കേരളബാങ്ക് വരുമ്പോള്‍

[email protected]

ജനകീയകൂട്ടായ്മയുടെ മൂര്‍ത്ത രൂപമാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരുപക്ഷേ, രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപവത്കരണത്തോളം തീഷ്ണമായ ഒരു ജനകീയ വികാരമുണ്ട് ഓരോ സഹകരണ സ്ഥാപനത്തിന്‍റെയും പിറകില്‍. പ്രത്യേകിച്ച് ആദ്യകാലത്ത് രൂപപ്പെട്ടവയ്ക്ക്. അത് ഇന്ത്യയിലെന്നല്ല, ലോകത്തില്‍ എല്ലായിടത്തും അങ്ങനെയാണ്. ആദ്യം കൂട്ടായ്മകളുണ്ടായി. പിന്നെയാണ് നിയമങ്ങളുണ്ടായത്. നിയമത്തിന്‍റെ ചട്ടക്കൂട്ടിലേക്ക് ഈ കൂട്ടായ്മയെ ഉരുക്കിയൊഴിച്ചപ്പോള്‍ അതിന് നിയതമായ രൂപം വന്നു. അടുക്കും ചിട്ടയും വന്നു. പിന്നെ, വളര്‍ച്ചയും സാങ്കേതിക മികവുമുണ്ടായി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് 1904-ലെ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആക്ട് വന്നതിന് ശേഷമാണ് ഇന്ത്യയില്‍ സഹകരണ സംഘങ്ങള്‍ക്ക് ജീവന്‍വെച്ചത്.

കേരളത്തിന്‍റെ മണ്ണും മനസും ഒരേപോലെ തീഷ്ണമാണ്. അതിന്‍റെ ചൂടും ചൂരും ഇവിടെ പിറവികൊണ്ട സഹകരണ കൂട്ടായ്മകള്‍ക്കുമുണ്ട്. ഇന്ത്യയില്‍ മദിരാശിയിലാണ് സഹകരണസംഘം പിറവിയെടുത്തത്. മദ്രാസ് ഗവര്‍ണറായിരുന്ന ലോര്‍ഡ് വെന്‍ലോക്കാണ് ഇതിന് വഴിയൊരുക്കിയത്. കാര്‍ഷികവും കാര്‍ഷികേതരവുമായ ആവശ്യങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം.

പി.സി.സി. സംഘങ്ങള്‍

മദിരാശിയിലുണ്ടായ സഹകരണസംരംഭങ്ങളുടെ അലയൊലി വടക്കന്‍ കേരളത്തിലുമുണ്ടായിരുന്നു. 1892-ല്‍ തന്നെ മലബാറില്‍ , പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ , സഹകരണ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സഹകരണ മേഖലയുടെ പിതൃത്വം മദ്രാസിനു മാത്രമല്ല, കേരളത്തിനും അവകാശപ്പെട്ടതാണ്. എന്നാല്‍, 1940 കളിലുണ്ടായ ഭക്ഷ്യക്ഷാമമാണ് കേരളത്തിലെ സഹകരണ കൂട്ടായ്മയ്ക്ക് പുതുവഴിയുണ്ടാക്കിയത്. അക്കാലത്ത് പി.സി.സി. സഹകരണ സംഘങ്ങള്‍ (പ്രൊഡ്യൂസേഴ്സ് ആന്‍റ് കണ്‍സ്യൂമേഴ്സ് സഹകരണ സംഘം) പിറവിയെടുത്തു. കര്‍ഷകരില്‍നിന്ന് നെല്ല് ശേഖരിച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കുകയായിരുന്നു ഈ സംഘങ്ങളുടെ ലക്ഷ്യം. ഇതിന് പുറമെ വിവിധോദ്ദേശ്യ സഹകരണസംഘങ്ങള്‍, ചക്കര സംഘങ്ങള്‍, എണ്ണയാട്ട് സംഘങ്ങള്‍ എന്നിങ്ങനെയുള്ളവ വേറെയുമുണ്ടായിരുന്നു. കള്ളില്‍ നിന്ന് ശര്‍ക്കരയുണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങളെയാണ് ചക്കര സംഘങ്ങള്‍ എന്നുവിളിച്ചിരുന്നത്.

