വിളവറിഞ്ഞ് വിത്തെറിഞ്ഞ് വെണ്ണൂര്‍ ബാങ്ക്

moonamvazhi

അനില്‍ വള്ളിക്കാട്

ഏഴായിരത്തോളം അംഗങ്ങളും 147 കോടി രൂപ നിക്ഷേപവുമുള്ള വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏഴു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സഹകരണ വകുപ്പിന്റെ കര്‍ഷക സേവനകേന്ദ്രം കേരളത്തില്‍ ആദ്യം തുടങ്ങിയ വെണ്ണൂര്‍ ബാങ്ക് മികച്ച കര്‍ഷക സൗഹൃദ ബാങ്കായി മാറിയത് നാടിനാകെ കൈത്താങ്ങ് നല്‍കുന്ന സാമൂഹിക സേവന പദ്ധതികളിലൂടെയാണ്.

മണ്ണില്‍ വിത്തെറിഞ്ഞാല്‍ മനസ്സില്‍ വിളവെടുക്കാമെന്നു കണ്ടെത്തിയതാണ് തൃശ്ശൂരിന്റെ തെക്കേയറ്റത്തുള്ള വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വലിയ വിജയം. സാധാരണ പണമിടപാടുകള്‍ക്കപ്പുറം ഒരു നാടിനെയാകെ പച്ചപ്പണിയിച്ച് നാട്ടുകാരുടെ ഹരിതഹൃദയത്തില്‍ പ്രത്യാശയുടെ കരുത്തും കരുതലുമായി വെണ്ണൂര്‍ ബാങ്ക് വേരുറപ്പിച്ചു കഴിഞ്ഞു. ഐ.എസ്.ഒ 9001 അംഗീകാരം ലഭിച്ച ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കാണിത്. ഏഴായിരത്തോളം വരുന്ന അംഗബലവും 147 കോടി രൂപയുടെ നിക്ഷേപക്കരുത്തും 97 കോടി രൂപയുടെ വായ്പാനുകമ്പയുമല്ല യഥാര്‍ഥത്തില്‍ ഈ ബാങ്കിന്റെ വളര്‍ച്ചയുടെ അളവുകോല്‍. പുതുനാമ്പുകളുമായി ഒരു കാര്‍ഷിക ഗ്രാമത്തിന്റെ പുനരുജ്ജീവനം. സാമൂഹികസേവന പദ്ധതികളിലൂടെ നാടിനാകെ നല്‍കുന്ന കൈത്താങ്ങ്. ബാങ്കിന്റെ പുരോഗതിയുടെ പൊന്‍തൂവലുകള്‍ ഈ ആശ്വാസ നിശ്വാസങ്ങളാണ്. നാട്ടുകാര്‍ക്ക് ഈ ബാങ്ക് വെറുമൊരു പണപ്പെട്ടിയല്ല. അവരുടെ ജീവിതത്തിന്റെ വഴികാട്ടിയും വഴിവിളക്കുമാണ്. സംസ്ഥാനത്തെ മികച്ച കര്‍ഷക സൗഹൃദ സഹകരണ ബാങ്കായി വെണ്ണൂര്‍ ബാങ്ക് ഉയര്‍ന്നു വന്നത് യാദൃച്ഛികമായല്ല. കൃഷിഭൂമിയിലേക്ക് സമ്പുഷ്ടമായ പദ്ധതികളുടെ നീര്‍ച്ചാലുകള്‍. കൃത്യമായ ഇടവേളകളില്‍ കര്‍ഷകമനസ്സില്‍ പ്രതീക്ഷയുടെയും ധൈര്യത്തിന്റെയും വളംവെപ്പുകള്‍. സപ്തതി പിന്നിട്ട ബാങ്ക് കഴിഞ്ഞ ദശാബ്ദത്തില്‍ പതിപ്പിച്ചു തുടങ്ങിയ കയ്യൊപ്പുകള്‍ക്കെല്ലാം വലിയ വിളവിന്റെയും വിലയുടെയും ആശ്വാസ നനവുണ്ട്.

