ചിറകൊടിയുന്ന ക്രിപ്‌റ്റോ ലോകം

- പി.ആര്‍. പരമേശ്വരന്‍

എസ്.ബി.എഫ്. എന്നറിയപ്പെട്ടിരുന്ന സാം ബാങ്ക്മാന്‍ ഫ്രീഡ് എന്ന മുപ്പതുകാരന്‍ ഈ നവംബര്‍വരെ ക്രിപ്‌റ്റോ കറന്‍സിലോകത്തെ രാജകുമാരനായിരുന്നു. എഫ്.ടി.എക്‌സ്. ഡോട്ട് കോം എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്, അലമേദ റിസര്‍ച്ച് എന്ന വ്യാപാരസ്ഥാപനം, ക്രിപ്‌റ്റോ ഡെറിവേറ്റീവ് രംഗത്തെ മൂല്യവര്‍ധിത ഉല്‍പ്പന്നമായ എഫ്.ടി.ടി. എന്ന ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ടോക്കണ്‍ എന്നിവയുടെയൊക്കെ അമരത്തുള്ള ക്രിപ്‌റ്റോ വ്യാപാരരംഗത്തെ രണ്ടാംസ്ഥാനക്കാരനായിരുന്നു 1600 കോടി ഡോളര്‍ വ്യക്തിഗത സമ്പത്തുണ്ടായിരുന്ന ഈ ബഹാമാസ് പൗരന്‍. ഒരൊറ്റ ആഴ്ചയും ക്രിപ്‌റ്റോ രംഗത്തെ ഒന്നാംസ്ഥാനക്കാരനായ ബിനാന്‍സ് എന്ന എക്‌സ്‌ചേഞ്ചിന്റെ ഉടമ ഷാംഗ്‌പെംഗ് ഷാവോവിന്റെ ഒന്നുരണ്ടു ട്വീറ്റുകളും ഇടപാടുകാരുടെ വിശ്വാസത്തകര്‍ച്ചയും മതിയായിരുന്നു 3200 കോടി ഡോളറിന്റെ വിപണിമൂല്യത്തില്‍നിന്നു വട്ടപ്പൂജ്യത്തിലേക്ക് ഈ കോടീശ്വരനെ എടുത്തെറിയാന്‍. 3200 കോടി ഡോളര്‍ വിപണിമൂല്യമുണ്ടായിരുന്ന എഫ്.ടി.ടി. ഡോട്ട് കോം എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചും അലമേദ റിസര്‍ച്ചുള്‍പ്പെടെ നൂറ്റിമുപ്പതോളം അനുബന്ധ കമ്പനികളും ഏഴു ദിവസംകൊണ്ട് പാപ്പരായി പ്രഖ്യാപിച്ച് ലിക്വിഡേഷന്‍ നടപടികളിലേക്കു നീങ്ങി. മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും വിപണനമേഖലയായ ക്രിപ്‌റ്റോ ലോകത്തെ അടിമുടി പിടിച്ചുകുലുക്കുന്നതായി ഈ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ തകര്‍ച്ച.

 

നാലഞ്ചു വര്‍ഷം പ്രായമേ ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ക്രിപ്‌റ്റോ വിപണിക്കുമുള്ളു. ആധുനിക വിവരവിനിമയ സാങ്കേതികവിദ്യയുടെയും ഗണിതശാസ്ത്ര ഗൂഢവാക്യങ്ങളുടെയും കടംകഥകളുടെയും സൂപ്പര്‍ കമ്പ്യൂട്ടറുകളുടെയും ഉല്‍പ്പന്നമാണു ക്രിപ്‌റ്റോ കറന്‍സികള്‍. ലോകത്തെ ഒരൊറ്റ രാജ്യത്തിന്റെയും ഒരൊറ്റ പരമാധികാര കേന്ദ്രബാങ്കിന്റെയും പിന്തുണയില്ലാത്ത ആഗോള കറന്‍സിയാണിത്. ആഗോളതലത്തില്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കൂസാതെ പണമിടപാട് സാധ്യമാക്കുന്ന ടോക്കണ്‍ കറന്‍സികളാണു ക്രിപ്‌റ്റോ കറന്‍സികള്‍. ബിറ്റ്‌കോയിനാണു ആദ്യമായി ഇന്റര്‍നെറ്റിന്റെ ലോകത്തു മൊബൈലില്‍ വിവരങ്ങള്‍ക്കൊപ്പം ലഭ്യമായ ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി. ഈഥര്‍, റിപ്പ്ള്‍ തുടങ്ങി ഒട്ടേറെ മറ്റു നിഗൂഢാലേഖിത കറന്‍സികളും അവയുടെ വിപണനം സാധ്യമാക്കുന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നിലവില്‍ വന്നിട്ട് നാലഞ്ചു കൊല്ലമേ ആയിട്ടുള്ളു. ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നുണ്ട് മൂന്നുനാലു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍.

