സമൂഹമാധ്യമ കൂട്ടായ്മയില്‍ സ്ത്രീകളെ സംരംഭകരാക്കി രൂപ ജോര്‍ജ് സര്‍ക്കിള്‍

- വി.എന്‍. പ്രസന്നന്‍

 

ബിസിനസ് സംരംഭങ്ങളോടൊപ്പം സാമൂഹിക സേവനങ്ങളിലും സക്രിയയായ
രൂപ ജോര്‍ജ് ആ നിലകളില്‍ ലഭിച്ച സൗഹൃദങ്ങളും പരിചയങ്ങളും വച്ചാണു
വനിതാ സംരംഭകരെ സൃഷ്ടിക്കുന്ന സമൂഹമാധ്യമ കൂട്ടായ്മയ്ക്കു
ജന്മം നല്‍കിയത്. 2019 ലാണു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. കോവിഡ് കാലത്തു
വളരെയധികം പേര്‍ക്കു ഗ്രൂപ്പിന്റെ ഗുണം ബോധ്യപ്പെട്ടു. ഇപ്പോള്‍
എറണാകുളത്തു മാത്രം അഞ്ചു ഗ്രൂപ്പുണ്ട്. ഓരോ ഗ്രൂപ്പിലുമുണ്ട്
നാനൂറോളം പേര്‍. കോട്ടയം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്,
കോഴിക്കോട് എന്നിവിടങ്ങളിലും ഗ്രൂപ്പുണ്ട്. കൂടാതെ ഫേസ്ബുക്കിലും
ടെലിഗ്രാമിലുമുണ്ട്.

 

സഹകരണവും സാമൂഹികസംരംഭവും സമൂഹനന്മയിലൂന്നുന്ന സഹോദരസ്വഭാവമുള്ള പ്രസ്ഥാനങ്ങളാണ്. സഹകരണ പ്രസ്ഥാനേതരമായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയയായ സാമൂഹിക സംരംഭകയാണു രൂപ ജോര്‍ജ്. സമൂഹമാധ്യമക്കൂട്ടായ്മയിലൂടെ നിരവധി വീട്ടമ്മമാരെ അവര്‍ സംരംഭകരാക്കി. രൂപ ജോര്‍ജ് സര്‍ക്കിള്‍ എന്ന വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് അവര്‍ ഇതു സാധിച്ചത്.

എറണാകുളം ജില്ലയിലെ തോപ്പുംപടിയില്‍ ബേബി മറൈന്‍ ഇന്റര്‍നാഷണല്‍ എന്ന സമുദ്രോല്‍പ്പന്നക്കയറ്റുമതി സ്ഥാപനം നടത്തുന്ന ജോര്‍ജ്.കെ. നൈനാന്‍-അലക്‌സ് നൈനാന്‍ സഹോദരന്മാരില്‍ ജോര്‍ജ്. കെ. നൈനാന്റെ ഭാര്യയാണു രൂപ. കോവിഡിനുമുമ്പുവരെ രൂപ ഫോര്‍ട്ടുകൊച്ചിയില്‍ ഏഷ്യന്‍ കിച്ചണ്‍ ബൈ ടോക്കിയോ ബേ എന്ന ഭക്ഷണശാല നടത്തിയിരുന്നു. ഷൊര്‍ണൂരിലെ ബിസിനസ് കൂടുംബത്തില്‍നിന്നു വിവാഹിതയായി കൊച്ചിയിലെത്തിയ രൂപ നര്‍ത്തകിയും വീണാവിദുഷിയുമാണ്.

