ഇസ്രായേലും അറബ് ലോകവും അടുക്കുമ്പോള്‍

Deepthi Vipin lal

– മിര്‍ ഗാലിബ്

(2020 നവംബര്‍ ലക്കം)

പശ്ചിമേഷ്യയില്‍ പുതിയൊരു രാഷ്ട്രീയ സമവാക്യം രൂപം കൊണ്ടിരിക്കുന്നു. പലസ്തീനികളുടെ ദുരിതജീവിതത്തിന് കാരണമെന്ന നിലയില്‍ ‘ വെറുക്കപ്പെട്ട രാജ്യ ‘ മായി കരുതിയിരുന്ന ഇസ്രായേലുമായി അറബ് ലോകം അടുക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ സെപ്റ്റംബര്‍ 15 ന് യു.എ.ഇ.യും ബഹ്‌റൈനും ഇസ്രായേലുമായി ഒപ്പുവെച്ച സമാധാനക്കരാര്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയത് സമൂലമായ മാറ്റമാണ്.

ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയദ് അല്‍ നെഹ്യാന്‍ എന്നിവര്‍ ആഗസ്റ്റ് 13 നാണ് നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇതോടെ ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിക്കുകയും ആ രാജ്യവുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ആദ്യ ഗള്‍ഫ് രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി യു.എ.ഇ. മാറി. ഒരു മാസം തികയുന്നതിനു മുമ്പ് മറ്റൊരു ഗള്‍ഫ് രാജ്യമായ ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 11 നാണ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.

ഇരു ഗള്‍ഫ് രാജ്യങ്ങളുമായും നയതന്ത്ര-വ്യാപാര-വ്യവസായ ബന്ധമാണ് ഇസ്രായേല്‍ സ്ഥാപിച്ചത്. എംബസികളുടെ സ്ഥാപനം, വിമാന സര്‍വീസ്, വ്യാപാരം, ടൂറിസം, പരിസ്ഥിതി, ശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ പരസ്പരം ബന്ധം സ്ഥാപിക്കും. പലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന സംഘടിത കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്നാണ് നെതന്യാഹുവിന്റെ വാഗ്ദാനം.

ഈജിപ്തിനും ജോര്‍ദാനും പിന്നാലെ

ഐക്യരാഷ്ട്ര സഭയില്‍ അംഗമായ 192 രാജ്യങ്ങളില്‍ 161 രാജ്യങ്ങള്‍ക്കേ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ളൂ. ഇസ്രായേലുമായി ബന്ധമില്ലാത്ത 31 രാജ്യങ്ങളില്‍ ഭൂരിപക്ഷവും അറബ് രാജ്യങ്ങളാണ്. മാത്രമല്ല, പലസ്തീന്‍ ഭൂപ്രദേശങ്ങളിലേക്ക് ജൂതര്‍ നടത്തിയ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി പിറവിയെടുത്ത രാജ്യമെന്ന നിലയില്‍ ഇസ്രായേലുമായി പ്രധാന അറബ് രാഷ്ട്രങ്ങളെല്ലാം പലപ്പോഴും സംഘര്‍ഷത്തിലായിരുന്നു.