ക്രിപ്‌റ്റോ കറന്‍സികള്‍ ഒരു രാജ്യത്തിന്റെയും പിന്‍ബലമില്ലാത്ത സ്വതന്ത്രനാണയങ്ങളാണെന്നു പറഞ്ഞുവല്ലോ. അതിവേഗ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ സഹായത്താല്‍, കുഴക്കുന്ന ഒട്ടേറെ ഗണിതശാസ്ത്ര സൂത്രവാക്യങ്ങളും പ്രഹേളികകളും കടംകഥകളും സമീകരിച്ചു കണ്ടെത്തുന്ന, ഒരു ഗണിതശാസ്ത്ര, ഡിജിറ്റല്‍ ഉല്‍പ്പന്നമാണു ഓരോ ക്രിപ്‌റ്റോ കറന്‍സിയും. ഒരിക്കലും പകര്‍പ്പെടുക്കാനാകാത്ത ഡിജിറ്റല്‍ അസ്തിത്വമുള്ള അതിസുരക്ഷയുള്ള ഒരു മായിക സങ്കല്‍പ്പമെന്ന് ഇതിനെ വിളിക്കാം. മാസങ്ങളുടെ പരിശ്രമവും ഒട്ടേറെ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സമയവും ബുദ്ധിയും വേണം ഇത്തരമൊരു ഡിജിറ്റല്‍ നാണയം ഒരാള്‍ക്കു സൃഷ്ടിക്കാന്‍. ഇവയുടെ യഥാര്‍ഥ സ്രഷ്ടാവ് ആരെന്ന് ഇപ്പോഴും അറിയാത്ത, വിവരസാങ്കേതികവിദ്യാലോകത്തു ഡിജിറ്റല്‍ അസ്തിത്വമുള്ള ഒരു സങ്കല്‍പ്പമെന്നേ ഇത്തരം നാണയങ്ങളെ വിശേഷിപ്പിക്കാനാകൂ. ഇവ നിങ്ങള്‍ക്കു സ്വന്തമാക്കണമെങ്കില്‍ ഇവയെ നേരത്തേ സൂചിപ്പിച്ച കമ്പ്യൂട്ടിംഗ് വിദ്യകളുപയോഗിച്ച് ഒരാള്‍ക്കു സ്വയം സൃഷ്ടിക്കാം. ഇതിനെ മൈനിങ് ( നാണയം ഖനനം ചെയ്‌തെടുക്കല്‍ ) എന്നു പറയുന്നു. ഇങ്ങനെ മൈന്‍ ചെയ്‌തെടുത്ത ബിറ്റ്‌കോയിന്‍, ഈഥെറിയം, റിപ്പ്ള്‍ തുടങ്ങിയ ഒട്ടേറെ ക്രിപ്‌റ്റോ കറന്‍സികളുടെ വില്‍പ്പന-വാങ്ങല്‍ സൗകര്യമൊരുക്കുന്ന എക്‌സ്‌ചേഞ്ചുകളാണ്, ഓഹരി എക്‌സ്‌ചേഞ്ചുകള്‍പോലെ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. യു.എസ്. ഡോളറിലാണ് ഇടപാടുകളെങ്കിലും ഒരു അംഗീകൃതനാണയമായി യു.എസ്സും ഇതിനെ അംഗീകരിച്ചിട്ടില്ല. സ്വര്‍ണത്തിലും ഭൂമിയിലും ഓഹരിയിലും മറ്റു ചരക്കുകളിലും കച്ചവടവും ഊഹക്കച്ചവടവും നടക്കുന്നതുപോലെ ക്രിപ്‌റ്റോ കറന്‍സികളിലും കച്ചവടവും വാങ്ങലും വില്‍ക്കലും ഊഹക്കച്ചവടവും നടത്താമെന്നുമാത്രം.

തകര്‍ച്ച അഞ്ചു
കൊല്ലം കൊണ്ട്

ഇപ്പോള്‍ വാര്‍ത്തകളിലെത്തിയ സാം ബാങ്ക്മാന്‍ ഫ്രീഡിന്റെ വരവിനും വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും ഏകദേശം അഞ്ചു വര്‍ഷം മാത്രമേ എടുത്തിട്ടുള്ളു. അടിസ്ഥാനപരമായി ആസ്തികളില്ലാതെ, ഇടപാടുകാരുടെ പണത്തിലും നടത്തിപ്പുകാരന്റെ ബുദ്ധിയിലും സാമര്‍ഥ്യത്തിലും മുടങ്ങാതെ തുടരുന്ന ഒരു സാമ്പത്തിക ഇടപാടു മാത്രമാണ് ഇത്തരം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍. നിക്ഷേപം, ഇടപാടുകള്‍, അവയുടെ പണത്തിനു ഭദ്രത ഉറപ്പാക്കുക എന്നിങ്ങനെ മറ്റു നിക്ഷേപസ്ഥാപനങ്ങളിലോ ബാങ്കുകളിലോ ബാധകമായ ഒരു നിയമവ്യവസ്ഥയുടെയും കീഴിലല്ല ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഓഹരിനിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയിലെ സെബി ( സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ – ടഋആക ) പോലുള്ള സര്‍ക്കാര്‍തല സ്ഥാപനങ്ങളും നിയമവ്യവസ്ഥയുടെ പിന്‍ബലവും ഒരു രാജ്യത്തും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കില്ല എന്നു തുടക്കത്തിലേ പറയട്ടെ. പുത്തന്‍ സാങ്കേതികവികാസങ്ങളുടെ ലോകത്തെ ഇനിയും നിയന്ത്രണങ്ങളും നിര്‍വചനങ്ങളും ആവശ്യമുള്ള, എന്നാല്‍ നിയമപരമായി നിലനില്‍ക്കുന്ന, സാമ്പത്തികസ്ഥാപനങ്ങളാണ് ഇത്തരം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍.

നമ്മുടെ കഥയിലെ നായകന്‍ സാം ബാങ്ക്മാന്‍ ഫ്രീഡ് കലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ നിയമ പ്രൊഫസര്‍മാരുടെ മകനാണ്. കലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഊര്‍ജതന്ത്രത്തിലും മറ്റ് അനുബന്ധവിഷയങ്ങളിലും ബിരുദമെടുത്ത ഇദ്ദേഹം ജോലി കണ്ടെത്തിയത് അന്താരാഷ്ട്ര കറന്‍സി, ഓഹരിവില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ട്രേഡിങ് കമ്പനിയിലാണ്. ഒരു കൊല്ലത്തിലധികംമാത്രമേ എസ്.ബി.എഫ്. എന്ന് ഇന്നറിയപ്പെടുന്ന ഇയാള്‍ അവിടെ തുടര്‍ന്നുള്ളു. അന്താരാഷ്ട്ര കറന്‍സിവ്യാപാരത്തിന്റെ മര്‍മം മനസ്സിലാക്കിയ ഫ്രീഡ് കാമുകിയും സഹപ്രവര്‍ത്തകയുമായ കരോലിന്‍ എല്ലിസണുമൊത്ത് അലമേദ റിസര്‍ച്ച് ലിമിറ്റഡ് ലയബിലിറ്റി കമ്പനി എന്ന സ്വന്തം ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനി സ്ഥാപിച്ചു. ആഗോളതലത്തില്‍ ക്രിപ്‌റ്റോ നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയുമായിരുന്നു പ്രധാന ഇടപാട്. ഇതിനിടെ വ്യാപാരവും കമ്പനിയുടെ ആസ്തിയും വര്‍ധിച്ചപ്പോള്‍ നിക്ഷേപം സ്വീകരിക്കാനും തുടങ്ങി.

കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യമുള്ള ഹോങ്കോങ്ങിലേക്കു 2017 ല്‍ അലമേദ റിസര്‍ച്ചിന്റെ പ്രവര്‍ത്തനകേന്ദ്രം മാറ്റി. അന്നൊക്കെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഓരോ രാജ്യത്തും ഓരോ വിലയായിരുന്നു. ഇടപാടുകാരുടെ എണ്ണവും അവരുടെ മോഹവുമനുസരിച്ച് ഓരോ രാജ്യത്തും ഒരേ ക്രിപ്‌റ്റോ കറന്‍സിക്ക് ഓരോ വിലയായിരുന്നു. തെക്കന്‍ കൊറിയയിലായിരുന്നു ഏറ്റവും വില കൂടുതല്‍. അലമേദ റിസര്‍ച്ചും സാം ബാങ്ക്മാന്‍ ഫ്രീഡും ഈ സാധ്യത മുതലെടുത്ത് ആഗോളതലത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങിയും വില്‍പ്പന നടത്തിയും അതിവേഗം സമ്പന്നരായി. 2017 ല്‍ തുടങ്ങിയ അലമേദ റിസര്‍ച്ച് 2019 ഓടെ സാമ്പത്തികഭദ്രതയിലേക്കും ആഗോളനിക്ഷേപകരുടെ ശ്രദ്ധയിലേക്കും വളര്‍ന്നപ്പോള്‍ നിയമവ്യവസ്ഥയില്‍ ഒട്ടേറെ ഇളവുകളുള്ള ബഹാമാസിലേക്ക് ഇവര്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റി. ഒപ്പം, ക്രിപ്‌റ്റോ കറന്‍സികളുടെ വാങ്ങല്‍-വില്‍പ്പനക്കുള്ള ഒരു പ്ലാറ്റ്‌ഫോമായി എഫ്.ടി.എക്‌സ്. ഡോട്ട് കോം എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനു രൂപം നല്‍കി ബാങ്ക്മാന്‍ ഫ്രീഡ് അതിന്റെ തലവനായി മാറി. ക്രിപ്‌റ്റോ നാണയങ്ങളുടെ ഇടപാടുകള്‍ക്കു പുറമേ സാമ്പത്തികനിക്ഷേപം സ്വീകരിക്കല്‍, സ്വന്തം ക്രിപ്‌റ്റോ ഡെറിവേറ്റീവായ എഫ്.ടി.ടി. എന്ന ക്രിപ്‌റ്റോ ടോക്കണ്‍ വികസിപ്പിക്കല്‍, അവയുടെ വാങ്ങലും വില്‍പ്പനയും എന്നിങ്ങനെ ആഗോളതലത്തില്‍ പന്തയംവെക്കലുംവരെ ഈ എക്‌സ്‌ചേഞ്ചിന്റെ പരിധിയില്‍ നടന്നുവന്നു. ചുരുങ്ങിയ കാലംകൊണ്ട് 3200 കോടി ഡോളറിന്റെ ആസ്തി ( ഇതു വിപണിമൂല്യമാണ് )യും പത്തു ലക്ഷത്തോളം ഇടപാടുകാരുമുള്ള ക്രിപ്‌റ്റോ രംഗത്തെ രണ്ടാംസ്ഥാനക്കാരായി ഇവര്‍ മാറി. ബഹാമാസ് കേന്ദ്രമായാണു പ്രവര്‍ത്തിക്കുന്നതെങ്കിലും യു.എസ്സിലെ സാമൂഹികജീവിതത്തില്‍ ഇടപെട്ടുകൊണ്ട് സംഭാവനകള്‍ നല്‍കുക, ക്രിപ്‌റ്റോലോകത്തെ നിയന്ത്രിക്കാനുള്ള നിയമവ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ യു.എസ്. കോണ്‍ഗ്രസ് കമ്മിറ്റികളില്‍ സജീവമാകുക, വരവില്‍പകുതി എപ്പോഴും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുമെന്ന തുടക്കത്തിലേയുള്ള പ്രതിജ്ഞ പാലിക്കാനായി അത്തരം സന്നദ്ധസേവനങ്ങള്‍ നടത്തുക എന്നിങ്ങനെ അമേരിക്കന്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയായും ഫ്രീഡ് മാറി. നാലു കൊല്ലം കൊണ്ട് എഫ്.ടി.എക്‌സ്. ഡോട്ട് കോം യു.എസ്. തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുംവിധം യു.എസ്സില്‍ ശ്രദ്ധാകേന്ദ്രമായി മാറി. ഇതിനിടെയാണു വലിയ സ്‌പോര്‍ട്‌സ് ഇവന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള നീക്കം. യു.എസ്. ബാസ്‌കറ്റ്ബാള്‍ സര്‍ക്യൂട്ടിലും ഫോര്‍മുല വണ്‍ കാര്‍റേസിംഗ് രംഗത്തും എഫ്.ടി.എക്‌സ്. ഡോട്ട് കോം പ്രമുഖ സ്‌പോണ്‍സര്‍മാരായി ഉയര്‍ന്നു.

