ഹൗസ്‌ഫെഡ് സുവര്‍ണ ജൂബിലി ആഘോഷ നിറവില്‍

വി.എന്‍. പ്രസന്നന്‍

സാമ്പത്തിക മാര്‍ഗം കണ്ടെത്തി പ്രാഥമിക ഭവനനിര്‍മാണ
സഹകരണ സംഘങ്ങള്‍ക്കു വായ്പ നല്‍കുക എന്ന
ലക്ഷ്യവുമായിരൂപംകൊണ്ട ഹൗസ്‌ഫെഡ് രണ്ടു
ലക്ഷത്തോളം വീടുകള്‍ പണിയാന്‍ 2500 കോടി
രൂപയാണു അമ്പതു കൊല്ലത്തിനുള്ളില്‍ വായ്പ
നല്‍കിയിരിക്കുന്നത്. 2006 ല്‍ 14-ാം ദേശീയ
സഹകരണ കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ ഏറ്റവും
മികച്ച ഭവന സഹകരണ ഫെഡറേഷനുള്ള
പുരസ്‌കാരം ഹൗസ്‌ഫെഡിനായിരുന്നു.

 

കേരളത്തിലെ ഭവനനിര്‍മാണ സഹകരണസംഘങ്ങളുടെ അത്യുന്നത സ്ഥാപനമായ കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ എന്ന ഹൗസ്‌ഫെഡിന് ഇതു സുവര്‍ണജൂബിലി ആഘോഷക്കാലം. കോവിഡ് മൂലം നീട്ടിവച്ച ആഘോഷങ്ങളാണു 2023 ജനുവരിയില്‍ തുടങ്ങുന്നത്. 2022 സെപ്റ്റംബര്‍ 24 നു കലൂര്‍ എം.ഇ.എസ്. ഹാളില്‍ ഫെഡറേഷന്റെ 51-ാം വാര്‍ഷികപൊതുയോഗം ചേര്‍ന്നിരുന്നു. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫെഡറേഷന്റെ സ്ഥാപകരെയും സഹകാരികളെയും ആദരിക്കും.

കേരളത്തിലെ പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ക്ക് അത്യുന്നത സ്ഥാപനം വേണമെന്ന സര്‍ക്കാര്‍ തീരുമാനപ്രകാരമാണു 1970 ല്‍ ഹൗസ്‌ഫെഡ് രൂപവത്കരിച്ചത്. പ്രമുഖ സഹകാരിയും പൊതുപ്രവര്‍ത്തകനുമായിരുന്ന ജോസഫ് ചാക്കോള ചീഫ് പ്രൊമോട്ടറായാണ് അതു സ്ഥാപിച്ചത്. സാമ്പത്തികമാര്‍ഗം കണ്ടെത്തി പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ക്കു വായ്പ നല്‍കുക എന്ന ലക്ഷ്യത്തോടെയാണു ഫെഡറേഷന്‍ നിലവില്‍വന്നത്. പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങളെ നിയന്ത്രിക്കലും ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു.

മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളിലൊന്നായ പാര്‍പ്പിടം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1970 സെപ്റ്റംബര്‍ 23 നു രജിസ്റ്റര്‍ ചെയ്ത ഫെഡറേഷന്‍ 51 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍വഴി ഭവനവായ്പ നല്‍കി ഇതുവരെ രണ്ടു ലക്ഷത്തോളം വീടുകളുടെ ( കൃത്യമായി പറഞ്ഞാല്‍ 1,98,446 വീടുകള്‍ ) നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ ഫെഡറേഷന്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇത്രയും കാലത്തിനകം 2500 കോടി രൂപയുടെ ഭവനവായ്പ നല്‍കി. 2022 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം രണ്ടരക്കോടി രൂപയാണു ഹൗസ്‌ഫെഡിന്റെ ലാഭം. പ്രാഥമിക ഭവനസഹകരണ സംഘങ്ങള്‍ക്കു ലാഭവിഹിതം നല്‍കുന്നുമുണ്ട്. 2021-22 ല്‍ 1040 വീടുകള്‍ക്കായി 56.13 കോടി രൂപ പ്രാഥമിക ഭവനസഹകരണ സംഘങ്ങള്‍വഴി വായ്പ നല്‍കിയിട്ടുണ്ട്.

