മറുനാട്ടുകാര്‍ക്കും സഹകരണ പരിശീലനം ഒരുക്കാന്‍ ഐ.ടി.എം

moonamvazhi

പ്രൊഫഷണല്‍ മികവുള്ളവരാക്കി മാറ്റാന്‍ കാര്‍ഷിക
ഗ്രാമവികസന ബാങ്കുകളിലെയും പ്രാഥമിക സഹകരണ
കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും ജീവനക്കാര്‍ക്കും
ഭരണസമിതി അംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന
ഒരു പ്രധാന സ്ഥാപനമാണു കടവന്ത്രയിലെ ഐ.ടി.എം.
അമ്പതു വര്‍ഷത്തോട് അടുക്കുന്ന ഈ സ്ഥാപനം ഇതര
സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും പരിശീലനം നല്‍കുന്ന
കാര്യം പരിഗണിക്കുകയാണ്.

സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ഫെഡറേഷന്റെ പുരസ്‌കാരം ഈ വര്‍ഷം ലഭിച്ചതു കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിനാണ് (Kerala State Co-operative Agricultural and Rural Development Bank – KSCARDB). കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിന്റെ പ്രമുഖ പരിശീലനസ്ഥാപനമാണ് എറണാകുളത്തു കടവന്ത്ര ഗാന്ധിനഗറിലുള്ള കെ.എസ്.സി.എ.ആര്‍.ഡി.ബി-ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ആന്റ് മാനേജ്‌മെന്റ് ( KSCARD-ITM ). മറ്റു സംസ്ഥാനങ്ങളിലെ സഹകരണസ്ഥാപനങ്ങളിലുള്ളവര്‍ക്കുകൂടി പരിശീലനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണു മൂന്നു വര്‍ഷം കഴിയുമ്പോള്‍ സുവര്‍ണജൂബിലി നിറവിലെത്തുന്ന ഈ സ്ഥാപനം.

തുടക്കം
1976 ല്‍

1976 ല്‍ തിരുവനന്തപുരത്തു സ്റ്റാഫ് ട്രെയിനിങ് കോളേജായിട്ടാണ് ഐ.ടി.എമ്മിന്റെ തുടക്കം. 1931 ല്‍ തിരുവിതാംകൂറില്‍ ഭൂപണയബാങ്കായി ആരംഭിച്ച് 1938 ല്‍ തിരുവിതാംകൂര്‍ വായ്പാബാങ്കില്‍ ലയിക്കുകയും 1956 ല്‍ കേരള സഹകരണ കേന്ദ്രഭൂപണയബാങ്ക് എന്നും 1984 ല്‍ കേരള സംസ്ഥാനസഹകരണ കാര്‍ഷിക വികസനബാങ്ക് എന്നും 1990 ല്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് എന്നും പേരു മാറ്റപ്പെട്ട ചരിത്രം ബാങ്കിനുണ്ടെങ്കിലും സ്ഥാപിച്ചതുമുതല്‍ 2015 വരെ സ്റ്റാഫ് ട്രെയിനിങ് കോളേജ് എന്ന പേരില്‍ത്തന്നെ തുടര്‍ന്ന ചരിത്രമാണ് ഐ.ടി.എമ്മിനുള്ളത്. 2015 ലാണ് ഐ.ടി.എം. എന്നു പേരു മാറ്റിയത്. ഈ അപെക്‌സ് ബാങ്കിലെയും കീഴിലുള്ള ബാങ്കുകളിലെയും ജൂനിയര്‍തല ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കാനാണു സ്റ്റാഫ് ട്രെയിനിങ് കോളേജ് തിരുവനന്തപുരത്തു തുടങ്ങിയത്. പിന്നീടിതു കൊച്ചിയില്‍ കടവന്ത്ര ഗാന്ധിനഗറിലേക്കു മാറ്റി. ഇന്നു കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും പരിശീലനം നല്‍കുന്ന ഒരു പ്രധാനസ്ഥാപനമാണിത്. ഇവരെ പ്രൊഫഷണല്‍ മികവുള്ളവരാക്കലാണു ലക്ഷ്യം.