ഗ്രാമീണ മേഖലയുടെ നട്ടെല്ലായിരുന്നു പി.സി.സി. സംഘങ്ങള്‍. 1956 ആവുമ്പോഴേക്കും നെല്ലു സംഭരണത്തിനും വിതരണത്തിനും മാത്രമായി ഒരു സംഘമെന്ന നിലയില്‍ പി.സി.സി.യുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെട്ടു. കര്‍ഷകര്‍ക്ക് വായ്പ നല്‍കി കൃഷിയെ ശാക്തീകരിക്കുകയാണ് വേണ്ടതെന്ന നിലയിലേക്ക് ചിന്ത മാറി. അങ്ങനെ പി.സി.സി. സംഘങ്ങള്‍ റൂറല്‍ ബാങ്കുകളായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍ ഐക്യനാണയ സംഘങ്ങളും പിന്നീട് സര്‍വ്വീസ് സഹകരണ ബാങ്കുകളുമായി. അതായത് കാലത്തിന്‍റെ മാറ്റം ആവാഹിക്കാനും അതുള്‍കൊണ്ട് വളരാനും കെല്‍പ്പുള്ളവയായിരുന്നു കേരളത്തിലെ സഹകരണ സംഘങ്ങള്‍ എന്നു ചുരുക്കം.

ത്രിതല ഘടനയിലേക്ക് മാറുന്നു

1969-ലാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് നിലവില്‍ വരുന്നത്. അതിന് ശേഷമാണ് ഇന്നു കാണുന്ന ത്രിതല ഘടനയിലേക്ക് കേരളത്തിലെ വായ്പാ സഹകരണ മേഖല മാറുന്നത്. ഏറ്റവും മുകളില്‍ സംസ്ഥാന സഹകരണ ബാങ്ക് , മധ്യത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ , അടിത്തട്ടില്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍. ഈ ഘടനയ്ക്ക് പുറത്തായി അര്‍ബന്‍ സഹകരണ ബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍ എന്നിവയും സഹകരണ വായ്പാ ശൃംഖലയിലുണ്ട്. 1969 ലെ നിയമത്തിന് മുമ്പ് സഹകരണ മേഖലയില്‍ മൂന്നു നിയമങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. തിരുവിതാംകൂര്‍ സഹകരണ നിയമം, കൊച്ചി നിയമം, മദിരാശി നിയമം. ഈ മൂന്നിനും മാറ്റം വരുത്തിയാണ് ഇന്നു നിലവിലുള്ള കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് രൂപംകൊണ്ടത്. അത് സഹകരണമേഖലയ്ക്ക് ഘടനയും കരുത്തും വൈവിധ്യവല്‍ക്കരണവുമുണ്ടാക്കി.

ഇന്ന് സഹകരണ മേഖല കേരളത്തിന്‍റെ സാമ്പത്തിക രംഗത്തിന്‍റെ നട്ടെല്ലാണ്. വാണിജ്യ ബാങ്കിനോട് കിടപിടിക്കാന്‍ കഴിയുന്ന ജനകീയ അടിത്തറ അതിനുണ്ട്. സാങ്കേതിക മികവുണ്ട്. 1.25 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. അരനൂറ്റാണ്ടുകൊണ്ട് ആര്‍ജിച്ചെടുത്ത ഈ ത്രിതല സംവിധാനം ഇപ്പോള്‍ മുഖം മാറ്റത്തിനൊരുങ്ങുകയാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതായി ദ്വിതല സംവിധാനത്തിലേക്ക് സഹകരണ ബാങ്കിങ് മേഖല മാറുന്നു. അതാണ് ‘ കേരള ബാങ്ക് ‘ എന്ന ആശയത്തിലൂടെ നടപ്പാവുന്നത്. കേരള ബാങ്ക് രൂപവത്കരണത്തിനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്‍റെ സ്വന്തം ബാങ്ക് എന്ന നിലയില്‍ കേരള ബാങ്കിന്‍റെ പിറവി സഹകരണമേഖലയുടെ പുതിയ ചരിത്രമാകും.

ലയനവും ഘടനാമാറ്റവും

പ്രധാനമായും രണ്ടു മാറ്റമാണ് സഹകരണ ബാങ്കിങ് മേഖലയില്‍ സംഭവിക്കാന്‍ പോകുന്നത്. ഒന്ന്, സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് എന്ന പുതിയ ബാങ്കുവരുന്നുവെന്നതാണ്. രണ്ടാമത്, ഇതുവരെ മൂന്നു തട്ടിലായി പ്രവര്‍ത്തിച്ച വായ്പാ സംഘങ്ങള്‍ രണ്ടുതട്ടിലേക്ക് മാറുന്നുവെന്നതും. ഇതുരണ്ടും സഹകരണ മേഖലയിലുണ്ടാക്കുന്ന മാറ്റം ചെറുതല്ല.

