കാര്‍ഷിക ഗ്രാമവികസന ബാങ്ക് കേരള ബാങ്കില്‍ ലയിക്കണമോ?

ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

കേരളത്തിലെ ദീര്‍ഘകാല സഹകരണ വായ്പാസംവിധാനത്തെക്കുറിച്ചു പഠിക്കാന്‍
മുന്‍സര്‍ക്കാരിന്റെ കാലത്തു നിയോഗിക്കപ്പെട്ട സമിതി കേരള സംസ്ഥാന
സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ കേരള ബാങ്കില്‍
ലയിപ്പിക്കണമെന്ന നിര്‍ദേശമാണു സര്‍ക്കാരിനു നല്‍കിയത്. ഇപ്പോഴിതാ മലയാളിയായ നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജിയും ഇതേ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നു. തുടക്കം മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണു കേരളത്തിലെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക്. ഇതിന്റെ ചരിത്രവും പ്രവര്‍ത്തനങ്ങളും കാര്‍ഷിക ഗ്രാമവികസനബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചതിന്റെ ഫലമായി ആന്ധ്രപ്രദേശിലെ സഹകരണമേഖലയ്ക്കുണ്ടായ നേട്ടങ്ങളും വിലയിരുത്തുകയാണു ഈ ലേഖനത്തില്‍.

 

തിരുവനന്തപുരത്ത് ഈയിടെ കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന സഹകരണസെമിനാറില്‍ നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി വ്യക്തിപരമായ അഭിപ്രായമെന്ന നിലയില്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ ( KSCARDB ) കേരള ബാങ്കില്‍ ലയിപ്പിക്കുന്നതു നല്ലതാണെന്നു സൂചിപ്പിക്കുകയുണ്ടായി. ഈ വിഷയം സര്‍ക്കാര്‍ പരിഗണിക്കുമെന്നു സഹകരണമന്ത്രി വി.എന്‍. വാസവന്‍ തന്റെ മറുപടിപ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. സംയോജനം സംബന്ധിച്ചു പഠനം നടത്തേണ്ടതുണ്ടെന്നും നയപരവും രാഷ്ട്രീയവുമായ തീരുമാനം ഇതില്‍ ആവശ്യമാണെന്നും മന്ത്രി പറയുകയുണ്ടായി.

ആന്ധ്രയിലെ
ലയനം

1994 ഏപ്രിലില്‍ ആന്ധ്രപ്രദേശിലെ സംസ്ഥാന സഹകരണ ബാങ്കില്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ലയിച്ചുകൊണ്ട് ഹ്രസ്വകാല-ദീര്‍ഘകാല കാര്‍ഷികവായ്പാ വിതരണത്തിന് ഒരു ഏകജാലകസംവിധാനം ഉണ്ടായതല്ലാതെ മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയുള്ള ലയനം ഉണ്ടായിട്ടില്ല. ദീര്‍ഘകാല കാര്‍ഷികവായ്പാ വിതരണത്തിനു കേരളത്തില്‍ നിലവിലുള്ള താലൂക്ക്തല പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും അവയുടെ അപക്‌സ് സ്ഥാപനമായ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കും ഉള്‍പ്പെടുന്ന ദ്വിതല സംവിധാനം ഏഴു സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്. മറ്റ് ഏഴു സംസ്ഥാനങ്ങളില്‍ യൂണിറ്ററി സംവിധാനവും രണ്ടു സംസ്ഥാനങ്ങളില്‍ സമ്മിശ്ര സംവിധാനവുമുണ്ട്. കേരളം, ഹരിയാന, കര്‍ണാടക, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഫെഡറല്‍ സംവിധാനമുള്ളപ്പോള്‍ അസം, ബിഹാര്‍, ഗുജറാത്ത്, ജമ്മു-കാശ്മീര്‍, പോണ്ടിച്ചേരി, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഏകീകൃതഘടനയാണുള്ളത്. ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ശാഖകളും വായ്പകള്‍ ലഭ്യമാക്കുന്ന സമ്മിശ്രഘടനയും നിലനില്‍ക്കുന്നു.

