ഉറവിട ജൈവമാലിന്യ സംസ്‌കരണത്തിന് ജീബിന്നുമായി സഹകരണ വകുപ്പ്; ആപ്പ് പുറത്തിറക്കി

moonamvazhi

വീടുകളിലെയും ഓഫീസുകളിലെയും ജൈവമാലിന്യ നിര്‍മാര്‍ജന മേഖലയില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായി ജീബിന്നുമായി സഹകരണ വകുപ്പ് രംഗത്ത്. സഹകരണ വകുപ്പ് തുടക്കമിട്ട യുവജന സംഘങ്ങളില്‍ ഒന്നായ കോട്ടയത്തെ ഇ-നാട് യുവജനസംഘം പുറത്തിറക്കിയ ഉറവിട ജൈവമാലിന്യ സംസ്‌കരണ പദ്ധതിയാണ് ജീബിന്‍. നിലവില്‍ സംസ്ഥാനത്ത് 74 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ജീബിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉറവിട മാലിന്യ സംസ്‌കരണം നടത്താന്‍ കരാറായതായി സഹകരണ മന്ത്രി വി.എന്‍ വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീബിന്നിന്റെ ആപ്പ് മന്ത്രി പുറത്തിറക്കി.

 

ഇന്ത്യയിലെ ആദ്യത്തെ മള്‍ട്ടിലെയര്‍ എയറോബിക് ബിന്‍ സിസ്റ്റമാണ് ജീബിന്‍. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ സ്റ്റാര്‍ട്ട്അപ് ആയ ഫോബ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇതിനുവേണ്ട സാങ്കേതിക വിദ്യ നിര്‍മിച്ചത്. മൂന്നു ബിന്നുകള്‍ ഒന്നിന് മുകളില്‍ ഒന്നായി സ്ഥാപിച്ചിരിക്കുന്ന യൂണിറ്റാണ് ജീബിന്‍. ഓരോ വീട്ടിലും ജീബിന്‍ സ്ഥാപിച്ചശേഷം അവിടത്തെ ജൈവമാലിന്യം കൃത്യമായി നിക്ഷേപിക്കുക. അഞ്ച് അംഗങ്ങളുള്ള ഒരു വീട്ടില്‍ 25 മുതല്‍ 30 ദിവസം വരെയുള്ള മാലിന്യം ഒരു ബിന്നില്‍ നിക്ഷേപിക്കാം.

മാലിന്യം ഉണ്ടാകുമ്പോള്‍ തന്നെ ബിന്നില്‍ നിക്ഷേപിച്ച ശേഷം വൈകീട്ട് മാലിന്യത്തിന് മുകളില്‍ അല്പം ഇനോക്കുലം വിതറി നന്നായി ഇളക്കുക. ഒന്നാമത്തെ ബിന്‍ നിറഞ്ഞ ശേഷം രണ്ടാമത്തെ ബിന്നും പിന്നീട് മൂന്നാമത്തേതും ഉപയോഗിക്കുക. അപ്പോഴേക്കും ഒന്നാമത്തെ ബിന്നിലെ മാലിന്യം ഒന്നാന്തരം ജൈവവളമായി മാറിയിട്ടുണ്ടാകും. ആപ്പ് വഴി ജീബിന്നും ഇനോക്കുലവും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഗുണഭോക്താവിന് ബിന്നിന്റെ പ്രവര്‍ത്തനം സംബന്ധിച്ച സംശയങ്ങളും പരാതികളും ബോധിപ്പിക്കാനും ആപ്പ് സഹായിക്കും. ജീബിന്നുമായി കരാര്‍ ഒപ്പുവെച്ചവരില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍, ഏറ്റുമാനൂര്‍ നഗരസഭ തുടങ്ങിയവ ഉള്‍പ്പെടുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26,250 ജീബിന്‍ യൂണിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ ലഭിച്ചതായി മന്ത്രി അറിയിച്ചു. മലിനശല്യമോ ദുര്‍ഗന്ധമോ പുഴുവിന്റെ ശല്യമോ ഇല്ലാതെ അടുക്കളയിലെ ജൈവ മാലിന്യം സംസ്‌കരിച്ച് ഉത്തമ ജൈവവളമാക്കി മാറ്റുന്ന നൂതന ഉത്പന്നമാണ് ജീബിന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗുണഭോക്താവിന് 430 രൂപയാണ് ജീബിന്‍ സ്ഥാപിക്കാന്‍ സബ്സിഡി കഴിച്ച് മുടക്കേണ്ടി വരിക. ഇതിലൂടെ ലഭിക്കുന്ന വളം ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനും സഹകരണ വകുപ്പിന് പദ്ധതിയുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ വകുപ്പ് രജിസ്റ്റാര്‍ ടി.വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News