടെ ബാങ്ക് ചെയ്യുന്നത്.

കാര്‍ഷിക ഓപ്പണ്‍ സ്‌കൂള്‍

കൃഷി പഠിക്കാന്‍ ആര്‍ക്കും ചേരാവുന്ന പദ്ധതിയാണ് കാര്‍ഷിക ഓപ്പണ്‍ സ്‌കൂള്‍. കൃഷിയുടെ പ്രായോഗിക പരിശീലനത്തിനാണ് ഊന്നല്‍. കൃഷിയെക്കുറിച്ച് കേട്ടുകേള്‍വി മാത്രമുള്ളവര്‍ക്ക് ഇവിടെ തൂമ്പ പിടിക്കുന്നതുമുതലുള്ള കാര്യങ്ങള്‍ പഠിപ്പിച്ചു തരും. പരമ്പരാഗത കര്‍ഷകരാണ് സ്‌കൂളിലെ അധ്യാപകര്‍. ആകെ പഠന സമയം 18 മണിക്കൂര്‍. ആറ് ആഴ്ചകളില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ അഞ്ചുവരെയുള്ള മൂന്നു മണിക്കൂറാണ് ക്ലാസ്. കഞ്ഞിക്കുഴിയിലെ കൃഷിത്തോട്ടങ്ങള്‍ ക്ലാസ് മുറികളാകും. നിലമൊരുക്കല്‍ മുതല്‍ വിപണനം വരെ പാഠ്യ വിഷയങ്ങള്‍. കൃഷി പഠിക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും ചേരാം. പ്രായവ്യത്യാസമില്ല. ആകെ 300 രൂപയാണ് ഫീസ്. സര്‍ക്കാര്‍ ജോലിയില്‍ നിന്നടക്കം വിരമിച്ച നിരവധിയാളുകള്‍ കാര്‍ഷിക ഓപ്പണ്‍ സ്‌കൂളിലെത്തി കൃഷി പഠിച്ച് കൃഷി തുടങ്ങിക്കഴിഞ്ഞു. സ്ത്രീകളം അക്കൂട്ടത്തിലുണ്ട്. കാര്‍ഷിക ഓപ്പണ്‍ സ്‌കൂളിന്റെ മുന്നേറ്റം കഞ്ഞിക്കുഴിയിലെ പച്ചക്കറിക്കൃഷിയുടെ വര്‍ധനയില്‍ പ്രകടമാണ്. വീടുകളില്‍ നിന്ന് വിപണിയിലേക്ക് എത്തുന്ന വിളകളുടെ അളവ് വര്‍ധിച്ചുവരുന്നുണ്ട്. മുമ്പ് കുറച്ചുമാത്രം കിട്ടിയിരുന്ന കഞ്ഞിക്കുഴി ബ്രാന്‍ഡിലുള്ള ജൈവ പച്ചക്കറി ഇന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ എത്തുന്നുണ്ട്.

കാര്‍ഷിക മേഖലയില്‍ ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പി.പി. സ്വാതന്ത്ര്യം കാര്‍ഷിക പഠനകേന്ദ്രവും ബാങ്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ലൈബ്രറിയും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബാങ്കിനു കീഴില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരെ കൂട്ടി ഹരിതസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ സംഭരിച്ച് വിപണനം നടത്താന്‍ പ്രത്യേക സഹായവും കുറഞ്ഞ പലിശയ്ക്ക് വായ്പയും നല്‍കും. പുതിയ ഗുണമേ•യുള്ള പച്ചക്കറിത്തൈകള്‍ ഉത്പാദിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ ബാങ്കിന്റെ പച്ചക്കറിത്തൈ ഉത്പാദക നഴ്സറിയും പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷം തൈ വരെ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഈ സൗകര്യങ്ങള്‍ ബാങ്ക് ഒരുക്കി നല്‍കുന്നതിലൂടെ കാര്‍ഷിക മേഖലയില്‍ കുതിപ്പ് നേടാന്‍ കഞ്ഞിക്കുഴിക്ക് കഴിയുന്നു.

ഫാം ടൂറിസം

സന്ദര്‍ശകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന കാര്‍ഷിക ടൂറിസം പദ്ധതിയാണ് കഞ്ഞിക്കുഴി ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന മറ്റൊരു പദ്ധതി. ‘ കഞ്ഞിക്കുഴി കാണാം, പഠിക്കാം ‘ എന്ന തലവാചകം ഉയര്‍ത്തിപ്പിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിത്തോട്ടങ്ങളും ഫാമുകളും കയര്‍ സഹകരണ സംഘങ്ങളും സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളും കണ്ടുപഠിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ അവസരം ഒരുക്കുന്നു. പദ്ധതികള്‍ കാണാന്‍ വരുന്ന സംഘത്തിനൊപ്പം ബാങ്ക് ഒരു ഗൈഡിനെക്കൂടി വിട്ടുനല്‍കും. സംഘത്തിന്റെ താല്‍പര്യമനുസരിച്ച് ഏതു തരം കൃഷിയും കാണുന്നതിനും പഠിക്കുന്നതിനും അവസരമുണ്ട്. സന്ദര്‍ശകരുടെ ആവശ്യമനുസരിച്ച് കൃഷിത്തോട്ടവും കര്‍ഷകനും തയാറായിരിക്കും. കര്‍ഷകന്‍ സന്ദര്‍ശകര്‍ക്കുവേണ്ടി ചെലവഴിക്കുന്ന സമയത്തിന് ഒരു നഷ്ടപരിഹാരമെന്ന നിലയില്‍ ഒരു ഫീസ് നല്‍കണം. അത് സന്ദര്‍ശകര്‍ നേരിട്ട് കര്‍ഷകന് നല്‍കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷിക ഗവേഷക സംഘങ്ങളും സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘങ്ങളും വിദേശത്തുനിന്നുള്ള പഠന സംഘങ്ങളും ഇവിടെയെത്തി കൃഷി കണ്ടുമനസ്സിലാക്കിയിട്ടുണ്ട്. കൃഷി മാത്രമല്ല, കൃഷിയിലൂടെയും മറ്റ് മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെയും കൈവരിച്ച സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തെക്കുറിച്ചും മനസ്സിലാക്കിയാണ് പഠന സംഘങ്ങള്‍ മടങ്ങുന്നത്. കായല്‍ ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയിലേക്ക് എത്തുന്ന പഠനസംഘങ്ങള്‍ക്ക് പുത്തന്‍ അനുഭവമാണ് കഞ്ഞിക്കുഴിയില്‍ നിശ്ശബ്ദവിപ്ലവം നടക്കുന്ന പച്ചക്കറിക്കൃഷിത്തോട്ടങ്ങള്‍.