രാജ്യത്തെ സഹകരണവായ്പാവ്യവസ്ഥിതിക്കു രണ്ടു ഭാഗങ്ങളുണ്ട്. ഗ്രാമീണ സഹകരണസംഘങ്ങളും നഗര സഹകരണ സംഘങ്ങളും ( അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ) ആണിവ. അര്‍ബന്‍ ബാങ്കുകളുടെ ഘടന എല്ലാ സംസ്ഥാനങ്ങളിലും ഏകതലത്തിലുള്ളതാണ്. ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ അവയ്ക്ക് അപക്‌സ് സംഘങ്ങളില്ല. പട്ടണപ്രദേശം പ്രവര്‍ത്തനമേഖലയായിട്ടുള്ള അര്‍ബന്‍ ബാങ്കുകള്‍ കേരള ബാങ്കിന്റെ എ ക്ലാസംഗങ്ങളാണ്. ഗ്രാമീണ സഹകരണ വായ്പാമേഖലയില്‍ ഹ്രസ്വകാല വായ്പാവിതരണത്തിനും ദീര്‍ഘകാല കാര്‍ഷികവായ്പാ വിതരണത്തിനും പ്രത്യേകസംവിധാനമാണുള്ളത്. ഇന്ത്യയുടെ സാമ്പത്തികസംവിധാനത്തിലെ മുഖ്യ ഘടകമാണു സഹകരണവായ്പാസംഘങ്ങള്‍. അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സൂപ്പര്‍വൈസറി മേധാവി റിസര്‍വ് ബാങ്കാണ്. എന്നാല്‍, റൂറല്‍ സഹകരണ ബാങ്കുകളുടെ റഗുലേറ്ററി അതോറിറ്റി റിസര്‍വ് ബാങ്കും സൂപ്പര്‍വൈസറി അതോറിറ്റി നബാര്‍ഡുമാണ്. രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളും അവയുടെ ഫെഡറേഷനായ ജില്ലാതലങ്ങളിലെ ജില്ലാ സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുടെ ഫെഡറേഷനായ സംസ്ഥാന സഹകരണ ബാങ്കും ഉള്‍പ്പെടുന്ന ത്രിതല സംവിധാനമാണുള്ളത്. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും മാത്രമുള്ള ദ്വിതല സംവിധാനം 12 സംസ്ഥാനങ്ങളിലുണ്ട്. ശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ യൂണിറ്ററി സംവിധാനമോ സമ്മിശ്ര സംവിധാനമോ ആണു നിലനില്‍ക്കുന്നത്.

കേരളത്തിലെ ദീര്‍ഘകാല സഹകരണ വായ്പാമേഖലയുടെ ചരിത്രം പരിശോധിച്ചാല്‍ മുന്‍ തിരുവിതാംകൂര്‍ രാജഭരണപ്രദേശത്തു 1915 ല്‍ത്തന്നെ ഒരു സെന്‍ട്രല്‍ സഹകരണ ബാങ്ക് രൂപവത്കരിച്ചതായി കാണാം. എന്നാല്‍, 1931 ല്‍ തിരുവിതാംകൂര്‍ സംസ്ഥാന ഭൂപണയബാങ്കിന്റെ രൂപവത്കരണത്തോടെയാണു കാര്‍ഷികാവശ്യങ്ങള്‍ക്കു ദീര്‍ഘകാലവായ്പ നല്‍കാനുള്ള സംവിധാനമുണ്ടാകുന്നത്. തുടര്‍ന്നു കൊച്ചിയിലും മലബാറിലും സംസ്ഥാന സഹകരണ ഭൂപണയ ബാങ്കുകള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. 1938 ല്‍ ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്ക് രൂപവത്കരിച്ചതോടെ തിരുവിതാംകൂര്‍ സംസ്ഥാന ഭൂപണയബാങ്ക് അതില്‍ ലയിച്ചു. ട്രാവന്‍കൂര്‍ ക്രെഡിറ്റ് ബാങ്കിന്റെ പിന്‍ഗാമിയായി കേരള കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്ക് 1956 ഒക്ടോബര്‍ നാലിനു രൂപവത്കരിക്കുകയും ഒക്ടോബര്‍ 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. ഏറെ വൈകാതെ കൊച്ചി സംസ്ഥാനത്തെയും മലബാറിലെയും ഭൂപണയബാങ്കുകള്‍ കേരള കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്കില്‍ ലയിച്ചു. 1984 ജൂലായ് 30 നു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ബാങ്ക്‌നിയമം പാസാക്കിക്കൊണ്ട് കേരള കോ-ഓപ്പറേറ്റീവ് സെന്‍ട്രല്‍ ലാന്റ് മോര്‍ട്ട്‌ഗേജ് ബാങ്കിന്റെ പേര് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നു മാറ്റം വരുത്തി.

