മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിബില്‍: ചന്ദ്രപ്രകാഷ് ജോഷി സംയുക്തസമിതി ചെയര്‍മാന്‍

moonamvazhi

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ നിയമഭേദഗതിബില്‍- 2022 പരിശോധിക്കുന്നതിനുള്ള സംയുക്ത പാര്‍ലമെന്ററി സമിതിയെ രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ നിന്നുള്ള ലോക്‌സഭാംഗം ചന്ദ്രപ്രകാഷ് ജോഷി നയിക്കും. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണു 31 അംഗ സമിതിയുടെ ചെയര്‍മാനായി ജോഷിയെ നിയമിച്ചത്.

പാര്‍ലമെന്റിന്റെ നടപ്പു ശീതകാലസമ്മേളനത്തില്‍ സഹകരണമന്ത്രി അമിത് ഷാ കൊണ്ടുവന്ന ഭേദഗതിബില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെത്തുടര്‍ന്നാണു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിട്ടത്. സമിതിയിലെ 31 അംഗങ്ങളില്‍ 21 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ രാജ്യസഭയില്‍നിന്നും. രാജസ്ഥാനിലെ ബി.ജെ.പി. വൈസ് പ്രസിഡന്റായ ചന്ദ്രപ്രകാഷ് ജോഷി പാര്‍ട്ടിയുടെ യുവജനവിഭാഗത്തിന്റെ സംസ്ഥാന പ്രസിഡന്റുമാണ്.

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സമഗ്രമാറ്റം കൊണ്ടുവരാനുദ്ദേശിച്ചുള്ളതാണു ഭേദഗതിബില്‍. കൊടിക്കുന്നില്‍ സുരേഷാണ് ( കോണ്‍ഗ്രസ് ) 31 അംഗ സംയുക്ത സമിതിയിലെ കേരളത്തില്‍നിന്നുള്ള ഏക അംഗം. അടുത്ത കൊല്ലത്തെ ബജറ്റ് സമ്മേളനത്തിലായിരിക്കും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഡിസംബര്‍ ഏഴിനാണു ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!