2015 ല്‍ അത്യാധൂനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതാണു സ്റ്റാഫ് ട്രെയിനിങ് കോളേജിനെ ഐ.ടി.എമ്മാക്കിയത്. ഫെബ്രുവരി 21 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. 3500 ചതുരശ്രഅടി സ്ഥലത്തുള്ള വിശാലമായ മൂന്നുനിലക്കെട്ടിടത്തില്‍ 200 പേര്‍ക്കിരിക്കാവുന്ന ഹാള്‍, ഇന്ററാക്ടീവ് ഓഡിയോവിഷ്വല്‍ ഇംപാക്ട് പാനല്‍ അടക്കമുള്ള അത്യാധുനിക പഠനസാമഗ്രികളുള്ള രണ്ടു സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ഒരു കമ്പ്യൂട്ടര്‍ ലാബ്, അയ്യായിരത്തോളം പുസ്തകമുള്ള ഗ്രന്ഥശാല, എല്ലാ പത്രവും ആനുകാലികങ്ങളുമുള്ള വായനാമുറി, പരിശീലനാര്‍ഥികള്‍ക്കു താമസിക്കാന്‍ 20 ഹോസ്റ്റല്‍മുറികള്‍ ( മിക്കവയും എയര്‍കണ്ടീഷന്‍ ചെയ്തവ ), അതിഥിമുറികള്‍, ടെലിവിഷനും റിക്രിയേഷന്‍ സൗകര്യങ്ങളും, വിശാലമായ ഭക്ഷണഹാള്‍ തുടങ്ങിയവയുണ്ട്. പുറത്തു ടെന്നിസ് കോര്‍ട്ടുമുണ്ട്. ഹോസ്റ്റല്‍മുറികളിലെല്ലാംകൂടി 46 പേര്‍ക്കു താമസിക്കാം; ആറെണ്ണം മൂന്നു പേര്‍ക്കുവീതവും മറ്റുള്ളവ രണ്ടു പേര്‍ക്കുവീതവും താമസിക്കാവുന്നവ. താമസക്കാര്‍ക്കു രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണവും രണ്ടു നേരം ചായയും ചെറുപലഹാരവും നല്‍കും. താമസവും ഭക്ഷണവും പരിശീലനവും പൂര്‍ണസൗജന്യമാണ്. നബാര്‍ഡിന്റെ സാമ്പത്തികസഹായത്തോടെയാണിത്. ബാക്കി വേണ്ടിവരുന്ന തുക കെ.എസ്.സി.എ.ആര്‍.ഡി.ബാങ്ക് വഹിക്കും. റിക്രിയേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ടേബിള്‍ ടെന്നിസ് സാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

