മീന്‍ പിടിത്തസംഘങ്ങളുംസ്വാശ്രയഗ്രാമങ്ങളും

Deepthi Vipin lal

ടി. സുരേഷ് ബാബു

തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി റിപ്പോര്‍ട്ട് – 6

 

1935 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതിയുടെ പതിനാറാം അധ്യായം മുഴുവനായും ചര്‍ച്ച ചെയ്യുന്നത് മീന്‍പിടിത്തക്കാരുടെ സഹകരണ സംഘങ്ങളെക്കുറിച്ചാണ്. ഇന്ത്യയിലെങ്ങും ഈ സമൂഹം നേരിടുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ചാണ്. തിരുവിതാംകൂറിലും അവരുടെ അവസ്ഥക്കു അക്കാലത്തു മാറ്റമൊന്നുമില്ല.

അരയ, വാല, മുക്കുവ എന്നിങ്ങനെ മൂന്നു പ്രബല വിഭാഗങ്ങളാണ് അക്കാലത്തു തിരുവിതാംകൂറില്‍ മീന്‍പിടിത്തം തൊഴിലായി സ്വീകരിച്ചവര്‍. ആദ്യത്തെ രണ്ടു വിഭാഗവും ഹിന്ദുക്കളാണെങ്കില്‍ മൂന്നാമത്തേതു ക്രൈസ്തവരാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മൂന്നു കൂട്ടരും ഏറ്റവും പിന്നാക്കം. ഭൂരിപക്ഷത്തിനും സ്വന്തമായി ഭൂമിയില്ല. മറ്റാള്‍ക്കാരുടെ വീട്ടുവളപ്പിലും മറ്റും കൂര കെട്ടി താമസിക്കുന്നു. വലയും തോണിയുമാണു സ്വത്തെന്നു പറയാവുന്നത്. അതും മിക്കവര്‍ക്കും സ്വന്തമല്ല. സ്വന്തം വലയും തോണിയുമില്ലാത്തവര്‍ മറ്റുള്ളവരുടെ കൂടെ പണിക്കു പോകുന്നു. 1931 ലെ സെന്‍സസ് അനുസരിച്ച് തിരുവിതാംകൂറിലെ അരയരില്‍ സാക്ഷരതയുള്ളവര്‍ 27.8 ശതമാനമാണ്. വാല വിഭാഗത്തില്‍ ഇതു 15.9 ഉം മുക്കുവരില്‍ 14.4 ഉം ശതമാനമാണ്.