 

ബിസിനസ് സംരംഭങ്ങളോടൊപ്പം സാമൂഹികസേവനങ്ങളിലും സക്രിയയായ രൂപ ആ നിലകളില്‍ ലഭിച്ച സൗഹൃദങ്ങളും പരിചയങ്ങളും വച്ചാണു വനിതാസംരംഭകരെ സൃഷ്ടിക്കുന്ന സമൂഹമാധ്യമക്കൂട്ടായ്മയ്ക്കു ജന്മം നല്‍കിയത്. തേവരയിലെ ഹൈബ്രീസല്‍ അപ്പാര്‍ട്ടുമെന്റിലിരുന്ന് അവര്‍ ആ കഥ പറഞ്ഞു. നിരവധിയാളുകളുമായി ബന്ധപ്പെടുന്ന സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ ആളുകള്‍ പലതിനും സഹായം തേടും. പല കാര്യങ്ങളിലും അഭിപ്രായം ചോദിക്കും. ചിലര്‍ക്കു വീട്ടുസഹായത്തിന് ആളെ എവിടെക്കിട്ടും എന്നായിരിക്കും അറിയേണ്ടത്. മറ്റു ചിലര്‍ തൊഴില്‍ തേടുന്നവരായിരിക്കും. ഇനിയും ചിലര്‍ ചികിത്സാസൗകര്യങ്ങളെപ്പറ്റിയായിരിക്കും അന്വേഷിക്കുന്നത്. ഗാര്‍ഡനര്‍മാരെയും പ്ലംബര്‍മാരെയും ഡ്രൈവര്‍മാരെയും ഇലക്ട്രീഷ്യന്മാരെയും നഴ്‌സുമാരെയുമൊക്കെ തേടുന്നവരുണ്ട്. മക്കള്‍ക്കു ട്യൂഷന്‍ ആവശ്യമുള്ളവര്‍ കാണും. ട്യൂഷന്‍ എടുത്തുകൊടുക്കാന്‍ താല്‍പ്പര്യമുള്ളവരും സമീപിക്കും. ഹോംമെയ്ഡ് ഉല്‍പ്പന്നങ്ങളുണ്ടാക്കിയിട്ടു വില്‍ക്കാനാവാതെ വിഷമിക്കുന്നവരുണ്ടാകും. പ്രദര്‍ശനം സംഘടിപ്പിക്കണമെന്നുള്ളവര്‍ കാണും. വിപുലമായ സൗഹൃദവലയമുള്ളതിനാല്‍ ഇക്കാര്യങ്ങളിലൊക്കെ സഹായകമായ വിവരങ്ങളും സൂചനകളും നല്‍കാന്‍ രൂപയ്ക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ സഹായം തേടുന്നവരുടെ എണ്ണം വളരെ കൂടി. മറുപടിസന്ദേശങ്ങള്‍ നല്‍കി നല്‍കി വിഷമിച്ചപ്പോഴാണു വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

സത്രീകള്‍ ഉല്‍പ്പന്നസേവന വിവരങ്ങളും അന്വേഷണങ്ങളും കഴിവുകളും സര്‍ഗാത്മകതയും ആശയങ്ങളുമൊക്കെ അതില്‍ പങ്കുവയ്ക്കും. അതു ശ്രദ്ധയില്‍പ്പെടുന്ന അംഗങ്ങള്‍ പ്രതികരിക്കുകയും ചെയ്യും. ഇങ്ങനെ നിരവധി സ്ത്രീകള്‍ക്കു തൊഴിലും മീഡിയാ പ്രൊമോഷനും ഹോംമെയ്ഡ് വിഭവങ്ങളുടെയും കരകൗശലവസ്തുക്കളുടെയും മറ്റുല്‍പ്പന്നങ്ങളുടെയും വില്‍പനയും ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും താമസസൗകര്യങ്ങളെക്കുറിച്ചുമുള്ള അറിവുകളും മന:ശാസ്ത്ര കൗണ്‍സലര്‍മാരുടെയും കരിയര്‍ കൗണ്‍സലര്‍മാരുടെയും വിവരങ്ങളും മറ്റുവിധത്തിലുള്ള സഹായങ്ങളും ലഭിച്ചിട്ടുണ്ട്. രൂപയുടെ കൈയില്‍ എപ്പോഴും പേനയും റൈറ്റിങ് പാഡുമുണ്ടാവും. കാര്യങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ക്കായി രൂപതന്നെ അതു ചെയ്തു നല്‍കും. വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയാണു ചെയ്യുക. പങ്കുവയ്ക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നിജസ്ഥിതി ഉപയോഗിക്കുന്നവര്‍ സ്വന്തം നിലയക്ക് അന്വേഷിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. കാരണം മിക്കവരുമായും രൂപയ്ക്കു നേരിട്ടു പരിചയമില്ല.

