നേരത്തേ കണ്ടുപിടിച്ചാല്‍ 60 ശതമാനം കാന്‍സര്‍ രോഗികളെയും രക്ഷിക്കാനാവും- ഡോ. നാരായണന്‍കുട്ടി വാരിയര്‍

web desk

തുടക്കത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ നൂറില്‍ അറുപത് കാന്‍സര്‍ രോഗികളെയും ചികിത്സിച്ച് സുഖപ്പെടുത്താനാവുമെന്ന് കോഴിക്കോട്ടെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയരക്ടറും പ്രമുഖ കാന്‍സര്‍ ചികിത്സകനുമായ ഡോ. നാരായണന്‍കുട്ടി വാരിയര്‍ പറഞ്ഞു.

കാന്‍സര്‍ വന്നാല്‍ മരണം ഉറപ്പാണ് എന്ന ചിന്തയില്‍ നിന്നും നമ്മുടെ ആളുകള്‍ ഒരുപാട് മാറിയിട്ടുണ്ട്. ആദ്യകാലത്ത് കാന്‍സറിനോടുണ്ടായിരുന്ന പേടി ഇപ്പോഴില്ല. മികച്ച രീതിയിലുള്ള ചികിത്സ കിട്ടുകയാണെങ്കില്‍ ഭേദപ്പെടും എന്നൊരു വിശ്വാസം രോഗികള്‍ക്കുണ്ട്. സാമ്പത്തികമായി ചെലവുള്ളതാണെങ്കിലും കാന്‍സറിന് മികച്ച ചികില്‍സ ഇന്ന് ലഭ്യമാണ്. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ 60 ശതമാനം പേരെയും രക്ഷിക്കാന്‍സാധിക്കും. പക്ഷേ, ഇത് നടക്കുന്നില്ല. രോഗനിര്‍ണയം വൈകുന്നത് അതിനുള്ള ഒരു കാരണമാണ്. ചികിത്സയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ശാസ്ത്രീയമല്ല എന്ന് ബോധ്യമുള്ളവര്‍പോലും അശാസ്ത്രീയ ബദല്‍ മാര്‍ഗങ്ങള്‍ തേടിപ്പോകുന്നുണ്ട്. പല രീതികളും പരീക്ഷിച്ച് പരാജയപ്പെട്ട് അവസാനഘട്ടത്തിലാണ് പലരും ചികിത്സ തേടുന്നത്. ഇതും കാന്‍സര്‍ ചികില്‍സ കൂടുതല്‍ പ്രയാസമുള്ളതാക്കുന്നു- ഡോ. നാരായണന്‍കുട്ടി വാരിയര്‍ പറഞ്ഞു.

എം.വി.ആര്‍. കാന്‍സര്‍ സെന്ററില്‍ ആഗസ്റ്റ് മുപ്പതിനാരംഭിക്കുന്ന ത്രിദിന അന്തര്‍ദേശീയ കാന്‍സര്‍ സമ്മേളനത്തെക്കുറിച്ച് ( CANCON ) വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. നാരായണന്‍കുട്ടി വാരിയര്‍. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള എഴുനൂറോളം ഡോക്ടര്‍മാരും ഇരുനൂറോളം വിദ്യാര്‍ഥികളും സമ്മേളനത്തിനെത്തും. അഡയാര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ ഡോ. വി. ശാന്ത വെള്ളിയാഴ്ച സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറാണ്.

ശരീരത്തിലെ ഒരവയവത്തില്‍ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടരുന്നത് തടയാനുള്ള നൂതന ചികിത്സാവിധികളെക്കുറിച്ചും അവയുടെ പാര്‍ശ്വഫലങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുമാണ് സമ്മേളനം മുഖ്യമായും ചര്‍ച്ച ചെയ്യുക.

