സഹകരണ സംഘം ഭരണ സമിതിയെ പിരിച്ചുവിടല്‍

- ബി.പി. പിള്ള

സഹകരണ സംഘം നിയമത്തിലും ചട്ടങ്ങളിലും സംഘംനിയമാവലിയിലും ചുമതലപ്പെടുത്തപ്പെട്ട കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നതില്‍ നിരന്തരം വീഴ്ച വരുത്തുകയോ അവ നിറവേറ്റുന്നതില്‍ അലംഭാവം കാട്ടുകയോ സംഘത്തിന്റെ ഉത്തമതാല്‍പ്പര്യത്തിനു ഹാനികരമായ വിധത്തില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ കേരള സഹകരണ സംഘംനിയമമോ ചട്ടങ്ങളോ അല്ലെങ്കില്‍ സഹകരണസംഘം രജിസ്ട്രാറുടെ നിയമാനുസൃതമായ ഉത്തരവോ നിര്‍ദേശമോ മന:പൂര്‍വം അനുസരിക്കാതിരിക്കുകയോ അല്ലെങ്കില്‍ അവ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയോ അല്ലെങ്കില്‍ നിയമവിരുദ്ധമായോ നിയമാവലിക്കു വിരുദ്ധമായോ സംഘത്തിന്റെ പണം ചെലവാക്കുകയോ അല്ലെങ്കില്‍ മന:പൂര്‍വമായ അലംഭാവത്തിന്റെ ഫലമായി സംഘംആസ്തിക്കു നഷ്ടമോ കുറവോ വരുത്തുകയോ അല്ലെങ്കില്‍ സംഘരേഖകള്‍ ദുരുപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയോ പണാപഹരണമോ തിരിമറിയോ മറച്ചുവെക്കാന്‍ രേഖകള്‍ നശിപ്പിക്കാനിടയാക്കുകയോ ചെയ്തുവെന്നു പരിശോധനയിലോ അന്വേഷണത്തിലോ ബോധ്യപ്പെട്ടാല്‍ ഭരണസമിതിക്കു ആക്ഷേപം വല്ലതും ബോധിപ്പിക്കാന്‍ അവസരം നല്‍കിയശേഷം രേഖാമൂലമുള്ള ഉത്തരവു നല്‍കിക്കൊണ്ട് സമിതിയെ പിരിച്ചുവിടാന്‍ വകുപ്പ് 32 ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വകുപ്പ് 32 ന്റെ ഉപവകുപ്പ് ഒന്നിന്റെ ക്ലോസ് ഡി.യുടെ മൂന്നാമത്തെ പ്രൊവിസോയില്‍ ഒരു സഹകരണസംഘത്തിന്റെ ഓഹരിമൂലധനത്തില്‍ ഓഹരികളൊന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ വായ്പയോ സാമ്പത്തികസഹായമോ നല്‍കിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ വായ്പക്കു സര്‍ക്കാരോ സര്‍ക്കാര്‍ രൂപവത്കരിച്ച ബോര്‍ഡോ മറ്റു സ്ഥാപനങ്ങളോ ഗ്യാരണ്ടിയൊന്നും നല്‍കിയിട്ടില്ലെങ്കില്‍ അങ്ങനെയുള്ള സംഘങ്ങളുടെ ഭരണസമിതിയെ പിരിച്ചുവിടാനോ സസ്‌പെന്റ് ചെയ്യാനോ പാടില്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ പ്രൊവിസോ നീക്കണമെന്നാണു നിയമഭേദഗതിബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഈ ഭേദഗതിവ്യവസ്ഥ പ്രാബല്യത്തില്‍ വന്നുകഴിയുമ്പോള്‍ സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ബാങ്കിങ് നിയന്ത്രണനിയമത്തിന്റെ പരിധിക്കുള്ളില്‍ വരാത്തതുമായ എല്ലാ സഹകരണസംഘങ്ങളുടെയും ഭരണസമിതിയെ രജിസ്ട്രാര്‍ക്കു പിരിച്ചുവിടാന്‍ കഴിയും.

അയോഗ്യത
ഒരു ടേമിലേക്ക്

32-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിന്റെ ക്ലോസ് ഇ.യില്‍ ഭരണസമിതിയുടെ പിരിച്ചുവിടല്‍ ഒരു ശിക്ഷയായതിനാല്‍ പുറത്താക്കപ്പെട്ട സമിതിയിലെ ഓരോ അംഗത്തിനും അവരെ പുറത്താക്കിയ തീയതിമുതല്‍ തുടര്‍ന്നുള്ള തുടര്‍ച്ചയായ രണ്ടു ടേമുകളിലേക്കു ഏതെങ്കിലും സഹകരണസംഘത്തിന്റെ ഭരണസമിതിയിലേക്കു മത്സരിക്കുന്നതിനോ നാമനിര്‍ദേശം ചെയ്യപ്പെടുന്നതിനോ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കപ്പെടുന്നതിനോ അയോഗ്യതയുണ്ടായിരിക്കുമെന്നാണു നിലവിലെ വ്യവസ്ഥ. ഈ ക്ലോസില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള രണ്ടു ടേമുകളിലേക്ക് എന്നതിനുപകരം ഒരു തവണത്തേക്ക് അയോഗ്യരായിരിക്കും എന്ന ഭേദഗതിയാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