സഹകരണ ബാങ്കിങ് മേഖല ദ്വിതല സംവിധാനത്തിലേക്ക് മാറ്റണമെന്നത് ബക്ഷികമ്മീഷന്‍റെ പ്രധാന ശുപാര്‍ശയായിരുന്നു. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും മാത്രം മതിയെന്നതായിരുന്നു കമ്മീഷന്‍റെ നിര്‍ദ്ദേശം. പ്രാഥമിക വായ്പാസഹകരണ സംഘങ്ങള്‍ ജില്ലാ ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്‍റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും പറയുന്നു. ഇതിനെ പൊതുവെ സഹകാരികള്‍ എതിര്‍ത്തു. പ്രാഥമിക ബാങ്കുകളാണ് കേരളത്തിന്‍റെ സഹകരണ മേഖലയുടെ നട്ടെല്ല് എന്നതായിരുന്നു ഈ എതിര്‍പ്പിന് കാരണം. ജില്ലാ ബാങ്കുകളിലെ ആകെ നിക്ഷേപം 52,455 കോടി രൂപയാണ്. ഇതില്‍ 26,066 കോടി രൂപയും പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഹിതമാണ്. ചെറിയ പ്രവര്‍ത്തന പരിധിക്കുള്ളില്‍ ജില്ലാബാങ്കുകളെക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക ബാങ്കുകള്‍ കേരളത്തിലുണ്ട്. അതുകൊണ്ടാണ് ബക്ഷി കമ്മീഷന്‍റെ ശുപാര്‍ശ കേരളം ഒന്നടങ്കം എതിര്‍ത്തത്. ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ദ്വിതല സംവിധാനമാണെങ്കിലും, അത് പ്രാഥമിക ബാങ്കുകളുടെ സാധ്യതയും പ്രാധാന്യവും തള്ളുന്നതല്ല. പ്രാഥമിക സഹകരണ വായ്പാമേഖല ശക്തിപ്പെടുത്തണമെന്നതാണ് കേരളബാങ്ക് രൂപവത്കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ശ്രീറാം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗുണം വായ്പേതര സംഘങ്ങള്‍ക്കും

വായ്പേതര സംഘങ്ങള്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കും. പ്രത്യേകിച്ച് ഊരാളുങ്കല്‍ പോലുള്ള കോടികളുടെ നിര്‍മാണജോലികള്‍ ഏറ്റെടുക്കുന്ന ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക്. വലിയ പദ്ധതികള്‍ക്ക് ആവശ്യമായ വായ്പ നല്‍കാന്‍ കേരളബാങ്കിന് കഴിയുമെന്നതാണ് നേട്ടം. സര്‍ക്കാരിന്‍റെ പ്രധാന ധനകാര്യ സ്ഥാപനമായും പദ്ധതി നിര്‍വഹണ ഏജന്‍സിയായും കേരള ബാങ്കിന് പ്രവര്‍ത്തിക്കാന്‍ കഴിയും.

റിസര്‍വ് ബാങ്കിന്‍റെ രണ്ടാം ഷെഡ്യൂളില്‍പ്പെട്ട ബാങ്കാണ് സംസ്ഥാന സഹകരണ ബാങ്ക്. സഹകരണ മേഖലയിലെ ഏക ഷെഡ്യൂള്‍ഡ് ബാങ്കും ഇതാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പല ആനുകൂല്യങ്ങളും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും വാണിജ്യ ബാങ്കുകള്‍ക്കും മാത്രമുള്ളതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് വിദ്യഭ്യാസ വായ്പയ്ക്ക് നല്‍കുന്ന ആനുകൂല്യം. എല്ലാ സഹകരണ ബാങ്കുകളും വിദ്യാഭ്യാസ വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില വാണിജ്യ ബാങ്കുകള്‍ വിദ്യഭ്യാസ വായ്പ നിഷേധിച്ചത് കേരളത്തില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുവരെ കാരണമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ തീരുമാനം. നിരവധി പാവപ്പെട്ടവര്‍ക്ക് ഇതിന്‍റെ ഗുണമുണ്ടായി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പലിശയിളവു നല്‍കി.നാലുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. പക്ഷേ, വാണിജ്യ ബാങ്കുകള്‍ക്കും ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും മാത്രമായിരുന്നു ഈ ഇളവ് ബാധകം. അതോടെ മറ്റ് സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത കേരളത്തിലെ ആയിരക്കണക്കിന് പാവങ്ങള്‍ ഈ ആനുകൂല്യത്തില്‍ നിന്ന് പുറത്തായി. കേരളബാങ്കിന്‍റെ പിറവി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.