മനുഷ്യരിലുണ്ടാകുന്ന കാന്‍സര്‍ എടുത്തു നോക്കിയാല്‍ അതില്‍ 80 ശതമാനവും നാല് തരത്തില്‍പ്പെടുന്നതാണെന്ന് ഡോ. നാരായണന്‍കുട്ടി വാരിയര്‍ ചൂണ്ടിക്കാട്ടി. പുരുഷന്മാരില്‍ ശ്വാസകോശം, വായ, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ എന്നിവയിലാണ് കൂടുതലായും കാന്‍സര്‍ കണ്ടുവരുന്നത്. സ്ത്രീകളിലാവട്ടെ സ്തനം, വായ, വന്‍കുടല്‍, സര്‍വിക്കല്‍ ( ഗര്‍ഭപാത്രത്തിലെ ഇടുങ്ങിയ ഭാഗം ) കാന്‍സറാണ് കൂടുതലും ഉണ്ടാകുന്നത്. ഇവയൊക്കെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. പക്ഷേ, ബാക്കിയുള്ള 20 ശതമാനം കണ്ടുപിടിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. രോഗ നിര്‍ണയം വൈകുന്നതാണ് പ്രശ്നം വഷളാക്കുന്നത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളീയര്‍ കൂടുതല്‍ ബോധവാന്മാര്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ കണ്ടുപിടിക്കുന്നതു കൊണ്ടാണ് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നില്‍ നില്‍ക്കുന്നത്. അതിനര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിലൊന്നും കാന്‍സര്‍ ഇല്ലായെന്നല്ല. അവിടെ രോഗം കണ്ടുപിടിക്കപ്പെടുന്നില്ല എന്നതുകൊണ്ടാണത്. കേരളത്തിലെ ആളുകള്‍ കാന്‍സറിനെക്കുറിച്ച് ഏറെ ബോധവാന്മാരാണ്. മികച്ച ചികില്‍സാ സൗകര്യങ്ങളും ഇവിടെയുണ്ട്. നമ്മുടെ ജീവിതശൈലിയും കാന്‍സറിന് കാരണമാകുന്നുണ്ട്. എല്ലാ വര്‍ഷവും നമ്മള്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങള്‍ വരുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. എല്ലാ വര്‍ഷവും പരിശോധന നടത്തുകയാണെങ്കില്‍ വളരെ നേരത്തെത്തന്നെ രോഗനിര്‍ണയം നടത്താന്‍ കഴിയും- അദ്ദേഹം പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുറച്ചുകൂടി മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അവിടെ നിന്നുതന്നെ രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് ഡോ. നാരായണന്‍കുട്ടി വാരിയര്‍ അഭിപ്രായപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് കാന്‍സര്‍മേഖലയില്‍ കൂടുതല്‍ അറിവ് കിട്ടാന്‍ വേണ്ടി ത്രിദിന കാന്‍സര്‍ സമ്മേളനത്തില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്നുണ്ട്. നിലവിലെ അവസ്ഥ വലിയ പ്രയോജനം ചെയ്യുന്നില്ല. കാരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഒരുപാട് ആളുകള്‍ ആശ്രയിക്കുന്നുണ്ട്. പക്ഷേ, അവര്‍ക്ക് സേവനം നല്‍കാന്‍ ഒരു ഡോക്ടറേയുണ്ടാകൂ. രോഗികളെ കൂടുതലായി ശ്രദ്ധിക്കാനുള്ള സമയം ഡോക്ടര്‍ക്കും കിട്ടുന്നില്ല.

പുതുതായി കണ്ടുപിടിക്കപ്പെടുന്ന ചികിത്സാരീതികള്‍ക്കും മരുന്നുകള്‍ക്കും ചെലവ് അധികമായിരിക്കും . കൂടുതല്‍ ആളുകളിലേക്ക് എത്തുമ്പോഴേ ഇവയുടെയൊക്കെ വില കുറയൂ. പാറ്റന്റ് നിയമമൊക്കെയുള്ളതു കൊണ്ട് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.

രോഗിയെ ജീവിതത്തിലേക്ക്
തിരിച്ചുകൊണ്ടു വരണം

പല സംസ്ഥാനങ്ങളിലും കാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ കാന്‍സര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഡോ. നാരായണന്‍കുട്ടി വാരിയര്‍ അറിയിച്ചു. കാന്‍സര്‍ രംഗത്ത് ഇവരുടെ സേവനം വിലപ്പെട്ടതാണ്. കാന്‍സര്‍ ചികിത്സയെന്നത് മരുന്നു കൊടുക്കുന്നതിലും ശസ്ത്രക്രിയയിലും അവസാനിക്കുന്നില്ല. എല്ലാ വിധത്തിലുമുള്ള ചികിത്സ നല്‍കി ആളുകളെ രോഗത്തില്‍ നിന്നു രക്ഷിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോള്‍ മാത്രമേ കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാവുന്നുള്ളു എന്നാണ് തങ്ങളുടെ വിശ്വാസം. അങ്ങനെയാണ് എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ ചികിത്സ ആസൂത്രണം ചെയ്യാറ്. ഈ സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ‘ പ്രതീക്ഷ ‘. കാന്‍സര്‍ അതിജീവിച്ച ആളുകള്‍ വന്ന് തങ്ങളുടെ അനുഭവങ്ങള്‍ രോഗികളുമായി പങ്കുവെക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ ഡോക്ടര്‍മാരെ അറിയിക്കാറുമുണ്ട്. ഇത് ചികിത്സക്ക് ഏറെ ഗുണം ചെയ്യാറുണ്ട് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!