സഹകരണ സംഘങ്ങള്‍ 94

1932 – 33 കാലത്തെ സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടനുസരിച്ച് മീന്‍പിടിത്തക്കാര്‍ക്കിടയില്‍ ആകെ 94 സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. വാല വിഭാഗത്തിനാണു കൂടുതല്‍ സംഘങ്ങളുണ്ടായിരുന്നത് – 43 എണ്ണം. അരയര്‍ക്കു ഇരുപത്തിമൂന്നും മുക്കുവര്‍ക്കു ഇരുപത്തിയെട്ടും സംഘങ്ങള്‍. ആദ്യത്തെ അരയ സംഘം രൂപം കൊള്ളുന്നതു 1917 ലാണ്. 1929 ആയപ്പോഴേക്കും ഇത്തരം സംഘങ്ങളുടെ എണ്ണം 26 ആയി. അതിനു ശേഷം പുതിയവയൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. മാത്രവുമല്ല, മൂന്നെണ്ണത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. അംഗത്വത്തില്‍ കുറവൊന്നുമുണ്ടായില്ലെങ്കിലും പ്രവര്‍ത്തന, ഓഹരി മൂലധനത്തില്‍ ഇടിവാണുണ്ടായത്. 1918 ല്‍ വാലരുടെ ആദ്യത്തെ സംഘം രൂപം കൊണ്ടെങ്കിലും രണ്ടു കൊല്ലം കഴിഞ്ഞിട്ടേ രണ്ടാമത്തെ സംഘം രജിസ്റ്റര്‍ ചെയ്തുള്ളു. പൊതുവേ മീന്‍പിടിത്തക്കാര്‍ക്കിടയില്‍ സംഘബോധം കുറവായിരുന്നു. 1923 ല്‍ ഫിഷറീസ് വകുപ്പ് താല്‍പ്പര്യമെടുക്കാന്‍ തുടങ്ങിയപ്പോഴാണു മത്സ്യത്തൊഴിലാളി സഹകരണ മേഖലയില്‍ ഉണര്‍വുണ്ടായത്. കൂടുതല്‍ സംഘങ്ങള്‍ രൂപം കൊള്ളാന്‍ തുടങ്ങി. ആദ്യകാലത്തു ചില സംഘങ്ങള്‍ മീന്‍പിടിത്തത്തിനു പുറമേ തൊണ്ടു പൂഴ്ത്തി തല്ലി ചകിരിയാക്കുന്ന പണിയും ഏറ്റെടുത്തു ചെയ്തിരുന്നു. ഇത് പക്ഷേ, അധികകാലം നീണ്ടില്ല. കയറിന്റെ വിലയിടിഞ്ഞതോടെ സംഘങ്ങള്‍ അപ്പണി നിര്‍ത്തി. ചില സംഘങ്ങള്‍ കായലില്‍ നിന്നു മീന്‍ പിടിക്കുന്ന പണി പാട്ടത്തിനെടുത്തു ചെയ്തിരുന്നു. അതുപോലെ ചില സംഘങ്ങള്‍ മീന്‍ മാര്‍ക്കറ്റുകളും നടത്തിയിരുന്നു. പക്ഷേ, ഇവയൊന്നും മത്സ്യത്തൊഴിലാളികള്‍ക്കു ഗുണം ചെയ്തില്ല.

ക്രൈസ്തവരായ മീന്‍പിടിത്തക്കാരുടെ ആദ്യത്തെ സഹകരണ സംഘം നിലവില്‍ വരുന്നതു 1917 ലാണ്. മൂന്നു വര്‍ഷത്തിനുള്ളില്‍ അഞ്ചു സംഘങ്ങള്‍ രൂപം കൊണ്ടു. 1930 ആയപ്പോഴേക്കും മൊത്തം സംഘങ്ങള്‍ ഇരുപത്തിയെട്ടായി. ഈ സംഘങ്ങള്‍ക്കും മറ്റു രണ്ടു വിഭാഗക്കാരുടെ സംഘങ്ങളുടെ അതേ അനുഭവം തന്നെയായിരുന്നു. ക്രൈസ്തവ പുരോഹിതരുടെ ശ്രദ്ധയും മേല്‍നോട്ടവുമുള്ള സ്ഥിതിക്കു ഈ സംഘങ്ങള്‍ കുറച്ചു നന്നായി പ്രവര്‍ത്തിക്കുമെന്നാണു തങ്ങള്‍ കരുതിയിരുന്നതെന്നു തിരുവിതാംകൂര്‍ സഹകരണാന്വേഷണ സമിതി അഭിപ്രായപ്പെടുന്നു. പക്ഷേ, ആ പ്രതീക്ഷ അസ്ഥാനത്തായിരുന്നു. മതാധ്യക്ഷന്മാര്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കു ഗുണം കിട്ടിയേനെ എന്നാണു പല സംഘാംഗങ്ങളും സങ്കടത്തോടെ അന്വേഷണ സമിതിയോടു പറഞ്ഞത്. യൂറോപ്പിലെ റോമന്‍ കാത്തലിക് രാജ്യങ്ങളിലെ പുരോഹിതര്‍ നല്‍കുന്നതുപോലുള്ള കരുതല്‍ തിരുവിതാംകൂറിലും ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ നന്നായി മെച്ചപ്പെട്ടേനെ എന്നാണ് അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

