മണ്ണിലുള്ള മനുഷ്യന്റെ അധ്വാനത്തിന്റെ അംഗീകാരം – ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് ഒരു പൊൻതൂവൽ കൂടി..

adminmoonam

ഇടുക്കി ജില്ലാ സഹകരണ ബാങ്കിനെ കുറിച്ച് പറയുമ്പോൾ കുറച്ച് ചരിത്രം പറയാതെ തുടങ്ങാൻ വയ്യ. അംഗീകാരങ്ങൾ ലഭിക്കുമ്പോഴും മണ്ണിന്റെയും മനുഷ്യന്റെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും കഥകൂടിയാണ് ഇടുക്കി ജില്ല സഹകരണ ബാങ്കിനെകുറിച്ച് പറയാനുള്ളത്.

ഇടുക്കി എന്ന് കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് മഞ്ഞണിഞ്ഞ മലകളും താഴ് വരകളും കുണുങ്ങി ചിരിക്കുന്ന അരുവികളുമാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം ആവശ്യങ്ങൾക്കും ഊർജ്ജം പ്രധാനം ചെയ്യുന്ന നാട്, ജലവൈദ്യുത പദ്ധതികൾ കൊണ്ട് സമ്പന്നം, തെക്കിന്റെ കാശ്മീരിയായ മൂന്നാർ, തേക്കടി തുടങ്ങി നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ… മനസ്സിൽ എന്നും സൂക്ഷിച്ചു വയ്ക്കാവുന്ന അനുഭവങ്ങളാണ് ഇടുക്കിയിൽ വരുന്നവർക്ക് പറയാനുള്ളത്.

എന്നാൽ ചങ്കുറപ്പിലൂടെയും അധ്വാനശീലത്തി ലൂടെയും വിജയക്കൊടി പാറിച്ച ഒരു ജനതയുടെ നാടുകൂടിയാണ് ഇടുക്കി. ഇടുക്കിയിലെ ഹൈറേഞ്ച് മേഖല തമിഴ്നാടിന്റെ അധീനതയിൽ നിന്നും മോചിപ്പിക്കാൻ സർക്കാർ മധ്യതിരുവിതാംകൂറിൽ നിന്നും നിരവധി ആളുകളെ 1950-കളിൽ കുടിയേറ്റുകയാ ണുണ്ടായത്. അവർക്ക് ഭൂമി പതിച്ചു നൽകിയും റേഷൻ സൗജന്യമായി നൽകിയും ഇവിടെ പച്ചപ്പ് ഉണ്ടാക്കി പൊന്നുവിളയിച്ചു. കുടിയേറ്റകാർക്ക് പുറമേ ജീവിതം കരുപ്പിടിപ്പിക്കാൻ എത്തിയവർക്കും ഇടുക്കി മണ്ണൊരുക്കി. മധുര,തേനി നാടുകളിൽ നിന്നും കുടിയേറിയ തമിഴ് വിഭാഗക്കാരും ഇടുക്കിയുടെ ഭാഗമാണ്. കാടിന്റെ മക്കൾ ആയ ആദിവാസികൾ നിരവധി കുടിലുകളിൽ ആയി കഴിയുന്നു.

ഈ ജനത കാട്ടാന യോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ഒരു കൃഷി സംസ്കാരം വളർത്തിക്കൊണ്ടു വന്നു. വിട്ടുവീഴ്ചയില്ലാത്ത അധ്വാനത്തിന്റെ ഭാഗമായി ഇടുക്കി സുഗന്ധവ്യഞ്ജനങ്ങളുടെ നാടായി മാറി.
ഏലവും,കാപ്പിയും, കൊക്കോയും, കുരുമുളകും, തേയിലയും കൃഷിചെയ്ത് നാടിനെ അവർ സമ്പന്നമാക്കി. വാഴയും ,ഇഞ്ചിയും, പച്ചക്കറികളും ചേമ്പും ചേനയും എന്നുവേണ്ട മണ്ണിൽ അവർ പൊന്നുവിളയിച്ചു. ഇതിലൂടെ ഇടുക്കി വളർന്നു ഒപ്പം കർഷകരായ ജനതയും. കട്ടപ്പനയും നെടുംകണ്ടവും കുമളിയും അടിമാലിയും തൊടുപുഴയും ചെറു പട്ടണങ്ങൾ ആയി ഉയർന്നു. പുതുതലമുറ കൃഷിക്കൊപ്പം വിദ്യാഭ്യാസത്തിലും വളർന്നു സമ്പന്നരായി.