പബ്ലിസിറ്റിമോഹം
വിനയായി

 

സുവര്‍ണം എന്നു വിശേഷിപ്പിക്കാവുന്ന കാലത്തിന്റെ അറുതിക്കു തുടക്കമിട്ടതു വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനുള്ള സാം ബാങ്ക്മാന്‍ ഫ്രീഡിന്റെ അത്യാര്‍ത്തിയാണ്. ക്രിപ്‌റ്റോരംഗത്തെ നിയമവ്യവസ്ഥകള്‍ക്കു കീഴിലാക്കാനുള്ള യു.എസ്. കോണ്‍ഗ്രസ് കമ്മിറ്റി യോഗങ്ങള്‍ക്കും അതിനായുള്ള അഭിപ്രായരൂപവത്കരണത്തിനുമിടയില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ഒന്നാംസ്ഥാനത്തുള്ള ബിനാന്‍സ് എക്‌സ്‌ചേഞ്ചിന്റെ ഉടമ ഷാംഗ്‌പെംഗ് ഷാവോയെക്കുറിച്ചു ബാങ്ക്മാന്‍ ഫ്രീഡ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഷാവോക്ക് ഇഷ്ടപ്പെട്ടില്ല. ഇദ എന്നാണു ഷാവോ ക്രിപ്‌റ്റോ രംഗത്ത് അറിയപ്പെടുന്നത്. കനേഡിയന്‍ പൗരനായി മാറിയ ചൈനീസ് വംശജനാണു ഇദ. ബിനാന്‍സ് എക്‌സ്‌ചേഞ്ച് ഉടമയായ അദ്ദേഹത്തിനും എഫ്.ടി.എക്‌സ്. ഡോട്ട് കോം എക്‌സ്‌ചേഞ്ചില്‍ ഓഹരിപങ്കാളിത്തമുണ്ടായിരുന്നു. എഫ്.ടി.ടി. എന്നറിയപ്പെടുന്ന എഫ്.ടി.എക്‌സ്. ഡോട്ട് കോമിന്റെ സാമ്പത്തികോല്‍പ്പന്നമായ എഫ്.ടി.ടി. ടോക്കണുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെപ്പറ്റി മോശം പരാമര്‍ശം നടത്തിയ എഫ്.ടി.എക്‌സ്. ഡോട്ട് കോം ഉടമയെ ഒരു പാഠം പഠിപ്പിക്കാന്‍ തന്റെ കൈവശമുള്ള എഫ്.ടി.ടി. ടോക്കണുകള്‍ വിറ്റഴിക്കുകയാണെന്നു നവംബര്‍ നാലിനു ഷാവോ ട്വീറ്റ് ചെയ്തു. വാസ്തവത്തില്‍ എല്ലാ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കും ഇത്തരത്തിലുള്ള മറ്റ് എക്‌സ്‌ചേഞ്ചുകളില്‍ ഇങ്ങനെ നിക്ഷേപങ്ങളുണ്ട്. എന്നാല്‍, ബിനാന്‍സ് ഉടമയുടെ പ്രസ്താവന എഫ്.ടി.എക്‌സ്. ഡോട്ട് കോം നിക്ഷേപകരെ പരിഭ്രാന്തിയിലാഴ്ത്തി. മണിക്കൂറുകള്‍ക്കകം അവര്‍ എഫ്.ടി.എക്‌സ്. എക്‌സ്‌ചേഞ്ചിലെ നിക്ഷേപം കൂട്ടത്തോടെ പിന്‍വലിച്ചു. ഒരൊറ്റ ദിവസത്തിനകം 600 കോടി ഡോളറിലേറെയാണ് ഇങ്ങനെ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇതോടെ, എഫ്.ടി.എക്‌സ്. ഡോട്ട് കോമിന്റെ ഉടമ ധര്‍മസങ്കടത്തിലായി. അയാള്‍ ഷാവോയുമായി അനുരഞ്ജനത്തിനു തയാറായി. അപ്പോള്‍ ഷാവോ തന്റെ രണ്ടാമത്തെ അടവുമായി രംഗത്തെത്തി.

തകര്‍ന്നുകൊണ്ടിരിക്കുന്ന എഫ്.ടി.എക്‌സ്. ഡോട്ട് കോം താന്‍ വാങ്ങുകയാണെന്നു ഷാവോ പ്രഖ്യാപിച്ചു. അതേറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി അയാള്‍ ബാങ്ക്മാന്‍ ഫ്രീഡുമായി ആലോചന തുടങ്ങി. എക്‌സ്‌ചേഞ്ചിന്റെ ആസ്തിബാധ്യതാരേഖകള്‍ പരിശോധിക്കാന്‍ പുറപ്പെട്ടു. ഈ സൂക്ഷ്മപരിശോധന രണ്ടു ദിവസമേ തുടര്‍ന്നുള്ളു. മൂന്നാം ദിവസം ഷാവോ വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഫ്രീഡിന്റെ കമ്പനിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയായി ഈ ട്വീറ്റ്. താന്‍ ഈ കമ്പനി ഏറ്റെടുക്കലില്‍നിന്നു പിന്മാറുകയാണെന്നും അത്രയേറെ വിഷലിപ്തവും കൂടിക്കുഴഞ്ഞതും പ്രശ്‌നസങ്കീര്‍ണവുമാണു ബാങ്ക്്മാന്‍ ഫ്രീഡിന്റെ അക്കൗണ്ടിങ് രീതികളെന്നുമായിരുന്നു ആ ട്വീറ്റ്. അതോടെ, ഫ്രീഡിനു മുന്നില്‍ മറ്റു വഴികളൊന്നുമുണ്ടായില്ല. എഫ്.ടി.എക്‌സ്. ഡോട്ട് കോമും അലമേദ റിസര്‍ച്ച് തുടങ്ങി നൂറ്റിമുപ്പതോളം അനുബന്ധസ്ഥാപനങ്ങളും പാപ്പരായി പ്രഖ്യാപിച്ച് അയാള്‍ എല്ലാറ്റിന്റെയും തലവന്‍സ്ഥാനത്തുനിന്നു പിന്മാറി. യു.എസ്സിലെ ഡെലാവെയര്‍ സംസ്ഥാനത്തു തന്റെ കമ്പനികളുടെ ലിക്വിഡേഷനായി അപേക്ഷ കൊടുത്ത് സ്വയം പാപ്പരായി പ്രഖ്യാപിച്ചു. ഒരു മാസം മുമ്പു അമേരിക്കന്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്റര്‍ ഏറ്റെടുക്കാന്‍ എലോണ്‍ മസ്‌കിനു കുറച്ചാണെങ്കിലും വായ്പ നല്‍കിയ ഫ്രീഡാണ് ഇപ്പോള്‍ മറ്റു കമ്പനികളെ ധനസഹായത്തിനായി സമീപിച്ച് പരാജയപ്പെട്ട് സ്വയം പാപ്പര്‍ഹര്‍ജി നല്‍കിയത്.