ലയനം ലഘുവല്ല

എന്നാല്‍, ഘടനാമാറ്റം പോലെ ലഘുവല്ല സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനം. അതുണ്ടാക്കുന്ന അലയൊലി അത്ര ചെറുതാവില്ല. ജീവനക്കാരുടെ പ്രശ്നം, നിയമക്കുരുക്കുകള്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘങ്ങളുടെ ഭാവി എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി വരുന്നുണ്ട്. സമൂലമായ നിയമഭേദഗതിയാണ് ഇക്കാര്യത്തില്‍ ആവശ്യമായി വരുന്നത്. നിലവിലുള്ള നിയമമനുസരിച്ച് ഒരുസംഘം മറ്റൊരുസംഘത്തില്‍ ലയിപ്പിക്കുന്നതിന് പൊതുയോഗ തീരുമാനം വേണം. പൊതുയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ തീരുമാനമെടുക്കാനാകൂ.

എല്ലാ ജില്ലാ ബാങ്കുകളിലെ ജീവനക്കാര്‍ക്കും പ്രത്യേക എംപ്ലോയീസ് സഹകരണ സംഘങ്ങളുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് ജീവനക്കാര്‍ക്കുമുണ്ട്. ബാങ്കുകള്‍ തമ്മില്‍ ലയിക്കുമ്പോള്‍ എംപ്ലോയീസ് സംഘങ്ങളുടെ ലയനവും അനിവാര്യമാകും. ഗ്രാമീണ ബാങ്കുകളുടെ ലയനത്തിന് ശേഷം അവിടുത്തെ എംപ്ലോയീസ് സഹകരണ സംഘങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശമാണ് സഹകരണ സംഘം രജിസ്ട്രാര്‍ നല്‍കിയത്. ജീവനക്കാരുടെ നിയമനവും പുനര്‍വിന്യാസവുമാണ് മറ്റൊരു പ്രശ്നം. 273 സ്ഥിരം ജീവനക്കാരാണ് സംസ്ഥാന സഹകരണ ബാങ്കിലുള്ളത്. 6113 പേര്‍ ജില്ലാ ബാങ്കുകളിലുമുണ്ട്. ഇവരൊക്കെ കേരളബാങ്കിന്‍റെ ജീവനക്കാരാകുമ്പോള്‍, സീനിയോറിറ്റി, തസ്തിക നിര്‍ണയം, സ്ഥാനക്കയറ്റം എന്നിവയിലാണ് പ്രശ്നമുണ്ടാകുക. ഇവര്‍ക്കുപുറമെ 1500-ലേറെ താല്‍ക്കാലിക , കരാര്‍ ജീവനക്കാരുമുണ്ട്. ഇവരുടെ ഭാവിയും ആശങ്കയുണ്ടാക്കുതാണ്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് കേരളബാങ്കിന് പ്രായോഗികതലത്തില്‍ വഴിയൊരുക്കാനുള്ള ദൗത്യമാണ് ‘ടാസ്ക് ഫോഴ്സി’നെ സര്‍ക്കാര്‍ ഏല്പിച്ചിട്ടുള്ളത്.

റിസര്‍വ് ബാങ്കിന്‍റെ അനുമതി

കേരളബാങ്കിന്‍റെ രൂപവത്കരണത്തിന് സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്‍റെ അനുമതി തേടിയെന്നതാണ് പുതിയവാര്‍ത്ത. കേരള സഹകരണ സംഘം നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ടവയാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. അതായത് , സഹകരണം സംസ്ഥാന വിഷയമാണ്. എന്നാല്‍, ഇത്തരമൊരു നിയമപരമായ അവകാശം മാത്രം വെച്ച് കേരളാബാങ്ക് രൂപവത്കരണം നടക്കില്ല. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ലയനമാണ് കേരളബാങ്കിന്‍റെ അടിസ്ഥാനം. ഈ രണ്ട് ബാങ്കുകളും റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്.

