കല്ലുമ്മക്കായി അംഗീകൃത സഹകരണ സംഘം മുഖേന വിത്ത് വിതരണം തുടങ്ങി

moonamvazhi

കാസര്‍ഗോഡ് ജില്ലയില്‍ മത്സ്യബന്ധന വകുപ്പ് അംഗീകൃത സഹകരണ സംഘങ്ങള്‍ മുഖേന കല്ലുമ്മക്കായ കൃഷി വിത്ത് വിതരണം ആരംഭിച്ചു. ന്യായവില കിലോയ്ക്ക് പരമാവധി 75 രൂപയും സംഘങ്ങളുടെ സേവന നിരക്ക് ഇനത്തില്‍ 2.5 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിനിമയ/ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്ക് ഉള്‍പ്പടെ 50 കിലോയുടെ വിത്ത് അടങ്ങുന്ന ഒരു ചാക്കിന് പരമാവധി 4700 രൂപ ഈടാക്കും. വിത്ത് ശേഖരണം നടത്തുന്ന, ലൈസന്‍സ് കരസ്ഥമാക്കിയ അംഗീകൃത മല്‍സ്യതൊഴിലാളികള്‍ ശേഖരിക്കുന്ന വിത്ത്, ഫിഷറീസ് വകുപ്പ് നിശ്ചയിച്ചിരിക്കുന്ന വിലയില്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കും. സബ്സിഡി അപേക്ഷകള്‍ക്കായി സഹകരണ സംഘങ്ങളുടെ വിത്ത് ബില്ലുകള്‍ മാത്രമാണ് പരിഗണിക്കുക. കൃഷിക്കായി ലൈസന്‍സ് ലഭിച്ച കര്‍ഷകര്‍ 25 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും സംഘങ്ങള്‍ 100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും കൂടുതല്‍ കൃഷി ചെയ്യുവാന്‍ പാടുള്ളതല്ല. വിത്ത് ആവശ്യമുള്ള കര്‍ഷകര്‍ അംഗീകൃത സഹകരണ സംഘങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

തൃക്കരിപ്പൂര്‍ പടന്ന കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, വലിയപറമ്പ പടന്നകടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, വലിയപറമ്പ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ഇടയിലക്കാട്, കാസര്‍കോട് ജില്ല മല്‍സ്യ കര്‍ഷക വികസന ക്ഷേമ സഹകരണ സംഘം , ബല്ല കാഞ്ഞങ്ങാട് അഡ്കോസ് ( അക്വാകള്‍ചര്‍ ഡെവലപ്മെന്റ് കോപ്പറെറ്റീവ് സൊസൈറ്റി പയ്യന്നൂര്‍), കാടങ്കോട് മല്‍സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം എന്നിവയാണ് കല്ലുമ്മേക്കായ വിത്ത് വിതരണം ചെയ്യുന്ന വകുപ്പ് അംഗീകരിച്ച സഹകരണ സംഘങ്ങള്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!