വകുപ്പ് 32 ( 4 ) ല്‍ പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ സ്ഥാനത്തു സംഘത്തിന്റെ ഭരണനിര്‍വഹണത്തിനായി മൂന്നുപേരില്‍ അധികരിക്കാത്ത ഒരു അഡ്മിസിസ്‌ട്രേറ്റീവ് കമ്മിറ്റിയെയോ അല്ലെങ്കില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെയോ രജിസ്ട്രാര്‍ നിയോഗിക്കുമ്പോള്‍ അവര്‍ക്കു രജിസ്ട്രാറുടെ നിയന്ത്രണങ്ങള്‍ക്കും കാലാകാലമുള്ള നിര്‍ദേശങ്ങള്‍ക്കും വിധേയമായി സംഘത്തിന്റെ ഭരണസമിതിയുടെ എല്ലാ അധികാരങ്ങളും ചുമതലകളും വഹിക്കാമെന്നുള്ള നിലവിലെ വ്യവസ്ഥയോടൊപ്പം അംഗങ്ങളെ ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള എല്ലാ അധികാരങ്ങളും ചുമതലകളും നിര്‍വഹിക്കാമെന്നും എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സമിതി അത്തരം അംഗത്വം സ്ഥിരീകരിക്കുന്നില്ലെങ്കില്‍ അവര്‍ക്കു വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല എന്നും കൂട്ടിച്ചേര്‍ക്കാന്‍ ഭേദഗതിബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.

32-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിലെ ക്ലോസ് ഡി.യുടെ രണ്ടാമത്തെ പ്രൊവിസോയില്‍ ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ പിരിച്ചുവിടപ്പെട്ട ഭരണസമിതിയുടെ സ്ഥാനത്തു നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കു പരമാവധി ഒരു വര്‍ഷം മാത്രമേ തുടരുവാന്‍ കഴിയൂ എന്ന നിയന്ത്രണവ്യവസ്ഥയാണുള്ളത്. എന്നാല്‍, ബാങ്കിങ് നിയന്ത്രണനിയമത്തിലെ വകുപ്പ് 45 ( 4 ) പ്രകാരം ഒരു സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാന്‍ റിസര്‍വ് ബാങ്കിനാണ് അധികാരമെന്നും പിരിച്ചുവിടപ്പെടുന്ന സമിതിയുടെ സ്ഥാനത്തു റിസര്‍വ് ബാങ്ക് നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അഞ്ചു വര്‍ഷംവരെ തല്‍സ്ഥാനത്തു തുടരാമെന്നും 2020 ലെ ബാങ്കിങ് നിയന്ത്രണനിയമഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ ഒന്നാംലിസ്റ്റിലെ 45-ാം എന്‍ട്രിപ്രകാരം ബാങ്കിങ് ഒരു യൂണിയന്‍ വിഷയവും ഏഴാം ഷെഡ്യൂളിലെ രണ്ടാംലിസ്റ്റിലെ എന്‍ട്രി 32 പ്രകാരം സഹകരണം ഒരു സംസ്ഥാനവിഷയവുമാണ്. അതിനാല്‍ സഹകരണ ബാങ്കുകളുടെ ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്ററെ വെക്കാന്‍ സംസ്ഥാനസര്‍ക്കാരിനാണോ റിസര്‍വ് ബാങ്കിനാണോ അധികാരം എന്ന വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് നിശ്ചയിക്കേണ്ടതാണ്.