ബാങ്കിങ് നിയന്ത്രണ നിയമമെന്ന കേന്ദ്രനിയമം അനുസരിച്ചുകൂടിയാണ് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിലെ കേന്ദ്രീത ബാങ്കായ റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുമാത്രമെ ഈ ബാങ്കുകളുടെ കാര്യത്തില്‍ സര്‍ക്കാരിന് പോലും തീരുമാനമെടുക്കാനാകൂ. ഇരുബാങ്കുകളുടെയും ലയനത്തിലൂടെ കേരളബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന കാര്യമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുള്ളത്.

ആര്‍.ബി.ഐ.യുടെ അനുമതി കിട്ടിയാലേ ലയനം സംബന്ധിച്ചുള്ള മറ്റുനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളൂ. കേരളബാങ്കിനുള്ള അനുമതി നിഷേധിക്കാനുള്ള കാരണങ്ങളൊന്നും നിലവിലില്ല. ജാര്‍ഖണ്ഡ് ആണ് കേരളത്തിന് മുമ്പിലുള്ള മാതൃക. ജാര്‍ഖണ്ഡിലെ ജില്ലാബാങ്കുകളെ ലയിപ്പിച്ചാണ് സംസ്ഥാനത്താകെ പ്രവര്‍ത്തന മേഖലയുള്ള ഒരു പുതിയ ബാങ്ക് മുമ്പ് രൂപവത്കരിച്ചിട്ടുള്ളത്. ഇതില്‍ ഒരുജില്ലാബാങ്ക് ലയനം അംഗീകരിക്കാതെ മാറിനിന്നിട്ടുണ്ട്. ഈ വിഷയം കോടതിയിലാണ്. പക്ഷേ, ഈ ലയനത്തിന് ആര്‍.ബി.ഐ. അനുമതി നിഷേധിച്ചിട്ടില്ല.

നിയമത്തിന്‍റെ വഴികള്‍

കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ്ബാങ്കിന്‍റെ അനുമതി കിട്ടിയാല്‍ പിന്നീടുള്ളത് അതിനുവേണ്ടി സംസ്ഥാന നിയമത്തിന്‍റെ വഴിയൊരുക്കലാണ്. നിലവിലുള്ള കേരള സഹകരണ സംഘം നിയമനുസരിച്ച് സഹകരണ സംഘങ്ങളുടെ ലയനത്തിന് പ്രത്യേക വ്യവസ്ഥയുണ്ട്. ജനാധിപത്യ കേന്ദ്രീകൃതമാണ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം എന്നതിനാല്‍, അതനുസരിച്ചുള്ള വ്യവസ്ഥകളാണ് ഇതിനുമുള്ളത്. ലയന തീരുമാനമെടുക്കുന്നതിന് സംഘത്തിന്‍റെ പൊതുയോഗം വിളിച്ചുചേര്‍ത്ത് അതില്‍ പങ്കെടുത്ത് വോട്ടു ചെയ്യുന്നവരുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടണം. കേരളത്തിലെ 14 ജില്ലാബാങ്കുകളും ഈ നടപടികള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയെന്നത് ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ച് സഹകരണമേഖലയില്‍ രാഷ്ട്രീയ സ്വാധീനം ശക്തമായതിനാല്‍.

എല്ലാ ജില്ലാസഹകരണ ബാങ്കുകളും ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രമായി ജില്ലാബാങ്കിലെ വോട്ടവകാശം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സംഘങ്ങളാണ് ജില്ലാബാങ്കിലെ വോട്ടര്‍മാരില്‍ ഏറെയും. എന്നാലും, മലപ്പുറം യു.ഡി.എഫിനൊപ്പം നില്‍ക്കും. ഇടുക്കിയും വയനാടും യു.ഡി.എഫ്. പ്രാതിനിധ്യം ശക്തമാണ്. ഇങ്ങനെ നോക്കുമ്പോള്‍ എല്ലാ ജില്ലാബാങ്കിലെയും പൊതുയോഗത്തില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ലയനതീരുമാനം അംഗീകരിക്കപ്പെടുമെന്ന കാര്യം സംശയമാണ്.