ഇടുക്കി ജനതയുടെ സ്വപ്നങ്ങൾ പൂവണിയാൻ പ്രധാന പങ്കുവഹിച്ചത് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ആണെന്ന് പറയാൻ നിസ്സംശയം സാധിക്കും. കാരണം ഇടുക്കി ജില്ലാ ബാങ്കിനെ ഈ ജനത നെഞ്ചോട് ചേർത്തിട്ട് നാലര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ നാടിന്റെ സംസ്കാരത്തിലും സമ്പന്നതയിലും ഐ.ഡി. സി.ബി യുടെ സ്പർശമുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ശാഖകൾ തുറന്ന് ഐ.ഡി. സി.ബി ജനങ്ങൾക്ക് താങ്ങായി.
44 ലധികം എടിഎം, മൊബൈൽ ബാങ്കിംഗ്, ആർ.ടി.ജി.എസ് എൻ.ഇ.എഫ്.ടി സേവനങ്ങൾ, 78 ലധികം മൈക്രോ എടിഎം, മൊബൈൽ എടിഎം എന്ന് വേണ്ട ഐടി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കൊണ്ടുവന്നത്. നാട്ടിലെ ഡയറി സൊസൈറ്റികളിൽ മൈക്രോ എ ടി എം നൽകിയതു വഴി 10000 രൂപ വരെയുള്ള ട്രാൻസാക്ഷൻ കർഷകർക്ക് ഏറെ ഗുണം ചെയ്തു.

കാലാകാലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നബാർഡിന്റെയും അവാർഡുകൾ ഇടുക്കി ജില്ലാ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. 2017 -18 സാമ്പത്തിക വർഷം സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച രണ്ടാമത്തെ ജില്ലാ സഹകരണ ബാങ്കായി സംസ്ഥാന സഹകരണ വകുപ്പ് തെരഞ്ഞെടുത്തത് പ്രവർത്തനമികവ് ഒന്നുകൊണ്ട് മാത്രമാണ്.
ഐ.ഡി.സി.ബി കു ലഭിക്കുന്ന ഓരോ അവാർഡും ഇവിടുത്തെ സഹകാരി കൾക്കുള്ള അംഗീകാരമാണ്.

ഇടുക്കിയിലെ സഹകരണമേഖല സുശക്തമാണ്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലയിലെമ്പാടും സമഗ്രമായി ഇടപെടാനും പ്രവർത്തനത്തിൽവേഗത കൊണ്ടുവരാനും ബാങ്കിന് സാധിച്ചുവെന്നത് ചെറുതായി കാണാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2.36 കോടി രൂപ ബാങ്കും ജീവനക്കാരും നൽകിയത് വിസ്മരിക്കാനാകില്ല.
ജില്ലയിലെ സഹകരണ മേഖലയുടെ ആണിക്കല്ലായി പ്രവർത്തിക്കുന്ന ബാങ്ക് ഇപ്പോൾ 74 ഓളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളെ കോർ ബാങ്കിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തി പാക്‌സിനു പ്രത്യേകം മോഡേനൈസേഷൻ ഫണ്ട് രൂപീകരിച്ച ബാങ്ക് എന്ന ബഹുമതിയും ജില്ലാ ബാങ്കിനുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പാക്സ് ഡെവലപ്മെന്റ് സെൽ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് ഏർപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള അവാർഡ് ജനറൽ മാനേജർ എ.ആർ . രാജേഷിന് ലഭിച്ചത് തന്നെ ബാങ്കിനുള്ള ഏറ്റവും വലിയ അംഗീകാരമാണ്.
2018 ൽ 2660.10 കോടി രൂപയുടെ ഡെപ്പോസിറ്റ് ആണ് ബാങ്ക് ഉള്ളത്. 2179 .70 കോടി രൂപയുടെ ലോൺ ഉണ്ട്. 24.13 കോടി രൂപയുടെ മൊത്തം ലാഭമുണ്ടാക്കാനും ഈ കാലയളവിൽ ബാങ്കിന് സാധിച്ചു.