ഭരണസമിതിയെ
സസ്‌പെന്റ് ചെയ്യല്‍

കേരള സഹകരണസംഘം നിയമത്തില്‍ സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിടുന്നതിനു വ്യവസ്ഥയുണ്ടായിരുന്നെങ്കിലും ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാന്‍ വ്യവസ്ഥയില്ലായിരുന്നു. സമിതിയെ പിരിച്ചുവിടാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 32-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിന്റെ ക്ലോസ് ( ഡി ) യ്ക്കുശേഷമുള്ള മൂന്നാമത്തെ പ്രൊവിസോയില്‍ സര്‍ക്കാര്‍ ഓഹരി എടുത്തിട്ടില്ലാത്തതോ സര്‍ക്കാരിന്റെ വായ്പാസഹായമോ മറ്റു സാമ്പത്തികസഹായമോ ലഭിക്കാത്തതോ ആയ ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയെ പിരിച്ചുവിടാനോ സസ്‌പെന്റ് ചെയ്യാനോ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കില്ല എന്ന നിബന്ധനയില്‍ സമിതിയെ സസ്‌പെന്റ് ചെയ്യുന്ന കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലെ 32-ാം വകുപ്പിനുശേഷം 32 എ സമിതിയുടെ സസ്‌പെന്‍ഷന്‍ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു. കേരള സഹകരണസംഘം നിയമത്തിന്‍കീഴിലോ ചട്ടത്തിന്‍കീഴിലോ സംഘം നിയമാവലിപ്രകാരമോ ഒരു സഹകരണസംഘത്തിന്റെ ഭരണസമിതിയില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തുന്നെന്നോ അഥവാ സംഘതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നെന്നോ തോന്നിയാല്‍, സഹകരണസംഘം നിയമമോ ചട്ടങ്ങളോ പ്രകാരം രജിസ്ട്രാര്‍ നല്‍കുന്ന ഉത്തരവുകളോ നിര്‍ദേശങ്ങളോ മന:പൂര്‍വം അനുസരിക്കാതിരിക്കുന്നെന്നോ അല്ലെങ്കില്‍ അവ പാലിക്കുന്നതില്‍ പരാജയപ്പെടുന്നെന്നോ ബോധ്യപ്പെട്ടാല്‍, അല്ലെങ്കില്‍ സംഘറെക്കോഡുകള്‍ അപഹരിക്കുകയോ നശിപ്പിക്കുകയോ കേടുവരുത്തുകയോ അല്ലെങ്കില്‍ ക്രമക്കേടുകള്‍ മറച്ചുവെക്കാന്‍ റെക്കോഡുകള്‍ നശിപ്പിക്കാന്‍ കാരണമായെന്നോ അല്ലെങ്കില്‍ അത്തരം കമ്മിറ്റികള്‍ അധികാരത്തില്‍ തുടരുന്നതു സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ ബാധിക്കുമെന്നോ അതു സംഘത്തിന്റെ ഉത്തമതാല്‍പ്പര്യത്തെക്കൂടി ബാധിക്കുമെന്നോ രജിസ്ട്രാര്‍ക്ക് ഒരു പ്രാഥമിക അന്വേഷണത്തിലൂടെയോ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലൂടെയോ ധനസഹായബാങ്കിന്റെ അന്വേഷണത്തിലൂടെയോ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെയോ പോലീസിന്റെയോ റിപ്പോര്‍ട്ടിലൂടെയോ ബോധ്യമായാല്‍ 32 എ പ്രകാരമുള്ള സസ്‌പെന്‍ഷന്‍ നടപടി കൈക്കൊള്ളാം. എന്നാല്‍, ഭരണസമിതിക്ക് എതിര്‍പ്പുകള്‍ വല്ലതുമുണ്ടെങ്കില്‍ അതറിയിക്കുന്നതിനുള്ള അവസരം നല്‍കിയശേഷമായിരിക്കും രേഖാമൂലമുള്ള ഉത്തരവിലൂടെ ഭരണസമിതിയെ സസ്‌പെന്റ് ചെയ്യുക.

സസ്‌പെന്റ് ചെയ്ത ഭരണസമിതിയുടെ സ്ഥാനത്തു സംഘത്തിന്റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ആറു മാസത്തില്‍ അധികരിക്കാത്ത കാലത്തേക്ക് ഒരു അഡ്മിനിസ്‌ട്രേറ്ററെയോ മൂന്നുപേരില്‍ കൂടാത്ത ഒരു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെയോ നിയമിക്കുന്നതാണ്. ഇവര്‍ സംഘാംഗങ്ങളായിരിക്കണമെന്നു നിര്‍ബന്ധമില്ല. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയിലെ ഒരാള്‍ കണ്‍വീനറായിരിക്കും. നിശ്ചിത ആറുമാസ കാലയളവ് പൂര്‍ത്തിയാക്കുന്നതിനു മുമ്പായി നിയമത്തിലെ 64 -ാം വകുപ്പുപ്രകാരമുള്ള അന്തിമറിപ്പോര്‍ട്ടോ 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണറിപ്പോര്‍ട്ടോ 66-ാം വകുപ്പു പ്രകാരമുള്ള പരിശോധനാറിപ്പോര്‍ട്ടോ 66 എ വകുപ്പു പ്രകാരമുള്ള വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടോ സംസ്ഥാന പോലീസ് വകുപ്പിന്റെ റിപ്പോര്‍ട്ടോ പരിഗണിച്ച് സസ്‌പെന്റ് ചെയ്ത കമ്മിറ്റിയെ പുന:സ്ഥാപിക്കുന്നതിനോ അല്ലെങ്കില്‍ 32-ാം വകുപ്പുപ്രകാരമുള്ള പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിനോ ആയി ഒരു അന്തിമ ഉത്തരവ് നല്‍കുന്നതാണ്.