ദേശീയ സഹകരണ ഭവനനിര്‍മാണ ഫെഡറേഷനില്‍ (ചമശേീിമഹ ഇീീുലൃമശേ്‌ല ഒീൗശെിഴ എലറലൃമശേീി) ഹൗസ്‌ഫെഡ് അംഗമാണ്. ഹൗസ്‌ഫെഡ് പ്രസിഡന്റ് അഡ്വ. എം. ഇബ്രാഹിംകുട്ടി അതിന്റെയും ദേശീയ സഹകരണ യൂണിയന്റെയും ഡയറക്ടര്‍ബോര്‍ഡുകളിലുണ്ട്. 2006 ല്‍ 14-ാം ദേശീയ സഹകരണ കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഭവന സഹകരണ ഫെഡറേഷനുള്ള പുരസ്‌കാരം ഹൗസ്‌ഫെഡിനു ലഭിച്ചു.

205 പ്രാഥമിക
ഭവന സംഘങ്ങള്‍

പ്രഥമപ്രൊമോട്ടറായിരുന്ന ജോസഫ് ചാക്കോളയ്ക്കു ശേഷം ടി.എസ്. ജോണാണു ഫെഡറേഷന്റെ സാരഥിയായത്. അതിനുശേഷം മുന്‍മന്ത്രി എം.എം. ഹസ്സന്‍ പ്രസിഡന്റായി. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവും ഓച്ചിറ ബ്ലോക്ക് ഭവന സഹകരണ സംഘം ഡയറക്ടറുമായ അഡ്വ. എം. ഇബ്രാഹിംകുട്ടിയാണു ഹൗസ്‌ഫെഡ് പ്രസിഡന്റ്. ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ ( വൈസ് പ്രസിഡന്റ് ), കെ.വി. സുധാകരന്‍, എം.ജെ. ചാക്കോ, കെ.സി. അബു, വി.എ. കരീം, കെ.എസ്. മുഹമ്മദ് ഇക്ബാല്‍, ഇക്ബാല്‍ വലിയവീട്ടില്‍, എം.എം. ഷംസുദ്ദീന്‍, എസ്. ജയപ്രകാശ്, ബാബുകുര്യാക്കോസ്, കെ. ജനാര്‍ദനന്‍ നായര്‍, ലിസി യാക്കോബ്, കെ. സുശീല, ശശിധരന്‍ സി, ടി. സുജന്‍, മാത്യുവര്‍ഗീസ്, മാനേജിങ് ഡയറക്ടര്‍ ടി. ശ്രീകല എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍. ടി. സുജനും മാത്യുവര്‍ഗീസും സര്‍ക്കാര്‍നോമിനികളാണ്. സഹകരണ സംഘം രജിസ്ട്രാറും എല്‍.ഐ.സി.എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജരും ഭരണസമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. പ്രസിഡന്റും വൈസ്പ്രസിഡന്റും ആറു ഡയറക്ടര്‍മാരും മാനേജിങ് ഡയറക്ടറുമടങ്ങിയ നിര്‍വാഹകസമിതിയുമുണ്ട്. സഹകരണവകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെടുന്ന ജോയിന്റ് രജിസ്ട്രാറാണു മാനേജിങ് ഡയറക്ടര്‍. സഹകരണവകുപ്പില്‍നിന്നുള്ള സ്ഥിരം കണ്‍കറന്റ് ഓഡിറ്ററുള്ള സ്ഥാപനമാണു ഹൗസ്‌ഫെഡ്. സംസ്ഥാനത്തു 205 പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങളാണുള്ളത്. ഓരോ പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘവും നിയോഗിക്കുന്ന ഓരോ പ്രതിനിധിയാണു ഡയറക്ടര്‍ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്. മൂന്നു വനിതാപ്രതിനിധികളും ഒരു പട്ടികജാതി-വര്‍ഗപ്രതിനിധിയും ബോര്‍ഡിലുണ്ടാവും. അഞ്ചു വര്‍ഷമാണു ഭരണസമിതിയുടെ കാലാവധി. ഇപ്പോഴത്തെ സമിതിക്കു 2024 ജനുവരിവരെ കാലാവധിയുണ്ട്. ആസ്ഥാന ഓഫീസിലും മേഖലാ ഓഫീസുകളിലുമായി 22 ജീവനക്കാരാണുള്ളത്.

