സംഘങ്ങളിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക്കൂട്ടുന്ന കാര്യം പലിശ നിര്‍ണയ ഉപസമിതിപരിഗണിക്കും – സര്‍ക്കാര്‍

Deepthi Vipin lal

സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്കുള്ള പലിശ കൂട്ടുന്നതു സംബന്ധിച്ച് പലിശ നിര്‍ണയ ഉപസമിതിയുടെ അടുത്ത യോഗത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ അറിയിച്ചു. കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനുള്ള മറുപടിയിലാണു രജിസ്ട്രാര്‍ ഇക്കാര്യം അറിയിച്ചത്.

സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കാനായി സഹകരണ വകുപ്പുമായി ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ള പലിശ നിര്‍ണയ ഉപസമിതി നിക്ഷേപങ്ങള്‍ക്കു പലിശനിരക്കു നിശ്ചയിക്കുമ്പോള്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ നിലവിലെ അവസ്ഥ പ്രത്യേകം പരിഗണിക്കണമെന്നു വിജയകൃഷ്ണന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിനുള്ള പരമാവധി പലിശനിരക്കു എട്ടര ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്കു ഒമ്പതു ശതമാനവുമാക്കി അടുത്ത നാലു വര്‍ഷം നിലനിര്‍ത്തണമെന്നായിരുന്നു കത്തിലെ ആവശ്യം.

നിധി ലിമിറ്റഡ്, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍, ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ നിക്ഷേപങ്ങള്‍ക്കു ഒമ്പതര മുതല്‍ പന്ത്രണ്ടര ശതമാനംവരെ പലിശ നല്‍കുന്ന കാര്യവും കത്തില്‍ വിജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!