സഹകരണ ഭേദഗതി പാസാക്കി; മള്‍ട്ടി സംഘവുമായി ലയിക്കുന്നത് വിലക്കി

moonamvazhi

കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തും, യുവത്വം പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം ഒരു അംഗം വായ്പാ സംഘങ്ങളുടെ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല. എല്ലാസംഘങ്ങളുടെയും ഭരണസമിതിയില്‍ രണ്ടുടേമില്‍ കൂടുതല്‍ പാടില്ലെന്നായിരുന്നു ബില്ലിലെ വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്തിയാണ് മൂന്ന് ടേം വായ്പ സംഘങ്ങള്‍ക്ക് മാത്രമാക്കിയത്.

ഏകീകൃത സോഫ്റ്റ് വെയര്‍ നിര്‍ബന്ധമാക്കി നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘവുമായി സംസ്ഥാനത്തെ സംഘങ്ങള്‍ ലയിക്കുന്നത് വിലക്കി. സംസ്ഥാനത്തുള്ള സംഘങ്ങള്‍ തമ്മില്‍ മാത്രമേ ലയിക്കാവൂവെന്നതാണ് പുതിയ വ്യവസ്ഥ. നേരത്തെ നിയമസഭയില്‍ അവതരിപ്പിച്ച് ബില്ലില്‍ ഈ വ്യവസ്ഥ ഉണ്ടായിരുന്നില്ല. സംസ്ഥാന നിയമം അനുസരിച്ചുള്ള സംഘങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘവുമായി ലയിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. ഇത് മറികടക്കാനാണ് സംസ്ഥാന നിയമത്തില്‍ ലയനം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവന്നത്.

സംഘം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന പൊതുവായ അഭിപ്രായത്തെ തുടര്‍ന്ന് അക്കാര്യം ഒഴിവാക്കിയാണ് ബില്ല് അവതരിപ്പിച്ചത്. സഹകരണസംഘങ്ങളിലെ നിയമനത്തിനായി രൂപീകരിച്ചിട്ടുള്ള സഹകരണ പരീക്ഷാ ബോര്‍ഡ് നിലവില്‍ സഹകരണ വായ്പാ സംഘങ്ങളിലെ ജൂനിയര്‍ ക്ലാര്‍ക്ക് മുതലുള്ള നിയമനങ്ങളാണ് നടത്തിവരുന്നത്. ഇനി മുതല്‍ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയര്‍ ക്ലാര്‍ക്ക് മുതലുള്ള നിയമനം നടത്തുന്നത് പരീക്ഷാ ബോര്‍ഡായിരിക്കും.

സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി 14 ജില്ലകളിലും പൊതുജനങ്ങള്‍ക്കും, സഹകാരികള്‍ക്കും, സഹകരണ ജീവനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനായി തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. കൂടാതെ കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായവും രേഖപ്പെടുത്തി. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സഹകരണ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തെയും, സംഘങ്ങളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനും എതിരാണ് എന്ന അഭിപ്രായം വന്നിരുന്നു. അഭിപ്രായങ്ങള്‍ പരിഗണിച്ച് ഇതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് വ്യാഴാഴ്ച സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.

സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ തന്നെ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ബില്ല് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇത്തരം സഹകാരികളുടെ സേവനം ആ സംഘങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായം ചെയ്തിട്ടുള്ളതാണ്. എങ്കിലും സഹകരണ മേഖലയില്‍ ശ്രദ്ധയില്‍ വന്നിട്ടുള്ള പല ക്രമക്കേടുകളും പരിശോധിക്കുമ്പോള്‍ ദീര്‍ഘകാലങ്ങളായി ഒരേ വ്യക്തികള്‍ തന്നെ ഭാരവാഹികളായി തുടരുന്ന സംഘങ്ങളില്‍ ഇത്തരം ക്രമക്കേടുകള്‍ കൂടുതലായി കുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ഭരണസമിതി അംഗമായി തുടരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ സഹകരണ സംഘങ്ങളില്‍ നിയമനത്തിന് ഉണ്ടായിരുന്ന മൂന്ന് ശതമാനം സംവരണം എന്നത് നാല് ശതമാനമായി ഉയര്‍ത്തി.

സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി കോമണ്‍ സോഫ്ട്‌വെയര്‍ ഏര്‍പ്പെടുത്തി, അതിനൊപ്പം ഭരണസമിതിയില്‍ യുവാക്കള്‍ക്ക് സംവരണവും ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ടീം ഓഡിറ്റ് സംവിധാനവും കൊണ്ടുവന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!