കാര്‍ഷിക സേവനകേന്ദ്രം

കൃഷി ചെയ്യാന്‍ താല്‍പര്യമുണ്ടോ? ഉണ്ടെങ്കിലും സമയമില്ലേ? വിഷമിക്കണ്ട. കഞ്ഞിക്കുഴി ബാങ്ക് അതിന് പരിഹാരമുണ്ടാക്കും. നിങ്ങള്‍ കാണിക്കുന്ന സ്ഥലത്ത് വിത്തുവിതച്ച്, പരിപാലിച്ച്, വിളവെടുത്ത് കയ്യില്‍ തരും. നാട്ടിന്‍പുറത്തുള്ള കൂലി എന്താണോ അത് നല്‍കണം. കര്‍ഷകര്‍ക്ക് ആവശ്യമായിട്ടുള്ളത് എന്താണോ അത് നല്‍കാന്‍ വേണ്ടി ബാങ്ക് തുടങ്ങിയ സംരംഭമാണ് നാട്ടുപണിക്കൂട്ടം- കാര്‍ഷിക സേവന കേന്ദ്രം. ഭൂമിയൊരുക്കല്‍, മരംവെട്ടല്‍ ഉള്‍പ്പടെ യന്ത്രങ്ങളോടൊപ്പം മനുഷ്യ അധ്വാനവും ആവശ്യക്കാര്‍ക്ക് നല്‍കും. കൃഷിക്ക് അനുയോജ്യമായ രീതിയില്‍ ഭൂമി പാകപ്പെടുത്താന്‍ മികച്ച പരിശീലനം നേടിയ കര്‍ഷകരെയാണ് ബാങ്ക് നല്‍കുന്നത്.

ട്രാക്ടര്‍, ബ്രഷ്, വുഡ് കട്ടര്‍, വെള്ളം വറ്റിക്കുന്നതിനുള്ള പമ്പുസെറ്റ്, ഞാറു നടുന്നതിനുള്ള ട്രാന്‍സ്പ്ലാന്റര്‍ തുടങ്ങിയ ഉപകരണങ്ങളും തൊഴിലാളികളും കാര്‍ഷിക സേവന കേന്ദ്രത്തില്‍ എപ്പോള്‍ വിളിച്ചാലും ലഭിക്കും. സഹകരണ വകുപ്പിന്റെ സഹായത്തോടെയാണ് കാര്‍ഷിക സേവനകേന്ദ്രം ബാങ്കില്‍ ആരംഭിച്ചിട്ടുള്ളത്. നാളികേര കര്‍ഷകരെ സഹായിക്കുന്ന തെങ്ങുകൃഷി സേവനകേന്ദ്രത്തിലൂടെ പരിശീലനം നേടിയ തെങ്ങ് കയറ്റക്കാരെയും ബാങ്ക് നല്‍കും. ഇതു മാത്രമല്ല നാട്ടുപണി എന്തൊക്കെയുണ്ടോ അതൊക്കെ ചെയ്യാന്‍ ആളും ആയുധങ്ങളും ബാങ്കില്‍ നിന്ന് കിട്ടും.

ആവശ്യക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച് അടുക്കളത്തോട്ടം നിര്‍മിച്ച് നല്‍കാനും ഇതിനു കീഴില്‍ പദ്ധതിയുണ്ട്. ആയിരക്കണക്കിന് അടുക്കളത്തോട്ടങ്ങള്‍ ഇതിനകം നാട്ടുപണിക്കൂട്ടം തയാറാക്കി നല്‍കിക്കഴിഞ്ഞു. വീടുണ്ടാക്കിയ ശേഷം പ്രൊഫഷണല്‍ ആളുകളെ ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുന്നതു പോലെ എന്തുകൊണ്ട് കൃഷിത്തോട്ടവും ശാസ്ത്രീയമായി ഒരുക്കിക്കൂടാ? അതിനാണ് ബാങ്ക് ഈ പദ്ധതി ആവിഷ്‌കരിച്ചത്. എവിടെയൊക്കെ എന്തൊക്കെ നടണം എന്ന് കൃത്യമായി പഠിപ്പിച്ചുകൊടുക്കുകയും ചെയ്തുകൊടുക്കുകയുമാണ് ചെയ്യുന്നത്. പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍ ആവശ്യമായ വിത്തുകളും വളവും ജൈവകീടനാശിനിയുമെല്ലാം നാട്ടുപണിക്കൂട്ടത്തിലെ അംഗങ്ങള്‍ വീട്ടുവളപ്പില്‍ എത്തിക്കും. തോട്ടത്തിലെ ചെടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഉപദേശ- നിര്‍ദേശങ്ങളും നല്‍കും.

പണിക്ക് ആളുകളെ കിട്ടാത്തതുകൊണ്ട് ആരെങ്കിലും കൃഷിയില്‍ നിന്ന് പിന്മാറാമെന്ന് കരുതരുത് എന്നാണ് ബാങ്ക് പറയുന്നത്. സ്വന്തമായി ഭൂമിയും ടെറസും ഉണ്ടായിട്ടും സമയക്കുറവും പരിചയക്കുറവും മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത നിരവധി പേര്‍ക്ക് നാട്ടുപണിക്കൂട്ടത്തിന്റെ സഹായം എത്തിക്കഴിഞ്ഞു.

വീടുകള്‍ മാത്രമല്ല, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്. പുല്ലും പൂച്ചെടികളും വള്ളിപ്പടര്‍പ്പുകളുമെല്ലാം നിറഞ്ഞ മുറ്റങ്ങളും തൊടികളും പച്ചക്കറി വിളയുന്ന കേന്ദ്രങ്ങളാകുന്നു. പച്ചക്കറി വിളകള്‍ക്ക് പടര്‍ന്നുകയറാന്‍ പന്തല്‍ വരെ ഇട്ടിട്ടാണ് ഗ്രൂപ്പ് കൃഷിത്തോട്ടം തിരിച്ചേല്‍പ്പിക്കുന്നത്. പിന്നീട് കര്‍ഷകരെ വിളിക്കാതെ വീട്ടുകാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമൊക്കെ ഇത് നനച്ചും പരിചരിച്ചും വിളവെടുക്കാം. ഏപ്പോള്‍ വേണമെങ്കിലും നാട്ടുപണിക്കൂട്ടത്തിന്റെ തുടര്‍ സഹായം കിട്ടും. ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ആലപ്പുഴ മുഹമ്മദന്‍സ് ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ കഞ്ഞിക്കുഴിയിലെ പച്ചക്കറിത്തോട്ട നിര്‍മാണ കര്‍ഷക ഗ്രൂപ്പ് തയാറാക്കി നല്‍കിയ പച്ചക്കറിത്തോട്ടത്തിലൂടെ മികച്ച വിളവെടുപ്പ് നടന്നു.

തെങ്ങു കൃഷി സേവനകേന്ദ്രം

തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കാന്‍ തയാറാക്കിയ പദ്ധതിയാണ് തെങ്ങുകൃഷി സേവന കേന്ദ്രം. തെങ്ങ് കൃഷിയില്‍ നിന്ന് കര്‍ഷകര്‍ അകലുന്നത് പരിഹരിക്കുകയാണ് ലക്ഷ്യം. കീടബാധ പരിഹരിക്കാന്‍ കഴിയാത്തതിനാലാണ് മിക്ക തെങ്ങു കര്‍ഷകരും ഇതില്‍ നിന്ന് പിന്മാറുന്നത്. രോഗബാധ കണ്ടറിഞ്ഞ് ചികിത്സ നല്‍കാന്‍ കഴിയുന്ന 10 പേര്‍ അടങ്ങിയ തെങ്ങ് ഡോക്ടര്‍മാരുടെ ഗ്രൂപ്പിനെ ബാങ്കിന് കീഴില്‍ രൂപവത്കരിച്ചു. നാളികേര വികസന ബോര്‍ഡ് കരപ്പുറം നാളികേര ഉത്പാദനക്കമ്പനിയില്‍ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പരിശീലനം ലഭിച്ചവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. ഇവരുടെ സേവനം തെങ്ങു കൃഷിക്കാര്‍ക്ക് നല്‍കുക എന്നതാണ് സേവനകേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്.