വഴികാട്ടിയുടെ
പങ്ക്

താന്‍ ഒരു ഫെസിലിറ്റേറ്ററുടെ അഥവാ വഴികാട്ടിയുടെ പങ്കാണു നിര്‍വഹിക്കുന്നതെന്നു രൂപ ജോര്‍ജ് പറഞ്ഞു. പ്രതിഫലം ഇല്ലാതെയാണു രൂപയുടെ സേവനങ്ങള്‍. സാധാരണ വീട്ടമ്മമാരായിരുന്ന ധാരാളം പേരെ സംരംഭകരാക്കിയതില്‍ സംതൃപ്തിയുണ്ടെന്നു രൂപ പറഞ്ഞു. പുതുവര്‍ഷത്തിലും മറ്റും ധാരാളം സ്ത്രീകള്‍ നന്ദി അറിയിക്കാറുണ്ട്; പലരും വിധവകളോ വിവാഹബന്ധം വേര്‍പെടുത്തിയവരോ ആണ്. സമൂഹമാധ്യമക്കൂട്ടായ്മയിലൂടെ സഹായം ലഭിച്ചതിന് ഒരു ഉദാഹരണം: ചാത്യാത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു 50,000 രൂപയുടെ പുസ്തകങ്ങള്‍ ഓങ്കോളജിസ്റ്റായ ഡോ. അജു മാത്യു സംഭാവന ചെയ്തതു സ്‌കൂളിന് ഇങ്ങനെ ഒരാവശ്യമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഇന്ദു മാത്യു വാട്‌സാപ് കൂട്ടായ്മയില്‍നിന്നു മനസ്സിലാക്കി ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ്്.

2019 ലാണു വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. കോവിഡ്കാലത്തു ഗ്രൂപ്പിന്റെ ഗുണം വളരെയധികം പേര്‍ക്കു ബോധ്യപ്പെട്ടു. വാട്‌സാപ്പ് ഗ്രൂപ്പ് കൊച്ചിയിലാണു തുടങ്ങിയത്. വളരെവേഗം അത് അന്നു വാട്‌സാപ്പിനുണ്ടായിരുന്ന അംഗപരിധിയായ 256 കവിഞ്ഞു. തുടര്‍ന്നു വീണ്ടും ഗ്രൂപ്പുകള്‍ തുടങ്ങി. ഇപ്പോള്‍ എറണാകുളത്തു മാത്രം അഞ്ചു ഗ്രൂപ്പുണ്ട്. ഓരോ ഗ്രൂപ്പിലുമുണ്ട് നാനൂറോളം പേര്‍. കോട്ടയം, കൊല്ലം, തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലും ഗ്രൂപ്പുണ്ട്. കൂടാതെ ഫേസ്ബുക്കിലും ടെലിഗ്രാമിലുമുണ്ട്. ഫേസ്ബുക്ക് ഗ്രൂപ്പില്‍ 3500 അംഗങ്ങള്‍; ടെലിഗ്രാമില്‍ എണ്ണൂറും. വാട്‌സാപ്പ് ഗ്രൂപ്പില്‍ ലോഗോ രൂപ ജോര്‍ജ് സര്‍ക്കിള്‍ എന്നു തന്നെയാണെങ്കിലും ഗ്രൂപ്പിന്റെ പേര് ആസ്‌ക് വുമണ്‍ (അസെ ണീമി) എന്നാക്കിയിട്ടുണ്ട്; വിവിധ കാര്യങ്ങള്‍ ചോദിച്ചുവരുന്നവരാണല്ലോ ഏറെയും. ഇപ്പോള്‍ വിവിധ ആവശ്യങ്ങള്‍ക്കു പ്രത്യേകഗ്രൂപ്പുകളുണ്ട്. സെക്കന്റ് ഹാന്റ് സാധനങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്, ട്യൂഷനു വേറൊരു ഗ്രൂപ്പ്, ഹെല്‍ത്ത് ആന്റ് ഫിറ്റ്‌നസിന് ഒരു ഗ്രൂപ്പ്, മന:ശാസ്ത്ര കൗണ്‍സലിങ്ങിന് ഒരു ഗ്രൂപ്പ്…അങ്ങനെ. 2022 ജൂലായില്‍ കോട്ടയം കുമരകത്തു കോട്ടയത്തെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ സംഗമം നടത്തി.

