സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലും ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍

Deepthi Vipin lal

കേരള ബാങ്കിന് പിന്നാലെ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കിലും ശമ്പള പരിഷ്‌കണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ചെര്‍മാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ആറുമാസത്തിനുള്ളില്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളും അലവന്‍സുകളും പുതുക്കി നിശ്ചയിച്ചുകൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍ (ക്രഡിറ്റ്) സജ്ജാദാണ് സമിതിയുടെ കണ്‍വീനര്‍. സഹകരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി പി.എസ്. രാകേഷ് സര്‍ക്കാര്‍ പ്രതിനിധിയായി സമിതിയിലുണ്ട്. കാര്‍ഷിക വികസന ബാങ്കിലെ റിട്ട. സീനിയര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ രാധാകൃഷ്ണന്‍, ബാങ്ക് ഭരണസമിതി അംഗം ഇ.ജി.മോഹനന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

2013 ജുലായ് ഒന്നിനാണ് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ഒടുവില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. ഇതിന്റെ കാലാവധി 2018 ജൂണ്‍ 30ന് അവസാനിച്ചു. ഈ സാഹചര്യത്തിലാണ് പുതിയ ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പുതിയ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. സംസ്ഥാന ബാങ്കിനൊപ്പമാണ് സാധാരണ പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിക്കാറുള്ളത്. എന്നാല്‍, പുതിയ ഉത്തരവില്‍ ഇതുസംബന്ധിച്ച് വിശദീകരിക്കുന്നില്ല. സംസ്ഥാന ബാങ്കിലെ ജീവനക്കാരുടെ കാര്യത്തില്‍ മാത്രം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശമാണ് പുതിയ സമിതിക്കുള്ളത്. ഇത് പ്രാഥമിക ബാങ്കുകളിലെ ജീവനക്കാരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി മാനേജ്മെന്റുമായും ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായും ചര്‍ച്ച നടത്തിയാണ് ശമ്പള പരിഷ്‌കരണം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാറുള്ളത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും അത് ബാങ്ക് നടപ്പാക്കുകയുമാണ് ചെയ്യുക. എന്നാല്‍, സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന നിരക്കില്‍ ശമ്പളം നല്‍കുന്നുവെന്ന് സഹകരണ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നേരത്തെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. പിന്നീട് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടത്തുകയും യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേല്‍ക്കുകയും ചെയ്തു.

സര്‍ക്കാര്‍ കുറ്റമായി കണ്ട ‘അധികശമ്പള’ത്തിന്റെ കാര്യത്തില്‍ പരിഷ്‌കരണ സമിതി എങ്ങനെ നിലപാട് എടുക്കുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. മെച്ചപ്പെട്ട ശമ്പളം നല്‍കുന്നത് ബാങ്കിന്റെ നല്ല പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നതെന്നാണ് നേരത്തെയും മാനേജ്മെന്റ് സ്വീകരിച്ച നിലപാട്. അതിനാല്‍, ശമ്പള വര്‍ദ്ധനവിനെ മാനേജ്മെന്റ് എതിര്‍ക്കാനിടയില്ല. പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളം ഉയര്‍ത്തുന്നതിനെ മാനേജ്മെന്റ് പ്രതിനിധികളാണ് എതിര്‍ത്തത്. ഇവിടെ അത്തരമൊരു സമീപനമുണ്ടാകില്ലെന്ന ആശ്വാസം കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ജീവനക്കാര്‍ക്കുണ്ട്.

Leave a Reply

Your email address will not be published.

Latest News