ആയിരം പേര്‍ക്ക്
പരിശീലനം

വര്‍ഷം അമ്പതോളം പരിശീലനങ്ങള്‍ ഇവിടെ നടത്തുന്നു. ഇന്‍സര്‍വീസ് പരിശീലനങ്ങളാണിവ. സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് ഒഴികെയുള്ള മാസങ്ങളില്‍ പരിശീലനമുണ്ടാകും. ബാങ്കിങ്, വായ്പ, നൂതന കൃഷിരീതികള്‍, സുസ്ഥിര കാര്‍ഷിക വികസനമാര്‍ഗങ്ങള്‍, മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍, വിവരസാങ്കേതികവിദ്യ, നിയമം തുടങ്ങിയ വിഷയങ്ങളിലായി വര്‍ഷം ആയിരത്തോളം പേര്‍ക്കു പരിശീലനം നല്‍കാറുണ്ട്. നബാര്‍ഡിന്റെ ‘സി-പെക്കി’ന്റെ (Centre for Professional Excellence in Co-operatives) അക്രെഡിറ്റേഷന്‍ ഐ.ടി.എമ്മിനുണ്ട്. (നബാര്‍ഡിന്റെ ലഖ്‌നൗ ആസ്ഥാനമായ, ഗ്രാമീണ വികസനത്തിനുള്ള ബാങ്കര്‍മാരുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ – Bankers Institute for Rural Development – BIRD- ഭാഗമാണു സി-പെക്. സഹകരണ വായ്പാസംവിധാനത്തിലെ പരിശീലനരീതികള്‍ക്കു പൊതുരൂപം നല്‍കാനാണു സി-പെക് സ്ഥാപിച്ചത്. സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രൊഫഷണലാക്കി ബാങ്കിങ്-ധനകാര്യസേവനങ്ങള്‍ കാര്യക്ഷമമാക്കലാണ് ഉദ്ദേശ്യം. സഹകരണ വായ്പാരംഗത്തു പ്രൊഫഷണല്‍മികവുള്ള ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാന്‍വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കലാണു ദൗത്യം. സഹകരണ പരിശീലനസ്ഥാപനങ്ങളുടെ ബാങ്കിങ്-ധനകാര്യസേവനപരിശീലന സംവിധാനങ്ങള്‍ ഏകോപിപ്പിക്കുക, അതതിടത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായ വ്യത്യസ്തതകളോടെ രാജ്യമാകെ സഹകരണ പരിശീലനസ്ഥാപനങ്ങളില്‍ പരിശീലനത്തിനും പാഠ്യപദ്ധതിക്കും ഏകീകൃതനിലവാരം കൊണ്ടുവരിക, അക്രെഡിറ്റേഷന്‍ വഴി ദേശീയതലത്തിലും സംസ്ഥാനതലങ്ങളിലുമുള്ള സഹകരണ പരിശീലനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവയെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുക, സര്‍ട്ടിഫിക്കേഷന്‍ വഴി വായ്പാസഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും അക്രെഡിറ്റേഷനുള്ള പരിശീലനസ്ഥാപനങ്ങളിലെ പരിശീലകര്‍ക്കും പ്രൊഫഷണല്‍മികവു പകരുക എന്നിവയാണു പ്രവര്‍ത്തനങ്ങള്‍. സഹകരണവായ്പാസംവിധാനത്തിനു കീഴില്‍ ബാങ്കിങ്ങിലും മറ്റു ധനകാര്യസേവനങ്ങളിലും പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കു മിനിമം നിലവാരം ഉറപ്പാക്കാന്‍ അക്രെഡിറ്റേഷന്‍വഴി സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതു സി-പെക് ആണ്.) 2014 ലാണ് ഐ.ടി.എമ്മിനു സി-പെക് അക്രെഡിറ്റേഷന്‍ ലഭിച്ചത്. അതിനുമുമ്പും നബാര്‍ഡാണു പ്രധാനമായും പരിശീലനത്തിനു ധനസഹായം നല്‍കിക്കൊണ്ടിരുന്നത്. കേരളത്തില്‍ മറ്റു മൂന്നു സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും സി-പെക് അക്രെഡിറ്റേഷന്‍ ഉണ്ടെങ്കിലും കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിന്റെ സ്ഥാപനമെന്ന നിലയില്‍ കേരളത്തില്‍ ദീര്‍ഘകാല വായ്പാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സഹകരണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് ഐ.ടി.എമ്മാണ്.

കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിന്റെ ആസ്ഥാനവും രണ്ടു ചീഫ് ഇന്‍സ്‌പെക്ഷന്‍ ഓഫീസും 14 ജില്ലയിലെയും മേഖലാഓഫീസുകളും അടക്കം 17 കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കുസ്ഥാപനങ്ങളിലെയും 77 പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും (Primary Co-operative Agricultural and Rural Development Banks – PCARDBs) ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കുമാണു പരിശീലനം. ഇവയുടെ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ഡ്രൈവര്‍മാരും ഇതര സബ്സ്റ്റാഫുകളുമടക്കം എല്ലാ ജീവനക്കാരും പരിശീലനശൃംഖലയില്‍ വരും. ഇവരൊക്കെ ടീമായി ജോലി ചെയ്യേണ്ടവരാണല്ലോ. ധനകാര്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വായ്പകള്‍ വിശകലനം ചെയ്യാന്‍ ഭരണസമിതിയംഗങ്ങള്‍ മുതല്‍ താഴെത്തലജീവനക്കാര്‍വരെ അറിഞ്ഞിരിക്കണം. അതുകൊണ്ടു വായ്പാവിലയിരുത്തലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശീലനത്തില്‍ ഒരു പ്രധാന ഭാഗമാണ്.