രൂപയില്‍നിന്നു സി.എസ്.ആര്‍. ( ഇീൃുീൃമലേ ടീരശമഹ ഞലുെീിശെയശഹശ്യേ ) ഫണ്ട് സംബന്ധിച്ചു ലഭിച്ച വിവരങ്ങള്‍ പല സ്ഥാപനങ്ങള്‍ക്കും അസൗകര്യങ്ങളില്‍നിന്നു മോചനം ലഭിക്കാന്‍ പ്രയോജനപ്പെട്ടു. പല സ്ഥാപനങ്ങളും തങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് വിനിയോഗിക്കാന്‍ അര്‍ഹമായ കാര്യങ്ങളെക്കുറിച്ച് അറിയാന്‍ തന്നെ സമീപിക്കാറുണ്ടെന്നു രൂപ പറഞ്ഞു. സി.എസ്.ആര്‍. ഫണ്ടുള്ള മാഴ്‌സ് ഇന്ത്യ എന്ന സ്ഥാപനം കോവിഡ് കാലത്ത് ഒരു കണ്ടെയ്‌നര്‍ ചോക്കലേറ്റുകളുടെ വിതരണച്ചുമതല തന്നെ ഏല്‍പ്പിച്ചതായി രൂപ അറിയിച്ചു. അവ ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും മറ്റിടങ്ങളില്‍ ആശാവര്‍ക്കര്‍മാരും ശുചീകരണത്തൊഴിലാളികളും അടക്കമുള്ള കോവിഡ് പോരാളികള്‍ക്കു വിതരണം ചെയ്തു. ചില സ്ഥാപനങ്ങളെ സി.എസ്.ആര്‍. ഫണ്ടുപയോഗിക്കാന്‍ പ്രേരിപ്പിച്ച് പാവപ്പെട്ടവര്‍ക്ക് ആറേഴു വീടുകള്‍, വയോജന സദനങ്ങളിലും കിടത്തിച്ചികിത്സയുളളിടങ്ങളിലും കട്ടിലുകള്‍, സ്‌കൂളുകളില്‍ യൂണിഫോമുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഈയിടെ മുണ്ടംവേലി സെന്റ് ലൂയിസ് സ്‌കൂളില്‍ ഒരാള്‍ വാട്ടര്‍പ്യൂരിഫയര്‍ നല്‍കി. കുതിരക്കൂര്‍ക്കരിയിലെ ഒരു വയോജന സദനത്തില്‍ കട്ടിലുകളും വാഷിങ്‌മെഷീനും ആവശ്യമുള്ള കാര്യം ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്. വൈകാതെ ആരെങ്കിലും അവ നല്‍കുമെന്നാണു പ്രതീക്ഷ.

