ഔഷധ വനവും മണ്‍സൂണ്‍ ആര്‍മിയുമായി മറ്റത്തൂര്‍ സംഘം

moonamvazhi

(2021 ജൂലായ് ലക്കം)

2030 ആകുമ്പോഴേക്കും രണ്ടായിരം പേര്‍ക്കു സ്ഥിരം തൊഴിലും ഒരു ലക്ഷം കര്‍ഷകര്‍ക്കു സ്ഥിരം വരുമാനവും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം ലക്ഷ്യമിടുന്നു. അട്ടപ്പാടിയില്‍ നൂറ് ഏക്കര്‍ സ്ഥലത്തു സംഘം കുറുന്തോട്ടി കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ്.

13 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രം മാത്രമുള്ള തൃശ്ശൂര്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി മുന്നേറുകയാണ്. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ സ്വന്തം മുദ്ര പതിപ്പിച്ച സംഘം തൃശ്ശൂര്‍ ജില്ലക്കു പുറമേ അട്ടപ്പാടിയിലും നൂറ് ഏക്കര്‍ പ്രദേശത്തു കുറുന്തോട്ടി കൃഷി ചെയ്യാന്‍ ഒരുങ്ങുകയാണ്. കദളീവനം, ഔഷധവനം പദ്ധതികളിലൂടെ പ്രശസ്തമായ സംഘം പുതുതായി തുടങ്ങിയ തുളസീവനം പദ്ധതിയും വന്‍ വിജയമായി മാറിക്കഴിഞ്ഞു. മഴക്കാലത്തു തൊഴിലാളികളെ കിട്ടാത്ത പ്രശ്‌നത്തിനു പരിഹാരമായി മണ്‍സൂണ്‍ ആര്‍മിയെയും മറ്റത്തൂര്‍ സംഘം ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.

കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് അംഗങ്ങള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടെയാണു 2008 ല്‍ സംഘം പ്രവര്‍ത്തനമാരംഭിച്ചത്. കാര്‍ഷിക മേഖല ഏറെ പ്രതിസന്ധി നേരിട്ടിരുന്ന ഇക്കാലത്താണു മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തന്റെ പുതുക്കാട് നിയോജക മണ്ഡലത്തില്‍ നൂതനമായ ഒരു പദ്ധതിക്കു തുടക്കമിട്ടത്. സുസ്ഥിര വികസന പദ്ധതി എന്ന പേരില്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ രൂപം കൊണ്ടതാണു നിവേദ്യം, പൂജാകദളി സമഗ്ര പ്രോജക്റ്റ് ഗുരുവായൂര്‍ എന്ന കദളീവനം പദ്ധതി. മണ്ഡലത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള നിരവധി സഹകരണ സംഘങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഈ പദ്ധതിക്കു നേതൃത്വം നല്‍കാന്‍ മറ്റത്തൂര്‍ ലേബര്‍ സംഘത്തിനാണു നിയോഗമുണ്ടായത്. അവിടെ നിന്നാണു കേരളം കണ്ട ഏറ്റവും നല്ല മാതൃകാ കാര്‍ഷിക പദ്ധതികളുടെ തുടക്കം.