ഇസ്രായേല്‍ രൂപംകൊണ്ട 1948 ലും 1967 ലും ആ രാജ്യവുമായി ഈജിപ്തും ജോര്‍ദാനുമുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ യുദ്ധം നടത്തി. രണ്ടിലും വിജയം ഇസ്രായേലിനൊപ്പമായിരുന്നു. 1948 ലെ യുദ്ധത്തില്‍ ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെ ആക്രമിച്ചു. യുദ്ധത്തില്‍ വിജയിച്ച ഇസ്രായേല്‍ 30 ശതമാനത്തോളം അറബ് പ്രദേശങ്ങള്‍ പിടിച്ചടക്കി. 1967 ലെ യുദ്ധത്തില്‍ ഇതിലുമേറെ അറബ് പ്രദേശങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തു. സിറിയയിലെ ഗോലാന്‍ കുന്നുകളും ഈജിപ്തിലെ സിനായ് പെനിന്‍സുലയും വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ഭാഗങ്ങളും അതിലുള്‍പ്പെടും. ആറു വര്‍ഷത്തിനു ശേഷം 1973 ല്‍ ഈജിപ്തും സിറിയയും ചേര്‍ന്ന് ഇസ്രായേലിനെ ആക്രമിച്ചു. യോം കിപ്പുര്‍ യുദ്ധം എന്നാണ് ഇതറിയപ്പെടുന്നത്. ജൂതരുടെ ആഘോഷമായ യോം കിപ്പുര്‍ ദിവസമായിരുന്നു ആക്രമണം. സിനായ് പ്രദേശങ്ങളും ഗോലാന്‍ കുന്നുകളും തിരിച്ചുപിടിക്കുകയായിരുന്നു ഈജിപ്തിന്റെയും സിറിയയുടെയും ലക്ഷ്യം. യുദ്ധത്തിന്റെ തുടക്കത്തില്‍ ഇസ്രായേലിന് വലിയ നാശം നേരിട്ടു. എന്നാല്‍, പിന്നീടവര്‍ തിരിച്ചടിച്ചു. ഇരു പ്രദേശങ്ങളും തിരിച്ചുപിടിക്കുകയെന്ന ഈജിപ്തിന്റെയും സിറിയയുടെയും ലക്ഷ്യം നേടാനാവാതെ യുദ്ധം സമാപിച്ചു. തുടര്‍ന്നാണ് സിനായ് പ്രദേശങ്ങള്‍ തിരിച്ചുകിട്ടാനായി ഇസായേലുമായി ഈജിപ്ത് ചര്‍ച്ചയുടെ മേശയിലേക്ക് വരുന്നത്. യു.എസ്. പ്രസിഡന്റിന്റെ മേരിലാന്റിലെ വസതിയായ ക്യാമ്പ് ഡേവിഡിലാണ് ചര്‍ച്ചകള്‍ നടന്നത്. യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറാണ് ചര്‍ച്ചയ്ക്ക് ചുക്കാന്‍പിടിച്ചത്. 1978 ല്‍ ഈജിപ്തും ഇസ്രായേലും തമ്മില്‍ ക്യാമ്പ് ഡേവിഡ് കരാര്‍ നിലവില്‍ വന്നു. പിടിച്ചെടുത്ത വിശാലമായ സിനായ് പ്രദേശങ്ങള്‍ ഇസ്രായേല്‍ ഈജിപ്തിന് വിട്ടുകൊടുത്തു. ഇത്രയും വിസ്തൃതമായ പ്രദേശം വിട്ടുകൊടുക്കുന്നതിനേക്കാള്‍ ഇസ്രായേലിന് പ്രധാനം, ഒരു അറബ് രാഷ്ട്രം തങ്ങളുടെ നിലനില്‍പ്പ് അംഗീകരിക്കുക എന്നുള്ളതായിരുന്നു.

1973 ലെ യുദ്ധത്തിനു ശേഷം അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മില്‍ സംഘട്ടനമുണ്ടായിട്ടില്ല. 1994 ല്‍ അയല്‍ രാജ്യമായ ജോര്‍ദാനും ഇസ്രായേലുമായി സമാധാന ഉടമ്പടി ഒപ്പുവെച്ചു. അങ്ങനെ ഇസ്രായേലിനെ അംഗീകരിക്കുകയും അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ജോര്‍ദാന്‍ മാറി. 1999 ല്‍ വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയ ( ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയ ) യും ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിച്ചു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ രാജ്യമായിരുന്നു മൗറിറ്റാനിയ. എന്നാല്‍, 2008-09 ല്‍ ഗാസാ മുനമ്പില്‍ പലസ്തീനികള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിയ ക്രൂരമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് 2010 ല്‍ മൗറിറ്റാനിയ അവരുമായുള്ള ബന്ധം വിച്ഛേദിച്ചു. അതുകൊണ്ടുതന്നെ നിലവില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ. നാലാമത്തെ രാജ്യം ബഹ്‌റൈനും.