നനവിന്റെ നന്മ

നനവിന്റെ നന്മയിലാണ് വെണ്ണൂര്‍ ഗ്രാമത്തിന്റെ വളര്‍ച്ച ആഴ്ന്നു പടരുന്നത്. ജൂതന്മാരുടെ ചരിത്രപ്രസിദ്ധമായ സിനഗോഗ് സ്ഥിതിചെയ്യുന്ന മാളയ്ക്കരികെ അന്നമനട പഞ്ചായത്തിലെ ആറു വാര്‍ഡുകള്‍ മാത്രം പ്രവര്‍ത്തന മേഖലയായുള്ള ബാങ്കിനെ അരികുചേര്‍ന്നൊഴുകുന്ന ചാലക്കുടിപ്പുഴയും അനുബന്ധ തോടുകളും കനാലുകളും കുളങ്ങളും ചേര്‍ന്ന് സമൃദ്ധമാക്കിയ ജലദേശം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി വഴിനടത്തുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് 25 ദിവസം മുമ്പ് നാട്ടില്‍ പിറവിയെടുത്ത പരസ്പര സഹായ സംഘമാണ് പിന്നീട് വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കായി മാറിയത്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് ആദ്യകാലങ്ങളിലും ബാങ്ക് നടത്തിയത്. ധനകാര്യ പ്രക്രിയകളില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കെ, 2013 ലാണ് ബാങ്കിന്റെ പ്രവര്‍ത്തന ദിശയില്‍ കാര്യമായ മാറ്റമുണ്ടാകുന്നത്. സഹകരണ വകുപ്പിന്റെ പദ്ധതിയായ കര്‍ഷക സേവന കേന്ദ്രം കേരളത്തില്‍ ആദ്യമായി തുടങ്ങിയത് വെണ്ണൂരിലാണ്. വെണ്ണൂര്‍ ബാങ്ക് തയാറാക്കിയ പദ്ധതി സംസ്ഥാനത്താകെ നാല്പതിടത്ത് നടപ്പാക്കി. ഇവിടങ്ങളിലുള്ളവര്‍ക്കെല്ലാം ഇതുസംബന്ധിച്ചുള്ള ക്ലാസുകള്‍ അക്കാലത്തു നടത്തിയത് വെണ്ണൂരിലായിരുന്നു. തൈകള്‍, വിത്തുകള്‍, ഗ്രോബാഗുകള്‍ തുടങ്ങി വിവിധ കാര്‍ഷിക അനുബന്ധ വസ്തുക്കളുടെ വിപണനം വെണ്ണൂര്‍ ബാങ്കിന്റെ കേന്ദ്രത്തിലൂടെ നടത്തുന്നുണ്ട്. പത്തിലേറെ ആളുകളുള്ള കര്‍ഷക സേനയുടെയും ട്രാക്ടര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക യന്ത്രങ്ങളുടെയും സേവനം ഇവിടെ നിന്നു ലഭിക്കും.