സിലബസ്
കമ്മിറ്റി

എല്ലാ വര്‍ഷവും ഡിസംബറില്‍ പരിശീലന ആവശ്യകതാ വിശകലനപത്രം (Training Need Analysis – TNA – form) ഈ സ്ഥാപനങ്ങളിലേക്കെല്ലാം അയക്കും. ഇതില്‍ ഓരോ ജീവനക്കാരനും തനിക്ക് ഏതൊക്കെ മേഖലയില്‍ പരിശീലനം ആവശ്യമുണ്ട്, ഏതൊക്കെ മേഖലയില്‍ കൂടുതല്‍ പരിശീലനം കിട്ടണമെന്നുണ്ട്, സ്ഥാനക്കയറ്റത്തിന് ഏതൊക്കെ മേഖലയില്‍ വൈദഗ്ധ്യം ആവശ്യമുണ്ട് എന്നൊക്കെ അറിയിക്കണം. ഇവ സ്ഥാപനമേലധികാരിയുടെ അഭിപ്രായത്തോടെ ഐ.ടി.എമ്മിനയക്കണം. ഇവയിലെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജനുവരിയില്‍ ഐ.ടി.എമ്മിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ സിലബസ് തയാറാക്കും. ഇതു സിലബസ് കമ്മറ്റി ചര്‍ച്ചചെയ്തു വേണ്ടമാറ്റങ്ങള്‍ വരുത്തി അംഗീകരിക്കും. കെ.എസ്.സി.എ.ആര്‍.ഡി. ബാങ്ക് പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, സഹകരണ രജിസ്ട്രാര്‍, നബാര്‍ഡിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍, ഐ.ടി.എം. പ്രിന്‍സിപ്പല്‍, ഐ.ടി.എമ്മിലെ രണ്ടു ഫാക്കല്‍റ്റി അംഗങ്ങള്‍, ഒരു കോര്‍ഫാക്കല്‍റ്റി അംഗം, സി-പെക് അക്രെഡിറ്റേഷനുള്ള കേരളത്തിലെ മറ്റു സഹകരണപരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രിന്‍സിപ്പല്‍മാര്‍, കൃഷിയും മൃഗസംരക്ഷണവുംപോലെ സിലബസിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പരിശീലനങ്ങളിലെ സക്രിയപങ്കാളിത്തത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു പ്രാഥമികകാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണു സിലബസ് കമ്മറ്റി.

ഇതു വച്ചു വാര്‍ഷികപരിശീലനപരിപാടി തയ്യാറാക്കും. അത് ഐ.ടി.എമ്മിന്റെ സ്റ്റാന്റിങ് കമ്മറ്റി അംഗീകരിക്കും. കെ.എസ്.സി.എ.ആര്‍.ഡി. ബാങ്ക് പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍, ഐ.ടി.എം. പ്രിന്‍സിപ്പല്‍, നബാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണു സ്റ്റാന്റിങ് കമ്മറ്റി. പരിപാടി അംഗീകരിച്ചാല്‍ അച്ചടിച്ചു ബന്ധപ്പെട്ടവര്‍ക്കെല്ലാം അയക്കും. ഓരോ മാസത്തെയും പരിപാടികള്‍ തലേമാസം പ്രഖ്യാപിക്കും. ഒരു ബാച്ചില്‍ 15 പേരെങ്കിലും ഉണ്ടാകുംവിധം ക്രമീകരിക്കും. 35 ല്‍ കൂടാന്‍ അനുവദിക്കില്ല. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമമത്തിലാവും പ്രവേശനം. ധനകാര്യ-സഹകരണസ്ഥാപനങ്ങളില്‍ പരിശീലകരാകാനുള്ള സി-പെക്കിന്റെ കോഴ്‌സ് (Certified Trainers for Financial Co-operatives) ജയിച്ചവരെയാണ് ഐ.ടി.എം. ഫാക്കല്‍റ്റിമാരായി നിയമിക്കുക. പരിശീലനം ആവശ്യമുള്ള വിഷയങ്ങളുടെ വൈവിധ്യമനുസരിച്ച് ഐ.ടി.എമ്മിലെ പ്രിന്‍സിപ്പലിനും ഫാക്കല്‍റ്റിഅംഗങ്ങള്‍ക്കും പുറമെ ഗസ്റ്റ് ഫാക്കല്‍റ്റികളെയും ക്ലാസ്സെടുക്കാന്‍ ക്ഷണിക്കും. ഓരോ സെഷനും ഓരോ ബാച്ചും കഴിയുമ്പോഴും പരിശീലനാര്‍ഥികളില്‍നിന്നു ഫീഡ്ബാക്ക് ശേഖരിക്കും. അതിന്റെ അടിസ്ഥാനത്തിലാണു പുറമെനിന്നുള്ള ഫാക്കല്‍റ്റികളെ നിശ്ചയിക്കുക. മൂന്നു ദിവസം മുതല്‍ ആറു ദിവസംവരെയാണ് ഒരു ബാച്ചിന്റെ പരിശീലനം. സ്ഥാനക്കയറ്റത്തിനും മറ്റും ആവശ്യമായ പരിശീലനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. സര്‍ട്ടിഫിക്കറ്റില്ലാത്ത പരിശീലനങ്ങളുമുണ്ട്.