2002 ലെ അറബ് ഉച്ചകോടി

ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 2002 മാര്‍ച്ചില്‍ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അറബ് ലീഗ് ഉച്ചകോടി നടന്നു. സൗദി കിരീടവകാശി അബ്ദുള്ളയുടെ നേതൃത്വത്തിലായിരുന്നു ഉച്ചകോടി. 1967 മുതല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത അറബ് പ്രദേശങ്ങളില്‍ നിന്ന് ആ രാജ്യം പിന്‍വാങ്ങണമെന്ന് ഉച്ചകോടി നിര്‍ദേശിച്ചു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപവത്കരണം ഇസ്രായേല്‍ അംഗീകരിക്കണമെന്നും പലസ്തീന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് നീതിപൂര്‍വമായ പരിഹാരമുണ്ടാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ഇതിനു പകരമായി ഇസ്രായേല്‍ രാഷ്ട്രത്തെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയും ആ രാജ്യവുമായി സാധാരണ ബന്ധം സ്ഥാപിക്കുകയും ചെയ്യും. സൗദിയുടെ നായകത്വത്തില്‍ രൂപം നല്‍കിയ ഈ സമാധാന നിര്‍ദേശങ്ങളില്‍ ഒരു നടപടിയും ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

പലസ്തീനികളുടെ ദുരിതം നാള്‍ക്കുനാള്‍ കൂടിവന്നതേയുള്ളൂ. പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷിച്ച, ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട 1993 ലെ ഓസ്ലോ കരാര്‍ നടപ്പാക്കാനോ അറബ് ഉച്ചകോടി മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാനോ ഇസ്രായേല്‍ തയാറായിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തയാറായത് ? അതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. അതില്‍ മുഖ്യം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ മാറിവരുന്ന സമവാക്യങ്ങളാണ്. വെസ്റ്റ് ബാങ്കിലെ അധിനിവേശം താത്കാലികമായി നിര്‍ത്തിവെക്കുമെന്നതാണ് ബന്ധം സ്ഥാപിക്കുന്നതിനു പകരമായി ഇസ്രായേല്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍, ഓസ്ലോ ഉള്‍പ്പെടെ, അന്താരാഷ്ട്ര കരാറുകളില്‍ വാക്ക് പാലിക്കുന്നതില്‍ ഇസ്രായേല്‍ പിന്നോട്ടുപോകുന്ന മുന്‍ അനുഭവം വ്യക്തമായിരുന്നു. മാത്രമല്ല, വെസ്റ്റ് ബാങ്കിലെ അധിനിവേശം താത്കാലികമായി മാത്രമാണ് നിര്‍ത്തിവെച്ചതെന്നും ആ പ്രദേശങ്ങളില്‍ നമ്മുടെ അവകാശം വിട്ടുനല്‍കില്ലെന്നും സംയുക്ത പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. താത്കാലിക നിര്‍ത്തിവെക്കല്‍ എന്ന ഉടമ്പടിയിലെ വ്യവസ്ഥയൊക്കെ പുകമറ മാത്രമാണ്.