സൗഹൃദവലയം
എന്ന കരുത്ത്

പ്രഭാഷണങ്ങള്‍ നടത്തിയും സ്‌കൂളുകളില്‍ സൗജന്യമായി പരിസ്ഥിതി ബോധവത്കരണ ക്ലാസുകളും നൃത്തക്ലാസുകളും എടുത്തും മറ്റു സാമൂഹിക പ്രവര്‍ത്തകരും സംരംഭകരുമായും ഇടപെട്ടും ലഭിക്കുന്ന സൗഹൃദവലയമാണു രൂപയുടെ സമൂഹമാധ്യമക്കൂട്ടായ്മയുടെ കരുത്ത്. അവരില്‍നിന്നൊക്കെ കിട്ടുന്ന വിവരങ്ങള്‍ വലിയൊരു ഡാറ്റാബേസ് ആണ്. സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും മറ്റും ഏര്‍പ്പെടുത്തി സഹായിക്കുകയും പരിസ്ഥിതി ബോധവത്കരണം നടത്തുകയും ചെയ്യുന്ന ബിന്‍ ഇറ്റ് ഇന്ത്യ (ആശി ക േകിറശമ) കാംപെയ്ന്‍ രൂപ നടത്തി. കൈന്റ്‌നസ് ഡയറി പ്രചാരണവും നടത്തി. സഹാനുഭൂതി നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതു രേഖപ്പെടുത്തിവയ്ക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണിത്. പിന്നാക്കപ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സൗജന്യമായി പരിസ്ഥിതി ബോധവത്കരണക്ലാസ് നടത്തി 250 ല്‍പരം സ്‌കൂളുകളില്‍ ബന്ധങ്ങളുണ്ടാക്കി. ചെല്ലാനം സെന്റ് മേരീസ് സ്‌കൂളിലും മറ്റുമാണു വിദ്യാര്‍ഥിനികളെ സൗജന്യമായി നൃത്തം അഭ്യസിപ്പിച്ചത്. നിരവധി പാവപ്പെട്ടവര്‍ക്കു വീടുകള്‍ ലഭ്യമാക്കിയ, തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള ഹൗസ് ചാലഞ്ചിന്റെ ഗുഡ്‌വില്‍ അംബാസഡറാണു രൂപ. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കിഡ്‌സിന്റെ (ഗീേേമുുൗൃമാ കിലേഴൃമലേറ ഉല്‌ലഹീുാലി േടീരശല്യേ ഗകഉട) പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു. ദരിദ്രരും പ്രാന്തവത്കൃതരുമായവര്‍ക്കു തൊഴിലേകി വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മിക്കുന്ന ഇതു കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമാണ്. വൈ.ഡബ്ലിയു.സി.എ.യുമായും മാര്‍ത്തോമാസഭയുടെ വനിതാക്കൂട്ടായ്മയായ സേവികാസംഘവുമായും കത്തോലിക്കാസഭയുടെ വിങ്‌സുമായും (ണീാലി ശി ഏീറ’ െടലൃ്ശരല) വനിതാക്ഷേമ സര്‍വീസുമായും രൂപ സക്രിയം സഹകരിക്കുന്നു.