പൈതൃകക്കൃഷി വികസനം

അന്യം നിന്നുപോയിട്ടുള്ള കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനായി ബാങ്ക് രൂപംകൊടുത്തിട്ടുളള പദ്ധതിയാണ് പൈതൃകക്കൃഷി വികസനം. വംശനാശ ഭീഷണി നേരിടുന്ന കാര്‍ഷിക വിളകളുടെ പുനരുജ്ജീവനത്തിനായി സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂവ, പഞ്ഞപ്പുല്ല് ( മുത്താറി ), വേലിനൂറന്‍ തുടങ്ങിയ വിളകളെ രക്ഷിക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ മണ്‍മറഞ്ഞ കാര്‍ഷിക വിളകളുടെ ഉത്പാദനം ലക്ഷ്യമിടുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിളകള്‍ ന്യായവില നല്‍കി ബാങ്ക് തന്നെ നേരിട്ട് വാങ്ങി വിപണിയില്‍ എത്തിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ രോഗങ്ങള്‍ക്ക് മരുന്നായി നല്‍കുന്ന ഒറ്റമൂലികള്‍ക്ക് ആവശ്യമായ പല ചെടികളും നഷ്ടമായിട്ടുണ്ട്. ഇത് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.

കുപ്പിവെള്ളം 10 രൂപയ്ക്ക്

കുപ്പിവെള്ളം മിതമായ നിരക്കില്‍ നല്‍കാന്‍ തുടങ്ങിയ പദ്ധതിയാണ് ന്യായവില കുടിവെള്ള പാര്‍ലര്‍. പ്രധാന കമ്പനികളുടെ കുടിവെള്ളം ലിറ്ററിന് 10 രൂപയ്ക്ക് ഏറെക്കാലമായി ബാങ്ക് വില്‍ക്കുന്നു. നാല് വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ്. നേരിട്ട് കമ്പനിയില്‍ നിന്ന് വാങ്ങിയാണ് വിതരണം. 13 രൂപയ്ക്ക് കുടിവെള്ളം വില്‍ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടും കടകള്‍ 20 രൂപയ്ക്ക് വില്‍ക്കുമ്പോഴാണ് നാലുവര്‍ഷമായി ബാങ്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം 10 രൂപയ്ക്ക് വില്‍ക്കുന്നത്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്ക് വലിയ തോതില്‍ ഇവിടെ നിന്ന് ആളുകള്‍ കുടിവെള്ളം വാങ്ങുന്നുണ്ട്. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന തീരദേശത്തിന് ബാങ്കിന്റെ ഈ പദ്ധതി വലിയ ആശ്വാസമായിട്ടുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് വന്‍വിലകൊടുത്ത് കുടിവെള്ളം വാങ്ങുന്നത് ഒഴിവാക്കാന്‍ കഴിയുന്നു.

ഫാം ഹെല്‍ത്ത് ക്ലബ്

ജീവിത ശൈലിരോഗങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന് ദിവസവും രാവിലെയുള്ള വ്യായാമമുറകള്‍ ഉത്പാദനമേഖലയുമായി ബന്ധപ്പെടുത്തി ബാങ്ക് ആരംഭിച്ച പദ്ധതിയാണ് ഫാം ഹെല്‍ത്ത് ക്ലബ്ബ്. കാര്‍ഷിക വിളകള്‍ക്ക് കുടം കൊണ്ട് വെള്ളം കോരിയൊഴിച്ചും കിളച്ചും കളപറിച്ചും നടന്ന് പ്രഭാതവ്യായാമം. മറ്റുള്ള ഹെല്‍ത്ത് ക്ലബ്ബില്‍ അങ്ങോട്ട് പണം കൊടുക്കുമ്പോള്‍ ഇവിടെ കാര്‍ഷിക വിളകളുടെ ഒരു പങ്ക് ഇങ്ങോട്ടു കിട്ടുന്നു എന്ന മെച്ചവുമുണ്ട്. ബാങ്ക് സ്വകാര്യ വ്യക്തിയുമായി ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള കൃഷിത്തോട്ടത്തില്‍ ദിവസവും രാവിലെ കുടം കൊണ്ട് വെള്ളം കോരി നനയ്ക്കാന്‍ സൗകര്യം ഒരുക്കുന്നു. ഇതുവഴി ഇവിടെ ഉണ്ടാകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ നിശ്ചിത ശതമാനം ഭൂ ഉടമകള്‍ക്കും നിശ്ചിത ശതമാനം ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ക്കും കിട്ടുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിളകള്‍ക്ക് വെള്ളംകോരി നനയ്ക്കാന്‍ കുളത്തിലേക്കും ചെടിയുടെ ചുവട്ടിലേക്കും നടക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയാം. രാവിലെ കൃഷിയിടത്തിലിറങ്ങി അധ്വാനിച്ചിട്ട് മറ്റു ജോലിക്ക് പോകുന്ന മുന്‍കാലത്തെ ആളുകളുടെ രീതിയെ പുന:സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു.

ഇതോടൊപ്പമാണ് ബാങ്കില്‍ ആരോഗ്യ ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ സെമിനാറുകളും നടത്തുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ച വി.ടി. സദാനന്ദനും വൈദ്യുതി വകുപ്പില്‍ നിന്ന് വിരമിച്ച ബാബു കറുവള്ളിയുമാണ് ആരോഗ്യ ക്ലബ്ബിന് നേതൃത്വം നല്‍കുന്നത്.

അന്തിച്ചന്ത

ഗ്രാമീണരായ കര്‍ഷകരുടെ ഉത്പന്നങ്ങളുടെ വിപണനസാധ്യതകള്‍ മുന്നില്‍ക്കണ്ട് രൂപം കൊടുത്ത പദ്ധതിയാണ് അന്തിച്ചന്ത. ആഴ്ചയിലൊരിക്കല്‍ വൈകിട്ട് ബാങ്കിന് മുന്‍വശത്താണ് അന്തിച്ചന്ത പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഉത്പാദകര്‍ക്ക് ന്യായവില ഉറപ്പാക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാനും കഴിയുന്നു.

ബാങ്ക് വായ്പ കൊടുത്ത് ആരംഭിച്ച പശുവളര്‍ത്തല്‍ പദ്ധതിയാണ് കഞ്ഞിക്കുഴി നേച്ചര്‍ ഫ്രഷ് മില്‍ക്ക്. കറന്നെടുത്തയുടന്‍ ചില്ലുകുപ്പിയിലാക്കി ദിവസവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതി. ഒരു കുപ്പിയില്‍ ഒരു പശുവിന്റെ മാത്രം പാല്‍. പല പശുക്കളുടെ പാല്‍ പരസ്പരം കലര്‍ത്താതെ വിതരണം ചെയ്യുന്നു എന്നതാണ് പ്രത്യേകത. പശുപരിപാലനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്തതിനാല്‍ മികച്ച നേട്ടം കൈവരിക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് സാധിക്കുന്നു. കൃത്യമായ ഇടവേളകളില്‍ വെറ്ററിനറി ഡോക്ടര്‍ എത്തി പശുക്കളെ പരിശോധിക്കും. മണിക്കൂറുകള്‍ ഇടവിട്ട് തൊഴുത്ത് ശുചിയാക്കും. മൂന്നു നേരം പശുക്കളെ കുളിപ്പിക്കും. മുഴുവന്‍ സമയവും ശുദ്ധജലം കിട്ടുന്ന പാത്രങ്ങള്‍ പശുവിനു മുന്നിലുണ്ടാവും. ഇങ്ങനെ കാര്യക്ഷമമായി പശുപരിപാലനം നടത്തുന്നതുവഴി പാല്‍ ഉത്പാദനം വര്‍ധിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.