ഫിഷറീസ് വകുപ്പിന്റെ അവഗണന

വാല വിഭാഗത്തിന്റെ സഹകരണ സംഘങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫിഷറീസ് വകുപ്പ് മറ്റു രണ്ടു വിഭാഗക്കാരെയും അവഗണിച്ചിരുന്നതായി ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അന്വേഷണ സമിതി കുറ്റപ്പെടുത്തുന്നു. മൂന്നു വിഭാഗക്കാരും ഒരേ പണിയാണു ചെയ്യുന്നതെങ്കിലും അരയ, മുക്കുവ സമുദായങ്ങളുടെ സംഘങ്ങളെ ഫിഷറീസ് വകുപ്പ് ഒരു വിധത്തിലും സഹായിച്ചിരുന്നില്ല. തുല്യനീതി നല്‍കാതെയുള്ള അവഗണനയ്ക്കു വകുപ്പു നല്‍കിയ വിശദീകരണം ഒട്ടും ദഹിക്കുന്നതല്ല എന്നാണു സമിതിയുടെ അഭിപ്രായം. ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നു മീന്‍പിടിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ലൈസന്‍സ് ഫീ സമാഹരിച്ച് വാല വിഭാഗം സംഘങ്ങള്‍ വകുപ്പിനു കൊടുക്കാറുണ്ട് എന്നതായിരുന്നു ന്യായം. അരയ, മുക്കുവ സംഘങ്ങളിലെ അംഗങ്ങളുടെ സാമൂഹിക – സാമ്പത്തിക ഉന്നമനത്തിനായും ഫിഷറീസ് വകുപ്പ് പ്രവര്‍ത്തിക്കണമെന്നായിരുന്നു അന്വേഷണ സമിതിയുടെ ശുപാര്‍ശ. വകുപ്പിലെ നാലുദ്യോഗസ്ഥരെങ്കിലും സംഘാംഗങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കണമെന്നു സമിതി ശുപാര്‍ശ ചെയ്തു.