ഫെഡറേഷനില്‍ അഫിലിയേറ്റു ചെയ്ത പ്രാഥമിക ഭവനസഹകരണ സംഘങ്ങള്‍ക്കാണു ഫെഡറേഷന്‍ ഫണ്ടു നല്‍കുന്നത്. പ്രാഥമിക ഭവനസഹകരണ സംഘങ്ങളാണു വ്യക്തികള്‍ക്കു ഭവനവായ്പ നല്‍കുന്നത്. പുതിയ വീടുവയ്ക്കാന്‍ പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ വഴി 15 ലക്ഷം രൂപവരെ വായ്പ നല്‍കുന്നുണ്ട്. വീട് അറ്റകുറ്റപ്പണിക്കുള്ള വായ്പ പരമാവധി 10 ലക്ഷം രൂപയാണ്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍നിന്നാണു ഹൗസ്‌ഫെഡ് പ്രധാനമായും വായ്പയെടുക്കുന്നത്. ഇതിന് എല്‍.ഐ.സി.ക്കു നല്‍കേണ്ട പലിശയേക്കാള്‍ ഒരു ശതമാനം കൂടുതല്‍ പലിശയ്ക്കാണു തുക പ്രാഥമിക ഭവനസഹകരണ സംഘങ്ങള്‍ക്കു നല്‍കുന്നത്. ആ സംഘങ്ങള്‍ അതില്‍നിന്നും ഒരു ശതമാനം കൂടി ഉയര്‍ന്ന പലിശയക്കു വ്യക്തികള്‍ക്കും മറ്റും ഭവനവായ്പ നല്‍കുന്നു. കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയെയും ഹൗസ്‌ഫെഡ് സാമ്പത്തികലഭ്യതയ്ക്ക് ആശ്രയിക്കുന്നുണ്ട്.

ഹഡ്‌കോവായ്പ
ഒഴിവാക്കി

മുമ്പു ഹഡ്‌കോയില്‍നിന്നും വായ്പയെടുത്തിരുന്നു. അവര്‍ പലിശനിരക്ക് ഉയര്‍ത്തിയശേഷം അവിടെനിന്നു വായ്പ എടുക്കുന്നില്ല. 2008 ലാണു ഹഡ്‌കോവായ്പ നിര്‍ത്തിയത്. ഹഡ്‌കോവായ്പയ്ക്കു സര്‍ക്കാര്‍ഗ്യാരണ്ടി ലഭിക്കാന്‍ സര്‍ക്കാരിലേക്ക് അതുവരെ എല്ലാ വര്‍ഷവും ഗ്യാരണ്ടികമ്മീഷന്‍ അടച്ചിരുന്നു. നേരത്തേ സംസ്ഥാനസര്‍ക്കാരില്‍നിന്നുള്ള സഹായവും ലഭിച്ചിരുന്നു. പലിശരഹിതമായി സര്‍ക്കാര്‍ ഓഹരിയായാണ് അതു ലഭിച്ചിരുന്നത്. പത്തു തുല്യഗഡുക്കളായി തിരിച്ചടക്കണമെന്ന വ്യവസ്ഥയിലാണ് അതു കിട്ടിയിരുന്നത്. ഹൗസ്‌ഫെഡിന്റെ സ്ഥാപനവേളയില്‍ സര്‍ക്കാര്‍സഹായം തിരിച്ചടക്കുന്നത് ആറു വര്‍ഷത്തിനുശേഷം മതിയെന്ന ഇളവ് അനുവദിച്ചിരുന്നു. അങ്ങനെ ആറു വര്‍ഷത്തിനുശേഷം അതിന്റെ തിരിച്ചടവു തുടങ്ങുകയും എല്ലാ വര്‍ഷവും കൃത്യമായി പത്തു ഗഡുക്കളായി തിരിച്ചടക്കുകയും ചെയ്തുവരുന്നു.