1990 ല്‍ കാര്‍ഷിക
ഗ്രാമവികസന ബാങ്ക്

1990 ലാണു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ബാങ്ക് നിയമഭേദഗതി ചെയ്തു ബാങ്കിന്റെ പേര് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് ( KSCARDB ) എന്നാക്കിമാറ്റിയത്. 76 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളാണു കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ അംഗങ്ങളായി ഇപ്പോഴുള്ളത്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളുടെ ശാഖകളിലൂടെയും സബ് ഓഫീസുകളിലൂടെയും കര്‍ഷകര്‍ക്കും കര്‍ഷകരല്ലാത്ത ഗ്രാമീണര്‍ക്കും വായ്പകള്‍ നല്‍കുന്നു. 1956 ല്‍ ബാങ്ക് രൂപീകൃതമാകുമ്പോള്‍ അതിന്റെ അംഗങ്ങളായി നാലു പ്രാഥമിക ഭൂപണയബാങ്കുകളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 76 അംഗസംഘങ്ങളാണു ബാങ്കിനുള്ളത്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളില്‍ ഇപ്പോള്‍ വായ്പയെടുത്തിട്ടുള്ളവരും അല്ലാത്തവരുമായി 18.9 ലക്ഷം അംഗങ്ങളുണ്ട്. ഗ്രാമീണകുടുംബങ്ങളുടെ 13 ശതമാനം പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഗുണഭോക്താക്കളാണ്. നല്‍കിയ വായ്പയുടെ 80 ശതമാനവും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ്.

ഭൂവികസനം, മണ്ണു സംരക്ഷണം, ചെറുകിട ജലസേചനം, തോട്ടവിളക്കൃഷി, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍ഷിക യന്ത്രവത്കരണം തുടങ്ങിയ ഭൂമിയധിഷ്ഠിത മൂലധന മുതല്‍മുടക്കിനാണു തുടക്കത്തില്‍ ഭൂപണയബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. കാര്‍ഷികവികസനത്തിനുള്ള ദീര്‍ഘകാലവായ്പകള്‍ ഗ്രാമീണ കര്‍ഷകര്‍ക്കു നല്‍കാന്‍ സഹകരണ കാര്‍ഷികവികസനബാങ്കുകള്‍ മാത്രമാണു തുടക്കത്തില്‍ ഉണ്ടായിരുന്നത്. 1969 ലെ ബാങ്ക് ദേശസാത്കരണത്തോടെ 1970 മുതല്‍ വാണിജ്യബാങ്കുകളും കാര്‍ഷികവികസനത്തിനുള്ള വായ്പകള്‍ നല്‍കാന്‍ തുടങ്ങുകയും സഹകരണ കാര്‍ഷിക വികസനബാങ്കുകള്‍ അവയുടെ പ്രവര്‍ത്തനമേഖല വികേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. 1984 മുതല്‍ വായ്പാമേഖല വൈവിധ്യവത്കരിക്കുകയും കാര്‍ഷികപുരോഗതിക്കൊപ്പം ഗ്രാമപുരോഗതിയും ഗ്രാമീണഭവനനിര്‍മാണവും ലക്ഷ്യംവെച്ചുകൊണ്ടുള്ള പുതിയ വായ്പകള്‍ നല്‍കാനും തുടങ്ങി. ഇപ്പോള്‍, 50,000 മുതല്‍ ഒരു കോടി രൂപവരെയുള്ള വായ്പകള്‍ അഞ്ചു വര്‍ഷം മുതല്‍ പതിനഞ്ചു വര്‍ഷംവരെയുള്ള കാലാവധിക്കു പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ നല്‍കുന്നതിനു പുനര്‍വായ്പാസൗകര്യം കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നു ലഭ്യമാക്കുന്നുണ്ട്. 2022-23 ല്‍ 2759 കോടി രൂപ വായ്പയായി നല്‍കുകയുണ്ടായി. വര്‍ഷാവസാനത്തെ നില്‍പ്പുവായ്പ്പത്തുക 8030.8 കോടി രൂപയാണ്.