ഭരണസമിതിയെ സസ്‌പെന്റ് ചെയ്യാനനുവദിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തിരിക്കുന്ന വകുപ്പ് 32 എ. ക്കെതിരെ സഹകാരികള്‍ വലിയ എതിര്‍പ്പും വിയോജിപ്പുമാണു പ്രകടിപ്പിച്ചിട്ടുള്ളത്. ആറു മാസത്തേക്കു സസ്‌പെന്റ് ചെയ്യപ്പെട്ട ഭരണസമിതി തുടര്‍ന്നുള്ള അന്വേഷണത്തിലോ പരിശോധനയിലോ നിരപരാധികളാണെന്നു ബോധ്യപ്പെട്ടു തിരികെ ഭരണച്ചുമതല ഏറ്റെടുത്താല്‍ സസ്‌പെന്‍ഷനിലൂടെ അംഗങ്ങളിലും പൊതുജനങ്ങളിലുമുണ്ടായ ‘ കളങ്കിതരായ സഹകാരികള്‍ ‘ എന്ന ദുഷ്‌പ്പേര് തുടച്ചുനീക്കപ്പെടില്ലെന്ന ആശങ്കയാണു പുതിയ വകുപ്പിലെ നിര്‍ദിഷ്ടവ്യവസ്ഥയെ സഹകാരികള്‍ എതിര്‍ക്കാന്‍ കാരണം.

ഭരണസ്തംഭനം
ഒഴിവാക്കാന്‍

ഒരു ഭരണസമിതിയുടെ ഔദ്യോഗികകാലാവധി അവസാനിക്കുകയും പുതിയ സമിതി രൂപവത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോഴോ, നിലവിലെ സമിതിക്കെതിരെ പൊതുയോഗം അവിശ്വാസം പാസാക്കുമ്പോഴോ, നിലവിലെ സമിതിയിലെ അംഗങ്ങള്‍ കൂട്ടത്തോടെ രാജിവെക്കുമ്പോഴോ, സമിതിയംഗങ്ങളുടെ രാജി, മരണം, അയോഗ്യത തുടങ്ങിയ കാരണങ്ങളാല്‍ സമിതിയോഗം കൂടാനുള്ള ക്വാറം ഇല്ലാതാവുമ്പോഴോ, സമിതി തുടര്‍ച്ചയായ ആറു മാസത്തില്‍ക്കൂടുതല്‍ യോഗങ്ങള്‍ ചേരാതിരിക്കുമ്പോഴോ, നിലവിലുള്ള സമിതിയുടെ ഔദ്യോഗികകാലാവധി അവസാനിക്കുംമുമ്പു പുതിയ സമിതി രൂപവത്കരിക്കാന്‍ കഴിയാതെവരുമ്പോഴോ, പുതിയ സമിതിക്കു കാലാവധി പൂര്‍ത്തിയാക്കിയ സമിതിയില്‍നിന്നു ഭരണച്ചുമതല ഏറ്റെടുക്കാന്‍ കഴിയാതെവരുമ്പോഴോ ഉണ്ടാകുന്ന ഭരണസ്തംഭനം അതിജീവിക്കാനുള്ള വ്യവസ്ഥയാണു വകുപ്പ് 33 ല്‍ പ്രതിപാദിച്ചിട്ടുള്ളത്. മേല്‍സൂചിപ്പിച്ച സാഹചര്യങ്ങളിലുണ്ടാകുന്ന ഭരണസ്തംഭനമൊഴിവാക്കാന്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെയോ മൂന്നുപേരില്‍ അധികരിക്കാത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെയോ രജിസ്ട്രാര്‍ക്കു നിയോഗിക്കാം. മേല്‍സൂചിപ്പിച്ച വകുപ്പിലെ രണ്ടാം ഉപവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്ററുടെ / അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളുമാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്കോ രജിസ്ട്രാറുടെ നിയന്ത്രണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിധേയമായി ഒരു കമ്മിറ്റിയുടെയോ അല്ലെങ്കില്‍ ഏതെങ്കിലും ഓഫീസറുടെയോ സംഘതാല്‍പ്പര്യം പരിരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും എടുക്കുന്നതിനും പ്രവര്‍ത്തനങ്ങളും ചുമതലകളും നിര്‍വഹിക്കുന്നതിനും അധികാരമുണ്ടായിരിക്കുന്നതാണെന്ന് ഈ ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതില്‍, അംഗങ്ങളെ ചേര്‍ക്കാനുള്ള അധികാരംകൂടി അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അഡ്മിനിസ്േ്രടറ്റീവ് കമ്മിറ്റിക്കോ നല്‍കാനുള്ള ഭേദഗതിനിര്‍ദേശമാണു ബില്ലിലുള്ളത്. അതോടൊപ്പം, തിരഞ്ഞെടുക്കപ്പെടുന്ന ഒരു സമിതി അത്തരം അംഗത്വം സ്ഥിരീകരിക്കുന്നില്ലെങ്കില്‍ അപ്രകാരം ചേര്‍ക്കപ്പെട്ട അംഗങ്ങള്‍ക്കു വോട്ടവകാശമുണ്ടാവില്ല. സ്ഥിരീകരണം നല്‍കുന്നില്ലെങ്കില്‍ സമിതി അതിനുള്ള കാരണം വ്യക്തമാക്കണം.

