‘സംഘങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടത്തുന്നവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല’- സഹകരണ വകുപ്പ്

Deepthi Vipin lal

 

സഹകരണ സംഘങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ചുമതലയിലുള്ളവര്‍ സാമ്പത്തിക ക്രമക്കേടുകളും പണാപഹരണവും നടത്തിയാല്‍ അവര്‍ ‘അനുകമ്പയും ഇളവും’ അര്‍ഹിക്കുന്നതല്ലെന്ന് നിലപാട് വ്യക്തമാക്കി സഹകരണ വകുപ്പ്.

പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള അപ്പീലില്‍ തീര്‍പ്പുകല്‍പ്പിച്ചുള്ള ഉത്തരവിലാണ് സഹകരണ സംഘങ്ങളില്‍ സാമ്പത്തിക ശുദ്ധിയും സുതാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്.

ബാങ്കില്‍നടന്നിട്ടുള്ള ധനാപഹരണം, ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ജീവനക്കാരുടെ പങ്ക് സംശയതീതമായി തെളിയിക്കപ്പെട്ടതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംഘം ബൈലോ പ്രകാരവും സഹകരണ ചട്ടം അനുശാസിക്കുന്നവിധവും ചുമതലകള്‍ നിര്‍വഹിക്കേണ്ട വ്യക്തികള്‍ അത് നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്.

കുറ്റാരോപിതര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്, അവരുടെ വിശദീകരണം, മൊഴികള്‍, അസിസ്റ്റന്റ് രജിസ്ട്രാറുടെ പരിശോധന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി സ്വീകരിച്ചിട്ടുള്ളത്. ഈ കണ്ടത്തലൊന്നും തെറ്റാണെന്ന് തെളിയിക്കാന്‍ കുറ്റാരോപിതര്‍ക്ക് കഴിഞ്ഞിട്ടില്ല. ബാങ്കില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടിന്റെ ഗൗരവം ഉള്‍കൊള്ളുമ്പോള്‍ അപ്പീല്‍ അപേക്ഷകരുടെ വാദങ്ങള്‍ ഒന്നും തന്നെ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കുറ്റാരോപിതരില്‍ ഒരാള്‍ ഹിയറിങ് ഘട്ടത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ സഹകരണ സംഘങ്ങള്‍ക്കുമുള്ള മുന്നറിയിപ്പാണ്. ‘ ബാങ്കില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കമ്പ്യൂട്ടറിനെക്കുറിച്ച് പ്രാഥമിക അറിവ് പോലുമുണ്ടായിരുന്നില്ല. അതില്‍ അറിവുള്ള മറ്റ് ജീവനക്കാരാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം തന്നത്. ഈ സമയത്ത് ഇതിലൂടെ നടത്താവുന്ന തട്ടിപ്പുകളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ എല്ലാവരും വളരെ സത്യസന്ധരും ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരുമാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. ഡ്യൂട്ടി സമയത്തില്‍ അങ്ങനെ ഒരു സംശയത്തിന് പോലും ഇടവന്നിട്ടില്ല. അവരവരുടെ പേരുതന്നെ പാസ് വേര്‍ഡായി തന്നതില്‍ ചതിയുണ്ടെന്ന് മനസിലാക്കാന്‍ വൈകി. ഈ പാസ്വേര്‍ഡ് ഉപയോഗിച്ച് ഓപ്പണ്‍ ചെയ്ത് രാത്രിയിലാണ് വിവാദ ലോണിന്റെ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. 80 ലോണ്‍ അക്കൗണ്ടുകളില്‍ 61 ലും ചെക്ക് പേയ്മെന്റ് ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പാസ്വേര്‍ഡ് ഉപയോഗിച്ചാണ്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ സമയത്താണ് ഈ ക്രമക്കേടുകളെക്കുറിച്ച് മനസിലാകുന്നത്’.

സഹകരണ ബാങ്കുകളിലെ കമ്പ്യൂട്ടര്‍ ഉപയോഗം, പാസ്വേര്‍ഡ് ഉപയോഗിക്കുന്നതിലെ സുരക്ഷ ക്രമീകരണം, മറ്റൊരു ജീവനക്കാരന്റെ പ്രൊഫൈല്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാകുന്ന സ്ഥിതി-ഇതെല്ലാം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് കാരണമാകുമെന്നതിന് തെളിവാണ് ഈ മൊഴി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!