എറണാകുളത്തു കലൂരിലാണു ഹൗസ്‌ഫെഡിന്റെ ആസ്ഥാനം. 10,000 ചതുരശ്ര അടി സ്ഥലത്തു മൂന്നുനിലക്കെട്ടിടമാണ് ഇവിടെയുള്ളത്. പള്ളിമുക്ക് ജോസ് ജങ്ഷനില്‍ വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. 1979 ആഗസ്റ്റ് 19 നാണു കലൂരിലെ ആസ്ഥാനമന്ദിരത്തിനു സഹകരണസംഘം രജിസ്ട്രാറായിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ബാബുജേക്കബ് തറക്കല്ലിട്ടത്. ഹൗസ്‌ഫെഡ് പ്രസിഡന്റ് കെ.എസ്. ജോണ്‍ അധ്യക്ഷനായിരുന്നു. സഹകരണസ്ഥാപനമായ ഫാക്ട് മാനേജീരിയല്‍ സ്റ്റാഫ് ഹൗസ് കണ്‍സ്ട്രക്ഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു നിര്‍മാണം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാക്കി 1982 ആഗസ്ത് 27 നു മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സഹകരണമന്ത്രി എം. കമലം അധ്യക്ഷയായിരുന്നു. എം.എം. ഹസ്സനായിരുന്നു അന്നു ഹൗസ്‌ഫെഡ് പ്രസിഡന്റ്. കുറച്ചുകാലം മുമ്പ് ഓഫീസ് നവീകരിക്കുകയുണ്ടായി. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം 2018 ആഗസ്റ്റ് 13 നു ഹൗസ്‌ഫെഡ് പ്രസിഡന്റ് അഡ്വ. എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടും തിരുവനന്തപുരത്തും ഹൗസ്‌ഫെഡിന് മേഖലാഓഫീസുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലം ശാസ്ത്രിനഗറില്‍ ഹൗസ്‌ഫെഡ് കോംപ്ലക്‌സിലാണ് ഒരു മേഖലാഓഫീസ്. 2000 ലാണ് ഈ ഓഫീസ് തുടങ്ങിയത്. 50,000 ചതുരശ്രഅടി വിസ്തീര്‍ണമുള്ള അഞ്ചുനിലക്കെട്ടിടമാണു കോഴിക്കോട്ടുള്ളത്. ഒരു നിലയില്‍ മേഖലാഓഫീസ് പ്രവര്‍ത്തിക്കുന്നു. മറ്റു നിലകള്‍ കോടതികള്‍ക്കും മറ്റു സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. 40,000 ചതുരശ്രഅടി സ്ഥലം ഇങ്ങനെ വാടകയ്ക്കു നല്‍കിയിട്ടുണ്ട്. പൊതുമരാമത്തുവകുപ്പു നിശ്ചയിച്ച നിരക്കിലാണു വാടക ഈടാക്കുന്നത്. തിരുവനന്തപുരം തൈക്കാട് വോള്‍ട്ടാസ് ലെയ്‌നിലാണു മറ്റൊരു മേഖലാഓഫീസ്. ഇവിടെ വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തനം. 2000 ചതുരശ്ര അടിസ്ഥലത്ത് രണ്ടുനിലക്കെട്ടിടമാണു വാടകയ്‌ക്കെടുത്തിട്ടുള്ളത്.

മികച്ച സംഘങ്ങള്‍ക്ക്
പുരസ്‌കാരം

എല്ലാ വര്‍ഷവും ഹൗസ്‌ഫെഡ് മികച്ച പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ക്കു പുരസ്‌കാരം നല്‍കാറുണ്ട്. സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടുന്ന സംഘത്തിനു 10,000 രൂപയും രണ്ടാംസ്ഥാനം നേടുന്ന സംഘത്തിനു 8000 രൂപയുമാണു നല്‍കുന്നത്. 2021-22ല്‍ കണ്ണൂര്‍ കതിരൂര്‍ സഹകരണഭവനസംഘത്തിനാണ് ( സി 425 ) ഒന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. രണ്ടാംസ്ഥാനത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം വെള്ളനാട് ഗ്രാമീണ ഭവനസഹകരണ സംഘത്തിനാണ് ( ടി 357 ). ജില്ലകളില്‍ ഏറ്റവും നല്ല സംഘത്തിനും പുരസ്‌കാരം നല്‍കുന്നുണ്ട്. 5000 രൂപയാണ് ഓരോ ജില്ലയിലും ഒന്നാംസ്ഥാനം ലഭിക്കുന്ന സംഘത്തിനു നല്‍കുന്നത്.

പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ക്ക് ഓഫീസ്ഫര്‍ണിച്ചറുകള്‍ വാങ്ങാനും ഓഫീസ് ചെലവുകള്‍ക്കും 50,000 രൂപ വീതം ഗ്രാന്റ് നല്‍കിവരുന്നു. ഓഫീസ്‌കെട്ടിടങ്ങള്‍ വിപുലീകരിക്കാനും സംഘങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുന്നുണ്ട്. പുതിയ ഓഫീസ്‌കെട്ടിടം നിര്‍മിക്കാന്‍ രണ്ടു ലക്ഷം രൂപ ഗ്രാന്റ് കൊടുക്കുന്നുണ്ട്. കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍പദ്ധതി എല്ലാ വര്‍ഷവും ഫെഡറേഷന്‍തലത്തില്‍ നടപ്പാക്കുന്നുണ്ട്. 2021-22 ല്‍ 1,59,26,929 രൂപ പിഴപ്പലിശയിനത്തില്‍ ഇളവുചെയ്തു. 33,52,204 രൂപയുടെ പലിശയിളവും അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ എടുത്ത ഭവനവായ്പ അടച്ചുതീര്‍ക്കുമ്പോള്‍ 10,000 രൂപ പൊതുനന്മാഫണ്ടില്‍നിന്നു കൊടുക്കുന്നുണ്ട്. വായ്പ കൃത്യമായി തിരിച്ചടക്കുന്ന പ്രാഥമിക ഭവനനിര്‍മാണ സഹകരണ സംഘങ്ങള്‍ക്കു പലിശയില്‍ ഒന്നര ശതമാനം ഇന്‍സന്റീവും ഒരു ശതമാനം റിബേറ്റും നല്‍കുന്നു. പ്രാഥമിക സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ ഭവനവായ്പ കൃത്യമായി തിരിച്ചടച്ചാല്‍ രണ്ടു ശതമാനം റിബേറ്റ് അനുവദിക്കും.

2018 ലെ പ്രളയകാലത്തു രണ്ടു തവണയായി 30 ലക്ഷം രൂപ ഹൗസ്‌ഫെഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കോവിഡ് കാലത്തു ഭവനവായ്പയുടെ തിരിച്ചടവിന്റെ കാലാവധി നീട്ടിക്കൊടുത്തു വായ്പയെടുത്തവരെ സഹായിച്ചു. ഓരോ മൂന്നുമാസം കൂടുമ്പോള്‍ വായ്പാഗഡു അടയ്ക്കണമെന്ന വ്യവസ്ഥ ഓരോ ആറു മാസം കൂടുമ്പോള്‍ അടച്ചാല്‍മതി എന്ന് ഇളവുചെയ്യുകയാണു ചെയ്തത്. സ്ഥലം വാങ്ങി പ്ലോട്ടുകളാക്കി വില്ലകളും ഫ്‌ളാറ്റുകളും ഷോപ്പിങ് കോംപ്ലക്‌സുകളും പണിയാന്‍ ഉദ്ദേശ്യമുണ്ടെന്നു പ്രസിഡന്റ് അഡ്വ.എം. ഇബ്രാഹിംകുട്ടി പറഞ്ഞു. സാമ്പത്തികബുദ്ധിമുട്ടുമൂലം കുടിശ്ശികയും മറ്റുമുള്ള സംഘങ്ങളെ സഹായിക്കാന്‍ പുനരുജ്ജീവനവായ്പാപദ്ധതി ആവിഷ്‌കരിക്കുന്നതും ഭാവിപരിപാടികളില്‍പ്പെടുന്നു.

Leave a Reply

Your email address will not be published.

Latest News