മീന്‍പിടിത്തക്കാരുടെ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കുറേ നിര്‍ദേശങ്ങളും അന്വേഷണ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. പിടിക്കുന്ന മീനെല്ലാം ചീഞ്ഞുപോകാതിരിക്കാന്‍ അപ്പപ്പോള്‍ വിറ്റഴിക്കാനാണു സംഘാംഗങ്ങള്‍ താല്‍പ്പര്യം കാട്ടിയിരുന്നത്. ഉപ്പിട്ട് ഉണക്കി വിറ്റാല്‍ കൂടുതല്‍ മെച്ചം കിട്ടുമെന്ന് അവര്‍ക്കറിയാഞ്ഞിട്ടല്ല. ഉപ്പിന്റെ വിലക്കൂടുതല്‍ കാരണം മീന്‍ ഉപ്പിലിട്ടു ഉണക്കാന്‍ അവര്‍ തയാറായിരുന്നില്ല. സഹകരണ സംഘങ്ങളോ ഫിഷറീസ് വകുപ്പോ ഇത്തരം കാര്യങ്ങളില്‍ ശുഷ്‌കാന്തിയും കാണിച്ചിരുന്നില്ല. ഇതിനു പരിഹാരം കാണാന്‍ കഴിയുന്നത്ര ഇടങ്ങളില്‍ മീന്‍ചാപ്പകള്‍ പണിയണമെന്നാണു സമിതിയുടെ ഒരു നിര്‍ദേശം. പിടിക്കുന്ന മീനത്രയും ഉപ്പിലിടാന്‍ വേണ്ടി ചാപ്പകളിലെത്തിക്കാന്‍ അംഗങ്ങളെ പ്രേരിപ്പിക്കണം. ഇപ്പോള്‍ ഇടനിലക്കാരായ കച്ചവടക്കാരുടെ ചൂഷണമാണു നടക്കുന്നത്. ഉണക്കമത്സ്യം മധുര, തിരുനല്‍വേലി, ബര്‍മ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കാണു കയറ്റിയയക്കുന്നത്. ഇതില്‍ നിന്നു ലാഭം കൊയ്യുന്നത് ഇടനിലക്കാരായി നില്‍ക്കുന്ന വ്യാപാരികളാണ്. അരൂരില്‍ വാല വിഭാഗത്തില്‍പ്പെട്ട ഒരു സഹകരണ സംഘത്തിലെ 23 അംഗങ്ങള്‍ മീനുണക്കി വിറ്റപ്പോള്‍ ഇരട്ടി വരുമാനം കിട്ടിയെന്നാണ് അന്വേഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഈ ഏര്‍പ്പാടുമായി അവര്‍ക്ക് അധികകാലം മുന്നോട്ടുപോകാനായില്ല. തങ്ങള്‍ക്കു പണം തരാനുള്ള മീന്‍പിടിത്തക്കാര്‍ മീന്‍ തരാതെ സ്വയം കച്ചവടം ചെയ്യുന്നതു സ്ഥലത്തെ വ്യാപാരികള്‍ക്കു സഹിക്കാനായില്ല. കിട്ടാനുള്ള പണത്തിനു കേസു കൊടുക്കുമെന്നായിരുന്നു അവരുടെ ഭീഷണി. അതോടെ, പാവം മീന്‍പിടിത്തക്കാര്‍ മുട്ടു മടക്കി. ഈ സംഘാംഗങ്ങള്‍ക്കുണ്ടായിരുന്ന കടം മൊത്തം കൂട്ടിയാല്‍ ആയിരം രൂപ വരുമായിരുന്നു. ഇത്തരം പ്രതിസന്ധികളില്‍ വായ്പ കൊടുത്തു സംഘങ്ങളെ സര്‍ക്കാര്‍ കരകേറ്റണമെന്നാണു അന്വേഷണ സമിതിയുടെ ശുപാര്‍ശ. സ്വന്തമായി തോണിയും വലയുമില്ലാത്ത സംഘാംഗങ്ങളെ സഹായിക്കാന്‍ സംഘങ്ങള്‍തന്നെ ഇവ വാങ്ങി എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ നല്‍കണമെന്നു സമിതി നിര്‍ദേശിക്കുന്നു.

അന്വേഷണ സമിതിയുടെ ശ്രദ്ധ മറ്റു സംസ്ഥാനങ്ങളിലേക്കും പോകുന്നുണ്ട്. മദ്രാസിലെയും ബംഗാളിലേയും അവസ്ഥ അവര്‍ താരതമ്യപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളി സംഘങ്ങളുടെ കാര്യത്തില്‍ അവിടെയും വലിയ പ്രതീക്ഷയൊന്നും അവര്‍ക്കു കണ്ടെത്താനായില്ല. മദ്രാസില്‍ അക്കാലത്ത് ആകെയുണ്ടായിരുന്നതു മുപ്പതു സംഘങ്ങള്‍ മാത്രമാണ്. ബംഗാള്‍ താരതമ്യേന ഭേദമായിരുന്നു. അവിടെ 106 മത്സ്യത്തൊഴിലാളി സംഘങ്ങളുണ്ടായിരുന്നു. 1933 ജൂണിലെ അവസ്ഥയാണിത്.

