സേവാ വനിതാസഹകരണഫെഡറേഷന്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയിലേക്ക്‌

Moonamvazhi

പ്രമുഖവനിതാസഹകരണപ്രസ്ഥാനമായ സേവാ (സെല്‍ഫ്‌ എംപ്ലോയ്‌ഡ്‌ വിമന്‍സ്‌ അസോസിയേഷന്‍) സഹകരണഫെഡറേഷന്‍ ബ്ലോക്ക്‌ ചെയിന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അല്‍ഗോരാന്റ്‌ ഫൗണ്ടേഷനുമായി ധാരണയിലെത്തി. സേവയുടെ സാമൂഹ്യസുരക്ഷാവിഭാഗത്തിന്റെ ഡയറക്ടറായ മിറായ്‌ ചൗധരിയാണ്‌ അടുത്തകാലത്ത്‌ ബ്ലോക്‌ചെയിന്‍ അധിഷ്‌ഠിതസംരംഭം പ്രഖ്യാപിച്ചത്‌. മതിയായ രേഖകളില്ലാത്തതിനാല്‍ ധാരാളംപേര്‍ക്കു സാമൂഹ്യക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാതെപോകുന്ന പ്രശ്‌നം പരിഹരിക്കാനാണു ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്‌. പൊതുജനസേവനത്തെക്കാള്‍, ഊഹക്കച്ചവടാധിഷ്‌ഠിതമായ സാമ്പത്തികപ്രവര്‍ത്തനങ്ങളിലാണു ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കപ്പെടുന്നതെങ്കിലും, സേവാസഹകരണഫെഡറേഷനും അല്‍ഗോരാന്റ്‌ ഫൗണ്ടേഷനും തമ്മിലുള്ള സഹകരണം സാധാരണസ്‌ത്രീകള്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രകടമായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്നതു ശ്രദ്ധേയമാണെന്ന്‌ പ്ലാറ്റ്‌ഫോം കോഓപ്പറേറ്റിവിസം കണ്‍സോര്‍ഷ്യത്തിന്റെ സ്ഥാപകന്‍ പ്രൊഫ. ട്രെബോര്‍ ഷോള്‍സ്‌ ഇതു സംബന്ധിച്ച്‌ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.

മുമ്പ്‌ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയിച്ചിതിനെത്തുടര്‍ന്നാണ്‌ ഏപ്രില്‍ അവസാനം ഇക്കാര്യത്തില്‍ ബ്ലോക്‌ചെയിന്‍ അധിഷ്‌ഠിതഐഡന്റിറ്റി പ്ലാറ്റ്‌ഫോം നടപ്പാക്കാന്‍ ധാരണയായതെന്നു അല്‍ഗോരാന്റ്‌ ഫൗണ്ടേഷന്‍ അറിയിച്ചു.ആരോഗ്യം, ഇന്‍ഷുറന്‍സ്‌, ജിവിതമാര്‍ഗസുരക്ഷിതത്വം എന്നീ മേഖലകളില്‍ അസംഘടിതതൊഴിലാളിസ്‌ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളയാളാണു മിറായ്‌ ചൗധരി. ഈരംഗങ്ങളിലൊക്കെ മതിയായ രേഖകളില്ലാത്തതുമൂലം ധാരാളംപേര്‍ക്ക്‌ ആനുകൂല്യങ്ങള്‍ കിട്ടാതെ പോകുന്നുണ്ട്‌. ഉള്ള രേഖകള്‍ പലതും വിശ്വാസ്യമല്ലാത്തതും പ്രശ്‌നമാണ്‌. ഇതു പരിഹരിക്കാന്‍ സേവയും അല്‍ഗോരാന്റുമായി ചേര്‍ന്നു ഡിജിറ്റല്‍ ഹെല്‍ത്ത്‌ പാസ്‌പോര്‍ട്ട്‌ സൃഷ്ടിക്കുകയാണു ചെയ്യുന്നത്‌. ഇത്‌ ഒരു ബ്ലോക്‌ ചെയിന്‍ അധിഷ്‌ഠിതരേഖയാണ്‌. ആരോഗ്യസംബന്ധമായ ഡാറ്റ ഇതില്‍ സുരക്ഷിതമായി ശേഖരിച്ചുവയ്‌ക്കും. സേവയുടെ കമ്മൂണിറ്റി സെന്ററുകളിലൂടെ സ്‌ത്രീകള്‍ക്ക്‌ ഇതിന്റെ പ്രിന്റ്‌ എടുക്കാം. പരിശോധിച്ചു ബോധ്യപ്പെടാവുന്ന വിധത്തിലും, ക്രമക്കേടുകള്‍ നടത്താനാവാത്ത വിധത്തിലും, ഇന്‍ഷുറന്‍സും പൊതുജനാരോഗ്യവും സര്‍ക്കാര്‍സഹായങ്ങളുംപോലുള്ള സേവനങ്ങള്‍ക്കു കൂടുതല്‍ സ്ഥിരതയുള്ള ലിങ്ക്‌ പ്രദാനം ചെയ്യുന്ന വിധത്തിലുമാണ്‌ ഈ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നു പ്രൊഫ.ഷോള്‍സ്‌ ലേഖനത്തില്‍ പറയുന്നു.