വനിത ഈസി ലോൺ പദ്ധതി:-അപേക്ഷിക്കുമ്പോൾ തന്നെ പരമാവധി 2 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. ഇടുക്കിയിലെ കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത ജനകീയ വായ്പാപദ്ധതിയായി ഇത് മാറി. വസ്തു ഈടിന്മേൽ 2 ലക്ഷം രൂപ വരെ 24 മണിക്കൂറിനുള്ളിൽ വായ്പ അനുവദിക്കുക എന്ന സദുദ്ദേശത്തോടെ ജില്ലാ ബാങ്ക് ആവിഷ്ക്കരിച്ച പദ്ധതിക് വലിയ സ്വീകാര്യതയാണ് ഗ്രാമങ്ങളിൽ ലഭിച്ചത്. വനിതകളുടെ പേരിൽ അനുവദിക്കുന്ന ഈ വായ്പക്ക് സ്വന്തം പേരിലോ ബന്ധുക്കളുടെ പേരിലോ ഉള്ള കുറഞ്ഞത് അഞ്ച് സെന്റ് വസ്തുവിന്റെ ആധാരവും കരമടച്ച രസീതും ഹാജരാക്കിയാൽ മതിയാകും. വസ്തുവിന്റെ മൂല്യം കണക്കാക്കി ഇതിന്റെ 50% തുകയോ രണ്ട് ലക്ഷം രൂപയോ ഏതാണോ കുറവ് ഈ തുക വായ്പ അനുവദിക്കും. വീടുള്ള സ്ഥലമാണെങ്കിൽ 5 സെന്റ് വസ്തു വേണമെന്ന് നിർബന്ധവുമില്ല.
അത്യാവശ്യഘട്ടങ്ങളിൽ ഏറ്റവും വേഗം വനിതകൾക് വായ്പ ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് ബാങ്കിനുള്ളത്. വിവാഹം, ആശുപത്രി ചികിത്സ, വീട് മെയിന്റനൻസ്, വിദ്യാഭ്യാസം തുടങ്ങി ഏതാവശ്യത്തിനും വായ്പ അനുവദിക്കാൻ തടസ്സമില്ല.

വനിതകൾക്കായുള്ള ഒപ്പം പദ്ധതിയും ജനകീയമായി. എസ്.എഛ്. .ജി ഗ്രൂപ്പുകൾകായുള്ള പദ്ധതി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. കിസാൻ ക്രെഡിറ്റ്ആയി ഗ്രൂപ്പുകളിലെ വ്യക്തികൾക്ക് ഇരുപതിനായിരം രൂപ വരെ വായ്പ നൽകാൻ ഒപ്പം പദ്ധതി വഴി സാധിക്കുന്നുണ്ട്. എസ്. എഛ് .ജി.ഗ്രൂപ്പ് വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പയും പ്രോത്സാഹനവും നൽകിയതിന് നബാർഡിന്റെ ഒരു അവാർഡ് കൂടി ഇടുക്കി ജില്ലാ ബാങ്ക് ഇന്ന് കരസ്ഥമാക്കിയിട്ടുണ്ട്.


ഇത്തരത്തിൽ ഇടുക്കി ജനതയുടെ നെഞ്ചോട് ചേർന്ന് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സഹകരണ ബാങ്കിന് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗീകാരം കിട്ടിയില്ലെങ്കിലേ സംശയിക്കേണ്ടതുള്ളു. ഇടുക്കിയുടെ മണ്ണിനോടും മനസ്സിനോടും ചേർന്നു നിൽക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ സഹകരണ ബാങ്കിന്റെ ജീവനക്കാരുടെ കൂട്ടായ്മ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!