തുടക്കംമുതല്‍
ലാഭത്തില്‍

കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് തുടക്കംമുതല്‍ത്തന്നെ ലാഭത്തിലാണു പ്രവര്‍ത്തിക്കുന്നത്. നിരവധി വര്‍ഷങ്ങളായി രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിനുള്ള അവാര്‍ഡ് വാങ്ങിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലായി 14 മേഖലാ ഓഫീസുകളുള്ള ബാങ്കിനു രണ്ടു സോണല്‍ ഇന്‍സ്‌പെക്ഷന്‍ഓഫീസുകളും എറണാകുളത്ത് ഒരു ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുമുണ്ട്. ബാങ്കിന്റെ അംഗസംഘങ്ങളിലൂടെ നല്‍കുന്ന വായ്പകളുടെ പ്രധാന വിഭവസ്രോതസ് നബാര്‍ഡില്‍നിന്നുള്ള പുനര്‍വായ്പാസഹായമാണ്. 2012 മുതല്‍ പ്രാഥമിക കാര്‍ഷിക ഗ്രാമവികസനബാങ്കുകളിലെ അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നുണ്ട്. പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം 229 കോടിയും നിക്ഷേപത്തുക 396 കോടിയും ഉള്‍പ്പെടെ 6950 കോടി രൂപ ബാങ്കിന്റെ പ്രവര്‍ത്തനമൂലധനമായി 2022 മാര്‍ച്ച് 31 നുണ്ടായിരുന്നു. ബാങ്കിന്റെ നെറ്റ്‌വര്‍ത്ത് 745 കോടിയും ലാഭം 298 കോടിയും മൂലധനപര്യാപ്തത 11.1 ശതമാനവുമായിരുന്നു.

1928 ലെ റോയല്‍ കമ്മീഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറും 1931 ലെ സെന്‍ട്രല്‍ ബാങ്കിങ് എന്‍ക്വയറി കമ്മറ്റിയും 1976 ലെ ഹസാരി കമ്മറ്റിയും സഹകരണ ദീര്‍ഘകാല വായ്പാസംവിധാനം സഹകരണ ഹ്രസ്വകാല വായ്പാസംവിധാനത്തില്‍ ലയിക്കേണ്ടതാണെന്നു ശുപാര്‍ശ ചെയ്തിരുന്നു. കേരളത്തിലെ ദീര്‍ഘകാല സഹകരണവായ്പാസംവിധാനത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുന്‍സര്‍ക്കാരിന്റെ കാലത്തു നിയോഗിച്ച കമ്മറ്റി 2022 ജനുവരിയില്‍ സഹകരണമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കിനെ കേരള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കണമെന്ന നിര്‍ദേശമാണു ഡോ. ആര്‍. ശശികുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സര്‍ക്കാരിനു നല്‍കിയത്. വാണിജ്യബാങ്കുകളും റീജ്യണല്‍ റൂറല്‍ ബാങ്കുകളും ഹ്രസ്വകാല-മധ്യകാല വായ്പകളോടൊപ്പം ദീര്‍ഘകാല വായ്പകളും നല്‍കുന്നുണ്ട്. ദീര്‍ഘകാലവായ്പകള്‍ നല്‍കാന്‍വേണ്ടി മാത്രം പ്രത്യേകസ്ഥാപനങ്ങള്‍ ബാങ്കിങ്‌മേഖലയിലില്ല. കേരള സംസ്ഥാന സഹകരണസംഘംനിയമത്തിലും കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്ക് നിയമത്തിലും സഹകരണ ഹ്രസ്വകാല-ദീര്‍ഘകാലവായ്പാസംയോജനത്തിനു സഹായകമായ ഭേദഗതികള്‍ കൊണ്ടുവരാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ലയനശേഷം കേരള ബാങ്കിന്റെ കൃഷി, ഗ്രാമവികസനവായ്പാ അനുവാദകേന്ദ്രമാക്കിമാറ്റണമെന്നും അതിന്റെ അംഗങ്ങളായ 76 പ്രാഥമിക കാര്‍ഷികഗ്രാമവികസന ബാങ്കുകളെ നിലനിര്‍ത്തി അവയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരിക്കണമെന്നു നിര്‍ണയിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സഹകരണ ബാങ്കിന്റെയും സംസ്ഥാന സഹകരണ കാര്‍ഷികഗ്രാമവികസന ബാങ്കിന്റെയും സൂപ്പര്‍വൈസറി മേധാവി നബാര്‍ഡാണ്. നബാര്‍ഡില്‍നിന്നുളള പുനര്‍വായ്പാസഹായമാണു കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവര്‍ത്തനമൂലധനത്തിന്റെ പ്രധാന സ്രോതസ്. കേരള ബാങ്കിനും അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ഫണ്ടായും പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങളെ മള്‍ട്ടി ഫങ്ഷണല്‍ സംഘങ്ങളാക്കിമാറ്റുന്നതിനും കുറഞ്ഞ പലിശനിരക്കില്‍ ദീര്‍ഘകാലവായ്പകള്‍ നബാര്‍ഡില്‍നിന്നു കിട്ടുന്നുണ്ട്. കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ നബാര്‍ഡിന്റെ ധനസഹായമുപയോഗിച്ചു റൂറല്‍ ഹൗസിങ് സ്‌കീമില്‍ ദീര്‍ഘകാലവായ്പ നല്‍കുന്നതുപോലെ കേരള ബാങ്കും ഇതേ സഹായമുപയോഗിച്ചു റൂറല്‍ ഹൗസിങ് വായ്പകള്‍ നല്‍കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനുവേണ്ടി സ്ഥിരനിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഒരു വര്‍ഷത്തേക്കും രണ്ടു വര്‍ഷത്തേക്കും സ്ഥിരനിക്ഷേപമായി സ്വീകരിക്കുന്ന വിഭവം ഹ്രസ്വകാലവായ്പകള്‍ നല്‍കാനുപയോഗിക്കാതെ ദീര്‍ഘകാലവായ്പ നല്‍കാനാണുപയോഗിക്കുന്നത്. ആരോഗ്യകരമല്ലാത്ത ഈ ആസ്തി-ബാധ്യതാഘടനയുടെ ഫലമായി ഉയര്‍ന്ന നിരക്കിലുള്ള പലിശനിരക്ക് റിസ്‌ക് അവയ്ക്കുണ്ടാകുന്നു.