അഡ്മിനിസ്‌ട്രേറ്ററോ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയോ അംഗത്വം നല്‍കുന്ന വ്യക്തികള്‍ക്കു വോട്ടവകാശം വിനിയോഗിക്കണമെങ്കില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇവര്‍ക്കു പിന്‍അനുവാദം നല്‍കണമെന്നും ഇങ്ങനെ അംഗത്വം നല്‍കിയ വ്യക്തികളെ തക്കതായ കാരണങ്ങളാല്‍ അംഗത്വത്തില്‍നിന്നു നീക്കാന്‍ ഭരണസമിതിക്ക് അധികാരമുണ്ടെന്നുമുള്ള വ്യവസ്ഥ 32, 33 വകുപ്പുകളില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമാണു ബില്ലിലുള്ളത്. അടാട്ട് സര്‍വീസ് സഹകരണ ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ അംഗത്വം നല്‍കിയ 4464 പേരുടെ അംഗത്വം തുടര്‍ന്ന് അധികാരത്തില്‍ വന്ന അഡ്മിനിസ്‌ട്രേറ്റര്‍ റദ്ദാക്കിയ നടപടിക്കെതിരെ അംഗത്വം നഷ്ടപ്പെട്ട രണ്ടുപേര്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ 2022 ഡിസംബര്‍ ഒന്നിനു വന്ന വിധിയില്‍ അഡ്മിനിസ്‌ട്രേറ്ററുടെ പുറത്താക്കല്‍നടപടി ഹൈക്കോടതി സാധൂകരിച്ചിരിക്കുകയാണ്. കേരള സഹകരണസംഘം ചട്ടം 16 ( 3 ) ല്‍ അംഗത്വയോഗ്യതയില്ലാത്ത വ്യക്തിക്കു അംഗത്വം നല്‍കിയിട്ടുള്ളതു റദ്ദാക്കാന്‍ ഭരണസമിതിക്ക് അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്റര്‍ റദ്ദാക്കിയ അംഗത്വത്തിനു തുടര്‍ന്നു ഭരണത്തില്‍ വരുന്ന തിരഞ്ഞെടുക്കപ്പെട്ട സമിതി പിന്‍അനുവാദം നല്‍കണമോ വേണ്ടയോ എന്നതും അഡ്മിനിസ്‌ട്രേറ്റര്‍ അംഗത്വം നല്‍കിയവരെ തുടര്‍ന്നുവന്ന അഡ്മിനിസ്‌ട്രേറ്റര്‍ നീക്കിയതു നിയമാനുസൃതമാണോ എന്നതും ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ പരിഗണനയ്ക്കു വരുമെന്നു പ്രതീക്ഷിക്കാം.

കണക്കുസൂക്ഷിപ്പും
പൊതു സോഫ്റ്റ്‌വെയറും

അക്കൗണ്ടുകള്‍ സൂക്ഷിക്കലും പൊതു സോഫ്റ്റ്‌വെയര്‍ സ്വീകരിക്കലും എന്ന ഒരു പുതിയ വകുപ്പ് നിയമത്തിലെ 34 -ാം വകുപ്പിനുശേഷം കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. ഈ വകുപ്പിലെ ഒന്നാമത്തെ ഉപവകുപ്പുപ്രകാരം നിര്‍ണയിക്കപ്പെടുന്ന ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിങ് സമ്പ്രദായം സാധ്യമാക്കുന്ന ലാഭനഷ്ടക്കണക്കും ബാക്കിപത്രവും തയാറാക്കുന്നതിനു പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള അക്കൗണ്ടിങ് തത്വത്തിലും നിര്‍ദിഷ്ട ഫോറത്തിലും എല്ലാ സഹകരണസംഘങ്ങളും അക്കൗണ്ടുകളുടെയും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റുമെന്റുകളുടെയും ബുക്കുകള്‍ തയാറാക്കി സൂക്ഷിക്കേണ്ടതാണ്. സഹകരണസംഘങ്ങള്‍ക്കു പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാനും സൂക്ഷിക്കാനും ഉപയോഗിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രാര്‍ പുറപ്പെടുവിക്കേണ്ടതാണെന്നു രണ്ടാം ഉപവകുപ്പുപ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉപവകുപ്പ് മൂന്നു പ്രകാരം സോഫ്റ്റ് വെയറും ഹാര്‍ഡ്‌വെയറുമായി ബന്ധപ്പെട്ട സുരക്ഷ, വിശ്വാസ്യത, ഡേറ്റ സംരക്ഷണം, മറ്റു കാര്യങ്ങള്‍ എന്നിവ പരിശോധിക്കാനായി സര്‍ക്കാരുമായി കൂടിയാലോചിച്ച് പ്രൊഫഷണലുകളും സാങ്കേതികവിദഗ്ധരും ഉള്‍പ്പെട്ട ഒരു ടെക്‌നിക്കല്‍ സെല്‍ സഹകരണസംഘം രജിസ്ട്രാറുടെ കാര്യാലയത്തില്‍ ആരംഭിക്കേണ്ടതാണ്.

