സഹകരണ നിയമഭേദഗതി ഈ സഭാസമ്മേളനത്തില്‍ പാസാക്കില്ല

moonamvazhi

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതി നിര്‍ദ്ദേശിക്കുന്ന ബില്ല് നടപ്പ് നിയമസഭാ സമ്മേളനത്തില്‍ പാസാക്കില്ല. ബില്ല് സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയം മാത്രമായിരിക്കും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക. ബില്ലിലെ വ്യവസ്ഥകളില്‍ വിശദമായ പരിശോധന നടത്താനാണ് സെലക്ട് കമ്മിറ്റിക്ക് അയക്കുന്നത്. അതിനാല്‍, ഈ സഭാസമ്മേളന കാലയളവില്‍ സെലക്ട് കമ്മിറ്റി ബില്ലില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹിതം തീരുമാനമെടുക്കാനിടയില്ല.

ഡിസംബര്‍ 13നാണ് സഹകരണ ഭേദഗതി ബില്ല് സഭയുടെ പരിഗണനയ്ക്ക് വരുന്നത്. പ്രധാനമായും 54 നിയമങ്ങളില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഞ്ച് ബില്ലുകളാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. ഇതില്‍ നാലെണ്ണം സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകളാണ്. ഇവയില്‍ വിശദമായ ചര്‍ച്ച നടക്കും. അംഗങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ കൂടി പരിശോധിച്ച് സഭ നാലുബില്ലുകളും പാസാക്കും.

അഞ്ചാമത്തെ ബില്ലായാണ് 2022-ലെ കേരള സഹകരണ സംഘം (മൂന്നാം ഭേദഗതി) ബില്ല് നിശ്ചയിച്ചിട്ടുള്ളത്. ഈ ബില്ലിന്റെ അവതരണവും സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയവുമായിരിക്കും ഉണ്ടാകുക. തിങ്കളാഴ്ച ചേര്‍ന്ന നിയമസഭ കാര്യോപദേശക സമിതി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഡിസംബര്‍ 15വരെ നിയമസഭ സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചത്. ഇതില്‍ രണ്ടുദിവസം ഒഴിവാക്കി 13ന് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും ഇതേ യോഗത്തിലാണ്.

സഹകരണ നിയമത്തില്‍ സമഗ്രഭേദഗതിയാണ് വരുത്തുന്നത് എന്നതിനാല്‍ ബില്ല് പാസാക്കുന്നതിന് മുമ്പ് സഹകാരികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞിരുന്നു. എന്നാല്‍, കരട് ബില്ല് തയ്യാറാക്കുന്നതിന് പലവട്ടം വിദഗ്ധ സമിതിയുടെ ചര്‍ച്ച അനിവാര്യമായതിനാല്‍ സഹകാരികളുമായുള്ള ചര്‍ച്ച നടന്നില്ല. കരട് ബില്ലിലെ വ്യവസ്ഥകളില്‍ ഒട്ടേറെ ഭിന്നാഭിപ്രായം സഹകാരികള്‍ക്കുണ്ട്. ഇത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടുന്നത് വിശദമായ പരിശോധനയ്ക്കാണ്. സഹകാരികളില്‍നിന്നുള്ള അഭിപ്രായം ബില്ല് സഭ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പ് നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published.

Latest News