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് മൂന്നില്‍ 2020 ല്‍ വരുത്തിയ ഭേദഗതി പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുപോലെ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളെയും പ്രതികൂലമായി ബാധിക്കും. അവയുടെ പേരിനൊപ്പം ബാങ്ക് എന്ന വാക്ക് തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കാതെവരികയും അവയുടെ ബിസിനസ്സിന്റെ ഭാഗമായി ബാങ്കിങ്പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടാവുകയും ചെക്കിന്റെ ഡ്രോയിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരികയും ചെയ്യും. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനു 2022 മാര്‍ച്ച് 31 നു 8030.82 കോടി രൂപ നില്‍പ്പുവായ്പകളുണ്ടായിരുന്നപ്പോള്‍ അതില്‍ 5974.05 കോടി രൂപ നബാര്‍ഡില്‍നിന്നുള്ള ബോറോയിങ്ങും 177.06 കോടി രൂപ കടപ്പത്രങ്ങള്‍ ഇറക്കിക്കൊണ്ടുള്ള വിഭവവുമായിരുന്നു വായ്പയ്ക്കായി ഉപയോഗിച്ചത്. നില്‍പ്പുവായ്പത്തുകയുടെ 4.86 ശതമാനം വരുന്ന 390 കോടി രൂപയായിരുന്നു ബാങ്കിനുണ്ടായിരുന്ന നിക്ഷേപം. മൊത്തം പലിശവരവിന്റെ 20.31 ശതമാനവും നില്‍പ്പുവായ്പയുടെ 1.19 ശതമാനവും ശമ്പളച്ചെലവും തന്‍ചെലവും കൂടുന്ന മാനേജ്‌മെന്റ് ചെലവുകള്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിനുണ്ടായി.