തത്സ്ഥല
പരിശീലനം

തത്സ്ഥല പരിശീലനങ്ങളും (Onsite Training) നല്‍കാറുണ്ട്. പി.സി.എ.ആര്‍.ഡി.ബി. കളുടെ ആവശ്യമനുസരിച്ച് അതതു ബാങ്കുകളില്‍ ചെന്നാണിതു നല്‍കുന്നത്. ആ ബാങ്കുകളെപ്പറ്റി പഠിച്ച് ആ ബാങ്കുകള്‍ക്കാവശ്യമായ കാര്യങ്ങളിലായിരിക്കും പരിശീലനം. തുടര്‍ച്ചയായി അവധി കിട്ടുന്ന രണ്ടു ദിവസമാണിതു നടത്തുക. മിക്കവാറും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയുമായിരിക്കും ഇത്. എല്ലാ ജീവനക്കാര്‍ക്കും ഭരണസമിതിയംഗങ്ങള്‍ക്കും പങ്കെടുക്കാനാണ് അടുപ്പിച്ചുള്ള അവധിദിനങ്ങള്‍ തിരഞ്ഞെടുക്കുന്നത്. നിരവധി പി.സി.എ.ആര്‍.ഡി.ബി.കള്‍ ഈ പരിശീലനം ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, രണ്ടു ദിവസം അടുപ്പിച്ച് അവധി വരുന്ന അവസരങ്ങള്‍ കുറവായതിനാല്‍ ആവശ്യം പൂര്‍ണമായി നിറവേറ്റാനാവാത്ത സ്ഥിതിയാണ്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ പ്രതിവര്‍ഷം 11 പരിശീലനങ്ങള്‍ ഇങ്ങനെ നടക്കുന്നുണ്ട്.

ദുര്‍ബലമായ പി.സി.എ.ആര്‍.ഡി.ബി.കളെ രക്ഷിച്ചെടുക്കാന്‍ നബാര്‍ഡിന്റെ സ്ഥാപന വികസന ഇടപെടല്‍പദ്ധതി പ്രകാരമുള്ള പരിശീലനങ്ങളും ഐ.ടി.എം. നല്‍കുന്നു. നബാര്‍ഡിന്റെ സഹകരണ വികസന നിധി (Co-operative Development Fund) യില്‍നിന്നുള്ള സാമ്പത്തികസഹായം ഇതിനുണ്ട്. 2018 ഫെബ്രുവരിയില്‍ രണ്ടു പരിശീലനങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 10 ദിവസമെങ്കിലും ഈ പരിശീലനമുണ്ടാകും. തുടര്‍ച്ചയായി 10 ദിവസമല്ല, വിവിധ ശനിയാഴ്ചകളിലും മറ്റുമായി 10 ദിവസമാണു പരിശീലനം നല്‍കുക. പരിശീലനം കഴിഞ്ഞ് ആറു മാസത്തിനുശേഷം ബാങ്കിന്റെ പുരോഗതി വിലയിരുത്തും. പോരായ്മകളുള്ള കാര്യങ്ങളില്‍ വീണ്ടും പരിശീലനം നല്‍കും. ഈ പ്രക്രിയ രണ്ടുമൂന്നു തവണ ആവര്‍ത്തിക്കേണ്ടിവരാറുണ്ട്. 2023 ജനുവരിയില്‍ ഒരു ബാങ്കില്‍ പരിശീലനം നടന്നു. ഈ വര്‍ഷം സെപ്റ്റംബറോടെ ആറു ബാങ്കുകളില്‍ക്കൂടി പരിശീലനം നല്‍കും. വിജയകരമായി പ്രവര്‍ത്തിക്കുന്ന പി.സി.എ.ആര്‍.ഡി.ബി.കളിലേക്ക് എക്‌സ്‌പോഷര്‍ സന്ദര്‍ശനങ്ങളും സംഘടിപ്പിക്കാറുണ്ട്. 2018 ഫെബ്രുവരിയില്‍ പീരുമേട്, ആലത്തൂര്‍, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്, കുന്നത്തുനാട് പി.സി.എ.ആര്‍.ഡി.ബി.കളിലേക്ക് എക്‌സ്‌പോഷര്‍ സന്ദര്‍ശനങ്ങള്‍ നടത്തി. പിന്നീടുള്ള വര്‍ഷങ്ങളിലും ഇതു തുടര്‍ന്നുവരുന്നു.