കൊച്ചിയിലും നില പരിതാപകരം

തിരുവിതാംകൂറിന്റെ അയല്‍ സംസ്ഥാനമായ കൊച്ചിയിലെ അവസ്ഥയും അന്വേഷണ സമിതി താരതമ്യം ചെയ്യുന്നുണ്ട്. അവിടത്തെ സഹകരണ സംഘം രജിസ്ട്രാറുടെ റിപ്പോര്‍ട്ടാണു സമിതി ആധാരമാക്കുന്നത്. 1932 ല്‍ കൊച്ചിയില്‍ ആകെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളി സംഘങ്ങള്‍ വെറും ഏഴെണ്ണമാണ്. അതും മുന്‍വര്‍ഷത്തേതില്‍ നിന്നും ഒന്നു കുറഞ്ഞതാണ്. എല്ലാ സംഘങ്ങളും വാല വിഭാഗക്കാരുടേതായിരുന്നു. ഏഴ് സഹകരണ സംഘങ്ങളിലുംകൂടിയുണ്ടായിരുന്ന അംഗങ്ങള്‍ 238 ആണ്. പ്രവര്‍ത്തന മൂലധനം 34,119 രൂപയും. അധ:സ്ഥിത വിഭാഗക്കാരുടെ സംഘങ്ങള്‍ പോലെ മീന്‍പിടിത്ത സംഘങ്ങളും മെച്ചപ്പെടുന്ന ഒരു ലക്ഷണവും കാണുന്നില്ലെന്നാണു രജിസ്ട്രാര്‍ തന്റെ റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നത്.

1931 ലെ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് തിരുവിതാംകൂറില്‍ 35,204 പുരുഷന്മാരും 2,916 സ്ത്രീകളുമാണു മീന്‍പിടിത്തം ഉപജീവനമാക്കിയിട്ടുള്ളവര്‍. കൊച്ചിയില്‍ മീന്‍പിടിത്തക്കാരായ പുരുഷന്മാരുടെ എണ്ണം 8,275 ആണ്. സ്ത്രീകളാവട്ടെ 1016. തൊഴിലെടുക്കുന്നവരുടെ എണ്ണം നോക്കുമ്പോള്‍ മത്സ്യമേഖലയില്‍ സഹകരണ സംഘങ്ങള്‍ക്കു നല്ല സാധ്യതയുണ്ടെന്നാണ് അന്വേഷണ സമിതി അഭിപ്രായപ്പെടുന്നത്.

കാര്‍ഷികരംഗം പോലെ എല്ലാ കാലത്തും മീന്‍പിടിത്തക്കാര്‍ക്കും ജോലിയുണ്ടാവാറില്ല. മഴക്കാലത്തു ഇവര്‍ക്കു വലയുണ്ടാക്കിയും തുണി നെയ്തും വരുമാനമുണ്ടാക്കാന്‍ നോക്കാവുന്നതാണെന്നു അന്വേഷണ സമിതി പറയുന്നു. ഇത്തരം സംഘങ്ങള്‍ മെച്ചപ്പെടുത്തേണ്ടതാണ്. ഈ സംഘങ്ങളുടെ മേല്‍നോട്ടത്തിനായി വകുപ്പ് പ്രത്യേകം ഇന്‍സ്‌പെക്ടര്‍മാരെത്തന്നെ നിയോഗിക്കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നു. 30 സംഘങ്ങള്‍ക്കു ഒരു ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലായിരിക്കണം ഇവരെ നിയമിക്കേണ്ടത്. സഹകരണ മേഖലയുടെ പിന്തുണയുണ്ടെങ്കില്‍ തിരുവിതാംകൂറിലെ മത്സ്യ വ്യവസായം പുഷ്ടിപ്പെടുമെന്നു സമിതി പ്രത്യാശിക്കുന്നു.