തുടക്കം കദളീവനം പദ്ധതിയില്‍

ഏതൊരു കാര്‍ഷിക പദ്ധതിയുടേയും വിജയം അതിന്റെ വിപണി തന്നെയാണ്. പലപ്പോഴും കാര്‍ഷിക പദ്ധതികള്‍ പരാജയപ്പെടുന്നത് വിപണിസ്ഥിരത ഇല്ലാത്തതിനാലാണ്. ഇവിടെയാണു കദളീവനം വേറിട്ട് നില്‍ക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം പ്രസാദമായി ഭക്തര്‍ക്കു നല്‍കാന്‍ 12,000 കദളിപ്പഴം ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണു വിപണിസാധ്യത ഉറപ്പു വരുത്തി കദളിക്കൃഷിക്കു മറ്റത്തൂര്‍ ലേബര്‍ സംഘം തുടക്കമിട്ടത്. ഇതിനായി കൊടകര ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍, മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം എന്നിവ സംയുക്തമായി യോഗം ചേര്‍ന്നു ഗുണഭോക്താക്കളായി കുടുംബശ്രീ വനിതാ ഗ്രൂപ്പുകളെ തിരഞ്ഞെടുത്തു. ഇവര്‍ക്കു വേണ്ട വാഴക്കന്നിനു ബ്ലോക്ക് പഞ്ചായത്ത് ധനസഹായം അനുവദിക്കാമെന്നു ധാരണയായി. വാഴക്കന്നു കണ്ടെത്തലും ഉല്‍പ്പാദന കലണ്ടര്‍ തീരുമാനിച്ച് കര്‍ഷകര്‍ക്കു ആസൂത്രണ മികവോടെ അവ വിതരണം ചെയ്യലും വിളവെടുക്കുന്ന വാഴക്കുലകള്‍ ശേഖരിച്ച് ഗുരുവായൂരില്‍ എത്തിച്ച് പ്രതിദിനം കരാര്‍ പ്രകാരം 4000 കദളിപ്പഴം നല്‍കലുമൊക്കെ മറ്റത്തൂര്‍ സൊസൈറ്റിയുടെ ഉത്തരവാദിത്തമായിരുന്നു. ഇതിനായി ഗുരുവായൂര്‍ ദേവസ്വം മുന്‍കൂട്ടി വില നിശ്ചയിച്ചു നല്‍കി. ആരംഭ വര്‍ഷം രണ്ടായിരം പഴം വീതവും തുടര്‍ന്ന് നാലായിരം വീതവും ഒരു വര്‍ഷത്തേക്കു വില നിശ്ചയിച്ച് ധാരണയാക്കിയാണു ബൈബാക്ക് മാതൃകയിലുള്ള കൃഷിക്കു തുടക്കമിട്ടത്. ഇതോടെ, കര്‍ഷകര്‍ക്കു മാര്‍ക്കറ്റിലെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതെ കൃഷി ചെയ്യാമെന്നായി.

ആരംഭഘട്ടത്തില്‍ വിവിധ മനകളിലെ പറമ്പുകളില്‍ നിന്നും മറ്റുമായി വാഴക്കന്നുകള്‍ ശേഖരിച്ചു കൊണ്ടുവന്നു കൃഷി ആരംഭിച്ചെങ്കിലും കരാര്‍പ്രകാരം ഉല്‍പ്പാദിപ്പിക്കാനുള്ള വാഴക്കന്നുകള്‍ കിട്ടിയിരുന്നില്ല. അങ്ങനെ കൈമുക്ക് മനയുടെ രണ്ടേക്കര്‍ പറമ്പ് പാട്ടത്തിനെടുത്തു. പരമ്പരാഗത രീതിയില്‍ വാഴക്കന്നുണ്ടാക്കാന്‍ മാത്രമായാണു ഈ കദളിവാഴക്കന്നുല്‍പ്പാദന കേന്ദ്രം ആരംഭിച്ചത്. പദ്ധതി തുടങ്ങിയതു മുതല്‍ മറ്റത്തൂര്‍ സംഘത്തിനു മുന്നില്‍ പ്രതിസന്ധികള്‍ ഒന്നൊന്നായി കടന്നുവന്നുകൊണ്ടിരുന്നു. തുടക്കത്തിലെ കരാര്‍ പ്രകാരം ഓരോ മാസവും അടുത്ത മാസം നല്‍കുന്ന കദളിപ്പഴത്തിന്റെ എണ്ണം ക്ഷേത്രത്തില്‍ എഴുതിക്കൊടുക്കണമായിരുന്നു. കദളിവാഴക്കൃഷിയുടെ വിളവെടുപ്പ് രീതികളെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ ഇതെല്ലാം വളരെയേറെ പ്രതിസന്ധിയുണ്ടാക്കി. പലപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ സംഭരിക്കേണ്ടി വന്നു. അധികം വരുന്ന പഴം വില്‍ക്കാനാവാതെ വന്നു. മറ്റൊരു വിപണിയിലും കദളിക്കുലകള്‍ വിറ്റഴിക്കാന്‍ സാധിക്കാത്തതിനാല്‍ ആരംഭഘട്ടത്തില്‍ സംഭരിച്ച കദളിപ്പഴങ്ങള്‍ നശിച്ചുപോവുകയും ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഈയവസരത്തിലാണു മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ കദളി രസായനം, കദളി ഹലുവ, കേക്ക്, ജാം, പായസം മിക്‌സ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുണ്ടാക്കി ചെറിയ തോതില്‍ വില്‍ക്കാന്‍ സാധിച്ചു. ഈ പാഠങ്ങളെല്ലാം ഉള്‍ക്കൊണ്ടാണ് സൊസൈറ്റി പുതിയ കാര്‍ഷിക മേഖലകളിലേക്കു ചുവടുറപ്പിച്ചത്. 2009 മുതല്‍ ഗുരുവായൂരിലേക്ക് മറ്റത്തൂര്‍ സംഘം മുടങ്ങാതെ നിത്യവും കദളിപ്പഴം വിതരണം ചെയ്തു വരുന്നു. 500 കര്‍ഷകരാണു കദളീവനം പദ്ധതിയില്‍ പങ്കാളികളായിരിക്കുന്നത്. 100 ഏക്കറിലാണിപ്പോള്‍ ഈ പദ്ധതിയില്‍ കൃഷി നടക്കുന്നത്.