ഗഹാന്‍ സമ്പ്രദായം
ഏര്‍പ്പെടുത്തല്‍

സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക കാര്‍ഷികവായ്പാസംഘം, പ്രാഥമിക ഹൗസിങ് സംഘം, അര്‍ബന്‍ സഹകരണ ബാങ്ക്, വായ്പാപ്രവര്‍ത്തനം നടത്തുന്ന പ്രാഥമികവായ്പാസംഘം എന്നിവയ്ക്കു കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് നിയമം 1984 ലെ 10 മുതല്‍ 15 വരെയുള്ള വകുപ്പുകളില്‍ പ്രതിപാദിക്കുന്ന ഗഹാന്‍ ബാധകമാക്കുന്ന വ്യവസ്ഥയാണു വകുപ്പ് 36 എ.യിലുള്ളത്. ഭേദഗതിബില്ലില്‍ 10 മുതല്‍ 15 വരെയുള്ള വകുപ്പുകളിലെ വ്യവസ്ഥകള്‍ക്കു പകരം ഒമ്പതു മുതല്‍ 15 വരെയും 19 മുതല്‍ 28 വരെയുമുള്ള വ്യവസ്ഥകള്‍ ബാധകമാകുമെന്ന ഭേദഗതിയാണു നിര്‍ദേശിച്ചിട്ടുള്ളത്. അതായതു വായ്പയുടെ സെക്യൂരിറ്റി എടുത്ത വായ്പക്കു വായ്പക്കാരന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ വസ്തുവകകളിലുള്ള ചാര്‍ജ്, വായ്പാ അപേക്ഷകന്‍ നല്‍കേണ്ട പ്രഖ്യാപനം, ഗഹാന്റെയും മോര്‍ട്ട്‌ഗേജിന്റെയും ഹൈപ്പോത്തിക്കേഷന്റെയും മുന്‍ഗണന, ഗഹാന്റെ കൈമാറ്റവും നിക്ഷിപ്തമാക്കലും, ഭൂവികസനത്തിനുവേണ്ടി എടുത്ത കടം, കോടതിയുടെ ഇടപെടല്‍ കൂടാതെയുള്ള വസ്തുവിന്റെ വില്‍പ്പനാവകാശം, വില്‍പ്പനക്കുള്ള അപേക്ഷയും വില്‍പ്പനരീതിയും, തുക കെട്ടിവെച്ചുകൊണ്ട് വസ്തുവില്‍പ്പന മാറ്റിവെക്കല്‍, വില്‍പ്പനത്തുക വകമാറ്റേണ്ട രീതി, വസ്തു വാങ്ങിയ വ്യക്തിക്കുള്ള വില്‍പ്പനസര്‍ട്ടിഫിക്കറ്റ്, വാങ്ങിയ വ്യക്തിക്കു വസ്തു കൈമാറല്‍, വില്‍പ്പനവേളയില്‍ വസ്തു ബാങ്കിനുതന്നെ വാങ്ങാനുള്ള അവകാശം, റിസീവറുടെ നിയമനവും അധികാരങ്ങളും ക്രമവിരുദ്ധ കാരണങ്ങളാല്‍ വസ്തു വാങ്ങിയ വ്യക്തിയുടെ ഉടമസ്ഥത ഇംപീച്ച് ചെയ്തുകൂടാ എന്ന നിബന്ധന, സെയില്‍ ഓഫീസറുടെ നിയമനം, ഈടുവസ്തു അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ ബാങ്കില്‍ നിക്ഷിപ്തമാകുന്ന അധികാരം തുടങ്ങിയ കാര്യങ്ങളാണു നിലവിലുള്ളതും കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതുമായ നിബന്ധനകള്‍.

പ്രൊഫഷണല്‍
വിദ്യാഭ്യാസഫണ്ട്

നിയമത്തിലെ 56 -ാം വകുപ്പിലാണു ലാഭവിഭജനം സംബന്ധിച്ച കാര്യങ്ങള്‍ വ്യവസ്ഥ ചെയതിട്ടുള്ളത്. 56 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ സ്റ്റാറ്റിയൂട്ടറി റിസര്‍വുകളെക്കുറിച്ചും രണ്ടാം ഉപവകുപ്പില്‍ സ്വതന്ത്രഫണ്ടുകളെക്കുറിച്ചുമാണു പ്രതിപാദിച്ചിട്ടുള്ളത്. രണ്ടാം ഉപവകുപ്പിലെ ക്ലോസ് സി.സി.യില്‍ അറ്റാദായത്തിന്റെ അഞ്ചു ശതമാനം രജിസ്ട്രാര്‍ സൂക്ഷിക്കുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ടിലേക്കു വക മാറ്റേണ്ടതാണെന്ന വ്യവസ്ഥയാണു നിലവിലുള്ളത്. ഈ നിബന്ധനയിലുള്ള ‘ രജിസ്ട്രാര്‍ സൂക്ഷിക്കുന്ന ‘ എന്നീ വാക്കുകള്‍ക്കു പകരം ‘ നിര്‍ണയിക്കപ്പെട്ടപ്രകാരം പ്രൊഫഷണല്‍ വിദ്യാഭ്യാസഫണ്ട് സ്‌കീമിലേക്ക് ‘ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു.