പലസ്തീന്‍ പ്രശ്‌നം പിന്നിലേക്ക്

പലസ്തീന്‍ പ്രശ്‌നത്തിലൊന്നും ഇപ്പോള്‍ യു.എ.ഇ.ക്കോ ബഹ്‌റൈനോ താല്‍പ്പര്യമൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്കുള്ളത് വാണിജ്യ- വ്യവസായ – രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ്. ശാസ്ത്ര-സാങ്കേതിക വിദ്യാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇസ്രായേലുമായി സഹകരണമുണ്ടാക്കി ആ വഴിയില്‍ നേട്ടമുണ്ടാക്കാനും കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ കൈ കോര്‍ക്കാനും ഗള്‍ഫ് നാടുകളിലേക്ക് ഇസ്രായേല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് അവരുടെ നോട്ടം. ഇതിലെല്ലാമുപരി മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങളെ അടുപ്പിക്കുന്നത്. അത് വിശദമാക്കുന്നതിനു മുമ്പ് മനസ്സിലാക്കേണ്ടത്, ഈ കരാറിനു സൗദി അറേബ്യയുടെ നിശ്ശബ്ദ പിന്തുണയുണ്ടെന്നതാണ്. യു.എ.ഇ., ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സൗദിയുടെ സഖ്യ രാജ്യങ്ങളാണ്. മേഖലയിലെ പ്രധാന സുന്നി രാജ്യമായ സൗദിയുടെ മൗനാനുവാദമില്ലാതെ പ്രധാന അന്താരാഷ്ട്ര ഉടമ്പടികളൊന്നും യു.എ.ഇ.യോ ബഹ്‌റൈനോ കൈക്കൊള്ളില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പരമ്പരാഗത സുന്നി-ഇറാന്‍ സംഘര്‍ഷങ്ങളുടെ പരിണിത ഫലമായി ഇറാനുമായി ഏറ്റവും ശത്രുതാപരമായ ബന്ധമാണ് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുള്ളത്. ഷിയാ രാജ്യമായ ഇറാന്റെ പിന്തുണയോടെ യെമനിലെ ഷിയാ സായുധ സംഘമായ ഹൂതികള്‍ 2015 ല്‍ സുന്നി വംശജനായ പ്രസിഡന്റ് മന്‍സൂര്‍ അല്‍ ഹാദിയെ പുറത്താക്കി. ഇതോടെ യെമന്‍ ആഭ്യന്തര യുദ്ധത്തിലായി. ഹാദിക്ക് സൗദി അഭയം നല്‍കി. മാത്രമല്ല, ഇറാന്‍ – ഹൂതി ശക്തികള്‍ക്കെതിരേ ഒന്‍പത് രാജ്യങ്ങളുടെ സഖ്യം രൂപവത്കരിച്ച് സൗദി യുദ്ധം തുടങ്ങി. യു.എ.ഇ.യും ബഹ്‌റൈനും കുവൈത്തും ഈജിപ്തും മൊറോക്കോയും ജോര്‍ദാനും സുഡാനും സഖ്യത്തില്‍ പങ്കാളികളായി യുദ്ധം ചെയ്യുന്നു. ഇസ്രായേലും യു.എസും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. ഇതു മാത്രമല്ല, സൗദിയിലേതുള്‍പ്പെടെയുള്ള ഷിയാക്കള്‍ ഹൂതികള്‍ക്കും ഇറാനുമൊപ്പം നില്‍ക്കുമെന്ന ഭയവും സൗദി സഖ്യത്തിനുണ്ട്. ഈ സാഹചര്യത്തില്‍ മേഖലയിലെ വന്‍ ഭീഷണിയായാണ് ഇറാനെ സൗദിയും സഖ്യരാജ്യങ്ങളും നോക്കിക്കാണുന്നത്.