പൂക്കൃഷി തൊട്ട് തുളസീവനം വരെ

2012 ലും 14 ലും 15 ലും മറ്റത്തൂര്‍ സംഘം പുതിയ പദ്ധതികള്‍ തുടങ്ങി. ഒന്നിനൊന്നു വ്യത്യസ്തമായ പദ്ധതികള്‍. 2012 ല്‍ പൂഗ്രാമം, 14 ല്‍ പാവല്‍ നാട്, 15 ല്‍ ഔഷധവനം, മഞ്ഞള്‍ വനം, 2020 ല്‍ തുളസീവനം എന്നീ പദ്ധതികള്‍ക്കു തുടക്കമിട്ടു. പൂഗ്രാമം പദ്ധതിയില്‍ കുട്ടികളായിരുന്നു കര്‍ഷകര്‍. സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള കുട്ടികളുടെ സംഘങ്ങള്‍ രൂപവത്കരിച്ച് അവര്‍ക്ക് ഓണസീസണിലേക്ക് ഉല്‍പ്പാദിപ്പിക്കാനായി മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിത്തൈകള്‍ വിതരണം ചെയ്തു. 10 സെന്റ് മുതല്‍ ഒരേക്കര്‍ സ്ഥലത്തുവരെ ഇത്തരത്തില്‍ കുട്ടികള്‍ പൂ ക്കൃഷി ചെയ്തു. മുന്‍കൂട്ടി വില നിശ്ചയിച്ച് കുട്ടിക്കര്‍ഷകരില്‍ നിന്നു പൂക്കള്‍ ശേഖരിച്ച് ഓണപ്പൂവിപണിയില്‍ വിറ്റു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിക്കു മരുന്നു നിര്‍മാണത്തിനായി ആഴ്ചതോറും 4000 കിലോ ജൈവ പാവയ്ക്ക വേണമായിരുന്നു. ഈ സാധ്യത തിരിച്ചറിഞ്ഞ് ഔഷധിയുമായി ബൈബാക്ക് കരാറുണ്ടാക്കി. പാവല്‍ക്കൃഷിയില്‍ പരിചയ സമ്പന്നരായവരുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് തൃക്കൂരില്‍ 60 ഏക്കറിലായി പാവല്‍ത്തോട്ടങ്ങള്‍ ഒരുക്കി. 2014 മുതല്‍ ഔഷധിയിലേക്കു മുടങ്ങാതെ പാവക്ക നല്‍കി വരികയാണു മറ്റത്തൂര്‍ സംഘം.


2015 ല്‍ കേരളത്തിലെ മുന്‍നിര ആയുര്‍വ്വേദ സ്ഥാപനങ്ങടക്കം പത്തോളം കമ്പനികള്‍ അവര്‍ക്കാവശ്യമുള്ള പച്ചമരുന്നുകള്‍ കൃഷി ചെയ്യുന്നതിനായി മറ്റത്തൂര്‍ സംഘത്തെ സമീപിച്ചു. തുടര്‍ന്നാണ് ഔഷധവനം പദ്ധതിക്കു തുടക്കം കുറിച്ചത്. കുറുന്തോട്ടി, കൊടുവേലി, ശതാവരി, കച്ചോലം, ഓരില, മൂവില, അടപതിയന്‍ കിഴങ്ങ്, സര്‍പ്പഗന്ധി, ഇരുവേലി തുടങ്ങിയ വിവിധ ഔഷധസസ്യങ്ങള്‍ കൃഷി ചെയ്തു നല്‍കാന്‍ ധാരണയിലെത്തി. 2016 ല്‍ ആദ്യമായി കൊടുവേലി ഉല്‍പ്പാദിപ്പിച്ച് വിവിധ കമ്പനികള്‍ക്കു നല്‍കി. തുടര്‍ന്ന് ഇന്ത്യയില്‍ത്തന്നെ ആദ്യമായി കുറുന്തോട്ടി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്ത് വിജയിപ്പിച്ചു. 2017 മുതല്‍ കുറുന്തോട്ടിയുണ്ടാക്കി വിവിധ കമ്പനികള്‍ക്കു നല്‍കിവരുന്നു.