വെണ്ണൂര്‍ സര്‍വീസ് ബാങ്ക് പ്രസിഡന്റ് അഡ്വ. പോളി ആന്റണി

സുഗന്ധ വിളയായ ജാതിക്കയാണ് വെണ്ണൂരിലെ പ്രധാന കൃഷി. അതു കഴിഞ്ഞാല്‍ വാഴയും തെങ്ങും സുലഭമായുണ്ട്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഏഴു കോടി രൂപയുടെ നിക്ഷേപമാണ് ബാങ്ക് നടത്തിയത്. സംസ്ഥാന സഹകരണ വകുപ്പിന്റെ സഹായം സ്വീകരിച്ചുകൊണ്ടാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പത്തേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് ജൈവക്കൃഷി നടത്തുന്നുണ്ട്. ചെണ്ടുമല്ലി മുതല്‍ കോളിഫ്‌ളവര്‍ വരെ വിളയിക്കുന്ന തോട്ടമാണിത്. ഇവിടെ നിന്നുള്ള വിഷരഹിത പച്ചക്കറികളും മറ്റുല്‍പ്പന്നങ്ങളും അവശ്യംവേണ്ട നിത്യോപയോഗ വസ്തുക്കളും വില്‍ക്കുന്നതിനായി ‘ ജീവനം ഇക്കോ സ്റ്റോര്‍ ‘ ബാങ്ക് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗ്രാമീണ അടുക്കളയുമുണ്ട്. ചായയും അത്യാവശ്യം പലഹാരങ്ങളും അപ്പപ്പോള്‍ ഉണ്ടാക്കി നല്‍കും. ശുദ്ധവും രുചികരവുമായ ബേക്കറി സാധനങ്ങളും ഇവിടെയുണ്ടാക്കാന്‍ ആലോചനയുണ്ട്. ഓരോ വര്‍ഷവും ശരാശരി 50 ലക്ഷം രൂപയുടെ കാര്‍ഷികോത്പന്നങ്ങള്‍ ‘ ജീവനം ‘ എന്ന ബ്രാന്‍ഡിലൂടെ ബാങ്ക് വിറ്റഴിക്കുന്നുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലം ബാങ്ക് സ്വന്തമായി വാങ്ങി. ഇതിലൊരു ഭാഗത്ത് നല്ലയിനം നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറിയുണ്ട്.

വെണ്ണൂര്‍ സര്‍വീസ് ബാങ്ക് സെക്രട്ടറി ഇ.ഡി. സാബു

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ഷിക സെമിനാറുകള്‍ ബാങ്ക് നടത്താറുണ്ട്. പങ്കെടുക്കുന്നവര്‍ക്കെല്ലാം പച്ചക്കറിത്തൈകള്‍ സൗജന്യം. മൂവായിരത്തോളം കുടുംബങ്ങള്‍ പാര്‍ക്കുന്ന ഗ്രാമത്തിലെ ഓരോ വീട്ടിലും ബാങ്കിന്റെ കര്‍ഷക സേന മാവിന്‍തൈ അവിടെച്ചെന്ന് നട്ടുപിടിപ്പിച്ചു. ‘ വിയറ്റ്‌നാം ഏര്‍ലി ‘ എന്ന നല്ലയിനം പ്ലാവിന്‍ തൈകള്‍ 1500 എണ്ണം നാട്ടില്‍ വിതരണം ചെയ്തു. സ്‌കൂളുകളിലും വീടുകളിലും ബാങ്കിന്റെ സഹായത്തോടെ ജൈവ പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കുന്നുണ്ട്. തോട്ടത്തിലെ ഉത്പന്നങ്ങള്‍ ജീവനം ഇക്കോ സ്റ്റോറില്‍ സ്വീകരിക്കും. ഇതിനു പുറമെ വീടുകളില്‍ ഉണ്ടാക്കുന്ന ഉത്പ്പന്നങ്ങളും ഭക്ഷ്യവസ്തുക്കളും അവരുടെ പേരും വിലാസവുമെഴുതിയ കവറുകളിലാക്കി ജീവനം സ്റ്റോറിലൂടെ വില്‍ക്കും.