ബാങ്ക് നല്‍കിയ വായ്പയിലൂടെ മത്സ്യക്കൃഷി ചെയ്യുന്ന കര്‍ഷകരെ ചേര്‍ത്ത് രൂപം കൊടുത്ത പദ്ധതിയാണ് മത്സ്യ ക്ലബ്ബ്. വിളവെടുപ്പിനും വിപണനത്തിനും വേണ്ട പരിശീലനവും ക്ലാസുകളും ബാങ്കിന്റെ നേതൃത്വത്തില്‍ നല്‍കുന്നു. ഇതുവഴി ശുദ്ധമായ മത്സ്യം എല്ലാക്കാലത്തും ഉപഭോക്താവിന് ലഭിക്കുന്നു.

കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ മുതല്‍ മുടക്കാന്‍ ഒരുങ്ങുന്ന നവാഗതരായ സംരംഭകര്‍ക്ക് മിതമായ നിരക്കില്‍ പ്രോജക്ടുകള്‍ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കി നല്‍കുന്ന അഗ്രിക്കള്‍ച്ചറല്‍ കണ്‍സള്‍ട്ടന്‍സി പദ്ധതിയും ബാങ്കിനുണ്ട്.


വനിതാ സെല്‍ഫി

എന്താണ് ചെയ്യുന്നത് എന്ന് കഞ്ഞിക്കുഴിയിലെ വനിതാ സെല്‍ഫിക്കാരോട് ചോദിക്കരുത്. എന്തു ചെയ്യുന്നില്ല എന്നു പറയാനായിരിക്കും അവര്‍ക്ക് എളുപ്പം. വിവാഹാലോചന, മോയ്ക്കപ്പ് , സദ്യ എന്നുവേണ്ട എന്തും ഏറ്റെടുക്കുന്ന സഹകരണ മേഖലയിലെ ആദ്യ വനിതാ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് കഞ്ഞിക്കുഴി ബാങ്കിന് കീഴിലുള്ള വനിതാ സെല്‍ഫി. ബാങ്കിന് കീഴിലുള്ള വനിതാഗ്രൂപ്പാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. സഹകരണ മേഖലയില്‍ സ്ത്രീശാക്തീകരണം എങ്ങനെ സാധ്യമാകുമെന്ന് വനിതാ സെല്‍ഫിയില്‍ നിന്ന് പഠിക്കാം. വരുംകാലത്ത് വനിതാ സെല്‍ഫി ഒരു വലിയ മാതൃകയായി ഉയര്‍ന്നുവരുമെന്ന് ഈ പദ്ധതിയെ നേരില്‍ക്കണ്ട് അറിഞ്ഞിട്ടുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

140 സ്ത്രീകളടങ്ങിയ വനിതാ സെല്‍ഫി പ്രൊഫഷണലായി വിവാഹാലോചന മുതല്‍ പന്തല്‍, പാചകം, ഡെക്കറേഷന്‍ വരെ ആഘോഷങ്ങളുടെ എല്ലാ ചുമതലയും ഏറ്റെടുക്കുന്നു. എല്ലാം ആവശ്യക്കാരന്റെ വീട്ടുമുറ്റത്ത് എത്തിക്കുന്നു. പാചകം ചെയ്ത ഭക്ഷണം വിളമ്പി നല്‍കാന്‍ സുസജ്ജമായ വനിതകളുടെ ടീം. ഇതിനു പുറമെ വനിതാ സെല്‍ഫി ഏറ്റെടുക്കുന്ന പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളും വേറെയുമുണ്ട്.
അരിപ്പൊടി , കറിപ്പൊടി തുടങ്ങിയ പൊടികള്‍, ഇലക്കറികള്‍, അരിഞ്ഞ പച്ചക്കറികള്‍, നാടന്‍ സ്‌ക്വാഷുകള്‍, അച്ചാറുകള്‍ എന്നിവ നിര്‍മിച്ച് വിപണിയില്‍ ഇറക്കിയിരിക്കുന്നു. ചീര, വെള്ളരി, ചെമ്പരത്തിപ്പൂ, ഇരുമ്പന്‍ പുളി, ജാതിക്ക, പച്ചമാങ്ങ എന്നിവയുടെ സ്‌ക്വാഷുകള്‍, സോപ്പുകള്‍ എന്നിവയും നിര്‍മിക്കുന്നു. നാടന്‍ രുചിയുമായി ഇറങ്ങുന്ന വനിതാ സെല്‍ഫിയുടെ സ്‌ക്വാഷുകള്‍ക്ക് പ്രിയമേറെയാണ്. വിവാഹപ്പാര്‍ട്ടികളില്‍ ഇപ്പോള്‍ ഇത്തരത്തിലുള്ള വ്യത്യസ്തമായ സ്‌ക്വാഷുകള്‍ക്ക് ഓര്‍ഡറുകള്‍ കൂടുതലായി കിട്ടുന്നുണ്ട്. ചോളപ്പൊടി, പുഞ്ചഅരിപ്പൊടി, മഞ്ഞള്‍-മല്ലി-മുളക് പൊടികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

ചടങ്ങുകളിലെ സെക്യൂരിറ്റി ചുമതലയടക്കം വനിതാ സെല്‍ഫി ഏറ്റെടുക്കുന്നു. വിവാഹ ക്ഷണക്കത്ത് അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും വധുവിനെ ഒരുക്കുന്നതും എല്ലാം വനിതാ സെല്‍ഫിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ്. സംഘത്തിലുള്ള 140 പേര്‍ക്കു പുറമെ കൂടുതല്‍ ആളുകള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഒരേസമയം ഒന്നിലേറെ പരിപാടികള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴാണ് ഇങ്ങനെ വേണ്ടി വരിക. അപ്പോള്‍ പുറത്തുനിന്നും കൂടുതല്‍ ആളുകളെ എടുക്കും.