ഔഷധവനം പദ്ധതി ഇന്നു തൃശ്ശൂര്‍ ജില്ലയിലെ 30 പഞ്ചായത്തുകളില്‍ 125 ഏക്കറില്‍ നടപ്പാക്കിയിട്ടുണ്ട്.. ഇതോടൊപ്പം സംഘം വിവിധ പഞ്ചായത്തുകളില്‍ ഔഷധവനം നിര്‍മിക്കുന്നതിന്റെ ഭാഗമായി അശോകം, ആര്യവേപ്പ്, നെല്ലി, കറിവേപ്പ്, ഉങ്ങ് മുതലായ ഔഷധവൃക്ഷത്തൈകളും നട്ടു നല്‍കിവരുന്നു. 2016 – 2020 കാലത്തു പന്ത്രണ്ടായിരത്തില്‍പ്പരം ഔഷധവൃക്ഷത്തൈകള്‍ ഇത്തരത്തില്‍ നട്ടു പിടിപ്പിച്ചു കഴിഞ്ഞു. ഔഷധവനത്തോടൊപ്പം 2017 ല്‍ തുടക്കം കുറിച്ച മഞ്ഞള്‍വനം പദ്ധതിയും നന്നായി നടക്കുന്നുണ്ട്. ഏഴു ഗ്രാമപ്പഞ്ചായത്തുകളിലാണു മഞ്ഞള്‍ക്കൃഷി തുടങ്ങിയത്. കുര്‍ക്കുമിന്‍ ആറു ശതമാനത്തില്‍ക്കൂടുതല്‍ കിട്ടുന്ന പ്രതിഭ എന്ന മഞ്ഞളാണു കൃഷി ചെയ്യുന്നത്. വന്‍ വിപണി സാധ്യതയുള്ള കൃഷിയായി മഞ്ഞള്‍വനം പദ്ധതി മാറിയിട്ടുണ്ട്. കര്‍ഷകര്‍ക്കു വിത്തുല്‍പ്പാദിപ്പിച്ചും നല്‍കുന്നുണ്ട്.

കോവിഡ് കാലത്തെ തുളസീവനം പദ്ധതി

2020 ലെ കോവിഡ് മഹാമാരിക്കാലത്താണു തുളസീവനം പദ്ധതിക്കു മറ്റത്തൂര്‍ സഹകരണ സംഘം തുടക്കമിട്ടത്. പ്രതിരോധ ശക്തി കൂട്ടുന്നതിനുള്ള ആയുര്‍വ്വേദ മരുന്നു കൂട്ടുകളില്‍ മുഖ്യമാണു തുളസിയില. ഈ സാധ്യത തിരിച്ചറിഞ്ഞാണു വിപുലമായ രീതിയില്‍ വീട്ടമ്മമാര്‍ക്കു വരുമാനമുണ്ടാക്കാനുള്ള പദ്ധതിയായി തുളസിക്കൃഷി കൊണ്ടുവന്നത്. തുളസിയില്‍ നിന്നു വര്‍ഷത്തില്‍ മൂന്നു തവണ വിളവെടുക്കാം. സംഘത്തിന്റെ പ്രവര്‍ത്തനപരിധിയിലെ 25,000 വീടുകളിലാണു തുളസി കൃഷി ചെയ്യുന്നത്.

പ്രതിവര്‍ഷം 10 ലക്ഷം ഔഷധസസ്യത്തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഔഷധസസ്യ നഴ്‌സറിയും സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേ•യുള്ള തൈകള്‍ സംഘംതന്നെ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ എത്തിച്ചുകൊടുക്കുകയാണ്. കച്ചോലം, കുറുന്തോട്ടി, ശതാവരി, കൊടുവേലി, ഓരില, ആടലോടകം എന്നിവയാണു തൈകളായി ഉല്‍പ്പാദിപ്പിച്ച് നല്‍കുന്നത്. കര്‍ഷകര്‍ക്കു തൈകള്‍ സൗജന്യമായി നല്‍കുന്നതിനായി സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ഗഎഞക എന്നിവയുടെ സാമ്പത്തിക, സാങ്കേതിക സഹായങ്ങളും സൊസൈറ്റിക്കു കിട്ടുന്നുണ്ട്. കര്‍ഷകര്‍ക്കു ബോണസ്, ഇന്‍ഷുറന്‍സ് എന്നിവ സംഘം അനുവദിക്കുന്നുണ്ട്.