ശുദ്ധം, സുരക്ഷിതം

ശുദ്ധമായ മണ്ണും വെള്ളവും. സുരക്ഷിതമായ ഭക്ഷണവും ജീവിതവും സമ്പാദ്യവും – വെണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ലക്ഷ്യ സന്ദേശമാണിത്. കാര്‍ഷിക മേഖലയിലെ സുസ്ഥിര സേവനത്തിന് ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കാന്‍ സഹകരണ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി 2015 ല്‍ വെണ്ണൂര്‍ ബാങ്ക് സമര്‍പ്പിച്ച പദ്ധതി, മാതൃകാ പദ്ധതിയായി സര്‍ക്കാര്‍ അംഗീകരിച്ചു നടപ്പാക്കി. ഇതനുസരിച്ച് മണ്ണ്, ജലം എന്നിവ പരിശോധിക്കാനും ടിഷ്യു കള്‍ച്ചറിനുമായി ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ലാബ് വെണ്ണൂര്‍ ബാങ്കിന് അനുവദിച്ചു. കേരളത്തില്‍ അഞ്ചു സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ഇതനുവദിച്ചത്. വെണ്ണൂര്‍ ബാങ്കിന്റെ മേലഡൂരിലെ ജലം-മണ്ണ് പരിശോധനാ കേന്ദ്രം ഇതിനകം ധാരാളം പേര്‍ക്ക് ഉപകാരപ്രദമായി. ടിഷ്യു കള്‍ച്ചര്‍ ലാബില്‍ വാഴത്തൈകളാണ് ഉത്പാദിപ്പിക്കുന്നത്. ഒരേ സമയം പതിനായിരം തൈകള്‍ ഇവിടെ ഉത്പാദിപ്പിച്ച് കുപ്പികളിലാക്കി സൂക്ഷിക്കാം. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനം നടക്കാന്‍ കുറച്ചുകൂടി സമയമെടുക്കും. ലാബിന്റെ എതിര്‍വശത്തെ ഹാള്‍ അഗ്രികള്‍ച്ചറല്‍ ഡിജിറ്റല്‍ ക്ലാസ് റൂമായി രൂപപ്പെടുത്തിയിട്ടുണ്ട്. വളര്‍ന്നുവരുന്ന തലമുറക്കുള്ള കാര്‍ഷിക വിജ്ഞാനശാലയായി ഇത് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഹാളില്‍ മഹാത്മാ മിനി മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. സബര്‍മതി ആശ്രമത്തിലേതടക്കം മഹാത്മജിയുടെ അപൂര്‍വദൃശ്യങ്ങള്‍ പകര്‍ത്തിയും ചിത്രം വരച്ചും ഹാളില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുടെ ചരിത്രഭിത്തികള്‍ ഒരുക്കിയിട്ടുണ്ട്.