വിവാഹത്തിനു വാഹനവും കലാപരിപാടികളും ഒരുക്കാനും വനിതാ സെല്‍ഫിയുടെ ടീമംഗങ്ങളുണ്ട്. രാഷ്ട്രീയ, സാംസ്‌കാരിക സമ്മേളനങ്ങളും ഏറ്റെടുത്ത് നടത്താറുണ്ട്. ചെറുതും വലുതുമായി ഏതാണ്ട് മൂവായിരത്തോളം പരിപാടികള്‍ വനിതാ സെല്‍ഫി വിജയകരമായി നടത്തിക്കഴിഞ്ഞു. ഇതില്‍ത്തന്നെ മുന്നൂറോളം പരിപാടികള്‍ സമ്മേളനങ്ങളാണ്. 2017-ല്‍ എ.ഡി.ജി.പി. യായിരുന്ന ബി. സന്ധ്യയാണ് പദ്ധതിക്ക് തുടക്കമിട്ടത്.
ഏതെങ്കിലും പരിപാടികളോ വിവാഹങ്ങളോ ഏറ്റെടുത്ത് നടത്തുക എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല വനിതാ സെല്‍ഫിയുടെ പ്രവര്‍ത്തനം. 365 ദിവസവും വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തന പരിപാടി തന്നെ വനിതാ സെല്‍ഫി ആസൂത്രണം ചെയ്തിട്ടുണ്ട്. പരിപാടികള്‍ സീസണുകള്‍ അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും. എന്നാല്‍, നിരന്തരമായി സാമ്പത്തിക വരുമാനം ഉറപ്പാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ചും വലിയ സംരംഭങ്ങള്‍ കാര്യമായി ഒന്നുമില്ലെന്ന് പറയാവുന്ന ഗ്രാമീണമേഖലയില്‍. ആ സാഹചര്യത്തെ നേരിടാണ് വ്യത്യസ്തമായ കൂടുതല്‍ ആശയങ്ങളുമായി വനിതാ സെല്‍ഫി മുന്നോട്ടുവരുന്നതും ബാങ്കിന്റെ സഹകരണത്തോടെ അത് നടപ്പാക്കുന്നതും.

അരിഞ്ഞു നല്‍കും, പച്ചക്കറി

ഈ പച്ചക്കറി ഒന്ന് അരിഞ്ഞുതരാന്‍ പോലും ആരുമില്ലേ എന്ന് ഇനി വീട്ടമ്മമാര്‍ വിലപിക്കേണ്ട. വനിതാ സെല്‍ഫി പരിഹാരം കണ്ടിട്ടുണ്ട്. പാചകത്തിന് തയാറാക്കി അരിഞ്ഞ ജൈവ പച്ചക്കറി വിപണിയിലേക്ക് എത്തിക്കുകയാണ് വനിതാ സെല്‍ഫി. കഴുകി വൃത്തിയാക്കിയാണ് അരിഞ്ഞ പച്ചക്കറി കവറുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. അവിയല്‍, സാമ്പാര്‍, തോരന്‍ തുടങ്ങി വിവിധ കറികള്‍ക്കുള്ള കഷണങ്ങള്‍ വീട്ടമ്മമാര്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് നല്‍കുന്നത്.

വാഴപ്പിണ്ടി, പപ്പായ, ചീര, വാഴക്കൂമ്പ് തുടങ്ങിയവയും ആവശ്യക്കാരുണ്ടെങ്കില്‍ തയാറാക്കി നല്‍കും. വിവാഹം, പിറന്നാള്‍, വിരുന്ന് തുടങ്ങി വലിയ ആഘോഷങ്ങള്‍ക്ക് ആവശ്യമായ പച്ചക്കറികളും ഓര്‍ഡര്‍ അനുസരിച്ച് അരിഞ്ഞ് തയാറാക്കി നല്‍കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ആലപ്പുഴ കളക്ടറേറ്റിലും നഗരത്തിലും എത്തുന്ന ഗ്രാമീണം എന്ന സഞ്ചരിക്കുന്ന പച്ചക്കറി വിപണന കേന്ദ്രത്തിലൂടെയാണ് ഇത് നല്‍കിക്കൊണ്ടിരുന്നത്. വിപണന കേന്ദ്രം താല്‍ക്കാലികമായി നിര്‍ത്തിയതോടെ നേരിട്ടുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. കളക്ടറേറ്റിലെയും മറ്റും ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ആവശ്യപ്പെടുന്ന പച്ചക്കറി ഐറ്റം സ്പെഷലായി തയാറാക്കി നല്‍കുന്നു. പച്ചക്കറികള്‍ക്കുപിന്നാലെ കറിവെക്കാനുള്ള ഇലകളും വനിതാ സെല്‍ഫി പാക്ക് ചെയ്ത് വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ വീട്ടമ്മമാരുടെ സമയക്കുറവ് പരിഗണിച്ചാണ് റെഡി ടു കുക്ക് ഇലകളും പച്ചക്കറികളും വിപണിയില്‍ എത്തിക്കുന്നത്. ആദ്യഘട്ടമായി മുരിങ്ങയില, ചേമ്പിന്‍താള്, വിവിധയിനം ചീരകള്‍ തുടങ്ങിയവയാണ് ആവശ്യക്കാര്‍ക്ക് നല്‍കിയത്. പിന്നീട് കൂടുതല്‍ ഇനങ്ങളിലേക്ക് കടന്നു.

മുട്ടഗ്രാമം

കഞ്ഞിക്കുഴിയില്‍ മുട്ടഗ്രാമം പദ്ധതി ആരംഭിച്ചെങ്കിലും മുട്ടവില്‍ക്കാന്‍ വീട്ടുകാര്‍ ഏറെ ബുദ്ധിമുട്ടി. വനിതകള്‍ക്ക് വരുമാനമുണ്ടാക്കാന്‍ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെയാണ് വീട്ടുമുറ്റത്ത് നാടന്‍ കോഴികളെ വളര്‍ത്തി മുട്ട ഉത്പാദനം തുടങ്ങിയത്. 50 ലക്ഷത്തോളം രൂപയാണ് ബാങ്ക് ഈ പദ്ധതിയില്‍ പല ഘട്ടങ്ങളിലായി വായ്പ നല്‍കിയത്. മൊത്ത വിതരണക്കാര്‍ വളരെ താഴ്ന്ന നിരക്കിലാണ് മുട്ട വാങ്ങിയത്. ഇത് പദ്ധതിയില്‍ ചേര്‍ന്ന സ്ത്രീകളെ കടുത്ത പ്രതിസന്ധിയിലാക്കി. വരുമാനം കുറയുന്നത് വായ്പയുടെ തിരിച്ചടവിനെ ബാധിക്കുന്ന സ്ഥിതിയായി. മാത്രവുമല്ല, മുട്ട ഉത്പാദനം വഴി വരുമാനമുണ്ടാകാതെ വന്നാല്‍ അത് കുടുംബത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുന്ന സ്ഥിതിയാകും. അതോടെയാണ് പദ്ധതിയുടെ വിപണനത്തിനായി നേരിട്ട് വിപണിയിലിടപെടാന്‍ വനിതാ സെല്‍ഫി തീരുമാനിച്ചത്. കഞ്ഞിക്കുഴി ബാങ്കിന്റെ സാമ്പത്തിക പിന്തുണയോടെ മുട്ട സംഭരിച്ചു. വനിതാ സെല്‍ഫി നാടന്‍ കോഴി മുട്ട എന്ന ബ്രാന്‍ഡില്‍ പായ്ക്ക് ചെയ്ത് വിപണിയിലിറക്കി. ലുലു മാളില്‍ അടക്കം ഈ ബ്രാന്‍ഡ് എത്തിച്ചു വില്‍പന നടത്തി. ആവശ്യക്കാര്‍ക്ക് വീടുകളിലും എത്തിച്ചു നല്‍കി. എണ്ണൂറോളം സ്ത്രീകളാണ് മുട്ട ഉത്പാദന പദ്ധതിയില്‍ ഭാഗമായത്.