ഔഷധസസ്യ സംഭരണ കേന്ദ്രം

ആദിവാസികളുടെ വനവിഭവങ്ങള്‍ ശേഖരിച്ച് വിപണനം നടത്തുന്നതിനായി മറ്റത്തൂര്‍ സംഘം ഒരു സംഭരണ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയുടെ വിവിധ മേഖലകളിലെ ആദിവാസി ഊരുകളിലുള്ള ഇരുനൂറ്റമ്പതില്‍പ്പരം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ഔഷധസസ്യക്കൃഷിയുടെ വിജയത്തെത്തുടര്‍ന്നു സംഘം അടുത്ത ഘട്ടമായ സംസ്‌കരണത്തിലേക്കും കടന്നിരിക്കുകയാണ്. കേരളം വിട്ട് ദേശീയ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് ഔഷധസസ്യങ്ങള്‍ സംസ്‌കരണം നടത്തി വിതരണം ചെയ്യുകയാണു ലക്ഷ്യം. ഇതിനായി സംഘം 45 സെന്റ് സ്ഥലം വാങ്ങി 10,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി സംഭരണ കേന്ദ്രത്തിന്റെ പണി ആരംഭിച്ചിരിക്കുകയാണ്. മൂന്നു കോടി ചെലവ് വരുന്ന ഈ പദ്ധതിക്കു സംസ്ഥാന സര്‍ക്കാര്‍ രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുറുന്തോട്ടിപോലുള്ള ഔഷധസസ്യങ്ങള്‍ കേക്ക് രൂപത്തിലാക്കി ഓണ്‍ലൈനായി വില്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സംഘം നടത്തിക്കൊണ്ടിരിക്കുകയാണ്.

സംഘത്തിന്റെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം 2022 ല്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ വന്‍തോതില്‍ ഔഷധസസ്യങ്ങള്‍ കിട്ടേണ്ടതുണ്ട്. ഇതിനായി തൃശ്ശൂര്‍ ജില്ലക്കു പുറമേ അട്ടപ്പാടി മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ കര്‍ഷകരുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. അട്ടപ്പാടിയില്‍ 100 ഏക്കര്‍ സ്ഥലത്തു കുറുന്തോട്ടി മാത്രം ഉല്‍പ്പാദിപ്പിക്കാനാണു സംഘം ലക്ഷ്യമിടുന്നത്.

നിര്‍മാണ മേഖലയില്‍

2015 ലാണു മറ്റത്തൂര്‍ സൊസൈറ്റി നിര്‍മാണ മേഖലയില്‍ ചുവടുറപ്പിച്ചത്. കാര്‍ഷിക മേഖലയിലേതുപോലെ മാതൃകാപരമായ പ്രവര്‍ത്തന ശൈലിയാണു നിര്‍മാണ മേഖലയിലും കാഴ്ചവെക്കുന്നത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തടക്കം ജില്ലക്കകത്തെ 15 ഗ്രാമപ്പഞ്ചായത്തുകളില്‍ അവയുടെ പൊതുമരാമത്തു പണികള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്നതില്‍ സൊസൈറ്റി പ്രധാന പങ്ക് വഹിക്കുന്നു. 2015 മുതല്‍ 2021 വരെ 520 പ്രോജക്റ്റുകളാണു സംഘത്തിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഗുണമേന്മ ഉറപ്പാക്കി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുക എന്നതാണു നിര്‍മാണ മേഖലയില്‍ മറ്റത്തൂര്‍ സംഘം പിന്തുടരുന്ന ശൈലി. ഡിപ്ലോമയും ബി. ടെക്കുമുള്ള പതിനഞ്ചു പേരടങ്ങുന്ന സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഓരോ വര്‍ഷവും 100 മുതല്‍ 150 പദ്ധതികള്‍ വരെ സംഘം ഏറ്റെടുക്കുന്നു. റോഡ് ടാറിങ്, റോഡ് കോണ്‍ക്രീറ്റിങ്, കാന നിര്‍മാണം, പുഴയോര ബണ്ട് നിര്‍മാണം എന്നിവയും അംഗന്‍വാടികള്‍, പൊതുകിണറുകള്‍, ബസ് സ്റ്റാന്റ്് എന്നിവയുടെ നിര്‍മാണവും ഏറ്റെടുത്തു കൃത്യസമയത്തു പൂര്‍ത്തിയാക്കുന്നു. സംഘത്തിലെ അംഗങ്ങളായ തൊഴിലാളികളെക്കൊണ്ട് നേരിട്ടാണു പണികള്‍ പൂര്‍ത്തിയാക്കുന്നത്. നൂറ്റമ്പതോളം സ്ഥിരം തൊഴിലാളികള്‍ സംഘത്തിന്റെ വിവിധ സൈറ്റുകളില്‍ പ്രതിദിനം ജോലി ചെയ്യുന്നുണ്ട്.