ബാങ്കിങ്ങിതര ആസ്തിയുടെ വിറ്റഴിക്കല്‍ പ്രതിപാദിക്കുന്ന വകുപ്പ് 56 ( എ ) യില്‍ ഒരു സഹകരണസംഘം സെയില്‍ ഓഫീസര്‍ മുഖാന്തരം നടത്തിയ വില്‍പ്പനയിലൂടെ ലഭിച്ച സ്ഥാവരവസ്തു അല്ലെങ്കില്‍ ഏതെങ്കിലും നിയമനടപടിയിലൂടെ സംഘം നല്‍കിയ വായ്പത്തുക ഈടാക്കുന്നതിനു ലഭിച്ച വസ്തു അതു കൈവശത്തിലെടുത്ത തീയതിമുതല്‍ ഏഴു വര്‍ഷത്തിനകം പൊതുയോഗത്തിന്റെയും സഹകരണസംഘം രജിസ്ട്രാറുടെയും മുന്‍അനുവാദത്തോടെ വിറ്റഴിക്കേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വകുപ്പിന് ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. സംഘത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥാവരവസ്തുക്കള്‍ ഉപയോഗിക്കേണ്ട ആവശ്യകതയുണ്ടെങ്കില്‍ പൊതുയോഗതീരുമാനത്തോടും രജിസ്ട്രാറുടെ അംഗീകാരത്തോടുംകൂടി ഈ സ്ഥാവരവസ്തു വില്‍പ്പന നടത്താതെ സംഘത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നതാണ് ഈ പ്രൊവിസോ.

ഫണ്ടുകളുടെ
ഇന്‍വെസ്റ്റ്‌മെന്റ്

ഒരു സംഘത്തിന് അതിന്റെ ഫണ്ടുകള്‍ എവിടെയൊക്കെ നിക്ഷേപിക്കാമെന്നും എങ്ങനെയൊക്കെ ഇന്‍വെസ്റ്റ് ചെയ്യാമെന്നുമാണു 57 -ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ സേവിങ്‌സ് ബാങ്കിലോ ഇന്ത്യന്‍ ട്രസ്റ്റ് നിയമത്തിന്റെ 20 -ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള സെക്യൂരിറ്റികളിലോ രജിസ്ട്രാര്‍ അംഗീകരിച്ച മറ്റു സംഘങ്ങളിലെ ഓഹരികളിലോ ബാങ്കുകളിലോ അല്ലെങ്കില്‍ നിര്‍ണയിക്കപ്പെട്ട മറ്റേതെങ്കിലും രീതിയിലോ എന്നിവയാണ് അനുവദനീയ മേഖലകളായി സൂചിപ്പിച്ചിട്ടുള്ളത്. നിലവില്‍ 57 -ാം വകുപ്പിന് ഉപവകുപ്പുകളില്ല. നിയമഭേദഗതിബില്ലില്‍ നിലവിലുള്ള വകുപ്പിനെ ഒന്നാം ഉപവകുപ്പായി അക്കമിടാന്‍ നിര്‍ദേശിക്കുന്നു. അതിനുശേഷം, ഒന്നാം ഉപവകുപ്പിന്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്ട്രാര്‍ക്കു പിഴ ചുമത്താന്‍ അധികാരമുണ്ടായിരിക്കുന്നതാണെന്നു രണ്ടാം ഉപവകുപ്പായി കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു. പിഴയ്ക്കു വിധേയമാവുക സംഘത്തിന്റെ പ്രധാന നിര്‍വഹണ ഉദ്യോഗസ്ഥനായിരിക്കും. അതിനു ചുമത്തുന്ന പിഴ എത്രയാണെന്നു ചട്ടം തയാറാക്കുമ്പോള്‍ വ്യവസ്ഥ ചെയ്യും. സുരക്ഷ, ഭദ്രത, ലാഭക്ഷമത, ദ്രവ്യത തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സംഘത്തിന്റെ ഉത്തമതാല്‍പ്പര്യം കണക്കിലെടുത്തും സംഘത്തിന്റെ പണം സെക്രട്ടറിമാര്‍ നിക്ഷേപം നടത്തുന്നതു കുറ്റകരമായി കാണുകയും പിഴയീടാക്കുകയും ചെയ്യുന്നതു സംഘങ്ങളുടെ താല്‍പ്പര്യത്തിന് ഉതകുന്നതാവില്ല. രജിസ്ട്രാര്‍ നിര്‍ദേശിച്ച മേഖലകളില്‍ സംഘങ്ങള്‍ മുമ്പു നടത്തിയ മുതല്‍മുടക്കുകളിലെ പലിശയും മുതലും ലഭിക്കാതെ കിടക്കുന്ന സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ആരില്‍ ചുമത്താന്‍ കഴിയുമെന്ന ചോദ്യം പ്രസക്തമാണ്.