വനിതാ സെല്‍ഫി കലാ സംരംഭം

സമൂഹത്തിലെ വനിതകളുടെ കലാ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ സ്ത്രീകളുടെ വിവിധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പാട്ട്, നൃത്തം, തിരുവാതിര, നാടകം എന്നിങ്ങനെ വിവിധ കലാ പരിപാടികള്‍ അതില്‍പ്പെടുന്നു. സംരക്ഷ എന്ന പേരില്‍ 22 പേരടങ്ങുന്ന മികച്ച വനിതാ ചെണ്ടമേളത്തിന്റെ ഗ്രൂപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം. ആലപ്പുഴ നഗരത്തിലും വടക്കന്‍ മേഖലകളിലുമെല്ലാം വനിതാ സെല്‍ഫിയുടെ ചെണ്ടമേളത്തിന് ആവശ്യക്കാര്‍ ഏറെയാണ്. നിരവധി പരിപാടികളുടെ ഭാഗമായി സംരക്ഷ ചെണ്ടമേളം അവതരിപ്പിച്ചു കഴിഞ്ഞു. നാട്ടിലെ ചെറുതും വലുതുമായ ചടങ്ങുകളിലും വനിതാ സെല്‍ഫിയുടെ കലാ ഇടപെടല്‍ കരുത്തുറ്റതാണ്. നാട്ടില്‍ നൂറുകണക്കിനുപേര്‍ അണിനിരക്കുന്ന ‘സമൂഹ തിരുവാതിര’ പോലുള്ള പരിപാടികളുടെ വിജയത്തിന് പിന്നില്‍ വനിതാ സെല്‍ഫിയുടെ അംഗങ്ങളുമുണ്ട്.

12 രൂപയ്ക്ക് ചായയും പലഹാരവും

12 രൂപയ്ക്ക് ചൂടുചായയും ആവിയില്‍ വേവിച്ച പലഹാരവും വനിതാ സെല്‍ഫി ഒരുക്കി നല്‍കുന്നു. ബാങ്കിന് മുന്നിലുള്ള കോഫിഷോപ്പിലാണ് ഇത് വില്‍ക്കുന്നത്. ഉച്ചയ്ക്ക് മീന്‍കറി പാക്കറ്റുകള്‍ ഓഫീസുകളില്‍ എത്തിക്കുന്ന പദ്ധതിക്കും വനിതാ സെല്‍ഫി ലക്ഷ്യമിടുന്നുണ്ട്.

അത്തം മുതല്‍ 10 ദിവസം വ്യത്യസ്ത രീതിയിലുള്ള പായസം ഒരുക്കി ഓണത്തിനും വനിതാ സെല്‍ഫി തരംഗമാകാറുണ്ട്. അംഗങ്ങള്‍ 10 ഗ്രൂപ്പായി തിരിഞ്ഞാണ് പാചകം ചെയ്യുന്നത്. ബാങ്ക് ഓഫീസിനു മുന്നിലെ കൗണ്ടറില്‍ പാഴ്സലായും അല്ലാതെയും പായസം ലഭിക്കും. ഓഫീസുകളിലും സ്ഥാപനങ്ങളിലും പായസം എത്തിച്ചു നല്‍കാറുണ്ട്.

സ്ത്രീകള്‍ക്കാവശ്യമായ വസ്ത്രങ്ങളുടെ വിപണനവും വനിതാ സെല്‍ഫി നടത്തുന്നു. വനിതാ സെല്‍ഫി എന്ന ബ്രാന്‍ഡില്‍ ലഗ്ഗിന്‍സും ഇന്നറുകളും വിപണിയിലിറക്കുന്നതാണ് പദ്ധതി. ഇതിനുവേണ്ടി തയ്യല്‍ യൂണിറ്റുകളും റെഡിയാണ്. എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ ബാങ്കില്‍ത്തന്നെയുള്ള കൗണ്ടറിലാണ് വസ്ത്രങ്ങളുടെ വില്‍പ്പന.

ഷീ ഫ്രണ്ട്ലി ഹോം സര്‍വീസ്

മുറ്റം തൂക്കാനും മുറി തുടയ്ക്കാനുമാണ് ഇന്ന് ആളുകളെ കിട്ടാന്‍ ഏറെ ബുദ്ധിമുട്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് എന്നും ഒരു പ്രശ്നമാണ് തൂത്തുവാരാതെയും വൃത്തിയാക്കാതെയും അടച്ചിട്ടിരിക്കുന്ന നാട്ടിലെ വീട്. ഇനി ആ വിഷമം വേണ്ട. വീട് വൃത്തിയാക്കണമെന്നുണ്ടെങ്കില്‍ ഫോണെടുത്ത് ബാങ്കിലേക്ക് ഒന്നു വിളിക്കാം. വീട് വൃത്തിയാക്കാന്‍ ആളുകള്‍ വീട്ടുപടിക്കലെത്തും. വീടിനുള്ളില്‍ ടൈല്‍ തുടയ്ക്കാനും വീടിന്റെ പരിസരം വൃത്തിയാക്കാനും വിശ്വസ്തരായ തൊഴിലാളികളെ കിട്ടുന്നില്ലെന്ന വീട്ടമ്മമാരുടെയും ഉദ്യോഗസ്ഥരുടെയും പരിഭവം അവസാനിപ്പിക്കാനാണ് സ്ത്രീ സൗഹൃദ ഗൃഹസേവന പദ്ധതി ( ഷീ ഫ്രണ്ട്ലി ഹോം സര്‍വീസ് ) തുടങ്ങിയത്. സഹകരണ ബാങ്കിനു കീഴിലുള്ള പദ്ധതിയായതിനാല്‍ പൂര്‍ണമായി വിശ്വസിച്ച് ജോലി ഏല്‍പിച്ച് കുടുംബാംഗങ്ങള്‍ക്ക് വിശ്രമിക്കാം. വീട് വിശ്വസിച്ച് ഏല്‍പ്പിക്കുക എന്നതിനു പുറമെ ഏല്‍പ്പിക്കുന്ന ജോലി കൃത്യമായി നിര്‍വഹിക്കുമോയെന്നതും ഉടമസ്ഥര്‍ക്കുള്ള ആശങ്കയാണ്. ബാങ്കിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്നുള്ളതാണ് പദ്ധതിയെ സ്വീകാര്യമാക്കുന്നത്.

മുറ്റമടിക്കല്‍ മുതല്‍ മുറി തുടക്കാന്‍ വരെ യൂണിഫോം അണിഞ്ഞാണ് ഷീ ഫ്രണ്ട്ലി സര്‍വീസിന് ജോലിക്കാര്‍ വരുന്നത്. 12 വനിതകളുണ്ട് ഷീ ഫ്രണ്ട്ലിയില്‍. രണ്ടു പേര്‍ക്ക് രണ്ടു മണിക്കൂറിന് 400 രൂപയും പിന്നീട് വരുന്ന ഓരോ മണിക്കൂറിനും 100 രൂപ വീതവും വേതനമായി നല്‍കണം. ദിവസേന വീടും പരിസരവും വൃത്തിയാക്കണമെന്നുള്ളവര്‍ക്ക് അതിനുള്ള പദ്ധതിയുമുണ്ട്. ആലപ്പുഴ ജില്ലയില്‍ ആര്‍ക്കു വേണമെങ്കിലും ഈ സേവനം തേടാം. ദൂര പരിധിയനുസരിച്ച് യാത്രപ്പടി കൂടി നല്‍കേണ്ടിവരും. മുന്‍ എം.പി. സി.എസ്. സുജാതയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. വീട് വൃത്തിയാക്കലിനു പുറമെ ഗൃഹാലങ്കാരവും മിതമായ നിരക്കില്‍ ചെയ്യും. വിവിധ തരം ജോലികള്‍ ചെയ്തിരുന്നവരാണ് ഷീ ഫ്രണ്ട്ലി ഗ്രൂപ്പിലെ അംഗങ്ങള്‍. അവര്‍ക്ക് പരിശീലനം നല്‍കിയ ശേഷമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.