കോവിഡ് എല്ലാ സ്ഥാപനത്തെയുംപോലെ ഐ.ടി.എമ്മിനെയും ബാധിച്ചു. എങ്കിലും, 2021-22 ല്‍ പ്രവര്‍ത്തനം വീണ്ടും ഊര്‍ജിതമായി. 2022-23 ലും സജീവമാണ്. 2022-23 ല്‍ 11 തത്‌സ്ഥല പരിശീലനങ്ങള്‍ ഉള്‍പ്പെടെ 57 പരിശീലനങ്ങളാണ് ആവിഷ്‌കരിച്ചത്. കോവിഡ് മൂലം നിക്ഷേപം കുറയുകയും നിഷ്‌ക്രിയസ്വത്ത് കൂടുകയും ചെയ്തതിനാല്‍ 2022-23 നെ വായ്പ തിരിച്ചുപിടിക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വര്‍ഷമായി കെ.എസ്.സി.എ.ആര്‍.ഡി. ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ‘100 ശതമാനം തിരിച്ചുപിടിക്കല്‍ പ്രചാരണം 2022-23’ ആരംഭിക്കുകയും ചെയ്തു. അതിനാല്‍ വായ്പ തിരിച്ചുപിടിക്കലിനും നിഷ്‌ക്രിയസ്വത്തു കുറയ്ക്കലിനും ഐ.ടി.എം. പരിശീലനങ്ങളില്‍ ഊന്നല്‍ നല്‍കി. സുസ്ഥിര ലാഭക്ഷമതയിലേക്കു പി.സി.എ.ആര്‍.ഡി.ബി.കളെ കൊണ്ടുവരാന്‍ ‘ലാഭക്ഷമമല്ലാത്ത പി.സി.എ.ആര്‍.ഡി.ബി.കള്‍ക്കു തിരിച്ചുവരവിനുള്ള തന്ത്രം’ (Turn Around Strategy for Non Sustainable PCARDBs ) എന്ന പ്രത്യേക പരിശീലനം ആവിഷ്‌കരിച്ചു. വായ്പ തിരിച്ചുപിടിക്കല്‍ 60 ശതമാനത്തില്‍ താഴെയായ എല്ലാ പി.സി.എ.ആര്‍.ഡി.ബി.കളെയും ഈ പരിശീലനത്തിനു ക്ഷണിച്ചു.