വഴിവിട്ട
ഇടപാടുകള്‍

യഥാര്‍ഥത്തില്‍, തന്റെ പഴയ കാമുകിയുടെ ഉടമസ്ഥതയിലുള്ളതും താന്‍തന്നെ തുടങ്ങിയതുമായ അലമേദ റിസര്‍ച്ചുമായുള്ള വഴിവിട്ട ഇടപാടുകള്‍ പുറത്തായതാണു സാം ബാങ്ക്മാന്‍ ഫ്രീഡിന്റെ തകര്‍ച്ചയ്ക്കു കാരണം. ബാങ്ക്മാന്‍ ഫ്രീഡും അലമേദയുടെ സി.ഇ.ഒ. യായ പഴയ കാമുകി കരോലിന്‍ എല്ലിസണും ഉള്‍പ്പെടെ പതിനഞ്ചോളം സഹപ്രവര്‍ത്തകര്‍ ബഹമാസിലെ ഒരു ആഡംബര പെന്റ്ഹൗസില്‍ ഒരുമിച്ചാണു താമസം. നിഷാദ് സിങ് എന്ന ഇന്ത്യന്‍ വംശജനായ എന്‍ജിനിയറിങ് ഡയരക്ടര്‍, ഹാരി വിങ് എന്ന ചീഫ് ടെക്‌നോളജി ഓഫീസര്‍, രാം നിക് അറോറ എന്ന പ്രോഡക്ട് വിഭാഗം തലവന്‍ തുടങ്ങിയവരാണു ഒരുമിച്ചുതാമസിക്കുന്നത്. അലമേദ റിസര്‍ച്ചില്‍നിന്നു ലക്ഷക്കണക്കിനു ഡോളര്‍ ഈ സഹപ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്കു മാറ്റിയതു ലിക്വിഡേഷന്‍ നടപടികള്‍ക്കിടയില്‍ കണ്ടെത്തിയിട്ടുണ്ട്.

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ യഥാര്‍ഥത്തില്‍ ഇടപാടുകാരുടെ പണത്തിന്മേലുള്ള ഊഹക്കച്ചവടങ്ങളിലും അവ ഉപയോഗിച്ചുള്ള ഫിനാന്‍ഷ്യല്‍ പ്രൊഡക്ടുകളുടെ ( ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ പുറപ്പെടുവിക്കുന്ന ടോക്കണുകള്‍ വാങ്ങലും വില്‍ക്കലും എക്‌സ്‌ചേഞ്ചുകളുടെതന്നെ പ്രധാന ബിസിനസ്സാണ്. ഇടപാടുകാര്‍ ഈ ടോക്കണുകള്‍ വാങ്ങുന്നു, അവയുടെ മൂല്യം വര്‍ധിക്കുമ്പോള്‍ വില്‍ക്കുന്നു. ചില ധനകാര്യസ്ഥാപനങ്ങള്‍- അവയും ഇത്തരം എക്‌സ്‌ചേഞ്ചുകളുടെ ഉപകമ്പനികളാകും- ഈ ടോക്കണുകളുടെ പണയത്തില്‍ വായ്പയും നല്‍കും ) വാങ്ങലും വില്‍ക്കലും മറ്റിടപാടുകളുമാണു ഈ ക്രിപ്‌റ്റോ ബിസിനസ്സിന്റെ ആണിക്കല്ല്. എഫ്.ടി.എക്‌സ്. ഡോട്ട് കോമില്‍ ഇടപാടുകാര്‍ നിക്ഷേപിച്ച പണം അലമേദ റിസര്‍ച്ചിനു വായ്പയായി നല്‍കും. ഈ പണമുപയോഗിച്ച് അലമേദ റിസര്‍ച്ച് എഫ്.ടി.എക്‌സ്. ഡോട്ട് കോമിന്റെ ടോക്കണുകള്‍ വാങ്ങും. അങ്ങനെ ഇടയ്ക്കിടെ ടോക്കണുകള്‍ വാങ്ങുമ്പോള്‍ അവയുടെ മൂല്യമുയരും. അപ്പോള്‍ മറ്റ് ഇടപാടുകാര്‍ കൂടുതല്‍ ടോക്കണുകള്‍ വാങ്ങാന്‍ സന്നദ്ധരാകും. ഇങ്ങനെ ഇടപാടുകാരുടെ പണമുപയോഗിച്ചും അവരുടെ പണം അവരറിയാതെ വായ്പയായി നല്‍കി ടോക്കണുകളുടെ മൂല്യം കൃത്രിമമായി ഉയര്‍ത്തിനിര്‍ത്തിയും ബിസിനസ് വര്‍ധിപ്പിക്കുന്ന ഒരുതരം ചങ്ങല ഇടപാടുകളാണു ബാങ്ക്മാന്‍ ഫ്രീഡ് നടത്തിയത്. ഇതു പുറത്തറിഞ്ഞതാണ് ആ എക്‌സ്‌ചേഞ്ച് പൊളിയാനും കാരണം. ഇതിനിടയാക്കിയ ബിനാന്‍സ് ഉടമ ഷാംഗ്‌പെംഗ് ഷാവോതന്നെ തന്റെ വഞ്ചനാപരമായ പിന്‍മാറ്റത്തിലൂടെ ക്രിപ്‌റ്റോ സാമ്പത്തികവ്യവസ്ഥക്കുതന്നെ തിരിച്ചടി ഒരുക്കിയതായും വിമര്‍ശനമുണ്ട്.