ഘടനാമാറ്റത്തിന്‍റെ പ്രസക്തി

ഇനിയാണ് ഘടനാമാറ്റം എന്ന നിലപാടിന്‍റെ പ്രസക്തി. കേരളബാങ്കിന്‍റെ രൂപവത്കരണത്തിനപ്പുറം വായ്പാ സഹകരണ മേഖലയുടെ ഘടനാമാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നുവന്നാല്‍ ഈ എതിര്‍പ്പിന് ബലം കുറയും. അത്തൊരുമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയും. പുതിയ നിയമനിര്‍മ്മാണം വേഗത്തിലാക്കണമെന്നുമാത്രം. ദ്വിതല സംവിധാനത്തിലേക്ക് സഹകരണ വായ്പാമേഖല മാറ്റുന്നുവെന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവന്നാല്‍ ജില്ലാബാങ്കുകളുടെ പൊതുയോഗത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന വ്യവസ്ഥ നിലനില്‍ക്കാനിടയില്ല. ‘നോ ഒബ്സ്റ്റാന്‍റെ ക്ലോസ് ‘ ഉള്‍പ്പെടുത്തിയാകും ഈ നിയമഭേദഗതി. ‘ മറ്റു നിയമത്തില്‍ എന്തുതന്നെ പറഞ്ഞാലും ‘ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതാണിത്.

ലയനം സ്വമേധയാ എടുക്കേണ്ടതീരുമാനമാണെന്നതാണ് സഹകരണസംഘങ്ങളുടെ കാര്യത്തില്‍ നിയമം അനുശാസിക്കുന്നത്. അതായത്, സര്‍ക്കാരിനോ സംഘത്തിലെ അംഗങ്ങള്‍ക്ക് പുറത്തുള്ള ഏതെങ്കിലും വിഭാഗത്തിനോ ഇത്തരമൊരു തീരുമാനമെടുപ്പിക്കാനാവില്ല. എന്നാലും, സര്‍ക്കാരിനോ രജിസ്ട്രാര്‍, ആര്‍.ബി.ഐ. പോലുള്ള അധികാര സംവിധാനത്തിനോ ഇടപെടാനുള്ള വ്യവസ്ഥകള്‍ നിയമത്തിലുണ്ടാകാറുണ്ട്. ഉദാഹരണത്തിന്, ഒരു സംഘത്തിന്‍റെ ഭരണസമിതി പിരിച്ചുവിടുന്നതിന് മുന്നോടിയായി ആ സംഘത്തിന്‍റെ വിശദീകരണം കേള്‍ക്കണമെന്നാണ് സഹകരണ നിയമത്തിലെ വ്യവസ്ഥ. എന്നാല്‍, റിസര്‍വ് ബാങ്ക് ഒരു കത്തിലൂടെ ആവശ്യപ്പെട്ടാല്‍ ഈ നിബന്ധനകളൊന്നുമില്ലാതെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് ഭരണസമിതി പിരിച്ചുവിടാനാകും. ഒരു സംഘത്തിന്‍റെ ഭരണസമിതിയുടേയോ പൊതുയോഗത്തിന്‍റെ തന്നെയോ തീരുമാനം റദ്ദാക്കാനുള്ള അധികാരം നിയമംതന്നെ രജിസ്ട്രാര്‍ക്ക് നല്‍കുന്നുണ്ട്. ഘടനാമാറ്റമെന്ന തീരുമാനത്തിലൂടെ സര്‍ക്കാരിന് കേരളബാങ്കിനുള്ള എതിര്‍പ്പിനെ മറികടക്കാനാകും.

എന്തായാലും , സഹകരണ മേഖല ഒരുമാറ്റത്തിന്‍റെ വഴിയിലാണ്. ജനകീയമാറ്റമല്ല, വ്യവസ്ഥാപിതമായ മുഖംമാറ്റമാണ് വരുന്നതെന്നു മാത്രം. പത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ് ദ്വിതല സഹകരണ ബാങ്കിങ് സംവിധാനം ഇന്നുള്ളത്. അതിലേക്ക് കേരളം കൂടി ചേക്കേറാനൊരുങ്ങുന്നു. വാണിജ്യബാങ്കുകളെ വെല്ലുന്ന പ്രവര്‍ത്തനമൂലധനവുമായി ഒരു സ്വന്തം ബാങ്കെന്നത് കേരളത്തിന്‍റെ പരീക്ഷണമാണ്. വിജയിച്ചാല്‍ അത് ഇന്ത്യക്ക് മാതൃകയാകും.

Leave a Reply

Your email address will not be published.

Latest News