ഇക്കൊല്ലത്തെ
വിഷയങ്ങള്‍

ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ സാധ്യതകള്‍, ബിസിനസ് വികസനപദ്ധതി, സ്ത്രീശാക്തീകരണം, പിന്‍ബലമേകുന്ന നേതൃത്വം, സഹകരണഭരണത്തില്‍ വനിതാപങ്കാളിത്തത്തിന്റെ പ്രസക്തി, ഫണ്ടിതര ബിസിനസും ക്രോസ് സെല്ലിങ്ങും, എ.ആര്‍.ഡി.ബി.കളിലെ ഐ.ടി, ജി.എസ.്ടി, കെ.എസ്.ആര്‍, ഇന്‍സ്‌പെക്ഷന്‍, സ്വര്‍ണ-ക്യാഷ് മാനേജ്‌മെന്റ്, വ്യാജനോട്ടു കണ്ടെത്തല്‍, വെബ് രൂപകല്‍പന, നെറ്റ്‌വര്‍ക്കിങ്, അഭിവൃദ്ധിക്കായി സംയുക്തബാധ്യതാസംഘങ്ങള്‍, ഫലപ്രദമായ നേതൃത്വത്തിലൂടെ ഫലപ്രദമായ ഭരണം, ബാങ്കിങ് നിയമങ്ങളും പ്രയോഗങ്ങളും, വായ്പാനിര്‍ദേശങ്ങളുടെ നിയമവശങ്ങള്‍, ബിസിനസ് വികസനം, ലാഭ ആസൂത്രണം, വൈവിധ്യവത്കരണം, ആസ്തി-ബാധ്യതാ മാനേജ്‌മെന്റ്, നീക്കിബാക്കിയും ലാഭനഷ്ടക്കണക്കും തയാറാക്കല്‍, പി.സി.എ.ആര്‍.ഡി.ബി. ഭരണസമിതിയംഗങ്ങളുടെ പങ്കും ചുമതലകളും, ഫലപ്രദമായ വിപണനപ്രവര്‍ത്തനം, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, പി.സി.എ.ആര്‍.ഡി.ബി.കളുടെ പ്രവര്‍ത്തനത്തിന് ഐകരൂപ്യം വരുത്തല്‍, ഓഡിറ്റിങ്ങിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങള്‍ 2022-23 ലെ പരിശീലനങ്ങളില്‍ കടന്നുവന്നു.

2020 ഫെബ്രുവരി മുതല്‍ ആഭ്യന്തരവിതരണത്തിനുള്ള ‘ഐ.ടി.എം. ന്യൂസ് ലെറ്റര്‍’ എന്ന ഇംഗ്ലീഷ് ത്രൈമാസികം പ്രസിദ്ധീകരിക്കുന്നുണ്ട്.
കേരളസര്‍ക്കാര്‍ നിയോഗിച്ച ആര്‍. ശശികുമാര്‍കമ്മിറ്റി കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ 2021 ജനുവരിയില്‍ സഹകരണമന്ത്രി വി.എന്‍.വാസവനു നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. തീരുമാനമായിട്ടില്ല. ശുപാര്‍ശ അംഗീകരിച്ചാല്‍ അതു നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അതു ചെയ്താല്‍ ഐ.ടി.എം. കേരള ബാങ്കിനു കീഴിലാവും. നിലവില്‍ കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിനു ഭരണസമിതിയില്ല. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ്. സഹകരണവകുപ്പ് വായ്പാവിഭാഗം അഡീഷണല്‍ രജിസ്ട്രാര്‍ ആര്‍. ജ്യോതിപ്രസാദാണ് അഡ്മിനിസ്‌ട്രേറ്റര്‍. സഹകരണവകുപ്പ് അഡീഷണല്‍ രജിസ്ട്രാര്‍ പാര്‍വതി നായര്‍. കെ.എല്‍. മാനേജിങ് ഡയറക്ടറും കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കില്‍നിന്നുള്ള സിന്ധു.ആര്‍. നായര്‍ ജനറല്‍ മാനേജരുമാണ്. ശ്രീദേവി എസ്. തെക്കിനേഴത്ത് ആണ് ഇപ്പോള്‍ ഐ.ടി.എം. പ്രിന്‍സിപ്പല്‍. കെ.പി. ശങ്കര്‍ കോര്‍ ഫാക്കല്‍റ്റിയും സി. രാംദാസ് ഫാക്കല്‍റ്റിയംഗവുമാണ്.