സേവ ആയിരക്കണക്കിനു സ്‌ത്രീകളെ ഡിജിറ്റല്‍ ഹെല്‍ത്ത്‌ പാസ്‌പോര്‍ട്ട്‌സംരംഭത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്ന്‌ അല്‍ഗോരാന്റ്‌ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ ഹെല്‍ത്ത്‌ പാസ്‌പോര്‍ട്ട്‌ ഒരു വാലെറ്റ്‌ ആണ്‌. ആധാറുമായും രേഖകള്‍ ശേഖരിച്ചുവയ്‌ക്കാവുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കറുമായും ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്‌. പ്രാഥമികാരോഗ്യപരിചരണം, ശിശുപരിചരണം, പെന്‍ഷന്‍ തുടങ്ങിയ സര്‍ക്കാര്‍സേവനങ്ങള്‍ ലഭിക്കാന്‍ വേണ്ട രേഖകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാനും പരിശോധിച്ചു ബോധ്യപ്പെടാനുമാണ്‌ ഇങ്ങനെ ബന്ധിപ്പിച്ചിട്ടുള്ളത്‌. പേരും ഐഡന്റിറ്റി കാര്‍ഡും തമ്മില്‍ വ്യത്യാസം വരിക, കടലാസ്‌ ഫയലുകള്‍ നഷ്ടപ്പെടുക, രേഖതന്നെ ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷ. സേവയുടെ കമ്മൂണിറ്റി വര്‍ക്കര്‍മാര്‍ വീടുകളില്‍ ചെന്ന്‌ ഈ ഡിജിറ്റല്‍ വാലറ്റില്‍ രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സ്‌ത്രീകളെ സഹായിക്കും. അല്‍ഗോരാന്റ്‌ ഫൗണ്ടേഷനുമായി ധാരണയിലെത്തുംമുമ്പ്‌ ഭരണപരമായ പ്രശ്‌നങ്ങള്‍മൂലം സേവയ്‌ക്ക്‌ അതിന്റെ മൂന്നരദശലക്ഷം അംഗങ്ങളില്‍ നാല്‍പതിനായിരത്തോളം സ്‌ത്രീകളുമായി മാത്രമേ ബന്ധപ്പെടാനായിരുന്നുള്ളൂവെന്നും അല്‍ഗോരാന്റ്‌ിന്റെ വെബ്‌3 സൊലൂഷന്‍ നടപ്പാക്കിയശേഷം ലക്ഷക്കണക്കിനു സ്‌ത്രീകള്‍ക്കു തങ്ങളുടെ രേഖകള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും സര്‍ക്കാര്‍സേവനങ്ങള്‍ നേടാനും കഴിയുന്നുണ്ടെന്നും അല്‍ഗോരാന്റ്‌ ഫൗണ്ടേഷന്‍ അവകാശപ്പെട്ടു.സേവാശക്തികേന്ദ്രങ്ങളാണു പരീക്ഷണപദ്ധതിയില്‍ മുഖ്യം. കമ്മൂണിറ്റി റിസോഴ്‌സ്‌ സെന്ററുകളാണിവ. ആരോഗ്യപ്രശ്‌നങ്ങളില്‍ സഹായത്തിനായി സ്‌ത്രീകള്‍ ഇവിടങ്ങളില്‍ പോകാറുണ്ട്‌. ആ സഹായത്തിനുപുറമെ, സര്‍ക്കാര്‍പദ്ധതികളെക്കുറിച്ചും സാമൂഹ്യസുരക്ഷാആനുകൂല്യങ്ങളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും ഇവിടങ്ങളില്‍നിന്നു വിവരങ്ങള്‍ നല്‍കും. വര്‍ഷങ്ങളായി കടലാസില്‍ കൈകൊണ്ട്‌ എഴുതിത്തയ്യാറാക്കുന്ന രേഖകള്‍വച്ചാണ്‌ ഇവയുടെ പ്രവര്‍ത്തനം. ഈ രേഖകള്‍ പലപ്പോഴും മാറിവച്ചുപോകുകയും കേടുവരികയും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്‌. ആരോഗ്യപരിചരണരംഗത്തും ക്ഷേമപദ്ധതിആനുകൂല്യങ്ങളുടെ രംഗത്തും ബുദ്ധിമുട്ടുകള്‍ നേരിടുന്ന സ്‌ത്രീകളുടെ സ്ഥിതി ഇതുമൂലം കൂടുതല്‍ വിഷമത്തിലാകുന്നു. കൈകൊണ്ടെഴുതിയ രേഖകളില്‍ തെറ്റുപറ്റുകയും കാലതാമസമുണ്ടാകുകയും ചെയ്യാറുണ്ട്‌. ഇതുമൂലം ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ലക്ഷ്യംതന്നെ പാളിപ്പോകുന്നു. ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയിലേക്കു മാറിക്കൊണ്ട്‌ ക്ലെയിമുകളുടെ പരിശോധനമുതല്‍ ആനുകൂല്യവിതരണം വരെയുള്ള എല്ലാകാര്യവും സുരക്ഷിതവും പരിശോധനാക്ഷമവുമായ മാനദണ്ഡങ്ങള്‍വഴി ക്രമീകരിക്കാനാവുമെന്നാണു കരുതുന്നത്‌. സര്‍ക്കാര്‍ പരിപാടികളെക്കുറിച്ച്‌ അറിയിക്കല്‍, ആരോഗ്യസേവനങ്ങള്‍ നല്‍കല്‍, നിയമസഹായ-ബോധവല്‍കരണപ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവ സ്‌ത്രീശക്തികേന്ദ്രങ്ങളിലെ ജീവനിക്കാരികള്‍ നേരത്തേമുതല്‍ ചെയ്യുന്നുണ്ട്‌. എല്ലാ സേവാശക്തികേന്ദ്രജീവനക്കാരികളും കമ്മൂണിറ്റി വര്‍ക്കര്‍മാര്‍ കൂടിയാണ്‌.