പ്രളയ പാഠങ്ങള്‍

2018 ആഗസ്ത് 15 . ഒരു നൂറ്റാണ്ടിനിപ്പുറത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രളയം വെണ്ണൂരിനെയും വിഴുങ്ങി. വെണ്ണൂരിലെത്തുമ്പോള്‍ വളഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ അധിക ജലത്തില്‍ നേരെ പ്രവഹിച്ചു. 90 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 800 വീടുകളില്‍ നിന്ന് ആളുകളെ മാറ്റേണ്ടി വന്നു. ദുരിതമേഖലകളില്‍ രക്ഷാദൗത്യവുമായി ആദ്യദിനം മുതല്‍ ബാങ്കിന്റെ സേവന സംവിധാനമെത്തി. ബാങ്കിന്റെ വാഹനങ്ങളില്‍ ആളുകളെ കയറ്റി സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചു. സഹകാരികളും ബാങ്ക് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുടെ ഏകോപനത്തിന് മുന്‍കൈയെടുത്തു. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും സഹായങ്ങള്‍ സ്വീകരിച്ചതിനു പുറമെ വന്ന എല്ലാ ചെലവും ബാങ്ക് വഹിച്ചു. സ്വന്തം വീടും പ്രളയം കവര്‍ന്നപ്പോള്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. പോളി ആന്റണി മുഴുവന്‍ സമയവും ക്യാമ്പില്‍ ചെലവഴിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ‘ വലിയൊരു അനുഭവയായിരുന്നു അത്. ഒരു പരാതിയുമില്ലാതെ ക്യാമ്പ് അവസാനിച്ചപ്പോള്‍ ബാങ്കിനോടുള്ള പുറം വീക്ഷണത്തിന് പുതിയ മാനം കൈവന്നു’ – ദുരിതകാലത്തിന്റെ സന്തോഷ സമയങ്ങള്‍ പോള്‍ ആന്റണി ഓര്‍ത്തെടുത്തു. ക്യാമ്പിന്റെ ചിട്ടയായ നടത്തിപ്പ് ചര്‍ച്ചയായതോടെ ധാരാളം സഹായ ഹസ്തങ്ങള്‍ പിന്നീട് പ്രവഹിച്ചു. ബാങ്കിന്റെ വക സൗജന്യ കുടിവെള്ള വിതരണത്തിന് ഇന്ധനച്ചെലവ് മാത്രം കൈപ്പറ്റിയാണ് ലോറികള്‍ വെണ്ണൂരില്‍ സഞ്ചരിച്ചത്. ജല പരിശോധന സംവിധാനമുള്‍പ്പടെ ബാങ്കിന്റെ എല്ലാ സൗകര്യങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചു. വെള്ളം കയറിയതായി സര്‍ക്കാര്‍ കണ്ടെത്തിയ മുഴുവന്‍ വീടുകള്‍ക്കും ബാങ്ക് സൗജന്യമായി കിടക്കയോ ജലസംഭരണിയോ ഏതെങ്കിലുമൊന്ന് നല്‍കി. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ പതിനൊന്നു വീടുകളുടെ നിര്‍മാണച്ചുമതല ബാങ്ക് ഏറ്റെടുത്തു. ഇങ്ങനെ നിര്‍മിച്ച വീടുകള്‍ക്ക് മുന്‍വാതിലുകള്‍ ബാങ്ക് സൗജന്യമായി പണിതു നല്‍കി.

വെണ്ണൂര്‍ സര്‍വീസ് ബാങ്കിന്റെ ജീവനം സ്‌റ്റോര്‍

ഭദ്രവും ശുദ്ധവുമായ ബാങ്കിന്റെ കൈകളുടെ ആശ്ലേഷ സുഖമറിഞ്ഞ നാടിന്റെ സ്‌നേഹ സമ്മാനമാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ബാങ്ക് തുടങ്ങിയ നീതി ഹൈടെക് ലാബെന്ന് അഡ്വ. പോളി ആന്റണി വിലയിരുത്തുന്നു. ബാങ്കിന്റെ മേലഡൂര്‍ ശാഖാ കെട്ടിടത്തില്‍ ആധുനിക വൈദ്യോപകരണ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലാബിനു വേണ്ട സാമ്പത്തിക സഹായം നല്‍കിയത് നാട്ടിലുള്ള കെ.എസ്.ബി. കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ്. കുറഞ്ഞ വിലയില്‍ മരുന്ന് വില്‍ക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ ബാങ്ക് നേരത്തെ തുടങ്ങിയിരുന്നു. ബാങ്കിന്റെ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ജീവിത സാഹചര്യങ്ങളും ശീലങ്ങളും സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പു വരുത്തിക്കൊണ്ട് ‘ ജീവനം ഇക്കോ ലൈഫ് ‘ പദ്ധതിയുമായി പുതുവര്‍ഷത്തില്‍ മുന്നോട്ടു പോവുകയാണെ

ന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ജൈവക്കൃഷി, വ്യായാമശീലം, പ്ലാസ്റ്റിക് നിരോധം, കാര്‍ഷിക വികസനം, കുടുംബഭദ്രത, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളില്‍ ആശയ രൂപവത്കരണത്തിലും വിനിമയത്തിലുമൂന്നി കര്‍മപരിപാടികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കുമായി സഹകരിച്ചു നടത്തുന്ന അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതിയും ഇതിന്റെ ഭാഗമായി ബാങ്ക് നടപ്പാക്കുന്നുണ്ടെന്നു അഡ്വ. പോളി ആന്റണി പറഞ്ഞു.