സംഘത്തിന്റെ പണി നടക്കുന്ന പ്രദേശങ്ങളിലെല്ലാം പത്തു ഔഷധച്ചെടികളെങ്കിലും നട്ടുപിടിപ്പിക്കാന്‍ ശ്രദ്ധ ചെലുത്താറുണ്ട്. റോഡരികിലും കെട്ടിട വളപ്പുകളിലും ഇത്തരത്തില്‍ ആര്യവേപ്പ്, അശോകം, തുടങ്ങിയ ഔഷധച്ചെടികള്‍ വെച്ചു പിടിപ്പിക്കുന്നു. സംഘത്തിന്റെ ഓരോ സൈറ്റിലും പണി ആരംഭിക്കുന്നതുതന്നെ വൃക്ഷത്തൈകള്‍ വെച്ചുകൊണ്ടാണ്.

മണ്‍സൂണ്‍ ആര്‍മി

സംഘത്തിന്റെ മറ്റൊരു പദ്ധതിയാണു മണ്‍സൂണ്‍ ആര്‍മി. കാര്‍ഷിക മേഖലയില്‍ സംഘം ഓരോ വര്‍ഷവും 100 ഏക്കര്‍ വരെ കൃഷി ചെയ്യിപ്പിക്കുുണ്ട്. പല കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികളെ ലഭിക്കാതെ വന്നപ്പോള്‍ സംഘത്തിലെ അംഗങ്ങളായ 40 പേരെ തിരഞ്ഞെടുത്താണു മണ്‍സൂണ്‍ ആര്‍മിക്കു രൂപം നല്‍കിയത്. ഇതനുസരിച്ച് സംഘത്തിന്റെ വാഹനത്തില്‍ത്തന്നെ തൊഴിലാളികളെ കൃഷിയിടത്തില്‍ എത്തിക്കുകയും തിരികെ കൊണ്ടു വരികയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലെ സംഘത്തിന്റെ ഫീല്‍ഡ് ഓഫീസറാണു ഈ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. കാലവര്‍ഷത്തെ ആശ്രയിച്ചു മാത്രം കൃഷിചെയ്യുന്നതാണു പല ഔഷധസസ്യങ്ങളും. അതുകൊണ്ട് മഴക്കാലത്തു മാത്രമാണ് ഈ തൊഴിലാളികളുടെ ആവശ്യം വരുന്നത്.

2018 ലെ നാഗാര്‍ജുന ജഗ നാരായണന്‍ ഔഷധമിത്രം അവാര്‍ഡ് മറ്റത്തൂര്‍ സംഘത്തിനാണു ലഭിച്ചത്. ഔഷധസസ്യക്കൃഷിയുടെ വ്യാപനത്തിനു സംഘം ചെയ്ത സേവനങ്ങളെ മാനിച്ചാണ് അവാര്‍ഡ്.

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 200 കോടി രൂപയുടെ വ്യാപാരവും രണ്ടായിരം പേര്‍ക്കു സ്ഥിരം തൊഴിലും മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം ലക്ഷ്യമിടുന്നു. ഒരു ലക്ഷം കര്‍ഷകര്‍ക്കു കൃഷിയിലൂടെ സ്ഥിരം വരുമാനം ഉറപ്പു വരുത്താന്‍ ശ്രമിക്കുന്ന സംഘത്തിന്റെ മറ്റൊരു ലക്ഷ്യം നാലായിരം ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കുക എന്നതാണ്. എണ്ണൂറിലധികം അംഗങ്ങളുള്ള സംഘത്തില്‍ അഞ്ഞൂറിലധികം പേര്‍ കര്‍ഷകരാണ്. എ.കെ. സുകുമാരനാണു സംഘം പ്രസിഡന്റ്. കെ.പി. പ്രശാന്ത് സെക്രട്ടറിയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!