സൗജന്യ നൃത്തപരിപാടികളിലൂടെ മൂന്നു ‘സ്‌നേഹാമൃതം’ കാന്‍സര്‍ ചികിത്സാഫണ്ട് രൂപവത്കരണ പരിപാടികളില്‍ സഹകരിച്ചു. വയോജന ഭവനങ്ങള്‍ സന്ദര്‍ശിച്ചു സഹായപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഷീലാ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെയും മറ്റും നേതൃത്വത്തിലുള്ള വെന്‍ (ണീാമി ഋിലേൃുൃലിലൗൃ െചലംേീൃസ ണഋച), രാഖി ജയശങ്കറുടെ നേതൃത്വത്തിലുള്ള മൊംസ് ഓഫ് കൊച്ചി (ങീാ െീള ഗീരവശ), നിര്‍മല ലില്ലിയുടെ നേതൃത്വത്തിലുള്ള ആള്‍ ലേഡീസ് ലീഗ് (അഹഹ ഘമറശല െഘലമഴൗല അഘഘ) , മീനാ ബെഞ്ചമിന്റെ നേതൃത്വത്തിലുള്ള പനമ്പിള്ളിനഗര്‍ വുമണ്‍സ് നെറ്റ്‌വര്‍ക്ക്, ദിവ്യ നവീന്റെ കണക്ട് കൊച്ചി, പ്രിയ ശിവദാസിന്റെ വുമണ്‍ മാജിക്, അഞ്ജലി മനോജിന്റെ ഹെര്‍ ട്രിവാന്‍ഡ്രം (ഇതു കലാപ്രധാനമായ ഫേസ്ബുക്ക് ഗ്രൂപ്പാണ് ), സന്ധ്യാരാധാകൃഷ്ണന്റെ ക്വീന്‍സ് ബിസിനസ് ഗ്ലോബല്‍ (ഝആഏ) തുടങ്ങിയ ഓണ്‍ലൈന്‍ വനിതാ സംരംഭകക്കൂട്ടായ്മകളുമായൊക്കെ രൂപയ്ക്കു നല്ല ബന്ധമുണ്ട്. അവയും രൂപ ജോര്‍ജിന്റെ സമൂഹമാധ്യമക്കൂട്ടായ്മയില്‍ അംഗങ്ങളാണ്. (ക്യു.ബി.ജി. കഴിഞ്ഞ ഓണക്കാലത്തു വനിതാ സംരംഭകരുടെ ഉല്‍പ്പന്നനിരയുമായി എറണാകുളത്ത് ഓണച്ചന്ത നടത്തിയിരുന്നു)

കിച്ചണ്‍ ടിപ്‌സ്-വീട്ടമ്മമാര്‍ക്കുള്ള പൊടിക്കൈകള്‍ എന്ന പുസ്തകം രചിച്ചിട്ടുള്ള രൂപ ജോര്‍ജിനു സാമൂഹിക സേവനനിരതയായ സംരഭക എന്ന നിലയില്‍ പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2017 ല്‍ കൈരളി ടി.വി.യുടെ ജ്വാല യുവവനിതാ സംരഭകയ്ക്കുള്ള പുരസ്‌കാരം മമ്മൂട്ടിയില്‍നിന്ന് ഏറ്റുവാങ്ങി. 2018 ല്‍ ശിവഗിരി തീര്‍ഥാടനവേളയില്‍ ശ്രീനാരായണ ധര്‍മസംഘം രൂപയുടെ സാമൂഹിക പ്രവര്‍ത്തനത്തെ ആദരിച്ചു. സ്വാമി വിശുദ്ധാനന്ദയും സ്വാമി വിശാലാനന്ദയും ചേര്‍ന്നാണു പുരസ്‌കാരം നല്‍കിയത്. യുണീക് ടൈംസ് മാസിക രൂപയെ ഒരിക്കല്‍ മുഖചിത്രമാക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്തു. അന്നു ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസില്‍നിന്നാണു പുരസ്‌കാരം വാങ്ങിയത്. കസ്റ്റംസിന്റെ ആഭിമുഖ്യത്തിലുള്ള ഒരു സംഘടനയുടെ അഷ്ടലക്ഷ്മി പുരസ്‌കാരങ്ങളിലൊന്നു രൂപയ്ക്കായിരുന്നു. പെരുമ്പടപ്പ് ഫാത്തിമ ആശുപത്രി വനിതാദിനത്തില്‍ ആദരിച്ചു.