സാങ്കേതികവിദ്യയെക്കാള്‍ ഇൗ പരീക്ഷണം നടത്തപ്പെടുന്ന സംവിധാനപരമായ സാഹചര്യമാണ്‌ ഈ സംരംഭത്തെ വേറിട്ടതാക്കുന്നതെന്നു ട്രെബോള്‍ ഷോള്‍സ്‌ ലേഖനത്തില്‍ പറയുന്നു. ചികില്‍സാരേഖകള്‍ സുരക്ഷിതവും പരിശോധനാക്ഷമവും പോര്‍ട്ടബിളുമാക്കാന്‍വേണ്ടിയാണ്‌ ഇവിടെ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്‌.വിജയിച്ചാല്‍ അസംഘടിതതൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന മറ്റുമേഖലകളിലേക്കും ഇതു വ്യാപിപ്പിക്കാനാവും. ഇന്‍ഷുറന്‍സ്‌ എടുക്കല്‍, സബ്‌സിഡികള്‍ നേടിയെടുക്കല്‍, പെന്‍ഷന്‍ ലഭ്യമാക്കല്‍ തുടങ്ങിയ മേഖലകളിലും ഇതു നടപ്പാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ, ഇവിടെ ഒരു പ്രശ്‌നം ഉണ്ടെന്നു ഷോള്‍സ്‌ ചൂണ്ടിക്കാട്ടുന്നു. വലിയഅളവില്‍ വരേണ്യരുടെ സംവിധാനങ്ങള്‍ക്കായി തയ്യാറാക്കപ്പെട്ട ഈ സാങ്കേതികവിദ്യക്ക്‌ താഴെത്തട്ടിലുള്ളവര്‍ അനുഭവിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി അര്‍ഥപൂര്‍ണമായി പരുവപ്പെടാന്‍ കഴിയുമോ എന്നതാണ്‌ ആ പ്രശ്‌നം. എന്തായാലും ഇക്കാര്യത്തില്‍ ജാഗ്രതയോടയുള്ള ശുഭാപ്‌തിവിശ്വാസം ആവാമെന്നു ഷോള്‍ പറയുന്നു.ഗുജറാത്ത്‌ ആണ്‌ സേവാ സഹകരണഫെഡറേഷന്റെ പ്രവര്‍ത്തനപരിധി. 1972ല്‍ ഇളാഭട്ട്‌ ആണ്‌ സേവ സ്ഥാപിച്ചത്‌. സ്‌ത്രീത്തൊഴിലാളികളുടെ ട്രേഡ്‌യൂണിയനായിട്ടാണു തുടക്കം. തുടര്‍ന്നു വനിതകളുടെ സഹകരണസംഘങ്ങള്‍ രൂപവല്‍കരിച്ചു. ആക്രി പെറുക്കി ജീവിക്കുന്ന സ്‌ത്രീകളുടെയും തെരുവുവില്‍പനക്കാരായ സ്‌ത്രീകളുടെയുമൊക്കെ സഹകരണസംഘങ്ങള്‍ ഉണ്ടാക്കി. 1992ഡിസംബറിലാണു ഫെഡറേഷന്‍ രൂപവല്‍കരിച്ചത്‌. 112 വനിതാസഹകരണസംഘങ്ങള്‍ ഇതിലുണ്ട്‌. ആക്രി പെറുക്കി വിറ്റു ജീവിക്കുന്ന സ്‌ത്രീകളുടെ സഹകരണസംഘംമുതല്‍ സഹകരണഇന്‍ഷുറന്‍സ്‌ സംവിധാനം വരെ ഇതിലുണ്ട്‌. നാലുലക്ഷത്തോളമാണ്‌ അംഗസംഖ്യ. ഇന്ത്യയിലാകെ മൂന്നരദശലക്ഷം അസംഘടിതസ്‌ത്രീത്തൊഴിലാളികള്‍ സെല്‍ഫ്‌ എംപ്ലോയ്‌ഡ്‌ വിമന്‍സ്‌ അസോസിയേഷനിലുണ്ട്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 453 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!