പരിധിക്കപ്പുറത്തെ
വായ്പക്കു പിഴ

വായ്പകളിന്മേലുള്ള നിയന്ത്രണം പ്രതിപാദിക്കുന്ന 59 -ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ അംഗങ്ങളല്ലാത്ത വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ വായ്പ അനുവദിക്കാന്‍ പാടില്ലെന്നും രണ്ടാം ഉപവകുപ്പില്‍ ഒരു നിക്ഷേപഈടിന്മേല്‍ നിക്ഷേപകനു വായ്പ അനുവദിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അംഗങ്ങള്‍ക്കോ അംഗങ്ങളല്ലാത്തവര്‍ക്കോ അനുവദിക്കുന്ന നിക്ഷേപഈടിന്മേലുള്ള വായ്പയുടെ ഈടാക്കല്‍ രജിസ്ട്രാറുടെ നിബന്ധനകള്‍ പ്രകാരമായിരിക്കണമെന്നുള്ള വ്യവസ്ഥ ഉപവകുപ്പ് നാലാക്കി മാറ്റി പുതിയ വ്യവസ്ഥ മൂന്നാം ഉപവകുപ്പില്‍ കൂട്ടിച്ചേര്‍ക്കാനാണു ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. രജിസ്ട്രാര്‍ നിശ്ചയിച്ചിട്ടുള്ളതും സംഘത്തിന്റെ ബൈലോയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുമായ വ്യക്തിഗത പരമാവധി ബോറോയിങ് പരിധിയില്‍ അധികരിച്ച് ഒരു സംഘം വായ്പയായോ അഡ്വാന്‍സായോ അനുവദിക്കാന്‍ പാടില്ലായെന്നു നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥയാണു കൂട്ടിച്ചേര്‍ക്കുന്നത്. ഈ വ്യവസ്ഥയുടെ ലംഘനത്തിനു സഹകരണസംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുന്നതും രജിസ്ട്രാര്‍ക്കു അവരില്‍ പിഴ ചുമത്താന്‍ അധികാരമുണ്ടായിരിക്കുന്നതുമാണ്. ഒരു വ്യക്തിക്ക് എടുക്കാവുന്ന പരമാവധി വായ്പത്തുക ( ഐ.എം.ബി.പി ) നിയമാവലിയില്‍ നിയന്ത്രിച്ചിട്ടുണ്ട്. പരിധിയില്‍ക്കവിഞ്ഞു വായ്പ അനുവദിക്കുന്നതു കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. എന്നാല്‍, പരിധിയില്‍ അധികരിക്കാതെ നല്‍കിയ വായ്പയില്‍ മുതല്‍ഗഡുക്കളോ പലിശയോ അടയ്ക്കാതെ കുടിശ്ശിക വരുത്തിയ വായ്പാഅക്കൗണ്ടുകളില്‍ വായ്പക്കാരന്റെ മുതലും പലിശയും കൂടുന്ന ബാധ്യതത്തുകയും ഐ.എം.ബി.പി. യില്‍ അധികരിച്ചും ഈടുവസ്തുവിന്റെ മൂല്യത്തില്‍ അധികരിച്ചും വരാറുണ്ട്.

നിലവിലെ ഉപവകുപ്പ് രണ്ടില്‍ അംഗങ്ങള്‍ക്കും അംഗങ്ങളല്ലാത്തവര്‍ക്കും നിക്ഷേപഈടിന്മേല്‍ വായ്പ അനുവദിക്കാമെന്ന വ്യവസ്ഥയാണുള്ളത്. അംഗങ്ങളല്ലാത്തവരുടെ നിക്ഷേപം സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണസംഘങ്ങള്‍ക്കു സാധ്യമല്ലെന്നും അതു പൊതുജനനിക്ഷേപമായതിനാല്‍ ബാങ്കിങ്ങാണെന്നും റിസര്‍വ് ബാങ്ക് 2021 സെപ്റ്റംബറില്‍ പത്രമാധ്യമങ്ങളിലൂടെ നടത്തിയ വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിക്കുന്ന സാഹചര്യത്തില്‍ 59 -ാം വകുപ്പിന്റെ നിലവിലെ രണ്ടും മൂന്നും ഉപവകുപ്പുകളിലും ഭേദഗതികള്‍ ആവശ്യമാണ്. ( തുടരും )

Leave a Reply

Your email address will not be published.

Latest News