നല്ലതിനായി നാടൊപ്പം

മേലഡൂരില്‍ ബാങ്കിന്റെ കാര്‍ഷിക വികസന സ്ഥാപനങ്ങള്‍ കാണാനുള്ള യാത്രക്കിടയില്‍ ഉച്ചവെയില്‍ മറച്ച് പാതക്ക് മുകളില്‍ വെള്ളപ്പുതപ്പുപോലെ നീളെ അലങ്കാരത്തോരണം. അടുത്താഴ്ച പെരുന്നാള്‍ ആഘോഷിക്കുന്ന ഇന്‍ഫന്റ് ജീസസ് പള്ളിക്കു മുമ്പിലെത്തിയപ്പോള്‍ മുകളില്‍ കാറ്റിലാടുന്ന കടലാസിലകളെ ചൂണ്ടി ബാങ്ക് സെക്രട്ടറി ഇ.ഡി.സാബു പറഞ്ഞു: ഇതും ബാങ്കിന്റെ ഒരു പദ്ധതിയില്‍ നിന്നുണ്ടായ സംരംഭമാണ്. പ്ലാസ്റ്റിക് വിമുക്ത ഗ്രാമം എന്ന ലക്ഷ്യം വിവിധ പരിപാടികളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണ് ബാങ്ക്. നാട്ടില്‍ ആഘോഷാലങ്കാരങ്ങള്‍ക്ക് ധാരാളം പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇതു കുറയ്ക്കാന്‍ കടലാസുകൊണ്ട് പൂക്കളും അലങ്കാരവസ്തുക്കളും ഉണ്ടാക്കാന്‍ ഒരു പരിശീലന ക്ലാസ് നടത്തി. ധാരാളം പേര്‍ പങ്കെടുത്ത ക്ലാസിന് ബാങ്കിന് ചെലവായത് വെറും 1500 രൂപ. പരിശീലനം നേടിയവര്‍ പിന്നീട് കെട്ടുകണക്കിനു കടലാസ് വാങ്ങി പൂക്കളും തോരണങ്ങളുമുണ്ടാക്കി ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. പള്ളിപ്പെരുനാളിനും കടലാസു തോരണം മതിയെന്ന് നിഷ്‌കര്‍ഷ വന്നു. കഴിഞ്ഞ ദിവസം വഴിയില്‍ കണ്ട നാട്ടുകാരി ബാങ്ക് സെക്രട്ടറിയോട് ചോദിച്ചത് ഇങ്ങനെ: ‘ പൂവിന്റെ ഇതളിന് എത്ര ഇഞ്ചു വീതിയിലാണ് കടലാസു വെട്ടേണ്ടത്? ‘ – ഇപ്പോള്‍ ചോദ്യങ്ങളും സംശയങ്ങളും ഇങ്ങനെയാണ്. നിക്ഷേപത്തിന് പലിശനിരക്ക് എത്രയെന്നല്ല – സാബു ചെറുചിരിയോടെ നാടിന്റെ സന്തോഷ വിസ്മയങ്ങള്‍ വിവരിച്ചു.