സംഘങ്ങളിലൂടെ സ്വാശ്രയത്വം

മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ച് സഹകരണ സംഘങ്ങള്‍ക്ക് എങ്ങനെ ഗ്രാമപുനരുദ്ധാരണം സാധ്യമാക്കാം എന്നതിനെക്കുറിച്ചാണു പതിനേഴാം അധ്യായം വിശദമായി ചര്‍ച്ച ചെയ്യുന്നത്. സഹകരണ സംഘം രജിസ്ട്രാര്‍തന്നെ മുന്‍കൈയെടുത്ത് ആരംഭിച്ച ഒരു സഹകരണ സംഘത്തെപ്പറ്റി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. നെയ്യാറ്റിന്‍കര താലൂക്കിലെ തൊഴുകല്‍ ഗ്രാമത്തിലാണ് ഈ റൂറല്‍ വെല്‍ഫേര്‍ സൊസൈറ്റി സ്ഥാപിതമായത്. കൃഷി, വ്യവസായ, പൊതുജനാരോഗ്യ വകുപ്പുകളുടെ സര്‍വപിന്തുണയും ഈ സംഘത്തിനുണ്ടായിരുന്നു. പ്രാരംഭദശയിലായതിനാല്‍ സംഘത്തിന്റെ പ്രവര്‍ത്തനഫലങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ സമിതി തയാറാകുന്നില്ല. എങ്കിലും, ഇത്തരമൊരു നീക്കത്തെ അവര്‍ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെങ്ങും ഗ്രാമപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനു രജിസ്ട്രാര്‍ക്ക് ഒരു സ്‌പെഷല്‍ സ്റ്റാഫിനെ അനുവദിക്കണമെന്നു സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സൊസൈറ്റികള്‍ ഓരോ വര്‍ഷവും ലാഭത്തിന്റെ 10 – 15 ശതമാനം വരെ നീക്കിവെക്കണമെന്നു സമിതി നിര്‍ദേശിക്കുന്നു. ഗ്രാമീണര്‍ക്കു ഗുണം കിട്ടാന്‍ സഹകരണ ഗ്രാമപുനരുദ്ധാരണ സംഘങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ രൂപവത്കരിക്കണം. ഇപ്രകാരം ഓരോ ഗ്രാമവും സ്വയംപര്യാപ്തമാവണമെന്നു സമിതി പറയുന്നു. ഇങ്ങനെയുള്ള ഗ്രാമങ്ങളില്‍ മൂന്നു തരം സംഘങ്ങള്‍ സ്ഥാപിക്കണം. മിതവ്യയവും മികച്ച ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുന്നതാവണം രണ്ടു സൊസൈറ്റികള്‍. മൂന്നാമത്തേതു പ്രാഥമിക വായ്പാ സംഘമാവണം. നാളേയ്ക്കു വേണ്ടി കരുതിവെക്കാനുള്ള പ്രേരണ നല്‍കണം ഈ സംഘങ്ങള്‍. ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനായി തുടക്കത്തില്‍ ആറു ഗ്രാമങ്ങളെ തിരഞ്ഞെടുക്കണം. സഹകരണ വകുപ്പ് ശ്രദ്ധാപൂര്‍വമാവണം ഈ ഗ്രാമങ്ങളെ തിരഞ്ഞെടുക്കാന്‍ – സമിതി നിര്‍ദേശിക്കുന്നു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍

അക്കാലത്തു ലോകമാകെ നിലനിന്നിരുന്ന സാമ്പത്തികമാന്ദ്യം തരണം ചെയ്ത് തൊഴിലില്ലായ്മക്കു പരിഹാരം കാണാന്‍ സഹകരണ മേഖലയുടെ സഹായം അനിവാര്യമാണെന്നു അന്വേഷണ സമിതി കരുതുന്നു. സാമ്പത്തിക വികസനത്തിനു പുതിയ മേഖലകള്‍ കണ്ടെത്തിയേ തീരൂ. വ്യക്തവും കൃത്യവുമായ ആസൂത്രണത്തിലൂടെ മനുഷ്യശക്തി സമാഹരിച്ച് പാവപ്പെട്ട കൃഷിക്കാരുടെ ജീവിതപുരോഗതിക്കായി കാര്യമായ സംഭാവന നല്‍കാന്‍ സഹകരണ മേഖലയ്ക്കുകഴിയും. ഇതിനായി സംഘങ്ങളുടെ കോളണികള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമാണു സമിതി മുന്നോട്ടുവെക്കുന്നത്. തൊഴിലില്‍ വിദ്ഗധരായ ഭൂരഹിതരെ ഇത്തരം സംഘങ്ങളില്‍ ചേര്‍ക്കണം. എന്നിട്ട് തരിശുഭൂമികളില്‍ സംയുക്തമായി കൃഷിയാരംഭിക്കണം. ( തുടരും )

Leave a Reply

Your email address will not be published.

Latest News
error: Content is protected !!