ഉദ്യോഗസ്ഥകളായ വനിതകളുടെയും വീട്ടമ്മമാരുടെയും ആരോഗ്യ – മാനസിക – സൗന്ദര്യ സംരക്ഷണത്തിനായി വനിതാ ഫിറ്റ്നസ് സെന്റര്‍ ബാങ്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. വ്യായാമ മുറകള്‍ക്ക് ജിംനേഷ്യത്തില്‍ പോകുന്നതിനു പകരം ബാങ്കില്‍ എത്തിയാല്‍ മതി. ജീവിത ശൈലീ രോഗങ്ങള്‍ ബാധിക്കുന്ന വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് പദ്ധതി. എയറോബിക് വ്യായാമങ്ങളും യോഗയും ചേര്‍ന്നാണ് ഇവര്‍ക്ക് നല്‍കുന്ന പരിശീലനം. രണ്ടു പരിശീലകര്‍ ഉണ്ടാകും. ബാങ്കിന്റെ മുകള്‍ നിലയില്‍ ദിവസവും വൈകിട്ട് 5.30 മുതല്‍ 6.30 വരെയാണ് പരിശീലനം. ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ജോലി കഴിഞ്ഞ് സൗകര്യപ്രദമായി ഇറങ്ങാന്‍ കഴിയുന്നതിനാലാണ് ഈ സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതുവഴി ഇടത്തരക്കാരായ കുടുംബങ്ങളെ ബാങ്കിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നു. ചിട്ടി, നിക്ഷേപം എന്നിവ സമാഹരിക്കാന്‍ കഴിയുന്നു. വനിതകള്‍ക്കായി സൈക്കിള്‍ സവാരി പഠിപ്പിക്കുന്ന കേന്ദ്രവും ബാങ്കിന് കീഴിലുണ്ട്.

തുടക്കം ആറുപേരില്‍

2017 ല്‍ ആറ് അംഗങ്ങളുമായാണ് ഗ്രൂപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ 140 അംഗങ്ങള്‍. കോളേജ് വിദ്യാര്‍ഥിനി മുതല്‍ വീട്ടമ്മമാര്‍ വരെ അംഗങ്ങളാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്, സ്ഥിരംസമിതി അധ്യക്ഷ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ഗീതാ കാര്‍ത്തികേയനാണ് വനിതാ സെല്‍ഫിയുടെ പ്രസിഡന്റ്. അനിലാ ബോസ് സെക്രട്ടറി. ബാങ്ക് നല്‍കിയ വായ്പയിലൂടെയാണ് യൂണിഫോമും ഉപകരണങ്ങളും വാങ്ങിയത്. ഏടുത്ത വായ്പ മുഴുവന്‍ ചുരുങ്ങിയ കാലം കൊണ്ട് തിരിച്ചടച്ചു. ഇപ്പോള്‍ ഓരോരൂത്തര്‍ക്കും കുറഞ്ഞത് മാസം 15,000 രൂപ വരുമാനം ഉറപ്പാക്കുന്നു.

വനിതാ സെല്‍ഫി കാണാന്‍ ഫ്രഞ്ച് സംഘമടക്കം കഞ്ഞിക്കുഴിയില്‍ എത്തിയിരുന്നു. 23 അംഗ ഫ്രഞ്ച് സംഘമാണ് വനിതാ സെല്‍ഫിയുടെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ എത്തിയത്. ഒഡിഷയില്‍ നിന്നുള്ള സംഘവും വനിതാ സെല്‍ഫിയെക്കുറിച്ച് പഠിക്കാന്‍ എത്തിയിരുന്നു. കിയോജ്ഞര്‍ സെന്‍ട്രല്‍ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് കണ്ണന്‍ ബിഹാരി പാഹിയാണ് ഒഡിഷയില്‍ നിന്നുള്ള സംഘത്തെ നയിച്ചത്. വനിതാ സെല്‍ഫി പദ്ധതി ഒഡീഷയില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് സംഘം കഞ്ഞിക്കുഴിയില്‍ നിന്ന് മടങ്ങിയത്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നബാര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരും ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ എത്തിയിരുന്നു. വനിതാ സെല്‍ഫിയുടെ പ്രവര്‍ത്തനത്തെയാണ് നബാര്‍ഡ് ഏറ്റവുമധികം അനുമോദിച്ചത്. സ്ത്രീശാക്തീകരണത്തിന് മികച്ച ഉദാഹരണമാണിതെന്നാണ് സംഘം വിലയിരുത്തിയത്. 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

നവദമ്പതിമാരാണോ, ബാങ്ക് അവിടെയെത്തും

വിവാഹം കഴിഞ്ഞ് രജിസ്റ്ററില്‍ ഒപ്പുവെക്കുന്നതിനുമുമ്പ് ബാങ്ക് ജീവനക്കാര്‍ അവിടെയെത്തും. വിവാഹ രജിസ്റ്ററിലാണോ ജോയിന്റ് ബാങ്ക് അക്കൗണ്ടിനുള്ള പേപ്പറുകളിലാണോ ആദ്യം ഒപ്പിടേണ്ടതെന്ന് ദമ്പതികള്‍ക്ക് തീരുമാനിക്കാം. രണ്ടു സ്ഥലങ്ങളില്‍ രണ്ടു രീതികളില്‍ ജീവിച്ച രണ്ടു മനുഷ്യര്‍ ഒന്നിക്കുന്ന ദിവസമാണ് വിവാഹം. അതുവരെ രണ്ട് അക്കൗണ്ടുകളിലായിരുന്ന ജീവിതത്തെ ഒറ്റ അക്കൗണ്ടിലാക്കുക എന്നതാണ് ബാങ്ക് ചെയ്യുന്നത്. വധുവിനും വരനും വിവാഹപ്പന്തലില്‍ വച്ചുതന്നെ ജോയിന്റ് അക്കൗണ്ട് തുടങ്ങി അതിന്റെ പാസ്ബുക്ക് നല്‍കുന്ന പദ്ധതി ഏറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഒന്നിച്ച് സമ്പാദിക്കുക എന്നതാണ് പദ്ധതിയിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.