വെണ്ണൂര്‍ സര്‍വീസ് ബാങ്കിലെ ഗാന്ധി മ്യൂസിയം

തുണിസഞ്ചിക്കൊപ്പം ചോക്‌ളേറ്റ് ഫ്രീ

എല്ലാ വര്‍ഷവും എല്ലാ കുടുംബത്തിനും സൗജന്യമായി നല്‍കുന്ന അഞ്ചു കിലോഗ്രാം അരിയടങ്ങിയ ഓണക്കിറ്റ് ഇത്തവണ സമ്മാനിച്ചത് മികച്ച രീതിയില്‍ തയാറാക്കിയ ഒരു തുണി സഞ്ചിയോടെയാണ്. ഇങ്ങനെ മൂവായിരം വീടുകളില്‍ തുണിസഞ്ചിയെത്തി. ഈ സഞ്ചിയുമായി ഗ്രാമത്തിലെ ഏതു കടയില്‍ച്ചെന്ന് സാധനങ്ങള്‍ വാങ്ങിയാലും ഒരു ചോക്‌ളേറ്റ് സൗജന്യമായി നല്‍കും. സഞ്ചി കേടായാല്‍ ബാങ്ക് പകരം മാറ്റി നല്‍കുകയും ചെയ്യും.

കര്‍ക്കിടകത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നു ദിവസം ഔഷധക്കഞ്ഞി വിതരണം ചെയ്യാറുണ്ട്. ശരാശരി അഞ്ഞൂറ് പേര്‍ ഈ ദിവസങ്ങളില്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും വന്ന് കഞ്ഞി കഴിക്കും. ബാങ്ക് അംഗങ്ങളില്‍ മുപ്പതു വര്‍ഷം പൂര്‍ത്തീകരിച്ച എഴുപതു വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രിയദര്‍ശിനി പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ പഠനോപകരണ വിതരണം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പലിശരഹിത വായ്പ , പഠനമികവിനു പാരിതോഷികം, വായനശീലം ഉയര്‍ത്താന്‍ സ്‌കൂളുകളില്‍ സൗജന്യ പത്രവിതരണം, യുവജനങ്ങള്‍ക്ക് കായിക പരിശീലനം, ആകസ്മികമായുണ്ടായ കടബാധ്യതയില്‍ ദുരിതത്തിലാണ്ട രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയുള്ള കരുത്തിന്റെ കണ്ണീരൊപ്പല്‍ – പലിശരഹിത കാര്‍ഷിക വായ്പ മുതല്‍ ഭവന നിര്‍മാണത്തിനും ഗൃഹോപകരണങ്ങളും വാഹനങ്ങളും വാങ്ങാനും ഉള്‍പ്പടെ വിവിധ വായ്പകളിലൂടെ നാടിന്റെ സാമ്പത്തിക അത്താണിയായി ബാങ്ക് മാറിക്കഴിഞ്ഞു. കൃഷിയും സഹകരണവും വരുംതലമുറയ്ക്കുകൂടി പകര്‍ന്നു നല്‍കുക എന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് സെക്രട്ടറി പറയുന്നു.

സ്വന്തമായി എ.ടി.എം. ഉള്‍പ്പടെ എല്ലാവിധ ആധുനിക ധനവിനിമയ സംവിധാനങ്ങളും ബാങ്ക് നടപ്പാക്കിക്കഴിഞ്ഞു. ഹെഡ്ഡാഫീസിലും രണ്ട് ബ്രാഞ്ചുകളിലുമായി 19 ജീവനക്കാരുണ്ട്. മറ്റു സേവന മേഖലകളില്‍ 40 പേരും ജോലിയെടുക്കുന്നു. സഹകാരികളും ജീവനക്കാരും ഒത്തൊരുമിച്ചുള്ള ‘ടീം വെണ്ണൂര്‍’ പുതിയ വെണ്ണൂരിനെ വാര്‍ത്തെടുക്കുകയാണ്. എം.ബി. പ്രസാദ് വൈസ് പ്രസിഡന്റായുള്ള 12 അംഗ ഭരണസമിതിയാണ് ബാങ്കിനുള്ളത്. യു.എ. ജോര്‍ജ്, എം.എസ്. ഉണ്ണികൃഷ്ണന്‍, സി.ജെ. ജെയിംസ്, കെ.വി. ജോസഫ്, സി.ടി. ജോസ്, സി.പി. ജെന്നി, ജാന്‍സി ജോയ്, ലളിത ദിവാകരന്‍, ലൈസമ്മ ഡേവിസ്, സുനിത സജീവന്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!