ഏതായാലും, സാം ബാങ്ക്മാന്‍ ഫ്രീഡിന്റെ സാമ്രാജ്യം തകര്‍ന്നതോടെ ക്രിപ്‌റ്റോ കറന്‍സികളുടെയും വിലയിടിഞ്ഞു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ വിശ്വാസ്യതയ്ക്കും കോട്ടം തട്ടി. ഇപ്പോള്‍ ക്രിപ്‌റ്റോ രംഗത്തെ ശുദ്ധീകരണത്തിനും നിയന്ത്രണത്തിനും ബിനാന്‍സ് ഉടമതന്നെയാണു മുന്നിട്ടിറങ്ങുന്നത്. ക്രിപ്‌റ്റോ കറന്‍സികളില്‍ മുന്‍പന്തിയിലുള്ള ബിറ്റ്‌കോയിന് ഒരു വര്‍ഷംമുമ്പു 60,000 ഡോളര്‍ മൂല്യമുണ്ടായിരുന്നു. അത് ഒട്ടേറെ രാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍മൂലം ( ഇന്ത്യയില്‍ ക്രിപ്‌റ്റോ ഇടപാടില്‍നിന്നുള്ള ലാഭത്തിനു 30 ശതമാനം നികുതി ചുമത്തിയത് ഈയിടെയാണ്. നികുതിയുണ്ടെങ്കിലും അത് ഇത്തരം ഇടപാടുകള്‍ക്കു നിയമസാധുത നല്‍കുന്നില്ലെന്നതു പ്രത്യേകം ശ്രദ്ധിക്കണം. വാസ്തവത്തില്‍ ഡിജിറ്റല്‍ലോകത്തെ ഇത്തരം ഇടപാടുകള്‍ ആഗോളതലത്തില്‍ കൈമാറ്റം നടക്കുന്ന കള്ളപ്പണമാണ് എന്നത് ഒരു വസ്തുതയാണ് ) 20,000 ഡോളറായി ചുരുങ്ങിയിരുന്നു. എഠത ഡോട്ട് കോമിന്റെ തകര്‍ച്ച അവയുടെ മൂല്യം വീണ്ടും 16,000 ത്തിലേക്കും 12,000 ത്തിലേക്കുംവരെ താഴ്ത്തിയിട്ടുണ്ട്.

രൂപ
ഡിജിറ്റലാകുന്നു

ക്രിപ്‌റ്റോ രംഗത്തെ ആശങ്കകള്‍ക്കും തകര്‍ച്ചകള്‍ക്കുമിടയിലാണു ഇന്ത്യ തങ്ങളുടെ നാണയമായ രൂപയെ ഡിജിറ്റല്‍രൂപത്തില്‍ അവതരിപ്പിക്കാനുള്ള പൈലറ്റ് പ്രൊജക്ട് പ്രഖ്യാപിച്ചത്. രൂപയെ ഡിജിറ്റല്‍രൂപത്തില്‍ അവതരിപ്പിക്കാനുള്ള നീക്കം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. ക്രിപ്‌റ്റോ കറന്‍സികളുടെ അടിസ്ഥാനമായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയാണു ഡിജിറ്റല്‍രൂപയുടെയും അടിസ്ഥാനം. ക്രിപ്‌റ്റോ കൈമാറ്റങ്ങള്‍ കൃത്രിമം നടത്താനാവാത്ത, പിന്നീട് പിന്‍വലിക്കാനാവാത്ത, എപ്പോഴും രേഖകളിലുള്ള തത്സമയ വിനിമയങ്ങളാണെന്ന ഗുണമേന്മകൊണ്ടാണ് ആഗോളതലത്തില്‍ നാണയവ്യവസ്ഥകള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ വിവിധ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. യു.എസ്സും ചൈനയും റഷ്യയുമുള്‍പ്പെടെ ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. റഷ്യന്‍ റൂബിളിന്റെ ഡിജിറ്റല്‍ മാതൃകയും ചൈനീസ് യുവാന്റെ ഡിജിറ്റല്‍ പതിപ്പും ഇപ്പോഴേ റഷ്യയിലും ചൈനയിലും ചില പ്രദേശങ്ങളിലും മേഖലകളിലും പ്രായോഗിക പരീക്ഷണങ്ങളില്‍ പ്രചാരത്തിലുണ്ട്. 2023 ല്‍ ചൈനീസ് യുവാന്‍ പൂര്‍ണമായും ഡിജിറ്റല്‍രൂപത്തില്‍ ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. റഷ്യയും ഇതേ പാതയിലാണ്. യു.എസ്സും ജര്‍മനിയുമുള്‍പ്പെടെ പല രാജ്യങ്ങളും ഇതിനായി പരിശ്രമിച്ചുവരുന്നതിനിടയിലാണ് ഇന്ത്യ മൊത്തവ്യാപാര ഇടപാടുകളില്‍, കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ സെക്കന്‍ഡറി വിപണിയില്‍, പരീക്ഷണാര്‍ഥം ഡിജിറ്റല്‍രൂപ ഇടപാടുകള്‍ നവംബര്‍ ഒന്നിനു തുടങ്ങിയത്. ഡിസംബറില്‍ത്തന്നെ റീട്ടെയില്‍ വ്യാപാരരംഗത്തും ചില മേഖലകളില്‍ ഈ പരീക്ഷണം തുടങ്ങാന്‍ സാധ്യതയുണ്ട്. ഏതായാലും, രൂപയുടെ ഡിജിറ്റല്‍ പതിപ്പ് അടുത്ത വര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാക്കാനാണു റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്.

എന്താണു
ഡിജിറ്റല്‍രൂപ?