ആന്ധ്രയില്‍
നിന്നുള്ള പാഠം

1986-87 മുതല്‍ ആന്ധ്രപ്രദേശില്‍ ദീര്‍ഘകാല സഹകരണവായ്പാസംവിധാനത്തെ ഹ്രസ്വകാല സഹകരണ വായ്പാസംവിധാനത്തില്‍ ലയിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. 1994 ല്‍ ആന്ധ്രപ്രദേശ് സംസ്ഥാനതല ഏകജാലക സഹകരണ വായ്പാഘടനാനിയമം പ്രാബല്യത്തില്‍ വന്നതോടെയാണു ആന്ധ്രപ്രദേശ് സംസ്ഥാന സഹകരണ ബാങ്കില്‍ സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ബാങ്ക് ലയിച്ചതിനുള്ള നിയമപരിരക്ഷ കിട്ടിയത്. ലയനശേഷം ഹ്രസ്വകാലവായ്പകളും മധ്യകാല-ദീര്‍ഘകാല വായ്പകളും ആനുപാതികമായി വര്‍ധിക്കുകയുണ്ടായി. ശമ്പളച്ചെലവും തന്‍ചെലവും കൂടുന്ന പ്രവര്‍ത്തനച്ചെലവുകള്‍ ബാങ്കിന്റെ പ്രവര്‍ത്തനമൂലധനത്തിലും നില്‍പ്പുവായ്പയിലും ആപേക്ഷികമായി കുറഞ്ഞു. സംയോജനത്തിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ ഹ്രസ്വകാലവായ്പയില്‍ ശരാശരി 12.94 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ സംയോജനത്തിനുശേഷം ശരാശരി വര്‍ധന 14.08 ശതമാനമായി വര്‍ധിച്ചു. സംയോജനത്തിനു മുമ്പു മധ്യകാല-ദീര്‍ഘകാല വായ്പകളില്‍ 9.75 ശതമാനം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്തു സംയോജനത്തിനുശേഷം ഇവയിലെ വര്‍ധന 10.35 ശതമാനമായി ഉയര്‍ന്നു. ആന്ധ്രയിലെ മൊത്തം കാര്‍ഷികഭൂമിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഒരു ഹെക്ടറിനു ശരാശരി 98 രൂപ മാത്രമുണ്ടായിരുന്ന സഹകരണമേഖലയിലൂടെയുള്ള ഗഡുവായ്പ സംയോജനശേഷം ഹെക്ടറിനു 211 രൂപയായി വര്‍ധിക്കുകയുണ്ടായി. അതുപോലെത്തന്നെ ഹ്രസ്വകാലവായ്പ ഹെക്ടറിനു 74 രൂപ മാത്രമുണ്ടായിരുന്നതു സംയോജനശേഷം 512 രൂപയായും ഉയര്‍ന്നു. ഓരോ ആയിരം രൂപ പ്രവര്‍ത്തനമൂലധനത്തിലും 40.17 രൂപപ്രകാരമാണു ശമ്പളച്ചെലവും തന്‍ചെലവുകളും കൂടുന്ന മാനേജ്‌മെന്റ് ചെലവുകള്‍ സംയോജനത്തിനുമുമ്പുണ്ടായിരുന്നത്. ഇതു സംയോജനശേഷം 34.35 രൂപയായി കുറഞ്ഞു. സംയോജനശേഷം പ്രവര്‍ത്തനമുലധനത്തിലുണ്ടായ വര്‍ധനനിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണു മാനേജ്‌മെന്റ് ചെലവുകള്‍ വര്‍ധിച്ചത് എന്ന ആരോഗ്യകരമായ സ്ഥിതിയിലേക്കു സംസ്ഥാനത്തെ സഹകരണവായ്പാമേഖലയെ എത്തിക്കാന്‍ കഴിഞ്ഞു എന്ന നേട്ടവും കരുത്തുമാണു ഇതു സൂചിപ്പിക്കുന്നത്. നില്‍പ്പുവായ്പത്തുകയുടെ 4.41 ശതമാനപ്രകാരം സംയോജനത്തിനുമുമ്പു കിട്ടാക്കടങ്ങളില്‍ വര്‍ധനവുണ്ടായപ്പോള്‍ സംയോജനത്തിനുശേഷം കിട്ടാക്കടത്തിന്റെ വര്‍ധന -10.84 ശതമാനമായി കുറയുകയാണുണ്ടായത്. കാര്‍ഷിക ഗ്രാമവികസനബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചതിന്റെ ഫലമായി ആന്ധ്രപ്രദേശിലെ സഹകരണമേഖലയ്ക്കു കൈവരിക്കാന്‍ സാധിച്ച നേട്ടങ്ങളാണു മേല്‍സൂചിപ്പിച്ചത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ ദീര്‍ഘകാല കാര്‍ഷികവായ്പാവിതരണത്തിനു പ്രത്യേകസംവിധാനവും സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കുമുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശിന്റെ പാത പിന്തുടരാന്‍ ഇതുവരെ തയാറായിട്ടില്ല.

 

                                                                           (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!