1934 ല്‍ മയില്‍വാഹനം എന്ന പേരില്‍ കേരളത്തിലെ ആദ്യബസ് സര്‍വീസുകളിലൊന്ന് ആരംഭിച്ച ബിസിനസ് കുടുംബത്തില്‍നിന്നാണു രൂപയുടെ വരവ്. ഇപ്പോഴും ഈ കുടുംബത്തിനു ബസ്സുകളുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ഏറ്റവും പഴക്കമുള്ള ബസ് സര്‍വീസ് എന്ന ഖ്യാതി മയില്‍വാഹനത്തിനു സ്വന്തം. രൂപയുടെ പിതാവ് സി.എ. എബ്രഹാം തൃശ്ശൂര്‍ എഞ്ചിനിയറിങ് കോളേജിലെ പ്രൊഫസര്‍ജോലി രാജിവച്ച് 1974 ല്‍ ഇരുമ്പുരുക്കി അപ്പച്ചട്ടിയും ചീനച്ചട്ടിയും കാര്‍ഷികോപകരണങ്ങളുമൊക്കെ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങിയയാളാണ്. പരമ്പരാഗതരീതിയില്‍ ഫൗണ്ട്രിയില്‍ പാത്രങ്ങളും മറ്റും നിര്‍മിക്കുന്ന ഫാക്ടറി ഇപ്പോഴും സക്രിയം. അമ്മ ഗീത മണ്‍പാത്ര നിര്‍മാതാക്കളായ കുംഭാരസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകയാണ്. സഹോദരന്‍ റോഹന്‍ എബ്രഹാം അബര്‍ഡീനില്‍ പെട്രോളിയം എഞ്ചിനിയര്‍. ബി.കോം വിദ്യാര്‍ഥി നൈനാനും 11-ാംക്ലാസ് വിദ്യാര്‍ഥി എബ്രഹാമും മക്കള്‍. വിദ്യാര്‍ഥിസംരംഭകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട് മകന്‍ നൈനാന്‍.

കൂട്ടായ്മയാണ്
ശക്തി

ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ കിരീടധാരണത്തിനു കാരണക്കാരിയാവുന്ന വിധം പ്രവര്‍ത്തിക്കുമ്പോഴാണു സ്ത്രീശാക്തീകരണം സഫലമാവുകയെന്നു രൂപജോര്‍ജ് കരുതുന്നു. സ്ത്രീകള്‍ക്കു സ്വാതന്ത്ര്യമുണ്ടാകണം. ആ രീതിയില്‍ പാരന്റിങ് ശൈലിയും ഘടനയും മാറണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വനിതാകൂട്ടായ്മകള്‍ വലിയ ശക്തിയാണ്. കൂട്ടായ്മയാണു വിജയിക്കുന്നത്. ആര്‍ക്കും ഒറ്റയ്ക്കു ചെയ്യാവുന്നതിനു പരിമിതിയുണ്ട്. അതുകൊണ്ടു കൂട്ടായ്മ പ്രധാനമാണ് – അവര്‍ പറഞ്ഞു.

കൂടുതല്‍ സ്ഥലങ്ങളില്‍ ഗ്രൂപ്പിന്റെ സംഗമങ്ങള്‍ നടത്തി ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു കോര്‍കമ്മറ്റി രൂപവത്കരിക്കുകയും പരിശീലനങ്ങള്‍ സംഘടിപ്പിച്ച് ഉല്‍പ്പന്ന സേവനങ്ങള്‍ക്കു പൊതുപ്ലാറ്റ്‌ഫോമും ബ്രാന്റും സൃഷ്ടിക്കുക എന്നതാണു രൂപ ജോര്‍ജിന്റെ ലക്ഷ്യം. തന്റെ പ്രവര്‍ത്തനങ്ങളെ ദൈവം സ്വാഭാവികമായി അതിന്റെ അടുത്ത ഘട്ടത്തിലേക്കു കൊണ്ടുപോകുമെന്നു രൂപ ജോര്‍ജ് ഉറച്ചു വിശ്വസിക്കുന്നു.

 

Leave a Reply

Your email address will not be published.