പീഡിത മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പുനരുജ്ജീവനത്തിനു അറ്റലാഭത്തിന്റെ ഒരു ശതമാനം നല്‍കണം

moonamvazhi

പീഡിത മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളും ബാങ്കുകളും അറ്റലാഭത്തിന്റെ ഒരു ശതമാനം നല്‍കണമെന്നു കേന്ദ്ര സഹകരണമന്ത്രാലയം ആവശ്യപ്പെട്ടു. ആഗസ്റ്റ് 16 നു മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കയച്ച സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്.

ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പുനരുജ്ജീവന ആവശ്യത്തിലേക്കായി കേന്ദ്രസര്‍ക്കാര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു പ്രത്യേക അക്കൗണ്ട്തന്നെ തുറന്നിട്ടുണ്ട്. സഹകരണ പുനരധിവാസ, പുനര്‍നിര്‍മാണ, വികസനനിധി ( കോ-ഓപ്പറേറ്റീവ് റീഹാബിലിറ്റേഷന്‍, റീകണ്‍സ്ട്രക് ഷന്‍ ആന്റ് ഡവലപ്‌മെന്‍ഫ് ഫണ്ട് ) എന്നാണു ഫണ്ടിന്റെ പേര്. 2023 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ( ഭേദഗതി ) നിയമത്തിലെ സെക്ഷന്‍ 63 എ പ്രകാരമാണു കേന്ദ്രസര്‍ക്കാര്‍ ഈ പുനരധിവാസ, വികസനനിധിക്കു രൂപം നല്‍കിയതെന്നു സര്‍ക്കുലറില്‍ പറയുന്നു. ക്ഷയിച്ചുപോയ സംഘങ്ങളുടെ പുനരുജ്ജീവനമാണു നിധിയുടെ ലക്ഷ്യം. മുമ്പത്തെ മൂന്നു സാമ്പത്തികവര്‍ഷം ലാഭത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സംഘങ്ങള്‍ പ്രതിവര്‍ഷം ഒരു കോടി രൂപയോ അറ്റലാഭത്തിന്റെ ഒരു ശതമാനമോ, ഏതാണോ കുറവ് അത്, ആണു നിധിയിലേക്ക് അടയ്‌ക്കേണ്ടത്. സഹകരണസംഘങ്ങളുടെ കേന്ദ്ര രജിസ്ട്രാറുടെ അംഗീകാരത്തോടെയാണ് ഈ നടപടിയെന്നും കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു.

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ഓരോ വര്‍ഷവും അറ്റലാഭത്തിന്റെ ഒരു ശതമാനം സഹകരണവിദ്യാഭ്യാസഫണ്ടിലേക്ക് അടയ്ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സഹകരണമന്ത്രാലയം ഈ മാസം ഏഴിനു മറ്റൊരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കേന്ദ്രസര്‍ക്കാരാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുക. അതതു സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കി ആറു മാസത്തിനകം ഈ തുക അടയ്ക്കാനാണു നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിദ്യാഭ്യാസഫണ്ടിന്റെ ഏക കസ്റ്റോഡിയന്‍ തങ്ങളായിരിക്കണമെന്ന ദേശീയ സഹകരണ യൂണിയന്‍ ഓഫ് ഇന്ത്യയുടെ ( എന്‍.സി.യു.ഐ ) വാദം തള്ളിയാണു വിദ്യാഭ്യാസഫണ്ടിന്റെ പരിപാലനം കേന്ദ്രസര്‍ക്കാരിനു കീഴിലാക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!