ഇറാന്‍ – ചൈന – റഷ്യന്‍ സഖ്യം

പലസ്തീന്‍ പ്രശ്‌നങ്ങളെല്ലാം മറന്ന് ഇറാനെ നേരിടാന്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും പിന്തുണ ഉറപ്പാക്കുകയെന്ന തന്ത്രമാണ് സൗദിയും സഖ്യ രാജ്യങ്ങളും തേടുന്നത്. അതേസമയം, സൗദി- ഇസ്രായേല്‍-യു.എസ്. അച്ചുതണ്ടിനെതിരേ ഇറാന്‍-ചൈന- റഷ്യന്‍ സഖ്യവും രൂപപ്പെടുന്നുണ്ട്. യു. എ.ഇ.- ഇസ്രായേല്‍ കരാറിനെ എതിര്‍ത്ത തുര്‍ക്കിയും അവര്‍ക്കൊപ്പം ചേര്‍ന്നേക്കും. അതിനിടയില്‍ ഒക്ടോബര്‍ 11 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫുമായി ചര്‍ച്ച നടത്തി. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് 2018 ല്‍ എകപക്ഷീയമായി അമേരിക്ക പിന്മാറിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഈ സാഹചര്യത്തില്‍ അമേരിക്കയ്‌ക്കെതിരായ ശക്തമായ നീക്കം കൂടിയാണ് ചൈനയുടെ പുതിയ ചുവടുവെപ്പ്. പുതിയ ശാക്തികച്ചേരികള്‍ രൂപപ്പെടുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുടെ ആഭ്യന്തര രാഷ്ട്രീയ ലക്ഷ്യങ്ങളും ഈ ഉടമ്പടിക്കു പിന്നിലുണ്ട്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിറം മങ്ങി നില്‍ക്കുന്ന ട്രംപ് തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള കരുനീക്കമായാണ് ഈ ഉടമ്പടിയെ കണ്ടത്. മരുമകനും പശ്ചിമേഷ്യന്‍ കാര്യ ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നര്‍ വഴിയാണ് ട്രംപ് ഈ ഉടമ്പടി തരപ്പെടുത്തിയെടുത്തത്. സൗദി ഭരണകൂടത്തില്‍ സ്വാധീനമുള്ള കുഷ്‌നര്‍ ജൂതവംശജന്‍ കൂടിയാണ്. ഇസ്രായേല്‍ പാര്‍ലമെന്റിലേക്ക് 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച്ച് മാസങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാനായില്ല. 120 അംഗ പാര്‍ലമെന്റായ നെസറ്റില്‍ മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 36 സീറ്റും പ്രതിപക്ഷ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 33 സീറ്റും ലഭിച്ചു. പ്രധാനമന്ത്രിപദം പങ്കിടാമെന്ന വ്യവസ്ഥയില്‍ ഇരു പാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ ഭരിക്കുന്നത്. 2021 നവംബറില്‍ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവ് ബെന്നി ഗാന്റ്‌സിന് പ്രധാനമന്ത്രിസ്ഥാനം വിട്ടുനല്‍കണം. കൂടാതെ, അഴിമതിക്കേസില്‍ നെതന്യാഹു വിചാരണയും നേരിടുന്നുണ്ട്. വിധി എതിരായാല്‍ അദ്ദേഹം രാജിവെക്കേണ്ടിയും വരും. ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള മാര്‍ഗമായാണ് നെതന്യാഹു ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധത്തെ കാണുന്നത്.

പലസ്തീനികളുടെ ദുരവസ്ഥ തുടരും

ഗാസാ മുനമ്പും വെസ്റ്റ് ബാങ്കും ചേര്‍ന്നതാണ് പലസ്തീന്‍. ഇതില്‍ വെസ്റ്റ് ബാങ്കിന്റെ മിക്ക ഭാഗങ്ങളും ഇസ്രായേല്‍ കൈയേറിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ എന്ന് ഗാസാ മുനമ്പിനെ വിശേഷിപ്പിക്കാം. വളരെ ചെറിയൊരു ഭൂഭാഗത്താണ് 50 ലക്ഷത്തോളം പലസ്തീനികള്‍ അധിവസിക്കുന്നത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണിത്. വെസ്റ്റ് ബാങ്കിലെ തങ്ങളുടെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ സംഘടിത കുടിയേറ്റം നടത്തുന്നത് തുടരുകയാണ്. ഇത് താത്കാലികമായി നിര്‍ത്തിവെക്കാമെന്നു മാത്രമാണ് ഉടമ്പടിയില്‍ പറയുന്നത്. ഇത് താത്കാലികം മാത്രമാണെന്നും സംഘടിത കുടിയേറ്റം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വാഗ്ദാന ലംഘനങ്ങള്‍ പല തവണ ഏറ്റുവാങ്ങിയവരാണ് പലസ്തീനികള്‍. സ്വതന്ത്ര പരമാധികാര രാജ്യമെന്ന പലസ്തീനികളുടെ സ്വപ്നം കാലമിത്രയായിട്ടും അതിവിദൂരമാണ്. അതിനാല്‍ പുതിയ ഉടമ്പടി വഞ്ചനാപരമാണെന്നും പിന്നില്‍ നിന്നുള്ള കുത്താണെന്നും പലസ്തീന്‍ അതോറിറ്റി നേതാവ് മഹമ്മൂദ് അബ്ബാസും ഹമാസും ഒരുപോലെ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!