യഥാര്‍ഥ രൂപയുടെ, കമ്പ്യൂട്ടര്‍ മെമ്മറിയില്‍ ( ഓര്‍മശേഖരം ) മാത്രം നിലനില്‍ക്കുന്ന ഡിജിറ്റല്‍ പതിപ്പാണു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി എന്ന ഡിജിറ്റല്‍രൂപ. ഇതു ക്രിപ്‌റ്റോ കറന്‍സിയുടെ സാങ്കേതികവിദ്യയായ ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയിലാണു പ്രവര്‍ത്തിക്കുന്നത്. ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ രണ്ടറ്റത്തുള്ള ഇടപാടുകള്‍ക്കും ഒരിക്കലും മാറ്റാനാവാത്ത ഡിജിറ്റല്‍ ഒപ്പുകളുണ്ടാക്കുന്ന സാങ്കേതികവിദ്യയാണ്. ഡിജിറ്റല്‍ ഒപ്പ് എന്ന് ഇവിടെ വിശേഷിപ്പിക്കുന്നതു ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഒരു വിവരമാണ്. കണക്കുപുസ്തകത്തില്‍ രേഖപ്പെടുത്തുന്ന ഒരേടിനെ ഇതുമായി താരതമ്യപ്പെടുത്താം. കണക്കെഴുത്തു തുടരുമ്പോള്‍, രൂപയുടെ കാര്യത്തില്‍ രൂപയുടെ കൈമാറ്റം തുടരുമ്പോള്‍, ഓരോ ഘട്ടവും ഈ ചങ്ങലയില്‍ രേഖപ്പെടുത്തും. ഇതില്‍ രേഖപ്പെടുത്തിയ വസ്തുതകള്‍ ആ ഓര്‍മശേഖരത്തിന്റെ ഉടമയ്‌ക്കോ ( രൂപയുടെ കാര്യത്തില്‍ ഡിജിറ്റല്‍രൂപ ഇറക്കുന്ന റിസര്‍വ് ബാങ്ക് ) അതു കൈകാര്യം ചെയ്യുന്ന വ്യക്തിക്കോ ( കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ ഡിജിറ്റല്‍രൂപ ഓണ്‍ലൈനായി കൈമാറുന്നു എന്നു കരുതുക ) പിന്നീട് മാറ്റാനോ നശിപ്പിക്കാനോ അതിന്റെ മറ്റു പതിപ്പുകള്‍ എടുക്കാനോ അതില്‍ കൃത്രിമം കാണിക്കാനോ കഴിയില്ലെന്ന ഗുണമേന്മയുണ്ട്. അങ്ങനെ റിസര്‍വ് ബാങ്ക് ഇറക്കുന്ന ഡിജിറ്റല്‍രൂപയുടെ ഓരോ കൈമാറ്റവും ഈ വിവരശേഖരത്തില്‍ രേഖപ്പെടുത്തപ്പെടും. ഇത് ആര്‍.ബി.ഐ.ക്കും ഇടപാടുകാരനും മാത്രമേ വായിക്കാനാവൂ. ഇടപാടുകാരനു തന്റെ ഡിജിറ്റല്‍രൂപനിധി യഥേഷ്ടം കൈമാറാം. ഈ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ആര്‍ക്കും ഇതു തത്സമയം ലഭിക്കും. ഇടപാടുകളില്‍ കാലതാമസമോ അതിനു കമ്മീഷനോ ഉണ്ടാവില്ലെന്ന ഗുണമാണ് ഇത്തരം ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ളത്.

ഇഷ്യൂ ചെയ്യുന്നത്
ഒമ്പതു ബാങ്കുകള്‍

ഡിജിറ്റല്‍രൂപ ഇഷ്യൂ ചെയ്യാന്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ഒമ്പതു ബാങ്കുകള്‍ക്കാണ് ആര്‍.ബി.ഐ. ഇപ്പോള്‍ അധികാരം നല്‍കിയിരിക്കുന്നത്. എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി. ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി. ബാങ്ക് എന്നിവക്കു രജിസ്റ്റര്‍ ചെയ്ത സെക്യൂരിറ്റി ഇടപാടുകള്‍ക്കു ഡിജിറ്റല്‍രൂപ ഇഷ്യൂ ചെയ്യാം. ഡിജിറ്റല്‍ രൂപയെന്നാല്‍ നമുക്കു ലഭിക്കുന്ന സാധാരണ അച്ചടിച്ച രൂപതന്നെ. കടലാസിലോ മറ്റോ അച്ചടിച്ച രൂപം അതിനില്ലെന്നുമാത്രം. പ്രചാരത്തിലുള്ള കറന്‍സിനോട്ടുകളുടെ മാതൃകയില്‍ തുടരന്‍ നമ്പറുകളും ( സീരിയല്‍ നമ്പര്‍ ) ഇവയ്ക്കുണ്ടാവും. എല്ലാ അര്‍ഥത്തിലും യഥാര്‍ഥ നോട്ട്തന്നെ ഇത്. പക്ഷേ, ഡിജിറ്റല്‍രൂപത്തില്‍ കമ്പ്യൂട്ടറുകളുടെ ഓര്‍മശേഖരത്തിലേ ഇതുള്ളൂ എന്നുമാത്രം. ഇങ്ങനെ വാങ്ങുന്ന ഡിജിറ്റല്‍രൂപ തത്സമയം മറ്റൊരാള്‍ക്കു നമുക്കു മാറാം. അയാള്‍ക്കു ഡിജിറ്റലായി മറ്റൊരാള്‍ക്കു കൈമാറാം. അപ്പോള്‍ ആ ഡിജിറ്റല്‍രൂപ മറ്റൊരാളുടേതായി. ഇത്തരം കൈമാറ്റങ്ങള്‍ക്കു കാലതാമസമില്ല, ഇതിനിടയില്‍ തട്ടിപ്പു നടക്കില്ല, കേന്ദ്രബാങ്കറിയാതെ ഒരിടപാടും നടക്കില്ല എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളാണ് ഇത്തരം ഇടപാടുകള്‍ക്കുള്ളത്.