സമ്മാനപ്പൊതിയുമായി ബാലമിത്ര

കഞ്ഞിക്കുഴി ബാങ്കിന്റെ മറ്റൊരു വന്‍ഹിറ്റാണ് ബാലമിത്ര പദ്ധതി. ബാങ്കിന്റെ പരിധിക്കുള്ളില്‍ ഒരു കുഞ്ഞ് ജനിച്ചാല്‍ ബാങ്ക് പ്രതിനിധികള്‍ ആ വീട്ടിലെത്തും. കുട്ടിക്ക് സമാനങ്ങളുണ്ടാകും, ഒപ്പം, ഒരു എസ്.ബി. അക്കൗണ്ട് കുട്ടിയുടെയും അച്ഛന്റെയും പേരില്‍ തുടങ്ങി അതിന്റെ പാസ്ബുക്കും ഏല്‍പിക്കും. പേരിടല്‍ , ജന്മദിനാഘോഷം തുടങ്ങിയ ചടങ്ങുകളിലെ ആര്‍ഭാടങ്ങള്‍ കുറച്ച് കുഞ്ഞിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. കുട്ടി വലുതായി 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം. പദ്ധതിയുടെ നേട്ടം കണ്ടറിഞ്ഞ് കഞ്ഞിക്കുഴിക്ക് പുറത്തുനിന്നുള്ളവരടക്കം പദ്ധതിയില്‍ ചേരുന്നുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളില്‍ കൂടുതല്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് വേണ്ടിയുള്ള ദിനനിക്ഷേപ പദ്ധതിയാണ് ലിറ്റില്‍ മാസ്റ്റര്‍ സേവിങ്‌സ് സ്‌കീം. ബാങ്കിന്റെ കളക്ഷന്‍ ഏജന്റ് സ്‌കൂളില്‍ ചെന്ന് ഡെയ്ലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങുന്നു. ദിവസമോ ആഴ്ചയോ കുട്ടികള്‍ പണം നിക്ഷേപിക്കുന്നു.

യുവാക്കളും യുവതികളും ഇന്ന് മതസ്രപ്പരീക്ഷകള്‍ കടന്ന് സര്‍ക്കാര്‍ ജോലി നേടാനുള്ള കഠിന പരിശ്രമത്തിലാണ്. പി.എസ്.സി. കോച്ചിങ്ങിന് പണം മുടക്കാന്‍ ബാങ്ക് തയാറായി നില്‍ക്കുകയാണ്. ഫീസ് ബാങ്ക് നേരിട്ട് കോളേജില്‍ അടയ്ക്കുന്നതാണ് പദ്ധതി. തവണ വ്യവസ്ഥയില്‍ പണം ബാങ്കില്‍ തിരിച്ചടച്ചാല്‍ മതി. കോച്ചിങ് സെന്ററിലെ ഫീസ് അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇത് സഹായകമാണ്. രാമവര്‍മ കോളേജുമായി ചേര്‍ന്നാണ് ബാങ്ക് പദ്ധതി നടത്തുന്നത്. ജോലി ലഭിച്ച നിരവധി ചെറുപ്പക്കാര്‍ ബാങ്കില്‍ പുത്തന്‍ ഇടപാടുകാരായി മാറുന്നു.

ലോട്ടറി വില്‍പ്പനക്കാര്‍ക്ക് സുവര്‍ണ ഹസ്തം

കഞ്ഞിക്കുഴിയിലെ ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റ് വാങ്ങി വില്‍ക്കുന്നതിനുള്ള വായ്പാ പദ്ധതിയാണ് സുവര്‍ണ ഹസ്തം. ശാരീരിക അവശതകള്‍ മൂലം മറ്റു ജോലികള്‍ ചെയ്യാന്‍ കഴിയാതെ കുടുംബം പുലര്‍ത്തുന്നതിന് ലോട്ടറി വില്‍ക്കുന്നവരെ സഹായിക്കാനാണ് ഈ പദ്ധതി. പലിശക്കാരില്‍ നിന്ന് പണം വാങ്ങി ടിക്കറ്റ് വാങ്ങുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പറയുന്നു. ഓരോ ദിവസവും വില്‍പ്പനയ്ക്കുശേഷം പണം തിരിച്ചടയ്ക്കാന്‍ കഴിയുന്ന വിധമാണ് ബാങ്ക് വായ്പ നല്‍കുന്നത്. ബാങ്കിന്റെ കളക്ഷന്‍ ഏജന്റ് വായ്പക്കാരന്റെ സമീപമെത്തി തുക ശേഖരിക്കും. റോഡുവക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്ന് ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് ഇരുന്ന് വില്‍ക്കാന്‍ കഴിയുന്ന തരത്തില്‍ താല്‍ക്കാലിക ലോട്ടറിത്തട്ടുകള്‍ സുമനസുകളുടെ സഹായത്തോടെ നിര്‍മിച്ച് നല്‍കാനും ബാങ്കിന് പദ്ധതിയുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങാന്‍ വായ്പ നല്‍കുന്ന പദ്ധതിയുണ്ട്. ഒരു ദിവസം ഒമ്പതു രൂപ വച്ച് വായ്പ തിരിച്ചടച്ചാല്‍ മതി. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ ആറുശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതിയായ വിദ്യാമിത്രവും ബാങ്ക് നടപ്പാക്കിവരുന്നു.

1927 ഏപ്രിലിലാണ് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 10,752 ഓഹരി ഉടമകളുണ്ട്. ഓഹരി മൂലധനം 74 ലക്ഷം രൂപ. 48 കോടിയുടെ നിക്ഷേപവും 38 കോടി വായ്പയുമുണ്ട്. 43 കോടിയാണ് പ്രവര്‍ത്തന മൂലധനം.

പഴഞ്ചന്‍ കെട്ടുപാടുകള്‍ ചുമക്കുന്നതാണ് സഹകരണ ബാങ്കുകള്‍ എന്ന ധാരണ മാറ്റിക്കൊണ്ട് പുതിയ തലമുറയെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് നവീനാശയങ്ങള്‍ നടപ്പാക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ പറയുന്നു. പുതുതലമുറ ഈ മേഖലയിലേക്ക് വരുന്നില്ലെങ്കില്‍ ഈ ബാങ്ക് എന്നല്ല ഒരു ബാങ്കിനും മുന്നോട്ടുപോകാനാവില്ല. ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും കടന്നുചെല്ലുകയും എല്ലാതരം ആളുകളുടെയും ജീവിതത്തെ സ്പര്‍ശിക്കുകയും ചെയ്താലേ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ കഴിയൂ. ഗ്രാമവികസനം എന്ന ലക്ഷ്യത്തിലൂടെ ബാങ്കിനെ പൂര്‍ണമായി ആധുനികവത്കരിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിനാണ് ഇത്തരത്തില്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. ഒന്നല്ലെങ്കില്‍ മറ്റൊരു പദ്ധതിയിലൂടെ എല്ലാ രംഗത്തുമുള്ള ആളുകളെ കൂടെക്കൂട്ടിയാണ് ബാങ്ക് മുന്നോട്ടുപോകുന്നത്- അദ്ദേഹം പറയുന്നു.

പി. ഗീതയാണ് ബാങ്ക് സെക്രട്ടറി. ജി. മുരളി, വി. പ്രസന്നന്‍, കെ. കൈലാസന്‍, ടി. രാജീവ്, അനിലാ ബോസ്, കെ. ഷണ്‍മുഖന്‍, ടി.ആര്‍. ജഗദീശന്‍, സുരേഷ് ബാബു, സി. വിജയ, കെ.കെ. പ്രസന്നകുമാരി, വി.എ. സാംജി എന്നിവരാണ് മറ്റു ഭരണസമിതിയംഗങ്ങള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!