സഹ. പ്രസ്ഥാനങ്ങള്‍ക്കു
സഹായം

കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിന്റെ പല പരിപാടികള്‍ക്കും വേദിയാകുന്നതിനുപുറമെ സഹകരണവകുപ്പുമായും സഹകരണപ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട വിവിധ പരിപാടികള്‍ക്ക് ഐ.ടി.എം. വേദിയൊരുക്കാറുണ്ട്. സൗജന്യമായാണ് ഇവയ്ക്ക് ഐ.ടി.എം. സ്ഥലസൗകര്യങ്ങള്‍ ഇതുവരെ വിട്ടുകൊടുത്തിട്ടുള്ളത്. 2022 ഏപ്രില്‍ മുതല്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയുടെ സിറ്റിങ് മാസത്തില്‍ മൂന്നു ദിവസം ഇവിടെ ചേരുന്നുണ്ട്. 2022 നവംബറില്‍ സഹകരണവകുപ്പു സംഘടിപ്പിച്ച കാര്‍ഷിക അടിസ്ഥാന സൗകര്യനിധിയെ (Agricultural Infrastructure Fund) ക്കുറിച്ചുള്ള രണ്ടുദിവസത്തെ ശില്‍പശാല ഇവിടെ നടന്നു. 110 പേര്‍ അതില്‍ പങ്കെടുത്തു. പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്‌സ് ഇന്ത്യയുടെ കയറുല്‍പ്പന്നമേളയ്ക്ക് 2017 ല്‍ ഐ.ടി.എം. വേദിയായി. കണ്‍സ്യൂമര്‍ഫെഡ് 2018 ല്‍ കേരള സര്‍വീസ് ചട്ടങ്ങളെപ്പറ്റിയും 2019 ല്‍ സോഫ്റ്റ്‌വെയര്‍ നടപ്പാക്കലിനെപ്പറ്റിയും ശില്‍പശാല നടത്തിയത് ഇവിടെയാണ്.

മറുനാട്ടുകാര്‍ക്കും
പരിശീലനം

കേരളത്തിനു പുറത്തുള്ള സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇവിടെ പരിശീലനം നല്‍കാന്‍ ആലോചനയുണ്ട്. പക്ഷേ, അവര്‍ക്കു സൗജന്യമായിരിക്കില്ല. നിശ്ചിതഫീസ് ഈടാക്കി പരിശീലനം നല്‍കാനാണ് ആലോചന. ഇതിനുള്ള പദ്ധതിനിര്‍ദേശം അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ ശ്രീദേവി എസ്. തെക്കിനേഴത്ത് പറഞ്ഞു. അംഗീകാരം ലഭിക്കുന്ന മുറയ്ക്കു തുടര്‍നടപടികള്‍ എടുക്കും. ദേശീയസഹകരണ കാര്‍ഷികഗ്രാമ വികസന ബാങ്കുകളുടെ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളില്‍നിന്നുള്ള 20 പേര്‍ 2022 ഡിസംബറില്‍ പഠനയാത്രയുടെ ഭാഗമായി ഐ.ടി.എം. സന്ദര്‍ശിച്ചിരുന്നു. അവര്‍ ഇവിടത്തെ പഠനസൗകര്യങ്ങളിലും അധ്യയനത്തിലും പൂര്‍ണതൃപ്തി പ്രകടിപ്പിച്ചു. അങ്ങനെയാണ് ഇതരസംസ്ഥാനക്കാര്‍ക്കും പരിശീലനം നല്‍കാനുള്ള ആശയം ഉദിച്ചത്. ദേശീയതലത്തില്‍ ഒന്നാംസ്ഥാനമുളള കെ.എസ്.സി.എ.ആര്‍.ഡി. ബാങ്കിന്റെ പ്രവര്‍ത്തനരീതികളും പ്രത്യേകതകളും മനസ്സിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ക്കു താല്‍പ്പര്യമുണ്ടുതാനും.

മറ്റ് അപെക്‌സ് സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുക എന്നതാണു മറ്റൊരു ഭാവിപരിപാടി. മിക്ക സഹകരണപ്രസ്ഥാനങ്ങളുടെയും അപെക്‌സ് ഓഫീസുകള്‍ എറണാകുളത്തായതിനാല്‍ അവിടങ്ങളിലുള്ളവര്‍ക്ക് ഇവിടെ പരിശീലനം ലഭിക്കുന്നതു സൗകര്യമാവും. ഇങ്ങനെയുള്ള പരിശീലനവ്യാപന നിര്‍ദേശവും അംഗീകാരത്തിനായി അധികൃതര്‍ക്കു സമര്‍പ്പിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!