ക്രിപ്‌റ്റോ കറന്‍സിയുമായി ഡിജിറ്റല്‍രൂപയ്ക്കുള്ള പ്രധാന വ്യത്യാസം ഇവ ഒരു കേന്ദ്രബാങ്ക്, അതായതു രാജ്യം, നിയമവിധേയമായി അംഗീകരിച്ച നാണയമാണെന്നതാണ്. കൂടാതെ, അതിന്റെ മൂല്യത്തിനു കേന്ദ്രബാങ്കിന്റെയും സര്‍ക്കാരിന്റെയും പിന്‍ബലവുമുണ്ടാകും. അതതു സമയത്തുള്ള വിനിമയമൂല്യം ഒരു വ്യത്യാസവുമില്ലാതെ അച്ചടിച്ച നോട്ടിനുള്ളതുപോലെത്തന്നെ തുല്യമായി ഇവയ്ക്കുമുണ്ടാവും. ഇവയുടെ മൂല്യത്തിന്മേല്‍ ഊഹക്കച്ചവടം സാധ്യമല്ലെന്ന യാഥാര്‍ഥ്യവും പ്രത്യേകം എടുത്തുപറയണം. ഇത്തരം കറന്‍സികളില്‍നിന്നു വ്യത്യസ്തമായി ക്രിപ്‌റ്റോ കറന്‍സികള്‍ സാങ്കേതികവിദ്യാലോകത്തെ മോഹിപ്പിക്കുന്ന ആസ്തികള്‍മാത്രമാണ്. അവയ്ക്ക് ഒരു സര്‍ക്കാരിന്റെയോ കേന്ദ്രബാങ്കിന്റെയോ അല്ലെങ്കില്‍ ഭൂമി, സ്വര്‍ണം, സംരംഭ ഉടമസ്ഥത തുടങ്ങി ഭൗതികമായ ഒന്നിന്റെയും പിന്‍ബലമില്ലെന്നു പ്രത്യേകം പറയേണ്ടല്ലോ?

 

രൂപ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ ഒട്ടേറെയാണ്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെയും ഓണ്‍ലൈന്‍ പണം കൈമാറ്റത്തിന്റെയും ആധുനികകാലത്തു 500 രൂപയില്‍ കൂടുതലുള്ള ഇടപാടുകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാന്നിധ്യം അനുനിമിഷം വര്‍ധിച്ചുവരികയാണ്. അച്ചടിച്ച രീതിയിലുള്ള ഭൗതികസ്വഭാവമുള്ള നാണയങ്ങളുടെ ആവശ്യകത കുറഞ്ഞുവരുന്നു. 500 രൂപയില്‍ത്താഴെയുള്ള ഇടപാടുകള്‍ക്കേ ഇവ കാര്യമായി ആവശ്യം വരുന്നുള്ളു. അതുകൊണ്ടുതന്നെ രൂപ ഡിജിറ്റല്‍ രൂപത്തിലായാല്‍ അവയുടെ നിര്‍മാണം, സൂക്ഷിപ്പ്, അവ ഓരോ സ്ഥലത്ത് എത്തിക്കല്‍, വിതരണം, പഴയതാവുമ്പോള്‍ പുതുക്കാനുള്ള ചെലവ് എന്നിങ്ങനെ പണം വേണ്ടിവരുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ റിസര്‍വ് ബാങ്കിന് ഒഴിവാക്കാനാകും. അങ്ങനെ മെച്ചപ്പെട്ട, കൃത്യമായ തത്സമയ സേവനങ്ങള്‍ ഇടപാടുകാര്‍ക്കു ലഭിക്കും. എന്നാല്‍, പണം നല്‍കി റിസര്‍വ് ബാങ്കില്‍നിന്നു ഡിജിറ്റല്‍രൂപ വാങ്ങി സൂക്ഷിക്കുന്ന ഒരാള്‍ക്കു ബാങ്ക് ഡെപ്പോസിറ്റുകളിലേതുപോലെ പലിശയും അവയില്‍നിന്നു വരുമാനവും ലഭിക്കുന്നില്ലെന്ന പോരായ്മ ഈ സംവിധാനത്തിനുണ്ട്. നിക്ഷേപം സ്വീകരിക്കുക, വായ്പ നല്‍കുക എന്നിങ്ങനെയുള്ള ബാങ്കിങ് വ്യവസ്ഥയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാരമായി ബാധിക്കുന്ന ഒന്നായി ഡിജിറ്റല്‍ നാണയവ്യവസ്ഥ മാറുമെന്ന അപകടവുമുണ്ട്.

എന്തായാലും, ആധുനികലോകത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും വെല്ലുവിളികളായി ഡിജിറ്റല്‍ നാണയവും ക്രിപ്‌റ്റോ കറന്‍സികളും മാറും എന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ത്തന്നെ ബഹാമാസ്, നൈജീരിയ, ഡൊമിനിക്ക, മോണ്ടിസെറാത്, ആന്റിഗ്വ ബര്‍ബുഡ, സെന്റ് ലൂഷ്യ, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ്, സെന്റ് വിന്‍സന്റ്, ഗ്രനേഡിന്‍സ് എന്നീ രാജ്യങ്ങള്‍ ഡിജിറ്റല്‍ നാണയവ്യവസ്ഥ പ്രാബല്യത്തിലാക്കിക്കഴിഞ്ഞു. ഇവയൊക്കെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ നിയന്ത്രണങ്ങളില്ലാത്ത ആഗോള നിക്ഷേപക കേന്ദ്രങ്ങളും കള്ളപ്പണക്കൈമാറ്റങ്ങളുടെ കേന്ദ്രങ്ങളുമാണെന്നു പ്രത്യേകം ഓര്‍ക്കണം. ലോകത്തെ പണച്ചാക്കുകള്‍ക്കുള്ള നികുതിരഹിത അഭയസ്ഥാനങ്ങളില്‍പ്പെടുന്നവയാണ് ഈ ചെറുരാജ്യങ്ങള്‍. കൂട്ടത്തില്‍ നൈജീരിയ ആഗോള കള്ളക്കടത്തിന്റെ കേന്ദ്രവുമാണ്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!