പൊളിച്ചുമാറ്റിയ കോഴിക്കോട്ടെ സഹകരണഭവനു 13.5 കോടി ചെലവില്‍ പുതിയ കെട്ടിടം പണിയും

moonamvazhi

കോഴിക്കോട് നഗരപരിധിയില്‍ സഹകരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 72 സെന്റ് സ്ഥലത്തു കോഴിക്കോട് ജില്ലാ സഹകരണഭവന്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്കു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സഹകരണസംഘം രജിസ്ട്രാര്‍ അധ്യക്ഷനായ സംസ്ഥാനതല സാങ്കേതികസമിതിയും ജോ. രജിസ്ട്രാര്‍ ( കോഴിക്കോട് ) അധ്യക്ഷനായ ജില്ലാതല അവലോകനസമിതിയും രൂപവത്കരിച്ചാണു പദ്ധതിനിര്‍വഹണം നടത്തേണ്ടതെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മാണപ്രവര്‍ത്തനത്തിനു 13.5 കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്.

ജോ. രജിസ്ട്രാര്‍ ( ജനറല്‍ ), അസി. രജിസ്ട്രാര്‍ ( ജനറല്‍ ), അസി. ഡയറക്ടര്‍ ( ഓഡിറ്റ് ), സര്‍ക്കിള്‍ സഹകരണസംഘം ഓഫീസുകള്‍ 72 സെന്റ് സ്ഥലത്തെ കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചിരുന്നുത്. എന്നാല്‍, അപകടാവസ്ഥയെത്തുടര്‍ന്ന് ഈ കെട്ടിടം പൊളിച്ചുമാറ്റുകയാണുണ്ടായത്. ജില്ലാ ഓഫീസുകള്‍ക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സ്ഥലത്തു കെട്ടിടം നിര്‍മിക്കാന്‍ 1350 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സഹിതമാണു സഹകരണസംഘം രജിസ്ട്രാര്‍ പ്രൊപ്പോസല്‍ നല്‍കിയത്.